വാര്‍ത്തകള്‍

കുടുംബശ്രീ അവാര്‍ഡ്: തീയതി നീട്ടി

Posted on Tuesday, January 28, 2025

 കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി അപേക്ഷിക്കുന്നതിന്‍റെ തീയതി നീട്ടി. ഇതു പ്രകാരം വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവ എ.ഡി.എസ്, സി.ഡി.എസ് ശുപാര്‍ശ സഹിതം ജില്ലാമിഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.

അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി എന്നീ അവാര്‍ഡുകളുടെ അപേക്ഷ സി.ഡി.എസ്തല സ്ക്രീനിങ്ങ് പൂര്‍ത്തീകരിച്ച് ജില്ലാമിഷന് നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15.

ജില്ലാതലത്തില്‍ ഒന്നാമതായ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ട്, ജില്ലാതലത്തിലെ മികച്ച പബ്ളിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍, മികച്ച ജില്ലാമിഷന്‍, സ്നേഹിത എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ട്.

Content highlight
kudumbashree awards - last date extended

ദേശീയ സമ്മതിദായക ദിനം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും 1070 സി.ഡി.എസുകളിലും സമ്മതിദായക പ്രതിജ്ഞ

Posted on Tuesday, January 28, 2025
ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും  1070 സി.ഡി.എസുകളിലും ജനുവരി 25ന്‌ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. സി.ഡി.എസുകളില്‍ നടന്ന പ്രതിജ്ഞാ ചടങ്ങില്‍ സി.ഡി.എസ് അധ്യക്ഷ ഉള്‍പ്പെടെ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി.  
Content highlight
national voters day observed

കുടുംബശ്രീ ദേശീയ സരസ്മേളയ്ക്ക് ചെങ്ങന്നൂരിൽ കൊടിയേറ്റം

Posted on Tuesday, January 28, 2025

താരശോഭ പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഇന്ത്യന്‍ ഗ്രാമീണ സംസ്ക്കാരത്തിന്‍റെ വൈവിധ്യവും തനിമയും ഒരുകുടക്കീഴില്‍ അണിനിരത്തി പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നിറപ്പകിട്ടാര്‍ന്ന കൊടിയേറ്റം. പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണണക്കിനാളുകളെ സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സരസ്മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ 2018-ലെ പ്രളയത്തില്‍ കൈവിട്ടു പോയ സരസ്മേളയുടെ ഗരിമയും ആഘോഷവും വീണ്ടെടുത്തു കൊണ്ട് ചെങ്ങന്നൂരിന്‍റെ അഭിമാനം വാനോളമുയര്‍ന്നു.

കേരളീയ നവോത്ഥാന മൂല്യത്തെ യാഥാര്‍ത്ഥ്യമാക്കിയതും ശാക്തീകരണം എന്ന ആശയത്തെ അര്‍ത്ഥവത്താക്കിയതും കുടുംബശ്രീയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളീയ ജനജീവിതത്തിന്‍റെ ഓരോ മേഖലയിലും കുടുംബശ്രീ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കടന്നു വരവോടെയാണ് സ്ത്രീകള്‍ക്ക് പൊതുരംഗത്ത് ദൃശ്യത ലഭിച്ചത്. സ്ത്രീകള്‍ക്ക് സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ശാക്തീകരണം ലഭ്യമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിസ്തുലമാണ്. സ്ത്രീശാക്തീകരണത്തിന് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ മാതൃകയാണ് കുടുംബശ്രീ. കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുമ്പും ശേഷവുമെന്ന് അടയാളപ്പെടുത്താന്‍ കഴിയും. ഇതിനുമുമ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പത്തു സരസ് മേളകളുടെ റെക്കോഡ് ഭേദിക്കുന്ന മേളയായിരിക്കും ചെങ്ങന്നൂരിലേത്. ഇതുവരെ നടത്തിയ പത്തു മേളകളില്‍ നിന്നായി 78 കോടിയിലേറെ രൂപയുടെ വരുമാനം 5000-ലേറെ സംരംഭകര്‍ക്ക് ലഭ്യമായിട്ടുണ്ട്. അഖിലേന്ത്യാ സ്വഭാവമുള്ള സരസ് മേള ഇന്ത്യയിലെ വ്യാപാര വാണിജ്യ കലാ സാംസ്കാരിക മേളയായായി മാറുമെന്നതില്‍ സംശയമില്ല. സരസ് മേള വിജയിപ്പിക്കുന്നതിന് അതുല്യമായ സംഘാടന മികവും ആസൂത്രണവും നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി എം,.ബി രാജേഷ് അഭിനന്ദിച്ചു. കുടുംബശ്രീയുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  

