C C Meeting at 11.30 AM
- 450 views
20.05.2020-ല്‍ നടക്കാനിരുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം 27.05.2020 ലേയ്ക്ക് മാറ്റിയിരിക്കുന്നു:മീറ്റിങ്ങ് രാവിലെ 11 .30 ന്
20.05.2020-ല്‍ നടക്കാനിരുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം 27.05.2020 ലേയ്ക്ക് മാറ്റിയിരിക്കുന്നു:മീറ്റിങ്ങ് രാവിലെ 11 .30 ന്
കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് ഏവരേയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് മുന്നേറുകയാണ് കുടുംബശ്രീയും. കുടുംബശ്രീ സംഘടനാ സംവിധാനത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ഈ ഒരു പ്രവര്‍ത്തനത്തിന് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാര്‍ച്ച് മാസം പകുതിയോടെ തന്നെ ആരംഭിച്ചിരുന്നു. ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരെ ഭാഗമായി കേരള സമൂഹത്തെ ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന തലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അനുസരിച്ച് നടപ്പാക്കി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
1. ബ്രേക്ക് ദ ചെയിന്‍ സന്ദേശം 43 ലക്ഷം കുടുംബങ്ങളിലേക്ക്
കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വൈറസ് വ്യാപനം തടയുക എന്ന സന്ദേശം ഏവരിലേക്കും എത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ തുടക്കമിട്ട ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ സന്ദേശം താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ആദ്യം ചെയ്തത്. 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയിലുള്ളത്. ഇതില്‍ 43 ലക്ഷത്തോളം സ്ത്രീകള്‍ അംഗങ്ങളാണ്. ഇവരിലൂടെ കേരളത്തിലെ 43 ലക്ഷം കുടുംബങ്ങളിലേക്ക് ബ്രേക്ക് ദ ചെയിന്‍ സന്ദേശവും കൈക്കൊള്ളേണ്ട കരുതല്‍ നടപടികളും ഉള്‍ക്കൊള്ളുന്ന കുറിപ്പ് തയാറാക്കി, അയല്‍ക്കൂട്ട യോഗങ്ങളിലൂടെ അംഗങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കൂടാതെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഹാന്‍ഡ് വാഷ് കോര്‍ണറുകളില്‍ പരമാവധി കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞു.
2. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ആശയവിനിമയ ക്യാമ്പെയ്ന്‍
ഈ മഹമാറിയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ എല്ലാ തലങ്ങളിലുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി. അതുവഴി കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങളെയും ലോക്ഡൗണ്‍ കാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായുള്ള നിരവധി ആശയങ്ങള്‍ പങ്കുവച്ചു വരുന്നു. ഇത്തരത്തിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലായി 28 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. അതായത് ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ചുരുങ്ങിയത് കേരളത്തിലെ 28 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. വിവിധ സന്ദേശങ്ങളും പോസ്റ്ററുകളും തയാറാക്കി സംസ്ഥാനതലത്തില്‍ നിന്ന് ഗ്രൂപ്പുകള്‍ വഴി എത്തിക്കുന്നു. ഇത് കൂടാതെ ജില്ലാ കേന്ദ്രീകൃത സന്ദേശങ്ങള്‍ അതാത് ജില്ലകളിലെ ഗ്രൂപ്പുകള്‍ വഴിയും കൈമാറ്റം ചെയ്യുന്നു.
3. മാസ്‌ക്- സാനിറ്റൈസര്‍ നിര്‍മ്മാണം
പ്രതിവിധികളൊന്നും കണ്ടെത്താത്ത പകര്‍ച്ചവ്യാധിയെന്ന നിലയില്‍ കൊറോണ വൈറസ് ഒരു പേടി സ്വപ്‌നം പോലെ വ്യാപകമായപ്പോള്‍ തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവച്ചിരുന്നു. ശുചിത്വം പാലിക്കുന്നതിനൊപ്പം വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന് ഏവരേയും തുണയ്ക്കുന്ന ഒന്നാണ് മുഖാവരണം (ഫേസ് മാസ്‌ക), സാനിറ്റൈസര്‍ എന്നിവ. കൊറോണ വൈറസ് ബാധയുണ്ടാകുന്നുവെന്ന സൂചന ലഭിച്ചത് മുതല്‍ പൊതുവിപണിയില്‍ മാസ്‌ക്കിനും സാനിറ്റൈസറിനും വന്‍തോതില്‍ ക്ഷാമം നേരിട്ടിരുന്നു. ഈ ഒരു ഘട്ടത്തിലാണ് മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ഉത്പാദനം കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ വഴി ആരംഭിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്തത്. 306 തയ്യല്‍ യൂണിറ്റുകള്‍ വഴി 14.58 ലക്ഷം കോട്ടണ്‍ മാസ്‌കുകളാണ് നിര്‍മ്മിച്ചത്. ആരോഗ്യവകുപ്പ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് വന്ന ഓര്‍ഡറുകള്‍ അനുസരിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും. കൂടാതെ 21 സോപ്പ്/ലോഷന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വഴി 2170 ലിറ്റര്‍ സാനിറ്റൈസറും കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച് ലഭ്യമാക്കി കഴിഞ്ഞു.
