നഗരസഭാധ്യക്ഷർക്കുള്ള സംസ്ഥാനതല ഏകദിന ശില്പശാല മന്ത്രി എം.വി. ​ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 22, 2021

എ.ആർ.എച്ച്.സി പദ്ധതി പ്രഖ്യാപനവും മന്ത്രി നടത്തി

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന  നഗരകാര്യ പദ്ധതികൾ സംബന്ധിച്ച് മേയർമാർക്കും  നഗരസഭാ അധ്യക്ഷൻമാർക്കുമായി സംഘടിപ്പിച്ച സംസ്ഥാനതല ഏക​ഗിന ശില്പശാല തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ (നഗരം) ലൈഫ്,  എൻ.യു.എൽ.എം  പദ്ധതികളുടെ നിർവഹണത്തിൽ ദേശീയ തലത്തിൽ തന്നെ സംസ്ഥാനം മികവ് പുലർത്തുന്നുവെന്നും സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം, മികച്ച സംയോജന മാതൃകകൾ, കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഇടപെടൽ എന്നിവയിലൂടെ ഇരു പദ്ധതികളുടെയും നിർവഹണം ഫലപ്രദമായി നടന്നുവരികയാണെന്നും സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി സംയോജിച്ചുകൊണ്ട് സംസ്ഥാനത്തെ പാർപ്പിട പ്രശ്നം വലിയൊരളവു വരെ പരിഹരിക്കാൻ പി.എം.എ.വൈ (നഗരം) ലൈഫ്  പദ്ധതിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

  നഗരപ്രദേശത്ത് താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അഫോർഡബിൾ റെന്റൽ ഹൗസിംഗ് കോംപ്ലക്സ് എന്ന പുതിയ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അതിഥി തൊഴിലാളികൾ, തെരുവ്  കച്ചവടക്കാർ, വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് നഗരപ്രദേശങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുക വഴി നഗര പ്രദേശത്തെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിയാണിത്.  പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലത്ത് കെട്ടിട സമുച്ചയം നിർമ്മിച്ച് വാടകയ്ക്ക് നൽകാവുന്നതാണ് . ഇത്തരത്തിൽ മുന്നോട്ട് വരുന്ന സ്ഥാപനങ്ങൾക്ക്  കേന്ദ്ര  സംസ്ഥാന സർക്കാരുകൾ വിവിധ തരത്തിലുള്ള ഇളവുകളും ടെക്നോളജി ഇന്നവേഷൻ ഗ്രാന്റായി ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ  അധിക സാമ്പത്തിക സഹായവും നൽകും.

 

   മറ്റൊരു കേന്ദ്രാവിഷ്കൃത പദ്ധതിയായ എൻ.യു.എൽ.എം  കുടുംബശ്രീ മുഖേന  നഗരസഭകളിൽ  മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു. 2017-18 മുതൽ 2019-20   വരെ തുടർച്ചയായ 3 സാമ്പത്തിക വർഷങ്ങളിലും എൻ.യു.എൽ.എം പദ്ധതി നടത്തിപ്പിനു നമുക്ക് മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ലഭ്യമായി എന്നത് ഏറെ ശ്രദ്ധേയമാണ്. നഗര ദരിദ്രരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ഉപജീവന വികസനം, നൈപുണ്യ പരിശീലനം. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കുള്ള അഭയകേന്ദ്രങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ നഗരസഭകൾക്ക് ഏറെ പങ്കുണ്ടെന്നും മന്ത്രി അറിയിച്ചു. തുടർന്നും കുടുംബശ്രീ പ്രവർത്തനങ്ങളിൽ നഗരസഭകളിൽ നിന്ന്  കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. നഗരപ്രദേശത്ത് പാർപ്പിടം, ഉപജീവനം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ അനുബന്ധ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്നതിൽ പ്രാദേശിക സർക്കാരുകൾ മുൻകൈ എടുക്കണമെന്ന്  ചടങ്ങിന് അധ്യക്ഷത വഹിച്ച അഡ്വ. വി .കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു.

pmay one day workshop

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എസ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ചേമ്പേഴ്സ് ചെയർമാൻ എം. കൃഷ്ണദാസ്,  നഗരകാര്യ ഡയറക്ടർ രേണു രാജ് ഐ.എ.എസ്  എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ  പി. ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ജഹാംഗീർ. എസ് നന്ദിയും പറഞ്ഞു. തിരുവന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട എന്നീ ജില്ലകളിലെ കോർപ്പറേഷൻ മേയർമാരും നഗരസഭാധ്യക്ഷരും പങ്കെടുത്തു.

