മുഖ്യമന്ത്രിയുടെ സഹായഹസ്തം- ഇതുവരെ നല്‍കിയ വായ്പ 1785.19 കോടി രൂപ, ബാങ്കുകളില്‍ എത്തിച്ചത് 1958 കോടി രൂപയുടെ വായ്പാ അപേക്ഷ

Posted on Thursday, August 20, 2020

കോവിഡ്-19 പ്രതിസന്ധി കാലയളവില്‍ വരുമാന നഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താത്ക്കാലിക ആശ്വാസമേകുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പലിശരഹിത വായ്പാ പദ്ധതിയായ മുഖ്യമന്ത്രിയുടെ സഹായഹസ്തം വഴി 1785.19 കോടി രൂപ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് നല്‍കി. ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം 1958 കോടി രൂപയുടെ വായ്പാ അപേക്ഷ ബാങ്കുകളില്‍ എത്തിച്ചു. ഓഗസ്റ്റ് 19 വരെ 1,92,522 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭിച്ചു കഴിഞ്ഞു. ആകെ 22,41,316 അയല്‍ക്കൂട്ടാംഗങ്ങള്‍ക്കാണ് വായ്പാത്തുക ലഭിച്ചത്.

  2018ലെ പ്രളയത്തിന് ശേഷം റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന വായ്പാ പദ്ധതി കുടുംബശ്രീയിലൂടെ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന വായ്പാ പദ്ധതിയും കുടുംബശ്രീ മുഖേന നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും 2000 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്യാന്‍ ആരംഭിച്ചതും.

  പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും 9 ശതമാനം പലിശയ്ക്ക് തുക നല്‍കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) തയാറാകുകയുമായിരുന്നു. അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശസബ്‌സിഡി സര്‍ക്കാര്‍ നല്‍കുന്നു. പലിശരഹിത വായ്പയായതിനാല്‍ തന്നെ 2000 കോടി രൂപയില്‍ പരിമിതപ്പെടുത്തി സിഡിഎസിനും അയല്‍ക്കൂട്ടങ്ങള്‍ക്കും ലഭിക്കുന്ന വായ്പാ പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.

Content highlight
2018ലെ പ്രളയത്തിന് ശേഷം റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന വായ്പാ പദ്ധതി കുടുംബശ്രീയിലൂടെ വിജയകരമായി നടപ്പാക്കിയിരുന്നു.

പിഎംഎവൈ (അര്‍ബന്‍) ലൈഫ് : 10,465 വീടുകളും നാല് ഭവനസമുച്ചയങ്ങളും കൂടി നിര്‍മ്മിക്കാന്‍ അനുമതി

Posted on Wednesday, August 19, 2020

പിഎംഎവൈ (അര്‍ബന്‍) ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് കൂടുതല്‍ വീടുകളും ഭവനസമുച്ചയങ്ങളും നിര്‍മ്മിച്ച് നല്‍കാന്‍ അനുമതി. 52 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 10,465 വ്യക്തിഗത ഭവനങ്ങള്‍ നിര്‍മ്മിക്കാനും പുനലൂര്‍, പന്തളം, ആലപ്പുഴ, ചിറ്റൂര്‍-തത്തമംഗലം എന്നീ നഗരസഭകളില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വേണ്ടി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുമുള്ള അനുമതിയാണ് ലഭിച്ചത്. ഈ നാല് പാര്‍പ്പിട സമുച്ചയങ്ങളിലായി 286 ഭവനങ്ങളാണുണ്ടാകുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ അപ്രൈസല്‍ കമ്മിറ്റിയുടെയും (എസ്എല്‍എസി) ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ സാംങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെയും അനുമതി ലഭിച്ച ശേഷം സെന്‍ട്രല്‍ സാംങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (സിഎസ്എംസി) അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

  ഡിസംബറില്‍ നടന്ന സിഎസ്എംസിയില്‍ 17 നഗരസഭകളുടെ 3181 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നു. ഇതോടെ ഡിസംബറിലും ഓഗസ്റ്റിലുമായി 13,646 വീടുകളുടെ നിര്‍മ്മാണത്തിന് കൂടി അനുമതി ലഭിച്ചിരിക്കുകയാണ്. ഈ വീടുകളുടെ നിര്‍മ്മാണം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താവിന് 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതില്‍ 50,000 രൂപ സംസ്ഥാന വിഹിതവും 2 ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും.

