വാര്‍ത്തകള്‍

കുടുംബശ്രീ ബഡ്സ് പ്രവേശനോത്സവം ജൂൺ 2-ന്

Posted on Saturday, May 31, 2025

കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനമൊട്ടാകെയുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലും ജൂൺ രണ്ടിന് പ്രവേശനോത്സവം. ഭിന്നശേഷിക്കാർക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളായ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 13081 പേർ ഈ വർഷം പ്രവേശനോത്സവത്തിന്റെ ഭാഗമാകും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് എറണാകുളം ജില്ലയിൽ വടവുകോട് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റ്റിൽ രാവിലെ 9.30-ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പി.വി ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

തൃശൂരിൽ ചേർപ്പ് ബ്ളോക്ക് പഞ്ചായത്തിൽ സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു, തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, അടൂർ പള്ളിക്കലിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ  ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം വെങ്ങോല ബഡ്സ് സ്കൂളിൽ ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവർ സംയുക്തമായും വരാപ്പുഴ ബഡ്സ് സ്കൂളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എമാരായ കെ.യു ജനിഷ് കുമാർ, എം. വിജിൻ, ജി. സ്റ്റീഫൻ, കെ.പി മോഹനൻ, മാത്യു കുഴൽനാടൻ കൂടാതെ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ എന്നിവരും ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

ഭിന്നശേഷിക്കാരായ കുട്ടികളുടെയും പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവരുടെയും മാനസികവും ശാരീരികവുമായ ഉന്നമനവും വിദ്യാഭ്യാസവും പകൽപരിപാലനവും ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബഡ്സ്.  പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ എല്ലാ ബഡ്സ് സ്ഥാപനങ്ങളും ഒരുങ്ങി കഴിഞ്ഞു. പഠനോപകരണങ്ങൾ, സ്പോർട്ട്സ് കിറ്റ്, ഹോർട്ടികൾച്ചർ വർക്ക് തെറാപ്പി വർക്ക് ബുക്ക് എന്നിവയുടെ വിതരണം, ബഡ്സ് വിദ്യാർത്ഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനം തുടങ്ങി വിപുലമായ പരിപാടികൾ ഇക്കുറി മിക്ക ബഡ്സ് സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്നരെയും ബഡ്സ് സ്ഥാപനങ്ങളിൽ എത്തിച്ചു കൊണ്ട് അവർക്കാവശ്യമായ മാനസികവും ബൗദ്ധികവുമായ വികാസം, തൊഴിൽ പരിശീലനം എന്നിവ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതു ജനങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർക്ക് പ്രതേ്യക ബോധവൽക്കരണ ക്ളാസുകളും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്.

നിലവിൽ 166 ബഡ്സ് സ്കൂളുകളും പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കു വേണ്ടി 212 ബഡ്സ് റീഹാബിലിറ്റേഷൻ സെന്റ്റുകളും ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും നൽകുന്നതോടൊപ്പം കൃഷിയിൽ ആഭിമുഖ്യം വളർത്തുന്നതിന് സഞ്ജീവനി "അഗ്രി തെറാപ്പി' പദ്ധതിയും നടപ്പാക്കുന്നു. ബഡ്സ് കലോത്സവങ്ങളും ബഡ്സ് ഒളിമ്പിയ കായിക മേളയുമാണ് മറ്റു രണ്ടു ശ്രദ്ധേയ പരിപാടികൾ. കുടുംബശ്രീ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് വരുമാനലഭ്യതയ്ക്കായി തൊഴിൽ പരിശീലനം നൽകി വിവിധ തൊഴിൽ സംരംഭങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.    
               

Content highlight
buds school

കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം: മഴയെ മറി കടന്ന ആവേശപ്പോരാട്ടത്തിൽ കണ്ണൂരിന് കലാകിരീടം