4. സാമൂഹ്യ അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍)
വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമായിതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ മാര്‍ച്ച് 24 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ മാര്‍ച്ച് 23ന് കേരളം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ ഒരു പ്രത്യേക കാലത്ത് ആരും വിശന്നിരിക്കില്ലെന്ന് ഉറപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സാമൂഹ്യ അടുക്കളകള്‍ക്ക് തുടക്കമിടുന്നത്. ജില്ലാഭരണകൂടം, തദ്ദേശ സ്ഥാപനം, സിവില്‍ സപ്ലൈസ് തുടങ്ങിയ ഏവരും ചേര്‍ന്നുള്ള സംഘമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സമൂഹ അടുക്കളകള്‍ നിലവില്‍ വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടെ അവരുടെ നേതൃത്വത്തിലും പൂര്‍ണ്ണ സഹകരണത്തിലുമാണ് കുടുംബശ്രീ അംഗങ്ങള്‍ വഴി സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി കണ്ടെത്തിയ സംരംഭകരെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. കേരളത്തില്‍ 1325 സാമൂഹ്യ അടുക്കളകളാണ് ഇപ്പോഴുള്ളത്. അതില്‍ 1096 അടുക്കളകളും കുടുംബശ്രീ സംരംഭകരാണ് നടത്തുന്നത്. ശേഷിക്കുന്നവ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ടോ സന്നദ്ധ സംഘടനകളോ പൊതുമേഖലാ സ്ഥാപനങ്ങളോ സഹകരണ സ്ഥാപനങ്ങളോ ആണ് നടത്തുന്നത്. ഏപ്രില്‍ 2 വരെയുള്ള കണക്ക് അനുസരിച്ച് പഞ്ചായത്ത് തലത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 1.89 ലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം വിതരണം ചെയ്ത്. നഗരതല തദ്ദേശ സ്ഥാപനങ്ങളിലെ സമൂഹ അടുക്കളകള്‍ വഴി 99572 പേര്‍ക്കും ഭക്ഷണം നല്‍കി.
5. സ്‌നേഹിത കേന്ദ്രീകൃത കൗണ്‍സിലിങ് സേവനങ്ങള്‍
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിനും താത്ക്കാലിക അഭയമേകുന്നതുമായ കേന്ദ്രങ്ങളാണ് കുടുംബശ്രീ സ്‌നേഹിത. കേരളത്തിലെ 14 ജില്ലകളിലും സ്‌നേഹിത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ കൗണ്‍സിലിങ് സേവനങ്ങളുള്‍പ്പെടെ നല്‍കുന്നവരുണ്ട്. ഇത് കൂടാതെ ഫീല്‍ഡ് തലത്തില്‍ കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്ന 350 ഓളം കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും കുടുംബശ്രീയ്ക്കുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സേവനങ്ങള്‍ ടെലിഫോണ്‍ വഴി നല്‍കുന്നു. 14 ജില്ലകളിലെയും സ്‌നേഹിത കേന്ദ്രങ്ങളുടെ നമ്പരുകളിലേക്ക് വിളിച്ച് പിന്തുണാസേവനങ്ങള്‍ നേടാനാകും. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള സംശയനിവാരണവും ടെലി കൗണ്‍സിലിങ് മുഖേന നടത്തുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവരില്‍ പിന്തുണാ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്ന കോളിങ് ബെല്‍ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കള്‍ക്കും ഇത്തരത്തില്‍ ടെലിഫോണ്‍ വഴി സേവനം പ്രത്യേകമായി നല്‍കുന്നു.
6. 2000 കോടി വായ്പ
കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് പൊതുജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനായി റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന പേരില്‍ കുടുംബശ്രീ മുഖേന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ പലിശരഹിത വായ്പ നല്‍കിയിരുന്നു. കൊറോണ വൈറസ് വ്യാപനകാലഘട്ടത്തിലെ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി പലിശ രഹിത വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് 2000 കോടി രൂപയാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി പലിശരഹിത വായ്പയായി ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയ്ക്ക് അര്‍ഹര്‍ ആരൊക്കെയാണെന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചായിരിക്കും വായ്പാ വിതരണം.
7.തുണിസഞ്ചി നിര്‍മ്മാണം
പൊതുജനങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി തുണിസഞ്ചികള്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീയുടെ വിവിധ തയ്യല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ നടത്തി വരുന്നു. കൊല്ലം ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും 1 ലക്ഷം തുണിസഞ്ചിയുടെ ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. വരും ആഴ്ചകളില്‍ സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ യൂണിറ്റുകൾ വഴി ഓർഡർ ലഭിക്കുന്നതനുസരിച്ച് തുണിസഞ്ചികൾ തയാറാക്കി നൽകും.
8. ബാലസഭാ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ അയല്‍ക്കൂട്ടമായി വര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ബാലസഭകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ ലോക് ഡൗണ്‍ കാലം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ജില്ലകള്‍ കേന്ദ്രീകരിച്ച് ഓരോ ജില്ലകളും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ബാലസഭകള്‍ വഴി നടത്തുന്നത്. ചിത്രരചനാ മത്സരങ്ങളുള്‍പ്പെടെ ബാലസഭകള്‍ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടത്തുന്നു.