  ഇതിന് മുമ്പ് 88,583 വീടുകളുടെ നിര്‍മ്മാണത്തിനായിരുന്നു അന്തിമ അനുമതി ലഭിച്ചിരുന്നത്. ഇതില്‍ 48,445 വീടുകളുടെ (54.6%) നിര്‍മ്മാണം പൂര്‍ത്തിയായി. 28,447 വീടുകളുടെ (32%) നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. 76,892 വീടുകള്‍ക്കുള്ള (86.8%) ആദ്യഗഡു ധനസഹായം നല്‍കി കഴിഞ്ഞു.

 

Content highlight
ഡിസംബറില്‍ നടന്ന സിഎസ്എംസിയില്‍ 17 നഗരസഭകളുടെ 3181 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നു.

ത്രിപുരയില്‍ അരക്ഷിതാവസ്ഥാ ലഘൂകരണ പദ്ധതി രൂപീകരിക്കാന്‍ തുണയായി കുടുംബശ്രീ എന്‍ആര്‍ഒ

Posted on Friday, August 14, 2020

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആവശ്യപ്രകാരം കുടുംബശ്രീ മാതൃക ആ ഇടങ്ങളിലേക്ക് പകര്‍ത്തുന്ന നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍ആര്‍ഒ)ത്രിപുരയില്‍ അരക്ഷിതാവസ്ഥ ലഘൂകരണ പദ്ധതി (വള്‍ണറബിളിറ്റി റിഡക്ഷന്‍ പ്ലാന്‍- വിആര്‍പി) നടപ്പിലാക്കാനും സഹായകമേകി ശ്രദ്ധേ നേടുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍- എന്‍ആര്‍എല്‍എം) ഭാഗമായുള്ള ഈ പദ്ധതി പ്രവര്‍ത്തനം ത്രിപുര സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യ(എസ്ആര്‍എല്‍എം)വുമായി ചേര്‍ന്നാണ് എന്‍ആര്‍ഒ നടത്തുന്നത്. ഒരു പ്രദേശത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ്ഗ, പട്ടികജാതി, പ്രാക്തന ഗോത്രവിഭാഗം, സ്ത്രീ കുടുംബനാഥയായത്, മനുഷ്യക്കടത്തിന് ഇരയായവര്‍ ഉള്‍പ്പെട്ടത്, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെട്ടത് എന്നിങ്ങനെയുള്ള കുടുംബങ്ങളെ) മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിആര്‍പി. ഓരോ പഞ്ചായത്തിലുമുള്ള പത്ത് മുതല്‍ 15 വരെ സ്വയം സഹായ സംഘങ്ങള്‍ (സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍- എസ്എച്ച്ജി- അയല്‍ക്കൂട്ടത്തിന് സമാനമായ സംഘങ്ങള്‍) ചേര്‍ന്ന വില്ലേജ് ഓര്‍ഗനൈസേഷനുകളുടെ (വിഒ) നേതൃത്വത്തിലാണ് ആ പ്രദേശത്ത് വിആര്‍പി നടപ്പിലാക്കുന്നത്.

  വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുകയും ഈ കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കുകയും ഇതില്‍ ഏറ്റവും അരക്ഷിതമായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് ആ കുടുംബങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള വള്‍ണറബിളിറ്റി റിഡക്ഷന്‍ പ്ലാനുകള്‍ തയാറാക്കുകയും ചെയ്യുന്നു. ഈ ആവശ്യങ്ങളില്‍ ചിലത് എസ്ആര്‍എല്‍എമ്മിന്റെ ഭാഗമായി നടപ്പാക്കാനാകുന്നതാകും, ചിലത് വിവിധ വകുപ്പ് പദ്ധതികളുടെ ഭാഗമായമായി നടപ്പിലാക്കാനാകുന്നതാകും ചിലത് വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് നേരിട്ട് ചെയ്യാനാകാകുന്നതാകും...ഇത്തരത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റി നല്‍കുകയും അവരെ സ്വയം സഹായ സംഘങ്ങളുടെ ഭാഗമാക്കുകയും മുഖ്യധാരയിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

