ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി നടത്തിപ്പ് ; കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

Posted on Tuesday, February 9, 2021

തിരുവനന്തപുരം : കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) ഏറ്റവും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതിന് 2019-20ലെ ദേശീയ പുരസ്‌ക്കാരം കുടുംബശ്രീ യ്ക്ക് ലഭിച്ചു. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീയ്ക്ക് ലഭിക്കുന്നത്. 2017-18ല്‍ മൂന്നാം സ്ഥാനവും 2018-19ല്‍ രണ്ടാം സ്ഥാനവുമാണ് നേടിയത്്. ഇപ്പോള്‍ വീണ്ടും മൂന്നാം സ്ഥാന മാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹാട്രിക് അവാര്‍ഡ് എന്ന നേട്ടവും കുടുംബശ്രീ കൈവരിച്ചു. പദ്ധതി നടത്തിപ്പിന് വിനിയോഗിക്കാനായി പുരസ്‌ക്കാരത്തിനൊപ്പം 6 കോടി രൂപ ക്യാഷ് അവാര്‍ഡായും ലഭ്യമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചതിനാല്‍ യഥാക്രമം 6 കോടി രൂപയും 9 കോടി രൂപയും അധികമായി പദ്ധതി നടത്തിപ്പിന് കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ പദ്ധതികളാണ് എന്‍.യു.എല്‍.എം-ലൂടെ കുടുംബശ്രീ കേരളത്തിലെ  നഗരങ്ങളില്‍ നടപ്പാക്കുന്നത്.

  എന്‍.യു.എല്‍.എം പദ്ധതിക്ക് കൂടാതെ ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുടുംബശ്രീ നേടിയെടുത്തിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ പരിശീലന പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് മൂന്ന് തവണ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജ് ഏറ്റവും മികച്ച രീതിയില്‍ നടത്തിയതിന് നബാര്‍ഡിന്റെ അവാര്‍ഡ്, കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) -ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചതിന് ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ് എന്നിങ്ങനെ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ പത്തിലേറെ ദേശീയ പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

 

 

 

Content highlight
വിവിധ ഉപജീവന പദ്ധതികള്‍, കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള

അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ്; അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി

Posted on Monday, February 8, 2021

തിരുവനന്തപുരം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെയും (എല്‍.ഐ.സി) കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.  2,72,085 അയല്‍ക്കൂട്ടാംഗങ്ങള്‍ ഇതുവരെ ചേര്‍ന്നു കഴിഞ്ഞു. 18 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗ ങ്ങള്‍ക്ക് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനാകും. ഒറ്റത്തവണ പ്രീമിയമായി നല്‍കേണ്ടത് 345 രൂപയാണ്. 2021 ഫെബ്രുവരി 1 മുതല്‍ 2022 ജനുവരി 30 വരെയാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി.

  ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും 66 മു തല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 15,000 രൂപയും 71 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ 10,000 രൂപയും പരിരക്ഷയായി ആശ്രിതര്‍ക്ക് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെ വായ്പയെടുത്തവര്‍ക്ക് ജീവന്‍ഹാനി സംഭവിച്ചാല്‍ അവരുടെ വായ്പാ തുകയ്ക്കും പരിരക്ഷ ലഭിക്കും. സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഈ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ആക്‌സിഡന്റ് കവറേജു കൂടി ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

  ഇതുവരെ ജീവന്‍ ദീപം പദ്ധതിയില്‍ ചേര്‍ന്ന 2.72 ലക്ഷം പേരില്‍ 72,143 പേര്‍ എറണാകുളം ജില്ലയില്‍ നിന്നും 67,300 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമാണ്. കൊല്ലം ജില്ലയില്‍ നിന്ന് 28,308 പേരും മലപ്പുറത്ത് നിന്ന് 21,863 പേരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

 

 

Content highlight
ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളില്‍ പുതിയ പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കുടുംബശ്രീ

