വാര്‍ത്തകള്‍

സംസ്ഥാന ബജറ്റ് 2025 -2026 : കുടുംബശ്രീക്ക് 270 കോടി മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു കോടി രൂപ അധികം

Posted on Saturday, February 8, 2025
 സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2025-2026 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 270 കോടി രൂപയാണ് കുടുംബശ്രീക്ക്  അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 265 കോടി രൂപയായിരുന്നു.  മുന്‍വര്‍ഷത്തെക്കാള്‍ ഇക്കുറി അഞ്ചു കോടി രൂപ അധികം അനുവദിച്ചു. ഇതിനു പുറമേ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്തു നടപ്പാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പി.എം.എ.വൈ നഗരം, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികള്‍ക്കായി ആകെ 119.36 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
 
സംസ്ഥാന ബജറ്റ് വിഹിതമായി ലഭിക്കുന്ന 270 കോടി രൂപ സൂക്ഷ്മസംരംഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാന്‍സ്, കാര്‍ഷിക മൃഗസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിക്കും അതിന്‍റെ ഉപപദ്ധതികള്‍ക്കുമുള്ള സംസ്ഥാന വിഹിതമായി 56 കോടി രൂപയാണ് ബജറ്റിലുള്ളത്. പി.എം.എ.വൈ നഗരം പദ്ധതിയുടെ സംസ്ഥാന വിഹിതമായി  30 കോടിയും പി.എം.എ.വൈ നഗരം 2.0 പദ്ധതിയ്ക്ക് 10.36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 23 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

കേരളത്തിലെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കുടുംബശ്രീയുമായി സംയോജിച്ച് പ്രാദേശിക കളിപ്പാട്ട നിര്‍മാണ പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Content highlight
kerala budget 270 crores alloted for kudumbashree

രുചിവൈവിധ്യങ്ങളുമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുടുംബശ്രീ ഭക്ഷ്യമേള ഒപ്പം ഉല്‍പന്ന വിപണന മേളയും കലാപരിപാടികളും

Posted on Thursday, February 6, 2025
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകള്‍ക്ക് തുടക്കമായി. ഇതോടൊപ്പം ഉല്‍പന്ന വിപണന സ്റ്റാളുകളും കലാപരിപാടികളും ഉണ്ട്. സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്‍റെ ഭാഗമായാണിത്. ഓരോ ജില്ലയിലും രണ്ട് സ്ഥലങ്ങളില്‍ വീതമാണ് ഭക്ഷ്യമേള സംഘടിപ്പിക്കുക. നിലവില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഭക്ഷ്യമേള ആരംഭിച്ചു.
 
തിരുവനന്തപുരം കൊച്ചി മലബാര്‍ രുചിവൈവിധ്യങ്ങളെയും കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയിലെ ഏറ്റവും മികച്ച സംരംഭകരെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.  ദേശീയ സരസ് മേള, അന്താരാഷ്ട്രവ്യാപാര മേള തുടങ്ങി പ്രമുഖ പരിപാടികളില്‍ പങ്കെടുത്ത പ്രവൃത്തിപരിചയമുള്ള സംരംഭകരാണ് ഇവരിലേറെയും. ഭക്ഷ്യമേളയുടെ സംഘാടനത്തിനാവശ്യമായ സാമ്പത്തിക പിന്തുണ അതത് ജില്ലാമിഷനുകള്‍ക്ക് കുടുംബശ്രീ നല്‍കിയിട്ടുണ്ട്. ഒപ്പം നബാര്‍ഡിന്‍റെയും സാമ്പത്തിക പിന്തുണയുമുണ്ട്. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളാണ് ഭക്ഷ്യമേളയ്ക്ക് നേതൃത്വം നല്‍കുക.

ജില്ലകളില്‍ ഭക്ഷ്യമേള നടക്കുന്ന സ്ഥലവും തീയതിയും ചുവടെ..
തിരുവനന്തപുരം ടിവിഎം കോര്‍പ്പറേഷന്‍, ശംഖുമുഖംബീച്ച്, വര്‍ക്കല ബീച്ച് വര്‍ക്കല മുനിസിപ്പാലിറ്റി (ഫെബ്രുവരി 12-16), കൊല്ലം  പുനലൂര്‍, (05-09) കൊല്ലം ആശ്രാമം മൈതാനം(ഫെബ്രുവരി 28-മാര്‍ച്ച് 3), പത്തനംതിട്ട(ഫെബ്രുവരി 5-9), തിരുവല്ല(ഫെബ്രുവരി15-20), കോട്ടയം, കുറവിലങ്ങാട് (ഫെബ്രുവരി 7-11), കോട്ടയം(ഫെബ്രുവരി 20-24),  എറണാകുളം ഫോര്‍ട്ട് കൊച്ചി(ഫെബ്രുവരി 14-18), മറൈന്‍ ഡ്രൈവ് (ഫെബ്രുവരി 21-25), തൃശൂര്‍ചാവക്കാട് ബീച്ച് (ഫെബ്രുവരി 06-10), മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം, ഗുരുവായൂര്‍ (ഫെബ്രുവരി 20-24), പാലക്കാട് പട്ടാമ്പി ( ഫെബ്രുവരി 03-08), മലമ്പുഴ (ഫെബ്രുവരി 22-28), മലപ്പുറം വണ്ടൂര്‍ ( ഫെബ്രുവരി 06-10), മലപ്പുറം വാഴക്കാട്, കൊണ്ടോട്ടി ( ഫെബ്രുവരി 14-18), കോഴിക്കോട് ബീച്ച്( ഫെബ്രുവരി 2-6), ചാലിയം ബീച്ച് ( ഫെബ്രുവരി 20-24), വയനാട്, ബത്തേരി ( ഫെബ്രുവരി 2-6),  കണ്ണൂര്‍ പയ്യാമ്പലം ബീച്ച് ( ഫെബ്രുവരി 2-9), കാസര്‍കോട് കാഞ്ഞങ്ങാട്(ഫെബ്രുവരി 12-20), തൃക്കരിപ്പൂര്‍(23-29)
Content highlight
kudumbashree is conducting food festivals all over kerala