Content highlight
One Day Workshop on PMAY (U)-LIFE & NULM organized and Affordable Rental Housing Complexes (ARHCs) announcedmlm

കുടുംബശ്രീ യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍- മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു

Posted on Sunday, September 19, 2021

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതുഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. 

  നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളാണ്. എന്നാല്‍ ഇവരില്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 10% മാത്രമാണ്. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം എന്ന നിലയില്‍ പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ രണ്ടാമതൊരാള്‍ക്ക് അംഗത്വവും ലഭിക്കില്ല. ഇങ്ങനെയുള്ള പരിമിതികള്‍ മറികടന്ന് യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും അവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതും ലക്ഷ്യമിട്ടാണ് യുവതീ ഗ്രൂപ്പുകളുടെ രൂപീകരണം നടത്തുന്നത്. തൊഴിലെടുക്കുന്നതിനും ജീവനോപാധി കണ്ടെത്തുന്നതിനും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും സഹായകമാകുന്ന വേദി ഒരുക്കി യുവതികളുടെ കാര്യശേഷിയും ഇടപെടല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും കഴിയും. 

  ഓരോ സി.ഡി.എസും അതിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും യുവതീ ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിലെ പരമാവധി അംഗ സംഖ്യ 50 ആണ്. അംഗസംഖ്യ ഇതില്‍ കൂടിയാല്‍ ഒന്നിലധികം ഗ്രൂപ്പുകളും രൂപീകരിക്കാം. ഗ്രൂപ്പുകള്‍ സി.ഡി.എസിന്റെ ശുപാര്‍ശയോജെ ജില്ലാ മിഷനില്‍ രജിസ്ട്രര്‍ ചെയ്യും. 18നും 40നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഗ്രൂപ്പുകളില്‍ അംഗമാകാം. ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം വനിതകള്‍ക്കും (18 നും 40നും ഇടയില്‍ പ്രായമുള്ള) അംഗത്വമെടുക്കാനാകും.

aux

 

Content highlight
auxilary group

കുടുംബശ്രീ 'ഓണപ്പുലരിയും' 'പൂവേ പൊലിയും'- തദ്ദേശ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വിജയികളെ പ്രഖ്യാപിച്ചു

Posted on Friday, September 17, 2021

കോവിഡ് പ്രതിസന്ധിക്കിടയിലെത്തിയ ഈ ഓണക്കാലത്ത്, അനിവാര്യമായ കരുതല്‍ തുടര്‍ന്നുകൊണ്ടും എന്നാല്‍ ആഘോഷങ്ങളുടെ മാറ്റ് ഒട്ടും കുറയാതെയും ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കും ഓണം ഉത്സവമാക്കുന്നതിനായി കുടുംബശ്രീ സംഘടിപ്പിച്ച ഓണപ്പുലരി, പൂവേ പൊലി പരിപാടികളിലെ വിവിധ മത്സരങ്ങളുടെ സംസ്ഥാനതല വിജയികളെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. വിദഗ്ധര്‍ അടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നല്‍കും.

  തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കായി 'ഓണപ്പുലരി 2021' എന്ന പേരില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെയായിരുന്നു ഓണാഘോഷ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി മലയാളി മങ്ക, കേരള ശ്രീമാന്‍/മഹാബലി, ഓണപ്പാട്ട്, ഞാനും എന്റെ പൂക്കളവും, ചിത്രരചന എന്നീ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരമൊരുക്കി. കുട്ടികളുടെ പ്രകടനത്തിന്റെ വീഡിയോ/ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ ബഡ്‌സ് അധ്യാപകര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. ബഡ്‌സ് സ്‌കൂളുകളിലെയും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും 3058 കുട്ടികളാണ് മേല്‍പ്പറഞ്ഞ മത്സരങ്ങളുടെ ഭാഗമായത്. ബാലസഭാ അംഗങ്ങള്‍ക്കായി 'പൂവേ പൊലി 2021' എന്ന പേരില്‍ ഓഗസ്റ്റ് 20 മുതല്‍ 23 വരെയാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മത്സരങ്ങളില്‍ 6344 ബാലസഭകളില്‍ നിന്നുള്ള 28,015 അംഗങ്ങള്‍ പങ്കെടുത്തു. മത്സരത്തിന്റെ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ അതാത് കുടുംബശ്രീ സി.ഡി.എസില്‍ ചുമതലപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയാണ് ബാലസഭാംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതലത്തിലും വിദഗ്ധ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരഫലങ്ങളും ഫലപ്രഖ്യാപന വീഡിയോകളും www.kudumbashree.org/onam2021 എന്ന ലിങ്കില്‍ ലഭിക്കും.

 

buds

  ഓണ്‍ലൈനായി സംഘടിപ്പിച്ച ഫലപ്രഖ്യാപന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് അധ്യക്ഷയായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ് ആശംസ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിലെ പൂത്തുമ്പി ബാലസഭ അംഗമായ ഗൗരി നന്ദ സ്വാഗതവും തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് മൂന്നിലെ ഗുല്‍മോഹര്‍ ബാലസഭ അംഗം മിഥുന്‍ നന്ദിയും പറഞ്ഞു.

 

Content highlight
Winners Announced : 'Onapulari' & 'Poove Poli' Online Onam celebrations for BUDS children & Balasabha membersml

പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി കുടുംബശ്രീ മുഖേന പലിശരിഹത വായ്പ ; 'പേള്‍' പദ്ധതിയുടെ രജിസ്‌ട്രേഷന് തുടക്കം

Posted on Wednesday, September 15, 2021

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് തുണയാകുന്നതിനായി സര്‍ക്കാര്‍, നോര്‍ക്ക റൂട്ട്സ് മുഖേന രൂപം നല്‍കി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന 'പ്രവാസി ഭദ്രതാ നാനോ' പദ്ധതിയായ പേള്‍ (പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്‌സ്) രജിസ്‌ട്രേഷന് തുടക്കമായി. അതാത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീയുടെ സി.ഡി.എസ് ഓഫീസില്‍ നിന്നോ കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്കില്‍ (www.kudumbashree.org/pearl) നിന്നോ ആപ്ലിക്കേഷന്‍ ഫോമും മറ്റ് വിവരങ്ങളും ലഭിക്കും. അതാത് സി.ഡി.എസിലാണ് നിര്‍ദ്ദിഷ്ട അപേക്ഷ നല്‍കേണ്ടത്. സംരംഭ പരിശീലനങ്ങള്‍ ആവശ്യമുള്ളവര്‍ കുടുംബശ്രീ ജോബ് പോര്‍ട്ടലിലും മേല്‍നല്‍കിയ ലിങ്ക് മുഖേന രജിസ്ട്രര്‍ ചെയ്യണം. അപ്ലിക്കേഷനുകള്‍ സി.ഡി.എസുകളില്‍ സ്വീകരിച്ചുവരികയാണ്.  

  ഓഗസ്റ്റ് 26ന് ഔദ്യോഗിക തുടക്കമായ പേള്‍ പദ്ധതി മുഖേന പരാമാവധി രണ്ട് ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75 ശതമാനോ ഇതില്‍ ഏതാണോ കുറവ് ആ തുക പലിശരഹിത വായ്പയായി നല്‍കും. ശേഷിക്കുന്ന 25 ശതമാനം തുക ഗുണഭോ ക്താക്കള്‍ വഹിക്കണം. ആദ്യ ഗഡു ലഭിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുക തുല്യ ഗഡുക്കളായി 21 മാസങ്ങള്‍ക്കുള്ളില്‍ തിരികെയടയ്ക്കുകയാണ് വേണ്ടത്.

 സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാനാകും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളാകണം അപേക്ഷകര്‍. അയല്‍ക്കൂട്ടാംഗത്വം നേടിയിട്ട് കുറഞ്ഞത് ആറ് മാസമെങ്കിലുമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോവിഡി ന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി യുടെയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട രോഗിയായ പ്രവാസിയുടെയോ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കുടുംബശ്രീ രൂപീകരിക്കുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാനാകും.  കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് തിരികെയെത്തി സംരംഭം ആരംഭിച്ച വര്‍ക്ക് സംരംഭ വിപുലീകരണത്തിനായും പദ്ധതിയുടെ ഭാഗമാകാം.

nrka

 

  മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍രഹിതരായ പ്രവാസികളെ കണ്ടെത്തുകയും അവരെ പ്രത്യേക വിഭാഗമായി കണക്കാക്കി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം. പൊതു അവബോധ പരിശീലനം, സംരംഭകത്വ വികസന പരിശീലനം, വൈദഗ്ധ്യ പരിശീലനം എന്നിവ നല്‍കി സംരംഭകരാകാന്‍ അവരെ സജ്ജരാക്കുന്നത് രണ്ടാം ഘട്ടവും. (വൈദഗ്ധ്യ പരിശീലനം ആവശ്യമില്ലാത്ത അല്ലെങ്കില്‍ ജോലി പരിചയമുള്ള പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അതാത് കുടുംബശ്രീ സി.ഡി.എസുകളില്‍ നേരിട്ട് രജിസ്ട്രര്‍ ചെയ്യാനുമാകും.) സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായവും പിന്തുണ നല്‍ക ലും, സംരംഭങ്ങള്‍ ആരംഭിക്കാനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുമാണ് മൂന്നാം ഘട്ടം.   

 

 

Content highlight
Registration starts for 'PEARL' for the emigrants who are in crisisml

1095 കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചു; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപനം നടത്തി

Posted on Friday, September 10, 2021

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിച്ചു വരുന്ന 1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ്  പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 266 ജനകീയ ഹോട്ടലുകള്‍ എപ്ളസ് ഗ്രേഡും, 359 എണ്ണം 'എ' ഗ്രേഡും, 285 എണ്ണം 'ബി' ഗ്രേഡും, 185 എണ്ണം 'സി' ഗ്രേഡും നേടി.  പ്രത്യേകം നിര്‍ണയിക്കപ്പെട്ട സൂചികകളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടല്‍ സംരംഭങ്ങളുടെ  പ്രവര്‍ത്തനക്ഷമതയും നിലവാരവുമടക്കം മെച്ചപ്പെടുത്തുകയും അടുത്തതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു. ഈ വര്‍ഷം അനുവദിച്ച 20 കോടിയില്‍ 18.20 കോടി രൂപ സബ്സിഡിയും റിവോള്‍വിങ്ങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്‍റെ ഗുണമേന്‍മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച ശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്ങ് പൂര്‍ത്തീകരിക്കുകയായിരുന്നു.  നിലവില്‍ ഉയര്‍ന്ന ഗ്രേഡിങ്ങ് കൈവരിക്കാന്‍ കഴിയാതെ പോയ സംരംഭകര്‍ക്ക് അത് നേടുുന്നതിനാവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

  പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെയാണ് ജനകീയ ഹോട്ടലുകള്‍ വഴിയുള്ള വില്‍പന. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍ പ്രാദേശിക സാധ്യതക്കനുസൃതമായി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇതിലൂടെ കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വരുമാനം നേടാനും അവസരമൊരുങ്ങും.

jh grading

 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയാണ് 'വിശപ്പുരഹിത കേരളം'. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അഗതികളും വയോജനങ്ങളും നിരാലംബരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം വിതരണം ചെയ്യുക എന്നതാണ്  പദ്ധതിയുടെ ലക്ഷ്യം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ആദ്യഘട്ടത്തില്‍ കമ്യൂണിറ്റി കിച്ചന്‍ എന്ന നിലയ്ക്കാണ് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന്‍ എന്നതു മാറ്റി 'കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍' എന്ന് പേര് മാറ്റുകയായിരുന്നു.  തദ്ദേശ  സ്വയംഭരണ  സ്ഥാപനങ്ങളും ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പുമായി ചേര്‍ന്നു കൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍ ഇരുപത് രൂപയ്ക്കാണ് ഇവിടെ നിന്നും ഉച്ചയൂണ് ലഭിക്കുക. പദ്ധതി വഴി 4895 കുടുംബശ്രീ വനിതകള്‍ക്ക് സ്ഥിര വരുമാനം നേടാന്‍ കഴിയുന്നുണ്ട്. 