Posted on Thursday, February 4, 2021

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നാഷണല്‍ റൂറല്‍ എക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്ട് (എന്‍.ആര്‍.ഇ.ടി.പി) വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്നു. സംരംഭ മാതൃക ഉയര്‍ന്നതലത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ഈ പ്രോജക്ടിന്റെ ഭാഗമായി സംരംഭങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനായി നിയമിക്കുന്ന ബിസിനസ് ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ട് പ്രൊവൈഡേഴ്‌സിന് (ബി.ഡി.എസ്.പി) പരിശീലനം നല്‍കാനുള്ള സഹായം എന്‍.ആര്‍.എല്‍.എം (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നു . പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയാറാക്കി ഉചിതമായ രീതിയില്‍ അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് പരിശീലന ലക്ഷ്യം.

  സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം കുടുംബശ്രീയുടെ സഹായം തേടാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി പരിശീലനം നല്‍കുന്നതിന് കുടുംബശ്രീ കരാറിലൊപ്പിട്ടു. അസാം, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ എന്‍.ആര്‍.ഇ.ടി.പിയുടെ ഭാഗമായി ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനം നല്‍കാനായി ഇപ്പോള്‍ തന്നെ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) മുഖേനയാണ് പരിശീലനം നല്‍കുക.  

  എസ്.വി.ഇ.പിയിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ വ്യാപകമാണ് എന്‍.ആര്‍.ഇ.ടി.പിയിലെ ബി.ഡി.എസ്.പിമാരുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതണ്ട്.  കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് നല്‍കുന്ന പരിശീലന മൊഡ്യൂള്‍ ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനത്തിന്റെ അടിസ്ഥാന മൊഡ്യൂളാക്കി പരിഗണിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവും കാര്യശേഷിയും നേടിക്കൊടുക്കാന്‍ വേണ്ടി ഗ്രോത്ത് മൊഡ്യൂള്‍ എന്ന രീതിയില്‍ മറ്റൊരു പുതിയ പരിശീലന മൊഡ്യൂള്‍ കൂടി തയാറാക്കി ഇവര്‍ക്ക് പരിശീലനം നല്‍കാനുമാണ് കുടുംബശ്രീ തയാറെടുക്കുന്നത്. അടിസ്ഥാന മൊഡ്യൂളും ഗ്രോത്ത് മൊഡ്യൂളും അടങ്ങിയ പരിശീലന പദ്ധതിയാകും എന്‍.ആര്‍.എല്‍.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ഡി.എസ്.പിമാര്‍ക്ക് വേണ്ടി കുടുംബശ്രീ തയാറാക്കുകയെന്ന് ചുരുക്കം.

  കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതി അവലംബിച്ച് ഈ പരിശീലനം നല്‍കാനാണ് കുടുംബശ്രീയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സംരംഭങ്ങള്‍ക്ക്  പിന്തുണയേകാനുള്ള മികച്ച കമ്മ്യൂണിറ്റി കേഡര്‍മാരെ  വാര്‍ത്തെടുക്കാനുള്ള ഒരു പരിശീലനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാക്കുകയെന്നത് കുടുംബശ്രീ നേരിടുന്ന കനത്ത വെല്ലുവിളിയാണ്. ആവശ്യമായ പരിശീലനവും നൈപുണ്യ വികസനവുമൊക്കെ ഓണ്‍ലൈനായി പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവും കുടുംബശ്രീ രൂപീകരിക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമേ വിവിധ വിഷയങ്ങളിലുള്ള വീഡിയോകളും കേസ് സ്റ്റഡികളും പരിശീലനങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത പഠന സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുപരിയായി ഈ പഠന സാമഗ്രികളും പിന്തുടര്‍ന്ന് പരിശീലനം മികച്ചതാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 എന്‍.ആര്‍.എല്‍.എമ്മിന്റെ ഭാഗമായുള്ള ഈ പരിശീലന മൊഡ്യൂളുകള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചശേഷം പരിശീലന പരിപാടികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Content highlight
എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത

കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച 03.00 മണിക്ക്

Posted on Tuesday, February 2, 2021

കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2ലെ ലയം ഹാളില്‍ 

Content highlight
Co-ordination Committee Meeting will be held on Wednesday 10.02.2021 at 03.00 pm at Layam Hall, Secretariat Annex 2

