പലതുള്ളി പെരുവെള്ളം: സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകളുടെ ബാങ്ക് നിക്ഷേപം 9369 കോടി രൂപ

Posted on Saturday, April 19, 2025
വീട്ടുമുറ്റത്തെ ബാങ്ക് എന്നറിയപ്പെടുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുളളത് 9369 കോടി രൂപയുടെ നിക്ഷേപം. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി 1998 മുതല്‍ കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് അയല്‍ക്കൂട്ടതലത്തില്‍ സമ്പാദ്യ രൂപീകരണം.

രജത ജൂബിലി പിന്നിട്ട കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് അയല്‍ക്കൂട്ട അംഗങ്ങളുടേതായി ഇതുവരെയുള്ള ഭീമമായ നിക്ഷേപം. ആഴ്ചതോറും എല്ലാ അംഗങ്ങളും കുറഞ്ഞത് പത്തു രൂപ വീതം നിക്ഷേപിക്കണം എന്ന വ്യവസ്ഥയിലായിരുന്നു പദ്ധതിയുടെ തുടക്കമെങ്കിലും ക്രമേണ അയല്‍ക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലുമുണ്ടായ ക്രമാനുഗത പുരോഗതിയാണ് സമ്പാദ്യം ശതകോടികളിലേക്ക് കുതിക്കാന്‍ സഹായകമായത്. കൂടാതെ കുടുംബശ്രീ മിഷന്‍ 2024-25 സാമ്പത്തിക വര്‍ഷം നടത്തിയ'സസ്റ്റെയിനബിള്‍ ത്രിഫ്റ്റ് ആന്‍ഡ് ക്രെഡിറ്റ് ക്യാമ്പയിന്‍' മുഖേന അയല്‍ക്കൂട്ട അംഗങ്ങളുടെ ശരാശരി ആഴ്ച സമ്പാദ്യം ഗണ്യമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യയില്‍ തന്നെ ആഴ്ച സമ്പാദ്യത്തിലൂടെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീകൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീക്ക് സ്വന്തം.  

സമ്പാദ്യത്തിനൊപ്പം അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുക്കാനും കഴിയും. നടപടിക്രമങ്ങള്‍ ഇല്ലാതെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്നതാണ് അയല്‍ക്കൂട്ട വായ്പയെ ആകര്‍ഷകമാക്കുന്നത്. ഇവിടെ നിന്നു വായ്പ ലഭ്യമാകുന്നതു വഴി വട്ടിപ്പലിശക്കാരുടെ കടക്കെണി ഒഴിവാക്കാനും സാധിക്കുന്നു.    അംഗത്തിന്‍റെ ആവശ്യമനുസരിച്ച്  നിക്ഷേപത്തിന് ആനുപാതികമായി വായ്പ എടുക്കാനും സാധിക്കും. മറ്റ് അംഗങ്ങള്‍ അനുമതി നല്‍കുന്ന പക്ഷം സ്വന്തം നിക്ഷേപ തുകയേക്കാള്‍ കൂടുതല്‍ തുക വായ്പാ ഇനത്തില്‍ ലഭിക്കും. വ്യക്തിഗത വായ്പയായും പരസ്പര ജാമ്യത്തിലും വായ്പയെടുക്കാനും അയല്‍ക്കൂട്ടങ്ങളില്‍ അവസരമുണ്ട്. നിലവില്‍ 28723.89 കോടിരൂപ ആന്തരിക വായ്പാ ഇനത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ സംരംഭകരില്‍ നല്ലൊരു വിഭാഗവും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുത്ത് സംരംഭം തുടങ്ങി വിജയിച്ചവരാണ്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായും ഇവര്‍ കുടുംബശ്രീ വായ്പയെ ആശ്രയിക്കുന്നു.  

സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സാമ്പത്തിക സാക്ഷരത നേടിക്കൊടുക്കുന്നതിലും കുടുംബശ്രീയുടെ മൈക്രോ ഫിനാന്‍സ് പദ്ധതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണ് എല്ലാ അയല്‍ക്കൂട്ട അംഗങ്ങളും. 3.07 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ഇതുവരെ ബാങ്കുമായി ലിങ്ക് ചെയ്തു കഴിഞ്ഞു. ഇതുവഴി സ്വന്തമായി ബാങ്കിടപാടുകള്‍ നടത്താനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനുള്ള ശേഷിയും ഇവര്‍ കൈവരിച്ചിട്ടുണ്ട്. ഇന്ന് ദേശസാല്‍കൃത ബാങ്കുകള്‍ കൂടാതെ പുതുതലമുറ ബാങ്കുകളും അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മുന്നോട്ടു വരുന്നുണ്ട്. വായ്പാ തിരിച്ചടവിലെ കൃത്യതയാണ് ഇതിനു കാരണം.  
             

 
Content highlight
mf