Posted on Thursday, May 29, 2025

മഴയെ മറി കടന്ന കലയുടെ ആവേശപ്പോരാട്ടതിനൊടുവിൽ 217 പോയിന്റുമായി കണ്ണൂർ ജില്ല  അരങ്ങ് സംസ്ഥാന കലോത്സവത്തിൽ ചാമ്പ്യൻമാരായി. തുടക്കം മുതൽ ഇഞ്ചോടിഞ്ചു പൊരുതിയ, തുടർച്ചയായി അഞ്ചു വർഷം കിരീട ജേതാക്കൾ കൂടിയായ കാസർകോട് ജില്ല 197 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 104 പോയിന്റുമായി തൃശൂർ ജില്ല മൂന്നാമതായി. കോഴിക്കോട് ജില്ല 69-ഉം വയനാട് 62-ഉം പോയിന്റുകൾ നേടി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള പുരസ്കാര വിതരണവും  ജോസ് കെ.മാണി എംപി നിർവഹിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിവുള്ളവരാണ് കുടുംബശ്രീയെന്ന് തെളിയിക്കുന്നതാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ വിജയമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. സ്ത്രീകളുടെ കലാവാസനകൾ വളർത്തുന്നതിനുള്ള മികച്ച അവസരമാണ് അരങ്ങിലൂടെ ലഭിക്കുന്നത്.  കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് പറഞ്ഞ എം.പി കലോത്സവ നഗരിയിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഹരിതകർമ സേനയെ പ്രതേ്യകം അഭിനന്ദിച്ചു.

സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഫ്രാൻസിസ് കെ .ജോർജ് എം.പി പങ്കെടുത്തു. സ്ത്രീജീവിതത്തിൽ  പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്താനും കുടുംബശ്രീക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടക മത്സരത്തിൽ വിജയികളായ കോഴിക്കോട്, മലപ്പുറം, കാസർകോട് ടീമുകൾക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള പുരസ്കാര വിതരണം അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ നിർവഹിച്ചു.  കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്പുഴ സിഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കലക്കൂട്ടം2കെ25' റീൽസ് മത്സരത്തിൽ വിജയിയായ ഷിജിൽ കാരായി, കലോത്സവ നഗരിയിൽ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങൾ ഏഷ്യൻ ഈവന്റ്സ്, ട്രഎന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലാവ്ലി ജോർജ് എന്നിവർ നൽകി.  

 ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സൈനമ്മ ഷാജു, എന്നിവർ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു  നന്ദി പറഞ്ഞു.

 

 

 

Content highlight
kannur win overall championship at arangu

കുടുംബശ്രീ 'അരങ്ങി'നൊരുങ്ങുകയാണ് അതിരമ്പുഴ

Posted on Wednesday, May 14, 2025
കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗോത്സവമായ അരങ്ങ് 2025 സംസ്ഥാന കലോത്സവത്തിന് ആതിഥ്യമരുളാനുള്ള ഒരുക്കം സജീവമാക്കിയിരിക്കുകയാണ് കോട്ടയം ജില്ല. മേയ് 26 മുതല്‍ 28 വരെ കോട്ടയം ജില്ലയിലെ അതിരമ്പുഴയില്‍ 13 വേദികളിലായാണ് അരങ്ങ് 2025 സംസ്ഥാനകലോത്സവം സംഘടിപ്പിക്കുക.
 
അരങ്ങിന് മുന്നോടിയായി മേയ് 8ന്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേരുകയും അരങ്ങ് വേദികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രം മാനേജര്‍ വിദ്യ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
അതേസമയം കോട്ടയം ജില്ലയില്‍ അരങ്ങ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. സി.ഡി.എസുകളുടെ പങ്കാളിത്തത്തോടെ ചുവരെഴുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 33 വീതം ഇനങ്ങളിലായി ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങളാണ് കലോത്സവത്തിലുണ്ടാകുക. ജില്ലാതല കലോത്സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ചെത്തുന്ന 5000ത്തോളം അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകും.
 
Content highlight
kuydmbashree arangu set to conduct in athirambuzha, kottayam

കുടുംബശ്രീ ദേശീയ സരസ് മേളയ്‌ക്ക് കൊടിയിറങ്ങി

Posted on Wednesday, May 14, 2025
കോഴിക്കോട് ബീച്ചിൽ കുടുംബശ്രീ സംഘടിപ്പിച്ച പന്ത്രണ്ടാമത് ദേശീയ സരസ് മേളയ്ക്ക് പരിസമാപ്തി. 12 ദിനം നീണ്ടു നിന്ന മേളയിലേക്ക് ദിവസവും ഒഴുകിയെത്തിയ ജനസാഗരം സരസ് മേളയുടെ വിജയത്തിന്റെ നേർസാക്ഷ്യമായി.
 
ഉത്പന്ന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്‌ക്കാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹസ്ബി സ്‌പൈസസ് (ഇന്ദ്രനീലം അയൽക്കൂട്ടം), ഇതര സംസ്ഥാന വിഭാഗത്തിൽ ഗോവയിൽ നിന്നുള്ള ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് (ധനലക്ഷ്മി സ്വയം സഹായ സംഘം) എന്നീ യൂണിറ്റുകൾ നേടി. ഫുഡ് കോർട്ടിലെ മികച്ച ഫുഡ് സ്റ്റാൾ ആയി കോഴിക്കോട് ജില്ലയിൽ നിന്നുള്ള സ്നേഹിത യൂണിറ്റും ഇതര സംസ്ഥാന വിഭാഗത്തിൽ സിക്കിമിൽ നിന്നുള്ള സൻജോക്ക് സ്വയം സഹായ സംഘത്തിന്റെ ഫുഡ് സ്റ്റാളും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോയും കുടുംബശ്രീ ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ. കെ ലതിക വിതരണം ചെയ്തു.
 
തദ്ദേശീയ വിഭാഗത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള രുചിപ്പൂരം, കുളിമെയ് എന്നീ സ്റ്റാളുകൾക്കും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ എറണാകുളത്ത് നിന്നുള്ള 'ലക്ഷ്യ' ജ്യൂസ് , പാലക്കാട് നിന്നുള്ള ഒരുമ ജ്യൂസ് എന്നീ സ്റ്റാളുകൾക്കും പ്രത്യേക പുരസ്കാരം നൽകി.
 
64,000 ചതുരശ്ര അടിയിൽ പൂർണ്ണമായും ശീതീകരിച്ച പവലിയനിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ തയാറാക്കിയ കരകൗശലവസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോത്പന്നങ്ങളുമുൾപ്പെടെ ലഭ്യമാക്കുന്ന 250 ഉത്പന്ന വിപണന സ്റ്റാളുകളും കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുടെ സംഗമമായ 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്‌കോർട്ടുമാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്.
 
ഇതര സംസ്ഥാനങ്ങളുടെ 60 ഉത്പന്ന വിപണന സ്റ്റാളുകളും സരസ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. എം.എൽ.എ മാരായ കെ. എം. സച്ചിൻദേവ് , അഹമ്മദ് ദേവർകോവിൽ, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവർ സമാപന ദിനത്തിൽ മേളയുടെ ഭാഗമാകാൻ എത്തിയിരുന്നു.
Content highlight
Kudumbashree National SARAS mela concludes

കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതി വഴി രൂപീകരിച്ചത് 40187 സൂക്ഷ്മ സംരംഭങ്ങള്‍

Posted on Wednesday, May 14, 2025
ഗ്രാമീണ മേഖലയില്‍ വനിതാ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എസ്.വി.ഇ.പി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പദ്ധതി വഴി രൂപീകരിച്ചത് 40187 സൂക്ഷ്മ സംരംഭങ്ങള്‍. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതിയുടെ  ലക്ഷ്യം. നിലവില്‍ അര ലക്ഷത്തോളം വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്ത് പദ്ധതിക്കായി അനുമതി ലഭിച്ച 43 ബ്ളോക്കുകളില്‍  33 എണ്ണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടത്തിപ്പ്.  28705 സംരംഭങ്ങള്‍ക്ക് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ 117.93 കോടി രൂപയുടെ വായ്പാ സഹായവും പദ്ധതി വഴി ലഭ്യമാക്കി. അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകുന്നു.

2017-ല്‍ എറണാകുളം ജില്ലയിലെ വടവുകോട്, പത്തനംതിട്ടയില്‍ പറക്കോട് ബ്ളോക്കുകളിലാണ്  കേന്ദ്രാവിഷ്കൃത സൂക്ഷ്മ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി പദ്ധതിക്ക് തുടക്കമിട്ടത്.  തുടര്‍ന്ന് പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബ്ളോക്കുകളില്‍ പദ്ധതി നടത്തുന്നതിനുളള കേന്ദ്രാനുമതി കുടുംബശ്രീ നേടിയെടുക്കുകയായിരുന്നു.

അയല്‍ക്കൂട്ട വനിതകള്‍ക്കായി ചെറുകിട സംരംഭങ്ങളുടെ രൂപീകരണവും ഒപ്പം ഗുണമേന്‍മയുള്ള  ഉല്‍പന്നങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും ഉല്‍പാദനവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഉല്‍പന്ന വിപണനത്തിനുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഓരോ ബ്ളോക്കിലും അതത് ബ്ളോക്കിനു കീഴിലെ സി.ഡി.എസ് അധ്യക്ഷമാരും വരുമാനദായക ഉപസമിതികണ്‍വീനര്‍മാരും അംഗങ്ങളായ ബി.എന്‍.എസ്.ഇ.പി(ബ്ളോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്‍റര്‍പ്രൈസ് പ്രമോഷന്‍)യും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി

 
 ലഭിക്കുന്ന അപേക്ഷകള്‍ വിലയിരുത്തുന്നതിനും സംരംഭ മേഖലയിലേക്ക് കടന്നു വരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും അല്ലാത്തര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റു പിന്തുണകളും ഇവിടെ നിന്നു ലഭിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, ബാങ്ക് വായ്പ, ഉല്‍പന്ന വിപണനം, ബ്രാന്‍ഡിങ്ങ്, കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും സ്കീമുകള്‍ വഴി ലഭ്യമാകുന്ന സാമ്പത്തിക പിന്തുണകള്‍ എന്നിവ ബി.എന്‍.എസ്.ഇ.പിയിലെ കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേന ലഭ്യമാക്കും. ഗ്രാമീണ മേഖലയില്‍ സംരംഭരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ബ്ളോക്ക് റിസോഴ്സ് സെന്‍ററുകളുമായി ചേര്‍ന്നു കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം

Content highlight
40,187 micro-enterprises formed through Kudumbashree SVEP Project: Livelihood for half a lakh women in rural areas

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി കുടുംബശ്രീ 'പ്രത്യാശ' പദ്ധതി: ജീവിതമാര്‍ഗം തുറന്നു കിട്ടിയത് 2167 പേര്‍ക്ക്

Posted on Tuesday, May 13, 2025
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ പെട്ടവര്‍ക്കായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രത്യാശ പദ്ധതി തുണയായത് 2167 പേര്‍ക്ക്. ഇതില്‍ 56 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് സ്വയംപര്യാപ്തത നേടിക്കൊടുക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 
 
  ഇതിന്‍റെ ഭാഗമായി തയ്യല്‍, ഫുഡ് പ്രോസസിങ്ങ്, തുണി സഞ്ചി, പേപ്പര്‍ പേന നിര്‍മാണം, കാറ്ററിങ്ങ് എന്നീ വിഭാഗങ്ങളില്‍ ആകെ 2037 സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ പിന്തുണ നല്‍കി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ മുഖേന 19 സംരംഭങ്ങളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്ക്  ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രത്യാശ. ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി വ്യക്തിഗത സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000/- രൂപ വരെയും സ്റ്റാര്‍ട്ടപ് ഫണ്ട് ഇനത്തില്‍ സാമ്പത്തിക സഹായമായി നല്‍കുന്നുണ്ട്. 

 
  സംരംഭങ്ങള്‍ ആരംഭിച്ച് മികവിലേക്കുയരാന്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനവും സബ്സിഡി ഉള്‍പ്പെടെയുള്ള ധനസഹായവും നിരന്തരമായ പിന്തുണയും കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്.
Content highlight
2167 people found their livelihood through Kudumbashree 'Prathyasha' Project for the marginalized

പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളായി കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംസ്ഥാനത്ത് സജീവമാകുന്നു നിലവില്‍ 13 ജില്ലകളിലായി ബ്ളോക്ക്തലത്തില്‍ 29 എം.ഇ.ആര്‍.സികള്‍

Posted on Monday, May 12, 2025

അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ  മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍(എം.ഇ.ആര്‍.സി) ബ്ളോക്ക്തലത്തില്‍ സജീവമായി. തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള  പിന്തുണകള്‍ ലഭ്യമാക്കുകയാണ് എം.ഇ.ആര്‍.സികളുടെ ലക്ഷ്യം. നിലവില്‍ പതിമൂന്ന് ജില്ലകളിലായി 29 ബ്ളോക്കുകളില്‍ എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  നിലവിലുള്ള സംരംഭങ്ങള്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ ഇതുവഴി പിന്തുണകള്‍ ലഭ്യമാക്കി വരികയാണ്.  

അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ബ്ളോക്ക്തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുടുംബശ്രീയുടെ പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളാണ് എം.ഇ.ആര്‍.സികള്‍. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളുടെ വിപുലീകരണവും പ്രാദേശിക സാമ്പത്തിക വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ നേടുന്നതിനാവശ്യമായ സഹായങ്ങള്‍, നൂതന ആശയങ്ങള്‍ അടിസ്ഥാനമാക്കി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കാവശ്യമായ പ്രോത്സാഹനം ഉല്‍പന്ന വിപണനത്തിന് ആവശ്യമായ പിന്തുണകള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കുന്നു. കൂടാതെ തൊഴില്‍ മേളകള്‍  സംഘടിപ്പിച്ചും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നു. മേഖലാതലത്തില്‍ സംരംഭങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനായതും ശ്രദ്ധേയമായ നേട്ടമാണ്. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും പദ്ധതി ഏറെ സഹായകമാകുന്നുണ്ട്.

എം.ഇ.ആര്‍.സികളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്താന്‍ കോള്‍ സെന്‍റര്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ജില്ലാമിഷനെയും സി.ഡി.എസുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമായാണ് എം.ഇ.ആര്‍.സി പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എം.ഇ.ആര്‍.സി വഴി ലഭിക്കും.

എം.ഇ.ആര്‍.സി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓരോ ജില്ലയ്ക്കും ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ പദ്ധതി വിഹിതത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓഫീസ് നവീകരണം, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പ്രവര്‍ത്തന മൂലധനം, അടിസ്ഥാന സൗകര്യ വികസനം, യന്ത്രസാമാഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ക്കാണ് എം.ഇ.ആര്‍.സിയുടെ നടത്തിപ്പ് ചുമതല.  

Content highlight
Kudumbashree Micro Enterprise Resource Centres become active in the state as Local Employment Centres

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം, പോഷകം, ആരോഗ്യം, വെള്ളം, ശുചിത്വം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി

Posted on Saturday, May 10, 2025

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച പോഷകാഹാര ലഭ്യതയും ആരോഗ്യവും ശുചിത്വവും കുടിവെളളവും ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി സംസ്ഥാനത്ത് ശ്രദ്ധേയമാകുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 48 ലക്ഷം അംഗങ്ങള്‍ക്കും ഇതു സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി  42 ലക്ഷത്തിലേറെ അയല്‍ക്കൂട്ട  അംഗങ്ങളില്‍ ആര്‍ത്തവ ശുചിത്വം, സ്ത്രീകള്‍ക്ക് പോഷകാഹാരത്തിന്‍റെ അനിവാര്യത എന്നിവയുമായി ബന്ധപ്പെട്ട് അവബോധ പരിശീലനങ്ങള്‍ ലഭ്യമാക്കി. 2678 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കും അവബോധം നല്‍കി.  

2015-ല്‍ അട്ടപ്പാടിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും  വ്യാപിപ്പിച്ചു. അയല്‍ക്കൂട്ട അംഗങ്ങള്‍, കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബശ്രീ സി.ഡി.എസുകളിലും എ.ഡി.എസുകളിലുമാണ് പ്രവര്‍ത്തനങ്ങള്‍. ഇതിനകം 791 ഭക്ഷ്യമേളകള്‍, 27 മെഡിക്കല്‍ ക്യാമ്പുകള്‍, കൂടാതെ പോഷകാഹാര അവബോധം നല്‍കുന്നതിന്‍റെ ഭാഗമായി 1112 പോഷകാഹാര മേളകള്‍, മൈക്രോ ഗ്രീന്‍ കൃഷി എന്നിവയും സംഘടിപ്പിച്ചു.

പട്ടികവര്‍ഗ മേഖലയില്‍ പദ്ധതി നടത്തിപ്പിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി 'ഒസ്റ' ബോധവല്‍ക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ളോക്കുകളില്‍ സംഘടിപ്പിച്ച 'ശ്രദ്ധ' കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ വഴി 2243 കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രാഥമിക പരിശോധനയും ബോധവല്‍ക്കരണ ക്യാമ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളുടെയും രാജ്യാന്തര സംഘടനകളുടെയും സഹകരണവും കുടുംബശ്രീ ഉറപ്പുവരുത്തുന്നു. ഇതിന്‍റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നു കൊണ്ട് 387 സി.ഡി.എസുകളില്‍ 'പോഷന്‍ മാ' ക്യാമ്പയിന്‍, യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്നുകൊണ്ട് എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 1732 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു.

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 154 മോഡല്‍ സി.ഡി.എസുകളില്‍ ഹാപ്പി കേരളം പദ്ധതിയും നടപ്പാക്കുന്നു. 

Content highlight
Food, Nutrition, Health, Water and Sanitation for Women and Children: Kudumbashree FNHW Project with Remarkable Activities

കെ-ടാപ് : 12 മുന്‍നിര കാര്‍ഷിക സാങ്കേതിക വിദ്യകള്‍ക്കായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പിട്ടു

Posted on Saturday, May 10, 2025
കിഴങ്ങുവര്‍ഗ്ഗ കൃഷിയിലെ 12 മുന്‍നിര സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴുങ്ങുവിള ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ) ഒപ്പിട്ടു. തിരുവനന്തപുരം ശ്രീകാര്യത്ത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ ഇന്നലെ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീയ്ക്കായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐയ്ക്ക് വേണ്ടി ഡയറക്ടര്‍ ഡോ. ജി. ബൈജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
 
 
കുടുംബശ്രീയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് അയല്‍ക്കൂട്ടാംഗങ്ങളെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികളിലേക്കും സുസ്ഥിര വരുമാന ലഭ്യതയിലേക്കും നയിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന കെ-ടാപ് (കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം)ന്റെ ഭാഗമായി സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനുള്ള ആദ്യ ധാരണാപത്രമാണിത്. ഇത് പ്രകാരം കിഴങ്ങുവിളകളില്‍ നിന്നുള്ള മൂല്യവര്‍ദ്ധനവും ഭക്ഷ്യ സംസ്‌ക്കരണവും കേന്ദ്രീകരിച്ചുള്ള 12 സാങ്കേതിക വിദ്യകള്‍ കുടുംബശ്രീക്ക് ലഭിക്കും. കപ്പ, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് കുക്കീസ്, കുല്‍ഫി, മഫിന്‍സ്, സ്‌നാക്കസ്, പാസ്ത, ജെല്ലി തുടങ്ങിയ വിവിധ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളാണ് നല്‍കുക.
 
വരും ആഴ്ചകളില്‍ ഇന്ത്യയിലെ മറ്റ് ഏഴ് പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് കൂടി സാങ്കേതിക വിദ്യകള്‍ വാങ്ങി ആകെ 180 സാങ്കേതിക വിദ്യകളടങ്ങുന്ന വിദ്യാശേഖരം തയാറാക്കി ഇത് ഉപയോഗപ്പെടുത്തിയുള്ള ഉത്പന്നങ്ങള്‍ ഓണത്തോടെ പുറത്തിറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യകളില്‍ ഊന്നിയുള്ള പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
 
കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉത്പാദനം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണം, സംസ്‌ക്കരണം, വിപണനം തുടങ്ങീ കൃഷിയുടെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കെ-ടാപ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 94,594 കര്‍ഷക സംഘങ്ങളിലെ 4,32,667 വനിതകള്‍ സംസ്ഥാനമൊട്ടാകെ 20,000ത്തിലേറെ ഹെക്ടറില്‍ വിവിധ കൃഷികള്‍ ചെയ്തുവരുന്നു.
 
പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, കാര്‍ഷിക സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയുമുണ്ട്. ഈ വനിതാ കര്‍ഷകരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ കെ-ടാപ് സാങ്കേതിക വിദ്യാശേഖരം ഉപയോഗപ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌ക്കരണം, ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്, ജൈവ ഉത്പാദന രീതികള്‍, സ്മാര്‍ട്ട് ഫാമിങ്ങ്, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങ്, ബ്രാന്‍ഡിങ്ങ്, ലൈസന്‍സ് ലഭ്യമാക്കല്‍ എന്നിവയ്‌ക്കെല്ലാം ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതോടുകൂടി നിലവിലുളള സംരംഭങ്ങളുടെ വിപുലീകരണവും വരുമാനവര്‍ദ്ധനവുമുണ്ടാകും.
 
ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു അധ്യക്ഷനായി. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം ഫലപ്രദമായി താഴേത്തട്ടിലേക്ക് എത്തി വിജയകരമായി തീരുമെന്ന് ഉറപ്പാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി, ഡോ. എം.എസ്. സജീവ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) എന്നിവര്‍ സംസാരിച്ചു. ഡോ. പി.എസ്. ശിവകുമാര്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) സ്വാഗതവും ഡോ. ടി. കൃഷ്ണകുമാര്‍ (സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
hg
 
 
Content highlight
KTAP Kudumbashree and ICAR-CTCRI signs MoU