ഒരുമയ്ക്ക് ഒരു കുട അകലം' ക്യാമ്പെയ്ന്‍ മുഖേന അരക്കോടി രൂപയുടെ കുടവില്‍പ്പന

Posted on Thursday, August 13, 2020

സാമൂഹിക അകലം പാലിക്കുന്നതിന്റെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമയ്ക്ക് ഒരു കുട അകലം എന്ന ക്യാമ്പെയ്ന്‍ മുഖേന 55 ലക്ഷം രൂപയുടെ കുടവില്‍പ്പന നടന്നു. കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന കുടകള്‍ ഓര്‍ഡര്‍ അനുസരിച്ച് എല്ലാ സിഡിഎസുകളിലുമെത്തിക്കുകയും സിഡിഎസുകളുടെ നേതൃത്വത്തില്‍ ഈ കുടകള്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. ഒരുമയ്ക്ക് ഒരു കുട അകലം എന്ന ആഹ്വാനം എല്ലാ സിഡിഎസുകളോടും നടത്തിയപ്പോള്‍ ഏറെ താത്പര്യത്തോടെ അവര്‍ മുന്നോട്ട് വരികയായിരുന്നു.
  കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. സിഡിഎസുകള്‍ ആവശ്യക്കാരായ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുടകള്‍ നല്‍കുന്നു. 3 ഫോള്‍ഡ്, 2 ഫോള്‍ഡ്, കിഡ്സ്, ജെന്റ്സ് എന്നിങ്ങനെ നാല് വ്യത്യസ്ത തരത്തിലുള്ള കുടകളാണ് ഇങ്ങനെ നല്‍കുന്നത്. കുടയുടെ തുക 12 ആഴ്ചകൊണ്ട് അയല്‍ക്കൂട്ടാംഗം സിഡിഎസില്‍ അടച്ചാല്‍ മതിയാകും. ഈ തുക സംസ്ഥാന മിഷനിലേക്ക് ലഭ്യമാക്കുകയും അതാത് യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യുന്നു.
  മേയ് മാസത്തില്‍ ആരംഭിച്ച ഈ ക്യാമ്പെയ്ന്‍ മുഖേന ഇതുവരെ 20,384 കുടകളുടെ വില്‍പ്പനയാണ് 678 സിഡിഎസുകള്‍ മുഖേന നടത്തിയത്. ആകെ 55 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇത്രയും തുകയുടെ വില്‍പ്പന നടത്തി കുട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നത് കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്ക്കരണം നടത്താനും ഈ ക്യാമ്പെയ്ന്‍ മുഖേന കഴിഞ്ഞു.

 

Content highlight
കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു

ഐടിഐകളില്‍ ക്യാന്റീന്‍ നടത്തിപ്പിനും കുടുംബശ്രീ

Posted on Thursday, August 13, 2020

കേരളത്തിലെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള എല്ലാ ഐടിഐകളിലും ക്യാന്റീന്‍ നടത്താനായി കുടുംബശ്രീയ്ക്ക് അനുമതി ലഭിച്ചു. സര്‍ക്കാര്‍ ഉത്തരവ് (സ.ഉ(കൈ) നം.29/2020/തൊഴില്‍) പ്രകാരമാണ് കേരളത്തിലുള്ള 96 ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പോഷകാഹാര /ഉച്ചഭക്ഷണ പദ്ധതി നടത്താനുള്ള അനുമതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിച്ചത്. ഇതുവഴി ഈ ഐടിഐകളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള അവസരമുണ്ടാകുകയും കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള വഴി തെളിയുകയും ചെയ്തിരിക്കുകയാണ്.
  ഈ ഉത്തരവ് അനുസരിച്ച് 82 ഐടിഐകളിലെ പോഷകാഹാര പദ്ധതി നടത്തിപ്പും 14 ഐടിഐകളില്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക. 30,000 പരിശീലനാര്‍ത്ഥികളാണ് പോഷകാഹാര പദ്ധതിയുടെ ഭാഗമാകുന്നത്. 6000ത്തോളം പരിശീലനാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെയും. പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിക്ക് 15 രൂപയും ഉച്ചഭക്ഷണ നടത്തിപ്പിന് 500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.
 ഈ ഉത്തരവ് ലഭിക്കുന്നത് വഴി കാറ്ററിങ് മേഖലയില്‍ കൂടുതല്‍ ഉപജീവന അവസരം ലഭിക്കാനുള്ള വഴിയാണ് തുറന്ന് കിട്ടിയത്. 2018ല്‍ ലഭിച്ച ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍.2143/2018/ത.സ്വ.ഭ) പ്രകാരം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ടെന്‍ഡറില്ലാതെ കുടുംബശ്രീ ക്യാന്റീന്‍ നടത്താനുള്ള അനുമതി ലഭിച്ചത്. കേരളത്തില്‍ 4500ത്തോളം ക്യാന്റീന്‍-കാറ്ററിങ് യൂണിറ്റുകളാണ് കുടുംബശ്രീയ്ക്ക് കീഴിലുള്ളത്.