9.സന്നദ്ധപ്രവര്‍ത്തനത്തിനായി മുന്നോട്ട്
പ്രളയകാലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വീടുകളില്‍ അഭയം നല്‍കുന്നതിനും സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനുമടക്കം നിരവധി കുടുംബശ്രീ വനിതകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ടു വന്നിരുന്നു. ഈ പ്രതിസന്ധി കാലത്തും സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എല്ലാ അയല്‍ക്കൂട്ട അംഗങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ സിവില്‍ സപ്ലൈസിന്റെ ഭക്ഷ്യകിറ്റ് തയാറാക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ആവശ്യാനുസരണം കുടുംബശ്രീ അംഗങ്ങള്‍ മുന്നോട്ട് വരും.
10. വയോജന/അഗതി കേന്ദ്രീകൃത പിന്തുണാ പ്രവര്‍ത്തനങ്ങള്‍
കൊറോണ വൈറസ് ബാധയേല്‍ക്കാല്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവരാണ് വയോജനങ്ങള്‍. അതിനാല്‍ തന്നെ വയോജനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന രീതിയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തെ ഉപയോഗിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കേരളത്തില്‍ 1.5 ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഈ കുടുംബങ്ങളിലെ വയോജനങ്ങളുടെ ക്ഷേമാന്വേഷണം പ്രത്യേകമായി നടത്തുകയും അവര്‍ക്ക് പ്രത്യേകമായ ശ്രദ്ധ നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ അറിയുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഇത് കൂടാതെ അഗതിരഹിത കേരളം പദ്ധതിയുടെ ഗുണഭോക്താക്കളായ നിരാലംബരായവരിലേക്കും പ്രത്യേകിച്ചും ഈ വിഭാഗത്തിലെ വയോജനങ്ങളിലേക്കും എത്താനുള്ള ശ്രമങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന ചെയ്യുന്നു.
കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണില്‍ ആഹാരം കിട്ടാതെ വലയുന്ന മിണ്ടാപ്രാണികള്‍ക്ക് വേണ്ടി അയല്‍ക്കൂട്ട സംവിധാനത്തെയും തെരുവുനായ വന്ധ്യംകരണ (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍- എബിസി) യൂണിറ്റുകളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍. തെരുവില്‍ അലഞ്ഞു നടയ്ക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ എബിസി യൂണിറ്റ് അംഗങ്ങള്‍ നടത്തുന്നത്. അതേസമയം വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പുറമേ പക്ഷികള്‍ക്കും മറ്റും കുടിവെള്ളവും തീറ്റയും ഉറപ്പുവരുത്തുന്ന ശ്രമങ്ങള്‍ ജില്ലയിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ വഴിയും നടത്തുന്നു.
മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചാണ് തെരുനായ്ക്കള്‍ക്കും പക്ഷികള്‍ക്കും ആഹാരം ലഭ്യമാക്കണം എന്ന തീരുമാനം ജില്ലാ മിഷന്‍ കൈക്കൊണ്ടത്. എബിസി പദ്ധതിയിലൂടെ ജില്ലയിലെ യൂണിറ്റുകള്‍ക്ക് ലഭിച്ചിരിക്കുന്ന ലാഭ വിഹിതത്തില്‍ നിന്നുള്ള തുക ഉപയോഗിച്ച് തെരുവിലലയുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് ജില്ലാ മിഷന്‍ നിര്‍ദ്ദേശിച്ചത്. ജില്ലയില്‍ ഏഴ് എബിസി യൂണിറ്റുകളാളുള്ളത്. മേഖല തിരിച്ച് ഓരോ യൂണിറ്റുകളെയും ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ആയിരത്തോളം തെരുവനായകള്‍ക്ക് ഭക്ഷണം നല്‍കി വരുന്നു. തെരുനായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് 9562387855, 8089379165 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാനാകും.
30000ത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല് ലക്ഷത്തോളം കുടുംബശ്രീ വനിതകളുടെയും അവരുടെ കുടുംബാംഗങ്ങളുമാണ് പക്ഷികള്‍ക്കും മറ്റും ആഹാരം ഉറപ്പു വരുത്തുന്നത്. ഇത് സംബന്ധിച്ച സന്ദേശം എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കുമായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നല്‍കി. പക്ഷികള്‍ക്ക് ചിരട്ടകളിലും മറ്റ് സൗകര്യമുള്ള പാത്രങ്ങളിലും കുടിവെള്ളം ലഭ്യമാക്കുകയും മറ്റ് ആഹാരങ്ങള്‍ നല്‍കുകയും ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ ലോക്ഡൗണ്‍ കാലത്ത് മൃഗങ്ങളും പക്ഷികളും ആഹാരം കിട്ടാതെ വലയുന്ന അവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാനാണ് തിരുവനന്തപുരം ജില്ലാ മിഷന്റെ ശ്രമം.
പ്രധാനമായും ജില്ലയിലെ അരക്ഷിത സമൂഹത്തിനിടയിൽ കൊറോണ വ്യാപനത്തെപ്പറ്റി അവബോധം സൃഷ്ടിച്ച് പ്രവർത്തിക്കുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ. പൊതുസമൂഹത്തെക്കാൾ അരക്ഷിത സമൂഹത്തിനിടയിൽ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ എത്തിക്കേണ്ടതും അവബോധം സൃഷ്ടിക്കേണ്ടതും അത്യാവശ്യം ആണെന്ന തിരിച്ചറിവിലും, അവർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കേണ്ടതും സഹായങ്ങൾ എത്തിക്കേണ്ടതും തങ്ങളുടെ ഉത്തരവാദിത്വം ആണെന്നു തിരിച്ചറിഞ്ഞുമാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ ഇത്തരം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു സേവനങ്ങൾ ഉറപ്പാക്കുന്നതിന് പുറമെയാണ് ഈ പ്രവർത്തനങ്ങൾ ജില്ലാ മിഷൻ ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിലെ സ്നേഹിത ഹെല്പ് ഡെസ്കിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ ആണ് ഇത്തരത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.
രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ, ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ, ജില്ലയിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് പദ്ധതിയുടെ ഗുണഭോക്താക്കൾ , കാളിങ് ബെൽ പദ്ധതിയുടെ ഗുണഭോക്താക്കൾ, വയോജനങ്ങൾ, ഒറ്റപ്പെട്ടു താമസിക്കുന്നവർ എന്നീ ജനവിഭാഗങ്ങൾക്കിടയിൽ കൊറോണ രോഗ വ്യാപനത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിലും ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ച് നല്കുന്നതിലുമാണ് പാലക്കാട് ജില്ലാ മിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിലെ സ്റ്റാഫ് ഇവരെ വിളിച്ച് മാർഗനിർദേശങ്ങൾ നൽകുകയും അവരുടെ ആരോഗ്യവും ഭക്ഷ്യ സുരക്ഷാ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുകയും ചെയുന്നു.
ലോക്ക് ഡൌൺ നിലവിൽ വന്നതോടെ ജില്ലയിലെ കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങൾ അടച്ചിരുന്നു. ഈ അവസരത്തിൽ , ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളായ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കി ഇവർക്ക് മാനസിക പിന്തുണ ഉറപ്പാകുയാണ് ജില്ലയിലെ സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിലെ ഉദ്യോഗസ്ഥർ. ചിറ്റൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന ആന്റി ഹ്യൂമൻ ട്രാഫിക്കിങ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആയ വിധവകൾക്കും കുട്ടികൾക്കും അടക്കം കൗസിലിംഗ് സേവനങ്ങൾ നൽകുകയും അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് കൊടുക്കുന്നതിലും ജില്ലാ മിഷൻ നേതൃത്വം നൽകുന്നുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഒറ്റപെട്ടു താമസിക്കുന്നവർ, മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ, വയോജനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ചതികൾക്ക് ഇരയാക്കപ്പെട്ടവർ എന്നിവരുടെ മേൽനോട്ടം അതാത് സിഡിഎസ്സുകളുടെ സഹകരണത്തോടെ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ. കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോല്പിക്കുമ്പോൾ തന്നെ, ജില്ലയിലെ അരക്ഷിത സമൂഹത്തിനെ ഒപ്പം ചേർത്ത് പിടിക്കുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ.
കണ്ണൂർ: സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ടെലികൗൺസിലിങ്ങ് ശ്രദ്ധേയമാകുന്നു. കൊറോണ വൈറസ് ബാധ, രോഗവ്യാപനം, പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച സംശയ നിവാരണവും കൂടാതെ ഐസൊലേഷൻ ക്യാമ്പുകളിൽ കഴിയുന്നവരിൽ നിന്നും ഹോം ക്വാറന്റൈനിൽ കഴിയുന്നവരിൽ നിന്നും സ്നേഹിതയുടെ സേവനം ആവശ്യപ്പെടുന്നവർക്ക് എല്ലാവിധ മാനസിക പിന്തുണയും സമ്മർദങ്ങളെ അതിജീവിക്കാനുള്ള മനോധൈര്യവും ടെലികൗൺസിലിങ്ങ് വഴി ലഭ്യമാക്കുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സമൂഹമൊന്നടങ്കം കടുത്ത ജാഗ്രത പുലർത്തുന്നതിനാൽ സാധാരണക്കാരായ ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനും രോഗത്തെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും വേണ്ടത്ര അവബോധം ലഭ്യമാക്കുന്നതിനും രോഗഭയം അകറ്റുന്നതിനും ആവശ്യമായ മാർഗമൊരുക്കുക എന്നതു ലക്ഷ്യമിട്ടാണ് സ്നേഹിത വഴി സൗജന്യ ടെലികൗൺസിലിങ്ങ് സേവനങ്ങൾ നൽകി തുടങ്ങിയത്. ഇതു പ്രകാരം സ്നേഹിത വഴി ലഭ്യമാകുന്ന കൗൺസിലിങ്ങ് സേവനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കാവശ്യമായ അറിവു ലഭിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്നു കൊണ്ട് ഒരു പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും കുടുംബശ്രീയിലെ വിവിധ വാട്ട്സാപ് ഗ്രൂപ്പുകൾ വഴിയും ഇതു സംബന്ധിച്ച പ്രചാരണം നടത്തി. ടെലികൗൺസിലിങ്ങ് സേവനങ്ങൾക്കായി ഏർപ്പെടുത്തിയ ലാൻഡ് നമ്പരിലേക്കും ടോൾഫ്രീ നമ്പരിലേക്കും വിളിച്ച് നിരവധി പേരാണ് തങ്ങൾക്കാവശ്യമായ കൗൺസിലിങ്ങ് നേടിയത്. രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്നേഹിതയുടെ ഓഫീസ് അടച്ചെങ്കിലും ഇവിടെയുള്ള രണ്ട് കൗൺസിലർമാർ, രണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവരുടെ നമ്പരുകളിലേക്ക് ലാൻഡ് നമ്പരും ടോൾഫ്രീ നമ്പരും കോൾ ഡൈവർട്ട് ചെയ്തു കൊണ്ടാണ് സേവനങ്ങൾ തുടർന്നും ലഭ്യമാക്കിയത്. നിരവധി പേരുടെ രോഗ ഭീതിയകറ്റുന്നതിനു സാധിച്ചതിനൊപ്പം മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടവർ ക്ക് അതിനെ നേരിടാനുള്ള കരുത്തും കൗൺസിലിങ്ങിലൂടെ ലഭ്യമാക്കി. കൗൺസിലിങ്ങിനായി വിളിക്കുന്നവരിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്നു.
