മികച്ച വിറ്റുവരവോടെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി മുന്നോട്ട്

Posted on Tuesday, June 22, 2021

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ശൃംഖല 13 ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ച് മുന്നേറുന്നു. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി വിപണന മേളകള്‍, സ്ഥിരവിപണന കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ മുഖേനയുള്ള വിപണനം എന്നിവയ്‌ക്കൊപ്പമാണ് ഹോം ഷോപ്പ് സംവിധാനവും ആരംഭിച്ചത്. കേരളത്തിലെ 14 ല്‍ 13 ജില്ലകളിലും ഹോംഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
 
  ഹോംഷോപ്പ് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു മാനേജ്‌മെന്റ് ടീമാണ്. ഈ ടീമിന്റെ നേതൃത്വത്തില്‍ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച്, സംഭരിച്ച് ഹോം ഷോപ്പ് ഓണര്‍മാരിലൂടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നു. ഈ ഒരു മാതൃകയാണ് കേരളത്തിലുടനീളം ഹോംഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ സ്വീകരിച്ചിരിക്കുന്നതും. ഒരു ജില്ലയില്‍ ഒന്നോ അതിലധികമോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം ഉണ്ടാകാം. ഓരോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ കീഴിലും അനവധി ഹോംഷോപ്പ് ഓണര്‍മാരുമുണ്ടാകും. ഹോം ഷോപ്പ് ഓണര്‍മാരുടെ ശൃംഖലയിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി നല്‍കുന്നതിനൊപ്പം മാര്‍ക്കറ്റിങ് മേഖലയിലെ സേവനദാതാക്കളായ ഈ ഹോം ഷോപ്പ് ഓണര്‍മാര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

  നിലവില്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലുമായി 19 ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമുകളാണുള്ളത്. കാസര്‍ഗോഡ്, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ട് വീതവും കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഒന്ന് വീതവും. ഈ മാനേജ്‌മെന്റുകളുടെ എല്ലാം കീഴിലായി 1861 ഹോം ഷോപ്പ് ഓണര്‍മാരുമുണ്ട്. ഇതില്‍ 602 ഹോം ഷോപ്പ് ഓണര്‍മാരുള്ള കോഴിക്കോട് ജില്ല മികച്ച പ്രവര്‍ത്തന നേട്ടമാണ് കൈവരിച്ചുവരുന്നത്. നിലവില്‍ 320 കുടുംബശ്രീ സംരംഭങ്ങളില്‍ നിന്നുള്ള 749 ഉത്പന്നങ്ങളാണ്  സംസ്ഥാനമൊട്ടാകെയുള്ള ഹോം ഷോപ്പ് വിപണന ശൃംഖലയുടെ ഭാഗമായി വില്‍ക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലെയും പരമാവധി കുടുംബശ്രീ സംരംഭകരെയും ഹോംഷോപ്പ് സംവിധാനത്തിന്റെ ഭാഗമാക്കിക്കൊണ്ട് ഹോം ഷോപ്പ് ഓണര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കോവിഡ് -19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പോയി വിപണനം നടത്തുന്നതിന് തടസ്സം നേരിട്ടുണ്ടെങ്കിലും ഹോം ഷോപ്പ് പദ്ധതി മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്. 2021 ജനുവരിയില്‍ 91.58 ലക്ഷം രൂപ, ഫെബ്രുവരിയില്‍ 1.09 കോടി രൂപ, മാര്‍ച്ചില്‍ 90.27 ലക്ഷം രൂപ,  ഏപ്രിലില്‍ 75.19 ലക്ഷം  രൂപ എന്നിങ്ങനെയായിരുന്നു ഹോം ഷോപ്പ് മുഖേനയുള്ള ആകെ വിറ്റുവരവ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി വീണ്ടും ലോക്ഡൗണ്‍ നിലവില്‍ വന്ന മേയ് മാസത്തില്‍ 21.45 ലക്ഷം രൂപയുടെ വിപണനവും ഹോംഷോപ്പിലൂടെ നടന്നു.