 

Content highlight
500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.

പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ സേവനങ്ങള്‍ നല്‍കാനും കുടുംബശ്രീ

Posted on Thursday, August 13, 2020

കോവിഡിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങള്‍ (ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍) ആരംഭിച്ചുവരികയാണ്. കോവിഡ്-19 രോഗികളെ പ്രാഥമിക ഘട്ടത്തില്‍ ചികിത്സിക്കുന്ന കേന്ദ്രങ്ങളായാണ് ഇവ വികസിപ്പിച്ചെടുക്കുന്നത്. കേരളത്തില്‍ 09-07-2020 വരെ 30 ലധികം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരംഭിച്ചിരിക്കുന്നത്. ഈ സെന്ററുകളില്‍ ജില്ലാ കളക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരം രണ്ട് വിധത്തിലുള്ള സേവനങ്ങള്‍ കുടുംബശ്രീ നല്‍കുന്നു.
  കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 3 വീതം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് വീതം കേന്ദ്രങ്ങളിലും. ഓരോ ദിവസവും പ്രതിദിനം ശരാശരി 1200ഓളം ഭക്ഷണപ്പൊതികളാണ് കുടുംബശ്രീ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച ലിസ്റ്റും മറ്റും കുടുംബശ്രീ വെബ്സൈറ്റില്‍ http://www.kudumbashree.org/pages/874 എന്ന ലിങ്കില്‍ ലഭിക്കും.
  ഇത് കൂടാതെ 6 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കാവശ്യമായ ഹൗസ്‌കീപ്പിങ് സേവനങ്ങളും നല്‍കുന്നത് കുടുംബശ്രീ അംഗങ്ങളാണ്.

 

Content highlight
കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്.

എന്‍ഐഎഫ്ടിയില്‍ പരിശീലനം നേടി, ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌ക് തയാറാക്കി കണ്ണൂരിലെ സംരംഭകര്‍

