വാര്‍ത്തകള്‍

കുടുംബശ്രീയുടെ പുതിയ കാര്‍ഷിക പദ്ധതികള്‍ വഴി ഈ വര്‍ഷം 25000 പേര്‍ക്ക് സംസ്ഥാനമൊട്ടാകെ ഉപജീവനം: മന്ത്രി എം.ബി രാജേഷ്

Posted on Wednesday, July 24, 2024

കുടുംബശ്രീ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കം                                                                   


'ഓണക്കനി' തീവ്ര കാര്‍ഷിക പദ്ധതിയിലൂടെ  20,000 പേര്‍ക്കും 'നിറപ്പൊലിമ' പൂക്കൃഷിയിലൂടെ ഓണം സീസണില്‍ 5000 പേര്‍ക്കും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ ആകെ 25,000 കര്‍ഷക വനിതകള്‍ക്ക് ഈ വര്‍ഷം മികച്ച ഉപജീവനമാര്‍ഗം ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  പെരുങ്കടവിള അണമുഖത്ത് 'അഞ്ജന' കര്‍ഷക സംഘത്തിന്‍റെ കൃഷിയിടത്തില്‍ ജമന്തി, വഴുതന എന്നിവയുടെ തൈകള്‍ നട്ടുകൊണ്ട് 'നിറപ്പൊലിമ 2024', 'ഓണക്കനി 2024' പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നാട്ടുകാര്‍ക്ക് പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് മാന്യമായ വരുമാന മാര്‍ഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെല്ലാം കുടുംബശ്രീയുടെ പൂക്കള്‍ ലഭ്യമാകണം. 'നിറപ്പൊലിമ'യുടെ ഭാഗമായി 1250 ഏക്കറിലാണ് 3350 വനിതകള്‍ പൂക്കൃഷി ആരംഭിച്ചിട്ടുള്ളത്. ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് 10,000 രൂപ റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ നല്‍കുന്നുണ്ട്. പൂവിനായി മറ്റു സംസ്ഥാനത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൂക്കൃഷി ആരംഭിച്ചുകൊണ്ട് വനിതകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് 'നിറപ്പൊലിമ' പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.

ഓണത്തിന് സദ്യക്കുളള പച്ചക്കറികള്‍ കുടുംബശ്രീയുടെ വകയാണ്. 'ഓണക്കനി' പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 6000 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. പയര്‍, പാവല്‍, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ കേരളമൊട്ടാകെ 84327 കര്‍ഷക സംഘങ്ങളിലായി 3,92,682 വനിതകള്‍ കാര്‍ഷിക മേഖലയില്‍ സജീവമാണ്. ഇവര്‍ മുഖേന 17635 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെന്‍റിലോ അതില്‍ കൂടുതല്‍ സ്ഥലത്തോ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ബാങ്ക് വായ്പയും കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്സിഡിയും ഇന്‍സെന്‍റീവും നല്‍കുന്നുണ്ട്. ജൈവക്കൃഷിയാണെങ്കില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ ഇന്‍സെന്‍റീവ് നല്‍കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം  മാത്രം 4.43 കോടി രൂപയാണ് ഇന്‍സെന്‍റീവ് ഇനത്തില്‍ വിതരണം ചെയ്തത്. 4.4 കോടി രൂപ പലിശ സബ്സിഡി ഇനത്തിലും നല്‍കി  കൊണ്ട് കര്‍ഷകര്‍ക്ക് മികച്ച പ്രോത്സാഹനമാണ് കുടുംബശ്രീ നല്‍കുന്നത്. മന്ത്രി പറഞ്ഞു.

പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതി വഴി സംസ്ഥാനത്ത് 11,30,371  കുടുംബങ്ങളില്‍ കാര്‍ഷിക പോഷക ഉദ്യാനങ്ങളൊരുക്കാന്‍ കഴിഞ്ഞു. മൂന്നു ലക്ഷം കുടുംബങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് 88 ബ്ളോക്കുകളില്‍ വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകള്‍'നേച്ചേഴ്സ് ഫ്രഷ്'  പ്രവര്‍ത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.

കൃഷിക്കൊപ്പം മറ്റുമേഖലകളിലും വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗമൊരുക്കുന്നു.  വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണമൊരുക്കുന്ന കെ4കെയര്‍, പൊതുജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷണശാലകളായ പ്രീമിയം കഫേ എന്നീ പദ്ധതികള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം മാത്രമല്ല, കുടുംബത്തിനുളളില്‍ അവരുടെ പദവി ഉയര്‍ത്തുന്നതിനും സാധിച്ചു. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നു വരാനും രാഷ്ട്രീയശാക്തീകരണം നേടാനും സ്ത്രീകളെ പ്രാപ്തരാക്കിയത് കുടുംബശ്രീയാണ്. ഓണത്തിന് കേരളമൊട്ടാകെ കുടുംബശ്രീയുടെ പൂക്കള്‍ നിറയട്ടെ എന്നും മന്ത്രി ആശംസിച്ചു. പെരുങ്കടവിള സി.ഡി.എസ് അധ്യക്ഷ സചിത്ര പി.എസ് മന്ത്രിക്ക് ഉപഹാരം നല്‍കി.  

