ഫീച്ചറുകള്‍

സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീയ്ക്ക് ഒരു കോടി തുണി സഞ്ചികള്‍ക്കുള്ള ഓര്‍ഡര്‍

Posted on Saturday, January 30, 2021

കുടുംബശ്രീ തയ്യല്‍ യൂണിറ്റുകളില്‍ നിന്ന് 1 കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് ലഭിച്ചു. ഈ അടുത്ത കാലത്ത് കുടുംബശ്രീയ്ക്ക് നേടാനായ ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള ഓര്‍ഡറാണിത്. ഭക്ഷ്യ കിറ്റുകള്‍ നല്‍കുമ്പോള്‍ കൊടുക്കാനുള്ള തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ ആണിത്. അടുത്ത നാല് മാസത്തേക്ക് സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികളില്‍ ഏകദേശം 30% ഈ ഓര്‍ഡര്‍ വഴി തയാറാക്കി നല്‍കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

  കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള 524 ടെയ്‌ലറിങ് യൂണിറ്റുകളാണ് തുണിസഞ്ചികള്‍ തയാറാക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്. ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള  വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു മാസം  ഏകദേശം 25 ലക്ഷത്തോളം തുണിസഞ്ചികള്‍ തയാറാക്കി  സപ്‌ളൈകോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് ചുരുക്കം.  അങ്ങനെ നാല് മാസങ്ങള്‍ കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാന്‍ കഴിയും. ഇപ്രകാരം നാല് മാസം കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

  സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികള്‍ തയാറാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ മുന്നോട്ട് വരികയാണെങ്കില്‍ ഈ ഓര്‍ഡര്‍ നിശ്ചയിച്ചതിനും മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനാകുമെന്നതിനാല്‍ താത്പര്യമുള്ള യുണിറ്റുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ വിവരം അറിയിക്കേണ്ടതാണ്. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുടുംബശ്രീ തയ്യല്‍ സംരംഭങ്ങള്‍ക്ക് ഈ ഓര്‍ഡറിലൂടെ ഒരു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.

 

Content highlight
ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്.

ഇ- റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ നിരത്തിലേക്ക്

Posted on Friday, January 29, 2021

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി  സ്ത്രീകള്‍ക്ക് വിവിധ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങുടെ ഭാഗമായി 6 ഇ-റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാങ്ങുന്ന  സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും അര്‍ഹതയുള്ളവര്‍ക്ക് ഉപജീവന അവസരം ഒരുക്കിനല്‍കാനുമായാണ് സ്മാര്‍ട്ട് സിറ്റി ഇങ്ങനെയൊരു പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ഡ്രൈവിങ് അറിയാവുന്ന താഴ്ന്ന വരുമാനമുള്ള ആറ് അയല്‍ക്കൂട്ട അംഗങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നു.

  വാഹനത്തിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി 10,000 രൂപ മുന്‍കൂര്‍ വാടക വാങ്ങിയാണ് റിക്ഷകള്‍ നല്‍കുന്നത്. ആറ് മാസം വാഹനം മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ തുക ഇവര്‍ക്ക് തിരികെ നല്‍കും. കൂടാതെ ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ യാത്രാ സര്‍വീസ് നടത്തിയതിന് ശേഷം അതാത് ഗുണഭോക്താക്കളുടെ പേരിലേക്ക് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്യും.  ഇ - റിക്ഷകള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കി. ഉടന്‍തന്നെ  കുടുംബശ്രീ അംഗങ്ങള്‍ ഓടിക്കുന്ന സ്മാര്‍ട്ട്‌സിറ്റി ഇ- റിക്ഷകള്‍ നിരത്തിലിറങ്ങും.

  ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട്  മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും. ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഒരു തവണ 3 വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഗുണഭോക്താക്കളുടെ വീടുകളില്‍ നിന്ന് പവര്‍ പ്ലഗ്ഗ് വഴിയും ചാര്‍ജ്ജ് ചെയ്യാനാകും. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഡ്രൈവ് ചെയ്യാനാകുന്ന ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ളതാണ് ഈ ഇ- റിക്ഷകള്‍. ഇവ തീര്‍ത്തും പ്രകൃതി സൗഹൃദവുമാണ്.

 

Content highlight
ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും

ബജറ്റ് 2021-22: കുടുംബശ്രീക്ക് കൈ നിറയെ നേട്ടം- പദ്ധതികള്‍ക്ക് 1749 കോടി രൂപ

Posted on Tuesday, January 19, 2021

*ആശ്രയ പദ്ധതിക്കായി 100 കോടി രൂപ അധികം * 250 പുതിയ ബഡ്സ് സ്കൂള്‍
* സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി  * എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് പദ്ധതി  

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2021-22 വാര്‍ഷക ബജറ്റിലും കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലെ ഉപജീവനം, സാമൂഹ്യസുരക്ഷ, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി ആകെ 1749 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

 കുടുംബശ്രീക്ക് 260 കോടി രൂപയാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതം.  125 കോടി രൂപ അധികമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയുടെയും കോവിഡ് കാലത്ത്  നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെയും പലിശ സബ്സിഡിയ്ക്കു വേണ്ടി 300 കോടി രൂപ ലഭ്യമാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഗ്രാമീണ-നഗര ഉപജീവന പദ്ധതികള്‍, സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന-നൈപുണി വികസന പദ്ധതി, പ്രധാനമന്ത്രി നഗര ആവാസ് യോജന എന്നിവയില്‍ നിന്ന് 1064 കോടി രൂപ കൂടി ലഭ്യമാകും. ഇതു കൂടി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ബജറ്റ് തുകയായി ആകെ 1749 കോടി രൂപ കുടുംബശ്രീക്ക് ലഭിക്കുന്നത്.  

ബജറ്റിലെ മുഖ്യ പ്രഖ്യാപനമായ അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴി തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീക്കും നേട്ടമുണ്ട്. താല്‍പര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ നൈപുണ്യപരിശീലനത്തിനായി കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. ഇതിനായി പ്രത്യേകം സബ്മിഷന്‍ കുടുംബശ്രീയില്‍ ആരംഭിക്കും. അഞ്ചു കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.  

കുടുംബശ്രീക്ക് അഭിമാനിക്കാന്‍ ഏറെ പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിലുള്ളത്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ മൈക്രോ ചിട്ടിയില്‍ ചേരുന്നവര്‍ക്കെല്ലാം ഫെബ്രുവരി, മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ് ലഭ്യമാക്കും. ഇതിനു വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ വഹിക്കും. മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിന് പൊതുവായ സംവിധാനം ഉണ്ടാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ഏറെ സഹായകമാകും. ജില്ലാമിഷനുകള്‍ പരിശോധിച്ച് പരിശീലനവും മേല്‍നോട്ടവും നല്‍കി നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് എക്രോസ് ദി കൗണ്ടര്‍ വായ്പ ലഭ്യമാക്കും. ഇതിന് ഈട് ആവശ്യമില്ല. ആഴ്ച തോറുമുള്ള തിരിച്ചടവായിരിക്കും. പലിശ സബ്സിഡിയും ലഭിക്കും.