വികസന കാര്യത്തില്‍ ജനങ്ങളോട് പറഞ്ഞതിലും അപ്പുറം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സാംസ്കാരിക ഫിഷറീസ് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നൂറു കോടിയുടെ ആശുപത്രി, അറുനൂറ്റി ഇരുപത്തഞ്ച് കോടിയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. 2018-ലെ പ്രളയത്തില്‍ നടത്താന്‍ കഴിയാതെ പോയ സരസ് മേള വീണ്ടും പൂര്‍വാധികം ഭംഗിയോടെ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഭാരതത്തിന്‍റെ നേര്‍ക്കാഴ്ചയായ ദേശീയ സരസ് മേള ചെങ്ങന്നൂരിന് നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചെങ്ങന്നൂര്‍ പെരുമ പുരസ്കാരം മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് മുഖ്യ സന്ദേശം നല്‍കി.  

കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ അടിമുടി മാറ്റിയെഴുതിയ കുടംബശ്രീയുടെ ഏതു പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പറഞ്ഞു. സാധാരണ ജനങ്ങളില്‍ പൗരബോധം വളര്‍ത്താന്‍ കേരള സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മാലിന്യമുക്ത കേരളത്തിനായി ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി ആഗോള തലത്തില്‍ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. കുടുംബത്തില്‍ സാമ്പത്തിക ഉന്നതിയും സുരക്ഷയും കൈവരിക്കണമെങ്കില്‍ ഗൃഹനാഥകള്‍ക്ക് വരുമാനം വേണമെന്നുളള ബോധ്യത്തില്‍ നിന്നാണ് കുടുംബശ്രീയെന്ന പ്രസ്ഥാനത്തിന്‍റെ തുടക്കം. കുടുംബശ്രീ സംരംഭരുടെ കൂട്ടായ്മ എന്നതിനേക്കാള്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍സവമാണ് ദേശീയ സരസ് മേള. ഈ സംരംഭം മഹത്തരമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അണിനിരന്നു കൊണ്ട് നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണ്. മഹാനഗരങ്ങള്‍ കേന്ദ്രീകരിച്ചു മാത്രം നടത്തിയിരുന്ന ഇത്തരം മേള ചെങ്ങന്നൂര്‍ പോലെയുള്ള ഗ്രാമീണ മേഖലയില്‍ നടത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന സുഹൃത്തായ മന്ത്രി സജി ചെറിയാനെ അഭിനന്ദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മേളയിലെത്തിയ എല്ലാ സംരംഭകര്‍ക്കും മികച്ച രീതിയിലുള്ള നേട്ടം കൈവരിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മസേനാംഗം പൊന്നമ്മയാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണിക്കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിള എന്ന റോബോട്ടാണ് മന്ത്രിമാരായ എം.ബി രാജേഷ്, സജി ചെറിയാന്‍, പി.പ്രസാദ് എന്നിവരെ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.  

എച്ച്.സലാം, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, കലക്ടര്‍ അലക്സ് വര്‍ഗീസ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷ ശോഭാ വര്‍ഗീസ്, മുന്‍ എം.എല്‍ എ ശോഭനാ ജോര്‍ജ്, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ എം.എച്ച് റഷീദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം സലിം, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, ചെങ്ങന്നൂര്‍ നഗരസഭാ സി.ഡി.എസ് അധ്യക്ഷ എസ്.ശ്രീകല ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് നന്ദിയും പറഞ്ഞു.

Content highlight
Saras Mela 2025 kickstarted at Chengannur

‘തിരുവനന്തപുരം പ്രഖ്യാപന’ത്തോടെ കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിക്ക് സമാപനം