 

Content highlight
Home Shop Project progressing with good growth mlm

ഇ- സേവാ കിയോസ്‌കുകള്‍ ആരംഭിക്കാന്‍ കുടുംബശ്രീയ്ക്ക് അനുമതി

Posted on Tuesday, June 22, 2021

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളോ സബ് റീജ്യണല്‍ ആര്‍.ടി ഓഫീസുകളോ ഇല്ലാത്ത, പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന ഇടങ്ങളില്‍ (ബസ് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഓഫീസുകള്‍....തുടങ്ങിയ) ഇ- സേവാ കിയോസ്‌കുകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റേതുള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ 100 ഇ- സേവാ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള ഇടങ്ങളും സംരംഭങ്ങള്‍ നടത്താന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങളെയും ജില്ലാ മിഷന്‍ കണ്ടെത്തി, മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കാനാണ് ജനുവരിയില്‍ നടത്തിയ സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്.

   മോട്ടോര്‍ വാഹന വകുപ്പിന്റേത് കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കിയോസ്‌കുകള്‍ വഴി നല്‍കാനും അനുമതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്- ഇ സേവാ കിയോസ്‌ക് എന്നാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. ഇപ്രകാരം ലാഭകരമായി സേവന കിയോസ്‌കുകള്‍ ആരംഭിക്കാനുള്ള ഇടവും അതിന് താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി ജില്ലാ ടീമുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രൊപ്പോസല്‍ ലഭിച്ച ശേഷം ഇത് ക്രോഡീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കി, ഉത്തരവ് ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

   കുടുംബശ്രീയും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ- സേവാ കേന്ദ്രങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഓരോ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും ഇ- സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ അതുവഴി നല്‍കുന്ന പദ്ധതിയാണിത്.  കേരളത്തിലെ വിവിധ റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് അനുബന്ധിച്ച് 53 ഇ-സേവാ കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി 2016ലാണ് ലഭിച്ചത്. ശേഷിക്കുന്ന റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് ചേര്‍ന്ന് ഇത്തരത്തില്‍ ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളും അതാത് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്.

 

Content highlight
Approval for Kudumbashree to start E-Seva Kiosks mlm

കാസര്‍ഗോഡിന്റെ 'ഹോമര്‍'വാതില്‍പ്പടി സേവനം

Posted on Tuesday, June 22, 2021

കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണും അത് മൂലമുള്ള ബുദ്ധിമുട്ടുകളും കൊണ്ട് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം 'ഹോമര്‍' വാതില്‍പ്പടി സേവനം ആരംഭിച്ചു.  ഗുണഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളിലെത്തിച്ച് നല്‍കുന്ന ഈ പദ്ധതിയിലൂടെ ഒരു സംരംഭ സാധ്യതകൂടിയാണ് ജില്ലാ ടീം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തുറന്നേകിയിരിക്കുന്നത്.

  കാസര്‍ഗോഡ് ജില്ലയിലെ മംഗല്‍പ്പാടി, ചെറുവത്തൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നീ നാല് സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ നാല് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുമുള്ള ഇരുചക്ര വാഹനമോ ഓട്ടോയോ ഉള്ള രണ്ട് അയല്‍ക്കൂട്ടാംഗങ്ങളെ വീതം തെരഞ്ഞെടുത്ത് അവരുടെ മൊബൈല്‍ നമ്പരുകള്‍ സംഘടനാ സംവിധാനം വഴി എല്ലാ വീടുകളിലേക്കും എത്തിച്ച് നല്‍കിയാണ് ഹോമര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ നമ്പരുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സ്ആപ്പ് മുഖേന അയച്ചു നല്‍കാം. ഇത് അനുസരിച്ച് സാധനങ്ങളും മരുന്നുകളും കടകളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.  ഏറ്റവും കുറഞ്ഞത് 500 രൂപയുടെയെങ്കിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. കൂടാതെ ഡെലിവറി ചാര്‍ജ്ജും ഈടാക്കും. 5 കിലോമീറ്ററിനുള്ളിലാണ് ഡെലിവറി നടത്തുക. 2 കിലോമീറ്റര്‍ പരിധി വരെ 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെ 50 രൂപയും 4 മുതല്‍ 5 കിലോമീറ്റര്‍ വരെ 60 രൂപയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.