ബജറ്റ് കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നു. നിലവില്‍ 150 ലേറെ ഉല്‍പാദന സേവന മേഖലകളിലായി പ്രവര്‍ത്തിച്ചു വരുന്ന 30000 സൂക്ഷ്മസംരംഭങ്ങളുണ്ട്. ഇവയില്‍ സമാന സ്വഭാവമുള്ള ഉല്‍പന്നങ്ങളുടെ  ക്ളസ്റ്ററുകള്‍ രൂപീകരിക്കും. കുടയ്ക്കുള്ള മാരി ക്ളസ്റ്റര്‍ പോലുള്ള മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്ക് കുടുംബശ്രീ നല്‍കിയ വായ്പയുംഗ്രാന്‍റും ഷെയറാക്കി അവയെ പുന: സംഘടിപ്പിക്കും. കുടുംബശ്രീ വഴി നൈപുണ്യ പരിശീലനം ലഭിച്ചവര്‍ക്ക് സ്വയംതൊഴിലിന് അല്ലെങ്കില്‍ വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതുവഴി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കുടുംബശ്രീ വഴി നടപ്പാക്കി ഏറെ ശ്രദ്ധ നേടിയ എറൈസ് പദ്ധതിയിലൂടെ എല്ലാ ബ്ളോക്കിലും മുനിസിപ്പാലിറ്റിയിലും പ്ളംബര്‍, കാര്‍പ്പെന്‍റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയര്‍ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ സംരംഭ മാതൃകയില്‍ രൂപീകരിക്കും. ഇതോടൊപ്പം കോവിഡ് ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍, കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കും.

കയര്‍മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഇവിടെ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിങ്ങ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാ ഉല്‍പന്നങ്ങളും ലഭിക്കും. ഇതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പ് കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കും. നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജനകീയ ഹോട്ടല്‍, കൂടാതെ ഹോംഷോപ്പ് എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പു വരുത്തും. ഇതിലൂടെ നിരവധി കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാകും.  അടുത്ത മാസം ഉല്‍പാദനം ആരംഭിക്കുന്ന വയനാട് കാപ്പി ബ്രാന്‍ഡിന്‍റെ 500 ഓഫീസ് വെന്‍ഡിങ്ങ് മെഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീക്ക് 20 കോടി രൂപ അധികം അനുവദിച്ചു.  

കുടുംബശ്രീ മുഖേന കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനു ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുന്നു. ഇതിന്‍റെ ഭാഗമായി തരിശുരഹിത കേരളം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീയുടെ കര്‍ഷകസംഘങ്ങളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തും. നിലവില്‍ 70000 കര്‍ഷക സംഘങ്ങളുണ്ട്. ഇതില്‍ മൂന്നു ലക്ഷം  സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നു. അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും.  

ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കും. കെ.എസ്.എഫ്.ഇ വഴിയാണ് സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുക. ഗൃഹോപകരണങ്ങളുടെ വില തവണകളായി അടച്ചു തീര്‍ത്താല്‍ മതിയാകും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമില്ല.

അതിക്രമങ്ങളില്‍ നിന്നും വിമുക്തമായ ഒരു കേരളത്തിന്‍റെ സൃഷ്ടിക്കായി 2021-22 ല്‍ ഒരു ബൃഹത് ക്യാമ്പെയ്ന്‍ ആരംഭിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ട് 25 ശതമാനം കുറവ് വരുത്തുകയാണ് ലക്ഷ്യം. ഇതിനായി  കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി അനുവദിച്ചു. കുടുംബശ്രീ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന് 7കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 45 ലക്ഷം വരുന്ന കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലെ മറ്റു വനിതകളെ ഉള്‍പ്പെടുത്തി ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.  

ആശ്രയ പദ്ധതിക്ക് 100 കോടി
സാമൂഹ്യസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ ആശ്രയ പദ്ധതിക്കായി 100 കോടി രൂപ കൂടി അനുവദിച്ചു. കുടുംബശ്രീയുടെ ആശ്രയ പദ്ധതിക്കായി സംസ്ഥാന പദ്ധതിയില്‍ 40 കോടി രൂപ വകയിരുത്തിയതിനു പുറമേയാണിത്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പരമദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ കൃത്യമായ കുടുംബാധിഷ്ഠിത മൈക്രോ പ്ളാന്‍ തയ്യാറാക്കും. ഇതിനായി നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നിര്‍ദേശിക്കുന്ന പുതിയ കുടുംബങ്ങളെയും ക്ളേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല സര്‍വേ നടത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും. നിലവില്‍ ആശ്രയ പദ്ധതിയില്‍ ഒന്നര ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. ഇവരില്‍ നിന്നും അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് മൂന്നു മുതല്‍ നാല് ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആലപ്പുഴ ജില്ലയില്‍ ഉള്ളാടര്‍ വിഭാഗത്തിനു വേണ്ടി മൈക്രോ പ്ളാന്‍ തയ്യാരാക്കിയ രീതിയായിരിക്കും അവലംബിക്കുക.

