സിവിൽ സപ്ലൈസ് വകുപ്പിന് വേണ്ടി തുണി സഞ്ചികൾ നിർമിച്ച് കൊല്ലം ജില്ലാ മിഷൻ

Posted on Sunday, April 12, 2020

കൊറോണ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സൗജന്യ റേഷനും ഭക്ഷ്യ കിറ്റും പ്രഖ്യാപിച്ചിരുന്നു കേരള സർക്കാർ. കൊല്ലം ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പ്, അവശ്യ സാധന കിറ്റുകൾ പായ്ക്ക് ചെയ്തു വിതരണം ചെയ്യുന്നതിനായുള്ള തുണി സഞ്ചികൾക്കായി ആശ്രയിച്ചിരുന്നത് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളെ ആണ്. ജില്ലയിലെ നിരവധി കുടുംബശ്രീ യൂണിറ്റുകൾ ആണ് ഇത്തരത്തിൽ തുണി സഞ്ചികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ 38  ഓളം യൂണിറ്റുകളും  പുനലൂരും നെടുമ്പനയിലും ഉള്ള രണ്ടു അപ്പാരൽ പാർക്കുകളും ആണ് തുണി സഞ്ചി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നാല്പതിനായിരം തുണി സഞ്ചികൾക്കുള്ള ഓർഡർ ആണ് സിവിൽ സപ്ലൈസ് ആദ്യ ഘട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയത്. ഇതിൽ പതിനയ്യായിരം തുണി സഞ്ചികൾ ഉടൻ  തന്നെ കൈമാറും.  കൂടുതൽ ഓർഡർ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും കുടുംബശ്രീ കൊല്ലം ജില്ലാ മിഷന് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

  ജനുവരി 2020 മുതൽ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ച സാഹചര്യത്തിൽ തുണി സഞ്ചികൾ നിർമിച്ചു വരികയായിരുന്നു ജില്ലയിലെ അപ്പാരൽ പാർക്ക് അടക്കമുള്ള തയ്യൽ യൂണിറ്റുകൾ. അടിയന്തിര സാഹചര്യം വന്നപ്പോൾ  തങ്ങളുടെ സേവനങ്ങളുമായി സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് ഇവർ. കൊറോണയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗം ആവുക വഴി തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ്  കൊല്ലം ജില്ലയിലെ ഒരു കൂട്ടം കുടുംബശ്രീ വനിതകൾ.

Content highlight
ജില്ലയിലെ നിരവധി കുടുംബശ്രീ യൂണിറ്റുകൾ ആണ് ഇത്തരത്തിൽ തുണി സഞ്ചികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ 38 ഓളം യൂണിറ്റുകളും പുനലൂരും നെടുമ്പനയിലും ഉള്ള രണ്ടു അപ്പാരൽ പാർക്കുകളും ആണ് തുണി സഞ്ചി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ സംഘക്കൃഷി ​ഗ്രൂപ്പുകളുടെ പച്ചക്കറികൾ

Posted on Sunday, April 12, 2020

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സമൂഹ അടുക്കളകളിൽ അന്നമൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും വിതരണം ചെയ്യുന്നത്  കുടുംബശ്രീയുടെ വനിതാ കർഷക സംഘങ്ങൾ. ജില്ലയിൽ സമൂഹ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ച്  അഞ്ചു ദിവസം പിന്നിടുമ്പോൾ വനിതാ കൂട്ടായ്മയുടെ കരുത്തിൽ  1500 കിലോ​ഗ്രാം പച്ചക്കറികളാണ് ഇതുവരെ വിതരണം ചെയ്തത്. 39,710 പേർക്ക് ഇതുവഴി ഭക്ഷണവും നൽകി.

കഴിഞ്ഞ 28 മുതലാണ് ജില്ലയിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചത്. ​ഗ്രാമീണ മേഖലയിൽ 53ഉം ന​ഗരമേഖലയിൽ 4 സി.ഡി.എസും ഉൾപ്പെടെ ജില്ലയിൽ ആകെ 57 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇത്രയും സി.ഡി.എസുകളിലായി പ്രവർത്തിക്കുന്ന 62 സമൂഹ അടുക്കളകളിലേക്ക് ഭക്ഷണമൊരുക്കാനാവശ്യമായ പച്ചക്കറികൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക അകറ്റിയത് ജില്ലയിലെ വനിതാ കർഷക സംഘങ്ങളാണ്. ഓരോ സി.ഡി.എസിലും പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികൾ വിതരണം ചെയ്യാൻ അവർ സ്വമേധയാ മുന്നോട്ടു വരികയായിരുന്നു.

നിലവിൽ 3490 സംഘക്കൃഷി ഗ്രൂപ്പുകളാണ് ജില്ലയിലുള്ളത്. ഇതിൽ 181 ​ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് എല്ലാ ദിവസവും ഭക്ഷണമൊരുക്കുന്നതിനാവശ്യമായ പച്ചക്കറികളുടെ സമാഹരണവും വിതരണവും നടന്നു വരുന്നത്. ഇതു പ്രകാരം പറക്കോട് ബ്ളോക്കിലെ കടമ്പനാട് പഞ്ചായത്തിലെ ഓരോ വാർഡിലുമുള്ള സംഘക്കൃഷി ​ഗ്രൂപ്പുകൾ വിവിധ സമൂഹ അടുക്കളകളിലേക്ക് കാർഷികോൽപന്നങ്ങൾ എത്തിക്കും. ചക്ക, മാങ്ങ, വെണ്ടയ്ക്ക, കോവയ്ക്ക, മുരിങ്ങയ്ക്ക, വഴുതനങ്ങ, ചീര, തക്കാളി, മത്തങ്ങ, ബീൻസ്,  പാവയ്ക്ക, വെള്ളരിക്ക, വാഴയ്ക്ക, കുമ്പളങ്ങ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പപ്പായ, കപ്പ, ചേന, ചേമ്പ്   തുടങ്ങിയ ​ഗുണനിലവാരമുളള പച്ചക്കറികളും കിഴങ്ങു വർ​ഗങ്ങളും ഉൾപ്പെട്ട കാർഷികോൽപന്നങ്ങളാണ് നിത്യവും സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്. സമൂഹ അടുക്കളയിലേക്കാവശ്യമായ അരിയും പലവ്യ‍ഞ്ജനങ്ങളും സ്പോൺസർഷിപ് വഴിയാണ് കണ്ടെത്തുന്നത്. കൂടാതെ സി.ഡി.എസുകൾക്ക് ഭക്ഷണമൊരുക്കാൻ സപ്ളൈക്കോ വഴി സബ്സിഡി നിരക്കിലും അരി ലഭ്യമാകുന്നുണ്ട്.

Content highlight
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സമൂഹ അടുക്കളകളിൽ അന്നമൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ വനിതാ കർഷക സംഘങ്ങൾ.

കോട്ടയത്ത് കൊറോണ കണ്‍ട്രോള്‍ സെല്ലിലെ പ്രത്യേക സേവനവും മാനസിക പിന്തുണയേകും പ്രവര്‍ത്തനങ്ങളും

Posted on Sunday, April 12, 2020

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച് കുടുംബശ്രീ സ്‌നേഹിത കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കളക്ടറുമായി മാര്‍ച്ച് 18ന് നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമായും ഇത്തരത്തില്‍ സംയോജിക്കുന്നതിന് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്. കൗണ്‍സിലിങ് നല്‍കുന്നവരും സര്‍വീസ് പ്രൊവൈഡേഴ്‌സുമായ ഏഴ് പേരാണ് കോട്ടയത്ത് സ്‌നേഹിതയിലുള്ളത്. ഇവരില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരേയും സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള ഒരാളെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരില്‍ നിന്ന് രണ്ട് പേരെയും സെല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

  മാര്‍ച്ച് 19ന് ഇവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഏകദിന പരിശീലനം നല്‍കി. കൊറോണ വൈറസ് വ്യാപനം, ലക്ഷണങ്ങള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളെക്കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നാല് സെഷനുകളിലായായിരുന്നു പരിശീലനം. അതിന് ശേഷം പ്രവര്‍ത്തന ഷെഡ്യൂള്‍ തയാറാക്കി. ദിവസം രണ്ട് ഷിഫ്ടുകളിലായി (രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും 1 മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയും) നാല് പേര്‍ 20,21,22,23 തിയതികളില്‍ കോട്ടയത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലില്‍ എത്തി സേവനം നല്‍കുകയായിരുന്നു. ഫോണ്‍ വഴി മറുപടി നല്‍കുന്നതിനൊപ്പം വിശദാംശങ്ങള്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തുകയും ചെയ്തു. കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ക്ക് ആ സേവനങ്ങളും നല്‍കി.

  മാര്‍ച്ച് 24ന് രാജ്യം സംപൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോയതോടെ കണ്‍ട്രോള്‍ സെല്ലില്‍ നേരിട്ട് എത്തി സേവനങ്ങള്‍ നല്‍കുന്നതിന് ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ അന്ന് മുതല്‍ സ്‌നേഹിതയിലേക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ആരോഗ്യ വകുപ്പ് വിവിധ ഇടങ്ങളില്‍ പരസ്യപ്പെടുത്തുകയും അതുവഴി നേരിട്ട് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കി തുടങ്ങി, കൂടാതെ കണ്‍ട്രോള്‍ സെല്ലിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ സ്‌നേഹിതയുടെ മൊബൈല്‍ നമ്പരിലേക്ക് തിരിച്ച് വിട്ട് സേവനങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്തു.

  ഇത് കൂടാതെ ജില്ലയിലെ സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയുടെ സ്വീകര്‍ത്താക്കളെ ഫോണ്‍ വഴി ബന്ധപ്പെട്ട് മാനസിക പിന്തുണയേകുന്ന സേവനങ്ങള്‍ ജില്ലയിലെ 30 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും നല്‍കിവരുന്നു. കൂടാതെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹിത മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. ഒറ്റപ്പെട്ട് പോകുന്നവര്‍ പലരുടെയും മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെക്കുറിച്ച് അറിയാനും അതിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആകുലതകള്‍ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഇവര്‍ അക്ഷീണം തുടരുന്നു.

Content highlight
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള സ്‌നേഹിത ഉദ്യോഗസ്ഥരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സേവനം കൊറോണ കള്‍ട്രോള്‍ സെല്ലിലേക്ക് ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ- ഫ്രഷ് മാസ്‌ക് പുറത്തിറക്കി

Posted on Thursday, March 19, 2020

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കോര്‍പ്പറേഷനില്‍ ഫ്രഷ് ബാഗ്‌സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 94 യൂണിറ്റുകളിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ആകെ 706 കുടുംബശ്രീ അംഗങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്.

  രോഗവ്യാപനം തടയേണ്ടതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് നിലവിലുള്ള തുണിസഞ്ചി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ഈ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചത്. ദിനംതോറും 35,000 മാസ്‌കുകള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കാന്‍ കഴിയും. സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

  17ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മാസ്‌ക് പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ. പ്രകാശന്‍, ചെയര്‍പേഴ്‌സണ്‍മാരായ ഒ. രജിത, എന്‍. ജയശീല, ടി.കെ. ഗീത, ദേശീയ നഗര ഉപജീവന ദൗത്യം (എന്‍യുഎല്‍എം) മാനേജര്‍ ടി.ജെ. ജയ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

Content highlight
സര്‍ജിക്കല്‍ തുണികൊണ്ടുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ആദ്യദിനം 3500 മാസ്‌കുകളാണ് നിര്‍മ്മിച്ചത്.

കുടുംബശ്രീയിലൂടെ 'ബ്രേക്ക് ദ ചെയിന്‍' സന്ദേശം 44 ലക്ഷം കുടുംബങ്ങളിലേക്ക്

Posted on Thursday, March 19, 2020

ആരോഗ്യവകുപ്പ് തുടക്കം കുറിച്ച 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പെയ്ന്‍ സന്ദേശം കുടുംബശ്രീ വഴി കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി 2,99,297 അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഈ ശനിയും ഞായറും പത്ത് മുതല്‍ 20 വരെ പേരുള്‍പ്പെടുന്ന അയല്‍ക്കൂട്ടയോഗം കൂടുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കാനുള്ള നിര്‍ദ്ദേശവും കൂടാതെ കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എല്ലാ കുടുംബങ്ങളും കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ ബോധവത്ക്കരണം നടത്തുന്നതിനുള്ള സന്ദേശം അടങ്ങിയ കുറിപ്പും നല്‍കിയിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങളില്‍ ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത് വഴി കൂടുതല്‍ ജാഗ്രതയോട് കൂടി ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിന് നേതൃത്വം കൊടുക്കാനും സമൂഹത്തിന്റെ ആശങ്കയകറ്റാനും കഴിയുമെന്നാണ് കരുതുന്നത്.

  ഈ ആഴ്ചാവസാനം അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ കൈകള്‍ കഴുകിയശേഷം മാത്രമേ യോഗം ആരംഭിക്കാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നു. സോപ്പ് അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം അയല്‍ക്കൂട്ട അംഗങ്ങള്‍ വഴി അതാത് കുടുംബങ്ങളിലേക്ക് ഇത് മൂലം എത്തുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണം അടങ്ങിയ ലഘുലേഖ അയല്‍ക്കൂട്ടങ്ങളിലേക്ക് നല്‍കുകയും ഇത് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

  കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്. ക്വാറന്റൈന്‍ ചെയ്യപ്പെട്ട കുടുംബങ്ങളിലെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും തനിക്കും കുടുംബത്തിലും സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഈ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലകുള്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ചും സാമൂഹ്യ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊണ്ട് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള കുറിപ്പുകളിലുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്കും എത്തുമ്പോള്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹത്തിന് മികച്ച ബോധവത്ക്കരണം നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്.

കൊറോണ: കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് തയ്യല്‍ യൂണിറ്റുകള്‍.

Posted on Thursday, March 19, 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരേ പൊതുജനങ്ങളുടെ പ്രതിരോധത്തിന് തുണയാകാന്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലുമായി ചെറുതും വലുതുമായ കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളുണ്ട്. ഇതില്‍ 268 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ച് കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കാനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഈ തയ്യല്‍ യൂണിറ്റുകളുടെ ആകെ പ്രതിദിന മാസ്‌ക് ഉത്പാദന ശേഷി 1,30,000 ആണ്. ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ചും അതാത് ജില്ലയുടെ ഉത്പാദന ക്ഷമത അനുസരിച്ചും മാസ്‌കുകള്‍ തയാറാക്കി നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നേരിട്ട് ലഭ്യമായിട്ടുള്ളത്. ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും.

  തിരുവനന്തപുരം ജില്ലയില്‍ 50,000 കോട്ടണ്‍ മാസ്‌കുകളുടെ ഓര്‍ഡറാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ചത്. ഇടുക്കിയില്‍ 20,000 മാസ്‌കുകളുടെ ഓര്‍ഡറും. രണ്ട് ദിവസം കൊണ്ട് എല്ലാ ജില്ലകളും തങ്ങളുടെ ഉത്പാദന ക്ഷമത അനുസരിച്ചുള്ള തോതില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും അത് തയാറാക്കി നല്‍കുകയും ചെയ്യുന്ന രീതിയിലേക്ക് പ്രവര്‍ത്തനം എത്തിക്കും.  

  പ്രതിദിനം 1.30 ലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ യൂണിറ്റുകളുടെ ആകെ ഉത്പാദന ശേഷി. ലഭിക്കുന്ന ഓര്‍ഡറുകള്‍ മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കാനും അത് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച തുണി, ഗുണനിലവാരം എന്നിവ അനുസരിച്ചാണ് വില ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് ഉത്പാദനം തുടങ്ങിയെന്ന വിവരം അറിഞ്ഞ് കൂടുതല്‍ ഓര്‍ഡറുകള്‍ ജില്ലകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവൃത്തി സമയം കൂട്ടിയും കൂടുതല്‍ യൂണിറ്റുകളെ ഇതിലേക്ക് എത്തിച്ചും ഉത്പാദനം കൂട്ടാന്‍ ബന്ധപ്പെട്ട ജില്ലാമിഷനുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന രോഗ വ്യാപനം തടയാന്‍ ഇത് വഴി കുടുംബശ്രീ വനിതകള്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയാണ്.

 

Content highlight
ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും

അന്താരാഷ്ട്ര വനിതാദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, March 19, 2020

മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാദിനം കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ആഘോഷമാക്കി. കേരളത്തിലെ 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 43 ലക്ഷത്തോളം വനിതകളാണ് വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചത്. 'എന്റെ അവസരം എന്റെ അവകാശമാണ്' എന്ന ആശയമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ മുന്നോട്ടുവച്ചത്. അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.

  കേരളത്തിലുള്ള സ്ത്രീകള്‍ക്ക് സ്വയം തിരിച്ചറിയുന്നതിനും ശക്തരാകുന്നതിനും കൂടുതല്‍ അവസരങ്ങളുണ്ടാകേണ്ടത് അവശ്യമാണെന്നും ഇത്തരത്തിലുള്ള വിവിധ അവസരങ്ങള്‍ ഓരോരുത്തരുടെയും അവകാശമാണെന്നുമുള്ള സന്ദേശമാണ് ഈ വനിതാദിനത്തില്‍ അയല്‍ക്കൂട്ടങ്ങളിലേക്കും അതുവഴി പൊതുസമൂഹത്തിലേക്കും എത്തിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളോടും അവകാശ പതാകകളുണ്ടാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാനും അതുവഴി എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം പരമാവധി സമൂഹത്തിലേക്കെത്തിക്കാനും ശ്രമിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ അയല്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ വനിതാദിന സന്ദേശങ്ങള്‍ എഴുതിയ കൊടികള്‍ തയാറാക്കി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു.  

  ഇത് കൂടാതെ രാത്രി അയല്‍ക്കൂട്ട യോഗങ്ങള്‍ കൂടുന്നത് വഴി പൊതു ഇടങ്ങള്‍ രാത്രികാലത്തും തങ്ങളുടേതുകൂടിയാണെന്ന അവകാശ പ്രഖ്യാപനമാണ് അയല്‍ക്കൂട്ടവനിതകള്‍ നടത്തിയത്. സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളിലേതെങ്കിലുമൊന്നില്‍ അംഗങ്ങളുടെ ആരുടെയെങ്കിലും വീട്ടിലാണ് അയല്‍ക്കൂട്ട യോഗം ചേരുന്നത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ട യോഗം രാത്രി ഏഴിന് ശേഷമായിരിക്കണം ചേരേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെ ഭൂരിഭാഗം അയല്‍ക്കൂട്ടങ്ങളും ഇത്തരത്തില്‍ യോഗം ചേര്‍ന്നുകൊണ്ട് വനിതാദിനാഘോഷം ഒരു വേറിട്ട അനുഭവമാക്കി മാറ്റുകയായിരുന്നു.
 രാത്രികാല അയല്‍ക്കൂട്ടയോഗങ്ങള്‍ നടക്കുമ്പോള്‍ എന്റെ അവസരം എന്റെ അവകാശമാണെന്ന സന്ദേശം അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ഒരു കുറിപ്പും ഞങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു.


1. ഇന്ന് സ്ത്രീയുടെ അവസരം അവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പുതിയ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും തുടങ്ങാം.
2. നാളിതുവരെ നാം പിന്തുടര്‍ന്നുപോന്ന ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി പുതിയ മാറ്റത്തിന്റെ ചാലകശക്തികളായി സ്വയം മാറുന്നതിനുള്ള തീരുമാനം ഈ ദിനത്തില്‍ കൈക്കൊള്ളാം.
3. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ പുതിയ അവസരങ്ങളിലൂടെ സമത്വത്തിനും പുരോഗതിക്കും വേണ്ടി നമുക്ക് പരിശ്രമിക്കാം.

ഈ മൂന്ന് ഉദ്‌ബോധനങ്ങളാണ് കുറിപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചേര്‍ന്ന അയല്‍ക്കൂട്ട യോഗങ്ങളിലെല്ലാം ഈ കുറിപ്പ് ചര്‍ച്ച ചെയ്യുകയും അവസരം അവകാശമാണെന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.

 

Content highlight
അവകാശ പതാകകള്‍ സ്ഥാപിക്കാനും രാത്രി ഏഴിന് ശേഷം പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരാനുമുള്ള നിര്‍ദ്ദേശമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയിരുന്നത്.