വാര്‍ത്തകള്‍

കുടുംബശ്രീ ദേശീയ സരസ് മേള: പോസ്റ്റര്‍ പ്രകാശനം

Posted on Wednesday, December 17, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2026 ജനുവരി രണ്ടു മുതല്‍ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇതിന്‍റെ ഭാഗമായി നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രിയും ദേശീയ സരസ് മേളയുടെ സംഘാടക സമിതി അധ്യക്ഷനുമായ എം.ബി രാജേഷ് സരസ് മേളയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സരസ് മേളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ഡിസംബര്‍ 19,20,21 തീയതികളില്‍ ഗൃഹസന്ദര്‍ശനവും 28ന് തൃത്താല മണ്ഡലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും. കൂടാതെ 30ന് കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ മിനി മാരത്തോണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയില്‍ കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 250 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഇവിടെ കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ ഉണ്ടാകും.

30 സ്റ്റാളുകളുള്ള ഫുഡ്കോര്‍ട്ടില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാം. മേളയില്‍ എല്ലാ ദിവസവും കലാസാംസ്ക്കാരിക പരിപാടികളും സെമിനാറുകളും ഉണ്ടാകും. കൂടാതെ ഫ്ളവര്‍ ഷോ, അമ്യൂസ്മെന്‍റ് പാര്‍ക്ക്, പെറ്റ് ഷോ, പുസ്തക മേള എന്നിവയും ഉണ്ടാകും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സരസ് മേളയുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, കൂടാതെ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 
 

Content highlight
kudumbashree national saras mela at thrithala ; poster released

വരുമാന ലബ്ധിയിലൂടെ സ്ത്രീകൾക്ക് സമഗ്ര വികാസം - 'ഉയരെ' സംസ്ഥാനതല ജൻഡർ ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Wednesday, December 17, 2025

വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ  ജനുവരി 1 മുതൽ "ഉയരെ'  സംസ്ഥാനതല ജൻഡർ ക്യാമ്പയിൻ ആരംഭിക്കുന്നു. അയൽക്കൂട്ട, ഒ ാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ക്യാമ്പയിനിൽ  സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെ കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തും. തുടർന്ന് അവരുടെ താൽപര്യവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തൊഴിൽ രംഗങ്ങളുമായി  ബന്ധിപ്പിക്കും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായുള്ള സംയോജനവും ഉറപ്പു വരുത്തും.  

ക്യാമ്പയിന്റെ ഭാഗമായി ഒാരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ ,വിഷയ വിദഗ്ദർ ഉൾപ്പെടെയുള്ള അഞ്ച് റിസോഴ്സ് പേഴ്സൺമാർ വീതം  എഴുപത് പേർക്കുളള സംസ്ഥാനതല  ദ്വിദിന പരിശീലനം തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ ഡിസംബർ 15, 16 തീയതികളിൽ സംഘടിപ്പിച്ചു. ഇവർക്ക് വേതനാധിഷ്ഠിത  തൊഴിലും  സ്ത്രീപദവിയും, ലിംഗവ്യത്യാസവും ലിംഗപദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജെൻഡർ പിന്തുണാ സംവിധാനങ്ങൾ,  ഹാപ്പി കേരളം എന്നിങ്ങനെ അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിൽ പരിശീലനം നൽകി. ഇവർ  ജില്ലാതല പരിശീലനത്തിന് നേതൃത്വം നൽകും. സംസ്ഥാനമൊട്ടാകെ പരിശീലനം നേടിയ മൂന്ന് ലക്ഷത്തോളം പേർ ക്യാമ്പയിൻ നടത്തിപ്പിൽ പങ്കാളികളാകും.  

അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് 2026 ജനുവരി മുതൽ മാർച്ച് വരെയാണ് ഈ ക്യാമ്പയിൻ. ഇതിൽ വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ നേടാൻ കഴിയാത്തവരും താൽപര്യമുള്ള മേഖലകളിൽ എത്താൻ കഴിയാതെ പോയവരുമായ അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ കണ്ടെത്തും. സ്വന്തമായി തൊഴിലും വരുമാനവും നേടാൻ കഴിയുന്നതിലൂടെ ആത്മവിശ്വാസം, നേതൃശേഷി, തീരുമാനങ്ങളെടുക്കാനുള്ള അവസരവും കഴിവും, കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന സ്വീകാര്യത എന്നിവ ഇതിൽ ഉൾപ്പെടെ സ്ത്രീകൾക്കുണ്ടാകുന്ന സമഗ്ര വികാസത്തെ കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കും. ക്യാമ്പയിന്റെ വിജയത്തിന് അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്,സി.ഡി.എസ് ഉൾപ്പെടുന്ന കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ഒന്നാകെ ക്യാമ്പയിനിൽ പങ്കാളിത്തം വഹിക്കും.

വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം തോമസ് ഐസക് , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ IAS , ശുചിത്വ മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ എന്നിവർ ക്യാമ്പയിൻ സംഘാടനം സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ ആനന്ദി, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി ശ്രീജിത്ത്, എസ് ഐ എസ് ഡി സ്റ്റേറ്റ് പ്രോഗ്രാം ടീം  എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.  

Content highlight
uyare kudumbashree gender campign

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്കൊരുങ്ങി തൃത്താല: സംഘാടക സമിതി ഒാഫീസ് ഉദ്ഘാടനം ചെയ്തു

Posted on Saturday, November 8, 2025

2026 ജനുവരി രണ്ടു മുതൽ പതിനൊന്ന് വരെ പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി സംഘാടക സമിതി ഒാഫീസ് തുറന്നു. ചാലിശ്ശേരിയിൽ സംഘാടക സമിതി ഒാഫീസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ശ്രീഭദ്ര അയൽക്കൂട്ടത്തിലെ മുതിർന്ന കുടുംബശ്രീ അംഗമായ സരോജിനി എന്നിവർ സംയുക്തമായി  നിർവഹിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകരും രുചിവൈവിധ്യങ്ങളും വിരുന്നെത്തുന്ന ദേശീയ സരസ്മേളയ്ക്കുള്ള ഒരുക്കങ്ങൾ തൃത്താലയിൽ സജീവമായി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭിക്കുന്ന 250-ലേറെ ഉൽപന്ന വിപണന സ്റ്റാളുകൾ മേളയോടനുബന്ധിച്ച് സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്ന 25-ലേറെ സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ട്, കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുന്ന കലാപരിപാടികൾ, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ എന്നിവയെല്ലാം ദിവസേന ഉണ്ടാകും. മേളയുടെ വിജയകരമായ നടത്തിപ്പിനായി പതിനേഴ് ഉപസമിതികളും രൂപീകരിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ (ഇൻ ചാർജ്) ബി.എസ് മനോജ് സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ ടി.പി കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, വാർഡ് മെമ്പർമാരായ ശിവാസ്, ആനി വിനു, തൃത്താല മണ്ഡത്തിലെ വിവിധ സി.ഡി.എസുകളിലെ സി.ഡി.എസ് അധ്യക്ഷമാർ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ അനുരാധ എസ്, സുഭാഷ് പി.ബി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ എസ്.എസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.  

 

Content highlight
organising committee office

കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ: മൂന്നു ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കാൻ നൂതന പദ്ധതികളുമായി കുടുംബശ്രീ

Posted on Saturday, November 8, 2025

കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് പുതിയ പദ്ധതികൾക്ക് കുടുംബശ്രീ തുടക്കമിടുന്നു.  "സാന്ത്വന മിത്രം', "സ്കിൽ  @കോൾ' , ഷോപ്  @ഡോർ എന്നീ പദ്ധതികളാണ് കുടുംബശ്രീ മുഖേന നടപ്പാക്കുക.  കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് പദ്ധതി നടത്തിപ്പിന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പദ്ധതി ആരംഭിക്കും.

തിരുവനന്തപുരത്ത് പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്ദിനേശൻ  നിർവഹിച്ചു. വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായി.

സംസ്ഥാനത്ത് 50000 കുടുംബശ്രീ അംഗങ്ങൾക്ക് രോഗീപരിചരണ മേഖലയിൽ പരിശീലനം നൽകി പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയാണ് "സാന്ത്വന മിത്രം'. പദ്ധതിയുടെ ഭാഗമായി ഒാരോ തദ്ദേശ സ്ഥാപനത്തിലുമുള്ള കുടുംബങ്ങളിൽ നിന്നും കിടപ്പു രോഗികളുടെയും പരിചരണം ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കും. സേവനം ആവശ്യമുള്ള കുടുംബങ്ങളുടെ സമീപത്തുള്ള സേവനദാതാക്കൾക്കായിരിക്കും മുൻഗണന നൽകുക. രോഗീ പരിചരണത്തിന് വലിയ തുക നൽകാൻ കഴിവില്ലാത്ത സാധാരണക്കാരായ ആളുകൾക്ക് മിതമായ വേതനം നൽകി ഇവരുടെ സേവനം ലഭ്യമാക്കാനാകും. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ഒാരോ വാർഡിലും വിന്യസിക്കും.  

പ്ളംബിങ്ങ്, ഇലക്ട്രിക്കൽ റിപ്പയറിങ്ങ് തുടങ്ങിയ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകി ബ്ളോക്ക്തലത്തിൽ മൾട്ടി ടാസ്കിങ്ങ് ടീം രൂപീകരിക്കുന്നതിനാണ് സ്കിൽ @കോൾ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി അയൽക്കൂട്ട, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് കഴിവും താൽപര്യവുമുള്ള തൊഴിലനേ്വഷകരെ കണ്ടെത്തും. നിലവിൽ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ അനേ്വഷകരെയും പുതുതായി എത്തുന്നവരെയും പദ്ധതിയുടെ ഭാഗമാക്കും. സേവന മേഖലയിൽ വനിതാ  പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും.

അഭ്യസ്തവിദ്യരായ വനിതകളെ നിർമാണ മേഖലയിലും ഡോർ ടു ഡോർ ഡെലിവറി സംവിധാനത്തിലും പ്രാപ്രാക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഷോപ്  @ഡോർ. വാതിൽപ്പടി സേവനങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതു വഴി തൊഴിലും വരുമാനവും നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൈപുണ്യ വികസനം നൽകുന്നതിനൊപ്പം തൊഴിൽ സൗകര്യത്തിനായി ഇരുചക്രവാഹനം വാങ്ങുന്നതുൾപ്പെടെ വായ്പയും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

മൂന്നു പദ്ധതികൾ വഴിയും ആവശ്യാനുസരണം സേവനങ്ങൾ ലഭ്യമാക്കൽ, സേവനങ്ങളുടെ ഗുണനിലവാരം, സേവനദാതാക്കളുടെ സുരക്ഷ, കൃത്യമായ വേതനം എന്നിവ സി.ഡി.എസ് തൊഴിൽ കേന്ദ്രം വഴി ഉറപ്പു വരുത്തും. കൂടാതെ ഒാരോ അംഗത്തിനും ലഭ്യമാകുന്ന തൊഴിൽ സാഹചര്യം, പ്രവർത്തന വിലയിരുത്തൽ എന്നിവയും തൊഴിൽ കേന്ദ്രങ്ങൾ മുഖേന നടത്തും. വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കണ്ടെത്തിയ തൊഴിൽ അനേ്വഷകരെ കൂടി ഉൾപ്പെടുത്തിയാകും രണ്ടാം ഘട്ട തൊഴിൽ പരിശീലനങ്ങൾ ആരംഭിക്കുക. ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി വിപുലമായ കർമപദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പദ്ധതി പ്രവർത്തനങ്ങൾ.

വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ജിൻരാജ് വി.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി അധ്യക്ഷനായി. അസിസ്റ്റന്റ് കോർഡിനേറ്റർ ഷീന എ നന്ദി പറഞ്ഞു. 

 

Content highlight
vijanakeralam kudumbashree

കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേള: ലോഗോ പ്രകാശനം ചെയ്തു

Posted on Thursday, November 6, 2025

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിക്ക് നൽകി നിർവഹിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല ചാലശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ പതിനൊന്ന് വരെയാണ് സരസ് മേള. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുളള സംസ്ഥാന അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയാണ് ലോഗോ രൂപകൽപന ചെയ്തത്.  

ലോഗോ പ്രകാശന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, ഡയറക്ടർ(ഗ്രാമം) അപൂർവ ത്രിപാഠി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി എന്നിവർ പങ്കെടുത്തു

Content highlight
kudumbashree national saras mela at thrithala ; logo released

രോഗീ പരിചരണ മേഖലയിൽ കെയർ ഗിവർമാരാകാൻ കുടുംബശ്രീ അംഗങ്ങൾക്ക് അവസരം

Posted on Thursday, November 6, 2025

പാലിയേറ്റീവ് കെയർ രംഗത്ത് കെയർ ഗിവർമാരാകാൻ കുടുംബശ്രീ അംഗങ്ങൾക്ക് അവസരം. ഇതിന്റെ ഭാഗമായി ഒാരോ ബ്ളോക്കിൽ നിന്നും തിരഞ്ഞെടുത്ത 50 വനിതകൾക്ക് ആറ് ദിവസത്തെ പരിശീലനം നൽകും. 18-60 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ളാസ് വിദ്യാഭ്യാസ യോഗ്യതയുമുള്ള കുടുംബശ്രീ അംഗങ്ങൾ, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കാണ് അവസരം. പരിശീലനത്തിന് ശേഷം ഇവർക്ക് കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ കെയർ ഗിവർമാരായി രജിസ്റ്റർ ചെയ്യാം. രോഗീ പരിചരണത്തിന് വലിയ തുക നൽകാൻ കഴിവില്ലാത്ത സാധാരണക്കാരായ ആളുകൾക്ക് മിതമായ വേതനം നൽകി ഇവരുടെ സേവനം ലഭ്യമാക്കാനാകും.

രോഗീപരിചരണത്തിന് വിദഗ്ധ പരിശീലനം ലഭിച്ചവരുടെ ആവശ്യകത വർധിച്ചു വരുന്ന സാഹചര്യത്തിലാണ്  കുടുംബശ്രീ അംഗങ്ങൾക്ക് കെയർ ഗിവർമാരാകാൻ പരിശീലനം നൽകുന്നത്. വിവിധ ഘട്ടങ്ങളിലായി പ്രമുഖ സ്ഥാപനങ്ങൾ വഴി 7600 പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അതത് സി.ഡി.എസുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാം.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏകദേശം രണ്ടു ലക്ഷം കിടപ്പു രോഗികളുണ്ട്. ഈ രംഗത്ത് പരിശീലനം നേടിയവരെ ഒാരോ സി.ഡി.എസിലും കെയർ ഗിവർമാരായി വിന്യസിക്കുന്നതോടെ പാലിയേറ്റീവ് കെയർ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.   

Content highlight
k4care

തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം: നൂതന തൊഴിൽ ആശയങ്ങളുമായി കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാലയ്ക്ക് സമാപനം

Posted on Sunday, November 2, 2025

കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രണ്ടു ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ സംഘടിപ്പിച്ച കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാല സമാപിച്ചു. ഇതിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനുളള കർമപരിപാടിക്ക് രൂപം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ ക്രമീകരിക്കും. ഒപ്പം വരുന്ന അഞ്ച് വർഷത്തേക്കുള്ള തൊഴിൽ വികസന സമീപനവും പ്രവർത്തന പരിപാടികളും രൂപപ്പെടുത്താൻ കഴിയുന്ന ആശയങ്ങളും ശിൽപശാലയിൽ രൂപപ്പെട്ടു.

തൊഴിൽ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശിൽപശാലയിൽ ലഭിച്ച മികച്ച ആശയങ്ങൾ ക്യാമ്പയിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതിനു പുറമേ ഭാവി പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കും. ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ സംബന്ധിച്ച് വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം തോമസ് ഐസക് വിശദീകരിച്ചു.  

ക്യാമ്പയിന്റെ ഭാഗമായി പതിമൂന്ന് വ്യത്യസ്ത മേഖലകളിലാണ് കീഴിലാണ് പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാവുക. ഇതിൽ കുടുംബശ്രീയുടെ പ്രധാന ഉപജീവന മേഖലകളായ കാർഷിക മൃഗസംരക്ഷണ സൂക്ഷ്മസംരംഭ മേഖലയിൽ രൂപീകരിക്കാൻ കഴിയുന്ന  ഒട്ടനവധി നൂതന സംരംഭ ആശയങ്ങളാണ് ശിൽപശാലയിൽ ലഭ്യമായത്. അഗ്രി ടൂറിസം, അഡ്വഞ്ചറസ് ടൂറിസം, ഹൈവേ സൗന്ദര്യവൽക്കരണം, ടൂറിസം മേഖലയിൽ പ്രതേ്യക ഹരിത കർമ സേനാ യൂണിറ്റുകൾ,  ലേബർ ഫെസിലിറ്റേഷൻ സെന്റ്റുകൾ, അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ മാർക്കറ്റിങ്ങ് ടീമുകൾ, കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾക്ക് വരെ പരിചരണം ലഭ്യമാക്കുന്നതിനായി മൾട്ടി ജനറേഷൻ കെയർ ക്ളസ്റ്റ്റുകൾ തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു.

സംസ്ഥാനമൊട്ടാകെ 50000 സ്ത്രീകൾക്ക് പരിശീലനം നൽകി അവരെ കെയർ ഗിവർമാരായി  നിയോഗിക്കുന്ന  സാന്ത്വന മിത്രം പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകും. ഇതോടൊപ്പം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കെ 4 കെയർ പദ്ധതിയും ഊർജിതമാക്കും. പട്ടികജാതി പട്ടികവർഗ മേഖലയിലെ യുവജനങ്ങൾക്കും അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ ലഭ്യമാക്കുന്നതിനും നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

സംരംഭകത്വ വികസനത്തിനൊപ്പം വേതനാധിഷ്ഠിത തൊഴിലുകൾക്കും തുല്യ പ്രാധാന്യം നൽകും. സി.ഡി.എസ് എ.ഡി.എസ്, അയൽക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള കുടുംബശ്രീ ത്രിതല സംഘനാ സംവിധാനം ഒന്നാകെ ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിന്റെ വിജയത്തിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായുള്ള സംയോജനവും ഉറപ്പു വരുത്തും.  

 കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, അസി.സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, റിസോഴ്സ് പേഴ്സൺമാർ,  വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർമാർ, കില ഫെസിലിറ്റേറ്റ് അംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷമാർ, ഹരിതകർമ സേന ജില്ലാ കോർഡിനേറ്റർ, പരിശീലന ടീം അംഗങ്ങൾ ഉൾപ്പെടെ ശിൽപശാലയിൽ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഷിബു എൻ.പി  സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു നന്ദിയും പറഞ്ഞു.

 

Content highlight
kudumbashree vision building workshop 2025 concludes

കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാലയ്ക്ക് തുടക്കം

Posted on Saturday, November 1, 2025

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അമ്പത് ശതമാനമായി ഉയർത്തുന്നത് സമൂഹത്തിൽ സ്ത്രീപദവി ഉയർത്തുന്നതിനും സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ സംഘടിപ്പിച്ച കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 2026  മാർച്ചിൽ രണ്ടു ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രതേ്യക തൊഴിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. സംരംഭകത്വ വികസനത്തോടൊപ്പം വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് കൂടി സ്ത്രീകളെ നയിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനായി കാർഷിക മൃഗസംരക്ഷണ സൂക്ഷ്മസംരംഭ മേഖലകളിലടക്കമുള്ള ഉപജീവന മേഖലകളിൽ കുടുംബശ്രീ നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾ വഴി പുതിയ തൊഴിൽ അവസരങ്ങളൊരുക്കും. തൊഴിൽ ക്യാമ്പയിന്റെ വിജയകരമായ നടത്തിപ്പിനായി പുതിയ കർമപദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് ശിൽപശാല സഹായകമാകുമെന്ന് പറഞ്ഞ മന്ത്രി, വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ ആദ്യഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച കുടുംബശ്രീയെ അഭിനന്ദിച്ചു.

പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീയുടെ അടുത്ത ദൗത്യമെന്നും തൊഴിൽ സേനയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിച്ചു കൊണ്ടു മാത്രമേ ഇതു സാധ്യമാക്കാൻ കഴിയൂ എന്നും വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എംതോമസ് ഐസക് പറഞ്ഞു. ശിൽപശാലയിൽ "കുടുംബശ്രീയും സ്ത്രീ തൊഴിൽ പങ്കാളിത്തവും' എന്ന വിഷയത്തിൽ അവതരണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്താൻ കുടുംബശ്രീയെ പോലെ ഒരു ജനകീയ പ്രസ്ഥാനം ആവശ്യമാണ്. തൊഴിൽ മേളകൾ സംഘടിപ്പിക്കുമ്പോൾ തൊഴിൽ ദാതാവിന്റെ ആവശ്യകത അനുസരിച്ച് അനുയോജ്യരായ ഉദേ്യാഗാർത്ഥികളെ ലഭ്യമാക്കാൻ കഴിയണം. അടുത്ത വർഷം രണ്ടു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഉൽപാദന സേവന മേഖലകളിലടക്കം വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ ഇതിനായി കണ്ടെത്തും. ആവശ്യമായവർക്ക് നൈപുണ്യ പരിശീലനവും നൽകും. സി.ഡി.എസുകളിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കണം. പുതിയ തൊഴിൽ ക്യാമ്പയിൻ എ.ഡി.എസ്, സി.ഡി.എസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
കുടുംബശ്രീ സംഘടന, മൈക്രോ ഫിനാൻസ്, സൂക്ഷ്മസംരംഭങ്ങൾ, മാർക്കറ്റിങ്ങ്, നൈപുണ്യ പരിശീലനം, കൃഷി, മൃഗസംരക്ഷണം, എസ്.സി-എസ്.ടി വികസനം, സോഷ്യൽ ഡെവലപ്മെന്റ്, ജെൻഡർ ഡെവലപ്മെന്റ്, നഗര വികസനം, സ്പെഷൽ ഏരിയ ഡെവലപ്മെന്റ്, സംയോജനം  എന്നിങ്ങനെ പതിമൂന്ന് വിഭാഗങ്ങളിൽ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വിഷയാധിഷ്ഠിത ഗ്രൂപ്പ് ചർച്ചയും ആശയാവതരണവും നടത്തി. ഇതിൽ നിന്നും ലഭ്യമായ മികച്ച ആശയങ്ങൾ കുടുംബശ്രീയുടെ ഭാവി പ്രവർത്തനങ്ങൾക്കായി   പ്രയോജനപ്പെടുത്തും.  

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാർ, ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, റിസോഴ്സ് പേഴ്സൺമാർ,  വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർമാർ, കില ഫെസിലിറ്റേറ്റ് അംഗങ്ങൾ, പരിശീലന ടീം അംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലേറെ പേർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഷിബു എൻ.പി നന്ദിയും പറഞ്ഞു. ശിൽപശാല ഇന്ന് സമാപിക്കും. 

 

Content highlight
kudumbashree vision building workshop 2025 begins

നവകേരള നിർമിതിയിൽ കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകൾക്ക് മുഖ്യപങ്ക്: മന്ത്രി എം.ബി രാജേഷ്

Posted on Thursday, October 30, 2025

നവകേരള നിർമിതിയിലും തുല്യതയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളും അടുത്ത ഘട്ടത്തിലെത്തിക്കുന്നതിലും  കുടുംബശ്രീയുടെ യുവനിരയായ ഒാക്സിലറി ഗ്രൂപ്പുകൾക്ക് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന  ഒാക്സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാനതല സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' 29ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഇരുപത്തിയേഴ് വർഷങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളിലും അഭിമുഖീകരിച്ച പ്രതിസന്ധികളിലും കുടുംബശ്രീയുടെ കരുത്തുറ്റ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട്  ആദ്യകാല കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ വഴികളിലൂടെയാണ് പുതിയ ഒാക്സിലറി അംഗങ്ങൾ കടന്നു വരുന്നത്. സമ്പൂർണ സാക്ഷരത, സമ്പൂർണ ഡിജിറ്റൽ സാക്ഷരത, ജനകീയാസൂത്രണം എന്നിവയ്ക്ക് ശേഷം അതിദാരിദ്ര്യ നിർമാർജന പ്രക്രിയയിൽ പുതിയ മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കൈവരിക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതിലും കുടുംബശ്രീയുടെ വലിയ സംഭാവനയുണ്ട്. കുടുംബശ്രീയുടെയും കേരളത്തിന്റെയും അടുത്ത തലമുറയായ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരും സമൂഹമായും വിവിധ വിഭാഗങ്ങളിലെ ജനവിഭാഗങ്ങളുമായും നവമാധ്യമങ്ങളുമായും നിരന്തരമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നവരുമാണ്. അവരുടെ ഊർജവും ചിന്താശേഷിയും ഭാവനാപൂർണമായ ആശയങ്ങളും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തണം. വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യലക്ഷ്യമായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അമ്പത് ശതമാനമാക്കി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഒാക്സിലറി അംഗങ്ങൾക്ക് മുഖ്യ പങ്കു വഹിക്കാനാകും. 2026 മാർച്ചിനുളളിൽ മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. അതിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾനേടാൻ കഴിയുന്നത് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണെന്നു പറഞ്ഞ മന്ത്രി ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് വേദി വിട്ടത്.

തരിശു നിലങ്ങൾ കണ്ടെത്തി അവിടങ്ങളിൽ കുടുംബശ്രീ വനിതകൾ മുഖേന കൃഷി ചെയ്യുന്ന പുതിയ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഭൂവിനിയോഗ വകുപ്പ് കമ്മീഷണർ യാസ്മിൻ എൽ റഷീദ് എന്നിവർ മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി.

കോഴിക്കോട് ജില്ലയിൽ നിന്നുളള ഒാക്സിലറി ഗ്രൂപ്പ് അംഗം ഒലീന അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയിൽ നിന്നുളള കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗവും സിനിമാ പിന്നണി ഗായികയുമായ ശ്രുതി കെ.എസ് മുഖ്യാതിഥിയായി. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ നിന്നുളള വൈഭവം, വിങ്ങ്സ് ഒാഫ് ഫയർ, പുനർജ്ജനി, സൗഹൃദം എന്നീ ഒാക്സിലറി ഗ്രൂപ്പുകൾ നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾ സമ്മിറ്റിൽ അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് കുടംബശ്രീ മുഖേന നടത്തി വരുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം-കെ-ടാപ് പദ്ധതി സംബന്ധിച്ച് അവതരണം നടത്തി.

വിവിധ ജില്ലകളിൽ നിന്നുള്ള ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ ആർദ്ര, ജേ്യാതി, ശ്യാമിലി, രസിക, ശ്രീജി എം, ബിസ്മി, അശ്വതി റൂബി, സൂര്യ, അഞ്ജു പി പിള്ള, സുനിത ഡി എന്നിവർ പങ്കെടുത്തു. ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ ആര്യ സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.

വയനാട് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിലുളള ടീം ഗ്രാമം, ശ്രീചിത്ര പുവർ ഹോമിലെ ഹോം ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ സംഘനൃത്തം അവതരിപ്പിച്ചു. സംസ്ഥാനത്തെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും പ്രവർത്തിക്കുന്ന ഒാക്സിലറി ഗ്രൂപ്പുകളിൽ നിന്നും ഒാരോ അംഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും അഞ്ഞൂറ് അംഗങ്ങൾ വീതവും ഉൾപ്പെടെ രണ്ടായിരത്തോളം അംഗങ്ങൾ സമ്മിറ്റിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ഒാപ്പൺ ഫോറത്തിൽ "കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളും നൂതന സംരംഭ ബിസിനസ് സാധ്യതകളും' എന്ന വിഷയത്തിൽ പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ  അനു അഷോക്, ഷാന നസ്റിൻ എന്നിവർ പങ്കെടുത്തു. ഒാക്സിലറി ഗ്രൂപ്പുകളുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ മുനീറ കെ സംസാരിച്ചു. തുടർന്ന് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Content highlight
kudumbashree gennextsummit2025 held

കുടുംബശ്രീ ജെൻ നെക്സ്റ്റ് സമ്മിറ്റ്-2025 ; നൂതന സംരംഭ ആശയങ്ങളും സാധ്യതകളും പങ്കു വച്ച് ഒാപ്പൺ ഫോറം

Posted on Thursday, October 30, 2025

നിലവിലെ സംരംഭകർക്കും സംരംഭ മേഖലയിലേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്ന പുതിയ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ആവേശം പകർന്ന് കുടുംബശ്രീ ജെൻ നെക്സ്റ്റ് സമ്മിറ്റ്-2025 ഒാപ്പൺ ഫോറം ശ്രദ്ധേയമായി. "കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളും നൂതന സംരംഭ ബിസിനസ് സാധ്യതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഒാപ്പൺ ഫോറത്തിലാണ് വിവിധ സംരംഭ ആശയങ്ങളും സാധ്യതകളും ഉയർന്നത്.

പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ  അനു അഷോക്, ഷാന നസ്റിൻ എന്നിവരാണ് ഒാപ്പൺ ഫോറത്തിൽ പങ്കെടുത്തത്. കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ തുടങ്ങാനാകുന്ന സംരംഭങ്ങൾ, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്ന നിർമാണം, ഇതരമേഖലയിലെ നൂതന സംരംഭങ്ങൾ എന്നിവ സംബന്ധിച്ച നൂതന ആശയങ്ങളും സംവാദങ്ങളും ഒാപ്പൺ ഫോറം സജീവമാക്കി. സംരംഭം തുടങ്ങുന്നതിനുള്ള ആശയ രൂപീകരണം, മുതൽ ഉൽപന്ന നിർമാണം, വിപണനം, മാർക്കറ്റിങ്ങ്, വരുമാന സുസ്ഥിരത തുടങ്ങി വിവിധ മേഖലകളിൽ  പ്രൊഫഷണലിസവും സമർപ്പണ ബോധവും പുലർത്തേണ്ട അനിവാര്യതയെ കുറിച്ച് ഒാപ്പൺഫോറത്തിൽ പങ്കെടുത്തവർ പറഞ്ഞു.  വിവിധ സർക്കാർ വകുപ്പുകൾ വഴി സ്റ്റാർട്ടപ്പുകൾക്കും മറ്റു സംരംഭങ്ങൾക്കും ലഭ്യമാകുന്ന സേവനങ്ങളും പിന്തുണകളും പരിപാടിയിൽ പങ്കു വച്ചു. 
 

  വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് വേണ്ടതെന്ന അഭിപ്രായവും ഒാപ്പൺ ഫോറത്തിൽ ഉയർന്നു. വിവിധ സംരംഭങ്ങൾ നടത്തുന്ന അംഗങ്ങളുടെ സംശയങ്ങൾക്കും പാനൽ അംഗങ്ങൾ മറുപടി പറഞ്ഞു. എറണാകുളം ജില്ലയിൽ നിന്നുള്ള ഒാക്സിലറി ഗ്രൂപ്പ് അംഗവും റിസോഴ്സ് പേഴ്സണുമായ ജേ്യാതി മോഡറേറ്റ്റായി.

 

Content highlight
gennext summit