'നിറപ്പൊലിമ', 'ഓണക്കനി' പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കാര്‍ഷികസമൃദ്ധിയും സ്ത്രീകള്‍ക്ക് മികച്ച വരുമാനവും നേടാന്‍ കഴിയുമെന്നും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഫലപ്രദമായ വിപണന മാര്‍ഗങ്ങള്‍ സജ്ജമാക്കുമെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗം രതി എസ്. ആര്‍ മുദ്രഗീതം ആലപിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.ഹരിന്‍ബോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് എസ് പദ്ധതി വിശദീകരിച്ചു.  

ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, ജില്ലാ പഞ്ചായത്ത് അംഗവും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതാ നസീര്‍, വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ.സ്മിത സുന്ദരേശന്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാനക്കോട് ബാലരാജ്, മഞ്ജുഷ ജയന്‍, കെ.രജികുമാര്‍, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വാര്‍ഡ് മെമ്പര്‍മാരായ ആര്‍.സ്നേഹലത, ധന്യ പി.നായര്‍, വിനീത കുമാരി വി, കാക്കണം മധു, മിനി പ്രസാദ്, ജയചന്ദ്രന്‍ കെ.എസ്, വിമല എം, സുജിത്ത് സി, സചിത്ര വി.എ, എസ്.എസ് ശ്രീരാഗ്, അമ്പലത്തറയില്‍ ഗോപകുമാര്‍, കൃഷി ഓഫീസര്‍ മേരി ലത, മെമ്പര്‍ സെക്രട്ടറി റോബര്‍ട് ടി, സി.ഡി.എസ് അധ്യക്ഷ സചിത്ര പി.എസ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു.

 

d

 

Content highlight
Kudumbashree's 'Nirapolima' & 'Onakani' Projects launched

എൻ.യു.എൽ.എം പദ്ധതി നിർവഹണത്തിലെ മികവ്: ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്

Posted on Friday, July 19, 2024

കേന്ദ്രാവിഷ്കൃത പദ്ധതി ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എൻ.യു.എൽ.എം) മികച്ച രീതിയിൽ നടപ്പാക്കിയതിന് ദേശീയതലത്തിൽ കേരളത്തിനു വീണ്ടും അംഗീകാര തിളക്കം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2023-24ലെ "സ്പാർക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളം~ഒന്നാം സ്ഥാനം നേടിയത്. ഇതോടെ തുടർച്ചയായി ഏഴു തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി.  ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സംസ്ഥാനത്ത്  കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി.  

"നേട്ടങ്ങളുടെ ആഘോഷം, പ്രചോദിപ്പിക്കുന്ന മികവ്' എന്ന ആശയത്തെ അടിസ്ഥാനമാക്കി എൻ.യു.എൽ.എം, പി.എം സ്വാനിധി പദ്ധതികളുടെ നേട്ടങ്ങളെ ദേശീയതലത്തിൽ അംഗീകരിക്കുന്നതിനായി  ന്യൂഡൽഹിയിലെ ഇൻഡ്യ ഹാബിറ്റാറ്റ് സെന്ററിൽ ഇന്ന് (18-7-2024) സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ കേന്ദ്രഭവന നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നും കുടുംബശ്രീയെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ബീന ഇ, മേഘ്ന എസ് എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.

"ബെസ്റ്റ് ഡെവലപ്മെന്റ് പാർട്ട്ണേഴ്സ്' വിഭാഗത്തിൽ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആൻഡ് ഒാഡിറ്റിങ്ങ് സർവീസ് സൊസൈറ്റി(കാസ്സ്)ക്കാണ് പുരസ്കാരം. വിജയകരമായ പദ്ധതി നിർവഹണത്തിൽ അമൂല്യമായ പങ്കാളിത്തം വഹിച്ചതിനാണ് "കാസിന് പുരസ്കാരം. മനോഹർ ലാൽ ഖട്ടറിൽ നിന്നും ബീന ഇ, സോണിയ ജെയിംസ്, ഷിജി മാത്യു എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.

രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ എൻ.യു.എൽ.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിൽ ദേശീയതലത്തിൽ മികവ് പുലർത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവർഷം ഒന്നാംസ്ഥാനവും 2021-22, 2022-23, 2018-19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019-20, 2017-18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്.

എൻ.യു.എൽ.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കർഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാർക് റാങ്കിങ്ങ് നൽകുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കീഴിൽ കണ്ണിചേർക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാൻ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തൽ. കൂടാതെ അഗതികൾക്കു വേണ്ടി ഷെൽട്ടർ ഹോമുകൾ, തെരുവു കച്ചവടക്കാർക്ക് തിരിച്ചറിയിൽ കാർഡ് നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

 

Content highlight
Excellence in NULM project implementation: Kerala becomes the first state to get recognition in SPARK Ranking 7 times in a row; Award for KAASS Team as well

കുടുംബശ്രീ അന്നശ്രീ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് തൃശ്ശൂരില്‍ തുടക്കം