കാലമേറുന്തോറും കുടുംബശ്രീയുടെ പ്രസക്തി വര്‍ധിക്കുന്നു: ചീഫ് സെക്രട്ടറി

Posted on Tuesday, February 4, 2025

പഴക്കമേറുന്തോറും ചില പ്രസ്ഥാനങ്ങള്‍ പൂട്ടിപ്പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിലും മൂന്ന് പതിറ്റാണ്ടിലേക്ക് കടക്കുന്ന  കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. കുടുംബശ്രീയുടെ അംഗീകൃത ഓഡിറ്റിങ്ങ് സംരംഭമായ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റി-കാസ് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച്  വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍  സംഘടിപ്പിച്ച പ്ളാന്‍ രൂപീകരണവും ഓഡിറ്റ് ശില്‍പശാലയും 'സ്പന്ദനം 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ദാരിദ്ര്യ ലഘൂകരണത്തിലും സ്ത്രീശാക്തീകരണത്തിലും കേരളത്തില്‍ കുടുംബശ്രീ നിര്‍ണായക പങ്കാണ് വഹിച്ചത്. തുല്യനീതിയും അവസരവും സൃഷ്ടിച്ച് കെട്ടുറപ്പോടെ മുന്നോട്ടു പോകുന്നതാണ് കുടുംബശ്രീയുടെ വിജയം. സാമ്പത്തിക സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റിയുടെ പങ്ക് ശ്ളാഘനീയമാണ്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലയിലും സമഗ്രമായ ശാക്തീകരണത്തിന് നാം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും അതിനായി കുടുംബശ്രീയുടെ നവീന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.  കാസ് ടീമിന്‍റെ ഇരുപത് വര്‍ഷത്തെ നാള്‍വഴികള്‍ രേഖപ്പെടുത്തിയ പുസ്തകത്തിന്‍റെ പ്രകാശനവും ശാരദാ മുരളീധരന്‍ നിര്‍വഹിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നവീന്‍ സി സ്വാഗതം പറഞ്ഞു. കാസ് സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി സോണിയ ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സി.ഡി.എസ്-2 അധ്യക്ഷ വിനീത പി, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ അഞ്ചല്‍ കൃഷ്ണകുമാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ ദേശീയ സ്പാര്‍ക് റാങ്കിങ്ങ് അവാര്‍ഡ് ജേതാക്കളായ കാസ് ടീമിന് ലഭിച്ച പ്രശംസാപത്രത്തിന്‍റെ പകര്‍പ്പ് എല്ലാ ജില്ലാ ടീമുകള്‍ക്കും വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ ഉണ്ണിക്കൃഷ്ണ്‍ ആശംസിച്ചു. കാസ് സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് മിനി ഡി.എസ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഐ.എം.ജി ഫാക്കല്‍റ്റി മുന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 'ഓഡിറ്റ് ആന്‍ഡ് റിപ്പോര്‍ട്ടിങ്ങ്' എന്ന വിഷയത്തില്‍ വിഷയാവതരണവും ആക്ഷന്‍ പ്ളാന്‍ രൂപീകരണവും ജില്ലാതല അവതരണവും നടത്തി. കാസ് ടീം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Content highlight
Kudumbashree's relevance is increasing with time: Chief Secretary

താരപ്പകിട്ടിന്‍റെ അകമ്പടിയില്‍ പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് പ്രൗഢോജ്വല സമാപനം

Posted on Saturday, February 1, 2025
ഇന്ത്യന്‍ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും കലയും സമന്വയിച്ച പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂരില്‍ ജനുവരി 31ന്‌ നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. ഉദ്ഘാടന ദിനം മുതല്‍ സരസ് മേളയിലേക്കൊഴുകിയെത്തിയ ജനസഞ്ചയം സമാപന ദിവസവും പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞു. പന്ത്രണ്ട് ദിവസങ്ങളിലായി ഉല്‍പന്ന പ്രദര്‍ശന വിപണനവും ഫുഡ്കോര്‍ട്ടും കലാപരിപാടികളും പുഷ്പമേളയുമായി അരങ്ങേറിയ സരസ് മേള ഏറ്റവും ശ്രദ്ധേയമായ ജനകീയ മേളയെന്ന പെരുമ കൈവരിച്ചു കൊണ്ടായിരുന്നു സമാപനം. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയേതാണെന്നുളള ചോദ്യത്തിന് കുടുംബശ്രീ എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂവെന്ന് മന്ത്രി വി.എന്‍ വാസവന്‍ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് സാമ്പത്തികാഭിവവൃദ്ധി നേടിക്കൊടുക്കാനും ബൗദ്ധിക ശേഷിയെ വളര്‍ത്താനും അടുക്കളയില്‍ നിന്നും അരങ്ങിലേക്ക് എത്തിച്ചു കൊണ്ട് സമ്പന്നമായ ഒരു സാംസ്കാരിക മൂല്യം ഉയര്‍ത്തിപ്പിടിക്കാനും കുടുംബശ്രീക്ക് കഴിയുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം നടത്തി വരുന്ന ദേശീയ സരസ് മേള ചെങ്ങന്നൂര്‍ പോലെ ഒരു ഗ്രാമത്തില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചു കൊണ്ട് ചെങ്ങന്നൂരിനെ ജില്ലാ ആസ്ഥാനമാക്കി മാറ്റാന്‍ സംഘാടക മികവിന് കഴിഞ്ഞിട്ടുണ്ട്. സരസ്മേള ഒരു വലിയ വിജയമാക്കി മാറ്റിയ കുടുംബശ്രീ അംഗങ്ങളെയും അതിന് മാതൃകാപരമായ നേതൃത്വം വഹിച്ച മന്ത്രി സജി ചെറിയാനെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

ദേശീയ സരസ് മേളയില്‍ ഉല്‍പന്ന വിപണനം വഴിയും ഫുഡ്കോര്‍ട്ടു വഴിയും ആകെ പന്ത്രണ്ട് കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടാനായെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഫുഡ് കോര്‍ട്ട് വഴി മാത്രം രണ്ടു കോടി രൂപയുടെ വിറ്റുരവാണ് ലഭിച്ചത്. മേള കഴിഞ്ഞ് അന്തിമ കണക്കെടുപ്പില്‍ പതിനാല് കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിലും ക്ഷേമത്തിലും മാത്രമല്ല ഐക്യത്തിലും ചെങ്ങന്നൂര്‍ മാതൃകയായി. സരസ് മേള ഇത്ര വലിയ വിജയമാക്കിയ ചെങ്ങന്നൂര്‍ മാതൃക ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം ഉയര്‍ത്തി കാട്ടാനാകും. സരസ് മേള സംഘടിപ്പിക്കാന്‍ അനുവദിച്ച കുടുംബശ്രീ ഫണ്ട് ഫുഡ് സ്റ്റാളിന്‍റെയും ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്. കൂപ്പണ്‍ വില്‍പനയിലൂടെ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ലഭിച്ച 2.10 കോടി രൂപയാണ് മേളയുടെ സുഗമമായ നടത്തിപ്പിനും സമ്മാന വിതരണത്തിനുമാണ് ഉപയോഗിച്ചത്. ഇന്‍ഡോര്‍ ഗെയിംസ്, സിന്തറ്റിക് ട്രാക് എന്നിവ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരമുളള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി 3ധനവകുപ്പ് മുപ്പത്തിമൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 11ന് സ്റ്റേഡിയത്തില്‍ സ്റ്റേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സരസ് മേളയുടെ ആശയം തന്നെ അതിഗംഭീരമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പും സാംസ്കാരിക വകുപ്പും ഒരുമിച്ച് സംഘടിപ്പിക്കുന്ന സരസ് മേള നാടിന് തികച്ചും അഭിമാനരമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ചലച്ചിത്ര താരം ടൊവീനോ തോമസ് പറഞ്ഞു. ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളേജില്‍ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന 'രസം 2025' ന്‍റെ പോസ്റ്റര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സരസ് മേളയോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീര്‍ മന്ത്രി സജി ചെറിയാന്‍ ടൊവീനോ തോമസിന് നല്‍കി പ്രകാശനം ചെയ്തു.  

മികച്ച സംഘാടനത്തിലൂടെ സരസ് മേള വിജയിപ്പിച്ച മന്ത്രി സജി ചെറിയാനെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ ആദരിച്ചു. സംഘാടക മികവിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. എബ്രഹാം മാത്യു രചിച്ച 'പിന്നെയോ' എന്ന നോവലിന്‍റെ പ്രകാശനം മന്ത്രി സജി ചെറിയാന്‍ ടൊവീനോ തോസിന് നല്‍കി നിര്‍വഹിച്ചു.  രമേശ് എസ്.മകയിരം സംവിധാനം ചെയ്ത 'നാല്‍പ്പതുകളിലെ പ്രണയം' എന്ന ചിത്രത്തിന്‍റെ ഓഡിയോ കവര്‍ പ്രകാശനം മന്ത്രി സജി ചെറിയാന്‍ മന്ത്രി വി.എന്‍ വാസവന് നല്‍കി നിര്‍വഹിച്ചു. ചിത്രകാരന്‍മാരായ ജോണ്‍ കല്ലക്കടവ്, ഫിലിപ്പോസ് നിരണം എന്നിവര്‍ വരച്ച മന്ത്രി സജി ചെറിയാന്‍റെയും അര്‍ജുന്‍മാവേലിക്കര, മിലന്‍ കെ.ഷിജി മുഹമ്മദ് യാസിന്‍, അനി കെ.അശോക്, ഷൈനു എബ്രഹാം, മോന്‍സി  എന്നിവര്‍ വരച്ച ടൊവീനോ തോമസിന്‍റെയും ഛായാചിത്രം ഇരുവര്‍ക്കും സമ്മാനിച്ചു.  