സംസ്ഥാനത്ത് 250 ബഡ്സ് സ്കൂളുകള്‍ കൂടി
സാമൂഹ്യ സുരക്ഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന ബജറ്റ് പ്രകാരം  2021-22 സാമ്പത്തിക വര്‍ഷം 250 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 ബഡ്സ് സ്കൂള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

 

Content highlight
ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കും.

'ഉത്സവ്' സൂപ്പര്‍ ഹിറ്റ്

Posted on Friday, January 8, 2021

കുടുംബശ്രീയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പോര്‍ട്ടലായ www.kudumbashreebazaar.com മുഖേന
നവംബര്‍ 4 മുതല്‍ 30 വരെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വിപണനമേളയായ ഉത്സവിന്റെ ആദ്യപതിപ്പ് മികച്ച വിജയം നേടി. യ വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഈ വിപണനമേളയിലൂടെ 12,45,033 രൂപയുടെ വില്‍പ്പനയാണ് നടന്നത്. 14 ജില്ലകളിലുമായി 142 യൂണിറ്റുകളാണ് ഉത്സവില്‍ ഡിസ്‌കൗണ്ട് നല്‍കി പങ്കാളികളാകാന്‍ രജിസ്ട്രര്‍ ചെയ്തിരുന്നത്. ഇതില്‍ 133 യൂണിറ്റുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ചു. ഈ സംരംഭങ്ങളില്‍ നിന്നുള്ള 834 ഉത്പന്നങ്ങളാണ് ഡിസ്‌കൗണ്ടിലൂടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വില്‍പ്പനയ്ക്ക് വച്ചത്. ഈ ഉത്പന്നങ്ങള്‍ക്ക് 7492 ഓര്‍ഡറുകളാണ് ലഭിച്ചത്.

  ഈ ഓണ്‍ലൈന്‍ വിപണന ക്യാമ്പെയ്ന്‍ മുഖേന ഞങ്ങളുടെ സംരംഭകരുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങളെക്കുറിച്ച് നിരവധി പേരറിയുകയും ഈ ഉത്പന്നങ്ങള്‍ ബള്‍ക്കായി വാങ്ങാനുള്ള താത്പര്യത്തോടെ പലരും സമീപിക്കുകയും ചെയ്തു.

  ഉത്സവ് ക്യാമ്പെയ്‌നില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച ജില്ല കണ്ണൂരാണ്. ഏറ്റവും കൂടുതല്‍ സംരംഭങ്ങളെ (36) ഉത്സവിന്റെ ഭാഗമാക്കിയതുംം ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ (122) ഉത്സവ് ക്യാമ്പെയ്‌നില്‍ ലഭ്യമാക്കിയതും കണ്ണൂരാണ്. ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ (1538) നേടിയതും വില്‍പ്പന (2,46,742 രൂപ) നടത്തിയതും കണ്ണൂര്‍ ജില്ലയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളും മികച്ച പ്രകടനം കാഴ്ച്ചവച്ചു. എറണാകുളം ജില്ലയില്‍ 1148 ഓര്‍ഡറും തൃശ്ശൂര്‍ ജില്ലയില്‍ 1146 ഓര്‍ഡറും കോഴിക്കോട്, കോട്ടയം ജില്ലകളില്‍ യഥാക്രമം 688, 313 വീതം ഓര്‍ഡറുകളും ലഭിച്ചു.