Posted on Tuesday, January 28, 2025

കുട്ടികളാല്‍ നയിക്കപ്പെടുന്ന മാന്ത്രികവും ശുചിത്വപൂര്‍ണവുമായ ലോകത്തിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ത്തി കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടിക്ക് അര്‍ത്ഥപൂര്‍ണമായ സമാപനം. മാലിന്യ സംസ്ക്കരണ രംഗത്ത് പുതിയ കണ്ടെത്തലുകളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടും അറിവും ആശയങ്ങളും പങ്കുവച്ചുകൊണ്ടുമായിരുന്നു രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച കുട്ടികളുടെ ഉച്ചകോടിയുടെ കൊടിയിറക്കം.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച പ്രബന്ധാവതരണം നടത്തി ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയ ശിവനന്ദന്‍ സി(കൊല്ലം), ചന്ദന(കോഴിക്കോട്), ദേവനന്ദ(കണ്ണൂര്‍), അഭിനന്ദ്(വയനാട്), ആതിരബാബു(പാലക്കാട്) എന്നിവര്‍ക്കും മികച്ച ജില്ലാ സ്റ്റാളുകള്‍ക്കുള്ള ആദ്യ മൂന്ന് സ്ഥാനം നേടിയ നേടിയ വയനാട്, തിരുവനന്തപുരം, കാസര്‍കോട് ജില്ലകള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി പ്രബന്ധാവതരണം നടത്തിയവര്‍ക്കുമുള്ള പുരസ്കാര വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുട്ടികള്‍ പ്രബന്ധാവതരണത്തിനായി കണ്ടെത്തിയ പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്തുന്നതിനായി ഉദ്യം  ലേണിങ്ങ് ഫൗണ്ടേഷന്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും ഇത് പ്രയോജനപ്പെടുത്തി കുട്ടികള്‍ ചൂണ്ടിക്കാട്ടിയ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.  

മാലിന്യത്തെ കുറിച്ചും അവയുടെ പുനരുപയോഗ സാധ്യതകളെ കുറിച്ചും നിരന്തര പഠനം നടത്തുന്നതിനായി കേരളം ആസ്ഥാനമാക്കി ദേശീയ ശുചിത്വ സര്‍വകലാശാല രൂപീകരിക്കണമെന്ന് കുട്ടികളുടെ ഉച്ചകോടി ദേശീയ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി തിരുവനന്തപുരം  പ്രഖ്യാപനം നടത്തിയ റിഥിമ പാണ്ഡെ പറഞ്ഞു. പ്ളീനറി സെഷനില്‍ വിഷയാവതരണം നടത്തിയ കുട്ടികള്‍ക്കും ജില്ലകളിലെ സ്റ്റാളുകളില്‍ സമാന്തര സെഷനുകളില്‍ പ്രബന്ധാവതരണം നടത്തിയ കുട്ടികള്‍ക്കുമുള്ള പുരസ്കാര വിതരണം റിഥിമ പാണ്ഡെ നിര്‍വഹിച്ചു.

പ്ളീനറി സെഷനുകള്‍ കൈകാര്യം ചെയ്ത മോഡറേറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമുള്ളപുരസ്കാര വിതരണവും  ഉച്ചകോടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കാവശ്യമായ അക്കാദമിക് പരിശീലനം ലഭ്യമാക്കിയവര്‍ക്കുള്ള പുരസ്കാര വിതരണവും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍ നിര്‍വഹിച്ചു.
നഗരസഭകളുടെ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ റാങ്കിങ്ങ് നടത്തുന്ന ദേശീയ ശുചിത്വ സര്‍വേ സ്വച്ഛ് സര്‍വേക്ഷണ്‍-2024 ലെ ശുചിത്വ സര്‍വേയില്‍ തിരുവനന്തപുരം നഗരസഭയും ഭാഗമാകുന്നതിനോടനുബന്ധിച്ച് പോസ്റ്റര്‍ പ്രകാശനവും സമാപന സമ്മേളനത്തില്‍ നടന്നു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ബി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ ശുചിത്വ ഉച്ചകോടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഷാനവാസ് , ശ്യാംകുമാര്‍, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു.

Content highlight
Kudumbashree's Pioneering International Children's Summit on Zero Waste Management ends with thought provoking Thiruvananthapuram Declaration

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവ്: ഇതാദ്യമായി 17 വിഭാഗങ്ങളില്‍ സംസ്ഥാന ജില്ലാതല അവാര്‍ഡ്

Posted on Tuesday, January 28, 2025

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡ് നല്‍കുന്നു. 17 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഇതിന് മുമ്പ് മികച്ച സി.ഡി.എസുകള്‍ക്ക് അവാര്‍ഡു നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവര്‍ത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്‍റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

മികച്ച അയല്‍ക്കൂട്ടം, ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി, മികച്ച ഊരുസമിതി, അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സി.ഡി.എസുകള്‍, മികച്ച സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാമിഷന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ജില്ലാ സംസ്ഥാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം സര്‍ട്ടിഫിക്കറ്റും മെമന്‍റോയും ലഭിക്കും.  

