ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കുമായി ഓണ്‍ലൈനായി ഓണാഘോഷം സംഘടിപ്പിച്ച് കുടുംബശ്രീ

Posted on Wednesday, August 25, 2021

ബഡ്‌സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കുമായി ഓണപ്പുലരി, പൂവേ പൊലി എന്നീ ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ച് കുടുംബശ്രീ. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലെത്തിയ ഓണം അതിന്റെ തനിമയോടും മികവോട് കൂടിയും ആഘോഷിക്കാനുള്ള അവസരമാണ് ഈ ഓണ്‍ലൈന്‍ ആഘോഷങ്ങളിലൂടെ കുടുംബശ്രീ ഒരുക്കിയത്. വിവിധ മത്സരങ്ങള്‍ അടങ്ങിയ ഈ ഓണാഘോഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും.

  തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് 'ഓണപ്പുലരി 2021' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ മത്സരങ്ങള്‍ ഓഗസ്റ്റ് 19ന് ആരംഭിച്ചു.  ആദ്യ ദിവസങ്ങള്‍ മുതല്‍ മത്സരത്തില്‍ മികച്ച പങ്കാളിത്തമുണ്ടായി. 5000ത്തോളം കുട്ടികളാണ് ഓഗസ്റ്റ് 23 വരെ നടന്ന മത്സരങ്ങളുടെ ഭാഗമായത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി മലയാളി മങ്ക, കേരള ശ്രീമാന്‍/മഹാബലി, ഓണപ്പാട്ട്, ഞാനും എന്റെ പൂക്കളവും, ചിത്രരചന എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രകടനത്തിന്റെ വീഡിയോ/ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ ബഡ്‌സ് അധ്യാപകര്‍ക്ക് അയച്ചു നല്‍കുന്നു. ഇങ്ങനെ ലഭിക്കുന്ന എന്‍ട്രികള്‍ ജഡ്ജസ് പരിശോധിച്ച് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുന്നു. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമെന്റോയും നല്‍കും.

onappulari


  ബാലസഭാ അംഗങ്ങള്‍ക്കായി 'പൂവേ പൊലി 2021' എന്ന പേരിലാണ് ഓണം മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 ന് ആരംഭിച്ച പൂവേ പൊലിയില്‍ മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മത്സരങ്ങളാണുള്ളത്. ബാലസഭകളെ പ്രതിനിധീകരിച്ച് അംഗങ്ങള്‍, സംഘമായി മത്സരങ്ങളുടെ ഭാഗമാകുകയായിരുന്നു. ഓഗസ്റ്റ് 23 വരെ നടന്ന മത്സരങ്ങളില്‍ 4 ലക്ഷത്തോളം ബാലസഭാ അംഗങ്ങള്‍ പങ്കെടുത്തു. മത്സരിക്കുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ സി.ഡി.എസില്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കുന്നു. ഇങ്ങനെ ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കെത്തുന്നവര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
 

Content highlight
Kudumbashree organized 'Onapulari' & 'Poove Poli'-Online Onam celebrations for BUDS children and Balasabha membersml

കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന് തുടക്കം; തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on Thursday, August 19, 2021

 *  www.kudumbashreebazaar.comവഴി ഉല്‍പന്നങ്ങള്‍ വാങ്ങാം

* ഉല്‍പന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ്
* ആയിരം രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ട്
* ഓണ്‍ലൈന്‍ വിപണന മേള 31 വരെ
                                   

കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേക്കും ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഓണത്തോടുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച  'ഓണം ഉത്സവ്'ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ സംരംഭകര്‍ക്ക് സഹായവും പ്രോത്സാഹനവും ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.

 

കുടുംബശ്രീ സംഘടിപ്പിക്കുന്ന 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സമീപം.
കുടുംബശ്രീ സംഘടിപ്പിക്കുന്ന 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സമീപം.