  ഈ ഓര്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന കമ്മീഷനിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിലുപരിയായി മികച്ചൊരു സേവനമാണ് സംരംഭ മാതൃകയിലുള്ള 'ഹോമര്‍' എന്ന ഈ പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലാ ടീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. ആരംഭിച്ച് ആദ്യ രണ്ടു ദിവസങ്ങള്‍ കൊണ്ട് തന്നെ പദ്ധതി വിജയത്തിലേക്കെത്തുന്നുവെന്ന സൂചനയാണ് ലഭിച്ചത്. ആദ്യ ദിവസം ഒമ്പത് ഓര്‍ഡറുകള്‍ ലഭിച്ചു, 5850 രൂപയുടെ ഓര്‍ഡര്‍. രണ്ടാം ദിനം 11 ഓര്‍ഡറുകളും (7300 രൂപ). വിജയസാധ്യത പരിശോധിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കാസര്‍ഗോഡ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.

homer

 

Content highlight
Kudumbashree Kasaragod District Mission launches 'Homer' Home Delivery Service mlm

ആറളത്ത് നിന്നും 'ആദി കുടകള്‍'

Posted on Monday, June 21, 2021

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ 'ആദി കുടകള്‍' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിയിരിക്കുന്നു. 28 ആദിവാസി വനിതകളാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. 21 ഇനം കുടകള്‍ 'ആദി കുടകള്‍' എന്നപേരില്‍ കുടുംബശ്രീ ശൃംഖലയിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രിന്റ് കുടയ്ക്ക് 345 രൂപയും ത്രീ ഫോള്‍ഡ് കറുത്ത കുടയ്ക്ക് 325 രൂപയും കളര്‍ കുടയ്ക്ക് 335 രൂപയുമാണ് വില.

  ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ 28 ആദിവാസി വനിതകള്‍ക്ക് കണ്ണൂര്‍ ജില്ലാ ടീമിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയായിരുന്നു. കുടനിര്‍മ്മാണ കിറ്റുകളും നല്‍കി. തുടര്‍ന്ന് ഇവരുടെ രണ്ട് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ സി.ഡി.എസില്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 5000 കുടകള്‍ വിപണിയിലിറക്കുകയെന്ന ചെറിയ ലക്ഷ്യമാണ് ഈ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

  കുട നിര്‍മ്മാണത്തിന് പൊതുവായി പിന്തുടരുന്ന അതേ രീതിയില്‍ തന്നെയാണ് നിള, ലോട്ടസ് എന്നീ രണ്ട് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. കുട തയാറാക്കുന്നതിനുള്ള കുടനിര്‍മ്മാണ കിറ്റ് വിപണിയില്‍ നിന്ന് വാങ്ങി വീടുകളിലിരുന്ന് കുടകള്‍ തയാറാക്കി വിപണിയിലേക്ക് എത്തിക്കുന്ന രീതിയാണിത്.

   കൂലിവേല മാത്രം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പഞ്ഞമാസങ്ങളില്‍ അധിക വരുമാനം ലഭ്യമാക്കി കൈത്താങ്ങേകാനാണ് ഈ സംരംഭ പ്രവര്‍ത്തനം വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. കുട വാങ്ങാന്‍ താത്പര്യമുള്ള ഏവര്‍ക്കും 04902953006, 9645183673 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

Content highlight
Kudumbashree Kannur District team comes up with ‘Aadhi Umbrellas’ from the Tribal Resettlement Area of Aralam Farm mlm

കുടുംബശ്രീ 'ഒരു കുഞ്ഞുപരീക്ഷ' - സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു

Posted on Friday, June 11, 2021

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനെതിരായ ബോധവല്‍ക്കരണ പരിശീലനത്തിലൂടെ ആരോഗ്യപൂര്‍ണവും മൂല്യാധിഷ്ഠിതവുമായ ഒരു പുതുതലമുറയെ സൃഷ്ടിക്കാന്‍ വഴിയൊരുങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 അതിവ്യാപനം കാരണം കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരുന്നതിനോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ കഴിയാത്ത സാഹചര്യത്തില്‍ അടച്ചിടലിന്‍റെ വിരസത ഒഴിവാക്കുന്നതിനും കോവിഡ് 19 മഹാമാരിയെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരെ ബോധവല്‍ക്കരിക്കുന്നതിനുമാണ് 'ഒരു കുഞ്ഞുപരീക്ഷ' സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുക. പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കു ന്നതിനും അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

'ഒരു കുഞ്ഞു പരീക്ഷ' യുടെ ഭാഗമായി ഇന്നലെ ആരംഭിച്ച മോഡല്‍ പരീക്ഷയ്ക്ക് ആവേശകരമായ പ്രതികരണമാണ് സംസ്ഥാനത്തെ എല്ലാ ബാലസഭകളില്‍ നിന്നും ലഭിച്ചത്. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. നാലര ലക്ഷം കുട്ടികളാണ് ഇന്നലെ(10-6-2021)  മോഡല്‍ പരീക്ഷയില്‍ പങ്കെടുത്തത്. എല്ലാ പരീക്ഷയിലും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോഴേക്കും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

  സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. ഏറ്റവും മികച്ച പങ്കാളിത്തം ഉറപ്പിക്കുന്ന സി.ഡി.എസിനും ജില്ലകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിക്കൊണ്ട് കൂടുതല്‍ കുട്ടികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

 

kunjuexam

  സോഷ്യല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം ഓഫീസര്‍ അനു ആര്‍.എസ് സ്വാഗതം പറഞ്ഞു.  കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടിയെന്നും, ഇതുവഴി കുട്ടികളിലൂടെ ഓരോ കുടുംബങ്ങളിലേക്കും കോവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍(ലൈവ്ലിഹുഡ്) നവീന്‍. സി ആശംസാ പ്രസംഗം നടത്തി. സോഷ്യല്‍ ഡെവലപ്മെന്‍റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ നന്ദി പറഞ്ഞു.

 

 

 

Content highlight
Kudumbashree launches 'Kunju Pareeksha' (Simple Exam) to fight back Covid-19 ml

പരിസ്ഥിതി ദിനം ആഘോഷമാക്കി ബഡ്സ് കുട്ടികള്‍

Posted on Tuesday, June 8, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ലോക പരിസ്ഥിതി ദിനം ആഘോഷമാക്കി. ലോക്ഡൗണാണെങ്കിലും ബഡ്സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ പങ്കാളിത്തത്തോട് കൂടി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയായിരുന്നു.

  കേരളത്തിലെ ഭൂരിഭാഗം ബഡ്സ് സ്ഥാപനങ്ങളിലെയും കുട്ടികള്‍ ലോക പരിസ്ഥിതി ദിനത്തില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളോടൊപ്പം  അതിന്റെ വളര്‍ച്ചയിലുള്ള സന്തോഷത്തോടെ നില്‍ക്കുന്ന ഫോട്ടോകളും ഈ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളുടെ ഒപ്പമുള്ള ഫോട്ടോകളും എടുത്ത് അത് പങ്കുവയ്ക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഇതില്‍ പ്രധാനം. ഒരു 'തൈ നടീലില്‍' ഒതുങ്ങാതെ പ്ലക്കാര്‍ഡ് നിര്‍മ്മാണം, വീടും പരിസരവും ശുചിയാക്കല്‍, ചിത്രരചനാ മത്സരം തുടങ്ങീ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും വിവിധ ബഡ്സ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തി.

 

Content highlight
Children from BUDS Institutions cheerfully celebrate World Environment Day mlm

ബഡ്സ് സ്‌കൂളുകളിലും ആഘോഷമായി പ്രവേശനോത്സവം

Posted on Tuesday, June 8, 2021

കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയോജന പദ്ധതിയായ ബഡ്‌സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം ആഘോഷമായി. ബഡ്സ് സ്‌കൂളുകളിലും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും ഓണ്‍ലൈന്‍ സങ്കേതം ഉപയോഗിച്ച് സ്ഥാപനതലത്തില്‍  പ്രവേശനോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 342 ബഡ്സ് സ്ഥാപനങ്ങളിലായി 9545 കുട്ടികളാണ് പഠനവും പരിശീലനവും നേടുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് നടന്ന പ്രവേശനോത്സവത്തിന് ശേഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ബഡ്സ് വിദ്യാര്‍ത്ഥികളെ സകുടുംബം ഭാഗമാക്കിക്കൊണ്ട് ഓണ്‍ലൈനായാണ് ബഡ്സ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ജനപ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും, അധ്യാപകരും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലയിലുള്ളവരും ഓണ്‍ലൈനായി നടത്തിയ ഈ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

  കഴിഞ്ഞവര്‍ഷം മുതല്‍ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നു നല്‍കിവരുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ നല്‍കിത്തുടങ്ങിയപ്പോള്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി വിവിധ ക്ലാസ്സുകളും പരിശീലനങ്ങളും നല്‍കുകയായിരുന്നു. സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്തത് കുട്ടികളെ പലപ്പോഴും അസ്വസ്ഥരാക്കുന്നുവെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ ബഡ്സ് ടീച്ചര്‍മാരും, ആയമാരുമാരും, വിഷയ വിദഗ്ധരുമായി കൂടിയാലോചിച്ച് വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

  അധ്യാപകര്‍ ക്ലാസ്സുകളുടെ വീഡിയോ തയാറാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും വീഡിയോകള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ വീഡിയോ കുട്ടികളെ കാണിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലിരുന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും അസൈന്‍മെന്റുകളും മറ്റും കുട്ടികളെ കൊണ്ട് പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് പരിശോധിക്കുന്നതിനായി നല്‍കുകയും ചെയ്തുവന്നു. കൂടാതെ ഓരോ വീഡിയോ ക്ലാസ്സുകള്‍ക്കും അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുകയും കുട്ടികള്‍ അത് പൂര്‍ത്തീകരിച്ച്  അധ്യാപകര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ കുട്ടികളെ ഫലപ്രദമായ രീതിയില്‍ ഈ ക്ലാസ്സുകളുടെ ഭാഗമാക്കി പൂര്‍ണ്ണമായും ഓരോ കുട്ടിയുമായും നേരിട്ട് ഇടപെട്ട്  ഇന്ററാക്ടീവായ രീതിയിലാണ് ഈ പ്രവര്‍ത്തനം നടപ്പിലാക്കിയത്.  ഓരോ സ്ഥാപനത്തിലെയും അധ്യാപകര്‍, അവിടുത്തെ വിദ്യാര്‍ത്ഥികളുടെ പ്രത്യേക സവിശേഷതകള്‍ അറിഞ്ഞ് തയാറാക്കിയ വ്യക്തിഗത പ്ലാനുകള്‍ അനുസരിച്ചുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും (ചിത്രരചന, പത്രവായന, അക്ഷരപഠനം, സംഗീത പഠനം, തയ്യല്‍ പഠനം അടുക്കള ജോലിക്ക് ഒപ്പം ചേരല്‍, കരകൗശല വസ്തു നിര്‍മ്മാണം, പച്ചക്കറി പരിപാലനം തുടങ്ങിയവ) ചെയ്യിപ്പിച്ചു. വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കുട്ടികളുടെ പ്രവര്‍ത്തനങ്ങളുടെ നിരന്തര മേല്‍നോട്ടം നടത്തുകയും ചെയ്തു.

  ബഡ്സ് സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാരായ എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ബഡ്‌സിലെ അധ്യാപകരുടെ കടമ ആണെന്ന് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഭിന്നശേഷിക്കാരായ കുട്ടികളില്‍ പലര്‍ക്കും തെറാപ്പികള്‍  വളരെ അത്യാവശ്യമായിരുന്നതിനാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംപോസിറ്റ് റീജിയണല്‍ സെന്റര്‍ (സി.ആര്‍.സി) മുഖേന 6 ജില്ലകളില്‍ തെറാപ്പി ഏറ്റവും അത്യാവശ്യമായിട്ടുള്ള ബഡ്‌സിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയി തെറാപ്പി സേവനവും ആരംഭിച്ച് ഇപ്പോഴും നല്‍കി വരുന്നു. ഇത് കൂടാതെ അതാത് ജില്ലകള്‍ ഓരോ പ്രദേശത്തെയും സൗകര്യങ്ങള്‍ അനുസരിച്ച് നിരവധി ആശയങ്ങളും ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരുന്നു.

 കഴിഞ്ഞവര്‍ഷത്തേത് പോലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ഈ വര്‍ഷവും തുടരും. എല്ലാ ബഡ്സ്  അധ്യാപകരും ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ ഫോണില്‍ വിളിക്കുകയോ, വീഡിയോ കോളിലൂടെ സംസാരിക്കുകയോ ചെയ്യുന്നതിനും, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓണ്‍ലൈനില്‍ കുട്ടികളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ നല്‍കുന്നതിനും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് ഉറപ്പു വരുത്താനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തിനുതകുന്ന പരിശീലനങ്ങള്‍ ഓണ്‍ലൈനായി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ നല്‍കുന്നതാണ്.