 മികച്ച സ്നേഹിത, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, ജില്ലാമിഷന്‍ എന്നിവയൊഴിച്ച് ബാക്കി എല്ലാ വിഭാഗത്തിലുമുള്ള അപേക്ഷകള്‍ ആദ്യം അതത് സി.ഡി.എസുകളില്‍   സമര്‍പ്പിക്കണം. ഇവ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ജില്ലാമിഷനിലേക്ക് അയക്കും. ഈ അപേക്ഷകള്‍ ജില്ലാതല സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച ശേഷം ബ്ളോക്ക്തല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക് നല്‍കും. ഈ കമ്മിറ്റി ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ നടത്തിയ ശേഷം ബ്ളോക്ക്തല മത്സരത്തില്‍ വിജയികളായ വിഭാഗങ്ങളുടെ പട്ടിക ജില്ലാമിഷന് നല്‍കും. ബ്ളോക്ക്തലത്തില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗം ജില്ലാതലത്തിലും ഇതില്‍  വിജയികളാകുന്നവ സംസ്ഥാനതലത്തിലും മത്സരിക്കും. അപേക്ഷകള്‍ സി.ഡി.എസുകള്‍ക്ക് ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 25.

മികച്ച സ്നേഹിത, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, ജില്ലാമിഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ ഫെബ്രുവരി 20ന് മുമ്പ് സംസ്ഥാനമിഷനില്‍ സമര്‍പ്പിക്കണം.

2023-24 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സി.ഡി.എസ്, ബഡ്സ് സ്ഥാപനങ്ങള്‍, സ്നേഹിത, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ജില്ലാമിഷന്‍, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല എന്നിവയ്ക്കുള്ള അവാര്‍ഡ് നിര്‍ണയം. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവാണ് അയല്‍ക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് എ.ഡി.എസ്, ഊരുസമിതി, സംരംഭം, സംരംഭക എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡിനായി പരിഗണിക്കുക. മറ്റു വിഭാഗങ്ങള്‍ക്ക് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിര്‍ണയ കമ്മിറ്റിയാണ് വിവിധ വിഭാഗങ്ങളില്‍ സംസ്ഥാനതല വിജയികളെ തിരഞ്ഞെടുക്കുക.  കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ചെയര്‍മാനും അതത് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വര്‍ക്കിങ്ങ് ചെയര്‍മാനുമായുള്ള ജില്ലാതല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജില്ലാതല മത്സര വിജയികളെ കണ്ടെത്തുക.

Content highlight
kudumbashree awards

കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി: കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃക: പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി

Posted on Tuesday, January 28, 2025

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃകയാണെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ നേതൃത്വം വഹിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെ കുടുംബശ്രീ സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കുട്ടികളുടെ  അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി’യുടെ ഉദ്ഘാടനവും സാന്ത്വനം വോളണ്ടിയര്‍മാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും ജനുവരി 18ന്‌ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍ മാലിന്യരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള ധീരമായ ചുവട്വയ്പ്പാണ്. ഇതിനു പിന്തുണ നല്‍കുന്നതിനായി കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 2023ല്‍ ആരംഭിച്ച ശുചിത്വോത്സവം ക്യാമ്പയിന്‍ അടിത്തട്ടിലുള്ള  പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പരിവര്‍ത്തനാത്മകമാക്കാം എന്നതിന്‍റെ തെളിവാണ്. സമൂഹ പങ്കാളിത്തം, നവീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ ക്യാമ്പയിന്‍റെ പര്യവസാനമാണ് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി. ഇതില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ഉള്‍ക്കാഴ്ചയുള്ള പ്രബന്ധങ്ങളും ആശയങ്ങളും തദ്ദേശ സ്ഥാപന അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തും.