 

കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.kudumbashreebazaar.com  വഴി ഈ മാസം 31 വരെയാണ് വിപണനം. എണ്ണൂറിലേറെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഒരുകുടക്കീഴില്‍ നിന്നു വാങ്ങാനുള്ള അവസരമാണ് ലഭിക്കുക. എല്ലാ ഉല്‍പന്നങ്ങള്‍ക്കും കുടുംബശ്രീ നല്‍കുന്ന പത്തു ശതമാനം ഡിസ്ക്കൗണ്ടിനൊപ്പം സംരംഭകര്‍ നല്‍കുന്ന ഡിസ്ക്കൗണ്ടു കൂടി ചേര്‍ത്ത് നാല്‍പത് ശതമാനം വരെയും കൂടാതെ ആയിരം രൂപയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്തു ശതമാനം അധിക ഡിസ്ക്കൗണ്ടും ലഭ്യമാകും.  ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും.  

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിനു പുറമേ ഈ മാസം 16 മുതല്‍ തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പുമായും സഹകരിച്ചു കൊണ്ട് സിഡിഎസ് തലത്തിലും ജില്ലാതലത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചു വരികയാണ്. 
 

                 

 

 

 

Content highlight
Kudumbashree launches 'Onam Utsav' Online Trade Fair

ടെക്ക് ഫോര്‍ ട്രൈബല്‍സ് പരിശീലനം സംഘടിപ്പിച്ചു

Posted on Wednesday, August 18, 2021

കേന്ദ്ര സര്‍ക്കാറിന്റെ ട്രൈബല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കീഴിലെ ട്രൈഫെഡ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന വന്‍ധന്‍ വികാസ് കേന്ദ്ര പദ്ധതിയില്‍ ഐ.ഐ.ടി കാണ്‍പൂരുമായി സംയോജിച്ച് നടപ്പിലാക്കുന്ന 'ടെക്ക് ഫോര്‍ ട്രൈബല്‍സ് കേരള'  പരിശീലന പരിപാടിയ്ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. തവിഞ്ഞാല്‍, തിരുനെല്ലി, നൂല്‍പ്പുഴ, തൊണ്ടര്‍നാട് വന്‍ധന്‍ വികാസ് കേന്ദ്രങ്ങളിലായിരുന്നു ആദ്യഘട്ട പരിശീലനം. ശേഷിച്ച നാല് സി.ഡി.എസുകളില്‍ പരിശീലനം സംഘടിപ്പിക്കും.

   ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നുള്ള അങ്കിത് സക്‌സേന, റോബിന്‍ ഫിലിപ്പ് എന്നിവര്‍ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സര്‍ട്ടിഫിക്കേഷനോടു കൂടി വിപണനം നടത്തുവാനായി ആദിവാസി മേഖലയിലുള്ള സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിശീലന കാലയളവില്‍ തന്നെ ജില്ലയിലെ സംരംഭകര്‍ ഫേസ്പാക്ക്, മഞ്ഞള്‍ സോപ്പ്, മഞ്ഞള്‍ തൈലം, തേന്‍ നെല്ലിക്ക, തേന്‍ ഇഞ്ചി തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

  'വന ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിലും സംസ്‌ക്കരണത്തിലും സംരംഭകത്വം' എന്ന ആശയത്തിലാണ് ഐ.ഐ.ടി കാണ്‍പൂര്‍ പരിശീലനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കിയത്. ഇതിനോടൊപ്പം  
സംരംഭകത്വ കഴിവുകള്‍, പോസിറ്റീവ് സൈക്കോളജി, എന്‍.ടി.എഫ്.പി (നോണ്‍ ടിംബര്‍ ഫോറസ്റ്റ് പ്രോഡക്ടസ്- വനവിഭവശേഖരണം) അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമായ തൊഴില്‍ അവസരങ്ങള്‍ മനസ്സിലാക്കുക, ഗ്രേഡിംഗ്, സോര്‍ട്ടിങ്,  ബ്രാന്‍ഡിങ്, പാക്കേജിങ്, ഉത്പന്നത്തിന്റെ സര്‍ട്ടിഫിക്കേഷന്‍, മാര്‍ക്കറ്റ് സര്‍വ്വേ, ചില്ലറ വില്‍പ്പന തുടങ്ങീ സംരംഭകത്വത്തിന് സഹായകമാകുന്ന വിഷയങ്ങളും പരിശീലന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content highlight
'Tech for Tribals Kerala' Training associating with IIT Kanpur held at Wayanadml

