വാര്‍ത്തകള്‍

സേവന മേഖലയിലെ മികവ്: പരവൂര്‍ കുടുംബശ്രീ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍

Posted on Friday, February 21, 2025
മാതൃകാപരമായ പ്രവര്‍ത്തനമികവിന് കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ അംഗീകാരം. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലാ പ്രകാരമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കിയതിനാണ് ഈ നേട്ടം. മൂന്നു വര്‍ഷമാണ് സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.
 
സി.ഡി.എസ് അധ്യക്ഷ രേഖ സിയുടെ നേതൃത്വത്തിലുളള 32 അംഗ സമിതിയാണ് സി.ഡി.എസ് ഓഫീസിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മികച്ച രീതിയിലുള്ള ഓഫീസ് നിര്‍വഹണവും സമയബന്ധിതമായ സേവനങ്ങളുമാണ് നേട്ടത്തിലേക്ക് വഴിതെളിച്ചത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് ഓഫീസിന്‍റെ സജ്ജീകരണം. അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍,  രജിസ്റ്ററുകളുടെയും ഫയലുകളുടെയും സൂക്ഷിപ്പ്,  അക്കൗണ്ടിങ്ങ് സിസ്റ്റം സാമ്പത്തിക ഇടപാടുകള്‍ എന്നിവയിലെ കൃത്യത ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് സി.ഡി.എസിന്‍റേത്. അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് ആറുമാസം കൂടുമ്പോള്‍ ഇന്‍റേണല്‍ ഓഡിറ്റും നടത്തുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഓഫീസ് നവീകരണവും പൂര്‍ത്തിയാക്കി.

അയല്‍ക്കൂട്ട വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുന്നതിലും സി.ഡി.എസ് മുന്നിലാണ്. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും കുടുംബശ്രീ സംഘടനയില്‍ ഉള്‍പ്പെടുത്തല്‍, യുവതീയുവാക്കള്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരിശീലനം, കമ്യൂണിറ്റി കൗണ്‍സലിങ്ങ്, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള കാര്യശേഷി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം സി.ഡി.എസ് മുഖേന നിര്‍വഹിക്കുന്നു. കൂടാതെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍, വിവിധ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മസാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും  സി.ഡി.എസിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.

സി.ഡി.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍റെയും  പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി. മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരുന്നു.
 
 
hjbjg

 

Content highlight
Paravur CDS of Kollam receives ISO Certification for its operational service excellence

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും: 'ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Tuesday, February 18, 2025

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന 'ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും.  അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ക്യാമ്പയിന്‍റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിപുലമായ  പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഈ മാസം ഓരോ ജില്ലയിലും ഒരു ബ്ളോക്ക് വീതം തിരഞ്ഞെടുത്ത് അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാനാകും. സി.ഡി.എസുകളില്‍ നിന്നാണ് അഫിലിയേഷന്‍ എടുക്കേണ്ടത്.

ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കിക്കൊണ്ട്  സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാന്‍ സഹായിക്കുക എന്നതും ക്യാമ്പയിന്‍റെ മുഖ്യ ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായി അവര്‍ക്ക് തദ്ദേശീയമായ ബിസിനസ് മാതൃകകള്‍ സംബന്ധിച്ച് പഠിക്കുന്നതിനും നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമൊരുക്കും. ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴില്‍ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും.

കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാര്‍ത്തെടുക്കുക എന്നതു ലക്ഷ്യമിട്ട് 2021ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. തുടര്‍ന്ന് ഓക്സോമീറ്റ്, മീറ്റ് ദ് ന്യൂ ക്യാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.

Content highlight
AUXELLO

പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്ക് സംരംഭകത്വ വികസനം - കുടുംബശ്രീ 'കെ-ടിക്' പദ്ധതിയില്‍ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on Wednesday, February 12, 2025
പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് നൂതനമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ട്രൈബല്‍ എന്‍റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷന്‍ സെന്‍റര്‍-കെടിക് പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 14 ജില്ലകള്‍ കൂടാതെ പാലക്കാട് അട്ടപ്പാടി, വയനാട് ജില്ലയിലെ തിരുനെല്ലി എന്നിവിടങ്ങളില്‍ നിന്നായി ആകെ എണ്ണൂറോളം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതിനായി 36 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്‍കുബേറ്റര്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്കുള്ള പരിശീലനം ഈ മാസം 14ന് ആരംഭിക്കും.