 

Content highlight
14 ജില്ലകളിലുമായി 142 യൂണിറ്റുകളാണ് ഉത്സവില്‍ ഡിസ്‌കൗണ്ട് നല്‍കി പങ്കാളികളാകാന്‍ രജിസ്ട്രര്‍ ചെയ്തിരുന്നത്. ഇതില്‍ 133 യൂണിറ്റുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ചു. ഈ സംരംഭങ്ങളില്‍ നിന്നുള്ള 834 ഉത്പന്നങ്ങളാണ് ഡിസ്‌കൗണ്ടിലൂടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വില്‍പ്പനയ്ക്ക്

ഓണക്കാലത്ത് നാട്ടുചന്തകളിലൂടെ ഒരു കോടി രൂപയുടെ വില്‍പ്പന

Posted on Saturday, September 19, 2020

* ആകെ സംഘടിപ്പിച്ചത് 389 നാട്ടുചന്തകള്‍

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച ഓണക്കാലത്തെ നാട്ടുചന്തകള്‍ മുഖേന 1,00,15,163 രൂപയുടെ വിറ്റുവരവ്. കേരളത്തിലൊട്ടാകെ 389 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളില്‍ നാട്ടുചന്തകള്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ കൃഷിസംഘങ്ങള്‍ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആഴ്ചതോറും വിപണനത്തി നായുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ 450 പഞ്ചായത്തുകളിലാണ് കുടുംബശ്രീ സ്ഥിരമായി നാട്ടുചന്തകള്‍ നടത്തിവരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഒഴികെ ശേഷിച്ച പത്ത് ജില്ലകളിലും ഓണവിപണി ലക്ഷ്യമിട്ടുള്ള പ്രത്യേക നാട്ടുചന്തകള്‍ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ഈ നാട്ടുചന്തകളുടെ സംഘാടനം.    
 
  കൃഷിസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങളും നാട്ടുചന്തകള്‍ വഴി വിപണനം ചെയ്യുന്നു. അതാത് തദ്ദേശ സ്ഥാപനതലത്തില്‍ ഉചിതമായ സ്ഥലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സംയോജനത്തോട് കൂടി കൃഷി വകുപ്പിന്‍റെ യുമൊക്കെ സഹകരണത്തോടെയാണ് നാട്ടുചന്തകള്‍ സംഘടിപ്പിക്കുന്നത്. കൃഷിസംഘങ്ങ ളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജീവ (ജെഎല്‍ജി ഇവാലുവേഷന്‍ ഏജന്‍റ്) സംഘമാണ്  ഓരോ നാട്ടുചന്തകളുടെയും പ്രവര്‍ത്തനങ്ങള്‍ നിയ ന്ത്രിക്കുന്നത്. എല്ലാ സിഡിഎസുകളിലും നാട്ടുചന്തകള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല കുടുംബശ്രീയുടെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ക്കുമാണ്. തദ്ദേശ സ്ഥാപനതലത്തിലുള്ള കൃഷി സംഘങ്ങളെ നാട്ടുചന്തകള്‍ നടത്തുന്ന വിവരം അറിയിക്കുകയും അതനുസരിച്ച് ഓണം ലക്ഷ്യമിട്ടുള്ള നാട്ടുചന്തകളില്‍ പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ എല്ലാവിധ ഉത്പന്നങ്ങളും വിപണനത്തിനായി എത്തിക്കുകയും ചെയ്തു.

  ഓണക്കാലത്ത് സംഘടിപ്പിച്ച നാട്ടുചന്തകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. (ജില്ല, നടന്ന ഓണം നാട്ടുചന്തകളുടെ എണ്ണം, പങ്കെടുത്ത ജെഎല്‍ജികളുടെ എണ്ണം, ആകെ വിറ്റുവരവ് എന്ന ക്രമത്തില്‍).