'എന്നോണം, നിന്നോണം, ഏവര്‍ക്കും പൊന്നോണം' ക്യാമ്പെയ്ന് തുടക്കം

Posted on Wednesday, August 18, 2021


ഈ ഓണക്കാലത്ത് അയല്‍ക്കാര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ തുണയാകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ 'എന്നോണം, നിന്നോണം, ഏവര്‍ക്കും പൊന്നോണം' ക്യാമ്പെയ്ന് തുടക്കം. രണ്ട് വര്‍ഷങ്ങളായി തുടരുന്ന കോവിഡ് പ്രതിസന്ധി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ അയല്‍ക്കാരെയും കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ബാധിച്ചിട്ടുണ്ട്. ഈ ക്യാമ്പെയ്നിലൂടെ ഇവര്‍ക്കെല്ലാം പ്രതീക്ഷയും കരുതലും സാന്ത്വനവുമേകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ നടത്തും.
 
  2018ലെയും 2019ലെയും പ്രളയകാലത്ത് അവിസ്മരണീയ ഇടപെടലുകളാണ് അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തിയത്. സ്വന്തം വീടുകളില്‍ താമസ സൗകര്യം ഒരുക്കിയേകിയും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ ചെറുസമ്പാദ്യം ചേര്‍ത്ത് 11.18 കോടി രൂപ സംഭാവനയായി നല്‍കിയതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പ്രധാനം. കോവിഡ് ബാധയെത്തുടര്‍ന്ന് കേരളം ലോക്ഡൗണിലേക്ക് നീങ്ങിയ കാലയളവ് മുതല്‍ ബോധവത്ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കുടുംബശ്രീ അംഗങ്ങള്‍. കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്, മാസ്‌ക് - സാനിറ്റൈസര്‍ നിര്‍മ്മാണം, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കും അഗതികള്‍ക്കും പ്രത്യേകം കരുതലേകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

campignonm



  ക്യാമ്പെയ്‌ന്റെ ഭാഗമായി ഓണക്കാലത്ത് അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്യാം. ്#എന്നോണംനിന്നോണംഏവര്‍ക്കുംപൊന്നോണം, #ennonamninnonamevarkkumponnonam എന്നീ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്താം.

Content highlight
Ennonam Ninnonam Evarkkum Ponnonam' Campaign startsml

പ്രാദേശികതല വിറ്റുവരവ് ഉറപ്പിക്കാന്‍ 'കുടുംബശ്രീ ഷോപ്പി' സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കം

Posted on Monday, August 16, 2021

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ വിപണനം ഉറപ്പാക്കുന്നതിനായി 'കുടുംബശ്രീ ഷോപ്പി' സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക്് തുടക്കമായി. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 100 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 73 കുടുംബശ്രീ ഷോപ്പികള്‍ക്ക് അനുമതി ലഭിച്ചതില്‍ 15 കേന്ദ്രങ്ങള്‍ ഇതുവരെ ആരംഭിച്ചു കഴിഞ്ഞു. ശേഷിച്ച കേന്ദ്രങ്ങള്‍ എത്രയും വേഗം ആരംഭിക്കാനായി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ. 'നല്ലതും നാടനും' എന്നതാണ് കുടുംബശ്രീ ഷോപ്പികളുടെ മുദ്രാവാക്യം.

  വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീ അഞ്ച് ലക്ഷം രൂപ ധനസഹായമായി ലഭ്യമാക്കുന്നു. ഇന്റീരിയര്‍ ഫര്‍ണിഷിങ്, ഇലക്ട്രിഫിക്കേഷന്‍, ഉപകരണങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിവയ്ക്കും ഔട്ട്‌ലെറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള വര്‍ക്കിങ് ക്യാപ്പിറ്റല്‍, മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുള്ള വ്യക്തിയുടെ ആറ് മാസ ശമ്പളം, വാടക മുതലായവയ്ക്കായാണ് ഈ തുക വിനിയോഗിക്കാനാവുക.

 തിരുവനന്തപുരം ജില്ലയിലെ വെള്ളറട, പുല്ലംപാറ പഞ്ചായത്തുകള്‍, ആലപ്പുഴയിലെ ബുധനൂര്‍ പഞ്ചായത്ത്, തൃശ്ശൂരിലെ കടവല്ലൂര്‍ പഞ്ചായത്ത്, കണ്ണൂരിലെ നാറാത്ത് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കുറുവ, കുറ്റിപ്പുറം, വേങ്ങര പഞ്ചായത്തുകള്‍, ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്ത്, എറണാകുളം ജില്ലയിലെ മുളന്തുരുത്തി, തിരുവാണിയൂര്‍, ഒക്കല്‍സ അയ്യമ്പുഴ, കോട്ടപ്പടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഓഗസ്റ്റ് 11 വരെ കുടുംബശ്രീ ഷോപ്പികള്‍ ആരംഭിച്ചത്.  

  കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ വിപണി വികസനത്തിന്റെ ഭാഗമായി ആരംഭിച്ച മാസച്ചന്തകളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് പ്രരത്യേകിച്ചും പ്രാരംഭ ദിശയിലുള്ള സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി സാധ്യമാക്കുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് സ്ഥിര വരുവമാനം ലഭ്യമാക്കുന്നതിനും കഴിഞ്ഞിരുന്നു. മാസച്ചന്തകളില്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ ഇവയെ താത്ക്കാലിക വിപണികളില്‍ നിന്നും സ്ഥിര വിപണന സംവിധാനത്തിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് 2020-21ലെ കുടുംബശ്രീയുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. 2021-22ലെ വാര്‍ഷിക കര്‍മ്മ പദ്ധതിയിലും ഇതുള്‍പ്പെടുത്തി.

  മാസച്ചന്തകള്‍ വിജയകരമായി നടത്തുന്ന ഇടങ്ങളും സംസ്ഥാനത്തുടനീളം സ്ഥിര വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്താനുള്ള നിര്‍ദ്ദേശം ജില്ലകള്‍ക്ക് നല്‍കിയിരുന്നു. കുടുംബശ്രീ ഷോപ്പി എന്ന പേരില്‍ ഔട്ട്‌ലെറ്റിന്റെ പൊതുവായ പ്ലാനും ഡിസൈനും ജില്ലകള്‍ക്ക് നല്‍കി. സ്ഥിരം വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കണ്ടെത്തിയ ഇടങ്ങളും അതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ജില്ലകളോട് സംസ്ഥാനതലത്തിലേക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് അനുസരിച്ച് ലഭിച്ച പ്രോജക്ടുകളില്‍ 73 വിപണന കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.  

SHOPEE

 

  ഓരോ ജില്ലയിലും കുടുംബശ്രീ ഷോപ്പികള്‍ സ്ഥാപിക്കുന്നതിന്റെ ചുമതലയും ഉടമസ്ഥാവകാശവും അതാത് ജില്ലാ മിഷന്‍ ടീമുകള്‍ക്കാണ്. അതാത് പഞ്ചായത്തുകളില്‍ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല അതാത് സി.ഡി.എസുകള്‍ക്കും. ഷോപ്പുകളുടെ മാര്‍ക്കറ്റിങ്ങിനും നടത്തിപ്പിനുമായി ജില്ലാ മിഷന്റെ അംഗീകാരത്തോടെ ഒരാളെ ചുമതലപ്പെടുത്താനുള്ള അവകാശവും സി.ഡി.എസിനുമുണ്ട്. ഔട്ട്‌ലെറ്റ് നടത്തിപ്പിനായി തെരഞ്ഞെടുക്കുന്ന സി.ഡി.എസ്, ബ്ലോക്ക് കോര്‍ഡിനേറ്ററുടെ സഹായത്തോടെ സംരംഭകരുടെ യോഗം വിളിച്ച് ഉത്പന്നങ്ങളുടെ മാര്‍ജിന്‍ നിശ്ചയിക്കുന്നു. വിപണന കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സംരംഭകരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് കുടുംബശ്രീ ഷോപ്പികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നതും. ഔട്ട്‌ലെറ്റുകളുടെ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാനേജ്‌മെന്റ് കമ്മറ്റി സി.ഡി.എസ് തലത്തില്‍ രൂപീകരിക്കുന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, മൈക്രോ എന്റര്‍പ്രൈസ് കണ്‍വീനര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ഒരു സി.ഡി.എസ് അംഗം, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് എന്നിവരാണ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍. ഓരോ മാസത്തിലും കമ്മറ്റി കൂടി ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു. ഇത്തരത്തില്‍ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണനം ഉറപ്പുവരുത്തുന്നതിനായി മാര്‍ക്കറ്റിങ്ങില്‍ വ്യത്യസ്തമായ ഇടപെടലുകള്‍ നടത്തി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ.

 

Content highlight
Kudumbashree sets up 'Kudumbashree Shopee' to market the products of Kudumbashree micro entrepreneurs at the local level ML

സപ്ലൈക്കോ ഓണംകിറ്റിലേക്ക് അട്ടപ്പാടിയിലെ സംരംഭകരുടെ ഉത്പന്നങ്ങളും

Posted on Monday, August 16, 2021

സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ അട്ടപ്പാടിയിലെ കുടുംബശ്രീ സംരംഭകരുടെ വിഭവങ്ങളും. ചിപ്‌സ്, ശര്‍ക്കരവരട്ടി എന്നിവയുടെ 60,000 പായ്ക്കറ്റുകളാണ് രുശിക്കൊണ്ടാട്ട, നവരസ, മല്ലീശ്വര, ശ്രീനന്ദനം എന്നീ നാല് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ ചേര്‍ത്ത് തയാറാക്കി നല്‍കുക. 16 ആദിവാസി വനിതകളാണ് ഈ നാല് യൂണിറ്റിലുമായുള്ളത്. ഹില്‍ വാല്യു എന്ന ബ്രാന്‍ഡിലാകും ശര്‍ക്കരവരട്ടിയും ചിപ്‌സും സ്‌പ്ലൈക്കോയ്ക്ക് നല്‍കുക. കുടുംബശ്രീയുടെ അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ നാല് യൂണിറ്റുകളും സ്ഥാപിച്ചത്. വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി ഹില്‍ വാല്യു എന്ന ബ്രാന്‍ഡില്‍ ഇവര്‍ വിപണനം നടത്തിവരികാണ്.

  കുടുംബശ്രീയുടെ കൃഷി സംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്- ജെ.എല്‍.ജി) ഉത്പാദിപ്പിച്ച 24 ടണ്‍ പച്ചക്കായ ശര്‍ക്കരവരട്ടി, ചിപ്‌സ് എന്നിവ തയാറാക്കുന്നതിനായി ഇവര്‍ ശേഖരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകാനും ഇതോടെ കഴിഞ്ഞു. 105 സംഘകൃഷി സംഘങ്ങളിലായി 4325 ആദിവാസി വനിതകളാണ് അട്ടപ്പാടിയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.റാഗി, ചാമ, തിന, വരഗ്, ചോളം, കമ്പ് തുടങ്ങി അട്ടപ്പാടിയിലെ ആദിവാസി വനിതാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഹില്‍ വാല്യു എന്ന ബ്രാന്‍ഡില്‍ കുടുംബശ്രീ ബസാര്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും വില്‍ക്കുന്നുണ്ട്. കാപ്പിപ്പൊടി, കുരുമുളക്, തേന്‍, എള്ള്, മുളക് പൊടി, അച്ചാര്‍, ഏലം, ഗ്രാമ്പു തുടങ്ങിയ നിരവധി ഉത്പന്നങ്ങളും ഹില്‍ വാല്യു ബ്രാന്‍ഡില്‍ ഇവര്‍ വില്‍ക്കുന്നു.

  ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ (ഐഐടിഎഫ്), കേരള നിയമസഭയില്‍ സംഘടിപ്പിച്ച ട്രൈബല്‍ മേള, സരസ് മേള തുടങ്ങിയ വിവിധ വിപണന മേളകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി സംരംഭകരെ കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലെ കുംബശ്രീ സംരംഭകരും സപ്ലൈകോ ഓണക്കിറ്റിലേക്ക് വേണ്ട ചിപ്‌സും ശര്‍ക്കരവരട്ടിയും തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

 

Content highlight
to Tribal Micro Enterprise units from Attappady bags orders from Supplyco to provide sweets for the onam kitsML

'കവചം 2021': കോവിഡ് പ്രതിരോധ അയല്‍ക്കൂട്ട ആരോഗ്യ സഭ സംഘടിപ്പിച്ച് വയനാട്

Posted on Wednesday, August 11, 2021

കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടതല ആരോഗ്യ സഭ സംഘടിപ്പിച്ച് കുടുംബശ്രീ വയനാട് ജില്ലാ ടീം. 'കവചം 2021' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പ്രാദേശിക ചാനലുകളിലൂടെ ഓഗസ്റ്റ് 9നാണ് ഈ കോവിഡ് പ്രതിരോധ സഭ സംഘടിപ്പിച്ചത്. വയനാട് മിഷന്‍, മലനാട് എന്നീ ചാനലുകളിലൂടെ നടത്തിയ പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള നിയമസഭാ അംഗങ്ങളായ ഒ.ആര്‍. കേളു, ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, കുടുംബശ്രീ  ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത എന്നിവര്‍ സംവദിച്ചു.

wynd

  അയല്‍ക്കൂട്ടാംഗങ്ങള്‍ കോവിഡ് പ്രതിജ്ഞ ഏറ്റു ചൊല്ലി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യ സഭകളിലൂടെ ബോധവല്‍ക്കരണ യോഗങ്ങള്‍ ചേരുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം കൂടെ അടുത്ത ദിവസം പ്രഖ്യാപിക്കും. നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ്, ബോധവത്ക്കരണ സന്ദേശമടങ്ങിയ കലാപ്രകടനവും കാഴ്ച്ചവച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ട്രോള്‍ മേക്കിംഗ്, കാര്‍ട്ടൂണ്‍ രചന, ബാലസഭ കുട്ടികള്‍ക്ക് പോസ്റ്റര്‍ തയാറാക്കല്‍, കവിതാ രചന, ഹ്രസ്വ ചിത്ര നിര്‍മ്മാണം, ഫോട്ടോഗ്രാഫി മത്സരം എന്നിവയും ക്യാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ചു.

 

Content highlight
Kudumbashree Wayanad District Mission organizes 'Kavacham 2021' Health Assembly in the NHG level

'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയിലിറക്കി കണ്ണൂര്‍ കുടുംബശ്രീ

Posted on Wednesday, August 11, 2021

കണ്ണൂരിലെ കുടുംബശ്രീ സംരംഭകരുടെ 'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയില്‍. ഓഗസ്റ്റ് ഏഴിന് മെരുവമ്പായിലെ നജ്മുല്‍ഹുദ ഷോപ്പിങ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ അംഗം .വി ശിവദാസന്‍, മെറാക്കി ബ്രാന്‍ഡ് കുര്‍ത്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തയ്യല്‍ അറിയാവുന്ന കൂത്ത്പ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെ 20 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് യൂണിറ്റിന് തുടക്കമിട്ടത്. കോവിഡ്-19 പ്രതിസന്ധി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍.