 

Content highlight
BUDS Schools celebrate Admission Festival in joyous mode mlm

പാഠപുസ്തക വിതരണത്തില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍

Posted on Saturday, June 5, 2021

കേരളത്തിലെ സ്‌കൂളുകളിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഈ വര്‍ഷം മുതലാണ് എല്ലാ ജില്ലകളിലും ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചത്. പുസ്തകം പ്രിന്റ് ചെയ്യുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്) 14 ജില്ലകളിലുമായുള്ള 15 ഹബ്ബുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്നു. ഈ ഹബ്ബുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു ടീം പ്രവര്‍ത്തിച്ചുകൊണ്ട് പുസ്തകങ്ങള്‍ ആ ജില്ലയിലുള്ള വിവിധ സൊസൈറ്റികളുടെ ആവശ്യം അനുസരിച്ച് തരംതിരിച്ച് തയാറാക്കി വാഹനങ്ങളില്‍ കയറ്റി കൃത്യസമയത്ത് സ്‌കൂളുകളിലേക്ക് വിതരണത്തിനായി എത്തിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്നത്. 15 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 320 കുടുംബശ്രീ അംഗങ്ങളാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വരുന്നത്.

  പാഠപുസ്തക വിതരണം പൂര്‍ണ്ണമായും ഏറ്റെടുക്കാനുള്ള അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് 2021 ജനുവരിയിലാണ്. ഫെബ്രുവരിയോടെ ഹബ്ബിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സജ്ജമാക്കി. ഫെബ്രുവരി മാസത്തില്‍ തന്നെ കെ.ബി.പി.എസില്‍ നിന്നുള്ള ആദ്യ ലോട്ട് എത്തുകയും സൊസൈറ്റികളില്‍ നിന്നുള്ള ആവശ്യകത അനുസരിച്ച് ഇത് തരംതിരിച്ച് തയാറാക്കുന്ന പ്രവര്‍ത്തനം കുടുംബശ്രീ അംഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളും പിന്നീട് ലോക്ഡൗണും നിലവില്‍ വന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. മേയ് മൂന്നാം ആഴ്ച മുതല്‍ പാഠപുസ്തക വിതരണം അവശ്യ സേവന പട്ടികയില്‍ ഉള്‍പ്പെടുത്തി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് ഈ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയായിരുന്നു.

സ്‌കൂളുകള്‍ തുറന്ന്, കഴിഞ്ഞവര്‍ഷത്തെ റിവിഷന്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പാഠപുസ്തകങ്ങളും കെ.ബി.പി.എസില്‍ നിന്ന് ലഭ്യമാക്കി വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മേയ് 30 വരെ 70 ശതമാനം പുസ്തകം ഹബ്ബുകളില്‍ നിന്ന് സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. കുറച്ച് മാസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന തൊഴില്‍ അവസരമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു സേവനത്തിലൂടെ താത്ക്കാലികമായ വരുമാന മാര്‍ഗ്ഗമാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
 

textbook distribution

 

Content highlight
Kudumbashree members active in textbook distribution

2021-22 ലെ പുതുക്കിയ ബജറ്റ്- കുടുംബശ്രീയ്ക്ക് മികച്ച പരിഗണന

Posted on Saturday, June 5, 2021

* പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി രൂപയായി വര്‍ധിപ്പിച്ചു
*അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയ്ക്കും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും പത്തു കോടി രൂപ വീതം
* സ്മാര്‍ട്ട് കിച്ചണ് അഞ്ചു കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ കുടുംബശ്രീയ്ക്ക് മികച്ച പരിഗണന. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജ് വിഹിതം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടി രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 60 കോടി രൂപയായിരുന്നു. ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും വേണ്ടിയാണിത്. ഇതു കൂടാതെ നിലവില്‍ 70,000ത്തോളം വരുന്ന കുടുംബശ്രീ കര്‍ഷക സംഘങ്ങളിലെ അംഗങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി കുടുംബശ്രീ വഴി കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ പത്തു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. തരിശുരഹിത കേരളം ലക്ഷ്യമിട്ടും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഈ തീരുമാനം.

 ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്ന നയത്തിലൂന്നി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കുടുംബശ്രീയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് നാലു ശതമാനം പലിശയിളവ് ലഭ്യമാക്കും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയില്‍ ഉറപ്പു വരുത്തുന്നതിനായി ഈ വര്‍ഷം 10,000 ഓക്‌സിലറി അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കും. കെയര്‍എക്കണോമിയിലെ തൊഴിലസവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.

  അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കു വേണ്ടി പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. അതീവദരിദ്രരെ കണ്ടെത്താന്‍ വിശദമായ സര്‍വേ നടത്താനും ക്‌ളേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കമ്മിറ്റി രൂപീകരിച്ചു. സ്ത്രീകള്‍ക്ക് ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'സ്മാര്‍ട്ട് കിച്ചണ്‍' പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് അഞ്ചു കോടിയും ബജറ്റില്‍ വകയിരുത്തി.

  തദ്ദേശീയരായ കര്‍ഷകരില്‍ നിന്നും വിഷരഹിത നാടന്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും സംഭരിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സ്റ്റോറുകള്‍ മുഖേന വിപണനം നടത്തും. ഇതുവഴി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പു വരുത്താന്‍ സാധിക്കുന്നതാടൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനും കഴിയും. ഇത്തരം സ്റ്റോറുകള്‍ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങള്‍, സ്റ്റോര്‍ നവീകരണം എന്നിവയ്ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ സബ്‌സിഡിയും അനുവദിക്കും.

 കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്ന സമഗ്ര പദ്ധതി 'നോളജ് ഇക്കണോമി മിഷ'ന്റെ കര്‍മ്മമേഖല ചലിപ്പിക്കുന്നത് കുടുംബശ്രീയുടെ ഉപദൗത്യമായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 1048 കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, പരിശീലനത്തിനായി 152 ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീയുടെയും കുടുംബശ്രീ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.


                                  

 

 

Content highlight
Kudumbashree got high consideration revised budget announcement

'മിഷന്‍ കോവിഡ്-2021'-പ്രതിരോധിക്കാം, സുരക്ഷിതരാകാം : ''ക്യാമ്പെയ്നില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയും'' തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍

Posted on Wednesday, June 2, 2021

* കോവിഡിനെതിരേ സംസ്ഥാനതല പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്ന് തുടക്കമായി

തിരുവനന്തപുരം: സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തി വരുന്ന വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോവിഡ് 19 നെതിരേ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, കില എന്നിവയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ സംഘടിപ്പിക്കുന്ന  'മിഷന്‍ കോവിഡ്-2021 പ്രതിരോധിക്കാം, സുരക്ഷിതരാകാം' പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ 45 ലക്ഷം കുടുംബങ്ങളിലേക്ക്  കോവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ചുകൊണ്ട് ഓരോ വ്യക്തിയേയും സ്വയം സുരക്ഷിതരാക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കോവിഡ് 19 രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ വ്യാപനം രൂക്ഷമാവുകയും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ പ്രതിരോധ ക്യാമ്പെയ്നുമായി മുന്നിട്ടിറങ്ങുന്നത്. കോവിഡ് രോഗം, അതിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വയോധികരുടെയും ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം, ഭക്ഷണക്രമങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട്  വിവിധ മേഖലകളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കിയിട്ടുള്ള കൃത്യവും ശാസ്ത്രീയവുമായ അവബോധം കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 45 ലക്ഷം കുടുംബങ്ങളിലേക്കും നിരന്തരം എത്തിക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനം. ഇതിന്‍റെ ഭാഗമായി നിലവില്‍ കുടുംബശ്രീയുടെ കീഴിലുള്ള രണ്ടു ലക്ഷത്തോളം വാട്ട്സാപ് ഗ്രൂപ്പുകള്‍ വഴി പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും ഓരോ കുടുംബത്തിലേക്കും കൃത്യമായി എത്തിക്കും. ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.