  ത്രിപുരയില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്ന ബ്ലോക്കുകളിലെ വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ടി വിആര്‍പി നടത്തുന്നതിന് നിരവധി സഹായങ്ങളാണ് എന്‍ആര്‍ഒ നല്‍കിയത്. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയാറക്കി നല്‍കിയതിനൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള ബോധവത്ക്കരണം നല്‍കല്‍, പരിശീലനം നല്‍കല്‍ കൂടാതെ വിആര്‍പി പ്ലാനുകള്‍ തയാറാക്കാനുള്ള പൂര്‍ണ്ണ സഹായവും കുടുംബശ്രീ എന്‍ആര്‍ഒ ചെയ്ത് നല്‍കുന്നു. കേരളത്തില്‍ ആശ്രയ പദ്ധതി നടപ്പിലാക്കിയതിന്റെ അനുഭവസമ്പത്തിന്റെ ബലത്തിലാണ് എന്‍ആര്‍ഒ മെന്റര്‍മാര്‍മാരും കോര്‍ഡിനേറ്റര്‍മാരും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് നല്‍കുന്നത്.  മതബാരി ബ്ലോക്കിലെ കുന്‍ജാബന്‍ ഗ്രാമ പഞ്ചായത്തില്‍ 2018 നവംബര്‍ 28നാണ് ഇത്തരത്തില്‍ ആദ്യ പ്രവര്‍ത്തനം നടത്തിയത്. വയോജന പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ബൗദ്ധിക വെല്ലുവിളി നേരിടുന്ന 21കാരിയായ മകള്‍ക്കൊപ്പം ജീവിക്കുന്ന 65 വയസ്സുള്ള ഹിരണ്‍ ബല ദാസ്, ഭാര്യയുടെ മരണശേഷം ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജന പെന്‍ഷന്‍ മാത്രം ആശ്രയമായുള്ള 71കാരനായ ധീരേന്ദ്ര ദാസ്...എന്നിങ്ങനെ നിരവധി പേര്‍ക്കായി പ്ലാന്‍ രൂപീകരിച്ചു.

  2019 ജൂലൈ 31ന് മുഹിരിപുര്‍ ഗ്രാമ പഞ്ചായത്തിലെ ജൊലൈബാരി ബ്ലോക്കില്‍ മാ ദുര്‍ഗ വില്ലേജ് ഓര്‍ഗനൈസേഷന്‍ മുഖേന വിആര്‍പി പ്രവര്‍ത്തനം നടത്തി. 216 കുടുംബങ്ങളുടെ വിശദാംശങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ചു. വിശദമായ പഠനത്തിന് ശേഷം 12 കുടുംബങ്ങള്‍ ഏറെ അരക്ഷിതരാണെന്നും ഉടന്‍ സഹായം ആവശ്യമുള്ളവരാണെന്നും കണ്ടെത്തി അവര്‍ക്കായി പ്രത്യേക പ്ലാനും തയാറാക്കി. 58,000 വള്‍ണറബിളിറ്റി റിഡക്ഷന്‍ ഫണ്ട് (വിആര്‍എഫ്) ആയും നല്‍കി. ചില പഞ്ചായത്തുകളില്‍ അവരുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിആര്‍പി പ്ലാനുകളും സമര്‍പ്പിക്കാന്‍ കഴിഞ്ഞു.

 

Content highlight
ത്രിപുരയില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്ന ബ്ലോക്കുകളിലെ വില്ലേജ് ഓര്‍ഗനൈസേഷനുകള്‍ക്ക് വേണ്ടി വിആര്‍പി നടത്തുന്നതിന് നിരവധി സഹായങ്ങളാണ് എന്‍ആര്‍ഒ നല്‍കിയത്. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയാറക്കി നല്‍കിയതിനൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളെ കണ്ടെത്ത

