എന്‍ആര്‍ഒയിലൂടെ കുടുംബശ്രീയുടെ ബാലസഭാ മാതൃക പകര്‍ത്തി നാല് സംസ്ഥാനങ്ങളും

Posted on Friday, August 14, 2020

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ കുടുംബശ്രീ ബാലസഭാ മാതൃകയില്‍ കുട്ടികളുടെ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ കുടുംബശ്രീ മാതൃക മറ്റ് സംസ്ഥാനങ്ങളിലും രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മുഖേനയാണ് ഈ പ്രവര്‍ത്തനങ്ങള്‍. അമ്മമാരുടെ കൂടെ അയല്‍ക്കൂട്ട യോഗങ്ങളിലെത്തുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ തുടക്കമിട്ട കുട്ടികളുടെ കുടുംബശ്രീയാണ് ബാലസഭകള്‍. എന്‍ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബാലസഭകളുടെ രൂപീകരണവും നടത്തിയത്.  ത്രിപുര, അസം, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ ബാലസഭാ രൂപീകരണം ആരംഭിച്ചിട്ടുള്ളത്. ത്രിപുരയില്‍ 125 ബാലസഭകളിലായി 1529 കുട്ടികളും അസമില്‍ 1150 ബാലസഭകളിലായി 17,250 കുട്ടികളും ഝാര്‍ഖണ്ഡിലെ 2900 ബാലസഭകളിലായി 41,290 കുട്ടികളും മണിപ്പൂരിലെ 20 ബാലസഭകളിലായി 300 കുട്ടികളും അംഗങ്ങളാണ്.

  2012ലാണ് എന്‍ആര്‍ഒ എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീയ്ക്ക് നല്‍കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുക, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകള്‍ക്ക് കൈത്താങ്ങേകുക, തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജനം സാധ്യമാക്കി അര്‍ഹമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നേടിക്കൊടുക്കുക എന്നിങ്ങനെ വിവിധ മേഖലകളില്‍ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 20 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമായാണ് കുടുംബശ്രീ എന്‍ആര്‍ഒ കരാറിലെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്‍ആര്‍ഒ ടീം കണ്ടറിഞ്ഞത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുക, ബാലവിവാഹം, മനുഷ്യക്കടത്തിന് ഇരയാകല്‍, മയക്കുമരുന്ന് ഉപയോഗം...ഇങ്ങനെ നീളുന്നു ഈ പ്രശ്നങ്ങള്‍. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ ബാലസഭകള്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതും ഈ ആശയം പ്രാവര്‍ത്തികമാക്കിയതും.
  തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ബാലസഭകള്‍ക്കുള്ളത്. ഈ ലക്ഷ്യങ്ങളുടെ ചുവടുപിടിച്ചാണ് എന്‍ആര്‍ഒ ബാലസഭകള്‍ രൂപീകരിച്ചത്.
  തുടക്കത്തില്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തുന്നതിന് അത്ര അനുകൂല സാഹചര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ ബാലസഭകളുടെ രൂപീകരണം നടന്നുവരികയാണ്. ഈ ബാലസഭകളിലംഗങ്ങളായ കുട്ടികള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളും നടത്തുന്നു. ബാലസഭകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഗ്രാമവാസികള്‍ക്കിടയില്‍ത്തന്നെയുള്ളവരെ റിസോഴ്സ് പേഴ്സണ്‍മാരായി തെരഞ്ഞെടുത്ത് ചുമതല ഏല്‍പ്പിച്ചിട്ടുമുണ്ട്.