Posted on Wednesday, July 3, 2024
കാര്ഷിക മൂല്യവര്ദ്ധിത ഉത്പന്നങ്ങളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും തയാറാക്കാലും ഗവേഷണവും ലക്ഷ്യമിട്ട് അന്നശ്രീ സെന്ട്രല് ഫുഡ് പ്രൊഡക്ഷന് യൂണിറ്റ് ആന്ഡ് റിസര്ച്ച് സെന്റര് തൃശ്ശൂരില് പ്രവര്ത്തനം ആരംഭിച്ചു. കുടുംബശ്രീ സംരംഭവും കാറ്ററിങ് പരിശീലനം നല്കുന്ന മാസ്റ്റര് ട്രെയിനിങ് ഏജന്സിയുമായ ഐഫ്രം (അദേഭ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്ച്ച് ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) ആണ് പദ്ധതിക്ക് ചുക്കാന് പിടിക്കുന്നത്.
 
മാടക്കത്തറയില് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണ് 22ന് ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന് നിര്വഹിച്ചു. വന്കിട കാറ്ററിങ് ജോലികളും ഭക്ഷണ ഓര്ഡറുകളും ഏറ്റെടുത്ത് നടത്താന് കുടുംബശ്രീ സംരംഭകര്ക്ക് പരിശീലനം സെന്റര് മുഖേന നടപ്പിലാക്കും. പച്ചക്കറി കൃഷി ചെയ്ത് മൂല്യവര്ദ്ധിത ഉത്പന്നങ്ങള് നിര്മ്മിക്കുന്നതിന് കുടുംബശ്രീ കൃഷി സംഘങ്ങള്ക്ക് സഹായവും വ്യത്യസ്തവും പ്രാദേശികവുമായ ഭക്ഷണ വിഭവങ്ങള് തയാറാക്കാനുള്ള ഗവേഷണവും സെന്ററിലൂടെ നടത്തും.
 
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അഗ്രി ഇന്ഫ്രാസ്ട്രക്ചര് ഫണ്ടിന്റെയും സഹായത്തോടെയാണ് കുടുംബശ്രീ പൂര്ണ്ണമായും മേല്നോട്ടം നടത്തുന്ന ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രവി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, ജനപ്രതിനിധികളായ സാവിത്രി, അജിത് കുമാര്, പ്രശാന്ത്, കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്‌സണ് സതി, പ്രോഗ്രാം ഓഫീസര് ഡോ. ഷാനവാസ്, ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. കവിത, മുന് ജില്ലാ മിഷന് കോര്ഡിനേറ്റര് ജ്യോതിഷ് കുമാര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര്മാരായ നിര്മല്, സിജു, ജില്ലാ പ്രോഗ്രാം മാനേജര് ദീപ, ഐഫ്രം പ്രതിനിധികള് എന്നിവര് പങ്കെടുത്തു.
 
 
Content highlight
Kudumbashree Annashree Food Production Unit & Research Centre started in Thrissur

'കുടുംബശ്രീ' ബ്രാന്‍ഡിങ് പദ്ധതി എല്ലാ ജില്ലകളിലേക്കും; സംസ്ഥാനതല ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, June 27, 2024
കുടുംബശ്രീ സംരംഭകര് ഉത്പാദിപ്പിക്കുന്ന കറിപ്പൊടികള്, മസാല ഉത്പന്നങ്ങള്, ധാന്യപ്പൊടികള് എന്നിവ 'കുടുംബശ്രീ' ബ്രാന്ഡില് അവതരിപ്പിക്കുന്ന ബ്രാന്ഡിങ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനതല ശില്പ്പശാല സംഘടിപ്പിച്ചു. ഒരേ ഉത്പന്നങ്ങള് ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ ഏകീകരിച്ച് ഒരു ബ്രാന്ഡില് ഒരേ ഗുണനിലവാരത്തിലും പായ്ക്കിങ്ങിലും പൊതുവിപണിയില് ലഭ്യമാക്കുകയാണ് ബ്രാന്ഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്.
 
ബ്രാന്ഡിങ്ങിന്റെ ആദ്യപടിയായി കറിപ്പൊടികള്, മസാല ഉത്പന്നങ്ങള്, ധാന്യപ്പൊടികള് എന്നീ 12 ഇനം ഉത്പന്നങ്ങളാണ് ബ്രാന്ഡിങ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വര്ഷം പൈലറ്റ് അടിസ്ഥാനത്തില് കണ്ണൂര് ജില്ലയില് ബ്രാന്ഡിങ് നടത്തിയിരുന്നു. പിന്നീട് മലപ്പുറം, കോട്ടയം, തൃശ്ശൂര്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു.
 