എന്‍ആര്‍ഒയിലൂടെ കുടുംബശ്രീയുടെ ബാലസഭാ മാതൃക പകര്‍ത്തി നാല് സംസ്ഥാനങ്ങളും

Posted on Friday, August 14, 2020

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കുടുംബശ്രീ ബാലസഭാ മാതൃകയില്‍ കുട്ടികളുടെ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ കുടുംബശ്രീ മാതൃക മറ്റ് സംസ്ഥാനങ്ങളിലും രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മുഖേനയാണ് ഈ പ്രവര്‍ത്തനങ്ങള്‍. അമ്മമാരുടെ കൂടെ അയല്‍ക്കൂട്ട യോഗങ്ങളിലെത്തുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ തുടക്കമിട്ട കുട്ടികളുടെ കുടുംബശ്രീയാണ് ബാലസഭകള്‍. എന്‍ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബാലസഭകളുടെ രൂപീകരണവും നടത്തിയത്.  ത്രിപുര, അസം, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ ബാലസഭാ രൂപീകരണം ആരംഭിച്ചിട്ടുള്ളത്. ത്രിപുരയില്‍ 125 ബാലസഭകളിലായി 1529 കുട്ടികളും അസമില്‍ 1150 ബാലസഭകളിലായി 17,250 കുട്ടികളും ഝാര്‍ഖണ്ഡിലെ 2900 ബാലസഭകളിലായി 41,290 കുട്ടികളും മണിപ്പൂരിലെ 20 ബാലസഭകളിലായി 300 കുട്ടികളും അംഗങ്ങളാണ്.

  2012ലാണ് എന്‍ആര്‍ഒ എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീയ്ക്ക് നല്‍കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുക, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകള്‍ക്ക് കൈത്താങ്ങേകുക, തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജനം സാധ്യമാക്കി അര്‍ഹമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നേടിക്കൊടുക്കുക എന്നിങ്ങനെ വിവിധ മേഖലകളില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 20 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമായാണ് കുടുംബശ്രീ എന്‍ആര്‍ഒ കരാറിലെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്‍ആര്‍ഒ ടീം കണ്ടറിഞ്ഞത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുക, ബാലവിവാഹം, മനുഷ്യക്കടത്തിന് ഇരയാകല്‍, മയക്കുമരുന്ന് ഉപയോഗം...ഇങ്ങനെ നീളുന്നു ഈ പ്രശ്നങ്ങള്‍. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ ബാലസഭകള്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതും ഈ ആശയം പ്രാവര്‍ത്തികമാക്കിയതും.
  തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ബാലസഭകള്‍ക്കുള്ളത്. ഈ ലക്ഷ്യങ്ങളുടെ ചുവടുപിടിച്ചാണ് എന്‍ആര്‍ഒ ബാലസഭകള്‍ രൂപീകരിച്ചത്.
  തുടക്കത്തില്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തുന്നതിന് അത്ര അനുകൂല സാഹചര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ബാലസഭകളുടെ രൂപീകരണം നടന്നുവരികയാണ്. ഈ ബാലസഭകളിലംഗങ്ങളായ കുട്ടികള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളും നടത്തുന്നു. ബാലസഭകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഗ്രാമവാസികള്‍ക്കിടയില്‍ത്തന്നെയുള്ളവരെ റിസോഴ്സ് പേഴ്സണ്‍മാരായി തെരഞ്ഞെടുത്ത് ചുമതല ഏല്‍പ്പിച്ചിട്ടുമുണ്ട്.

 