Posted on Thursday, August 13, 2020

കോവിഡ്- 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുകയെന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടാതെ ആയുര്‍ മാസ്‌കുകളും, ഡിസൈനര്‍ മാസ്‌കുകളുമെല്ലാം നിര്‍മ്മിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ (എന്‍ഐഎഫ്ടി) നിന്ന് പ്രത്യേക പരിശീലനം നേടി ഏറെ വ്യത്യസ്തമായ ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് കണ്ണൂരിലെ കുടുംബശ്രീ സംരംഭകര്‍.  
  ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയെ സമീപിച്ചു. ജൂണ്‍ മൂന്നാം തിയതി 30 സംരംഭകര്‍ക്ക് ഇത്തരത്തില്‍ എന്‍ഐഎഫ്ടിയുടെ ആദ്യഘട്ട പരിശീലനം ലഭിച്ചു. ഡിസൈനിങ്, നിര്‍മ്മാണം എന്നിവയിലായിരുന്നു ഈ പരിശീലനം. പിന്നീട് ജൂണ്‍ 19ന് പാക്കിങ്, ബ്രാന്‍ഡിങ്, വിലനിര്‍ണ്ണയം എന്നീ മേഖലകളിലും പ്രത്യേക പരിശീലനം നല്‍കി. നിഫ്ടിലെ അധ്യാപകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശീലനം നല്‍കിയത്. മുക്തി സുമംഗല, ഷാന്‍ഗ്രെല്ല രാജേഷ്, മനുപ്രസാദ് മാത്യു, നിഥിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
  നിലവില്‍ 30 യൂണിറ്റുകള്‍, കോട്ടണ്‍, ഷീഫോണ്‍ എന്നീ തുണിത്തരങ്ങള്‍ ചേര്‍ത്ത് രണ്ട്, മൂന്ന് പാളികളുടെ മാസ്‌കുകള്‍ തയാറാക്കി വരുന്നു. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആവശ്യങ്ങളും അഭിരുചിയും തിരിച്ചറിഞ്ഞു കൊണ്ടുള്ള നിര്‍മ്മാണ തന്ത്രം അവലംബിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മാസ്‌കുകളുണ്ട്. 2 വയസ്സ് മുതല്‍ 7 വയസ്സുവരെയും 8  മുതല്‍  14 വരെയും പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയും വ്യത്യസ്തമായ മാസ്‌കുകള്‍ തയാറാക്കുന്നു.
 പാക്കറ്റ് ഡിസൈനിങ് പൂര്‍ത്തീകരിച്ച്  ജൂലൈ 15 ആവുമ്പോഴേക്കും ഈ മാസ്‌കുകള്‍ പൊതുവിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നു. കുടുംബശ്രീ സംഘടനാ സംവിധാനം, കടകള്‍, ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയിലൂടെയാകും വിപണനം.

 

 

Content highlight
ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ

സാധാരണക്കാര്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ 'കെഎസ്എഫ്ഇ വിദ്യാശ്രീ സ്‌കീം'- ഭാഗമാകാന്‍ താത്പര്യം അറിയിച്ച് 6.7 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍

Posted on Wednesday, August 12, 2020

·    ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും

തിരുവനന്തപുരം:  ഓണ്‍ലൈന്‍ മുഖേനയുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്നതിന് അനിവാ ര്യമായ പഠനോപകരണമായ ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യ ത്തോടെ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്)യുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിദ്യാശ്രീ സ്‌കീമില്‍ ചേരുന്നത് 6,70,156 അയല്‍ക്കൂട്ടാംഗങ്ങള്‍. ഇവരില്‍ 5,12,561 പേരും ലാപ്‌ടോപ്പ് വേണമെന്ന ആവശ്യവും അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 2,90,886 അയല്‍ക്കൂട്ടങ്ങളില്‍ 1,12,564 അയല്‍ക്കൂട്ടങ്ങളും വിദ്യാശ്രീ സ്‌കീമിന്റെ ഭാഗമാകും. 500 രൂപ വീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.

   സംസ്ഥാനത്താകെ 6നും 17നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും ഗുണം ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ മുഖേന ഇങ്ങനെയൊരു സ്‌കീം ഏര്‍പ്പെടുത്തിയി രിക്കുന്നത്. കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 75 ശതമാനം കുടുംബ ങ്ങളും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായതിനാലാണ് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ഒരു ലാപ്‌ടോപ്പ് ലഭിക്കുമെന്ന പ്രത്യേകതയുള്ള ഈ സ്‌കീം കുടുംബശ്രീ മുഖേന നടപ്പാക്കാന്‍ പ്രധാന കാരണം. മൂന്നാമത്തെ തവണ അടച്ചതിന് ശേഷം ലാപ്‌ടോപ്പ് ആവശ്യമെങ്കില്‍ ഈ വിവരം അയല്‍ക്കൂട്ടത്തെ അറിയിക്കാം. ഇതനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍ സികളില്‍ നിന്ന് ലഭ്യമാക്കുന്നു. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരു ന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുകയും പലിശയും ചേര്‍ത്ത് ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

   ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും തവണത്തു കയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. കൂടാതെ ഒന്ന് മുതല്‍ 30 വരെയുള്ള തവണസംഖ്യ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പുതുതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയില്‍ ചേരാന്‍ ആദ്യതവണ സംഖ്യയായ 500 രൂപ കെഎസ്എഫ്ഇ വരവ് വച്ച് കൊടുക്കുകയും ചെയ്യും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് ആകെ 1500 രൂപയുടെ ലാഭം ഇത്തരത്തില്‍ ഉറപ്പാക്കുന്നു. ലാപ്‌ടോപ്പ് ആവശ്യമില്ലാത്തവര്‍ക്കും പദ്ധതിയില്‍ ചേരാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.  ഇവര്‍ക്ക് 13ാം മാസത്തവണ അടച്ചു കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ലേലം കൂടാതെ തുക ലഭിക്കും. അപ്പോള്‍ നിലവിലുള്ള കെഎസ്എഫ്ഇയുടെ നിക്ഷേപ പലിശയും ലഭിക്കും. തവണ മുടങ്ങാതെ അടയ്ക്കണം. തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടവുമുണ്ടായിരിക്കും.

  ഈ പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ട ത്തിന്റെ പേരില്‍ ബ്ന്ധപ്പെട്ട കെഎസ്എഫ്ഇ ബ്രാഞ്ചില്‍ സുഗമ അക്കൗണ്ട് (സേവിങ്‌സ് അക്കൗണ്ട്) തുടങ്ങി ആ അക്കൗണ്ട് മുഖേനയാണ് തവണകള്‍ അടയ്ക്കുന്നത്. നിശ്ചിത തിയതിക്ക് മുമ്പ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് കെഎസ്എഫ്ഇ തവണ സംഖ്യ പിന്‍വലിക്കും. അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കെഎസ്എഫ്ഇ സുഗമ അക്കൗണ്ടിലേക്ക് ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനു ള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

 

Content highlight
500 രൂപ വീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.

കേരള ചിക്കന്‍; കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് വിപണനകേന്ദ്രത്തിന് ഔദ്യോഗിക തുടക്കം

Posted on Thursday, July 2, 2020

*തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ ആദ്യ വിപണന കേന്ദ്രം പ്രവര്‍ത്തനമാരാംഭിച്ചു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജൂണ്‍ 30ന് ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി 2017 നവംബറിലാണ് ആരംഭിച്ചത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎഎസ് പദ്ധതി വിശദീകരണം നടത്തി.

 

   ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായും (കെപ്‌കോ) എറണാകുളം, കോട്ടയം ജില്ലകളില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായും (എംപിഐ) ധാരണയിലെത്തി പ്രവര്‍ത്തനം നടത്തി. കോഴിവളര്‍ത്തുന്ന, വളര്‍ത്താന്‍ താത്പര്യമുള്ള 545 കര്‍ഷകര്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടും (സിഇഎഫ്) നല്‍കി. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ബ്രീഡര്‍ ഫാമും പൗള്‍ട്രി ലൈനും റെന്‍ഡറിങ് പ്ലാന്റും ഉള്‍പ്പെട്ട പൗള്‍ട്രി പ്രോസസിങ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ഉത്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായ എല്ലാ കുടുംബശ്രീ ഇറച്ചിക്കോഴി കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും ആരംഭിച്ചിരുന്നു.  

  പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 95 ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഇന്റഗ്രേഷന്‍ ഫാമിങ് അഥവാ കോണ്‍ട്രാക് ഫാമിങ് (1 ദിവസം പ്രായമായ കോഴിക്കു ഞ്ഞുങ്ങളെയും മരുന്നും തീറ്റയും കര്‍ഷകര്‍ക്ക് നല്‍കി 40 ദിവസം വളര്‍ച്ചെയെത്തിയ ഇറച്ചിക്കോഴികളെ വളര്‍ത്ത് കൂലി നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനം) അനുസരിച്ച് നാല് ആവൃത്തികളിലായി 4,16,000 കോഴിക്കുഞ്ഞുങ്ങളെ നല്‍കി വളര്‍ച്ചയെത്തിയ കോഴികളെ തിരികെ വാങ്ങി വിപണിയിലെത്തിക്കുകയും ചെയ്തു കഴിഞ്ഞു. പദ്ധതിയുടെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്റഗ്രേഷന്‍ ഫാമിങ് നടത്തുന്ന കുടുംബശ്രീ കോഴി കര്‍ഷകരില്‍ നിന്നും തിരികെയെടുക്കുന്ന ഇറച്ചിക്കോഴി നേരിട്ട് വിപണനം നടത്തുന്നതിനായുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡഡ് വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗങ്ങളായ രേണുക രാജന്‍, അനശ്വര എന്നിവരാണ് ഈ വിപണന കേന്ദ്രം നടത്തുന്നത്. ഈ കേന്ദ്രത്തിലേക്ക് ചിക്കന്‍ എത്തിക്കുന്നത് 5 കുടുംബശ്രീ കര്‍ഷകരാണ്. 2020 ജൂലൈ 15നകം എറണാകുളം ജില്ലയിലെ തിരുമാറാടി, ആയവന, കോട്ടപ്പടി, മാറാടി എന്നിവിടങ്ങളിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. 2020 ഡിസംബറോടെ 220 കര്‍ഷകര്‍ മുഖേന ഇന്റഗ്രേഷന്‍ ഫാമിങ് നടത്തി 200 ഔട്ട്‌ലെറ്റുകള്‍ വിവിധ ജില്ലകളിലായി ആരംഭിക്കും.

outlet

  മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസി) ഡയറക്ടറായ എസ്. പ്രസന്നകുമാരി, മാര്‍ക്കറ്റിങ് മാനേജര്‍ എസ്. രമ്യ ശ്യാം, പ്രോസസിങ് മാനേജര്‍ ലിജിന്‍ എന്നിവരും വിപണനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ അധ്യക്ഷനായി. എറണാകുളം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ്) എസ്. രഞ്ജിനി സ്വാഗതം ആശംസിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ പ്രൊഫ. കെ.കെ. ജോഷി മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍, പറവൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പരമേശ്വരന്‍, കെബിഎഫ്പിസി മാര്‍ക്കറ്റിങ് മാനേജര്‍ കിരണ്‍ എം. സുഗതന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീ- കെഎഎസ്എഫ്ഇ മൈക്രോ ചിട്ടികള്‍; ധാരണാപത്രം ഒപ്പിട്ടു

Posted on Thursday, July 2, 2020

വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി നടത്തു ന്ന മൈക്രോ ചിട്ടിയുടെ; ധാരണാപത്രം ഒപ്പിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. തോമസ് ഐസ ക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ധനകാര്യ മന്ത്രിയുടെ ചേംബറില്‍ 24ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസും കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യനും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

  കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ത്തെ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ മുഖേനയാണ് ആരംഭിച്ചത്. ടെലിവിഷന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാനും മറ്റ് പഠനസൗകര്യങ്ങളൊരുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുവരുന്നു. സ്‌കൂളുകള്‍ക്ക് സമീപം ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളട ങ്ങുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതോടൊ പ്പമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ഈ പ്രത്യേക മൈക്രോ ചിട്ടിക്ക് തുടക്കമിട്ടിരിക്കുന്നത്. ലാപ്‌ടോപ്പ് ആവശ്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിയില്‍ ചേരാ നാകും. ഒരംഗത്തിന് ഒരു ചിട്ടിയില്‍ മാത്രമേ ചേരാനാകൂ. ചിട്ടിയുടെ മാസ ത്തവണ 500 രൂപയാണ്. 30 മാസമാണ്  ദൈര്‍ഘ്യം. മൂന്ന് തവണ, അതായ ത് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ലാപ്‌ടോപ് ആവശ്യമുണ്ടെന്ന് അതാത് അയല്‍ക്കൂട്ടത്തെ അറിയിക്കാം. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍സികളില്‍ നിന്ന് വാങ്ങി കെഎസ്എഫ്ഇ നല്‍കും. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരുന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുക ഉണ്ടെങ്കില്‍ ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