ഈ സാമ്പത്തിക വര്ഷം ശേഷിക്കുന്ന ജില്ലകളിലും ബ്രാന്ഡിങ് നടത്തുന്നതിനുള്ള തുടക്കമായാണ് ജൂണ് 20,21,22 തീയതികളില് കണ്ണൂര് ജില്ലയില് ശില്പ്പശാല സംഘടിപ്പിച്ചത്. കണ്ണൂര്, മലപ്പുറം, തൃശ്ശൂര്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള് ബ്രാന്ഡിങ് സംബന്ധിച്ച തങ്ങളുടെ അനുഭവങ്ങളും നേരിട്ട വെല്ലുവിളികളും ശില്പ്പശാലയില് പങ്കുവച്ചു. ബ്രാന്ഡിങ് ചെയ്തത് മൂലമുണ്ടായ ഗുണങ്ങളെക്കുറിച്ച് ഈ ജില്ലകളിലെ കുടുംബശ്രീ സംരംഭകര് വിശദമാക്കി. ശില്പ്പശാലയുടെ ഭാഗമായി കണ്ണൂര് ജില്ലയിലെ ബ്രാന്ഡിങ് പ്രവര്ത്തനങ്ങളുടെ ഭാഗമായ യൂണിറ്റുകളില് സന്ദര്ശനവും സംഘടിപ്പിച്ചിരുന്നു.
 
വികേന്ദ്രീകൃത രീതിയില് സംരംഭകര് തയാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്ഡിങ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിന്റെ ചുമതല
ഓരോ ജില്ലയിലും നിര്വഹിക്കുന്നത് അതാത് ജില്ലയില് രൂപീകരിച്ചിട്ടുള്ള കണ്സോര്ഷ്യങ്ങളാണ്. ബ്രാന്ഡഡ് ഉത്പന്നങ്ങളുടെ മാര്ക്കറ്റിങ്ങും അസംസ്‌കൃത വസ്തുക്കള് ശേഖരിക്കുന്നതും ഈ കണ്സോര്ഷ്യമാണ്.
Content highlight
KUDUMBASHREE BRANDING STATE LEVEL WORKSHOP HELD

കുടുംബശ്രീയുടെ ഹാപ്പിനെസ്സ് സെന്‍ററുകള്‍: സന്തോഷം നിറയുന്ന ആശയങ്ങളൊരുക്കി ദ്വിദിന ശില്‍പശാലയ്ക്ക് സമാപനം

Posted on Saturday, June 22, 2024

കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പിനെസ് സെന്‍റര്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല സമാപിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനരീതി, മാര്‍ഗരേഖ എന്നിവ തയ്യാറാക്കുന്നതിനുള്ള ആശയരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു ശില്‍പശാല. ഓഗസ്റ്റ് 17ന് 168 സി.ഡി.എസുകളില്‍ പദ്ധതിക്ക് തുടക്കമിടുകയാണ് ലക്ഷ്യം.  

തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കലയും സാഹിത്യവും സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ചകളില്‍ നിന്നാണ് ആശയരൂപീകരണം നടത്തിയത്. ഇതു പ്രകാരം ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് സമിതികള്‍ രൂപീകരിക്കല്‍, വ്യക്തികളുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍, കലാ കായിക സാംസ്കാരിക രംഗത്തെ പങ്കാളിത്തം, കുടുംബങ്ങളില്‍ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്‍റ്, ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഇന്‍ഡ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഇതരമൂല്യങ്ങളും എന്നിങ്ങനെ വ്യക്തികളെയും കുടുംബങ്ങളെയും  ആരോഗ്യപരമായി കൂട്ടിയിണക്കാന്‍ കഴിയുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ശില്‍പശാലയില്‍ ലഭ്യമായി. ഇനി ഇവ ക്രോഡീകരിച്ച് പ്രവര്‍ത്തനരീതിയും മാര്‍ഗരേഖയും തയ്യാറാക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ ഓരോ കുടുംബത്തിനും ആവശ്യമായ സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ സര്‍വേ മുഖേന കണ്ടെത്തും.  തുടര്‍ന്ന് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സൂക്ഷ്മതല പദ്ധതി വിലയിരുത്തിയ ശേഷം കേരളീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസൃതമായ വിധത്തില്‍ സന്തോഷ സൂചിക തയ്യാറാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംവിധാനമാണ് കുടുംബശ്രീ ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി 168 മാതൃകാ സി.ഡി.എസിലും ഹാപ്പിനെസ് ഫോറം രൂപീകരിക്കുന്നതോടൊപ്പം ഓരോ റിസോഴ്സ് പേഴ്സണെയും നിയമിക്കും.  പദ്ധതി നടപ്പാക്കുന്ന ഓരോ സി.ഡി.എസിലും പത്തു മുതല്‍ നാല്‍പ്പത് വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി 'ഇടം' എന്ന പേരില്‍ വാര്‍ഡുതല കൂട്ടായ്മകളും രൂപീകരിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കുന്നതിനൊപ്പം സാമൂഹിക ഇടപെടലുകള്‍  പ്രോത്സാഹിപ്പിക്കുന്നതിനാണിത്. കൂടാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികള്‍,  വിഷയ വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട മോണിട്ടറിങ്ങ് ടീമും രൂപീകരിക്കും.  

ഫലപ്രദമായ പദ്ധതി നടത്തിപ്പിന് സംസ്ഥാന ജില്ലാതലത്തില്‍ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, അതത് തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശികതലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാമുള്ള പരിശീലനം ജൂലൈ 30നകം പൂര്‍ത്തിയാകും. ഓഗസ്റ്റ്  ഒന്നു മുതല്‍ എ.ഡി.എസ് അംഗങ്ങള്‍ക്കുള്ള വാര്‍ഡുതല പരിശീലനവും ആരംഭിക്കും.  

പദ്ധതി നടത്തിപ്പില്‍ തദ്ദേശ വകുപ്പ് മുഖ്യപങ്കാളിയാകും. കൂടാതെ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം,  വനം തുടങ്ങി വിവിധ വകുപ്പുകളുമായും കൈകോര്‍ക്കും. ഇപ്രകാരം സംയോജന പ്രവര്‍ത്തനങ്ങളുടെ മുഖ്യവേദിയായും ഹാപ്പിനെസ് സെന്‍ററുകള്‍ മാറും. ഹാപ്പിനെസ് ഇന്‍ഡക്സില്‍ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ശില്‍പശാലയിലൂടെ ലഭിച്ച ആശയങ്ങളും നിര്‍ദേശങ്ങളും കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ക്രിയാത്മകവും സജീവവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.
 
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഡോ.അബ്ബാസ് അലി ടി.കെ, ഡോ.റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ.പീജാ രാജന്‍, ഡോ. ഉണ്ണിമോള്‍, ഡോ.ശ്രീലേഖ ടി.ജെ,  ഡോ. രമേഷ് കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശന്‍, സതീഷ് കുമാര്‍ കെ., രാജീവ് ആര്‍,   റാഫി പി, സുനിത എന്നിവര്‍ ശില്‍പശാലയില്‍ വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രീത  സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍.നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു.

Content highlight
കുടുംബശ്രീയുടെ ഹാപ്പിനെസ്സ് സെന്‍ററുകള്‍: സന്തോഷം നിറയുന്ന ആശയങ്ങളൊരുക്കി ദ്വിദിന ശില്‍പശാലയ്ക്ക് സമാപനം

കേരളത്തിന്‍റെ സന്തോഷ സൂചിക ഉയര്‍ത്താന്‍ വരുന്നൂ, കുടുംബശ്രീയുടെ ഹാപ്പിനെസ്സ് സെന്‍ററുകള്‍ ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കം

Posted on Friday, June 21, 2024

കേരളീയ സമൂഹത്തിന് സന്തോഷത്തിന്‍റെ മുഖച്ഛായ നല്‍കാന്‍ 'ഹാപ്പിനെസ്സ് സെന്‍ററുകളുമായി കുടുംബശ്രീ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം(എന്‍.ആര്‍.എല്‍.എം) എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പിനെസ് സെന്‍ററുകള്‍ക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ രീതിശാസ്ത്രം, മാര്‍ഗരേഖ എന്നിവ തയ്യാറാക്കുന്നതിന്‍റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാലയ്ക്ക് ഇന്നലെ തുടക്കമായി.  

'ഹാപ്പി കേരളം' എന്ന ആശയത്തെ മുന്‍നിര്‍ത്തി രൂപീകരിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ 168 മാതൃകാ സി.ഡി.എസുകളില്‍ ഹാപ്പിനെസ്സ് സെന്‍ററുകള്‍ ആരംഭിക്കുക. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്‍റെയും സമഗ്രമായ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തിക്കൊണ്ട് ഓരോ കുടുംബത്തെയും സന്തോഷത്തിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.  ഹാപ്പിനെസ് ഇന്‍ഡക്സില്‍ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതിനും ഉദ്ദേശിക്കുന്നു.  

തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒരു വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകള്‍ പരിഹരിച്ചുകൊണ്ട് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ആദ്യപടിയായി പദ്ധതിക്കായി തിരഞ്ഞെടുത്ത മാതൃകാ സി.ഡി.എസുകളില്‍ സര്‍വേ നടത്തി ഓരോ കുടുംബത്തിന്‍റെയും സന്തോഷ സൂചികയുടെ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിന്‍റെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന സന്തോഷ സൂചിക തയ്യാറാക്കുക. ഇത് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍  വിലയിരുത്തിയ ശേഷമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. കുടുംബ്രശ്രീയുടെ വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇത് നിശ്ചിത ഇടവേളകളില്‍ കൃത്യമായി വിലയരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും.

ഓരോ കുടുംബത്തെയും സന്തോഷ കേന്ദ്രങ്ങളാക്കുന്നതിനാവശ്യമായ പിന്തുണകള്‍ നല്‍കുന്നതിനായി സി.ഡി.എസില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹാപ്പിനെസ് സെന്‍ററുകളും പ്രവര്‍ത്തിക്കും. നിലവില്‍ അയല്‍ക്കൂട്ട വനിതകളുടെയും ബാലസഭാംഗങ്ങളുടെയും സര്‍ഗവാസനകള്‍ വളര്‍ത്തുന്നത് ലക്ഷ്യമിട്ട് വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'എന്നിടവും ഇതിന്‍റെ ഭാഗമാകും. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടത്തിപ്പ്.