Content highlight
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്

ബഡ്സ് സ്ഥാപനങ്ങളില്‍ നൈപുണ്യ പരിശീലനം

Posted on Thursday, August 13, 2020


ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി പുതിയൊരു നൈപുണ്യ പരിശീലന പദ്ധതി വിപുലപ്പെടുത്തുന്നു. കേരളത്തിലുള്ള ബഡ്സ് സ്ഥാപനങ്ങള്‍ നിലവില്‍ ഭൂരിഭാഗം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും (ബിആര്‍സി) നിലവില്‍ നൈപുണ്യ പരിശീലനം നടക്കുന്നുണ്ട്. പേപ്പര്‍ ബൈന്‍ഡിങ്, സ്പൈറല്‍ ബൈന്‍ഡിങ്, പേപ്പര്‍ കവര്‍ , പേപ്പര്‍ പേന, ചവിട്ടി, സോപ്പ്, ഹാന്‍ഡ് വാഷ് നിര്‍മ്മാണം, കൃഷി തുടങ്ങിയ വിവിധ നൈപുണ്യ പദ്ധതികളാണ് പൊതുവേ ബഡ്സ് സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി നല്‍കിവരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത്തരം പദ്ധതികളുടെ തോത് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ബഡ്സ് സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
  ഇതനുസരിച്ച് കേരളത്തില്‍ 150 ബഡ്സ് സ്ഥാപനങ്ങളില്‍ പുതുതായി നൈപുണ്യ പരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ഓരോ ബഡ്സ് സ്ഥാപനത്തിലെയും അധ്യാപകരും പരിശീലനാര്‍ത്ഥികളും മാതാപിതാക്കളും ചേര്‍ന്ന് ആ സ്ഥാപനത്തിന് ചേരുന്ന നൈപുണ്യ പരിശീലന പദ്ധതിയേതാണെന്ന് മനസ്സിലാക്കുകയും അതിന്റെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുകയുമാണ് ആദ്യഘട്ടം. ഇത്തരത്തില്‍ പദ്ധതി രൂപരേഖ തയാറാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 15നകം എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പദ്ധതി രൂപരേഖ ലഭിച്ചതിന് ശേഷം അതാത് സ്ഥാപനത്തിന് യോജിക്കുന്ന പരിശീലന പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ സ്ഥാപനത്തിനും ഇതിനായി പ്രത്യേക ധനസഹായവും നല്‍കും. അടിസ്ഥാന സൗകര്യമൊരുക്കാനും പരിശീലനത്തിനും നിര്‍മ്മാണ സാധനങ്ങളും യന്ത്ര സാമഗ്രികളും വാങ്ങാനും വര്‍ക്കിങ് ക്യാപ്പിറ്റലിനും മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍, ബ്രാന്‍ഡിങ് തുടങ്ങിയവയ്ക്കുമൊക്കെയായി 4 കോടി രൂപയാണ് 150 സ്ഥാപനങ്ങള്‍ക്കായി പദ്ധതി പ്രകാരം വകയിരുത്തിയിരിക്കുന്നത്.
  ഇപ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം ബഡ്സ് സ്ഥാപനങ്ങളിലുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും കേന്ദ്രീകൃതമായി മാര്‍ക്കറ്റ് ചെയ്യാനും ലക്ഷ്യമിടുന്നു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നൈപുണ്യ പരിശീലന പദ്ധതിക്ക് തുടക്കമിടാനും ഡിസംബറോട് കൂടി ബ്രാന്‍ഡിങ് പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

 

 

Content highlight
ഓഗസ്റ്റ് 15നകം എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പദ്ധതി രൂപരേഖ ലഭിച്ചതിന് ശേഷം അതാത് സ്ഥാപനത്തിന് യോജിക്കുന്ന പരിശീലന പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ശയ്യ കിടക്കകള്‍ നിര്‍മ്മിക്കാനും കുടുംബശ്രീ