നിലവിലെ പശ്ചാത്തലത്തിൽ ജില്ലയിൽ സ്നേഹിതയുടെ ഭാഗമായുള്ള 25-കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനവും കുടുംബശ്രീ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആകെ 81 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഓരോ കമ്മ്യൂണിറ്റി കൗൺസിലർക്കും മൂന്നു സി.ഡി.എസുകൾ വീതം നൽകി അവിടെ കൗൺസിലിങ്ങ് ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുന്നു. ഇപ്രകാരം സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, സ്നേഹിത കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ മുഖേന ഇതുവരെ 427 പേർക്ക് ടെലികൗൺസിലിങ്ങ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് വിളിക്കുന്നത്.
ഇതോടൊപ്പം തന്നെ ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചതിനാൽ മദ്യപരായ വ്യക്തികൾ നേരിടുന്ന ശാരീരിക വിഷമതകൾ അറിയിച്ചുകൊണ്ട് അവരുടെ വീടുകളിൽ നിന്നും സഹായമഭ്യർത്ഥിച്ചു കമ്മ്യൂണിറ്റി കൗൺസിലർമാരെ വിളിക്കാറുണ്ട്. ഇതു പ്രകാരം 23 പേരെ പയ്യന്നൂരിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി ഡീഅഡിക്ഷൻ സെന്ററിലേക്കും ഐ.ആർ.പി.സി (ഇനിഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ)ലേക്കും റഫർ ചെയ്തുകൊണ്ട് ആവശ്യമായ എല്ലാ ചികിത്സാ സേവനങ്ങളും പിന്തുണകളും ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധി പേർ മാനസിക പിന്തുണ തേടി സ്നേഹിതയിലേക്ക് വിളിക്കുന്നുണ്ട്.
സ്നേഹിത-സൗജന്യ ടെലി കൗൺസിലിങ്ങ്- ടോൾ ഫ്രീ നമ്പർ- 18004250717
ലാൻഡ് ലൈൻ നമ്പർ- 0497-2721817
കൊറോണ വൈറസ് വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലത്ത് ആരും വിശന്നിരിക്കരുതെന്ന ചിന്തയില്‍ കേരള സര്‍ക്കാര്‍ കുടുംബശ്രീ മുഖേന തദ്ദേശ സ്ഥാപനതലങ്ങളില്‍ നടപ്പാക്കുന്ന 'സമൂഹ അടുക്കളകൾ' ജില്ലാ ഭരണകൂടങ്ങൾക്ക് ഇന്ന് ഏറെ തുണയേകുന്നു. എന്നാൽ സമൂഹ അടുക്കളകൾ വ്യാപകമാകുന്നതിന് മുൻപ് തന്നെ ഈ മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി കുടുംബശ്രീ വയനാട് ജില്ലാമിഷൻ. ജനതാ കര്‍ഫ്യൂ ദിനമായ മാര്‍ച്ച് 22ന് ദുബായില്‍ നിന്ന് മഹാരാഷ്ട്രയിലെത്തി, അവിടെ നിന്ന് കര്‍ണ്ണാടക വഴി വയനാട്ടിലൂടെ കേരളത്തിലെത്തിയ പ്രവാസികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകിയത് കുടുംബശ്രീ കാറ്ററിങ്ങ് യൂണിറ്റായിരുന്നു.
ഭക്ഷണമോ വെള്ളമോ കിട്ടാതെ ആകെ വലഞ്ഞ് നാട്ടിലെത്തിയ ഈ 25 പ്രവാസികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന യാത്രാശ്രീ കാറ്ററിങ് യൂണിറ്റ് മണിക്കൂറുകള്‍ക്കുള്ളിൽ ആഹാരം തയ്യാറാക്കി നൽകിയത്. ഉച്ചയ്ക്ക് 1 മണിക്കാണ് ഇത്രയും പേര്‍ക്കുള്ള ഭക്ഷണം വേണമെന്ന് കളക്ടര്‍ ജില്ലാമിഷനോട് ആവശ്യപ്പെടുന്നത്. ഉടൻ തന്നെ കാറ്ററിങ് യൂണിറ്റ് അംഗങ്ങളെ അറിയിച്ചു, അവർ ആഹാരം തയ്യാറാക്കി, 2.30 ആയപ്പോഴേക്കും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലേക്ക് ഭക്ഷണവും വെള്ളവും പാഴ്‌സലാക്കി എത്തിച്ചു നല്‍കി. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള ഈ പ്രവാസികള്‍, വണ്ടി വാടകയ്‌ക്കെടുത്താണ് കേരളത്തിലേക്ക് എത്തിയത്. ദീര്‍ഘദൂര യാത്രയില്‍ വലഞ്ഞെത്തിയ ഇവര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ ജില്ലാ ഭരണകൂടത്തിന്, ഭക്ഷണം തയ്യാറാക്കി നല്‍കുകയെന്ന ബുദ്ധിമുട്ട് ഒഴിവായത് കുടുംബശ്രീ ജില്ലാമിഷന്റെ അവസരോചിത ഇടപെടൽ മൂലമാണ്. അതിന് ശേഷം ക്വാറന്റൈനിൽ പാർപ്പിക്കപ്പെട്ട മറ്റ് 50 പേർക്കും ഇതേ കാറ്ററിങ് യൂണിറ്റ് ഭക്ഷണം പാകം ചെയ്ത് നൽകി.
ജില്ലയിൽ ഇപ്പോൾ 20 സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ മൂലം സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതെ ജില്ലയിലെ ലോഡ്ജുകളിലും മറ്റും കുടുങ്ങിപ്പോയവര്‍ക്കും അനാഥർക്കും അശരണർക്കും ഉൾപ്പെടെ ആവശ്യക്കാർക്ക് ഈ സമൂഹ അടുക്കളകള്‍ വഴി ഇപ്പോൾ സ്ഥിരമായി ഭക്ഷണം എത്തിച്ച് നല്‍കുന്നു.
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ സോപ്പ്- ലോഷന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ നടത്തിവരികയാണ്. മറ്റ് ജില്ലകളിലേത് പോലെ സാനിറ്റൈസറുകള്‍ ഉത്പാദിപ്പിച്ച് പൊതുവിപണിയില്‍ ലഭ്യമാക്കിയില്ല കോഴിക്കോട് ജില്ലാ മിഷന്‍. പകരം സര്‍ക്കാര്‍ അവശ്യസേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവിടെ സേവനം തേടിയെത്തുന്ന പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനായി സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് നല്‍കുകയായിരുന്നു. ആശുപത്രികള്‍, പോലീസ് സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ഓഫീസുകൾ, ട്രഷറി ഓഫീസുകൾ തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ഉത്പാദിപ്പിച്ച് നല്‍കിയ സാനിറ്റൈസറാണ്.
നൊച്ചാട് പഞ്ചായത്തിലെ കൈതക്കലിലുള്ള സമത സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് യൂണിറ്റിലാണ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നത്. ജില്ലയിലെ ഹോം ഷോപ്പ് ടീം ഉത്പാദനത്തില്‍ പൂര്‍ണ്ണ പിന്തുണയും നേതൃത്വവും നല്‍കുന്നു. കുടുംബശ്രീ മുഖേന സാനിറ്റൈസര്‍ ഉത്പാദിക്കുന്നുണ്ടെന്നും ആവശ്യപ്രകാരം നല്‍കാമെന്നും കാണിച്ച് വിവിധ വകുപ്പുകള്‍ക്ക് ജില്ലാമിഷന്‍ കത്ത് നല്‍കുകയായിരുന്നു. ആദ്യഘട്ടത്തില്‍ എല്ലാ ഓഫീസുകള്‍ക്കുമായി 200 ലിറ്റര്‍ സാനിറ്റൈസര്‍ സൗജന്യമായി നല്‍കി. പിന്നീട് ഓര്‍ഡറുകള്‍ ലഭിക്കുകയും മാര്‍ച്ച് 21 മുതല്‍ ഇതനുസരിച്ച് സാനിറ്റൈസര്‍ വിതരണം ആരംഭിക്കുകയും ചെയ്തു.
കെഎസ്ഇബി (60 ലിറ്റര്‍), പോലീസ് (60 ലിറ്റര്‍) ട്രഷറി (50 ലിറ്റര്‍), കെഎസ്ആര്‍ടിസി (40 ലിറ്റര്‍), താലൂക്ക് ഹോസ്പിറ്റലുകള്‍ (40 ലിറ്റര്‍), എന്‍.ആര്‍.എച്ച്.എം (25 ലിറ്റര്‍), എന്‍.എ.എച്ച്.എം (20 ലിറ്റര്‍), സപ്ലൈ ഓഫീസ് (20 ലിറ്റര്‍), വനിതാ ശിശുവികസന വകുപ്പ് (25 ലിറ്റര്‍)...തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതിനകം കോഴിക്കോട് ജില്ലാ മിഷനില്‍ നിന്ന് സാനിറ്റൈസര്‍ ഉത്പാദിപ്പിച്ച് നല്‍കി കഴിഞ്ഞു. ഉത്പാദനച്ചെലവ് മാത്രം ഈടാക്കിയാണ് സാനിറ്റൈസര്‍ നല്‍കിയത്. മാര്‍ച്ച് 30 വരെ 756 ലിറ്റര്‍ സാനിറ്റൈസര്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പഞ്ചായത്തുകള്‍ക്ക് നല്‍കാനായി എക്‌സൈസ് വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്ന സ്പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ നടക്കുന്നത്.
ലോക്ക് ഡൗണിലും കൗൺസിലിംഗ് സേവനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കുകയാണ് കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം. ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം ഇപ്പോൾ 'വർക്ക് ഫ്രം ഹോം' രീതിയിൽ ആണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കൗൺസിലറും സർവീസ് പ്രൊവൈഡർമാരും കമ്മ്യൂണിറ്റി കൗൺസിലർമാരും അടങ്ങുന്ന 14 അംഗ ടീം ആണ് ഇത്തരത്തിൽ വീട്ടിലിരുന്നു കൊണ്ട്, തങ്ങളുടെ ചുമതലകൾ, ഗൗരവം ഒട്ടും കുറയാതെ, വളരെയേറെ ഉത്തരവാദിത്വത്തോടെ നിറവേറ്റി കൊണ്ടിരിക്കുന്നത്.
ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്കിന്റെ ഫോൺ നമ്പർ കാൾ ഡൈവേർട്ട് സംവിധാനം വഴി കൗൺസിലറിന്റെയും സർവീസ് പ്രൊവൈഡറിന്റെയും നമ്പറിലേക്ക് വഴിതിരിച്ച് വിട്ടാണ് സേവനങ്ങൾ ഉറപ്പാക്കുന്നത്. ഇത് കൂടാതെ കമ്മ്യൂണിറ്റി കൗൺസിലർമാർ മുഖേനയും സ്നേഹിത സ്റ്റാഫ് മുഖേനയും മറ്റ് ടെലികൗൺസിലിംഗ് സഹായങ്ങളും ഉറപ്പാക്കുന്നു. പ്രധാനമായും, ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വിപണിയിൽ മദ്യം ലഭ്യമാകാതെ വന്നതിനാൽ, മാനസിക അസ്വസ്ഥതകൾ നേരിടുന്ന മദ്യാസക്തി ഉള്ളവർക്കുള്ള കൗൺസിലിങ് സേവനങ്ങൾ ഇത്തരത്തിൽ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്ക് ലഭ്യമാകുന്നുണ്ട്. കൊറോണ രോഗത്തെ പറ്റിയുള്ള അവബോധം നൽകുന്നതോടൊപ്പം ഒറ്റപ്പെട്ടു പോയവർക്കുള്ള മാനസിക പിന്തുണയും, വയോജനങ്ങൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും സ്നേഹിത കോളിംഗ് ബെൽ ഗുണഭോക്താക്കൾ എന്നിവർക്കുമുള്ള കൗൺസിലിംഗും സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം സ്നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്കുള്ള സേവനങ്ങളും സി.ഡി.എസ്, പഞ്ചായത്ത് എന്നിവരുമായി ഏകോപിപ്പിച്ച് നൽകി വരുന്നുണ്ട്. ഇവർക്കു കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട് ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്. കൂടാതെ, കൊറോണ രോഗ വ്യാപനത്തെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായി നിരവധി പോസ്റ്ററുകളും മറ്റും ഉണ്ടാക്കി വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പങ്കു വയ്ക്കുകയും ചെയ്യുന്നുമുണ്ട്.
കേരളത്തിൽ കൊറോണ രോഗത്തിന്റെ വ്യാപനം ഏറ്റവും അധികം ബാധിച്ചതും വലച്ചതും കാസറഗോഡ് ജില്ലയെയാണ്. കേരളാ ഗവണ്മെന്റിന്റെ ഡയറക്ടറേറ് ഓഫ് ഹെൽത്ത് സർവ്വീസസ്സിന്റെ 31മാർച്ച് 2020 തീയതി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ കൂടുതൽ പേർ രോഗബാധിതരായതും ചികിത്സയിൽ ഉള്ളതും കാസറഗോഡ് ജില്ലയിലാണ്. മാർച്ച് 24 നു ആണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നതെങ്കിലും കാസറഗോഡ് ജില്ലയിലെ അടിയന്തരാവസ്ഥ കണക്കിലെടുത്തു മാർച്ച് 21 മുതൽ തന്നെ കർശന നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് അടച്ചെങ്കിലും സേവനങ്ങൾ ഉറപ്പാക്കുന്നതിൽ തങ്ങൾ ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം.
എറണാകുളം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആവശ്യമായ മുഴുവൻ പേർക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനായി പത്തു കമ്മ്യൂണിറ്റി കിച്ചണുകൾ കൂടി നാളെ (31-03-2020) മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനം ആരംഭിക്കും. കൊച്ചി കോർപ്പറേഷനാണ് പത്ത് കിച്ചണുകൾ കൂടി തുടങ്ങാൻ കുടുംബശ്രീയെ ഏൽപിച്ചത്. നഗരസഭയിലാകും ഇവ പ്രവർത്തിക്കുക. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.
ജില്ലയിൽ നിലവിൽ 101 സി.ഡി.എസുകളിലായി 98 കമ്മ്യൂണിറ്റി കിച്ചണുകളുണ്ട്. കോർപ്പറേഷൻ ഏൽപിച്ച പത്തെണ്ണം കൂടി ചേരുമ്പോൾ ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ എണ്ണം ആകെ 108 ആകും. അതിഥി തൊഴിലാളികൾ ഏറെയുളള ജില്ലയിലെ പെരുമ്പാവൂർ, ആലുവ, വെങ്ങോല, രായമംഗലം, രാമമംഗലം, പല്ലേരിമംഗലം, വായിത്ര, നെല്ലിക്കുഴി, വാഴക്കുളം, എന്നിവിടങ്ങളിലും കൂടാതെ ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്കും ലോഡ്ജുകളിലും വീടുകളിലും ഒറ്റപ്പെട്ടു കഴിയുന്നവർക്കും ആരും തുണയില്ലാത്തവർക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ഭക്ഷണം നൽകുന്നത്. ബ്രേക്ക്ഫാസ്ററും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും നൽകുന്നു. അപ്പവും മുട്ടക്കറിയുമാണ് ബ്രേക്ക്ഫാസ്റ്റിന്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയുൾപ്പെടുന്നതാണ് ഉച്ചഭക്ഷണം. രാത്രിയിൽ ചപ്പാത്തിയും കറിയും നൽകുന്നു.
ഇന്ന് കൗണ്ടറുകൾ വഴി 126ഉം, സൗജന്യമായി 435 ഉം പേർക്കും ബ്രേക്ക് ഫാസ്റ്റ് ലഭ്യമാക്കി. ഉച്ചഭക്ഷണം കൗണ്ടറുകൾ വഴി 4713 പേർക്കും 941 പേർക്ക് ഹോംഡെലിവറിയായും 11,448 പേർക്ക് സൗജന്യമായും വിതരണം ചെയ്തു. രാത്രിഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ യൂണിറ്റുകൾ വഴി 2795 പേർക്കും 65 പേർക്ക് ഹോംഡെലിവറിയായും സൗജന്യമായി 5182 പേർക്കും ലഭ്യമാക്കി. ആകെ 24,703 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.
ഇന്നലെ 12,000 പേർക്കാണ് ഭക്ഷണ വിതരണം നടത്തിയത്. ഇതിൽ 9000 പേർക്ക് സൗജന്യമായും 3000 പേർക്ക് ജനകീയ ഹോട്ടൽ മാതൃകയിൽ 20 രൂപ നിരക്കിലും ഭക്ഷണം വിതരണം ചെയ്തു. ഐസോലേഷൻ കേന്ദ്രങ്ങളിലും വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, അസി.കോ-ഓർഡിനേറ്റർമാർ, ബ്ളോക്ക് കോ-ഓർഡിനേറ്റർമാർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെ സർവീസ് പ്രൊവൈഡർമാർ, കൗൺസിലർമാർ, എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർമാർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ എന്നിവർക്കാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതല. ഓരോ പ്രദേശത്തുമുള്ള കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതല അതത് സ്ഥലത്ത് താമസിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർക്കാണ്. ഇവർ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഏതെങ്കിലും സ്ഥലത്ത് നിന്നു ഭക്ഷണം ഫോണിൽ ആവശ്യപ്പെടുന്നവർക്ക് അതത് പ്രദേശത്തെ ചാർജ് ഓഫീസറുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. പ്രാദേശികമായി സമാഹരിക്കുന്ന ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് ജില്ലയിലെ കുടുംബശ്രീ കാന്റീൻ കാറ്ററിങ്ങ് യൂണിറ്റുകളാണ്. ഇവരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ആക്ടിവിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് അവരുടെ നേതൃത്വത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ, ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മലപ്പുറം ജില്ലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കൊറോണ വ്യാപനം തടയാൻ സമൂഹത്തിനൊപ്പം പ്രവർത്തിക്കുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ. മാസ്ക്- സാനിറ്റൈസർ നിർമ്മാണം, കമ്മ്യൂണിറ്റി കിച്ചൺ സേവനങ്ങൾ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ പങ്കുവയ്ക്കൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ സർക്കാർ പ്രഖ്യാപിച്ച അടിയന്തര വായ്പാ പദ്ധതി പ്രകാരം ജില്ലയിലേക്ക് ആവശ്യമായ വായ്പ തുക കണക്കാക്കൽ എന്നീ പ്രവർത്തങ്ങൾ കൂടാതെ, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ മുൻകയ്യെടുത്ത് നടപ്പിലാക്കുന്ന വ്യത്യസ്തമായ പ്രവർത്തങ്ങളും ഇതിൽ ഉൾപ്പെടും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണുകൾ കൂടാതെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ഓഫിസിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷനിലെ ഉദ്യോഗസ്ഥരാണ് ഭക്ഷണം പാകം ചെയ്യുന്നത്. സിവിൽ സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ നിന്നും മറ്റും ഓർഡർ എടുത്ത ശേഷം ഭക്ഷണം തയ്യാറാക്കി നൽകുകയാണ് ചെയ്യുന്നത്. ഏകദേശം മുന്നൂറോളം പേർക്ക് ദിവസവും ഇത്തരത്തിൽ ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്.
കൊറോണ രോഗം സാരമായി ബാധിക്കുന്നത് വയോജനങ്ങളെ ആയതിനാൽ തന്നെ, വയോജനങ്ങളെ കൊറോണ രോഗത്തെപറ്റിയും അതിന്റെ വ്യാപനത്തെപറ്റിയും ബോധവാന്മാരാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ല മിഷന്റെ നേതൃത്വത്തിൽ ടെലികൗൺസിലിംഗ് ഉറപ്പാക്കുന്നുണ്ട്. സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിലെ കൗൺസിലർമാരാണ് വയോജനങ്ങൾക്ക് ഫോണിലൂടെ കൊറോണ രോഗത്തെപ്പറ്റിയും ഇതിന്റെ വ്യാപനം തടയാനായി എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും രോഗലക്ഷണങ്ങളെപറ്റിയും വയോജനങ്ങൾക്ക് അവബോധം നൽകുന്നത്. ജില്ലയിലെ വയോജന അയൽക്കൂട്ടങ്ങളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചാണ് ടെലികൗൺസിലിങ് നൽകുന്നത്. വയോജനങ്ങൾക്ക് പുറമെ, സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്ക് വഴി, ഓരോ അയൽക്കൂട്ട അംഗത്തെയും ഇത്തരത്തിൽ ബന്ധപ്പെട്ട വേണ്ട നിർദേശങ്ങളും അവബോധവും നൽകുന്നുണ്ട്.