ഇതിന് മുന്നോടിയായി ഇന്‍കുബേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍,  സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്കായി സംസ്ഥാനതല ശില്‍പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.  

പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ മേഖലയില്‍ പ്രഫഷണലിസം കൈവരിക്കുന്നതിനും സഹായകമായ രീതിയിലാണ് പരിശീലന പരിപാടിയുടെ ആസൂത്രണം. വിവിധ ഘട്ടങ്ങളിലായി ഒന്നര വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യത്തേതാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംഘടിപ്പിക്കുക. ഓരോ ജില്ലയിലും 50 പേര്‍ വീതമുള്ള ബാച്ചുകളായിരിക്കും ഉണ്ടാവുക.  

പരിശീലന കാലയളവില്‍ സൂക്ഷ്മസംരംഭങ്ങളുടെ പ്രവര്‍ത്തനരീതിയും ഉല്‍പന്ന വിപണനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് ഫീല്‍ഡ്സന്ദര്‍ശനവും ഉണ്ടാകും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാര്‍ഷിക മൃഗസംരക്ഷണം, എസ്.വി.ഇ.പി, സൂക്ഷ്മസംരംഭങ്ങള്‍ എന്നീ പദ്ധതികളുടെ ജില്ലാപ്രോഗ്രാം മാനേജര്‍മാര്‍, സാമൂഹ്യ വികസന  പദ്ധതികളുടെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുടെ പിന്തുണയും ലഭിക്കും.

സംസ്ഥാനതല ശില്‍പശാലയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാര്‍, കെ-ടിക് റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Content highlight
k tic

സംസ്ഥാന ബജറ്റ് 2025 -2026 : കുടുംബശ്രീക്ക് 270 കോടി മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു കോടി രൂപ അധികം

Posted on Saturday, February 8, 2025
 സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2025-2026 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 270 കോടി രൂപയാണ് കുടുംബശ്രീക്ക്  അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 265 കോടി രൂപയായിരുന്നു.  മുന്‍വര്‍ഷത്തെക്കാള്‍ ഇക്കുറി അഞ്ചു കോടി രൂപ അധികം അനുവദിച്ചു. ഇതിനു പുറമേ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്തു നടപ്പാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പി.എം.എ.വൈ നഗരം, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികള്‍ക്കായി ആകെ 119.36 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
 
സംസ്ഥാന ബജറ്റ് വിഹിതമായി ലഭിക്കുന്ന 270 കോടി രൂപ സൂക്ഷ്മസംരംഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാന്‍സ്, കാര്‍ഷിക മൃഗസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിക്കും അതിന്‍റെ ഉപപദ്ധതികള്‍ക്കുമുള്ള സംസ്ഥാന വിഹിതമായി 56 കോടി രൂപയാണ് ബജറ്റിലുള്ളത്. പി.എം.എ.വൈ നഗരം പദ്ധതിയുടെ സംസ്ഥാന വിഹിതമായി  30 കോടിയും പി.എം.എ.വൈ നഗരം 2.0 പദ്ധതിയ്ക്ക് 10.36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 23 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

കേരളത്തിലെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കുടുംബശ്രീയുമായി സംയോജിച്ച് പ്രാദേശിക കളിപ്പാട്ട നിര്‍മാണ പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Content highlight
kerala budget 270 crores alloted for kudumbashree

രുചിവൈവിധ്യങ്ങളുമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുടുംബശ്രീ ഭക്ഷ്യമേള ഒപ്പം ഉല്‍പന്ന വിപണന മേളയും കലാപരിപാടികളും

Posted on Thursday, February 6, 2025
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകള്‍ക്ക് തുടക്കമായി. ഇതോടൊപ്പം ഉല്‍പന്ന വിപണന സ്റ്റാളുകളും കലാപരിപാടികളും ഉണ്ട്. സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്‍റെ ഭാഗമായാണിത്. ഓരോ ജില്ലയിലും രണ്ട് സ്ഥലങ്ങളില്‍ വീതമാണ് ഭക്ഷ്യമേള സംഘടിപ്പിക്കുക. നിലവില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഭക്ഷ്യമേള ആരംഭിച്ചു.
 