Posted on Thursday, August 13, 2020

എറണാകുളം ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് കുടുംബശ്രീയിലൂടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു പുതിയ പ്രവര്‍ത്തനമാണ് 'ശയ്യ' എന്ന കിടക്കയുടെ നിര്‍മ്മാണം. കോവിഡ് -19 രോഗ ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍ (പിപിഇ) വ്യാപകമായി തയാറാക്കി വരുന്നു. ഇതിന്റെ ഭാഗമായ ഗൗണുകള്‍ തയ്ക്കാനുള്ള ഓര്‍ഡറുകള്‍ ചെറു തയ്യല്‍ യൂണിറ്റുകള്‍ക്ക് മുതല്‍ വന്‍കിട യൂണിറ്റുകളില്‍ വരെ ഇപ്പോള്‍ ലഭിക്കുന്നു. ഈ ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് ഗൗണുകള്‍ തയ്ച്ച ശേഷം പാഴാകുന്ന വാട്ടര്‍പ്രൂഫ് ആയ മെറ്റീരിയലും തുണിയും ഉപയോഗിച്ചാണ് ശയ്യ എന്ന കിടക്കയുണ്ടാക്കുന്നത്. ഇത്തരത്തില്‍ കിടക്കയുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് (സി.എഫ്.എല്‍.ടി.സി) കുറഞ്ഞ ചെലവില്‍ മെത്തകള്‍ ലഭ്യമാക്കാന്‍ കഴിയും. ഇത് കൂടാതെ ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് പാഴായിപ്പോകുന്ന തുണി ക്രിയാത്മകമായി ഉപയോഗിക്കാനും യൂണിറ്റുകള്‍ക്ക് പുതിയൊരു വരുമാനം ലഭിക്കുമെന്ന മേന്മയും ഈ ആശയത്തിനുണ്ട്.
 ലക്ഷ്മി മേനോന്‍ (https://www.facebook.com/lakshmi.menon.9699
) എന്ന സംരംഭകയാണ് ശയ്യ എന്ന ആശയം കുടുംബശ്രീയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ ആശയത്തിന് വേണ്ട പിന്തുണ നല്‍കാമെന്നും ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് പാഴാകുന്ന ഗൗണ്‍ മെറ്റീരിയല്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ സഹായിക്കാമെന്നും അറിയിച്ച് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ മുന്നോട്ട് വന്നു. കിറ്റെക്സ്, പോപ്പീസ് തുടങ്ങിയ വന്‍കിട യൂണിറ്റുകളില്‍ നിന്നുള്ള പാഴ്ത്തുണി സൗജന്യമായി ശേഖരിച്ച് ഇങ്ങനെ കിടക്കകള്‍ തയാറാക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കാമെന്നും കിടക്ക തയാറാക്കാന്‍ പരിശീലനം നല്‍കാമെന്നും മാര്‍ക്കറ്റിങ്ങിന് സഹായിക്കാമെന്നും ഈ എന്‍ജിഒ ഉറപ്പ് നല്‍കി. ഇതനുസരിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കുടുംബശ്രീ 'ശയ്യ' എന്ന ഈ ആശയം പരീക്ഷണാടിസ്ഥാനത്തില്‍ സാക്ഷാത്ക്കരിച്ച് തുടങ്ങിയിരിക്കുകയാണ്.
  എറണാകുളം ജില്ലയിലെ ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങളാണ് ഈ കിടക്കകള്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്.  കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തുന്ന ഓരോരുത്തര്‍ക്കും ഓരോ കിടക്ക വീതം ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ തീരെ ചെലവുകുറഞ്ഞ ഈ കിടക്കകള്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. തീരെ ചെലവുകുറഞ്ഞ ഈ ഉത്പന്നത്തിന്റെ വിപണിയിലെ സ്വീകാര്യതയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും അനുസരിച്ച് മറ്റ് ജില്ലകളിലേക്കും ശയ്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലും ഓരോ യൂണിറ്റുകളെ വീതം ഈ കിടക്ക നിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. പിപിഇ കിറ്റ് ഗൗണുകള്‍ തയ്ക്കുന്ന ടെയ്ലറിങ് യൂണിറ്റുകള്‍ക്ക് സമീപത്തുള്ള യൂണിറ്റുകളെയാണ് ഇങ്ങനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് കാലത്ത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പുതുതായി വരുമാനം കണ്ടെത്താനുള്ള മറ്റൊരു അവസരമാണ് ശയ്യ എന്ന ഈ ആശയം.

 

Content highlight
ലക്ഷ്മി മേനോന്‍ (https://www.facebook.com/lakshmi.menon.9699 ) എന്ന സംരംഭകയാണ് ശയ്യ എന്ന ആശയം കുടുംബശ്രീയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

തൊഴിലുറപ്പ് ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി 'ഉന്നതി'

Posted on Thursday, August 13, 2020

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന ഉന്നതി പദ്ധതി വരുന്നു. കേരളത്തില്‍ കുടുംബശ്രീയും സംസ്ഥാന തൊഴിലുറപ്പ് മിഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് തൊഴില്‍ നേടാനുള്ള കഴിവ് (സ്‌കില്‍) ലഭ്യമാക്കി സ്‌കില്‍ഡ് ലേബര്‍ എന്ന വിഭാഗത്തിലേക്ക് ഈ പദ്ധതി മുഖേന എത്തിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കുമാണ് ഉന്നതി പ്രകാരം നൈപുണ്യ പരിശീലനം നല്‍കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ പരിശീലനം നല്‍കുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നൈപുണ്യ പരിശീലന പദ്ധതിയില്‍ ഇതുവരെ പങ്കെടുക്കാത്തവര്‍ക്ക് മാത്രമേ ഉന്നതി പദ്ധതിയുടെ ഭാഗമാകാനാകൂ.
  തൊഴിലുറപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ പദ്ധതി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നു. ഇവര്‍ക്ക് കുടുംബശ്രീ- ഡിഡിയുജികെവൈ പരിശീലന ഏജന്‍സികളിലൂടെ നൈപുണ്യ പരിശീലനം നല്‍കുകയും ചെയ്യുന്നു. പരിശീലനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും അനുസരിച്ച് നിലവിലുള്ള കോഴ്സുകളില്‍ നിന്ന് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. ഡിഡിയുജികെവൈ പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാകും പരിശീലനം. പരിശീലനത്തിന് അവസരം ലഭിക്കുന്ന ഓരോ പരിശീലനാര്‍ത്ഥിക്കും കോഴ്സ് കാലാവധിക്ക് അനുസരിച്ച് ഓരോ ദിവസവും തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലെ വേതന പ്രകാരമുള്ള തുകയും ലഭ്യമാക്കുന്നു (പരമാവധി 100 ദിവസം). തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കുടുംബത്തിന് തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യാം.
  തൊഴിലുറപ്പ് മിഷനുമായി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്തിമഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഗുണഭോക്തൃ പട്ടിക ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കോവിഡ്-19 പ്രതിസന്ധി കഴിഞ്ഞശേഷം പരിശീലന കേന്ദ്രങ്ങള്‍ തുറക്കാനാകുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും. ഡിഡുയിജികെവൈ പദ്ധതിപ്രകാരം ഇതുവരെ 52,989 കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 64,258 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കി ആകെ 1,17,247 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഡിഡുയിജികെവൈ പദ്ധതിപ്രകാരം ഇതുവരെ 52,989 കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 64,258 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കി ആകെ 1,17,247 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കനിവിന്റെയും കരുത്തിന്റെയും കഥകള്‍'- വായിച്ചറിയാം അയല്‍ക്കൂട്ട വനിതകളുടെ കൊറോണ കാല പ്രവര്‍ത്തനങ്ങള്‍