കുട്ടികളുടെ മാനസികാരോഗ്യത്തിനായി കണ്ണൂരിന്റെ കളിമുറ്റം

Posted on Monday, February 1, 2021

കോവിഡ്- 19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കുട്ടികളെ ഏറെ ബാധിച്ചിരിക്കുന്നുവെന്നും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള ചിന്തയില്‍ ജില്ലയിലെ കുടുംബശ്രീ ബാലസഭകള്‍ മുഖേന കണ്ണൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പരിപാടിയാണ് കളിമുറ്റം. ശിശുവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് കുട്ടികളുടെ ഈ സമഗ്ര വികസന പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സമഗ്ര ശിക്ഷ അഭിയാന്‍, ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വീസസ്) എന്നിവയുടെയെല്ലാം സംയോജനത്തോടെയാണ്  പദ്ധതിയുടെ നടത്തിപ്പ്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2021 ജനുവരി 28ന് നടന്നു.

  കുട്ടികളുടെ ശാരീരിക, സാമൂഹിക, മാനസികാരോഗ്യ വികസനമാണ് കളിമുറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബാലസഭകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവദിക്കുകയും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ജില്ലാ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ അവശ്യമായ സഹായം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവന മനോഭാവം വളര്‍ത്തിയെടുക്കല്‍, കലാ- കായിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ ഏകോപന പദ്ധതിയിലൂടെ നടത്തും. കോവിഡ്- 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചാകും ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

 കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. അയല്‍ക്കൂട്ടതലം (ബാലസഭാതലം), എ.ഡി.എസ് തലം, പഞ്ചായത്ത് തലം, ജില്ലാതലം എന്നിങ്ങനെ നാല് തലങ്ങളിലായാണ് കളിമുറ്റം പരിപാടി നടത്തുന്നത്. കളിമുറ്റം മുഖേന നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.

1. പാഠ്യ പ്രവര്‍ത്തനങ്ങള്‍- കുട്ടികള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണിവ. പ്രാദേശിക ചരിത്രവിവരം തേടല്‍ (സാമൂഹ്യപാഠം), പച്ചക്കറിത്തോട്ടം ഒരുക്കല്‍, ഉദ്യാനപരിപാലനം (ബോട്ടണി), പുസ്തക ചര്‍ച്ച, കവിതാലാപനം (ഭാഷാ പഠനം), പക്ഷീ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം (സുവോളജി, ബോട്ടണി)
2. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍- കലയുമായി ബന്ധപ്പെട്ടത് (പുസ്തകങ്ങള്‍, കവിതകള്‍, സംഗീതം, കരകൗശല വസ്തു നിര്‍മ്മാണം, ഒറിഗാമി), സ്‌പോര്‍ട്‌സ്-ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ടത് (സൈക്ലിങ് ഗ്രൂപ്പുകള്‍, മാരത്തണ്‍, നടത്തം)
3. വ്യക്തിത്വ വികസനം, ലിംഗ സമത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ (ഡോക്ടര്‍ കിഡ്- കോവിഡ് പ്രതികരണത്തിനും അവബോധത്തിനും, പാചകം- ആണ്‍പെണ്‍ ഭേദമില്ലാതെ, വീട്ടുജോലികള്‍ - ആണ്‍പെണ്‍ ഭേദമില്ലാതെ, വീടും പരിസരവും വൃത്തിയാക്കല്‍- ആണ്‍പെണ്‍ ഭേദമില്ലാതെ)
4. സാമൂഹ്യസേവന മനോഭാവം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും ഇവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളും. സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം  പൊതു ഇടങ്ങള്‍, വഴികള്‍ എന്നിവയുടെ ശുചീകരണം.