പ്രബന്ധ അവതരണം, പ്ളീനറി സെഷനുകള്‍, അന്താരാഷ്ട്ര പ്രതിനിധികളുമായുളള ആശയ വിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ കുട്ടികള്‍ വിലമതിക്കാനാവാത്ത ഉള്‍ക്കാഴ്ചകള്‍ നേടിയിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധങ്ങള്‍ അവരുടെ സര്‍ഗാത്മകത, യഥാര്‍ത്ഥ ലോക പ്രശ്നങ്ങളെ കുറിച്ചുള്ള ധാരണ എന്നിവയെ കുറിച്ച് എടുത്തു പറയുന്നതാണ്. മാലിന്യ ഭീഷണി, വിഭവ ദൗര്‍ലഭ്യം മുതല്‍ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം വരെ അവര്‍ കണ്ടെത്തിയ വിഷയങ്ങള്‍ തീക്ഷ്ണമായ അവബോധത്തെയും വിശകലന ശേഷിയെയും പ്രതിഫലിപ്പിക്കുന്നു.  ഔപചാരിക വിദ്യാഭ്യാസവുമായി പ്രവര്‍ത്തനാധിഷ്ഠിത  പഠനം സയോജിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സജ്ജരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ഈ ഉച്ചകോടി ഒരു വിദ്യാഭ്യാസ വിപ്ളവമാണ്.  മലിനീകരണത്തിന്‍റെയും സാമൂഹിക പുരോഗതിയുടെയും വെല്ലുവിളികളെ നേരിടുന്നതില്‍ അചഞ്ചലമായ പ്രതിബദ്ധതയുള്ള ബാലസഭയിലെ കുട്ടികള്‍ സാമൂഹിക പ്രവര്‍ത്തനത്തിലുള്ള ആഗോള മാതൃകയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാനത്തിനും രാഷ്ട്രത്തിനും വളരെയധികം അഭിമാനത്തിന്‍റെ ഉറവിടമാണെന്ന് പറഞ്ഞ മന്ത്രി ഉച്ചകോടി ശാശ്വതമായ മാറ്റത്തിന് വഴിയൊരുക്കട്ടെ എന്നും ആശംസിച്ചു.

വളര്‍ന്നു വരുന്ന തലമുറയിലേക്ക് ശുചിത്വ ബോധം എത്തിക്കുകയെന്നതാണ് മുതിര്‍ന്നവരുടെ ദൗത്യമെന്നും കുടുംബശ്രീ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി നിര്‍വഹിക്കുന്നത് ആ ദൗത്യമാണന്നും അഡ്വ.വികെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള എല്ലാ മാലിന്യ ഭീഷണിയില്‍ നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ മാറ്റം നമ്മളില്‍ നിന്നു തന്നെ തുടങ്ങണമെന്നും അതിന് പ്രായം പ്രശ്നമല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇന്‍ഡ്യയിലെ പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക കുമാരി ലിസി പ്രിയ കാങ്ജും പറഞ്ഞു. നാം അധിവസിക്കുന്ന ഭൂമിയില്‍ പ്ളാസ്റ്റിക് നിക്ഷേപിക്കുന്നത് മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന് കാരണം മനുഷ്യന്‍റെ പ്രവൃത്തിയാണ്.  നവമാധ്യമങ്ങളെ പ്രയോജപ്പെടുത്തിക്കൊണ്ട് മാലിന്യഭീഷണിയെ പ്രതിരോധിക്കാനും ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഓരോ കുട്ടിക്കും കഴിയും. പ്രകൃതിക്കു വേണ്ടി ഈ ശക്തമായ മാറ്റത്തിന്‍റെ വക്താക്കളാകാന്‍ ബാലസഭയിലെ കുട്ടികള്‍ മുന്നോട്ടും വരണം. 2018ല്‍ കേരളത്തിലുണ്ടായ പ്രളയവും ഒഡീഷയിലെ കൊടുങ്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളാണ് തന്നെ ഒരു പരിസ്ഥിതി പ്രവര്‍ത്തകയാക്കി മാറ്റിയതെന്നും മാലിന്യ വിപത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്ന കുടുംബശ്രീയെ അഭിനന്ദിക്കുന്നുവന്നും ലിസിപ്രിയ കാങ്ജും പറഞ്ഞു.  

ശുചിത്വപൂര്‍ണമായ ഒരു നവകേരള സൃഷ്ടിയില്‍ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനാവുമെന്ന് കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധ സമാഹാരത്തിന്‍റെ മലയാളം പതിപ്പിന്‍റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി.സുരേഷ് കുമാറിനും ഇംഗ്ളീഷ് പതിപ്പ് മുഖ്യാതിഥിയായ ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡെയ്ക്കും നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. വിഷയ വിദഗ്ധന്‍ ഡോ.സി.പി വിനോദ് ഉച്ചകോടി രൂപരേഖ അവതരിപ്പിച്ചു. ആശംസാ പ്രസംഗം നടത്തിയ കെ.എസ്.ഡബ്ളിയു.എം.പി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ലിസിപ്രിയ കാങ്ജും, റിഥിമ പാണ്ഡെ എന്നിവരെ ആദരിച്ചു.  