  ഇതാദ്യമായാണ് കുടുംബശ്രീ സംരംഭകര്‍ ബ്രാന്‍ഡഡ് കുര്‍ത്തികള്‍ വിപണിയിലിറക്കുന്നത്. ഉടന്‍തന്നെ ഓണ്‍ലൈനായും കുര്‍ത്തികള്‍ ലഭ്യമായി തുടങ്ങും. എല്ലാ അളവിലുമുള്ള കുര്‍ത്തികള്‍ ലഭ്യമാണ്. പ്രത്യേക ലോഗോയും ബ്രാന്‍ഡഡ് പ്രൈസ് ടാഗും കുര്‍ത്തികള്‍ക്കുണ്ട്. മെരാകി യൂണിറ്റ് അംഗങ്ങള്‍ക്ക് കണ്ണൂരിലെ ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (എന്‍.ഐ.എഫ.ടി) നേതൃത്വത്തില്‍ മാര്‍ച്ച് മാസം ആദ്യവാരം പരിശീലനം നല്‍കിയിരുന്നു. ഫാഷന്‍ ലോകത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ഈ ക്ലാസ്സുകളിലൂടെ അവര്‍ക്ക് അവബോധം നല്‍കി. സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് (എസ്.വി.ഇ.പി) പദ്ധതി പ്രകാരം നാല് സംരംഭ ഗ്രൂപ്പുകളായി തിരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 8281709388 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലൂടെ യൂണിറ്റിനെ ബന്ധപ്പെടാം. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ഡ്രെസ് കോഡും തയാറാക്കി നല്‍കും

meraki

  മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഒ.വി. ഗംഗാധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് നൗഫല്‍, പി.വി. സന്ധ്യ, കെ. ഷൈനി, കെ.എച്ച്. ഷമീറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
Kudumbashree Kannur District Mission launches 'Meraki' Brand Kurta of Kudumbashree entrepreneurs

സപ്ളൈക്കോ ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും

Posted on Monday, August 2, 2021

*ശർക്കരവരട്ടിയുടെ പതിനേഴ് ലക്ഷം പായ്ക്കറ്റുകളും  ചിപ്സിന്റെ 16060 പായ്ക്കറ്റുകളും സപ്ളൈക്കോയ്ക്ക് നൽകി

തിരുവനന്തപുരം:  ഇത്തവണ ഓണത്തിന് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സപ്ളൈക്കോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും. കിറ്റിൽ ഉൾപ്പെടുത്താനുള്ള നൂറു ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീ സംരംഭകരാണ്. നിലവിൽ സപ്ളൈക്കോയിൽ നിന്നും 5.41 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു.  ഇതിന്റെ ഭാഗമായി സംരംഭകർ തയ്യാറാക്കിയ ശർക്കരവരട്ടിയുടെ പതിനേഴ് ലക്ഷം പായ്ക്കറ്റുകളും ചിപ്സിന്റെ 16,060 പായ്ക്കറ്റുകളും സപ്ളൈക്കോയ്ക്ക് നൽകി. കരാർ പ്രകാരം വിതരണം ചെയ്യാൻ ബാക്കിയുള്ള ഉത്പന്നങ്ങൾ എത്തിക്കാനുള്ള  പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി.
 
ആദ്യഘട്ടത്തിൽ അന്ത്യോദയ അന്ന യോജന, ബി.പി.എൽ കാർഡ് ഉടമകൾക്കാണ് സപ്ളൈക്കോ കിറ്റ് വിതരണം ചെയ്യുക.  പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 29.12 രൂപ നിരക്കിൽ സപ്ളൈക്കോ സംരംഭകർക്ക് നൽകും. സംരംഭകർ ഡിപ്പോയിൽ ഉത്പന്നങ്ങൾ എത്തിക്കുന്ന മുറയ്ക്ക് സപ്ളൈക്കോ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നൽകും.

കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലേറെ കാർഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകളാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ജില്ലാ മിഷൻ അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത്  സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുമുള്ള ഉത്പന്ന വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സപ്ളൈക്കോ ആവശ്യപ്പെട്ട അളവിൽ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന് സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വനിതാ കർഷക സംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ സംഭരണവും കൂടുതൽ കാര്യക്ഷമമാക്കി.

കോവിഡ് കാലത്തു സംരംഭകർക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഓണം വിപണിയെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സപ്ളൈക്കോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. നിലവിൽ നേന്ത്രവാഴക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ മൂല്യവർദ്ധിത ഉത്പന്ന നിർമാണ മേഖലയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും അതുവഴി അധിക വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

supplycoonamkit

 

Content highlight
Kudumbashree products in supplyco onam kit