ഫലപ്രദമായ പദ്ധതി നടത്തിപ്പിന് 168 മാതൃകാ സി.ഡി.എസിലും എഫ്.എന്‍.എച്ച്.ഡബ്ലിയു റിസോഴ്സ് പേഴ്സണെ നിയമിക്കും. പ്രാദേശികതലത്തില്‍  അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികളും രൂപീകരിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജില്ലാ റിസോഴ്സ് ഗ്രൂപ്പുകള്‍, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഇത് ജൂലൈയില്‍ പൂര്‍ത്തിയാക്കും. കൂടാതെ വിവിധ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സംയോജനവും ഉറപ്പു വരുത്തും.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ.അബ്ബാസ് അലി ടി.കെ, ഡോ.റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ.പീജാ രാജന്‍, ഡോ. ഉണ്ണിമോള്‍, ഡോ.ശ്രീലേഖ ടി.ജെ,  ഡോ. രമേഷ് കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശന്‍, സതീഷ് കുമാര്‍ കെ., രാജീവ് ആര്‍,   റാഫി പി, സുനിത എന്നിവര്‍ ശില്‍പശാലയില്‍ വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍. സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രീത നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു.

Content highlight
happiness centre

കുടുംബശ്രീ അരങ്ങില്‍ അഞ്ചാമതും കാസര്‍ഗോഡ് ചാമ്പ്യന്മാര്‍

Posted on Tuesday, June 11, 2024
അരങ്ങ് സര്‍ഗോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ അയല്‍ക്കൂട്ട വനിതകളുടെ സാംസ്കാരിക ശാക്തീകരണമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് 'അരങ്ങ്-സര്‍ഗോത്സവം സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തിനൊപ്പം സ്ത്രീകളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനും സാംസ്കാരിക ശാക്തീകരണത്തിനും അവസരമൊരുക്കിക്കൊണ്ട് ഒരു സമ്പൂര്‍ണ ശാക്തീകരണ വനിതാ പ്രസ്ഥാനമായി കുടുംബശ്രീ വളരുകയായാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിവിധ വര്‍ഷങ്ങളിലായി അഞ്ചാമത്തെ അരങ്ങ് കലോത്സവമാണ് ഇപ്പോള്‍ സംഘടിപ്പിച്ചത്. തുടര്‍ച്ചയായി 2023ലും 2024 ലും അരങ്ങ് നടത്താന്‍ കഴിഞ്ഞു എന്ന  പ്രത്യേകത കൂടി ഇപ്രാവശ്യമുണ്ട്. കലയോടൊപ്പം സാഹിത്യത്തിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ കുടുംബശ്രീ സാഹിത്യോത്സവങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്‍റെ അഭിമാനകരമായ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ ഇന്ന് ഇന്ത്യയ്ക്കും മാതൃകയാണ്. ഇന്ത്യക്കു പുറത്തും  കുടുംബശ്രീയുടെ ഖ്യാതി എത്തി കഴിഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന്‍റെ ബഹുമുഖമായ ശാക്തീകരണത്തില്‍ കുടുംബശ്രീ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നവോത്ഥാന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളാണ്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ  ശാക്തീകരണത്തിന്‍റെ കരുത്തുറ്റ ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്.

ഇന്ന് കുടുംബശ്രീ എത്തി ചേരാത്ത മേഖലകളില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കുടുംബശ്രീയുടേത്. കുടുംബശ്രീ കടന്ന് വരുന്ന എല്ലാ മേഖലകളിലും വിജയമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ലഞ്ച് ബെല്‍ എന്ന പദ്ധതി ആവിഷ്കരിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രീമിയം കഫേകള്‍, ജനകീയ ഹോട്ടലുകള്‍, വെജിറ്റബിള്‍ കിയോസ്കുകള്‍ തുടങ്ങി മാതൃകാപരമായിട്ടുള്ള നിരവധി പദ്ധതികള്‍ കുടുംബശ്രീ കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ തന്നെ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.   ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ ഒന്നായ വയോജന പരിചരണത്തിന്‍റെ മേഖലയിലേക്കും കുടുംബശ്രീ കടന്നു കഴിഞ്ഞു. കുടുംബശ്രീയുടെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നാണ് ശുചിത്വ കേരളത്തിന്‍റെ അംബാസിഡര്‍മാരായി മാറിയിട്ടുള്ള കുടുംബശ്രീയുടെ ഹരിത കര്‍മ്മസേന.  മുപ്പത്തി അയ്യായിരം പേര്‍ അണിനിരക്കുന്ന ഹരിതകര്‍മ്മ സേന കേരളത്തെ വൃത്തിയുള്ള ദേശമാക്കി മാറ്റുനതിന് അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. ഇങ്ങനെ കേരളീയ ജീവിതത്തിന്‍റെ എല്ലാ സൂക്ഷ്മ മേഖലകളിലും വിലമതിക്കാനാവാത്ത സംഭാവന നല്‍കുന്ന ഒരു പ്രസ്ഥാനമാണ് കുടുംബശ്രീ. 3500-ലേറെ കലാകാരികളാണ് ഈ കലോത്സവത്തില്‍  പങ്കെടുത്തത്. ഓക്സിലറി ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ള യുവതികള്‍ക്കായി പ്രത്യേകമായി മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഈ വര്‍ഷം കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച  അവിസ്മരണീയ സര്‍ഗവിരുന്നായി പിലിക്കോട് കലോത്സവം മാറിയെന്നു പറഞ്ഞ മന്ത്രി സര്‍ഗോത്സവത്തില്‍ പങ്കെടുത്തവരെയും കലോത്സവം വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിച്ചു.

209 പോയിന്‍റുമായി തുടര്‍ച്ചയായി അഞ്ചാം വട്ടവും ഓവറോള്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് ജില്ലയ്ക്കുളള എവര്‍റോളിങ്ങ് ട്രോഫി എം. രാജഗോപാലന്‍ എം.എല്‍.എ,സമ്മാനിച്ചു. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുളള ട്രോഫി  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കാസര്‍കോടിന് സമ്മാനിച്ചു.  185 പോയിന്‍റുമായി രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ജില്ലയ്ക്ക് ബേബി ബാലകൃഷ്ണന്‍, ജാഫര്‍മാലിക് എന്നിവര്‍ സംയുക്തമായി സമ്മാനിച്ചു.  96 പോയിന്‍റുമായി മൂന്നാം സ്ഥാനം നേടിയ  തൃശൂര്‍ ജില്ലയ്ക്ക് പി.പി ദിവ്യ  ട്രോഫി സമ്മാനിച്ചു.

സാംസ്കാരിക കേരളത്തിലെ പെണ്‍കരുത്തു പ്രകടമാക്കുന്ന മത്സരങ്ങളാണ് നടന്നതെന്നും വര്‍ത്തമാനകാലത്തെ സത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് ഇത്തരം സര്‍ഗോത്സവങ്ങള്‍ സഹായകമാകുമെന്നും എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

അരങ്ങ് സര്‍ഗോത്സവത്തിന്‍റെ ഭാഗമായി രൂപീകരിച്ച വിവിധ കമ്മിറ്റികളെയും പിലിക്കോട് സി.ഡി.എസിനെയും മത്സര വേദിയായ വിവിധ സ്കൂളുകളെയും ആദരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാമിഷന്‍റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ  'മാതൃകം' മാസിക ജില്ലാതല അരങ്ങ് പ്രത്യേക പതിപ്പിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പി. കെ സൈനബ, കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും ദേലംപാടി പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ.എ.പി ഉഷ, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായപി പി. പ്രസന്നകുമാരി, സി.വി പ്രമീള, പി.വി മുഹമ്മദ് അസ്ലം, വി. വി സജീവന്‍, വി.കെ ബാവ, എം.ശാന്ത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്, നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ ലക്ഷ്മി, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ കെ. സനൂജ, സി.ബിന്ദു, എം.ഗുലാബി, മുംതാസ് അബൂബക്കര്‍, വിജയലക്ഷ്മി എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ അസിസ്റ്റന്‍റ്ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.എച്ച്  ഇഖ്ബാല്‍ നന്ദി പറഞ്ഞു.

 

ksgd

 

Content highlight
kasargod clinch arangu championship for the 5th time

സപ്തഭാഷാ സംഗമഭൂമിയിൽ ആവേശത്തിരയിളക്കി കുടുംബശ്രീ അരങ്ങുണര്‍ന്നു

Posted on Saturday, June 8, 2024
 കലയുടെ കേളികൊട്ടുയര്‍ത്തി ആവേശത്തിന്‍റെ അകമ്പടിയോടെ കുടുംബശ്രീയുടെ അഞ്ചാമത് അരങ്ങ് കലോത്സവത്തിന് പിലിക്കോട് തിരിതെളിഞ്ഞു. കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അരങ്ങ്-2024 കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.  
 
സ്ത്രീപക്ഷ നവകേരളമെന്ന ആശയത്തിലൂന്നി സ്ത്രീ പദവി ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ ശ്രദ്ധേയമായ പങ്കു വഹിച്ചെന്നും  കലോത്സവങ്ങളിലൂടെ കൈവരിക്കുന്ന സാംസ്കാരിക ശക്തീകരണം അതിന്‍റെ തെളിവാണെന്നും അരങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. അയല്‍ക്കൂട്ടങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തുക എന്നതാണ് കലോത്സവത്തിന്‍റെ ലക്ഷ്യം. ലോകത്തെവിടെയെങ്കിലും നാല്‍പ്പത്തിയാറ് ലക്ഷം വനിതകള്‍ അംഗങ്ങളായിട്ടുളള ഒരു സ്ത്രീകൂട്ടായ്മയുണ്ടെങ്കില്‍ അത് കേരളത്തിലെ കുടുംബശ്രീയാണ്. ഇന്ന് പുരുഷനെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ കരുത്തു നേടിയിട്ടുണ്ട്. കുടുംബശ്രീയുടെ കരുത്തുറ്റ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് നേതൃശേഷി നേടാന്‍ കഴിഞ്ഞു. അതിന്‍റെ തെളിവാണ് തദ്ദേശ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനുള്ള തീരുമാനം. വികസന രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി കുടുംബശ്രീ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
 കേരളത്തില്‍ സ്ത്രീകള്‍ക്ക് സാംസ്കാരിക ശാക്തീകരണം കൈവരിക്കാന്‍ കഴിയുന്നതില്‍ കുടുംബശ്രീ മുഖ്യപങ്കു വഹിക്കുന്നുവെന്നും അരങ്ങ് കലോത്സവം അതിന്‍റെ മുഖ്യവേദിയാണെന്നും എം.രാജഗോപാലന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
 
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അരങ്ങ് കലോത്സവത്തിന്‍റെ ലോഗോ,  ടാഗ് ലൈന്‍ ഡിസൈന്‍ മത്സരവിജയികളായ ഹരീഷ് ഉദയഗിരി, ഹരികൃഷ്ണന്‍ എം. എന്നിവര്‍ക്ക് യഥാക്രമം 25,000, 10000 രൂപയുടെ കാഷ് അവാര്‍ഡും മെമന്‍റോയും ഉള്‍പ്പെടുന്ന  പുരസ്കാരം സമ്മാനിച്ചു.
 
കാസര്‍കോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ പി.പി. ദിവ്യ, ജില്ലാകളക്ടര്‍ ഇമ്പശേഖര്‍. കെ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാത്ഥികളായി.
 
കാസര്‍കോട് മുനിസിപ്പാലിറ്റി അധ്യക്ഷന്‍ അബ്ബാസ് ബീഗം,  നഗരസഭാധ്യക്ഷമാരായ കെ.വി. സുജാത, ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷമീന ടീച്ചര്‍, സിജി മാത്യു, എം. ലക്ഷ്മി, മാധവന്‍ മണിയറ,  കെ. മണികണ്ഠന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്, പി.പി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്കെ.എം. ഉഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്രാജു കട്ടക്കയം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.എ.പി. ഉഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ. രവി, കുടുംബശ്രീ ഡയറക്ടര്‍, ബിന്ദു. കെ.എസ്, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.പി.പി. മുസ്തഫ, സി.ഡി.എസ് അധ്യക്ഷമാരായ പി.ശാന്ത,  ഇ.കെ. ബിന്ദു, കെ. ശ്രീജ, പി.എം. സന്ധ്യ, ആര്‍. രജിത, എം. മാലതി, സി. റീന എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററും സംഘാടക സമിതി കണ്‍വീനറുമായ സുരേന്ദ്രന്‍ ടി.ടി സ്വാഗതവും അസിസ്റ്റന്‍റ് കോര്‍ഡിനേറ്ററും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ഡി.ഹരിദാസ് നന്ദിയും പറഞ്ഞു.
 
ഉച്ചയ്ക്ക് ശേഷം ചന്തേര ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ നിന്നും അയ്യായിരത്തിലേറെ വനിതകള്‍ അണിനിരന്ന വര്‍ണശബളമായ ഘോഷയാത്രയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. വനിതകളുടെ ശിങ്കാരി മേളം,ബാന്‍ഡ് മേളം,  വിവിധ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വിവിധ നിറങ്ങളിലെ മുത്തുക്കുട ചൂടിയ ആയിരത്തിലേറെ വനിതകളും ഘോഷയാത്രയില്‍ അണിനിരന്നു. ജില്ലയിലെ വിവിധ ബ്ളോക്ക് സി.ഡി.എസുകളില്‍ നിന്നുള്ള വനിതകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
 
 
inauguration arangu 2024

 

Content highlight
Kudumbashree Arts Festival- 'Arangu 2024' kickstarted at Kasaragod

'പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം' - കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന രചനാ മത്സരം

Posted on Friday, March 15, 2024

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം' എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയാണ് സമ്മാനം. രണ്ടു പേര്‍ക്ക് 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ലേഖനങ്ങള്‍ മലയാളത്തിലാണ് എഴുതേണ്ടത്. അവസാന തീയതി 2024 ഏപ്രില്‍ 15.  

വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഓ. തിരുവനന്തപുരം - 695 011 എന്ന വിലാസത്തിലോ prteamkshreeho@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാം. ലേഖനങ്ങള്‍ കടലാസിന്‍റെ ഒരുവശത്ത് മാത്രമേ എഴുതാവൂ. പരമാവധി പത്തു  പേജില്‍ കവിയാന്‍ പാടില്ല. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മത്സരം സംബന്ധിച്ച  വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് ٹwww.kudumbashree.org/essay2024…സന്ദര്‍ശിക്കുക.

 

Content highlight
kudumbashree essay writing competition starts

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം, ആറാം സീസണിന് തുടക്കം - ഏപ്രില്‍ 07 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Thursday, March 14, 2024

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ ആറാം സീസണിന് തുടക്കം. ഏപ്രില്‍ 07 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. ഇത്തവണ പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്.

  പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാന വുമുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2024 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭിക്കും.

  കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ എടുക്കാം. ഒരാള്‍ക്ക് പരമാവധി അഞ്ച് ചിത്രങ്ങള്‍ വരെ അയയ്ക്കാം.

  ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ-മെയില്‍ വിലാസ ത്തിലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ 'പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

 

AS


                                                 

Content highlight
kudumbashree oru nerchithram photography contest season 6 starts