  ചിട്ടി തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടമുണ്ടായിരിക്കും. ഈ ഒരു പദ്ധതി പ്രകാരം കേരളത്തില്‍ ലാപ്‌ടോപ്പ് ആവശ്യമുള്ള എല്ലാവര്‍ക്കും നാല് വര്‍ഷം ഗ്യാരന്റിയുള്ള ലാപ്‌ടോപ്പ് ലഭിക്കുന്നതാണ്. ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും മുപ്പതാം തവണയും തവണത്തുകയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് 15,000 രൂപയ്ക്ക് പകരം 13,500 രൂപ ആകെ അടച്ചാല്‍ മതിയാകും. ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും. ഇവര്‍ക്ക് 13 മാസത്ത വണ അടച്ചു കഴിഞ്ഞാല്‍ 14ാം മാസം ആവശ്യമെങ്കില്‍ ലേലം കൂടാതെ  രൂപ പിന്‍വലിക്കാം. ഇത് കൂടാതെ ലാപ്‌ടോപ്പ് വാങ്ങുന്നതിന് മറ്റ് വകുപ്പുകളില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമൊക്കെ സബ്‌സിഡികള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും കുടുംബശ്രീ നടത്തിവരികയാണ്.

  ചടങ്ങില്‍ കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിദ്യ നായര്‍ വി.എസ്, കെഎസ്എഫ്ഇ ഉദ്യോഗസ്ഥരായ എസ്. അരുണ്‍ ബോസ്, കവിതാ രാജ് എസ്.വി. എന്നിവരും സന്നിഹിതരായിരുന്നു.

 

 

Content highlight
ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും.

പാഠപുസ്തക വിതരണത്തിനും സഹായമേകി കുടുംബശ്രീ

Posted on Thursday, July 2, 2020

കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്ത് മുടടങ്ങിപ്പോയ പാഠപുസ്തക വിതരണത്തിലും സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഒന്നാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മേയ് 14 മുതല്‍ തുടങ്ങിയിരുന്നു. ജൂണ്‍ 30നകം പുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അദ്ധ്യയനവര്‍ഷത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഓണപ്പരീക്ഷവരെയുള്ള പാഠഭാഗങ്ങളുള്ള പുസ്തകങ്ങളുടെ വിതരണമാണ് ഇപ്പോള്‍ നടത്തുന്നത്.

  എറണാകുളം ജില്ലയിലെ കാക്കനാടുള്ള കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടിച്ചു തയാറാക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്നു. ആറോ ഏഴോ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായി ഇവിടെ നിന്ന് ആവശ്യാനുസരണം പുസ്തകം തരംതിരിച്ച് നല്‍കുന്നു. ഈ സൊസൈറ്റികളില്‍ നിന്ന് അതാത് സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുകയും രക്ഷിതാക്കള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

  പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്. ഓരോ സൊസൈറ്റിയുടെയും ആവശ്യം അനുസരിച്ച് പുസ്തകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവര്‍ കൃത്യമായി പായ്ക്ക് ചെയ്യുന്നു. കൂടാതെ ഈ പുസ്തകക്കെട്ടുകള്‍ സൊസൈറ്റികളില്‍ എത്തിച്ച് നല്‍കുന്നതിനും അയല്‍ക്കൂട്ട വനിതകള്‍ സഹായമേകുന്നു. പാഠപുസ്തക വിതരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്ന സേവനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് കെബിപിഎസിന് പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കുകയായിരുന്നു. എല്ലാ ജില്ലകളിലുമായി 201 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

 

Content highlight
പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്.