covid awarness kshree


 
സി.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് അക്കൗണ്ടന്‍റ്, റിസോഴ്സ് പേഴ്സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സി.ഡി.എസ് ടീമിന്‍റെ നേതൃത്വത്തിലാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കുടുംബശ്രീ കുടുംബങ്ങളില്‍ കോവിഡ് പോസിറ്റീവായിരിക്കുന്ന വ്യക്തികള്‍ക്ക് മരുന്ന്, ഭക്ഷണം, ഓക്സിജന്‍, വാഹനം, കൗണ്‍സലിങ്ങ് എന്നിവ ആവശ്യമായി വരുന്ന മുറയ്ക്ക് അത് ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസ് ടീമിന്‍റെ നേതൃത്വത്തില്‍   ലഭ്യമാക്കും. നിലവില്‍ ഗുരുതര രോഗങ്ങളുള്ളവര്‍, മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അവരുടെ രക്ഷിതാക്കള്‍, അംഗപരിമിതര്‍,  അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കുന്നതോടൊപ്പം ആവശ്യമായ കോവിഡ്കാല പിന്തുണകളും മാനസികാരോഗ്യ നിര്‍ദേശങ്ങളും കുടുംബശ്രീ വഴി ലഭ്യമാക്കും. കൂടാതെ കോവിഡ് സംബന്ധമായി സര്‍ക്കാരും കുടുംബശ്രീയും നല്‍കുന്ന നിര്‍ദേശങ്ങളും അറിവുകളും  സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള വിവരങ്ങളും സമയബന്ധിതമായി മുഴുവന്‍ അയല്‍ക്കൂട്ട കുടുംബങ്ങളിലും എത്തിക്കും. എല്ലാ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും വാക്സിനേഷനെ സംബന്ധിച്ച അറിവ് നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷനുള്ള പിന്തുണ നല്‍കി മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. തദ്ദേശ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം, ഹെല്‍പ് ഡെസ്ക് എന്നിവയ്ക്കാവശ്യമായ പിന്തുണകളും  ലഭ്യമാക്കും.

ആരോഗ്യവകുപ്പിന്‍റെയും കിലയുടെയും നേതൃത്വത്തില്‍ മികച്ച പരിശീലനം ലഭിച്ച 2200 ഓളം റിസോഴ്സ് പേഴ്സണ്‍മാര്‍, 1064 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള അഞ്ചംഗഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ റെസ്പോണ്‍സ് ടീം എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സംഘടനാ സംവിധാനത്തിലെ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഇവര്‍ക്കാവശ്യമായ സാങ്കേതിക പിന്തുണകള്‍ സംസ്ഥാന ജില്ലാ മിഷനുകള്‍ ലഭ്യമാക്കും.  

ഒരു റിസോഴ്സ് പേഴ്സണ് രണ്ട് സി.ഡി.എസുകളുടെ ചുമതല ഉണ്ടാവും.  ഇതു കൂടാതെ അതത് വാര്‍ഡിലെ എ.ഡി.എസ് ഭാരവാഹികളും, കുടുംബശ്രീയുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ മറ്റ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന എ.ഡി.എസ് ടീമും, ജില്ലാതല കോര്‍ കമ്മിറ്റിയും സംസ്ഥാനതല കോര്‍ ഗ്രൂപ്പും ക്യാമ്പെയ്ന്‍റെ ഭാഗമായി പ്രവര്‍ത്തിക്കും. മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും അഞ്ചംഗ ഭരണ സമിതി അംഗങ്ങളെയും  ക്യാമ്പെയ്നു വേണ്ടി വൊളന്‍റിയര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു പ്രകാരം പതിനഞ്ച് ലക്ഷത്തോളം വൊളന്‍റിയര്‍മാരാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ റെസ്പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുക. കൂടാതെ തദ്ദേശതല ജാഗ്രതാ സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമും ഉണ്ടാകും.  

   മുഴുവന്‍ ക്യാമ്പെയ്ന്‍ പ്രവര്‍ത്തങ്ങളും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ തനതു പ്രവര്‍ത്തനമായി മാറ്റിക്കൊണ്ട് അടുത്ത വര്‍ഷം വരെ തുടര്‍ന്നു പോകാനാണ് ഉദ്ദേശിക്കുന്നത്. ലോക്ക്ഡൗണ്‍ സമ്പൂര്‍ണ ഇളവ് പ്രഖ്യാപിക്കും വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളും ഓണ്‍ലൈന്‍ വഴിയായിരിക്കും.

 

Content highlight
Mission covid 2021 campaign