വാര്‍ത്തകള്‍

വിഘ്നേശ്വരി വി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

Posted on Thursday, June 18, 2026

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി വിഘ്നേശ്വരി വി  ചുമതലയേറ്റു. നിലവില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ്നേശ്വരിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയാണ്  നല്‍കിയിട്ടുള്ളത്.    

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എച്ച് ദിനേശന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായി പോയതിനെ തുടര്‍ന്നാണ് വിഘ്നേശ്വരിയുടെ നിയമനം. എച്ച് ദിനേശന് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.  

2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ വിഘ്നേശ്വരി വി നേരത്തെ ഇടുക്കി, കോട്ടയം ജില്ലാ കളക്ടറായും, ടൂറിസം വകുപ്പ് മാനേജിങ്ങ് ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നീ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ  മധുര സ്വദേശിനിയാണ്.

Content highlight
Vighneshwari V assumed charge as the Executive Director of Kudumbashree

സമൃദ്ധിയ്ക്കും വികസനത്തിനും ലോകമാതൃകയാകാന്‍ കുടുംബശ്രീ 2.0 നടപ്പാക്കും: മന്ത്രി ശ്രീ. കെ.എം ഷാജി

Posted on Thursday, June 18, 2026

സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാന്‍ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ്  ഇതുവഴി ലക്ഷ്യമിടുന്നതെന്നും  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച് ഇതൊരു സമൂഹത്തിന്‍റെ വളര്‍ച്ചയുടെ പരിവര്‍ത്തന ഘട്ടമാണ്. സഹായം സ്വീകരിക്കുന്ന കുടുംബശ്രീയില്‍ നിന്നും സാധ്യതകള്‍ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്ക് മാറണം. തനിക്ക് സഹായം വേണം എന്ന ചിന്തയില്‍ നിന്നും അവസരങ്ങള്‍ സ്വയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുന്ന വിപ്ളവകരമായ മാറ്റം ഓരോ സ്ത്രീയിലും ഉണ്ടാകണം. കുടുംബശ്രീക്കൊപ്പം ഓരോ പഞ്ചായത്തിലെയും യുവജനങ്ങളും വിരമിച്ച തൊഴില്‍ വിദഗ്ധരും പിന്തുണ നല്‍കാന്‍ പഞ്ചായത്തും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ഓരോ വാര്‍ഡും ചെറിയ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാന്‍  കഴിയും.

കുടുംബശ്രീ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ പുതിയ യാത്രയില്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കുടുംബശ്രീയെ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം. താഴെ തട്ടിലെത്തുന്ന ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് യഥാര്‍ത്ഥ കരങ്ങളിലെത്താന്‍ കുടുംബശ്രീയെ പ്രയോജനപ്പെടുത്തണം. ഒരുമിച്ച് നിന്നാല്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് തിരിച്ചറിയാനും അത് കാലത്തിനും ലോകത്തിനും കാണിച്ചു കൊടുക്കാനും  കഴിയണം. 2.0 കേവലം ഒരു പേരല്ല. അതൊരു പരിവര്‍ത്തനമാണ്. ഈ യാത്ര മനോഹരമായി തുടങ്ങാനുള്ള എല്ലാ വിധ പിന്തുണയും നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബശ്രീയുടെ ആത്മാവ്, സമത്വം, കൂട്ടായ്മ എന്നിവ സംരക്ഷിക്കപ്പെടണം. നമ്മുടെ സ്ത്രീകള്‍ പുതിയ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാവുക മാത്രമല്ല, അതിനെ നയിക്കുകയും വേണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിന്‍റെ ബഹുമാനവും നേടണം. സ്ത്രീകള്‍ കേരള ചരിത്രത്തിലെ ഏറ്റവും മനോഹരമായ ചരിത്രം എഴുതി കഴിഞ്ഞു. ഇനി എഴുതാനുള്ളത് സമൃദ്ധിയുടെയും വികസനത്തിന്‍റെയും നവീകരണത്തിന്‍റെയും ലോകമാതൃകയാവുന്ന കേരളത്തിന്‍റെ പുതിയ അധ്യായമാണ്. സഹായം തേടുന്ന കുടുംബശ്രീയില്‍ നിന്ന് അവസരങ്ങള്‍ സൃഷ്ടിക്കുന്ന  കുടുംബശ്രീയിലേക്കും ചെറിയ സംരംഭങ്ങളില്‍ നിന്നും വലിയ

സാധ്യതകളിലേക്കും മാറണം. സാങ്കേതികവിദ്യകളും വിപണിയും ബിസിനസ് രീതികളും ഉപഭോക്തൃ പ്രതീക്ഷകളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്ത്രീകള്‍ ഡിജിറ്റല്‍ അറിവുകള്‍ നേടണം. ആധുനിക വിപണിയെ മനസിലാക്കി മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും ബ്രാന്‍ഡുകളും നിര്‍മിച്ചു കൊണ്ട് കേരളത്തിന് പുറത്തും ലോകത്തിനു മുന്നിലും എത്താന്‍ കഴിയണം. അങ്ങനെ നമ്മുടെ ചെറിയ വരുമാനദായക സംരംഭങ്ങളെ വലിയ സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിയും. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് കരുത്ത് ലഭിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്ക് ആ കരുത്ത് നല്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്  പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയദര്‍ശിനി വി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയിലും കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളിലും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഓരോ പഞ്ചായത്തിലെയും സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീകളുടെ സന്തോഷ സൂചിക ഉയര്‍ന്നത് കുടുംബശ്രീ വന്നതിനു ശേഷമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സങ്കടങ്ങളില്‍ നിന്നും സന്തോഷത്തിലേക്കുള്ള സ്ത്രീകളുടെ ഈ മാറ്റമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും അതിന്‍റെ കാരണം കുടുംബശ്രീയാണെന്നും അവര്‍ പറഞ്ഞു.

കുടുംബശ്രീ ഡയറക്ടര്‍ പി.കെ സിന്ധു സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

Content highlight
kudumbashree 2.0

കുടുംബശ്രീ ബഡ്സ് പ്രവേശനോത്സവം 2026-27; മന്ത്രി ശ്രീ.കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു

Posted on Tuesday, June 9, 2026

2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ വേങ്ങര അബ്ദു റഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ബ്ളിസ് ബഡ്സ് സ്‌കൂളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം ഷാജി നിര്‍വഹിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 187 കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകളും 218 കുടുംബശ്രീ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്.

   50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി മാറ്റുമെന്നും ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ അമ്മമാരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച ഫാസില്‍ ഊര്‍ങ്ങാട്ടിരി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കുള്ള ഉപഹാരവും മന്ത്രി നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സോഷ്യല്‍ മീഡിയ താരം സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി.
 
  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. അസ്‌ലു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

  ഉദ്ഘാടനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയുമുണ്ടായിരുന്നു.

Content highlight
buds praveshanolsavam

ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു: ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികളുമായി കുടുംബശ്രീ

Posted on Thursday, June 4, 2026

സംസ്ഥാനത്ത് കുടുംബശ്രീ ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കുന്നു.  പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം,  ആശയ വിനിമയം,  ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് തിരഞ്ഞെടുത്ത ബ്ളോക്കുകളിലെ ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ തൃശൂര്‍ പ്ളേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി പ്രവീണ്‍ നാരായണന്‍ എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു.

കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്‍റിങ്ങ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കും. സര്‍ഗാത്മക രീതിശാസ്ത്രം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പഠന മൊഡ്യൂള്‍ പ്രകാരം പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പരിശീലനം. ഓരോ വിഭാഗത്തിലും പരിശീലനാര്‍ത്ഥികളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തും.    

കുടുംബശ്രീ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രേംചന്ദ് സി.പി, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ തസ്നീം എ, പ്രീത ജി.നായര്‍, കൃഷ്ണകുമാരി, ഓഫീസ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അര്‍ജ്ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
Kudumbashree Strengthens Gender Development Initiatives with Creative Theatre-Based Training Programmes

കുടുംബശ്രീ സംരംഭ വായ്പാ നടപടികള്‍ എളുപ്പത്തിലാക്കാന്‍ വരുന്നൂ, ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍

Posted on Monday, May 25, 2026

സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ (ഐ.ഇ.എല്‍.എ) നടപ്പിലാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്‍ക്ക് ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്ന വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും. അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ഐ.ഇ.എല്‍.ഇ സംയോജിപ്പിച്ചിരിക്കുന്നു.

 നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള്‍ ലോകോസ് ആപ്ലിക്കേഷനില്‍ നിന്ന് എടുക്കല്‍, ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രൊപ്പോസല്‍ തയാറാക്കല്‍ കൂടാതെ അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രൊപ്പോസലുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരായ ബാങ്കുകള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം ഇ.സി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്‍വഹിക്കാനാകും. ഓരോ ബാങ്കുകളും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി നല്‍കും. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പലിശനിരക്കും മറ്റും അറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാകും. കൂടാതെ എന്‍.ആര്‍.എല്‍.എം നല്‍കുന്ന പലിശ സബ്‌സിഡിയും ലഭ്യമാകും.

 പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളും മറ്റും സമര്‍പ്പിക്കേണ്ടി വരുന്നത് എന്നിങ്ങനെയുള്ള കടമ്പകള്‍ ഒഴിവാക്കാനാകും.

  ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതിന്റെ ആദ്യപടിയായി സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാലയും സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനവും തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ പ്രോഗ്രാം ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നവീന്‍. സി നിര്‍വഹിച്ചു. എന്‍.ആര്‍.എല്‍.എം നാഷണല്‍ മിഷന്‍ മാനേജര്‍ ലോകേഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍) നാഷണല്‍ റിസോഴ്സ് പേഴ്സണ്മാരായ സുന്ദര്‍, രവിശങ്കര്‍ ബൊയാന എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 14 ജില്ലാ പ്രോഗ്രാം മാനേജര്‍മാരുള്‍പ്പെടെ 40 പേര്‍ ആദ്യഘട്ട സംസ്ഥാനതല പരിശീലനത്തില്‍ പങ്കെടുത്തു. അടുത്തഘട്ടത്തില്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ സംഘടിപ്പിക്കും.

Content highlight
Kudumbashree set to introduce Individual Enterprise Loan Application

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വഴിയും വ്യക്തിഗത സംരംഭ വായ്പ

Posted on Monday, May 25, 2026

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭ വായ്പാ സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ധാരണയിലെത്തി. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ 21ന് സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസ് മേധാവി അഭിജീത് കുമാര്‍ ഝായും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ഈ ധാരണപ്രകാരം സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കാനുള്ള വായ്പകള്‍ ‘സെന്റ് നാരീ ശക്തി ‘ എന്ന പേരിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുഖേന ലഭ്യമാക്കും. ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍.സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ സോണല്‍ ഓഫീസ് മേധാവി കെ. ധാരാസിങ് നായിക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എ. ശ്രീക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
Kudumbashree and Central Bank of India Sign MoU

കുടുംബശ്രീ വേനല്‍മധുരം തണ്ണിമത്തന്‍ കൃഷി - 6.8 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, May 13, 2026

വേനല്‍ക്കാലത്ത് ഗുണമേന്മയുള്ള തണ്ണിമത്തന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ 'വേനല്‍മധുരം' തണ്ണിമത്തന്‍ കൃഷി ക്യാമ്പയിന്‍ സൂപ്പര്‍ ഹിറ്റ്. ഈ വേനല്‍ക്കാലത്ത് ഇതുവരെ 6,78,21,791 രൂപയുടെ വിറ്റുവരവാണ് ഡിസംബറില്‍ ആരംഭിച്ച ഈ ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച 44.45 ലക്ഷം കിലോഗ്രാം തണ്ണിമത്തനിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ സ്വന്തമാക്കിയത്. 1471 കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജെ.എല്‍.ജികളില്‍ അംഗമായ 6711 അയല്‍ക്കൂട്ടാംഗങ്ങളാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. ഒരാള്‍ക്ക് കുറഞ്ഞത് 10,000 രൂപ വരുമാനം ഇത് മുഖേന ലഭിച്ചു കഴിഞ്ഞു. കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍, മേളകള്‍, ചന്തകള്‍ എന്നിവ വഴിയാണ് തണ്ണിമത്തന്റെ വില്‍പ്പന നടത്തിയത്.

  144 ബ്ലോക്കുകളിലെ 603 സി.ഡി.എസുകളിലായി 817.78 ഏക്കറില്‍ വേനല്‍മധുരത്തിന്റെ ഭാഗമായി തണ്ണിമത്തന്‍ കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശികമായി തണ്ണിമത്തന്‍ കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങളിലേക്ക് വിഷരഹിത തണ്ണിമത്തന്‍ എത്തിക്കുകയും അതിലൂടെ ജെ.എല്‍.ജി അംഗങ്ങളായ അയല്‍ക്കൂട്ടാംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അയല്‍ക്കൂട്ടാംഗങ്ങളെ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് വേനല്‍മധുരം ക്യാമ്പയിന്റെ ലക്ഷ്യം.

 കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ ഇനം തണ്ണിമത്തനുകളാണ് കൃഷി ചെയ്തത്. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യുന്ന കൃഷി സംഘങ്ങള്‍ക്ക് നിലമൊരുക്കുന്നതിനും കൃഷിക്കുമായി 25,000 രൂപ വരെ റിവോള്‍വിങ് ഫണ്ടും സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.

Content highlight
Kudumbashree venalmadhuram

ഡി.ഡി.യു - ജി.കെ.വൈ 2.0, ആർ-സെറ്റി 2.0 ; റീജിയണൽ ശിൽപ്പശാലയ്ക്ക് തുടക്കം

Posted on Wednesday, May 13, 2026

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന 2.0 (ഡി.ഡി.യു - ജി.കെ.വൈ), റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 2.0 (ആർ-സെറ്റി) എന്നിവയുടെ ദ്വിദിന റീജിയണൽ ശിൽപ്പശാലയ്ക്ക് തിരുവനന്തപുരത്ത് ഇന്നലെ (മേയ് 11) തുടക്കം. ആക്കുളം ഗോകുലം ഗ്രാൻഡിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം (സ്കിൽസ്) ഡയറക്ടർ രാജ് പ്രിയ് സിംഗ് ഐ.എഫ്.എസ് ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരു പദ്ധതികളും കേരളത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മുഖേനയാണ്.  

  ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിലെയും, ആർ-സെറ്റിയുടെ 2026-27 സാമ്പത്തിക വർഷത്തെയും കര്‍മ്മ പദ്ധതികൾ ചര്‍ച്ച ചെയ്യുന്നതിനും ഈ പദ്ധതികളുടെ കൂടുതൽ ഫലപ്രദമായ നടത്തിപ്പിനും വേണ്ടിയുള്ള നയരൂപീകരണങ്ങൾക്കുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇരു പദ്ധതികളുടെയും പുതിയ പതിപ്പുകളുടെ നടത്തിപ്പും ഭാവി ലക്ഷ്യങ്ങളും, പുതിയ മാർഗ്ഗരേഖകളും ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്യും.

  ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി, തൊഴിൽ ഉറപ്പാക്കി മികച്ച വേതനം ലഭ്യമാക്കുകയെന്നതാണ് ഡി.ഡി.യു-ജി.കെ.വൈ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനമേകി അവരെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തരാക്കാനും സംരംഭകത്വ വികസനം സാധ്യമാക്കാനുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആർ-സെറ്റികൾ. ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകൾക്കാണ് ആർ-സെറ്റികളുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീയുമായി സഹകരിച്ചാണ് ആർ-സെറ്റികൾ പ്രവർത്തിക്കുന്നത്. 

 ആർ-സെറ്റി സംരംഭങ്ങളുടെ വിപുലീകരണവും നവീകരണവും ശിൽപ്പശാലയിൽ പ്രധാന ചർച്ചാവിഷയമാണ്. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ പരിശീലന പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമീണ യുവാക്കളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങളും ചർച്ചകളും അവതരണങ്ങളും ശിൽപ്പശാലയിലുണ്ട്.  

 ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. മണിപ്പൂർ സ്റ്റേറ്റ് റൂറൽ ലൈവ്‍ലിഹുഡ് മിഷൻ ഡയറക്ടർ ബന്ദന ദേവി ഐ.എ.എസ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) കൺവീനർ സന്തോഷ് വി.എസ്, നാഷണൽ അക്കാഡമി ഓഫ് റുഡ്സെറ്റി (എൻ.എ.ആർ) ഡയറക്ടർ ജനറൽ രാജു എൻ. കോറി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് (എൻ.ഐ.ആർ. ഡി.പി.ആർ) 

ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡോ. സന്ധ്യ ഗോപകുമാരൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഐടി വിഭാഗം സീനിയർ ടെക്നിക്കൽ ഡയറക്ടർ ജി.വി.എസ്.എൻ. മൂർത്തി എന്നിവർ സംസാരിച്ചു. ഡി.ഡി.യു-ജി.കെ.വൈ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ് നന്ദി പറഞ്ഞു. 

 കേരളത്തിന് പുറമേ മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാന്‍ഡ്‌, ത്രിപുര, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, നാഷണൽ അക്കാഡമി ഓഫ് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് എന്നീ കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ബാങ്കുകളിൽ നിന്നുളള ഉദ്യോഗസ്ഥരും ശിൽപ്പശാലയുടെ ഭാഗമാകുന്നു. ശിൽപ്പശാല ഇന്ന് സമാപിക്കും. 

Content highlight
DDUGKY2.0, RSETI2.0 REGIONAL WORKSHOP

കുടുംബശ്രീ കർഷക സംഘങ്ങൾക്കും സംരംഭകർക്കും മിന്നും കൈനീട്ടം: വിഷു ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്

Posted on Saturday, April 18, 2026

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 14174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളും  സൂക്ഷ്മസംരംഭ മേഖലയിലെ 16875 യൂണിറ്റുകൾ തയ്യാറാക്കിയ ഭക്ഷേ്യാൽപന്നങ്ങളും വിറ്റഴിച്ചതു വഴിയാണ് ഈ മിന്നും നേട്ടം.

സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി ആകെ 1067 വിഷുച്ചന്തകളാണ് സംഘടിപ്പിച്ചത്. 83. 4 ലക്ഷം  രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി. തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.

കുടുംബശ്രീ വിഷു ചന്തകളിൽ കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവർഗങ്ങളുമാണ്  വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉൽപന്നങ്ങളെത്തിക്കുന്നതിനായി ഒാരോ സി.ഡി.എസിലും പ്രതേ്യക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും  സമിതിയുടെ നേതൃത്വത്തിൽ  ഉറപ്പു വരുത്തി. മേളയിൽ എത്തുന്ന ഉൽപന്നങ്ങളുടെ അളവ്, കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു.ജില്ലാമിഷനുകളുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു വിഷുച്ചന്തകളുടെ സംഘാടനം.

Content highlight
vishuchanthaa

തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥർക്ക് ഭക്ഷണ വിതരണം: കുടുംബശ്രീ നേടിയത് 2.44 കോടി രൂപ

Posted on Saturday, April 18, 2026

ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിങ്ങ് ഉദേ്യാഗസ്ഥർക്കും സുരക്ഷാ ഉദേ്യാഗസ്ഥർക്കും കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴി  ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ച 11272  പോളിങ്ങ് ബുത്തുകളിലും 85 കളക്ഷൻ സെന്റ്റുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദേ്യാഗസ്ഥർക്ക് കാര്യക്ഷമമായ  രീതിയിൽ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. പാചകവാതക പ്രതിസന്ധി മൂലം പലയിടത്തും ഹോട്ടലുകൾ അടച്ചതും പല പോളിങ്ങ് സ്റ്റേഷനുകളുടെയും സമീപം ഹോട്ടലുകൾ ഇല്ലാത്തതുമായ സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്ത് വിജയിപ്പിച്ചത്.  
 
ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് കണ്ണൂർ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതൽ കഫേ യൂണിറ്റുകൾ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. 830 കഫേ യൂണിറ്റുകളാണ് ജില്ലയിൽ ആകെ ഭക്ഷണ വിതരണം നടത്തിയത്. ഏറ്റവും കൂടുതൽ ബൂത്തുകളിൽ ഭക്ഷണ വിതരണം നടത്തിയത് തിരുവനന്തപുരം ജില്ലയും. ഇവിടെ 2292 ബൂത്തുകളിലെ ഉദേ്യാഗസ്ഥർക്ക്  കുടുംബശ്രീ ഭക്ഷണമൊരുക്കി. കൊല്ലം ജില്ലയിൽ 2200 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദേ്യാഗസ്ഥർക്കും ഭക്ഷണം വിതരണം ചെയ്തു.

വോട്ടിങ്ങ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രങ്ങളിലുമായിരുന്നു ഭക്ഷണ വിതരണം. പ്രഭാത ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് വിതരണം ചെയ്തത്. എല്ലാ ജില്ലകളിലും സമയബന്ധിതമായും ഹരിതചട്ടം പാലിച്ചുകൊണ്ടും ഭക്ഷണ വിതരണം നടത്തുന്നതിന് അതത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകിയിരുന്നു.

Content highlight
election