Content highlight
കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീയ്ക്ക് ഒരു കോടി തുണി സഞ്ചികള്‍ക്കുള്ള ഓര്‍ഡര്‍

Posted on Saturday, January 30, 2021

കുടുംബശ്രീ തയ്യല്‍ യൂണിറ്റുകളില്‍ നിന്ന് 1 കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് ലഭിച്ചു. ഈ അടുത്ത കാലത്ത് കുടുംബശ്രീയ്ക്ക് നേടാനായ ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള ഓര്‍ഡറാണിത്. ഭക്ഷ്യ കിറ്റുകള്‍ നല്‍കുമ്പോള്‍ കൊടുക്കാനുള്ള തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ ആണിത്. അടുത്ത നാല് മാസത്തേക്ക് സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികളില്‍ ഏകദേശം 30% ഈ ഓര്‍ഡര്‍ വഴി തയാറാക്കി നല്‍കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

  കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള 524 ടെയ്‌ലറിങ് യൂണിറ്റുകളാണ് തുണിസഞ്ചികള്‍ തയാറാക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്. ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള  വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു മാസം  ഏകദേശം 25 ലക്ഷത്തോളം തുണിസഞ്ചികള്‍ തയാറാക്കി  സപ്‌ളൈകോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് ചുരുക്കം.  അങ്ങനെ നാല് മാസങ്ങള്‍ കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാന്‍ കഴിയും. ഇപ്രകാരം നാല് മാസം കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

  സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികള്‍ തയാറാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ മുന്നോട്ട് വരികയാണെങ്കില്‍ ഈ ഓര്‍ഡര്‍ നിശ്ചയിച്ചതിനും മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനാകുമെന്നതിനാല്‍ താത്പര്യമുള്ള യുണിറ്റുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ വിവരം അറിയിക്കേണ്ടതാണ്. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുടുംബശ്രീ തയ്യല്‍ സംരംഭങ്ങള്‍ക്ക് ഈ ഓര്‍ഡറിലൂടെ ഒരു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.

 

Content highlight
ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്.

ഇ- റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ നിരത്തിലേക്ക്

Posted on Friday, January 29, 2021

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി  സ്ത്രീകള്‍ക്ക് വിവിധ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങുടെ ഭാഗമായി 6 ഇ-റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാങ്ങുന്ന  സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും അര്‍ഹതയുള്ളവര്‍ക്ക് ഉപജീവന അവസരം ഒരുക്കിനല്‍കാനുമായാണ് സ്മാര്‍ട്ട് സിറ്റി ഇങ്ങനെയൊരു പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ഡ്രൈവിങ് അറിയാവുന്ന താഴ്ന്ന വരുമാനമുള്ള ആറ് അയല്‍ക്കൂട്ട അംഗങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നു.

  വാഹനത്തിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി 10,000 രൂപ മുന്‍കൂര്‍ വാടക വാങ്ങിയാണ് റിക്ഷകള്‍ നല്‍കുന്നത്. ആറ് മാസം വാഹനം മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ തുക ഇവര്‍ക്ക് തിരികെ നല്‍കും. കൂടാതെ ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ യാത്രാ സര്‍വീസ് നടത്തിയതിന് ശേഷം അതാത് ഗുണഭോക്താക്കളുടെ പേരിലേക്ക് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്യും.  ഇ - റിക്ഷകള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കി. ഉടന്‍തന്നെ  കുടുംബശ്രീ അംഗങ്ങള്‍ ഓടിക്കുന്ന സ്മാര്‍ട്ട്‌സിറ്റി ഇ- റിക്ഷകള്‍ നിരത്തിലിറങ്ങും.

  ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട്  മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും. ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഒരു തവണ 3 വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഗുണഭോക്താക്കളുടെ വീടുകളില്‍ നിന്ന് പവര്‍ പ്ലഗ്ഗ് വഴിയും ചാര്‍ജ്ജ് ചെയ്യാനാകും. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഡ്രൈവ് ചെയ്യാനാകുന്ന ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ളതാണ് ഈ ഇ- റിക്ഷകള്‍. ഇവ തീര്‍ത്തും പ്രകൃതി സൗഹൃദവുമാണ്.

 

Content highlight
ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും