തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം

Posted on Friday, March 6, 2020

2019-20 വാര്‍ഷിക പദ്ധതി - തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം


സ്ഥലം : ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ , തൃശൂര്‍
തിയ്യതി : 9 മാര്‍ച്ച് 2020, ഉച്ചക്ക് 3 മണിക്ക്

Content highlight
Thrissur DPC Meeting

Life

Posted on Thursday, March 5, 2020
life

ജനകീയ ഹോട്ടലിനും വിശപ്പുരഹിത ക്യാന്റീനും തുടക്കം

Posted on Wednesday, March 4, 2020

ആലപ്പുഴ ജനകീയ ഹോട്ടലിനും ജില്ലയിലും തൃശ്ശൂര്‍ ജില്ലയില്‍ വിശപ്പുരഹിത ക്യാന്റീനും തുടക്കം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലാണ് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 2020-21ലെ പൊതുബജറ്റില്‍ 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന, കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന 1000 ഹോട്ടലുകള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യ്തു. പണം കൈയില്ലില്ലാത്തവര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഷെയര്‍ മീല്‍സ് എന്ന ആശയം വഴിയാണിത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഒരാള്‍ക്കോ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ഷെയര്‍ മീല്‍സ് വഴി ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാം. അതിനുള്ള തുക അടച്ച് ടോക്കണ്‍ എടുക്കണം. പണമില്ലാത്തവര്‍ക്ക് ഈ ടോക്കണുകള്‍ നല്‍കി സൗജന്യമായി ഭക്ഷണം നല്‍കും. ഷെയര്‍ മീല്‍സ് പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വ്വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നല്‍കിയ രണ്ട് മുറികളിലായാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സമയം 36 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കുടുംബശ്രീ അംഗങ്ങളായ തനൂജ, വിജയലക്ഷ്മി എന്നിവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചുമതല.

  തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ ക്യാന്റീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയുള്ള സമയത്ത് 500 പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ നല്‍കുക. ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. 5 രൂപ സിവില്‍ സപ്ലൈസിന്റെ സബ്‌സിഡിയായി ലഭിക്കും.

 

Content highlight
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്

എറണാകുളത്തും കുടുംബശ്രീ ബസാറിന് തുടക്കം

Posted on Wednesday, March 4, 2020

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുന്നതിനായുള്ള സൂപ്പര്‍മാര്‍ക്കറ്റായ കുടുംബശ്രീ ബസാറിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ മൂന്നാമത്തെ കുടുംബശ്രീ ബസാറാണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്കില്‍ ഐക്കാരനാട് പഞ്ചായത്തിലെ കോലഞ്ചേരിയില്‍ ആരംഭിച്ച ബസാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. 1350 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ 102 സംരംഭകരുടെ 485 ഉത്പന്നങ്ങള്‍ ലഭിക്കും. പ്രതിദിനം 30,000 രൂപ വിറ്റുവരവാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

  വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചു കഴിഞ്ഞു. വയനാട് ജില്ലയില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാടുള്ള സൂപ്പര്‍മാര്‍ക്കറ്റ് 800 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 85 സംരംഭകരുടെ 256 ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മാസം 2 ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയില്‍ ബൈപാസ് റോഡരികില്‍ പബ്ലിക് സ്റ്റേഡിയത്തിന് എതിര്‍ വശത്തായി വില്ലേജ് സൂക് മാതൃകയിലാണ് കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തിക്കുന്നത്. 2000 ചതുരശ്ര അടി സ്ഥലത്ത് 100 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള ഏഴ് ഷോപ്പുകളും ഫുഡ് കോര്‍ട്ടും ഉള്‍പ്പെടുന്നതാണ് ഈ ബസാര്‍. 20 സംരംഭകരുടെ 110 ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. മാസം 4 ലക്ഷം രൂപയാണ് വിറ്റുവരവ്.

    വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്. കുടുംബശ്രീ സംരംഭകരുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴിലില്‍ ലഭ്യമാക്കുന്നതിനായാണ് ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്.

 

Content highlight
വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്.

പച്ചപ്പും ശുചിത്വവും ആരോഗ്യവും; പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങള്‍

Posted on Wednesday, March 4, 2020

 ലൈഫ് പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സന്ദേശം നല്‍കി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങളും. പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി പ്രകാരം നഗരമേഖലയില്‍ ഓരോ ഗുണഭോക്താവിനും ലഭ്യമായ ഭവനങ്ങളും പരിസരവും പ്രകൃതി സൗഹൃദപരമായി സംരക്ഷിക്കല്‍, മികച്ച ഊര്‍ജസംരക്ഷണം പരിസിഥിതി സംരക്ഷണം എന്നിവ ഉറപ്പു വരുത്തല്‍, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട ക്യാമ്പെയ്ന്‍ വഴിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതഭവനങ്ങള്‍ കണ്ടെത്തിയത്. വിജയികളായ 124 ഗുണഭോക്താക്കള്‍ക്കും 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി അതത് നഗരസഭകളുടെ നേതൃത്വത്തില്‍ ആദരിച്ചു.  

ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി പ്രധാനമായും ലക്ഷ്യമിട്ടത്. ഇതോടൊപ്പം ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്ക്കരണം, പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കല്‍, കാര്യക്ഷമമായ ഊര്‍ജ ഉല്‍പാദനവും വിനിയോഗവും, ജൈവ പച്ചക്കറിക്കൃഷിയുടെ ആവശ്യകത  എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ശക്തമായ സന്ദേശമെത്തിക്കുന്നതിനും ക്യാമ്പെയ്ന്‍ വഴി സാധിച്ചു. ഗൃഹനിര്‍മാണത്തിന് പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പെയ്ന്‍ സഹായകമായി.

പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 48664 ഭവനങ്ങളില്‍ നിന്നാണ് അന്തിമമായി 124 ഭവനങ്ങളെ തിരഞ്ഞെടുത്തത്. ഓരോ നഗരസഭയിലും നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും രൂപീകരിച്ച ജൂറി ഓരോ ഭവനവും നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി നടപ്പാക്കുന്ന ഓരോ നഗര സിഡിഎസുകളില്‍  നിന്നും ഒന്നു വീതം ഏറ്റവും മികച്ച 124 ഹരിതഭവനങ്ങളെ തിരഞ്ഞെടുത്തത്. സ്ത്രീ ഗൃഹനാഥയായുള്ള കുടുംബം, കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വം, വീടിനകവും പുറവും വ്യത്തിയായി സൂക്ഷിക്കല്‍, വീടിനോട് ചേര്‍ന്ന് പൂന്തോട്ടം, പച്ചക്കറി കൃഷി തുടങ്ങിയവ പരിപാലിക്കല്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനം, നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തല്‍,    ഊര്‍ജ ഉല്‍പാദനത്തിനും സംരക്ഷത്തിനും സ്വീകരിച്ച മാര്‍ഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,  ദേശീയ നഗര ഉപജീവന ദൗത്യം, പോലെ സംസ്ഥാന സര്‍ക്കാരുകളുടെ അനുബന്ധ പദ്ധതികളുമായി നടത്തിയ സംയോജനം എന്നിവയാണ് ഹരിതഭവനങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, സാമൂഹ്യ സുരക്ഷ ഉറപ്പാക്കല്‍, സംയോജന മാതൃകളിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള സജീവമായ ഇടപെടലുകളിലൂടെ പുതിയ വീട്ടില്‍ ഗുണഭോക്താക്കളുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതി വഴി സാധിച്ചിട്ടുണ്ട്.  

 

Content highlight
ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 39243 ലൈഫ് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം

Posted on Wednesday, March 4, 2020

 * വേതനമായി പി.എം.എ.വൈ(നഗരം)-ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത് 45 കോടി രൂപ

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയായ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിക്കൊപ്പം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 45 കോടി രൂപയുടെ അധിക ധനസഹായം ലഭ്യമാക്കി. ഇത്രയും തൊഴിലുറപ്പ് വേതനം നല്‍കിയതു വഴി 39243 പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.  

2018 ജൂലൈയിലാണ് ഇരുപദ്ധതികളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചത്. ഇതുപ്രകാരം ഇതു വരെ ഗുണഭോക്താക്കളായ 67463 പേര്‍ക്ക് തൊഴില്‍ കാര്‍ഡും അതോടൊപ്പം 16,63,120 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കുന്നതിന് സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കോഴിക്കോട് നഗരസഭയാണ്. 67284 തൊഴില്‍ദിനങ്ങളാണ് നഗരസഭ ലഭ്യമാക്കിയത്. 65340 തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊടുങ്ങല്ലൂര്‍ നഗരസഭയാണ് രണ്ടാമത്. കൊല്ലം നഗരസഭ 63646 തൊഴില്‍ദിനങ്ങള്‍ നല്‍കി സംസ്ഥാനത്ത് മൂന്നാമതായി.

നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ തൊഴില്‍ കാര്‍ഡ് ലഭ്യമായ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭവന നിര്‍മാണത്തില്‍ പങ്കാളിയായി 90 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്.  ഇതനുസരിച്ച് ഒരാള്‍ക്ക് കൂലിയിനത്തില്‍ പ്രതിദിനം 271 വീതം ലഭ്യമാകും. ഇങ്ങനെ 90 ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭിക്കും. ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്.  

ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്. കേരള സര്‍ക്കാരിന്‍റെ നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതിയാണ് അയ്യങ്കാളി പദ്ധതി. നഗരപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുളള പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് ഈ സംയോജന പദ്ധതി വഴി തൊഴില്‍ ദിനങ്ങള്‍  ഉറപ്പു നല്‍കുന്നുണ്ട്. 

Content highlight
ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്.

പി.എം.എ.വൈ (നഗരം) - ലൈഫ് ; നഗരസഭകളുമായുള്ള സംയോജനം വഴി നടപ്പാക്കിയത് 3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍

Posted on Wednesday, March 4, 2020

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി നഗരസഭകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്ത് നടപ്പാക്കിയത്  3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍.  ഓരോ ഗുണഭോക്താവിനും കെട്ടുറപ്പുള്ള വീടിനോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങള്‍ കൂടി ലഭ്യമാക്കുക എന്നതു ലക്ഷ്യമിട്ടാണ് നഗരസഭകള്‍ ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനു നഗരസഭാ വിഹിതമായി നല്‍കുന്ന രണ്ട് ലക്ഷം രൂപയ്ക്കു പുറമേയാണ് സംയോജന പ്രവര്‍ത്തനങ്ങളിലൂടെ അധിക സഹായം ലഭ്യമാക്കുന്നത്. ഇതു പ്രകാരം ഓരോ ഗുണഭോക്താവിനും വാസയോഗ്യമായ ഭവനത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമൂഹിക പുരോഗതിയും  കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം, ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍, മാലിന്യ സംസ്ക്കരണത്തിനായി ബയോ ബിന്നുകള്‍, റിങ്ങ് കമ്പോസ്റ്റുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍, സോളാര്‍ വിളക്കുകള്‍, വൃക്ഷത്തൈകള്‍, സൗജന്യ വയറിങ്ങ് തുടങ്ങിയ അനുബന്ധ സേവനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നഗരസഭാ ഫണ്ടില്‍ നിന്നു അധികമായി ലഭ്യമാക്കിയത്. കൊല്ലം നഗരസഭയിലെ അലക്കുകുഴി കോളനിയില്‍ കഴിഞ്ഞിരുന്ന 20 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ച അലക്കുകുഴി പുനരധിവാസ പദ്ധതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മിക്കാന്‍   60 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു നല്‍കിയത്. ഇതു കൂടാതെ നഗരസഭാ ഫണ്ടില്‍ നിന്ന് ഒരു കുടുംബത്തിന് 6.25 ലക്ഷം എന്ന തോതില്‍ 1.25 കോടി രൂപയുടെ അധിക ധനസഹായവും ലഭ്യമാക്കി.
പെരിന്തല്‍മണ്ണ നഗരസഭ 400 ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് 6.87 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. ഇതു കൂടാതെ നഗരസഭാ വിഹിതമായി പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപയും നല്‍കി.
   ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.  ഒരു കുടുംബത്തിന് 25 മുട്ടക്കോഴികള്‍ വീതം 426 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.  50% സബ്സിഡി നിരക്കിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.  ഏഴു ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിത്.
പദ്ധതിയിലുള്‍പ്പെടുത്തി ഒരു പ്രദേശത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ പ്രകൃതിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പിഎംഎവൈ (നഗരം)-ലൈഫ് നഴ്സറി ആരംഭിച്ചു. നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നിവ സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.  സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 15 സെന്‍റ് ഭൂമിയില്‍ എണ്ണായിരത്തോളം ഫലവൃക്ഷങ്ങളും/ഔഷധ വൃക്ഷങ്ങളും ആണ് നട്ടുപിടിച്ചത്.  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 160 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.  ഏകദേശം 125000/- രൂപ ചെലഴിച്ചാണ് നഴ്സറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.  കൊടുങ്ങല്ലൂര്‍ നഗരസഭ ഇതുവരെ നിര്‍മാണം പൂര്‍ത്തീകരിച്ച 600 ഗുണഭോക്താക്കള്‍ക്കും, ഇരിങ്ങാലക്കുട നഗരസഭയിലെ 350 ഗുണഭോക്താക്കള്‍ക്കുമായി ഏകദേശം 1500 ഓളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.  പൂര്‍ണമായും സൗജന്യമായാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭാതലത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതോടൊപ്പം മറ്റു നഗരസഭകളും സമാനമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്.

Content highlight
ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.