1.    തിരുവനന്തപുരം        84          301             9,34,903 രൂപ

2. കൊല്ലം -              41           256            1,09,197 രൂപ

3. പത്തനംതിട്ട            41           185            6,83,110 രൂപ

4. ആലപ്പുഴ               25          508           10,47,520 രൂപ

5. കോട്ടയം             45            138            11,52,340 രൂപ

6. എറണാകുളം          18            90             2,23,090 രൂപ

7. തൃശ്ശൂര്‍              33            484            49,67,886 രൂപ

8. പാലക്കാട്            51            175             4,33,019 രൂപ

9. വയനാട്             24            701             3,64,521 രൂപ

10. കാസര്‍ഗോഡ്        27            804             99,577 രൂപ

ആകെ               389          3642           1,00,15,165 രൂപ

 

Content highlight
കൃഷിസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങളും നാട്ടുചന്തകള്‍ വഴി വിപണനം ചെയ്യുന്നു.

ഓണച്ചന്തകളിലൂടെ 3.57 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, September 18, 2020

*    ആകെ സംഘടിപ്പിച്ചത് 453 ഓണച്ചന്തകള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസം ഘാംഗങ്ങള്‍ക്കും തുണയാകാന്‍ കുടുംബശ്രീ സംഘടിപ്പിച്ച പ്രത്യേക ഓണച്ചന്തകളിലൂടെ 3,57,02,956 രൂപയുടെ വിറ്റുവരവ്. കേരളത്തിലെ ഏറ്റവും പ്രധാന വിപണനക്കാലമായ ഓണ ക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഓണച്ചന്തകള്‍ സംഘടിപ്പി ക്കാറുണ്ട്. ഈ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സാധ്യമാകുന്നിടങ്ങളില്‍ ഓണ ച്ചന്തകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് 12 ജില്ലകളില്‍ ഓണച്ചന്തകള്‍ നടത്തുകയുമായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ അനുമതി ലഭിക്കാത്തതി നാല്‍ ഓണച്ചന്തകള്‍ സംഘടിപ്പിച്ചില്ല. 12 ജില്ലകളിലായി 453 ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സംഘടിപ്പിച്ചത്.

  ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപനതലങ്ങളില്‍ ചന്ത നടത്താന്‍ സാഹചര്യമുള്ളിടങ്ങളില്‍ എല്ലായിടത്തും ചുരുങ്ങിയത് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണച്ചന്തകളാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും സാധ്യമാ യിടങ്ങളില്‍ കൃഷിസംഘങ്ങളുടെ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പന്നങ്ങളും വില്‍പ്പനയ്ക്കായി എത്തിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളില്‍ ജില്ലാതല വിപണന മേളകളും നടത്തി.

   വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓണച്ചന്തകളുടെ വിശദാംശങ്ങളും വിറ്റുവരവും താഴെ നല്‍കുന്നു.

നം    
ജില്ല    
ഓണച്ചന്തകള്‍    .
പങ്കെടുത്ത സംരംഭകര്‍    
പങ്കെടുത്ത കൃഷിസംഘങ്ങള്‍    
വിറ്റുവരവ്
(രൂപ)
1      തിരുവനന്തപുരം    61
    347    125    15,52,475
2    കൊല്ലം    27    301    205    14,44,500
3    പത്തനംതിട്ട     25    233    283    10,00,682
4    ആലപ്പുഴ    38    317     278    67,72,273
5    കോട്ടയം     32    669    235    34,99,676
6    ഇടുക്കി     38     334     565     16,83,242
7    എറണാകുളം     61     1314    806     66,16,705
8    തൃശ്ശൂര്‍    63    1134    734    77,75,552
9    പാലക്കാട് -    38    300    197    14,50,647
10    വയനാട് -
    19    351    1498    3,67,881
11    കണ്ണൂര്‍ -
    24    609    771    9,57,571
12    കാസര്‍ഗോഡ്    27    1793    987    25,81,752
    ആകെ    453     7702    6684     3,57,02,956