Posted on Thursday, August 13, 2020

മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി 45 ലക്ഷത്തോളം സ്ത്രീകളാണ് കുടുംബശ്രീ എന്ന സ്ത്രീ ശാക്തീകരണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രസ്ഥാനത്തിന്റെ കരുത്ത്. പ്രശ്‌നങ്ങളോ ദുരിതങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന വേളയില്‍ എന്നും സഹായ ഹസ്തവുമായി ഈ സംഘടനാ സംവിധാനം വര്‍ത്തിച്ചിട്ടുണ്ട്. 2018ലെയും 2019ലെയും പ്രളയമുഖത്ത് നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെയും കോവിഡ്-19 എന്ന മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെയും ലോകം കണ്ടറിഞ്ഞു.
 
  സംസ്ഥാനതലത്തില്‍ നിന്നും ജില്ലാതലത്തില്‍ നിന്നും നിര്‍ദ്ദേശിക്കുന്നതനുസരിച്ചും അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യകത കണ്ടറിഞ്ഞുമാണ് ഇപ്പോള്‍ കൊറോണ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്നത്. ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളില്‍ കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച ചിലരെ ഒരു പുസ്തകം മുഖേന പരിചയപ്പെടുത്തുകയാണ്. പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റുകളായ ചൈതന്യ.ജിയും മഞ്ജരി അശോകും ചേര്‍ന്ന് എഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന 'കനിവിന്റെയും കരുത്തിന്റെയും കഥകള്‍'  എന്ന പുസ്തകമാണ് തയാറാക്കിയത്. ഗ്രാഫിക് ഡിസൈനറായ എസ്. അരുണാണ് പുസ്തകത്തിന്റെ ലേ ഔട്ടും ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നത്. http://www.kudumbashree.org/pages/159 എന്ന ലിങ്കിലെ ബുക്സ് ആന്‍ഡ് ബ്രോഷര്‍ വിഭാഗത്തില്‍ നിന്ന് ഈ പുസ്തകം നിങ്ങള്‍ക്ക് വായിക്കാനാകും.
  കുടുംബശ്രീ എന്ന മഹാപ്രസ്ഥാനം കേരള സമൂഹത്തില്‍ വിവിധ സാഹചര്യങ്ങളില്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലിന് ഒരു ഉദാഹരണമായി ഈ പുസ്തകം മാറും.

 

Content highlight
കനിവിന്റെയും കരുത്തിന്റെയും കഥകള്‍'- വായിച്ചറിയാം അയല്‍ക്കൂട്ട വനിതകളുടെ കൊറോണ കാല പ്രവര്‍ത്തനങ്ങള്‍

നാം മുന്നോട്ട്

Posted on Thursday, August 13, 2020

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനും വികസന പുരോഗതി അറിയുന്നതിനുമെല്ലാമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ 108ാം എപ്പിസോഡ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തെക്കുറിച്ചായിരുന്നു. സാധാരണയായി മുഖ്യമന്ത്രിയും അതാത് വിഷയങ്ങളിലെ വിദഗ്ധരും ചേര്‍ന്നുള്ള ഒരു ചര്‍ച്ചയെന്ന നിലയിലായിരുന്നു ഈ പരിപാടി തയാറാക്കി സംപ്രേഷണം ചെയ്തുവന്നിരുന്നത്. എന്നാല്‍ കോവിഡ് -19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചാരീതി ഒഴിവാക്കി, പൂര്‍ണ്ണമായും ദൃശ്യവത്ക്കരിച്ച് ഒരു ഡോക്യുമെന്ററി എന്ന രീതിയിലേക്ക് ഈ പരിപാടി മാറ്റുകയായിരുന്നു.
  കുടുംബശ്രീയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്ത രൂപം ഈ പരിപാടിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പുതിയ പദ്ധതികളിലൂടെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എടുത്തുകാണിക്കാനും ഈ ഡോക്യുമെന്ററിയിലൂടെ കഴിഞ്ഞു. 'നാം മുന്നോട്ട്' എന്ന ഈ പരിപാടിയുടെ കുടുംബശ്രീയെക്കുറിച്ചുള്ള എപ്പിസോഡ് കാണാന്‍ http://www.kudumbashree.org/videos/6 എന്ന ലിങ്കില്‍ സന്ദര്‍ശിക്കാം.

 

Content highlight
കുടുംബശ്രീയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്ത രൂപം ഈ പരിപാടിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പുതിയ പദ്ധതികളിലൂടെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എടുത്തു

ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി വീഡിയോകളിലൂടെ പരിശീലനം

Posted on Thursday, August 13, 2020

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തോടെ കുടുംബശ്രീ മുഖേന പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ പരിശീലനം നല്‍കിത്തുടങ്ങി. കോവിഡ് - 19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലയളവില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും ആവരുടെ മാതാപിതാക്കള്‍ക്കും കുടുംബശ്രീ പിന്തുണ നല്‍കിയിരുന്നു. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും കാലതാമസമുണ്ടാകുമെന്നതിനാല്‍ തന്നെ ഈ സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ സേവനം നല്‍കാനുള്ള ആശയം പ്രാവര്‍ത്തികമാക്കുകയാണ്.  
 നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു. പ്രത്യേകം പരിശീലനം ലഭിച്ച 430 അധ്യാപകരും 351  ആയമാരുമാണ് ബഡ്സ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മാതാപിതാക്കളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ തയാറാക്കാന്‍ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ അധ്യാപകര്‍ തയാറാക്കിക്കഴിഞ്ഞു. ഈ വീഡിയോകള്‍ യൂട്യൂബ് ചാനല്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി മാതാപിതാക്കളിലേക്ക് എത്തിക്കും. എല്ലാ കുട്ടികളും സ്ഥിരമായി വീഡിയോ കാണുന്നുവെന്നും പരിശീലനങ്ങള്‍ ചെയ്യുന്നുവെന്നും അധ്യാപകര്‍ തന്നെ ഉറപ്പുവരുത്തും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും.
   ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍, പരിസര നൈപുണി, ഗണിത നൈപുണി, ആരോഗ്യ നൈപുണി, പ്രാഥമിക ഗാര്‍ഹിക നൈപുണികള്‍, സാമൂഹിക നൈപുണികള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം, പേപ്പര്‍ പേന നിര്‍മ്മാണം, കരകൗശല വസ്തു നിര്‍മ്മാണം പോലെയുള്ള ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വീഡിയോകളാണ് തയാറാക്കിയിരിക്കുന്നത്. വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനായി ഫേസ്ബുക്ക് പേജും (https://www.facebook.com/STATE-BUDS-BRC-116333783392685/
) യൂട്യൂബ് ചാനലും (https://www.youtube.com/channel/UCJzWrG-myT3fJ-0UdIvbMtQ) ആരംഭിച്ചു കഴിഞ്ഞു. ഈ വരുന്ന ആഴ്ച മുതല്‍ വീഡിയോകള്‍ ഈ സങ്കേതകള്‍ മുഖേന സ്ഥിരമായി പങ്കുവച്ച് തുടങ്ങും.
  അടുത്തഘട്ടമെന്ന നിലയില്‍ ബഡ്സ് സ്ഥാപനങ്ങളിലെ തെറാപ്പിസ്റ്റുകളെ ഉപയോഗിച്ച് കുട്ടികള്‍ക്കാവശ്യമുള്ള പൊതുവ്യായാമത്തിന്റെ വീഡിയോകള്‍ തയാറാക്കുകയും അത് കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു