സപ്ളൈകോയുടെ 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ- സംസ്ഥാനതല ഉദ്ഘാടനം നടത്തി

Posted on Friday, February 12, 2021

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി സപ്ളൈകോയുടെ കീഴിലുള്ള 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണനം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്ളൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ ശ്രേണിയിലുള്ള കേന്ദ്രങ്ങൾ വഴി കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഉത്പന്നങ്ങളുടെ ആദ്യവിൽപ്പനയും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായി.

  വ്യാപാര മേഖലയിലേക്ക് മൂലധനശക്തികൾ കടന്നു വരുന്നത് ചെറുകിട സംരംഭകർക്കും വ്യാപാരികൾക്കും ഭീഷണിയാവുന്നുണ്ട്. കുടുംബശ്രീയുമായി സംയോജിച്ചു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായ സപ്ളൈകോ വഴി വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തെ ശക്തിപ്പെടുത്താൻ കഴിയും. ഇന്ന് വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ അവർക്ക് തന്നെ തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ സപ്ളൈകോയ്ക്ക് കീഴിലുളള ഹൈപ്പർ മാർക്കറ്റുകൾ,  പീപ്പിൾസ് ബസാറുകൾ, മാവേലി സ്റ്റോറുകൾ എന്നിവ ആധുനികവത്ക്കരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും. സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴിൽ 1600 ൽപരം വിപണനശാലകൾ പ്രവർത്തിക്കുന്നു. ഏഴു സ്ഥലങ്ങളിൽ കൂടി വിപണനകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. ഇതു കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സപ്ളൈകോ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെല്ലാം കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വിപണനത്തിനെത്തിക്കും. ഇതുവഴി നിരവധി വനിതകൾക്ക് തൊഴിലവസരവും വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ രംഗത്തു രാജ്യത്തിനു തന്നെ മാതൃകയായി മാറിയ സപ്ളൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതു വഴി കുടുംബശ്രീയുടെ മാർക്കറ്റിംഗ് സംവിധാനത്തിനും സംരംഭകർക്കും വലിയ തോതിലുള്ള പിന്തുണയാണ് സപ്ളൈകോ നൽകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.  സപ്ളൈകോയുടെ 500 കേന്ദ്രങ്ങളിലും ഉത്പന്നങ്ങൾ എത്തിച്ച് വിപണനം നടത്തുന്നതു വഴി 4000 വനിതകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരിട്ട പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജനക്ഷേമത്തിനായി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികളോട് മാതൃകാപരമായ നിലപാടു പുലർത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇതിന്  സപ്ളൈകോയുമായുളള സംയോജനം വലിയ തോതിൽ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കുടുംബശ്രീ സംരംഭകരുടെ വരുമാന വർധനവിന് സപ്ളൈകോയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ് പറഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള  സപ്ളൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിച്ചത് മികച്ച തുടക്കമാണെന്നും ഇത് കുടുംബശ്രീയുടെ മാർക്കറ്റിംഗ് ശൃംഖലയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

സപ്ളൈകോയുടെ വിപണന ശൃംഖലയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരു ഷെൽഫ് സ്പേസ് നൽകുന്നതാണ് പദ്ധതി. പ്രാരംഭ പ്രവർത്തനമെന്ന നിലയ്ക്ക് സപ്ളൈകോയുടെ വഴുതക്കാട്, ശ്രീകാര്യം എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലാണ് കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ഷെൽഫ് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഈ രണ്ടു കേന്ദ്രങ്ങളിലും പത്ത് സംരംഭകർ തയ്യാറാക്കിയ ധാന്യപ്പൊടികൾ, അച്ചാറുകൾ, കറിപ്പൊടികൾ എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങൾ ലഭ്യമാക്കും.  അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ 500 കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.  

  മന്ത്രി.പി തിലോത്തമൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു. സപ്ളൈകോ ജനറൽ മാനേജർ ആർ.രാഹുൽ  ഐ.ആർ.എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. വാർഡ് കൗൺസിലർ അഡ്വ.രാഖി രവി കുമാർ, സപ്ളൈകോ റീജ്യണൽ മാനേജർ വി.ജയപ്രകാശ്, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഷൈജു, മുഹമ്മദ് ഷാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Content highlight
സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും.

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി നടത്തിപ്പ് ; കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

Posted on Tuesday, February 9, 2021

തിരുവനന്തപുരം : കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) ഏറ്റവും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതിന് 2019-20ലെ ദേശീയ പുരസ്‌ക്കാരം കുടുംബശ്രീ യ്ക്ക് ലഭിച്ചു. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീയ്ക്ക് ലഭിക്കുന്നത്. 2017-18ല്‍ മൂന്നാം സ്ഥാനവും 2018-19ല്‍ രണ്ടാം സ്ഥാനവുമാണ് നേടിയത്്. ഇപ്പോള്‍ വീണ്ടും മൂന്നാം സ്ഥാന മാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹാട്രിക് അവാര്‍ഡ് എന്ന നേട്ടവും കുടുംബശ്രീ കൈവരിച്ചു. പദ്ധതി നടത്തിപ്പിന് വിനിയോഗിക്കാനായി പുരസ്‌ക്കാരത്തിനൊപ്പം 6 കോടി രൂപ ക്യാഷ് അവാര്‍ഡായും ലഭ്യമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചതിനാല്‍ യഥാക്രമം 6 കോടി രൂപയും 9 കോടി രൂപയും അധികമായി പദ്ധതി നടത്തിപ്പിന് കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ പദ്ധതികളാണ് എന്‍.യു.എല്‍.എം-ലൂടെ കുടുംബശ്രീ കേരളത്തിലെ  നഗരങ്ങളില്‍ നടപ്പാക്കുന്നത്.

  എന്‍.യു.എല്‍.എം പദ്ധതിക്ക് കൂടാതെ ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുടുംബശ്രീ നേടിയെടുത്തിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ പരിശീലന പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് മൂന്ന് തവണ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജ് ഏറ്റവും മികച്ച രീതിയില്‍ നടത്തിയതിന് നബാര്‍ഡിന്റെ അവാര്‍ഡ്, കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) -ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചതിന് ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ് എന്നിങ്ങനെ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ പത്തിലേറെ ദേശീയ പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

 

 

 

Content highlight
വിവിധ ഉപജീവന പദ്ധതികള്‍, കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള

അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ്; അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി

Posted on Monday, February 8, 2021

തിരുവനന്തപുരം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെയും (എല്‍.ഐ.സി) കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.  2,72,085 അയല്‍ക്കൂട്ടാംഗങ്ങള്‍ ഇതുവരെ ചേര്‍ന്നു കഴിഞ്ഞു. 18 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗ ങ്ങള്‍ക്ക് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനാകും. ഒറ്റത്തവണ പ്രീമിയമായി നല്‍കേണ്ടത് 345 രൂപയാണ്. 2021 ഫെബ്രുവരി 1 മുതല്‍ 2022 ജനുവരി 30 വരെയാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി.

  ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും 66 മു തല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 15,000 രൂപയും 71 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ 10,000 രൂപയും പരിരക്ഷയായി ആശ്രിതര്‍ക്ക് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെ വായ്പയെടുത്തവര്‍ക്ക് ജീവന്‍ഹാനി സംഭവിച്ചാല്‍ അവരുടെ വായ്പാ തുകയ്ക്കും പരിരക്ഷ ലഭിക്കും. സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഈ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ആക്‌സിഡന്റ് കവറേജു കൂടി ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

  ഇതുവരെ ജീവന്‍ ദീപം പദ്ധതിയില്‍ ചേര്‍ന്ന 2.72 ലക്ഷം പേരില്‍ 72,143 പേര്‍ എറണാകുളം ജില്ലയില്‍ നിന്നും 67,300 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമാണ്. കൊല്ലം ജില്ലയില്‍ നിന്ന് 28,308 പേരും മലപ്പുറത്ത് നിന്ന് 21,863 പേരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

 

 

Content highlight
ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളില്‍ പുതിയ പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കുടുംബശ്രീ

Posted on Thursday, February 4, 2021

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നാഷണല്‍ റൂറല്‍ എക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്ട് (എന്‍.ആര്‍.ഇ.ടി.പി) വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്നു. സംരംഭ മാതൃക ഉയര്‍ന്നതലത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ഈ പ്രോജക്ടിന്റെ ഭാഗമായി സംരംഭങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനായി നിയമിക്കുന്ന ബിസിനസ് ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ട് പ്രൊവൈഡേഴ്‌സിന് (ബി.ഡി.എസ്.പി) പരിശീലനം നല്‍കാനുള്ള സഹായം എന്‍.ആര്‍.എല്‍.എം (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നു . പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയാറാക്കി ഉചിതമായ രീതിയില്‍ അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് പരിശീലന ലക്ഷ്യം.

  സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം കുടുംബശ്രീയുടെ സഹായം തേടാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി പരിശീലനം നല്‍കുന്നതിന് കുടുംബശ്രീ കരാറിലൊപ്പിട്ടു. അസാം, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ എന്‍.ആര്‍.ഇ.ടി.പിയുടെ ഭാഗമായി ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനം നല്‍കാനായി ഇപ്പോള്‍ തന്നെ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) മുഖേനയാണ് പരിശീലനം നല്‍കുക.  

  എസ്.വി.ഇ.പിയിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ വ്യാപകമാണ് എന്‍.ആര്‍.ഇ.ടി.പിയിലെ ബി.ഡി.എസ്.പിമാരുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതണ്ട്.  കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് നല്‍കുന്ന പരിശീലന മൊഡ്യൂള്‍ ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനത്തിന്റെ അടിസ്ഥാന മൊഡ്യൂളാക്കി പരിഗണിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവും കാര്യശേഷിയും നേടിക്കൊടുക്കാന്‍ വേണ്ടി ഗ്രോത്ത് മൊഡ്യൂള്‍ എന്ന രീതിയില്‍ മറ്റൊരു പുതിയ പരിശീലന മൊഡ്യൂള്‍ കൂടി തയാറാക്കി ഇവര്‍ക്ക് പരിശീലനം നല്‍കാനുമാണ് കുടുംബശ്രീ തയാറെടുക്കുന്നത്. അടിസ്ഥാന മൊഡ്യൂളും ഗ്രോത്ത് മൊഡ്യൂളും അടങ്ങിയ പരിശീലന പദ്ധതിയാകും എന്‍.ആര്‍.എല്‍.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ഡി.എസ്.പിമാര്‍ക്ക് വേണ്ടി കുടുംബശ്രീ തയാറാക്കുകയെന്ന് ചുരുക്കം.

  കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതി അവലംബിച്ച് ഈ പരിശീലനം നല്‍കാനാണ് കുടുംബശ്രീയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സംരംഭങ്ങള്‍ക്ക്  പിന്തുണയേകാനുള്ള മികച്ച കമ്മ്യൂണിറ്റി കേഡര്‍മാരെ  വാര്‍ത്തെടുക്കാനുള്ള ഒരു പരിശീലനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാക്കുകയെന്നത് കുടുംബശ്രീ നേരിടുന്ന കനത്ത വെല്ലുവിളിയാണ്. ആവശ്യമായ പരിശീലനവും നൈപുണ്യ വികസനവുമൊക്കെ ഓണ്‍ലൈനായി പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവും കുടുംബശ്രീ രൂപീകരിക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമേ വിവിധ വിഷയങ്ങളിലുള്ള വീഡിയോകളും കേസ് സ്റ്റഡികളും പരിശീലനങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത പഠന സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുപരിയായി ഈ പഠന സാമഗ്രികളും പിന്തുടര്‍ന്ന് പരിശീലനം മികച്ചതാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 എന്‍.ആര്‍.എല്‍.എമ്മിന്റെ ഭാഗമായുള്ള ഈ പരിശീലന മൊഡ്യൂളുകള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചശേഷം പരിശീലന പരിപാടികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Content highlight
എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത

കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച 03.00 മണിക്ക്

Posted on Tuesday, February 2, 2021

കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2ലെ ലയം ഹാളില്‍ 

Content highlight
Co-ordination Committee Meeting will be held on Wednesday 10.02.2021 at 03.00 pm at Layam Hall, Secretariat Annex 2