ഫീച്ചറുകള്‍

കോട്ടയത്ത് കൊറോണ കണ്‍ട്രോള്‍ സെല്ലിലെ പ്രത്യേക സേവനവും മാനസിക പിന്തുണയേകും പ്രവര്‍ത്തനങ്ങളും

Posted on Sunday, April 12, 2020

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച് കുടുംബശ്രീ സ്‌നേഹിത കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കളക്ടറുമായി മാര്‍ച്ച് 18ന് നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമായും ഇത്തരത്തില്‍ സംയോജിക്കുന്നതിന് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്. കൗണ്‍സിലിങ് നല്‍കുന്നവരും സര്‍വീസ് പ്രൊവൈഡേഴ്‌സുമായ ഏഴ് പേരാണ് കോട്ടയത്ത് സ്‌നേഹിതയിലുള്ളത്. ഇവരില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരേയും സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള ഒരാളെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരില്‍ നിന്ന് രണ്ട് പേരെയും സെല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

  മാര്‍ച്ച് 19ന് ഇവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഏകദിന പരിശീലനം നല്‍കി. കൊറോണ വൈറസ് വ്യാപനം, ലക്ഷണങ്ങള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളെക്കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നാല് സെഷനുകളിലായായിരുന്നു പരിശീലനം. അതിന് ശേഷം പ്രവര്‍ത്തന ഷെഡ്യൂള്‍ തയാറാക്കി. ദിവസം രണ്ട് ഷിഫ്ടുകളിലായി (രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും 1 മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയും) നാല് പേര്‍ 20,21,22,23 തിയതികളില്‍ കോട്ടയത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലില്‍ എത്തി സേവനം നല്‍കുകയായിരുന്നു. ഫോണ്‍ വഴി മറുപടി നല്‍കുന്നതിനൊപ്പം വിശദാംശങ്ങള്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ക്ക് ആ സേവനങ്ങളും നല്‍കി.

  മാര്‍ച്ച് 24ന് രാജ്യം സംപൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോയതോടെ കണ്‍ട്രോള്‍ സെല്ലില്‍ നേരിട്ട് എത്തി സേവനങ്ങള്‍ നല്‍കുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ അന്ന് മുതല്‍ സ്‌നേഹിതയിലേക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ആരോഗ്യ വകുപ്പ് വിവിധ ഇടങ്ങളില്‍ പരസ്യപ്പെടുത്തുകയും അതുവഴി നേരിട്ട് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കി തുടങ്ങി, കൂടാതെ കണ്‍ട്രോള്‍ സെല്ലിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ സ്‌നേഹിതയുടെ മൊബൈല്‍ നമ്പരിലേക്ക് തിരിച്ച് വിട്ട് സേവനങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്തു.

  ഇത് കൂടാതെ ജില്ലയിലെ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയുടെ സ്വീകര്‍ത്താക്കളെ ഫോണ്‍ വഴി ബന്ധപ്പെട്ട് മാനസിക പിന്തുണയേകുന്ന സേവനങ്ങള്‍ ജില്ലയിലെ 30 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും നല്‍കിവരുന്നു. കൂടാതെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹിത മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. ഒറ്റപ്പെട്ട് പോകുന്നവര്‍ പലരുടെയും മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെക്കുറിച്ച് അറിയാനും അതിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആകുലതകള്‍ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഇവര്‍ അക്ഷീണം തുടരുന്നു.

Content highlight
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ- ഫ്രഷ് മാസ്‌ക് പുറത്തിറക്കി

Posted on Thursday, March 19, 2020

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കോര്‍പ്പറേഷനില്‍ ഫ്രഷ് ബാഗ്‌സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 94 യൂണിറ്റുകളിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ആകെ 706 കുടുംബശ്രീ അംഗങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്.

  രോഗവ്യാപനം തടയേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് നിലവിലുള്ള തുണിസഞ്ചി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ഈ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചത്. ദിനംതോറും 35,000 മാസ്‌കുകള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കാന്‍ കഴിയും. സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

  17ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മാസ്‌ക് പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ. പ്രകാശന്‍, ചെയര്‍പേഴ്‌സണ്‍മാരായ ഒ. രജിത, എന്‍. ജയശീല, ടി.കെ. ഗീത, ദേശീയ നഗര ഉപജീവന ദൗത്യം (എന്‍യുഎല്‍എം) മാനേജര്‍ ടി.ജെ. ജയ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

Content highlight
സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, March 19, 2020

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനം കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ആഘോഷമാക്കി. കേരളത്തിലെ 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 43 ലക്ഷത്തോളം വനിതകളാണ് വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചത്. 'എന്റെ അവസരം എന്റെ അവകാശമാണ്' എന്ന ആശയമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ മുന്നോട്ടുവച്ചത്. അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

  കേരളത്തിലുള്ള സ്ത്രീകള്‍ക്ക് സ്വയം തിരിച്ചറിയുന്നതിനും ശക്തരാകുന്നതിനും കൂടുതല്‍ അവസരങ്ങളുണ്ടാകേണ്ടത് അവശ്യമാണെന്നും ഇത്തരത്തിലുള്ള വിവിധ അവസരങ്ങള്‍ ഓരോരുത്തരുടെയും അവകാശമാണെന്നുമുള്ള സന്ദേശമാണ് ഈ വനിതാദിനത്തില്‍ അയല്‍ക്കൂട്ടങ്ങളിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കും എത്തിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളോടും അവകാശ പതാകകളുണ്ടാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാനും അതുവഴി എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം പരമാവധി സമൂഹത്തിലേക്കെത്തിക്കാനും ശ്രമിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ അയല്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ വനിതാദിന സന്ദേശങ്ങള്‍ എഴുതിയ കൊടികള്‍ തയാറാക്കി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു.  

  ഇത് കൂടാതെ രാത്രി അയല്‍ക്കൂട്ട യോഗങ്ങള്‍ കൂടുന്നത് വഴി പൊതു ഇടങ്ങള്‍ രാത്രികാലത്തും തങ്ങളുടേതുകൂടിയാണെന്ന അവകാശ പ്രഖ്യാപനമാണ് അയല്‍ക്കൂട്ടവനിതകള്‍ നടത്തിയത്. സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളിലേതെങ്കിലുമൊന്നില്‍ അംഗങ്ങളുടെ ആരുടെയെങ്കിലും വീട്ടിലാണ് അയല്‍ക്കൂട്ട യോഗം ചേരുന്നത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ട യോഗം രാത്രി ഏഴിന് ശേഷമായിരിക്കണം ചേരേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെ ഭൂരിഭാഗം അയല്‍ക്കൂട്ടങ്ങളും ഇത്തരത്തില്‍ യോഗം ചേര്‍ന്നുകൊണ്ട് വനിതാദിനാഘോഷം ഒരു വേറിട്ട അനുഭവമാക്കി മാറ്റുകയായിരുന്നു.
 രാത്രികാല അയല്‍ക്കൂട്ടയോഗങ്ങള്‍ നടക്കുമ്പോള്‍ എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ഒരു കുറിപ്പും ഞങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു.

1. ഇന്ന് സ്ത്രീയുടെ അവസരം അവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പുതിയ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും തുടങ്ങാം.
2. നാളിതുവരെ നാം പിന്തുടര്‍ന്നുപോന്ന ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി പുതിയ മാറ്റത്തിന്റെ ചാലകശക്തികളായി സ്വയം മാറുന്നതിനുള്ള തീരുമാനം ഈ ദിനത്തില്‍ കൈക്കൊള്ളാം.
3. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ പുതിയ അവസരങ്ങളിലൂടെ സമത്വത്തിനും പുരോഗതിക്കും വേണ്ടി നമുക്ക് പരിശ്രമിക്കാം.

ഈ മൂന്ന് ഉദ്‌ബോധനങ്ങളാണ് കുറിപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചേര്‍ന്ന അയല്‍ക്കൂട്ട യോഗങ്ങളിലെല്ലാം ഈ കുറിപ്പ് ചര്‍ച്ച ചെയ്യുകയും അവസരം അവകാശമാണെന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.

 

Content highlight
അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

ജനകീയ ഹോട്ടലിനും വിശപ്പുരഹിത ക്യാന്റീനും തുടക്കം

Posted on Wednesday, March 4, 2020

ആലപ്പുഴ ജനകീയ ഹോട്ടലിനും ജില്ലയിലും തൃശ്ശൂര്‍ ജില്ലയില്‍ വിശപ്പുരഹിത ക്യാന്റീനും തുടക്കം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലാണ് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 2020-21ലെ പൊതുബജറ്റില്‍ 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന, കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന 1000 ഹോട്ടലുകള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യ്തു. പണം കൈയില്ലില്ലാത്തവര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഷെയര്‍ മീല്‍സ് എന്ന ആശയം വഴിയാണിത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഒരാള്‍ക്കോ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ഷെയര്‍ മീല്‍സ് വഴി ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാം. അതിനുള്ള തുക അടച്ച് ടോക്കണ്‍ എടുക്കണം. പണമില്ലാത്തവര്‍ക്ക് ഈ ടോക്കണുകള്‍ നല്‍കി സൗജന്യമായി ഭക്ഷണം നല്‍കും. ഷെയര്‍ മീല്‍സ് പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വ്വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നല്‍കിയ രണ്ട് മുറികളിലായാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സമയം 36 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കുടുംബശ്രീ അംഗങ്ങളായ തനൂജ, വിജയലക്ഷ്മി എന്നിവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചുമതല.

  തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ ക്യാന്റീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയുള്ള സമയത്ത് 500 പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ നല്‍കുക. ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. 5 രൂപ സിവില്‍ സപ്ലൈസിന്റെ സബ്‌സിഡിയായി ലഭിക്കും.

 

Content highlight
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്

എറണാകുളത്തും കുടുംബശ്രീ ബസാറിന് തുടക്കം

Posted on Wednesday, March 4, 2020

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുന്നതിനായുള്ള സൂപ്പര്‍മാര്‍ക്കറ്റായ കുടുംബശ്രീ ബസാറിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ മൂന്നാമത്തെ കുടുംബശ്രീ ബസാറാണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്കില്‍ ഐക്കാരനാട് പഞ്ചായത്തിലെ കോലഞ്ചേരിയില്‍ ആരംഭിച്ച ബസാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. 1350 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ 102 സംരംഭകരുടെ 485 ഉത്പന്നങ്ങള്‍ ലഭിക്കും. പ്രതിദിനം 30,000 രൂപ വിറ്റുവരവാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

  വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചു കഴിഞ്ഞു. വയനാട് ജില്ലയില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാടുള്ള സൂപ്പര്‍മാര്‍ക്കറ്റ് 800 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 85 സംരംഭകരുടെ 256 ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മാസം 2 ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയില്‍ ബൈപാസ് റോഡരികില്‍ പബ്ലിക് സ്റ്റേഡിയത്തിന് എതിര്‍ വശത്തായി വില്ലേജ് സൂക് മാതൃകയിലാണ് കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തിക്കുന്നത്. 2000 ചതുരശ്ര അടി സ്ഥലത്ത് 100 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള ഏഴ് ഷോപ്പുകളും ഫുഡ് കോര്‍ട്ടും ഉള്‍പ്പെടുന്നതാണ് ഈ ബസാര്‍. 20 സംരംഭകരുടെ 110 ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. മാസം 4 ലക്ഷം രൂപയാണ് വിറ്റുവരവ്.

    വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്. കുടുംബശ്രീ സംരംഭകരുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴിലില്‍ ലഭ്യമാക്കുന്നതിനായാണ് ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്.

 

Content highlight
വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്.

പച്ചപ്പും ശുചിത്വവും ആരോഗ്യവും; പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങള്‍

Posted on Wednesday, March 4, 2020

 ലൈഫ് പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സന്ദേശം നല്‍കി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങളും. പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി പ്രകാരം നഗരമേഖലയില്‍ ഓരോ ഗുണഭോക്താവിനും ലഭ്യമായ ഭവനങ്ങളും പരിസരവും പ്രകൃതി സൗഹൃദപരമായി സംരക്ഷിക്കല്‍, മികച്ച ഊര്‍ജസംരക്ഷണം പരിസിഥിതി സംരക്ഷണം എന്നിവ ഉറപ്പു വരുത്തല്‍, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട ക്യാമ്പെയ്ന്‍ വഴിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതഭവനങ്ങള്‍ കണ്ടെത്തിയത്. വിജയികളായ 124 ഗുണഭോക്താക്കള്‍ക്കും 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി അതത് നഗരസഭകളുടെ നേതൃത്വത്തില്‍ ആദരിച്ചു.  

ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി പ്രധാനമായും ലക്ഷ്യമിട്ടത്. ഇതോടൊപ്പം ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്ക്കരണം, പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കല്‍, കാര്യക്ഷമമായ ഊര്‍ജ ഉല്‍പാദനവും വിനിയോഗവും, ജൈവ പച്ചക്കറിക്കൃഷിയുടെ ആവശ്യകത  എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ശക്തമായ സന്ദേശമെത്തിക്കുന്നതിനും ക്യാമ്പെയ്ന്‍ വഴി സാധിച്ചു. ഗൃഹനിര്‍മാണത്തിന് പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പെയ്ന്‍ സഹായകമായി.

പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 48664 ഭവനങ്ങളില്‍ നിന്നാണ് അന്തിമമായി 124 ഭവനങ്ങളെ തിരഞ്ഞെടുത്തത്. ഓരോ നഗരസഭയിലും നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും രൂപീകരിച്ച ജൂറി ഓരോ ഭവനവും നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി നടപ്പാക്കുന്ന ഓരോ നഗര സിഡിഎസുകളില്‍  നിന്നും ഒന്നു വീതം ഏറ്റവും മികച്ച 124 ഹരിതഭവനങ്ങളെ തിരഞ്ഞെടുത്തത്. സ്ത്രീ ഗൃഹനാഥയായുള്ള കുടുംബം, കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വം, വീടിനകവും പുറവും വ്യത്തിയായി സൂക്ഷിക്കല്‍, വീടിനോട് ചേര്‍ന്ന് പൂന്തോട്ടം, പച്ചക്കറി കൃഷി തുടങ്ങിയവ പരിപാലിക്കല്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനം, നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തല്‍,    ഊര്‍ജ ഉല്‍പാദനത്തിനും സംരക്ഷത്തിനും സ്വീകരിച്ച മാര്‍ഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,  ദേശീയ നഗര ഉപജീവന ദൗത്യം, പോലെ സംസ്ഥാന സര്‍ക്കാരുകളുടെ അനുബന്ധ പദ്ധതികളുമായി നടത്തിയ സംയോജനം എന്നിവയാണ് ഹരിതഭവനങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, സാമൂഹ്യ സുരക്ഷ ഉറപ്പാക്കല്‍, സംയോജന മാതൃകളിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള സജീവമായ ഇടപെടലുകളിലൂടെ പുതിയ വീട്ടില്‍ ഗുണഭോക്താക്കളുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതി വഴി സാധിച്ചിട്ടുണ്ട്.  

 

Content highlight
ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 39243 ലൈഫ് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം

Posted on Wednesday, March 4, 2020

 * വേതനമായി പി.എം.എ.വൈ(നഗരം)-ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത് 45 കോടി രൂപ

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയായ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിക്കൊപ്പം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 45 കോടി രൂപയുടെ അധിക ധനസഹായം ലഭ്യമാക്കി. ഇത്രയും തൊഴിലുറപ്പ് വേതനം നല്‍കിയതു വഴി 39243 പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.  

2018 ജൂലൈയിലാണ് ഇരുപദ്ധതികളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചത്. ഇതുപ്രകാരം ഇതു വരെ ഗുണഭോക്താക്കളായ 67463 പേര്‍ക്ക് തൊഴില്‍ കാര്‍ഡും അതോടൊപ്പം 16,63,120 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കുന്നതിന് സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കോഴിക്കോട് നഗരസഭയാണ്. 67284 തൊഴില്‍ദിനങ്ങളാണ് നഗരസഭ ലഭ്യമാക്കിയത്. 65340 തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊടുങ്ങല്ലൂര്‍ നഗരസഭയാണ് രണ്ടാമത്. കൊല്ലം നഗരസഭ 63646 തൊഴില്‍ദിനങ്ങള്‍ നല്‍കി സംസ്ഥാനത്ത് മൂന്നാമതായി.

നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ തൊഴില്‍ കാര്‍ഡ് ലഭ്യമായ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭവന നിര്‍മാണത്തില്‍ പങ്കാളിയായി 90 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്.  ഇതനുസരിച്ച് ഒരാള്‍ക്ക് കൂലിയിനത്തില്‍ പ്രതിദിനം 271 വീതം ലഭ്യമാകും. ഇങ്ങനെ 90 ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭിക്കും. ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്.  

ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്. കേരള സര്‍ക്കാരിന്‍റെ നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതിയാണ് അയ്യങ്കാളി പദ്ധതി. നഗരപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുളള പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് ഈ സംയോജന പദ്ധതി വഴി തൊഴില്‍ ദിനങ്ങള്‍  ഉറപ്പു നല്‍കുന്നുണ്ട്. 

Content highlight
ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്.

പി.എം.എ.വൈ (നഗരം) - ലൈഫ് ; നഗരസഭകളുമായുള്ള സംയോജനം വഴി നടപ്പാക്കിയത് 3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍

Posted on Wednesday, March 4, 2020

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി നഗരസഭകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്ത് നടപ്പാക്കിയത്  3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍.  ഓരോ ഗുണഭോക്താവിനും കെട്ടുറപ്പുള്ള വീടിനോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങള്‍ കൂടി ലഭ്യമാക്കുക എന്നതു ലക്ഷ്യമിട്ടാണ് നഗരസഭകള്‍ ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനു നഗരസഭാ വിഹിതമായി നല്‍കുന്ന രണ്ട് ലക്ഷം രൂപയ്ക്കു പുറമേയാണ് സംയോജന പ്രവര്‍ത്തനങ്ങളിലൂടെ അധിക സഹായം ലഭ്യമാക്കുന്നത്. ഇതു പ്രകാരം ഓരോ ഗുണഭോക്താവിനും വാസയോഗ്യമായ ഭവനത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമൂഹിക പുരോഗതിയും  കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം, ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍, മാലിന്യ സംസ്ക്കരണത്തിനായി ബയോ ബിന്നുകള്‍, റിങ്ങ് കമ്പോസ്റ്റുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍, സോളാര്‍ വിളക്കുകള്‍, വൃക്ഷത്തൈകള്‍, സൗജന്യ വയറിങ്ങ് തുടങ്ങിയ അനുബന്ധ സേവനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നഗരസഭാ ഫണ്ടില്‍ നിന്നു അധികമായി ലഭ്യമാക്കിയത്. കൊല്ലം നഗരസഭയിലെ അലക്കുകുഴി കോളനിയില്‍ കഴിഞ്ഞിരുന്ന 20 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ച അലക്കുകുഴി പുനരധിവാസ പദ്ധതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മിക്കാന്‍   60 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു നല്‍കിയത്. ഇതു കൂടാതെ നഗരസഭാ ഫണ്ടില്‍ നിന്ന് ഒരു കുടുംബത്തിന് 6.25 ലക്ഷം എന്ന തോതില്‍ 1.25 കോടി രൂപയുടെ അധിക ധനസഹായവും ലഭ്യമാക്കി.
പെരിന്തല്‍മണ്ണ നഗരസഭ 400 ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് 6.87 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. ഇതു കൂടാതെ നഗരസഭാ വിഹിതമായി പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപയും നല്‍കി.
   ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.  ഒരു കുടുംബത്തിന് 25 മുട്ടക്കോഴികള്‍ വീതം 426 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.  50% സബ്സിഡി നിരക്കിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.  ഏഴു ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിത്.
പദ്ധതിയിലുള്‍പ്പെടുത്തി ഒരു പ്രദേശത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ പ്രകൃതിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പിഎംഎവൈ (നഗരം)-ലൈഫ് നഴ്സറി ആരംഭിച്ചു. നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നിവ സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.  സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 15 സെന്‍റ് ഭൂമിയില്‍ എണ്ണായിരത്തോളം ഫലവൃക്ഷങ്ങളും/ഔഷധ വൃക്ഷങ്ങളും ആണ് നട്ടുപിടിച്ചത്.  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 160 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.  ഏകദേശം 125000/- രൂപ ചെലഴിച്ചാണ് നഴ്സറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.  കൊടുങ്ങല്ലൂര്‍ നഗരസഭ ഇതുവരെ നിര്‍മാണം പൂര്‍ത്തീകരിച്ച 600 ഗുണഭോക്താക്കള്‍ക്കും, ഇരിങ്ങാലക്കുട നഗരസഭയിലെ 350 ഗുണഭോക്താക്കള്‍ക്കുമായി ഏകദേശം 1500 ഓളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.  പൂര്‍ണമായും സൗജന്യമായാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭാതലത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതോടൊപ്പം മറ്റു നഗരസഭകളും സമാനമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്.

Content highlight
ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.

തൃശ്ശൂര്‍ ജില്ലയില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമാകാന്‍ തീരശ്രീയുടെ തയ്യല്‍ഗ്രാമം

Posted on Wednesday, February 26, 2020

തൃശ്ശൂര്‍ ജില്ലയിലെ തീരദേശമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ തീരശ്രീ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ മിഷന്റെ തയ്യല്‍ ഗ്രാമമത്തിന് തുടക്കം. മേഖലയിലെ  മുഴുവന്‍ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.  എറിയാട് പഞ്ചായത്തിലെ കരിക്കുളം ജംക്ഷനില്‍ ആരംഭിച്ച സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഫെബ്രുവരി 24 ന് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

  സ്ത്രീകളെ ഉപജീവന മാര്‍ഗത്തിലേക്ക് നയിക്കുകയും അതുവഴി അവര്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തി നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തീരശ്രീയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ മാതൃകാ ഗ്രാമമാക്കുക എന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. എറിയാട് പഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് പദ്ധതിയുടെ ആദ്യം ആരംഭിച്ചിരിക്കുന്നത്.
വാര്‍ഡിലെ 30 അംഗങ്ങള്‍ക്കും തുണിബാഗ് നിര്‍മാണമടക്കമുള്ളവയില്‍ വിദഗ്ധ പരിശീലനം നല്‍കി. കരിക്കുളം ആസ്പത്രിയ്ക്ക് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതി തുക.

  ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്. ഇവയിലെല്ലാം കൂടി 25 തീരദേശ വാര്‍ഡുകളും. മാതൃകാ ഗ്രാമത്തിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലും വ്യത്യസ്തമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തയ്യല്‍ ഗ്രാമം പോലെ അച്ചാര്‍ ഗ്രാമം, പൊടി ഗ്രാമം, പഴം-പച്ചക്കറി ഗ്രാമം, കാറ്ററിങ് ഗ്രാമം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഊന്നിയാണ് പദ്ധതി നടപ്പാക്കുക.  മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെയും പ്രകടമായ കുറവ്, സമ്പാദ്യ ശീലത്തിന്റെ അഭാവം എന്നിവ ഫലപ്രദമായ ഇടപെടലുകളിലൂടെ  പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി വഴി തീരശ്രീ ലക്ഷ്യമിടുന്നത്.

  സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതിയാണ് തീരശ്രീ  പദ്ധതി. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
 
  ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് തീരശ്രീയുടെ കീഴില്‍ നിരവധി പദ്ധതികള്‍ രൂപം കൊള്ളുന്നത്.

  പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സിദ്ദീഖ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എ. സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിനീത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം പ്രസീന റാഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്.

ഡാര്‍ജിലിങ് സരസ് ഫെയറില്‍ മികച്ച പ്രകടനവുമായി കുടുംബശ്രീ യൂണിറ്റുകള്‍

Posted on Wednesday, February 12, 2020

പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഡാര്‍ജിലിങ് സരസ് മേളയില്‍ മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ യൂണിറ്റുകള്‍. ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിച്ച മേളയില്‍ ബെസ്റ്റ് പെര്‍ഫോമിങ് സ്‌റ്റേറ്റ് അവാര്‍ഡ് കേരളത്തിന് വേണ്ടി കുടുംബശ്രീ സ്വന്തമാക്കി. ഇടുക്കിയില്‍ നിന്നുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ (എംഇസി) അനിത ജോഷിയും സ്മിത ഷാജിയും അവാര്‍ഡ് ഏറ്റുവാങ്ങി. നാല് കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡാര്‍ജിലിങ് സരസ്‌മേള 2020ല്‍ പങ്കെടുത്തത്. കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുമുണ്ടായിരുന്നു.

  കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്. ഇരുമ്പ് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന എറണാകുളത്ത് നിന്നുള്ള ഒരു യൂണിറ്റും മലപ്പുറത്ത് നിന്നുള്ള മറ്റൊരു യൂണിറ്റും മേളയില്‍ പഹ്‌കെടുത്തു. ഒഡീഷ സരസ്‌മേളയില്‍ മികച്ച പ്രകടനത്തിനുള്ള ബഹുമതി കുടംബശ്രീ കഫേ യൂണിറ്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ സമ്പന്നമായ സാംസ്‌ക്കാരിക വൈവിധ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വിധത്തിലായിരുന്നു സരസ് മേള സംഘടിപ്പിച്ചത്. ഇത് മുഖേന വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.

 

Content highlight
കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്.