 

Content highlight
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്

ബഡ്സ് സ്ഥാപനങ്ങളില്‍ നൈപുണ്യ പരിശീലനം

Posted on Thursday, August 13, 2020


ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി പുതിയൊരു നൈപുണ്യ പരിശീലന പദ്ധതി വിപുലപ്പെടുത്തുന്നു. കേരളത്തിലുള്ള ബഡ്സ് സ്ഥാപനങ്ങള്‍ നിലവില്‍ ഭൂരിഭാഗം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും (ബിആര്‍സി) നിലവില്‍ നൈപുണ്യ പരിശീലനം നടക്കുന്നുണ്ട്. പേപ്പര്‍ ബൈന്‍ഡിങ്, സ്പൈറല്‍ ബൈന്‍ഡിങ്, പേപ്പര്‍ കവര്‍ , പേപ്പര്‍ പേന, ചവിട്ടി, സോപ്പ്, ഹാന്‍ഡ് വാഷ് നിര്‍മ്മാണം, കൃഷി തുടങ്ങിയ വിവിധ നൈപുണ്യ പദ്ധതികളാണ് പൊതുവേ ബഡ്സ് സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി നല്‍കിവരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത്തരം പദ്ധതികളുടെ തോത് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ബഡ്സ് സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
  ഇതനുസരിച്ച് കേരളത്തില്‍ 150 ബഡ്സ് സ്ഥാപനങ്ങളില്‍ പുതുതായി നൈപുണ്യ പരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ഓരോ ബഡ്സ് സ്ഥാപനത്തിലെയും അധ്യാപകരും പരിശീലനാര്‍ത്ഥികളും മാതാപിതാക്കളും ചേര്‍ന്ന് ആ സ്ഥാപനത്തിന് ചേരുന്ന നൈപുണ്യ പരിശീലന പദ്ധതിയേതാണെന്ന് മനസ്സിലാക്കുകയും അതിന്റെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുകയുമാണ് ആദ്യഘട്ടം. ഇത്തരത്തില്‍ പദ്ധതി രൂപരേഖ തയാറാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 15നകം എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പദ്ധതി രൂപരേഖ ലഭിച്ചതിന് ശേഷം അതാത് സ്ഥാപനത്തിന് യോജിക്കുന്ന പരിശീലന പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ സ്ഥാപനത്തിനും ഇതിനായി പ്രത്യേക ധനസഹായവും നല്‍കും. അടിസ്ഥാന സൗകര്യമൊരുക്കാനും പരിശീലനത്തിനും നിര്‍മ്മാണ സാധനങ്ങളും യന്ത്ര സാമഗ്രികളും വാങ്ങാനും വര്‍ക്കിങ് ക്യാപ്പിറ്റലിനും മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍, ബ്രാന്‍ഡിങ് തുടങ്ങിയവയ്ക്കുമൊക്കെയായി 4 കോടി രൂപയാണ് 150 സ്ഥാപനങ്ങള്‍ക്കായി പദ്ധതി പ്രകാരം വകയിരുത്തിയിരിക്കുന്നത്.
  ഇപ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം ബഡ്സ് സ്ഥാപനങ്ങളിലുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും കേന്ദ്രീകൃതമായി മാര്‍ക്കറ്റ് ചെയ്യാനും ലക്ഷ്യമിടുന്നു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നൈപുണ്യ പരിശീലന പദ്ധതിക്ക് തുടക്കമിടാനും ഡിസംബറോട് കൂടി ബ്രാന്‍ഡിങ് പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

 

 

Content highlight
ഓഗസ്റ്റ് 15നകം എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പദ്ധതി രൂപരേഖ ലഭിച്ചതിന് ശേഷം അതാത് സ്ഥാപനത്തിന് യോജിക്കുന്ന പരിശീലന പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ശയ്യ കിടക്കകള്‍ നിര്‍മ്മിക്കാനും കുടുംബശ്രീ

Posted on Thursday, August 13, 2020

എറണാകുളം ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് കുടുംബശ്രീയിലൂടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു പുതിയ പ്രവര്‍ത്തനമാണ് 'ശയ്യ' എന്ന കിടക്കയുടെ നിര്‍മ്മാണം. കോവിഡ് -19 രോഗ ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍ (പിപിഇ) വ്യാപകമായി തയാറാക്കി വരുന്നു. ഇതിന്റെ ഭാഗമായ ഗൗണുകള്‍ തയ്ക്കാനുള്ള ഓര്‍ഡറുകള്‍ ചെറു തയ്യല്‍ യൂണിറ്റുകള്‍ക്ക് മുതല്‍ വന്‍കിട യൂണിറ്റുകളില്‍ വരെ ഇപ്പോള്‍ ലഭിക്കുന്നു. ഈ ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് ഗൗണുകള്‍ തയ്ച്ച ശേഷം പാഴാകുന്ന വാട്ടര്‍പ്രൂഫ് ആയ മെറ്റീരിയലും തുണിയും ഉപയോഗിച്ചാണ് ശയ്യ എന്ന കിടക്കയുണ്ടാക്കുന്നത്. ഇത്തരത്തില്‍ കിടക്കയുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് (സി.എഫ്.എല്‍.ടി.സി) കുറഞ്ഞ ചെലവില്‍ മെത്തകള്‍ ലഭ്യമാക്കാന്‍ കഴിയും. ഇത് കൂടാതെ ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് പാഴായിപ്പോകുന്ന തുണി ക്രിയാത്മകമായി ഉപയോഗിക്കാനും യൂണിറ്റുകള്‍ക്ക് പുതിയൊരു വരുമാനം ലഭിക്കുമെന്ന മേന്മയും ഈ ആശയത്തിനുണ്ട്.
 ലക്ഷ്മി മേനോന്‍ (https://www.facebook.com/lakshmi.menon.9699
) എന്ന സംരംഭകയാണ് ശയ്യ എന്ന ആശയം കുടുംബശ്രീയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ ആശയത്തിന് വേണ്ട പിന്തുണ നല്‍കാമെന്നും ടെയ്ലറിങ് യൂണിറ്റുകളില്‍ നിന്ന് പാഴാകുന്ന ഗൗണ്‍ മെറ്റീരിയല്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ സഹായിക്കാമെന്നും അറിയിച്ച് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ മുന്നോട്ട് വന്നു. കിറ്റെക്സ്, പോപ്പീസ് തുടങ്ങിയ വന്‍കിട യൂണിറ്റുകളില്‍ നിന്നുള്ള പാഴ്ത്തുണി സൗജന്യമായി ശേഖരിച്ച് ഇങ്ങനെ കിടക്കകള്‍ തയാറാക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കാമെന്നും കിടക്ക തയാറാക്കാന്‍ പരിശീലനം നല്‍കാമെന്നും മാര്‍ക്കറ്റിങ്ങിന് സഹായിക്കാമെന്നും ഈ എന്‍ജിഒ ഉറപ്പ് നല്‍കി. ഇതനുസരിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കുടുംബശ്രീ 'ശയ്യ' എന്ന ഈ ആശയം പരീക്ഷണാടിസ്ഥാനത്തില്‍ സാക്ഷാത്ക്കരിച്ച് തുടങ്ങിയിരിക്കുകയാണ്.
  എറണാകുളം ജില്ലയിലെ ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങളാണ് ഈ കിടക്കകള്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്.  കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തുന്ന ഓരോരുത്തര്‍ക്കും ഓരോ കിടക്ക വീതം ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ തീരെ ചെലവുകുറഞ്ഞ ഈ കിടക്കകള്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. തീരെ ചെലവുകുറഞ്ഞ ഈ ഉത്പന്നത്തിന്റെ വിപണിയിലെ സ്വീകാര്യതയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും അനുസരിച്ച് മറ്റ് ജില്ലകളിലേക്കും ശയ്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലും ഓരോ യൂണിറ്റുകളെ വീതം ഈ കിടക്ക നിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. പിപിഇ കിറ്റ് ഗൗണുകള്‍ തയ്ക്കുന്ന ടെയ്ലറിങ് യൂണിറ്റുകള്‍ക്ക് സമീപത്തുള്ള യൂണിറ്റുകളെയാണ് ഇങ്ങനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് കാലത്ത് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പുതുതായി വരുമാനം കണ്ടെത്താനുള്ള മറ്റൊരു അവസരമാണ് ശയ്യ എന്ന ഈ ആശയം.

 

Content highlight
ലക്ഷ്മി മേനോന്‍ (https://www.facebook.com/lakshmi.menon.9699 ) എന്ന സംരംഭകയാണ് ശയ്യ എന്ന ആശയം കുടുംബശ്രീയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

തൊഴിലുറപ്പ് ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി 'ഉന്നതി'

Posted on Thursday, August 13, 2020

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന ഉന്നതി പദ്ധതി വരുന്നു. കേരളത്തില്‍ കുടുംബശ്രീയും സംസ്ഥാന തൊഴിലുറപ്പ് മിഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് തൊഴില്‍ നേടാനുള്ള കഴിവ് (സ്‌കില്‍) ലഭ്യമാക്കി സ്‌കില്‍ഡ് ലേബര്‍ എന്ന വിഭാഗത്തിലേക്ക് ഈ പദ്ധതി മുഖേന എത്തിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കുമാണ് ഉന്നതി പ്രകാരം നൈപുണ്യ പരിശീലനം നല്‍കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ പരിശീലനം നല്‍കുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നൈപുണ്യ പരിശീലന പദ്ധതിയില്‍ ഇതുവരെ പങ്കെടുക്കാത്തവര്‍ക്ക് മാത്രമേ ഉന്നതി പദ്ധതിയുടെ ഭാഗമാകാനാകൂ.
  തൊഴിലുറപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ പദ്ധതി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നു. ഇവര്‍ക്ക് കുടുംബശ്രീ- ഡിഡിയുജികെവൈ പരിശീലന ഏജന്‍സികളിലൂടെ നൈപുണ്യ പരിശീലനം നല്‍കുകയും ചെയ്യുന്നു. പരിശീലനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും അനുസരിച്ച് നിലവിലുള്ള കോഴ്സുകളില്‍ നിന്ന് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. ഡിഡിയുജികെവൈ പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാകും പരിശീലനം. പരിശീലനത്തിന് അവസരം ലഭിക്കുന്ന ഓരോ പരിശീലനാര്‍ത്ഥിക്കും കോഴ്സ് കാലാവധിക്ക് അനുസരിച്ച് ഓരോ ദിവസവും തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലെ വേതന പ്രകാരമുള്ള തുകയും ലഭ്യമാക്കുന്നു (പരമാവധി 100 ദിവസം). തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കുടുംബത്തിന് തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യാം.
  തൊഴിലുറപ്പ് മിഷനുമായി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്തിമഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഗുണഭോക്തൃ പട്ടിക ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കോവിഡ്-19 പ്രതിസന്ധി കഴിഞ്ഞശേഷം പരിശീലന കേന്ദ്രങ്ങള്‍ തുറക്കാനാകുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും. ഡിഡുയിജികെവൈ പദ്ധതിപ്രകാരം ഇതുവരെ 52,989 കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 64,258 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കി ആകെ 1,17,247 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഡിഡുയിജികെവൈ പദ്ധതിപ്രകാരം ഇതുവരെ 52,989 കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 64,258 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കി ആകെ 1,17,247 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കനിവിന്റെയും കരുത്തിന്റെയും കഥകള്‍'- വായിച്ചറിയാം അയല്‍ക്കൂട്ട വനിതകളുടെ കൊറോണ കാല പ്രവര്‍ത്തനങ്ങള്‍

Posted on Thursday, August 13, 2020

മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി 45 ലക്ഷത്തോളം സ്ത്രീകളാണ് കുടുംബശ്രീ എന്ന സ്ത്രീ ശാക്തീകരണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രസ്ഥാനത്തിന്റെ കരുത്ത്. പ്രശ്‌നങ്ങളോ ദുരിതങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന വേളയില്‍ എന്നും സഹായ ഹസ്തവുമായി ഈ സംഘടനാ സംവിധാനം വര്‍ത്തിച്ചിട്ടുണ്ട്. 2018ലെയും 2019ലെയും പ്രളയമുഖത്ത് നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെയും കോവിഡ്-19 എന്ന മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെയും ലോകം കണ്ടറിഞ്ഞു.
 
  സംസ്ഥാനതലത്തില്‍ നിന്നും ജില്ലാതലത്തില്‍ നിന്നും നിര്‍ദ്ദേശിക്കുന്നതനുസരിച്ചും അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യകത കണ്ടറിഞ്ഞുമാണ് ഇപ്പോള്‍ കൊറോണ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്നത്. ഇത്തരത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളില്‍ കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച ചിലരെ ഒരു പുസ്തകം മുഖേന പരിചയപ്പെടുത്തുകയാണ്. പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റുകളായ ചൈതന്യ.ജിയും മഞ്ജരി അശോകും ചേര്‍ന്ന് എഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന 'കനിവിന്റെയും കരുത്തിന്റെയും കഥകള്‍'  എന്ന പുസ്തകമാണ് തയാറാക്കിയത്. ഗ്രാഫിക് ഡിസൈനറായ എസ്. അരുണാണ് പുസ്തകത്തിന്റെ ലേ ഔട്ടും ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നത്. http://www.kudumbashree.org/pages/159 എന്ന ലിങ്കിലെ ബുക്സ് ആന്‍ഡ് ബ്രോഷര്‍ വിഭാഗത്തില്‍ നിന്ന് ഈ പുസ്തകം നിങ്ങള്‍ക്ക് വായിക്കാനാകും.
  കുടുംബശ്രീ എന്ന മഹാപ്രസ്ഥാനം കേരള സമൂഹത്തില്‍ വിവിധ സാഹചര്യങ്ങളില്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലിന് ഒരു ഉദാഹരണമായി ഈ പുസ്തകം മാറും.

 

Content highlight
കനിവിന്റെയും കരുത്തിന്റെയും കഥകള്‍'- വായിച്ചറിയാം അയല്‍ക്കൂട്ട വനിതകളുടെ കൊറോണ കാല പ്രവര്‍ത്തനങ്ങള്‍

നാം മുന്നോട്ട്

Posted on Thursday, August 13, 2020

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനും വികസന പുരോഗതി അറിയുന്നതിനുമെല്ലാമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ 108ാം എപ്പിസോഡ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തെക്കുറിച്ചായിരുന്നു. സാധാരണയായി മുഖ്യമന്ത്രിയും അതാത് വിഷയങ്ങളിലെ വിദഗ്ധരും ചേര്‍ന്നുള്ള ഒരു ചര്‍ച്ചയെന്ന നിലയിലായിരുന്നു ഈ പരിപാടി തയാറാക്കി സംപ്രേഷണം ചെയ്തുവന്നിരുന്നത്. എന്നാല്‍ കോവിഡ് -19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചാരീതി ഒഴിവാക്കി, പൂര്‍ണ്ണമായും ദൃശ്യവത്ക്കരിച്ച് ഒരു ഡോക്യുമെന്ററി എന്ന രീതിയിലേക്ക് ഈ പരിപാടി മാറ്റുകയായിരുന്നു.
  കുടുംബശ്രീയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്ത രൂപം ഈ പരിപാടിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പുതിയ പദ്ധതികളിലൂടെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എടുത്തുകാണിക്കാനും ഈ ഡോക്യുമെന്ററിയിലൂടെ കഴിഞ്ഞു. 'നാം മുന്നോട്ട്' എന്ന ഈ പരിപാടിയുടെ കുടുംബശ്രീയെക്കുറിച്ചുള്ള എപ്പിസോഡ് കാണാന്‍ http://www.kudumbashree.org/videos/6 എന്ന ലിങ്കില്‍ സന്ദര്‍ശിക്കാം.

 

Content highlight
കുടുംബശ്രീയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്ത രൂപം ഈ പരിപാടിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പുതിയ പദ്ധതികളിലൂടെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എടുത്തു

ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി വീഡിയോകളിലൂടെ പരിശീലനം

Posted on Thursday, August 13, 2020

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തോടെ കുടുംബശ്രീ മുഖേന പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ പരിശീലനം നല്‍കിത്തുടങ്ങി. കോവിഡ് - 19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലയളവില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും ആവരുടെ മാതാപിതാക്കള്‍ക്കും കുടുംബശ്രീ പിന്തുണ നല്‍കിയിരുന്നു. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും കാലതാമസമുണ്ടാകുമെന്നതിനാല്‍ തന്നെ ഈ സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ സേവനം നല്‍കാനുള്ള ആശയം പ്രാവര്‍ത്തികമാക്കുകയാണ്.  
 നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു. പ്രത്യേകം പരിശീലനം ലഭിച്ച 430 അധ്യാപകരും 351  ആയമാരുമാണ് ബഡ്സ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മാതാപിതാക്കളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ തയാറാക്കാന്‍ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ അധ്യാപകര്‍ തയാറാക്കിക്കഴിഞ്ഞു. ഈ വീഡിയോകള്‍ യൂട്യൂബ് ചാനല്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി മാതാപിതാക്കളിലേക്ക് എത്തിക്കും. എല്ലാ കുട്ടികളും സ്ഥിരമായി വീഡിയോ കാണുന്നുവെന്നും പരിശീലനങ്ങള്‍ ചെയ്യുന്നുവെന്നും അധ്യാപകര്‍ തന്നെ ഉറപ്പുവരുത്തും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും.
   ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍, പരിസര നൈപുണി, ഗണിത നൈപുണി, ആരോഗ്യ നൈപുണി, പ്രാഥമിക ഗാര്‍ഹിക നൈപുണികള്‍, സാമൂഹിക നൈപുണികള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം, പേപ്പര്‍ പേന നിര്‍മ്മാണം, കരകൗശല വസ്തു നിര്‍മ്മാണം പോലെയുള്ള ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വീഡിയോകളാണ് തയാറാക്കിയിരിക്കുന്നത്. വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനായി ഫേസ്ബുക്ക് പേജും (https://www.facebook.com/STATE-BUDS-BRC-116333783392685/
) യൂട്യൂബ് ചാനലും (https://www.youtube.com/channel/UCJzWrG-myT3fJ-0UdIvbMtQ) ആരംഭിച്ചു കഴിഞ്ഞു. ഈ വരുന്ന ആഴ്ച മുതല്‍ വീഡിയോകള്‍ ഈ സങ്കേതകള്‍ മുഖേന സ്ഥിരമായി പങ്കുവച്ച് തുടങ്ങും.
  അടുത്തഘട്ടമെന്ന നിലയില്‍ ബഡ്സ് സ്ഥാപനങ്ങളിലെ തെറാപ്പിസ്റ്റുകളെ ഉപയോഗിച്ച് കുട്ടികള്‍ക്കാവശ്യമുള്ള പൊതുവ്യായാമത്തിന്റെ വീഡിയോകള്‍ തയാറാക്കുകയും അത് കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കുടുംബശ്രീ

Posted on Thursday, August 13, 2020

കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ലഭിച്ച അവസരമാണ് ഇതില്‍ ഏറ്റവും പുതിയത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വിധത്തിലുള്ള നിര്‍മ്മാണങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ നടത്തിയിട്ടും നിര്‍മ്മാണ ജോലി ഏറ്റെടുക്കാന്‍ തയാറായവരെ ലഭിക്കാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളുടെ സഹായം തേടുകയായിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.
1. കോര്‍പ്പറേഷന്‍ പരിസരം, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലെ ഇന്ററാക്ടീവ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം. (6.66 ലക്ഷം രൂപ )
2. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ടോയ്ലറ്റ് നവീകരണം (7.3 ലക്ഷം രൂപ)
3. കോര്‍പ്പറേഷന്‍ പരിസരം, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളിലെ മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം. (61 ലക്ഷം രൂപ )
  ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയ്ക്ക് രണ്ട് മാസം മുമ്പാണ് ലഭിച്ചത്. ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴവെള്ള സംഭരണികളുടെ ഡിസൈനും ഷെഡ്യൂളുമെല്ലാം തയാറായി കഴിഞ്ഞു. ശേഷിച്ച പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതാണ്.

 

Content highlight
ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കണക്ട് ടു വര്‍ക്ക്- ഉടന്‍ ആരംഭിക്കുന്നു

Posted on Thursday, August 13, 2020

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിലൂടെ 250 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്ടു ടു വര്‍ക്ക് എന്ന പുതിയൊരു ആശയം കുടുംബശ്രീ നടപ്പാക്കുന്നു. സമൂഹത്തില്‍ അഭ്യസ്ത വിദ്യരായ ധാരാളം പേരുണ്ടെങ്കിലും ജോലി കണ്ടെത്താനായി അഥവാ ജോലിയിലേക്ക് കണക്ട് ചെയ്യാനായി നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടാറുണ്ട്. സോഫ്ട് സ്‌കില്‍സ് ഇല്ലാത്തതും ഇന്റര്‍വ്യൂകള്‍ നേരിടാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തതും ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെയും മറ്റും തൊഴിലവസരങ്ങള്‍ അറിഞ്ഞ് ഈ അവസരങ്ങളെ ജോലിയാക്കി മാറ്റാന്‍ കഴിവില്ലാത്തതുമെല്ലാം ഇവര്‍ക്ക് വെല്ലുവിളിയാകുകയും ആഗ്രഹിക്കുന്ന ജോലി ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാതെ വരാന്‍ ഇടയാകുകയും ചെയ്യുന്നു. സമൂഹത്തില്‍ ഇത്തരത്തിലൊരു അവസ്ഥ നേരിടുന്ന പലരുമുണ്ടെന്നതും അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും കണ്ടറിഞ്ഞതോടെയാണ് ജോലി ലഭിക്കാന്‍ വേണ്ടി ഒരു ഫിനിഷിങ് സ്‌കൂള്‍ എന്ന നിലയില്‍ 'കണക്ട് ടു വര്‍ക്ക്' എന്ന ആശയം നടപ്പിലാക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  ആദ്യഘട്ടത്തില്‍ കേരളത്തിലെ 152 ബ്ലോക്കുകളില്‍ നിന്നും ഓരോ പഞ്ചായത്തുകള്‍ വീതം തെരഞ്ഞെടുക്കുകയും ഓരോ പഞ്ചായത്തിലും 33 പേര്‍ക്ക് പരിശീലനം നല്‍കി അവരെ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം 5000ത്തോളം പേരെ ജോലിയിലേക്കെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഈ തെരഞ്ഞൈടുക്കപ്പെടുന്നവര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സാണ് നല്‍കുക. പേഴ്സണല്‍ സ്‌കില്‍സ്, സോഷ്യല്‍ സ്‌കില്‍സ്, ഓര്‍ഗനൈസേഷണല്‍ സ്‌കില്‍സ്, പ്രൊഫഷണല്‍ സ്‌കില്‍സ്, പ്രെസന്റേഷന്‍ സ്‌കില്‍സ്, എന്റര്‍പ്രണര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയവ പഠിപ്പിക്കും. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഏറെ വര്‍ദ്ധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആദ്യഘട്ടത്തിന്റെ വിജയം അനുസരിച്ച് പിന്നീടുള്ള ഘട്ടങ്ങള്‍ ആരംഭിക്കുന്നതാണ്.
  ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്രോജക്ടര്‍, ബോര്‍ഡ്, മേശ, കസേര, പഠിതാക്കള്‍ക്കുള്ള യാത്രബത്ത, പരിശീലന കേന്ദ്രം ഏകോപിപ്പിക്കാനായി തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണുള്ളള ഓണറേറിയം തുടങ്ങിയവയ്ക്കായി 2,10,000 രൂപ വീതം എല്ലാ സി ഡി സ് കള്‍ക്കും നല്‍കിക്കഴിഞ്ഞു. പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ  സി ഡി എസിലും ഓരോ റിസോഴ്‌സ് പേഴ്‌സണെ വീതവും നിയോഗിച്ചു കഴിഞ്ഞു.  ആദ്യഘട്ട പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. ഓഗസ്റ്റ് 15നകം പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കും. കോവിഡ്- 19 പ്രതിസന്ധി അവസാനിച്ച ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്നത് അനുസരിച്ച് പരിശീലനം നല്‍കി തുടങ്ങും. പരിശീലനം നല്‍കാന്‍ അസാപുമായി (അഡീഷണല്‍ സ്‌കില്‍സ് അക്വസിഷന്‍ പ്രോഗ്രാം) കരാറിലെത്തിക്കഴിഞ്ഞു. അസാപ് പരിശീലകരാകും 152 കേന്ദ്രങ്ങളിലും ക്ലാസ്സുകള്‍ നയിക്കുക. പരിശീലന മൊഡ്യൂള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതാത് പ്രദേശത്തെ സിഡിഎസിന്റെ കീഴിലാകും പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക.
  ഓരോ വ്യക്തിയുടെയും പോരായ്മകള്‍ മനസ്സിലാക്കി, അത് പരിഹരിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്ന ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലെത്തിക്കഴിഞ്ഞിരിക്കുകയാണ്. സമൂഹത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാനും സ്വയം മെച്ചപ്പെടുത്തി ഉപജീവനം കണ്ടെത്താനും ഈ പദ്ധതി ഏറെപ്പേരെ തുണയ്ക്കും. ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഈ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനാകും. പരിശീലനാര്‍ത്ഥികളുടെ കുടുംബത്തില്‍ ആരെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം അല്ലെങ്കില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം. പരമാവധി പ്രായം 35. താത്പര്യമുള്ളവര്‍ തൊട്ടടുത്ത സിഡിഎസില്‍ ബന്ധപ്പെടണം.

 

Content highlight
ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി ഭക്ഷണമെത്തിക്കാന്‍ 'അന്നശ്രീ'

Posted on Thursday, August 13, 2020

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാറ്ററിങ് മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന യുവശ്രീ ഗ്രൂപ്പായ ഐഫ്രം (AIFRHM- അദേഭാ-അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) അന്നശ്രീ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ട് ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറിയായി ഭക്ഷണ വിഭവങ്ങള്‍ എത്തിച്ച് നല്‍കുന്ന സേവനത്തിന് തുടക്കമിട്ടിരിക്കുന്നു.. പരീക്ഷണാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരികയാണ്.

    കുടുംബശ്രീയുടെ ഒരു മികച്ച സംരംഭ മാതൃകയായ ഐഫ്രം  സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയുടെ മാതൃകയില്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവിറി സംവിധാനം എന്ന നിലയിലാണ് അന്നശ്രീ വികസിപ്പിച്ചെടുക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള കഫേ, ക്യാന്റീന്‍, കാറ്ററിങ് യൂണിറ്റുകള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി ഭക്ഷണം നല്‍കാനായി രജിസ്ട്രേഷന്‍ നടത്താം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഭക്ഷണ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനാകും. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള പ്രചാരം ലഭിക്കുന്നില്ലെന്ന് മനസ്സിലായി. കൂടുതല്‍ പണം നല്‍കി പ്രൊമോഷന്‍ ചെയ്താലേ ഈ ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കൂയെന്നും കണ്ടറിഞ്ഞു. ഇതോടെയാണ് കുടുംബശ്രീയുടെ ഭക്ഷ്യവിഭവ യൂണിറ്റുകളുടെ വിശ്വാസ്യതയും തനിമയും മനസ്സിലാക്കിക്കൊണ്ട് സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് മുന്നോട്ട് പോകാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  തൃശ്ശൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആപ്ലിക്കേഷനില്‍ ഇതുവരെ 8 ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം ശരാശരി 30 ഹോം ഡെലിവറികള്‍ നടക്കുന്നു. പാണഞ്ചേരി പഞ്ചായത്ത് സിഡിഎസിലെ രണ്ട് കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണവിതരണം നടത്തുന്നത്. ജൂണ്‍ 29നാണ് എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശ്ശേരി, ചൂര്‍ണ്ണിക്കര എന്നീ പ്രദേശങ്ങളിലെ 9 യൂണിറ്റുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ദിവസേന 5000 മുതല്‍ 15,000 രൂപ വരെ വിറ്റുവരവ് ലഭിക്കുന്നു. ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം  പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.

 

 

Content highlight
ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.