കോര്‍പ്പറേഷന്‍ സി.ഡി.എസ്-2അധ്യക്ഷ വിനീത സി,പിയര്‍ലെസ് ബയോടെക് ലിമിറ്റഡ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മോഹന്‍ കുമാര്‍, നാദം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗിരീഷ് മേനോന്‍, സെക്രട്ടറി ശിവകുമാര്‍, സേവ് ദി ചില്‍ഡ്രന്‍ ദക്ഷിണ മേഖലാ നിര്‍വഹണ യൂണിറ്റ് മേധാവി ചന്ദ്രശേഖരന്‍ എന്‍.എം, ഉദ്ധ്യം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ റീനു വര്‍ഗീസ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രശ്മിതാ രമേഷ്(കണ്ണൂര്‍), കൃഷ്ണശ്രീ എം.എം(തിരുവനന്തപുരം), ശിവാനന്ദന്‍ സി.എ(കൊല്ലം), അനീവാ സതീഷ്(കോട്ടയം), സഫ ഖജീജ(എറണാകുളം), ദേവപ്രിയ കെ.വി(വയനാട്) എന്നിവര്‍ പ്രധാനവേദിയില്‍ പ്രബന്ധാവതരണം നടത്തി.

Content highlight
Kudumbashree's Pioneering International Children's Summit on Zero Waste Management starts

ആഗോളതലത്തില്‍ ഇതാദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി' ജനുവരി 18,19 തീയതികളില്‍ തിരുവനന്തപുരത്ത്‌

Posted on Friday, January 17, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ആഗോളതലത്തില്‍ ഇതാദ്യമായി കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്നു. ജനുവരി 18,19 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി.   മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് 2023 ഏപ്രില്‍ മുതല്‍  ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിച്ചു വരുന്ന 'ശുചിത്വോത്സവം' ക്യാമ്പയിന്‍റെ സമാപനത്തിന്‍റെ ഭാഗമായാണിത്. എല്ലാ ജില്ലകളില്‍ നിന്നുമായി എഴുനൂറ്റി അമ്പതിലേറെ കുട്ടികള്‍ ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുക്കും. മാലിന്യ സംസ്കരണം, പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്നിവ സംബന്ധിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക, അവരുടെ മനോഭാവത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രക്രിയയിലൂടെ വിജ്ഞാന സ്വാംശീകരണം സാധ്യമാക്കുക, മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായ നവീന ആശയങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ശുചിത്വ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍.

18ന് രാവിലെ പത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ പ്രശാന്ത്  എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇന്‍ഡ്യയിലെ പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക കുമാരി ലിസി പ്രിയ കാങ്ജും മുഖ്യപ്രഭാഷണം നടത്തും. ഡോ.ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്‍റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
 
തങ്ങളുടെ പ്രദേശത്തെ  വിവിധ മേഖലകളില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി മികച്ച രീതിയില്‍ ഗവേഷണവും പഠനവും നടത്തി കുട്ടികള്‍ തന്നെ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് ഇന്നലെ(16-1-2025) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി, മാലിന്യം, പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികള്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

 എല്ലാ ജില്ലകളില്‍ നിന്നുമായി 80-ഓളം പ്രബന്ധങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത  20 പ്രബന്ധങ്ങള്‍  പ്രധാന വേദിയായ നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തിലും ബാക്കി  അറുപത്  പ്രബന്ധങ്ങള്‍ മറ്റ് 14 വേദികളിലും അവതരിപ്പിക്കും. എല്ലാ വേദികളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ചര്‍ച്ചകളും ഉണ്ടാകും. കുട്ടികള്‍ തന്നെയാണ് മോഡറേറ്ററാവുക. ഇതിനായി വിദഗ്ധ പരിശീലനവും നല്കിയിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ അതത് തദ്ദേശ സ്ഥാപന അധികൃതര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച് പരിഹാരം തേടാനും ഉദ്ദേശിക്കുന്നു.

പ്രോഗ്രാം ഓഫീസര്‍ ഡോ. ബി.ശ്രീജിത്ത്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

Content highlight
kudumbashree balasabha members international summit on zero waste management will be held on on jan 18 19

കുടുംബശ്രീ ആറാമത് ബഡ്സ് കലോത്സവം; തില്ലാനയുടെ അരങ്ങില്‍ കിരീടമുയര്‍ത്തി വയനാട് ജില്ല രണ്ടാമതും ചാമ്പ്യന്‍മാര്‍

Posted on Sunday, January 12, 2025

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. കലോത്സവത്തിന്‍റെ രണ്ടു നാളും ആവേശോജ്ജ്വല പോരാട്ടത്തിലൂടെ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ച വച്ചു കൊണ്ടായിരുന്നു കിരീടത്തില്‍ മുത്തമിടാനുള്ള വയനാടിന്‍റെ കുതിപ്പ്.

27 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 25 പോയിന്‍റുമായി  തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി. ആദ്യദിനം  പോയിന്‍റ് നിലയില്‍ മുന്നിലായിരുന്ന തിരുവനന്തപുരം ജില്ലയെ അന്നു വൈകുന്നേരം തന്നെ വയനാട് മറി കടന്നു. തുടര്‍ന്ന് അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാടി വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ബഡ്സ് കലോത്സവത്തില്‍ നേടിയ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്‍റെ ഇരട്ടി ആഹ്ളാദത്തോടെയാണ് വയനാട് ജില്ലാ ടീമിന്‍റെ മടക്കം.

ചാമ്പ്യന്‍മാരായ വയനാട് ജില്ലയ്ക്ക് ട്രോഫിയും അഞ്ചു ലക്ഷം  രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് ട്രോഫിയും മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും  മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് ട്രോഫിയും രണ്ടു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു.

  കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വൈവിധ്യമാര്‍ന്ന കലകളുടെ സംഗമ ഭൂമികയായി തില്ലാന ബഡ്സ് കലോത്സവം മാറിയെന്നും അവരുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് കലോത്സവമെന്നും മന്ത്രി പറഞ്ഞു.

മികച്ച ബഡ്സ് ഉല്‍പന്ന സ്റ്റാളുകളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കുള്ള പുരസ്കാരം,  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരം, കലോത്സവ നഗരിയില്‍ മികച്ച സുരക്ഷയൊരുക്കിയ പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കുമുളള പുരസ്കാരം  എന്നിവ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്  എന്നിവര്‍ സംയുക്തമായി വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ ഹരീഷ്, കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷ യു.പവിത്ര, സി.ഡി.എസ് അധ്യക്ഷമാരായ സുജാത എസ്, സിന്ധു വിജയന്‍, വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി.കെ, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരായ ഉന്‍മേഷ് ബി, രതീഷ് കുമാര്‍, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ എന്നിവര്‍ പങ്കെടുത്തു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ സ്വാഗതവും അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനീസ എ കൃതജ്ഞതയും പറഞ്ഞു.
 
 
o

 

 
Content highlight
kudumbashree BUDS state fest

കുടുംബശ്രീ ബഡ്സ് കലോത്സവം 'തില്ലാന-2025' മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Friday, January 10, 2025

കലയുടെ അരങ്ങില്‍ സര്‍ഗാത്മകതയുടെ പൂമൊട്ടുകള്‍ വിരിഞ്ഞു. നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്‍റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം 'തില്ലാന' 2025 കൊടിയേറി.  ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ വൈകുന്നേരം ഇന്നലെ (09-01-2025) 3.00ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ബഡ്സ് കലോത്സവം'തില്ലാന'-2025 ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന  ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ മുന്നേറ്റത്തിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു രുന്ന ബഡ്സ് കലോത്സവങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നുവെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്‍മുഖമായ പുരോഗതിക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കും. മറ്റുകുട്ടികളെ പോലെ തന്നെ കലാകായിക മേഖലകളില്‍ സര്‍ഗാത്മകശേഷിയുള്ള ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രതിഭയെ സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. അതിനുളള വേദിയാണ് ബഡ്സ് കലോത്സവം.

പരിമിതികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തു നല്‍കുന്നതിനൊപ്പം അവരുടെ അതിജീവനപരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ബഡ്സ് കലോത്സവങ്ങള്‍ക്ക് കഴിയുന്നു. ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ 166 ബഡ്സ് സ്കൂളുകളും 212 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ 378 ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലൂടെ 13081 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കുടുംബശ്രീ പിന്തുണ നല്‍കുന്നു. 97 ബഡ്സ് സ്ഥാപനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടത്തുന്ന പരിപാടികളില്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോ അല്ലെങ്കില്‍ പുസ്തകങ്ങളോ മാത്രമേ ഉപഹാരമായി നല്‍കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി എല്ലാ മത്സരാര്‍ത്ഥികളെയും കലോത്സവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിനന്ദിച്ചു.  

ജാതിമത ഭേദമന്യേ കല കുട്ടികളെ സ്വാധീനിക്കുന്നുവെന്നും ബഡ്സ് കലോത്സവങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ടെന്നും സ്വാഗത പ്രസംഗത്തില്‍ എം. മുകേഷ് എം.എല്‍ എ പറഞ്ഞു.  

ഭിന്നശേഷിക്കാരായ കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ വളര്‍ത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങള്‍ അഭിമാനകരമായ ദൗത്യമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം അവരുടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും  സാധിച്ചുവെന്നതാണ് കുടുംബശ്രീയുടെ നേട്ടമെന്ന് മുഖ്യപ്രഭാഷണത്തില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉജജ്വല ബാല്യ പുരസ്കാരം നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാര്‍ത്ഥി അജു വി.ജെ, കൊല്ലം നഗരസഭയിലെ അമ്പാടി ബാലസഭാംഗമായ ശ്രുതി സാന്ദ്ര എന്നിവര്‍ക്കുള്ള കുടുംബശ്രീയുടെ ആദരമായി മെമന്‍റോയും അദ്ദേഹം സമ്മാനിച്ചു.

സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിച്ചു. ബഡ്സ് തീം ഉല്‍പന്ന വിപണന സ്റ്റാളിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഗോപന്‍ നിര്‍വഹിച്ചു.

സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ബഡ്സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയന്‍, എ.കെ സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ കൃതജ്ഞത അറിയിച്ചു.

 

kjjk

 

Content highlight
'Thillana' State BUDS Festival starts at Kollam

സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം പ്രഖ്യാപനം മാര്‍ച്ച് 30ന്: മന്ത്രി എം.ബി രാജേഷ്

Posted on Tuesday, January 7, 2025

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം  പ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും അടുത്ത മൂന്നു മാസ കാലയളവില്‍ ഈ രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല സര്‍വേയുടെ ഉദ്ഘാടനം പാലക്കാട് കൊടുമ്പത്ത് സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹികതലത്തിലും സ്ഥാപനതലത്തിലും കമ്യൂണിറ്റിതലത്തിലും ഉപയോഗിക്കുന്ന മാലിന്യ സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച സമഗ്ര വിവരശേഖരണം മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനവാര്യമാണ്. വന്‍കിട പ്ളാന്‍റുകള്‍ വരുന്നതോടൊപ്പം വികേന്ദ്രീകൃത പ്ളാന്‍റുകളും പ്രവര്‍ത്തനം തുടങ്ങും. കേരളത്തിന് രണ്ടും ആവശ്യമാണ്. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുക എന്നതാണ് നാം അംഗീകരിച്ച കാഴ്ചപ്പാട്. ബ്രഹ്മപുരത്ത് പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസായി മാറ്റാന്‍ കഴിയുന്ന പ്ളാന്‍റ് മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറാകുന്നു. സമാനമായ പ്ളാന്‍റ് തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കാന്‍ അനുമതിയുമായിട്ടുണ്ടെന്നും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കാനാണ് സര്‍വേ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
   
വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ ശാന്ത, തങ്കമണി, സി.ഡി.എസ് അധ്യക്ഷ കനകം എന്നിവരാണ് സര്‍വേയ്ക്കായി മന്ത്രിയുടെ വീട്ടില്‍ എത്തിയത്. വിവിധ സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിയോടും ഭാര്യയോടും ചോദിച്ചറിഞ്ഞു. ഹരിതമിത്രം ആപ്പ് മുഖേനയായിരുന്നു വിവരശേഖരണം.

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്‍റെ മുന്നോടിയായിട്ടാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നലെ(06-1-2024) മുതല്‍ സംസ്ഥാനമൊട്ടാകെ സര്‍വേ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 35,000-ലേറെ വരുന്ന ഹരിതകര്‍സനാംഗങ്ങള്‍ പൂര്‍ണമായും രംഗത്തുണ്ട്. ഉറവിട മാലിന്യ സംസ്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയുടെ പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. സര്‍വേയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ശുചിത്വമിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെ സഹകരണവുമുണ്ടാകും. ജനുവരി 12 വരെയാണ് സര്‍വേ.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഉഷ എം.കെ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജോയ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധനരാജ്, വൈസ് പ്രസിഡന്‍റ് ശാന്ത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാരദ, വാര്‍ഡ് മെമ്പര്‍ പ്രകാശിനി, നവകേരള ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍ ജി, തദ്ദേശ സ്വയംഭരണ വകുപ്പ്  അസിസ്റ്റന്‍റ് ഡയറക്ടര്‍ ഹമീദ ജലീസ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നന്ദി പറഞ്ഞു.

 

sdfa

 

Content highlight
kudumbashree survey starts