 

 

Content highlight
Grading of 1095 Janakeeya Hotels completedml

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങായി റിവോള്‍വിങ് ഫണ്ട് - മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 8, 2021

കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി 19,489 എ.ഡി.എസുകള്‍ക്കും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) അട്ടപ്പാടിയിലെ 133 ഊരുസമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കാല്‍നൂറ്റാണ്ട് തികയുന്ന കുടുംബശ്രീ പ്രസ്ഥാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുപരിയായി സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകെ ചുക്കാന്‍ പിടിക്കുന്ന സംവിധാനമെന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണെന്നും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും കുടുംബശ്രീ അംഗങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടി നിരവധി സേവനങ്ങള്‍ നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

  സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 196.22 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതാത് എ.ഡി.എസുകള്‍, പ്രത്യേക മാനദണ്ഡം അനുസരിച്ച് അര്‍ഹതയുള്ള ഒരു അയല്‍ക്കൂട്ടത്തിന് 10,000 രൂപ മുതല്‍ 20,000 രൂപ വരെ റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കും. ഇങ്ങനെ ലഭിക്കുന്ന തുക അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഒന്നേമുക്കാല്‍ ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

cm1

  കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയാതെ വന്നതും സൂക്ഷ്മ സംരംഭങ്ങള്‍ നഷ്ടത്തിലായതുമടക്കം കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പദ്ധതി മൂലം കഴിയുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കുന്നതെന്നും സര്‍ക്കാരിന്റെ വിവിധങ്ങളായ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നന്ദി അറിയിച്ചു.

cm2
 
  തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ സി.ഡി.എസിലും കണ്ണൂര്‍ ജില്ലയിലെ പരിയാരം സി.ഡി.എസിലും ഫണ്ട് വിതരണോദ്ഘാടനവും തുടര്‍ന്ന് നടന്നു. വാമനപുരം എം.എല്‍.എ ഡി.കെ മുരളി, പനവൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണും കണ്ണൂർ ജില്ലാ  പഞ്ചായത്ത് ആരോഗ്യം - വിദ്യാഭ്യാസം  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്‌നകുമാരി, പരിയാരം സി.ഡി.എസ് ചെയര്‍പേഴ്‌സണും റിവോള്‍വിങ് ഫണ്ട് തുക കൈമാറി.

1

 

1

 

Content highlight
Financial support of Rs 196.22 crores to Kudumbashree ADSs and Oorusamithis of Attappady

പി.എം.എ.വൈ (നഗരം) ലൈഫ് : സംസ്ഥാനത്ത് 11011 ഭവനങ്ങള്‍ നിര്‍മിക്കാന്‍ 455.89 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

Posted on Tuesday, September 7, 2021

*പദ്ധതിയുടെ ഭാഗമായി നാളിതു വരെ, ഭൂമിയുള്ള ഭവനരഹിതരായ 1.02,229 ഗുണഭോക്താക്കള്‍ക്ക്
 വീടുകള്‍ നിര്‍മിക്കുന്നതിനായി 4058.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു  

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും സംയുക്തമായി സംസ്ഥാനത്തു നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ്(പി.എം.എ.വൈ(നഗരം)-ലൈഫ്) പദ്ധതിയുടെ ഭാഗമായി 10653 ഭവനങ്ങള്‍ നിര്‍മിക്കാന്‍ 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. കേന്ദ്ര ഭവന നഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സെന്‍ട്രല്‍ സാങ്ങ്ഷനിങ്ങ് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഭൂമിയുളള ഭവനരഹിതര്‍ക്കായുള്ള ഗുണഭോക്തൃ കേന്ദ്രീകൃത നിര്‍മാണ ഘടകത്തില്‍ ഉള്‍പ്പെടുത്തി 84 തദ്ദേശ നഗരസഭകളില്‍ നിന്നു ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അംഗീകാരം. ഇതുകൂടാതെ അഫോര്‍ഡബിള്‍ ഹൗസിങ്ങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ്, ഭവന വിപുലീകരണം എന്നീ ഘടകങ്ങളുടെ കീഴില്‍ ലഭിച്ച പദ്ധതി രൂപരേഖകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 455.89 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അംഗീകാരം ലഭിച്ചത്. സംസ്ഥാനത്ത് 11,011 ഗുണഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

നിലവില്‍ ഭവനനിര്‍മാണത്തിന് അംഗീകാരം നേടിയ 10653 ഗുണഭോക്താക്കളില്‍ 2513 ഗുണഭോക്താക്കള്‍ ലൈഫ് മിഷനില്‍ നിന്നും ലഭ്യമാക്കിയ പട്ടികയിലുള്ളവരാണ്.  പട്ടികജാതി പട്ടികവര്‍ഗ, ഫിഷറീസ് വകുപ്പുകള്‍ മുഖേന ലൈഫ് മിഷനില്‍ ലഭ്യമാക്കിയ ഗുണഭോക്താക്കളുടേതാണ് ഈ പട്ടിക. കൂടാതെ ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലെയും, ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ നിന്നും നിലവില്‍ സ്വന്തമായി ഭൂമി നേടിയിട്ടുള്ള ഗുണഭോക്താക്കളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലൈഫ് മിഷന്‍ സമര്‍പ്പിച്ച പട്ടികയിലെ 2513 ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണത്തിന് ആവശ്യമായ നഗരസഭാ വിഹിതം ഹഡ്കോ വായ്പയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. ലൈഫ് മിഷന്‍ മുഖേനയായിരിക്കും ഇതു നല്‍കുക.

ഇതോടൊപ്പം ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചു നല്‍കുന്ന അഫോര്‍ഡബിള്‍ ഹൗസിങ്ങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ് ഘടകത്തില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍, ആന്തൂര്‍, കൂത്താട്ടുകുളം, കൊല്ലം, കട്ടപ്പന, എന്നീ അഞ്ചു നഗരസഭകള്‍ സമര്‍പ്പിച്ച 196 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 27.34 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ഇതില്‍ 24.40 കോടി രൂപ സംസ്ഥാന വിഹിതവും 2.94 കോടി രൂപ കേന്ദ്ര വിഹിതവുമാണ്.

ആലപ്പുഴ, കൊയിലാണ്ടി, കണ്ണൂര്‍, അടൂര്‍, എന്നീ നാല് നഗരസഭകളുടെ 162 ഭവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള 2.43 കോടി രൂപയുടെ പദ്ധതിയും അംഗീകാരം നേടി. പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായ ഭവനവിപുലീകരണ ഘടകത്തില്‍  ഉള്‍പ്പെടുത്തിയാണിത്. 21 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള ഭവനങ്ങളെ 30 ചതുരശ്ര മീറ്റര്‍ വ്സ്തീര്‍ണമുള്ള ഭവനങ്ങളാക്കി മാറ്റുന്നതിന് 1.5 ലക്ഷം രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതിയിലെ ഈ ഉപഘടകം.

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ ഭൂമിയുള്ള ഭവനരഹിതരായ  1.02,229 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനായി 4058.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടുണ്ട്. ഇതില്‍ 86,446 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ഇതോടൊപ്പം 68930 വീടുകള്‍ വാസയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 58476 ഗുണഭോക്താക്കള്‍ക്ക് അവസാന ഗഡുവും ലഭ്യമാക്കി. പദ്ധതി നടത്തിപ്പിനായി 932.63 കോടി രൂപ കേന്ദ്ര വിഹിതവും സംസ്ഥാന-നഗരസഭാ വിഹിതമായ 1942.94 കോടിരൂപയും ഉള്‍പ്പെടെ ആകെ 2875.57 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.  

2018, 2019 പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്ക് നിലവിലെ വാസഗൃഹം താമസയോഗ്യമല്ലെങ്കില്‍ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ മാസം 12ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ സാങ്ങ്ഷനിങ്ങ് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ അനുമതിയും കുടുംബശ്രീക്ക് ലഭ്യമായിട്ടുണ്ട്.

Content highlight
PMAY-LIFE sanction for constructing 11011 housesml