ഉല്‍പന്ന വിപണന മേളയില്‍ ഏറ്റവും മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം കോഴിക്കോട് പവിത്രം ഫുഡ്സ് യൂണിറ്റിനായി നൂര്‍ജഹാന്‍, ജെ ആന്‍ഡ് എസ് ബാഗ് യൂണിറ്റിലെ ജയമ്മ, ഇതര സംസ്ഥാന വിഭാഗത്തില്‍ ശാലിനി(ഗോവ), ഹര്‍ഷത(മഹാരാഷ്ട്ര), മികച്ച ബ്ളോക്ക് സ്റ്റാള്‍ കല്‍പ്പാത്തി ഫുഡ്സ് ശ്രീരാജ് എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.

മികച്ച വില്‍പന (കേരള വിഭാഗം) വെണ്‍മ തലശ്ശേരി, മികച്ച വില്‍പന ഇതര സംസ്ഥാനം(രാജസ്ഥാന്‍),  കാശ്മീര്‍, ആദിവാസി മേഖലയിലെ അട്ടപ്പാടി വനസുന്ദരി സ്റ്റാള്‍, ട്രാന്‍സ് ഡെന്‍ഡര്‍ വിഭാഗത്തില്‍ എറണാകുളത്തെ 'ലക്ഷ്യ' ഗ്രൂപ്പിനെയും പ്രത്യേകം ആദരിച്ചു.    

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ ദലീമ ജോജോ, തോമസ് കെ.തോമസ്, പി.സി വിഷ്ണുനാഥ്, യു.പ്രതിഭ,  എ.മഹേന്ദ്രന്‍, എ.എന്‍ നസീര്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍സ് അധ്യക്ഷന്‍ എം.കൃഷ്ണദാസ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.ജി ശ്രീകുമാര്‍, പുഷ്പലത മധു, ടി.ജെ ആഞ്ചലോസ്, ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേല്‍, ടി.കെ ഇന്ദ്രജിത്ത്, ആര്‍.ഡി.ഓ മോബി ജെ, എം,വി ഗോപകുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.എസ് ശ്രീകാന്ത്, ജി. വിവേക്, കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് എം.ജി എന്നിവര്‍ ആശംസിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം ജെയിംസ് സാമുവല്‍ നന്ദി അറിയിച്ചു.      
 
രാവിലെ കുടുംബശ്രീ മിഷന്‍ ജീവനക്കാരുടെ കലോത്സവം, ആഫ്രിക്കയിലെ ഘാനയില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച ആഫ്രിക്കന്‍ ഫോക് ഡാന്‍സ് എന്നിവയും സമാപന സമ്മേളനത്തിനു ശേഷം നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തശില്‍പം, പ്രസീത ചാലക്കുടി അവതരിപ്പിച്ച നാടന്‍ പാട്ട് എന്നിവയും വേദിയില്‍ അരങ്ങേറി. സരസ് മേളയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ സി.ഡി.എസുകളെയും വിവിധ കമ്മിറ്റികളെയും ആദരിച്ചു.  
 
sda

 

 

Content highlight
Kudumbashree National Saras Mela held in Chengannur concludes

കുടുംബശ്രീ അവാര്‍ഡ്: തീയതി നീട്ടി

Posted on Tuesday, January 28, 2025

 കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി അപേക്ഷിക്കുന്നതിന്‍റെ തീയതി നീട്ടി. ഇതു പ്രകാരം വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവ എ.ഡി.എസ്, സി.ഡി.എസ് ശുപാര്‍ശ സഹിതം ജില്ലാമിഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.

അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി എന്നീ അവാര്‍ഡുകളുടെ അപേക്ഷ സി.ഡി.എസ്തല സ്ക്രീനിങ്ങ് പൂര്‍ത്തീകരിച്ച് ജില്ലാമിഷന് നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15.

ജില്ലാതലത്തില്‍ ഒന്നാമതായ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ട്, ജില്ലാതലത്തിലെ മികച്ച പബ്ളിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍, മികച്ച ജില്ലാമിഷന്‍, സ്നേഹിത എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ട്.

Content highlight
kudumbashree awards - last date extended

ദേശീയ സമ്മതിദായക ദിനം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും 1070 സി.ഡി.എസുകളിലും സമ്മതിദായക പ്രതിജ്ഞ

Posted on Tuesday, January 28, 2025
ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും  1070 സി.ഡി.എസുകളിലും ജനുവരി 25ന്‌ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. സി.ഡി.എസുകളില്‍ നടന്ന പ്രതിജ്ഞാ ചടങ്ങില്‍ സി.ഡി.എസ് അധ്യക്ഷ ഉള്‍പ്പെടെ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി.  
Content highlight
national voters day observed

കുടുംബശ്രീ ദേശീയ സരസ്മേളയ്ക്ക് ചെങ്ങന്നൂരിൽ കൊടിയേറ്റം

Posted on Tuesday, January 28, 2025

താരശോഭ പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഇന്ത്യന്‍ ഗ്രാമീണ സംസ്ക്കാരത്തിന്‍റെ വൈവിധ്യവും തനിമയും ഒരുകുടക്കീഴില്‍ അണിനിരത്തി പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നിറപ്പകിട്ടാര്‍ന്ന കൊടിയേറ്റം. പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണണക്കിനാളുകളെ സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സരസ്മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ 2018-ലെ പ്രളയത്തില്‍ കൈവിട്ടു പോയ സരസ്മേളയുടെ ഗരിമയും ആഘോഷവും വീണ്ടെടുത്തു കൊണ്ട് ചെങ്ങന്നൂരിന്‍റെ അഭിമാനം വാനോളമുയര്‍ന്നു.

കേരളീയ നവോത്ഥാന മൂല്യത്തെ യാഥാര്‍ത്ഥ്യമാക്കിയതും ശാക്തീകരണം എന്ന ആശയത്തെ അര്‍ത്ഥവത്താക്കിയതും കുടുംബശ്രീയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളീയ ജനജീവിതത്തിന്‍റെ ഓരോ മേഖലയിലും കുടുംബശ്രീ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കടന്നു വരവോടെയാണ് സ്ത്രീകള്‍ക്ക് പൊതുരംഗത്ത് ദൃശ്യത ലഭിച്ചത്. സ്ത്രീകള്‍ക്ക് സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ശാക്തീകരണം ലഭ്യമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിസ്തുലമാണ്. സ്ത്രീശാക്തീകരണത്തിന് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ മാതൃകയാണ് കുടുംബശ്രീ. കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുമ്പും ശേഷവുമെന്ന് അടയാളപ്പെടുത്താന്‍ കഴിയും. ഇതിനുമുമ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പത്തു സരസ് മേളകളുടെ റെക്കോഡ് ഭേദിക്കുന്ന മേളയായിരിക്കും ചെങ്ങന്നൂരിലേത്. ഇതുവരെ നടത്തിയ പത്തു മേളകളില്‍ നിന്നായി 78 കോടിയിലേറെ രൂപയുടെ വരുമാനം 5000-ലേറെ സംരംഭകര്‍ക്ക് ലഭ്യമായിട്ടുണ്ട്. അഖിലേന്ത്യാ സ്വഭാവമുള്ള സരസ് മേള ഇന്ത്യയിലെ വ്യാപാര വാണിജ്യ കലാ സാംസ്കാരിക മേളയായായി മാറുമെന്നതില്‍ സംശയമില്ല. സരസ് മേള വിജയിപ്പിക്കുന്നതിന് അതുല്യമായ സംഘാടന മികവും ആസൂത്രണവും നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി എം,.ബി രാജേഷ് അഭിനന്ദിച്ചു. കുടുംബശ്രീയുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  

വികസന കാര്യത്തില്‍ ജനങ്ങളോട് പറഞ്ഞതിലും അപ്പുറം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സാംസ്കാരിക ഫിഷറീസ് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നൂറു കോടിയുടെ ആശുപത്രി, അറുനൂറ്റി ഇരുപത്തഞ്ച് കോടിയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. 2018-ലെ പ്രളയത്തില്‍ നടത്താന്‍ കഴിയാതെ പോയ സരസ് മേള വീണ്ടും പൂര്‍വാധികം ഭംഗിയോടെ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഭാരതത്തിന്‍റെ നേര്‍ക്കാഴ്ചയായ ദേശീയ സരസ് മേള ചെങ്ങന്നൂരിന് നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചെങ്ങന്നൂര്‍ പെരുമ പുരസ്കാരം മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് മുഖ്യ സന്ദേശം നല്‍കി.  

കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ അടിമുടി മാറ്റിയെഴുതിയ കുടംബശ്രീയുടെ ഏതു പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പറഞ്ഞു. സാധാരണ ജനങ്ങളില്‍ പൗരബോധം വളര്‍ത്താന്‍ കേരള സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മാലിന്യമുക്ത കേരളത്തിനായി ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി ആഗോള തലത്തില്‍ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. കുടുംബത്തില്‍ സാമ്പത്തിക ഉന്നതിയും സുരക്ഷയും കൈവരിക്കണമെങ്കില്‍ ഗൃഹനാഥകള്‍ക്ക് വരുമാനം വേണമെന്നുളള ബോധ്യത്തില്‍ നിന്നാണ് കുടുംബശ്രീയെന്ന പ്രസ്ഥാനത്തിന്‍റെ തുടക്കം. കുടുംബശ്രീ സംരംഭരുടെ കൂട്ടായ്മ എന്നതിനേക്കാള്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍സവമാണ് ദേശീയ സരസ് മേള. ഈ സംരംഭം മഹത്തരമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അണിനിരന്നു കൊണ്ട് നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണ്. മഹാനഗരങ്ങള്‍ കേന്ദ്രീകരിച്ചു മാത്രം നടത്തിയിരുന്ന ഇത്തരം മേള ചെങ്ങന്നൂര്‍ പോലെയുള്ള ഗ്രാമീണ മേഖലയില്‍ നടത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന സുഹൃത്തായ മന്ത്രി സജി ചെറിയാനെ അഭിനന്ദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മേളയിലെത്തിയ എല്ലാ സംരംഭകര്‍ക്കും മികച്ച രീതിയിലുള്ള നേട്ടം കൈവരിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മസേനാംഗം പൊന്നമ്മയാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണിക്കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിള എന്ന റോബോട്ടാണ് മന്ത്രിമാരായ എം.ബി രാജേഷ്, സജി ചെറിയാന്‍, പി.പ്രസാദ് എന്നിവരെ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.  

എച്ച്.സലാം, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, കലക്ടര്‍ അലക്സ് വര്‍ഗീസ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷ ശോഭാ വര്‍ഗീസ്, മുന്‍ എം.എല്‍ എ ശോഭനാ ജോര്‍ജ്, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ എം.എച്ച് റഷീദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം സലിം, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, ചെങ്ങന്നൂര്‍ നഗരസഭാ സി.ഡി.എസ് അധ്യക്ഷ എസ്.ശ്രീകല ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് നന്ദിയും പറഞ്ഞു.

Content highlight
Saras Mela 2025 kickstarted at Chengannur

‘തിരുവനന്തപുരം പ്രഖ്യാപന’ത്തോടെ കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിക്ക് സമാപനം

Posted on Tuesday, January 28, 2025

കുട്ടികളാല്‍ നയിക്കപ്പെടുന്ന മാന്ത്രികവും ശുചിത്വപൂര്‍ണവുമായ ലോകത്തിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ത്തി കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടിക്ക് അര്‍ത്ഥപൂര്‍ണമായ സമാപനം. മാലിന്യ സംസ്ക്കരണ രംഗത്ത് പുതിയ കണ്ടെത്തലുകളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടും അറിവും ആശയങ്ങളും പങ്കുവച്ചുകൊണ്ടുമായിരുന്നു രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച കുട്ടികളുടെ ഉച്ചകോടിയുടെ കൊടിയിറക്കം.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച പ്രബന്ധാവതരണം നടത്തി ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയ ശിവനന്ദന്‍ സി(കൊല്ലം), ചന്ദന(കോഴിക്കോട്), ദേവനന്ദ(കണ്ണൂര്‍), അഭിനന്ദ്(വയനാട്), ആതിരബാബു(പാലക്കാട്) എന്നിവര്‍ക്കും മികച്ച ജില്ലാ സ്റ്റാളുകള്‍ക്കുള്ള ആദ്യ മൂന്ന് സ്ഥാനം നേടിയ നേടിയ വയനാട്, തിരുവനന്തപുരം, കാസര്‍കോട് ജില്ലകള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി പ്രബന്ധാവതരണം നടത്തിയവര്‍ക്കുമുള്ള പുരസ്കാര വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുട്ടികള്‍ പ്രബന്ധാവതരണത്തിനായി കണ്ടെത്തിയ പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്തുന്നതിനായി ഉദ്യം  ലേണിങ്ങ് ഫൗണ്ടേഷന്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും ഇത് പ്രയോജനപ്പെടുത്തി കുട്ടികള്‍ ചൂണ്ടിക്കാട്ടിയ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.  

മാലിന്യത്തെ കുറിച്ചും അവയുടെ പുനരുപയോഗ സാധ്യതകളെ കുറിച്ചും നിരന്തര പഠനം നടത്തുന്നതിനായി കേരളം ആസ്ഥാനമാക്കി ദേശീയ ശുചിത്വ സര്‍വകലാശാല രൂപീകരിക്കണമെന്ന് കുട്ടികളുടെ ഉച്ചകോടി ദേശീയ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി തിരുവനന്തപുരം  പ്രഖ്യാപനം നടത്തിയ റിഥിമ പാണ്ഡെ പറഞ്ഞു. പ്ളീനറി സെഷനില്‍ വിഷയാവതരണം നടത്തിയ കുട്ടികള്‍ക്കും ജില്ലകളിലെ സ്റ്റാളുകളില്‍ സമാന്തര സെഷനുകളില്‍ പ്രബന്ധാവതരണം നടത്തിയ കുട്ടികള്‍ക്കുമുള്ള പുരസ്കാര വിതരണം റിഥിമ പാണ്ഡെ നിര്‍വഹിച്ചു.

പ്ളീനറി സെഷനുകള്‍ കൈകാര്യം ചെയ്ത മോഡറേറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമുള്ളപുരസ്കാര വിതരണവും  ഉച്ചകോടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കാവശ്യമായ അക്കാദമിക് പരിശീലനം ലഭ്യമാക്കിയവര്‍ക്കുള്ള പുരസ്കാര വിതരണവും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍ നിര്‍വഹിച്ചു.
നഗരസഭകളുടെ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ റാങ്കിങ്ങ് നടത്തുന്ന ദേശീയ ശുചിത്വ സര്‍വേ സ്വച്ഛ് സര്‍വേക്ഷണ്‍-2024 ലെ ശുചിത്വ സര്‍വേയില്‍ തിരുവനന്തപുരം നഗരസഭയും ഭാഗമാകുന്നതിനോടനുബന്ധിച്ച് പോസ്റ്റര്‍ പ്രകാശനവും സമാപന സമ്മേളനത്തില്‍ നടന്നു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ബി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ ശുചിത്വ ഉച്ചകോടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഷാനവാസ് , ശ്യാംകുമാര്‍, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു.

Content highlight
Kudumbashree's Pioneering International Children's Summit on Zero Waste Management ends with thought provoking Thiruvananthapuram Declaration

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവ്: ഇതാദ്യമായി 17 വിഭാഗങ്ങളില്‍ സംസ്ഥാന ജില്ലാതല അവാര്‍ഡ്

Posted on Tuesday, January 28, 2025

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡ് നല്‍കുന്നു. 17 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഇതിന് മുമ്പ് മികച്ച സി.ഡി.എസുകള്‍ക്ക് അവാര്‍ഡു നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവര്‍ത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്‍റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

മികച്ച അയല്‍ക്കൂട്ടം, ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി, മികച്ച ഊരുസമിതി, അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സി.ഡി.എസുകള്‍, മികച്ച സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാമിഷന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ജില്ലാ സംസ്ഥാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം സര്‍ട്ടിഫിക്കറ്റും മെമന്‍റോയും ലഭിക്കും.  

 മികച്ച സ്നേഹിത, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, ജില്ലാമിഷന്‍ എന്നിവയൊഴിച്ച് ബാക്കി എല്ലാ വിഭാഗത്തിലുമുള്ള അപേക്ഷകള്‍ ആദ്യം അതത് സി.ഡി.എസുകളില്‍   സമര്‍പ്പിക്കണം. ഇവ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ജില്ലാമിഷനിലേക്ക് അയക്കും. ഈ അപേക്ഷകള്‍ ജില്ലാതല സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച ശേഷം ബ്ളോക്ക്തല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക് നല്‍കും. ഈ കമ്മിറ്റി ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ നടത്തിയ ശേഷം ബ്ളോക്ക്തല മത്സരത്തില്‍ വിജയികളായ വിഭാഗങ്ങളുടെ പട്ടിക ജില്ലാമിഷന് നല്‍കും. ബ്ളോക്ക്തലത്തില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗം ജില്ലാതലത്തിലും ഇതില്‍  വിജയികളാകുന്നവ സംസ്ഥാനതലത്തിലും മത്സരിക്കും. അപേക്ഷകള്‍ സി.ഡി.എസുകള്‍ക്ക് ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 25.

മികച്ച സ്നേഹിത, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, ജില്ലാമിഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ ഫെബ്രുവരി 20ന് മുമ്പ് സംസ്ഥാനമിഷനില്‍ സമര്‍പ്പിക്കണം.

2023-24 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സി.ഡി.എസ്, ബഡ്സ് സ്ഥാപനങ്ങള്‍, സ്നേഹിത, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ജില്ലാമിഷന്‍, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല എന്നിവയ്ക്കുള്ള അവാര്‍ഡ് നിര്‍ണയം. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവാണ് അയല്‍ക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് എ.ഡി.എസ്, ഊരുസമിതി, സംരംഭം, സംരംഭക എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡിനായി പരിഗണിക്കുക. മറ്റു വിഭാഗങ്ങള്‍ക്ക് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിര്‍ണയ കമ്മിറ്റിയാണ് വിവിധ വിഭാഗങ്ങളില്‍ സംസ്ഥാനതല വിജയികളെ തിരഞ്ഞെടുക്കുക.  കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ചെയര്‍മാനും അതത് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വര്‍ക്കിങ്ങ് ചെയര്‍മാനുമായുള്ള ജില്ലാതല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജില്ലാതല മത്സര വിജയികളെ കണ്ടെത്തുക.

Content highlight
kudumbashree awards

കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി: കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃക: പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി

Posted on Tuesday, January 28, 2025

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃകയാണെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ നേതൃത്വം വഹിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെ കുടുംബശ്രീ സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കുട്ടികളുടെ  അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി’യുടെ ഉദ്ഘാടനവും സാന്ത്വനം വോളണ്ടിയര്‍മാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും ജനുവരി 18ന്‌ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍ മാലിന്യരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള ധീരമായ ചുവട്വയ്പ്പാണ്. ഇതിനു പിന്തുണ നല്‍കുന്നതിനായി കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 2023ല്‍ ആരംഭിച്ച ശുചിത്വോത്സവം ക്യാമ്പയിന്‍ അടിത്തട്ടിലുള്ള  പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പരിവര്‍ത്തനാത്മകമാക്കാം എന്നതിന്‍റെ തെളിവാണ്. സമൂഹ പങ്കാളിത്തം, നവീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ ക്യാമ്പയിന്‍റെ പര്യവസാനമാണ് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി. ഇതില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ഉള്‍ക്കാഴ്ചയുള്ള പ്രബന്ധങ്ങളും ആശയങ്ങളും തദ്ദേശ സ്ഥാപന അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തും.

പ്രബന്ധ അവതരണം, പ്ളീനറി സെഷനുകള്‍, അന്താരാഷ്ട്ര പ്രതിനിധികളുമായുളള ആശയ വിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ കുട്ടികള്‍ വിലമതിക്കാനാവാത്ത ഉള്‍ക്കാഴ്ചകള്‍ നേടിയിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധങ്ങള്‍ അവരുടെ സര്‍ഗാത്മകത, യഥാര്‍ത്ഥ ലോക പ്രശ്നങ്ങളെ കുറിച്ചുള്ള ധാരണ എന്നിവയെ കുറിച്ച് എടുത്തു പറയുന്നതാണ്. മാലിന്യ ഭീഷണി, വിഭവ ദൗര്‍ലഭ്യം മുതല്‍ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം വരെ അവര്‍ കണ്ടെത്തിയ വിഷയങ്ങള്‍ തീക്ഷ്ണമായ അവബോധത്തെയും വിശകലന ശേഷിയെയും പ്രതിഫലിപ്പിക്കുന്നു.  ഔപചാരിക വിദ്യാഭ്യാസവുമായി പ്രവര്‍ത്തനാധിഷ്ഠിത  പഠനം സയോജിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സജ്ജരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ഈ ഉച്ചകോടി ഒരു വിദ്യാഭ്യാസ വിപ്ളവമാണ്.  മലിനീകരണത്തിന്‍റെയും സാമൂഹിക പുരോഗതിയുടെയും വെല്ലുവിളികളെ നേരിടുന്നതില്‍ അചഞ്ചലമായ പ്രതിബദ്ധതയുള്ള ബാലസഭയിലെ കുട്ടികള്‍ സാമൂഹിക പ്രവര്‍ത്തനത്തിലുള്ള ആഗോള മാതൃകയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാനത്തിനും രാഷ്ട്രത്തിനും വളരെയധികം അഭിമാനത്തിന്‍റെ ഉറവിടമാണെന്ന് പറഞ്ഞ മന്ത്രി ഉച്ചകോടി ശാശ്വതമായ മാറ്റത്തിന് വഴിയൊരുക്കട്ടെ എന്നും ആശംസിച്ചു.

വളര്‍ന്നു വരുന്ന തലമുറയിലേക്ക് ശുചിത്വ ബോധം എത്തിക്കുകയെന്നതാണ് മുതിര്‍ന്നവരുടെ ദൗത്യമെന്നും കുടുംബശ്രീ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി നിര്‍വഹിക്കുന്നത് ആ ദൗത്യമാണന്നും അഡ്വ.വികെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള എല്ലാ മാലിന്യ ഭീഷണിയില്‍ നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ മാറ്റം നമ്മളില്‍ നിന്നു തന്നെ തുടങ്ങണമെന്നും അതിന് പ്രായം പ്രശ്നമല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇന്‍ഡ്യയിലെ പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക കുമാരി ലിസി പ്രിയ കാങ്ജും പറഞ്ഞു. നാം അധിവസിക്കുന്ന ഭൂമിയില്‍ പ്ളാസ്റ്റിക് നിക്ഷേപിക്കുന്നത് മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന് കാരണം മനുഷ്യന്‍റെ പ്രവൃത്തിയാണ്.  നവമാധ്യമങ്ങളെ പ്രയോജപ്പെടുത്തിക്കൊണ്ട് മാലിന്യഭീഷണിയെ പ്രതിരോധിക്കാനും ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഓരോ കുട്ടിക്കും കഴിയും. പ്രകൃതിക്കു വേണ്ടി ഈ ശക്തമായ മാറ്റത്തിന്‍റെ വക്താക്കളാകാന്‍ ബാലസഭയിലെ കുട്ടികള്‍ മുന്നോട്ടും വരണം. 2018ല്‍ കേരളത്തിലുണ്ടായ പ്രളയവും ഒഡീഷയിലെ കൊടുങ്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളാണ് തന്നെ ഒരു പരിസ്ഥിതി പ്രവര്‍ത്തകയാക്കി മാറ്റിയതെന്നും മാലിന്യ വിപത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്ന കുടുംബശ്രീയെ അഭിനന്ദിക്കുന്നുവന്നും ലിസിപ്രിയ കാങ്ജും പറഞ്ഞു.  

ശുചിത്വപൂര്‍ണമായ ഒരു നവകേരള സൃഷ്ടിയില്‍ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനാവുമെന്ന് കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധ സമാഹാരത്തിന്‍റെ മലയാളം പതിപ്പിന്‍റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി.സുരേഷ് കുമാറിനും ഇംഗ്ളീഷ് പതിപ്പ് മുഖ്യാതിഥിയായ ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡെയ്ക്കും നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. വിഷയ വിദഗ്ധന്‍ ഡോ.സി.പി വിനോദ് ഉച്ചകോടി രൂപരേഖ അവതരിപ്പിച്ചു. ആശംസാ പ്രസംഗം നടത്തിയ കെ.എസ്.ഡബ്ളിയു.എം.പി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ലിസിപ്രിയ കാങ്ജും, റിഥിമ പാണ്ഡെ എന്നിവരെ ആദരിച്ചു.  

കോര്‍പ്പറേഷന്‍ സി.ഡി.എസ്-2അധ്യക്ഷ വിനീത സി,പിയര്‍ലെസ് ബയോടെക് ലിമിറ്റഡ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മോഹന്‍ കുമാര്‍, നാദം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗിരീഷ് മേനോന്‍, സെക്രട്ടറി ശിവകുമാര്‍, സേവ് ദി ചില്‍ഡ്രന്‍ ദക്ഷിണ മേഖലാ നിര്‍വഹണ യൂണിറ്റ് മേധാവി ചന്ദ്രശേഖരന്‍ എന്‍.എം, ഉദ്ധ്യം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ റീനു വര്‍ഗീസ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രശ്മിതാ രമേഷ്(കണ്ണൂര്‍), കൃഷ്ണശ്രീ എം.എം(തിരുവനന്തപുരം), ശിവാനന്ദന്‍ സി.എ(കൊല്ലം), അനീവാ സതീഷ്(കോട്ടയം), സഫ ഖജീജ(എറണാകുളം), ദേവപ്രിയ കെ.വി(വയനാട്) എന്നിവര്‍ പ്രധാനവേദിയില്‍ പ്രബന്ധാവതരണം നടത്തി.

Content highlight
Kudumbashree's Pioneering International Children's Summit on Zero Waste Management starts