തിരുവനന്തപുരം കൊച്ചി മലബാര്‍ രുചിവൈവിധ്യങ്ങളെയും കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയിലെ ഏറ്റവും മികച്ച സംരംഭകരെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.  ദേശീയ സരസ് മേള, അന്താരാഷ്ട്രവ്യാപാര മേള തുടങ്ങി പ്രമുഖ പരിപാടികളില്‍ പങ്കെടുത്ത പ്രവൃത്തിപരിചയമുള്ള സംരംഭകരാണ് ഇവരിലേറെയും. ഭക്ഷ്യമേളയുടെ സംഘാടനത്തിനാവശ്യമായ സാമ്പത്തിക പിന്തുണ അതത് ജില്ലാമിഷനുകള്‍ക്ക് കുടുംബശ്രീ നല്‍കിയിട്ടുണ്ട്. ഒപ്പം നബാര്‍ഡിന്‍റെയും സാമ്പത്തിക പിന്തുണയുമുണ്ട്. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളാണ് ഭക്ഷ്യമേളയ്ക്ക് നേതൃത്വം നല്‍കുക.

ജില്ലകളില്‍ ഭക്ഷ്യമേള നടക്കുന്ന സ്ഥലവും തീയതിയും ചുവടെ..
തിരുവനന്തപുരം ടിവിഎം കോര്‍പ്പറേഷന്‍, ശംഖുമുഖംബീച്ച്, വര്‍ക്കല ബീച്ച് വര്‍ക്കല മുനിസിപ്പാലിറ്റി (ഫെബ്രുവരി 12-16), കൊല്ലം  പുനലൂര്‍, (05-09) കൊല്ലം ആശ്രാമം മൈതാനം(ഫെബ്രുവരി 28-മാര്‍ച്ച് 3), പത്തനംതിട്ട(ഫെബ്രുവരി 5-9), തിരുവല്ല(ഫെബ്രുവരി15-20), കോട്ടയം, കുറവിലങ്ങാട് (ഫെബ്രുവരി 7-11), കോട്ടയം(ഫെബ്രുവരി 20-24),  എറണാകുളം ഫോര്‍ട്ട് കൊച്ചി(ഫെബ്രുവരി 14-18), മറൈന്‍ ഡ്രൈവ് (ഫെബ്രുവരി 21-25), തൃശൂര്‍ചാവക്കാട് ബീച്ച് (ഫെബ്രുവരി 06-10), മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം, ഗുരുവായൂര്‍ (ഫെബ്രുവരി 20-24), പാലക്കാട് പട്ടാമ്പി ( ഫെബ്രുവരി 03-08), മലമ്പുഴ (ഫെബ്രുവരി 22-28), മലപ്പുറം വണ്ടൂര്‍ ( ഫെബ്രുവരി 06-10), മലപ്പുറം വാഴക്കാട്, കൊണ്ടോട്ടി ( ഫെബ്രുവരി 14-18), കോഴിക്കോട് ബീച്ച്( ഫെബ്രുവരി 2-6), ചാലിയം ബീച്ച് ( ഫെബ്രുവരി 20-24), വയനാട്, ബത്തേരി ( ഫെബ്രുവരി 2-6),  കണ്ണൂര്‍ പയ്യാമ്പലം ബീച്ച് ( ഫെബ്രുവരി 2-9), കാസര്‍കോട് കാഞ്ഞങ്ങാട്(ഫെബ്രുവരി 12-20), തൃക്കരിപ്പൂര്‍(23-29)
Content highlight
kudumbashree is conducting food festivals all over kerala

കാലമേറുന്തോറും കുടുംബശ്രീയുടെ പ്രസക്തി വര്‍ധിക്കുന്നു: ചീഫ് സെക്രട്ടറി

Posted on Tuesday, February 4, 2025

പഴക്കമേറുന്തോറും ചില പ്രസ്ഥാനങ്ങള്‍ പൂട്ടിപ്പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിലും മൂന്ന് പതിറ്റാണ്ടിലേക്ക് കടക്കുന്ന  കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. കുടുംബശ്രീയുടെ അംഗീകൃത ഓഡിറ്റിങ്ങ് സംരംഭമായ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റി-കാസ് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച്  വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍  സംഘടിപ്പിച്ച പ്ളാന്‍ രൂപീകരണവും ഓഡിറ്റ് ശില്‍പശാലയും 'സ്പന്ദനം 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ദാരിദ്ര്യ ലഘൂകരണത്തിലും സ്ത്രീശാക്തീകരണത്തിലും കേരളത്തില്‍ കുടുംബശ്രീ നിര്‍ണായക പങ്കാണ് വഹിച്ചത്. തുല്യനീതിയും അവസരവും സൃഷ്ടിച്ച് കെട്ടുറപ്പോടെ മുന്നോട്ടു പോകുന്നതാണ് കുടുംബശ്രീയുടെ വിജയം. സാമ്പത്തിക സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റിയുടെ പങ്ക് ശ്ളാഘനീയമാണ്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലയിലും സമഗ്രമായ ശാക്തീകരണത്തിന് നാം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും അതിനായി കുടുംബശ്രീയുടെ നവീന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.  കാസ് ടീമിന്‍റെ ഇരുപത് വര്‍ഷത്തെ നാള്‍വഴികള്‍ രേഖപ്പെടുത്തിയ പുസ്തകത്തിന്‍റെ പ്രകാശനവും ശാരദാ മുരളീധരന്‍ നിര്‍വഹിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നവീന്‍ സി സ്വാഗതം പറഞ്ഞു. കാസ് സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി സോണിയ ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സി.ഡി.എസ്-2 അധ്യക്ഷ വിനീത പി, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ അഞ്ചല്‍ കൃഷ്ണകുമാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ ദേശീയ സ്പാര്‍ക് റാങ്കിങ്ങ് അവാര്‍ഡ് ജേതാക്കളായ കാസ് ടീമിന് ലഭിച്ച പ്രശംസാപത്രത്തിന്‍റെ പകര്‍പ്പ് എല്ലാ ജില്ലാ ടീമുകള്‍ക്കും വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ ഉണ്ണിക്കൃഷ്ണ്‍ ആശംസിച്ചു. കാസ് സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് മിനി ഡി.എസ് നന്ദി പറഞ്ഞു. തുടര്‍ന്ന് ഐ.എം.ജി ഫാക്കല്‍റ്റി മുന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ 'ഓഡിറ്റ് ആന്‍ഡ് റിപ്പോര്‍ട്ടിങ്ങ്' എന്ന വിഷയത്തില്‍ വിഷയാവതരണവും ആക്ഷന്‍ പ്ളാന്‍ രൂപീകരണവും ജില്ലാതല അവതരണവും നടത്തി. കാസ് ടീം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Content highlight
Kudumbashree's relevance is increasing with time: Chief Secretary

താരപ്പകിട്ടിന്‍റെ അകമ്പടിയില്‍ പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് പ്രൗഢോജ്വല സമാപനം

Posted on Saturday, February 1, 2025
ഇന്ത്യന്‍ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും കലയും സമന്വയിച്ച പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂരില്‍ ജനുവരി 31ന്‌ നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. ഉദ്ഘാടന ദിനം മുതല്‍ സരസ് മേളയിലേക്കൊഴുകിയെത്തിയ ജനസഞ്ചയം സമാപന ദിവസവും പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞു. പന്ത്രണ്ട് ദിവസങ്ങളിലായി ഉല്‍പന്ന പ്രദര്‍ശന വിപണനവും ഫുഡ്കോര്‍ട്ടും കലാപരിപാടികളും പുഷ്പമേളയുമായി അരങ്ങേറിയ സരസ് മേള ഏറ്റവും ശ്രദ്ധേയമായ ജനകീയ മേളയെന്ന പെരുമ കൈവരിച്ചു കൊണ്ടായിരുന്നു സമാപനം. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയേതാണെന്നുളള ചോദ്യത്തിന് കുടുംബശ്രീ എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂവെന്ന് മന്ത്രി വി.എന്‍ വാസവന്‍ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് സാമ്പത്തികാഭിവവൃദ്ധി നേടിക്കൊടുക്കാനും ബൗദ്ധിക ശേഷിയെ വളര്‍ത്താനും അടുക്കളയില്‍ നിന്നും അരങ്ങിലേക്ക് എത്തിച്ചു കൊണ്ട് സമ്പന്നമായ ഒരു സാംസ്കാരിക മൂല്യം ഉയര്‍ത്തിപ്പിടിക്കാനും കുടുംബശ്രീക്ക് കഴിയുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം നടത്തി വരുന്ന ദേശീയ സരസ് മേള ചെങ്ങന്നൂര്‍ പോലെ ഒരു ഗ്രാമത്തില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചു കൊണ്ട് ചെങ്ങന്നൂരിനെ ജില്ലാ ആസ്ഥാനമാക്കി മാറ്റാന്‍ സംഘാടക മികവിന് കഴിഞ്ഞിട്ടുണ്ട്. സരസ്മേള ഒരു വലിയ വിജയമാക്കി മാറ്റിയ കുടുംബശ്രീ അംഗങ്ങളെയും അതിന് മാതൃകാപരമായ നേതൃത്വം വഹിച്ച മന്ത്രി സജി ചെറിയാനെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

ദേശീയ സരസ് മേളയില്‍ ഉല്‍പന്ന വിപണനം വഴിയും ഫുഡ്കോര്‍ട്ടു വഴിയും ആകെ പന്ത്രണ്ട് കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടാനായെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഫുഡ് കോര്‍ട്ട് വഴി മാത്രം രണ്ടു കോടി രൂപയുടെ വിറ്റുരവാണ് ലഭിച്ചത്. മേള കഴിഞ്ഞ് അന്തിമ കണക്കെടുപ്പില്‍ പതിനാല് കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിലും ക്ഷേമത്തിലും മാത്രമല്ല ഐക്യത്തിലും ചെങ്ങന്നൂര്‍ മാതൃകയായി. സരസ് മേള ഇത്ര വലിയ വിജയമാക്കിയ ചെങ്ങന്നൂര്‍ മാതൃക ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം ഉയര്‍ത്തി കാട്ടാനാകും. സരസ് മേള സംഘടിപ്പിക്കാന്‍ അനുവദിച്ച കുടുംബശ്രീ ഫണ്ട് ഫുഡ് സ്റ്റാളിന്‍റെയും ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്. കൂപ്പണ്‍ വില്‍പനയിലൂടെ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ലഭിച്ച 2.10 കോടി രൂപയാണ് മേളയുടെ സുഗമമായ നടത്തിപ്പിനും സമ്മാന വിതരണത്തിനുമാണ് ഉപയോഗിച്ചത്. ഇന്‍ഡോര്‍ ഗെയിംസ്, സിന്തറ്റിക് ട്രാക് എന്നിവ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരമുളള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി 3ധനവകുപ്പ് മുപ്പത്തിമൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 11ന് സ്റ്റേഡിയത്തില്‍ സ്റ്റേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സരസ് മേളയുടെ ആശയം തന്നെ അതിഗംഭീരമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പും സാംസ്കാരിക വകുപ്പും ഒരുമിച്ച് സംഘടിപ്പിക്കുന്ന സരസ് മേള നാടിന് തികച്ചും അഭിമാനരമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ചലച്ചിത്ര താരം ടൊവീനോ തോമസ് പറഞ്ഞു. ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളേജില്‍ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന 'രസം 2025' ന്‍റെ പോസ്റ്റര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സരസ് മേളയോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീര്‍ മന്ത്രി സജി ചെറിയാന്‍ ടൊവീനോ തോമസിന് നല്‍കി പ്രകാശനം ചെയ്തു.  

മികച്ച സംഘാടനത്തിലൂടെ സരസ് മേള വിജയിപ്പിച്ച മന്ത്രി സജി ചെറിയാനെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ ആദരിച്ചു. സംഘാടക മികവിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. എബ്രഹാം മാത്യു രചിച്ച 'പിന്നെയോ' എന്ന നോവലിന്‍റെ പ്രകാശനം മന്ത്രി സജി ചെറിയാന്‍ ടൊവീനോ തോസിന് നല്‍കി നിര്‍വഹിച്ചു.  രമേശ് എസ്.മകയിരം സംവിധാനം ചെയ്ത 'നാല്‍പ്പതുകളിലെ പ്രണയം' എന്ന ചിത്രത്തിന്‍റെ ഓഡിയോ കവര്‍ പ്രകാശനം മന്ത്രി സജി ചെറിയാന്‍ മന്ത്രി വി.എന്‍ വാസവന് നല്‍കി നിര്‍വഹിച്ചു. ചിത്രകാരന്‍മാരായ ജോണ്‍ കല്ലക്കടവ്, ഫിലിപ്പോസ് നിരണം എന്നിവര്‍ വരച്ച മന്ത്രി സജി ചെറിയാന്‍റെയും അര്‍ജുന്‍മാവേലിക്കര, മിലന്‍ കെ.ഷിജി മുഹമ്മദ് യാസിന്‍, അനി കെ.അശോക്, ഷൈനു എബ്രഹാം, മോന്‍സി  എന്നിവര്‍ വരച്ച ടൊവീനോ തോമസിന്‍റെയും ഛായാചിത്രം ഇരുവര്‍ക്കും സമ്മാനിച്ചു.  

ഉല്‍പന്ന വിപണന മേളയില്‍ ഏറ്റവും മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം കോഴിക്കോട് പവിത്രം ഫുഡ്സ് യൂണിറ്റിനായി നൂര്‍ജഹാന്‍, ജെ ആന്‍ഡ് എസ് ബാഗ് യൂണിറ്റിലെ ജയമ്മ, ഇതര സംസ്ഥാന വിഭാഗത്തില്‍ ശാലിനി(ഗോവ), ഹര്‍ഷത(മഹാരാഷ്ട്ര), മികച്ച ബ്ളോക്ക് സ്റ്റാള്‍ കല്‍പ്പാത്തി ഫുഡ്സ് ശ്രീരാജ് എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.

മികച്ച വില്‍പന (കേരള വിഭാഗം) വെണ്‍മ തലശ്ശേരി, മികച്ച വില്‍പന ഇതര സംസ്ഥാനം(രാജസ്ഥാന്‍),  കാശ്മീര്‍, ആദിവാസി മേഖലയിലെ അട്ടപ്പാടി വനസുന്ദരി സ്റ്റാള്‍, ട്രാന്‍സ് ഡെന്‍ഡര്‍ വിഭാഗത്തില്‍ എറണാകുളത്തെ 'ലക്ഷ്യ' ഗ്രൂപ്പിനെയും പ്രത്യേകം ആദരിച്ചു.    

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ ദലീമ ജോജോ, തോമസ് കെ.തോമസ്, പി.സി വിഷ്ണുനാഥ്, യു.പ്രതിഭ,  എ.മഹേന്ദ്രന്‍, എ.എന്‍ നസീര്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍സ് അധ്യക്ഷന്‍ എം.കൃഷ്ണദാസ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.ജി ശ്രീകുമാര്‍, പുഷ്പലത മധു, ടി.ജെ ആഞ്ചലോസ്, ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേല്‍, ടി.കെ ഇന്ദ്രജിത്ത്, ആര്‍.ഡി.ഓ മോബി ജെ, എം,വി ഗോപകുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.എസ് ശ്രീകാന്ത്, ജി. വിവേക്, കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് എം.ജി എന്നിവര്‍ ആശംസിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം ജെയിംസ് സാമുവല്‍ നന്ദി അറിയിച്ചു.      
 
രാവിലെ കുടുംബശ്രീ മിഷന്‍ ജീവനക്കാരുടെ കലോത്സവം, ആഫ്രിക്കയിലെ ഘാനയില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച ആഫ്രിക്കന്‍ ഫോക് ഡാന്‍സ് എന്നിവയും സമാപന സമ്മേളനത്തിനു ശേഷം നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തശില്‍പം, പ്രസീത ചാലക്കുടി അവതരിപ്പിച്ച നാടന്‍ പാട്ട് എന്നിവയും വേദിയില്‍ അരങ്ങേറി. സരസ് മേളയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ സി.ഡി.എസുകളെയും വിവിധ കമ്മിറ്റികളെയും ആദരിച്ചു.  
 
sda

 

 

Content highlight
Kudumbashree National Saras Mela held in Chengannur concludes

കുടുംബശ്രീ അവാര്‍ഡ്: തീയതി നീട്ടി

Posted on Tuesday, January 28, 2025

 കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി അപേക്ഷിക്കുന്നതിന്‍റെ തീയതി നീട്ടി. ഇതു പ്രകാരം വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവ എ.ഡി.എസ്, സി.ഡി.എസ് ശുപാര്‍ശ സഹിതം ജില്ലാമിഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.

അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി എന്നീ അവാര്‍ഡുകളുടെ അപേക്ഷ സി.ഡി.എസ്തല സ്ക്രീനിങ്ങ് പൂര്‍ത്തീകരിച്ച് ജില്ലാമിഷന് നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15.

ജില്ലാതലത്തില്‍ ഒന്നാമതായ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ട്, ജില്ലാതലത്തിലെ മികച്ച പബ്ളിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍, മികച്ച ജില്ലാമിഷന്‍, സ്നേഹിത എന്നീ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ട്.

Content highlight
kudumbashree awards - last date extended

ദേശീയ സമ്മതിദായക ദിനം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും 1070 സി.ഡി.എസുകളിലും സമ്മതിദായക പ്രതിജ്ഞ

Posted on Tuesday, January 28, 2025
ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലും  1070 സി.ഡി.എസുകളിലും ജനുവരി 25ന്‌ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. സി.ഡി.എസുകളില്‍ നടന്ന പ്രതിജ്ഞാ ചടങ്ങില്‍ സി.ഡി.എസ് അധ്യക്ഷ ഉള്‍പ്പെടെ സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി.  
Content highlight
national voters day observed

കുടുംബശ്രീ ദേശീയ സരസ്മേളയ്ക്ക് ചെങ്ങന്നൂരിൽ കൊടിയേറ്റം

Posted on Tuesday, January 28, 2025

താരശോഭ പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഇന്ത്യന്‍ ഗ്രാമീണ സംസ്ക്കാരത്തിന്‍റെ വൈവിധ്യവും തനിമയും ഒരുകുടക്കീഴില്‍ അണിനിരത്തി പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നിറപ്പകിട്ടാര്‍ന്ന കൊടിയേറ്റം. പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണണക്കിനാളുകളെ സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സരസ്മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ 2018-ലെ പ്രളയത്തില്‍ കൈവിട്ടു പോയ സരസ്മേളയുടെ ഗരിമയും ആഘോഷവും വീണ്ടെടുത്തു കൊണ്ട് ചെങ്ങന്നൂരിന്‍റെ അഭിമാനം വാനോളമുയര്‍ന്നു.

കേരളീയ നവോത്ഥാന മൂല്യത്തെ യാഥാര്‍ത്ഥ്യമാക്കിയതും ശാക്തീകരണം എന്ന ആശയത്തെ അര്‍ത്ഥവത്താക്കിയതും കുടുംബശ്രീയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളീയ ജനജീവിതത്തിന്‍റെ ഓരോ മേഖലയിലും കുടുംബശ്രീ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കടന്നു വരവോടെയാണ് സ്ത്രീകള്‍ക്ക് പൊതുരംഗത്ത് ദൃശ്യത ലഭിച്ചത്. സ്ത്രീകള്‍ക്ക് സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ശാക്തീകരണം ലഭ്യമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിസ്തുലമാണ്. സ്ത്രീശാക്തീകരണത്തിന് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ മാതൃകയാണ് കുടുംബശ്രീ. കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുമ്പും ശേഷവുമെന്ന് അടയാളപ്പെടുത്താന്‍ കഴിയും. ഇതിനുമുമ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പത്തു സരസ് മേളകളുടെ റെക്കോഡ് ഭേദിക്കുന്ന മേളയായിരിക്കും ചെങ്ങന്നൂരിലേത്. ഇതുവരെ നടത്തിയ പത്തു മേളകളില്‍ നിന്നായി 78 കോടിയിലേറെ രൂപയുടെ വരുമാനം 5000-ലേറെ സംരംഭകര്‍ക്ക് ലഭ്യമായിട്ടുണ്ട്. അഖിലേന്ത്യാ സ്വഭാവമുള്ള സരസ് മേള ഇന്ത്യയിലെ വ്യാപാര വാണിജ്യ കലാ സാംസ്കാരിക മേളയായായി മാറുമെന്നതില്‍ സംശയമില്ല. സരസ് മേള വിജയിപ്പിക്കുന്നതിന് അതുല്യമായ സംഘാടന മികവും ആസൂത്രണവും നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി എം,.ബി രാജേഷ് അഭിനന്ദിച്ചു. കുടുംബശ്രീയുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  

വികസന കാര്യത്തില്‍ ജനങ്ങളോട് പറഞ്ഞതിലും അപ്പുറം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സാംസ്കാരിക ഫിഷറീസ് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നൂറു കോടിയുടെ ആശുപത്രി, അറുനൂറ്റി ഇരുപത്തഞ്ച് കോടിയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. 2018-ലെ പ്രളയത്തില്‍ നടത്താന്‍ കഴിയാതെ പോയ സരസ് മേള വീണ്ടും പൂര്‍വാധികം ഭംഗിയോടെ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഭാരതത്തിന്‍റെ നേര്‍ക്കാഴ്ചയായ ദേശീയ സരസ് മേള ചെങ്ങന്നൂരിന് നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചെങ്ങന്നൂര്‍ പെരുമ പുരസ്കാരം മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് മുഖ്യ സന്ദേശം നല്‍കി.  

കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ അടിമുടി മാറ്റിയെഴുതിയ കുടംബശ്രീയുടെ ഏതു പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പറഞ്ഞു. സാധാരണ ജനങ്ങളില്‍ പൗരബോധം വളര്‍ത്താന്‍ കേരള സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മാലിന്യമുക്ത കേരളത്തിനായി ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി ആഗോള തലത്തില്‍ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. കുടുംബത്തില്‍ സാമ്പത്തിക ഉന്നതിയും സുരക്ഷയും കൈവരിക്കണമെങ്കില്‍ ഗൃഹനാഥകള്‍ക്ക് വരുമാനം വേണമെന്നുളള ബോധ്യത്തില്‍ നിന്നാണ് കുടുംബശ്രീയെന്ന പ്രസ്ഥാനത്തിന്‍റെ തുടക്കം. കുടുംബശ്രീ സംരംഭരുടെ കൂട്ടായ്മ എന്നതിനേക്കാള്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍സവമാണ് ദേശീയ സരസ് മേള. ഈ സംരംഭം മഹത്തരമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അണിനിരന്നു കൊണ്ട് നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണ്. മഹാനഗരങ്ങള്‍ കേന്ദ്രീകരിച്ചു മാത്രം നടത്തിയിരുന്ന ഇത്തരം മേള ചെങ്ങന്നൂര്‍ പോലെയുള്ള ഗ്രാമീണ മേഖലയില്‍ നടത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന സുഹൃത്തായ മന്ത്രി സജി ചെറിയാനെ അഭിനന്ദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മേളയിലെത്തിയ എല്ലാ സംരംഭകര്‍ക്കും മികച്ച രീതിയിലുള്ള നേട്ടം കൈവരിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മസേനാംഗം പൊന്നമ്മയാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണിക്കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിള എന്ന റോബോട്ടാണ് മന്ത്രിമാരായ എം.ബി രാജേഷ്, സജി ചെറിയാന്‍, പി.പ്രസാദ് എന്നിവരെ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.  

എച്ച്.സലാം, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, കലക്ടര്‍ അലക്സ് വര്‍ഗീസ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷ ശോഭാ വര്‍ഗീസ്, മുന്‍ എം.എല്‍ എ ശോഭനാ ജോര്‍ജ്, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ എം.എച്ച് റഷീദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം സലിം, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, ചെങ്ങന്നൂര്‍ നഗരസഭാ സി.ഡി.എസ് അധ്യക്ഷ എസ്.ശ്രീകല ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് നന്ദിയും പറഞ്ഞു.

Content highlight
Saras Mela 2025 kickstarted at Chengannur