 

Content highlight
ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല

കോവിഡ് പ്രതിരോധം- കുടുംബശ്രീയുടെ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനസജ്ജം

Posted on Friday, September 18, 2020

തിരുവനന്തപുരം :  കോവിഡ്-19 രോഗം പകരാതെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായ അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്കായി കുടുംബശ്രീയുടെ പ്രത്യേക ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തനസജ്ജമായി. 14 ജില്ലകളിലും സംരംഭ മാതൃകയിലാണ് ഈ ടീമുകള്‍ രൂപീകരിച്ചത്. ഇത്തരത്തില്‍ അണുവിമുക്തമാക്കല്‍ പ്രവ ര്‍ത്തനം നടത്തുന്നതിന് 317 കുടുംബശ്രീ അംഗങ്ങള്‍ക്ക്/കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയാണ് യൂണിറ്റുകള്‍ രൂപീകരിച്ചത്. ഇവരില്‍ 162 പേര്‍ ഹരിതകര്‍മ്മസേനാംഗങ്ങളാണ്. 44 സംരംഭ യൂണിറ്റുകളും ഇതുവരെ രജി സ്ട്രര്‍ ചെയ്തുകഴിഞ്ഞു. ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദ്ദേശിക്കുന്നത നുസരിച്ചുള്ള അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു.

  കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്ത മാക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്ക്യു, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ അണുവിമുക്തമാക്കല്‍ പ്രക്രിയ നടന്നുവന്നിരുന്നു. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ മേഖലയില്‍ മികച്ച പരിശീലനം നേടിയവരുടെ ആവശ്യകതയുണ്ടെന്നതിനാലാണ് കുടുംബശ്രീ മുഖേന ഇത്തരത്തിലൊരു പ്രവര്‍ത്തനം ആരംഭിച്ചത്.

  16 ലിറ്റര്‍ കൊള്ളുന്ന, തോളില്‍ ഉറപ്പിക്കാനാകുന്ന ഒരു പവര്‍ സ്പ്രേയര്‍ ഉപയോഗിച്ചു കൊണ്ടാണ് അണുവിമുക്തമാക്കല്‍ പ്രക്രിയ പ്രധാനമായും നടത്തുന്നത്. ഈ പവര്‍ സ്പ്രേയറില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അണുനാശിനി വെള്ളത്തോ ടൊപ്പം ചേര്‍ത്ത് നിറയ്ക്കുന്നു. ഒറ്റത്തവണ കൊണ്ട് 7000 ചതുരശ്ര അടി സ്ഥലം ഇങ്ങനെ വൃത്തിയാക്കാനാകും. ഈ ലായനി സ്പ്രേ ചെയ്ത് ഒരു മണിക്കൂറിന് ശേഷം പ്രതലം വൃത്തിയാക്കുന്നു. ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വീണ്ടും ഇവിടം കഴുകി വൃത്തിയാക്കുന്നു. പിന്നീട് സാനിറ്റൈസര്‍ ഉപയോഗിച്ച് വീണ്ടും അണുവിമു ക്തമാ ക്കുന്നു. അവസാനഘട്ടത്തില്‍ പുല്‍ത്തൈലം ഉപയോഗിച്ച് ശുചിയാക്കുന്നു. ഈ മാതൃകയാണ് അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്ക് പ്രധാനമായും പിന്തുടരുന്നത്.

 കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാ സ്ത്രീയമായ പരിശീലനം നല്‍കിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിശീലനം നേടിയത്. 52 പേര്‍. തിരുവനന്തപുരത്ത് 46 പേര്‍ക്കും വയനാട്ടില്‍ 42 പേര്‍ക്കും പത്തനംതിട്ടയില്‍ 32 പേര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. ശേഷിച്ച ജില്ലകളിലായി ശരാശരി 12 പേര്‍ക്ക് വീതവും പരിശീലനം നല്‍കിയിട്ടുണ്ട്  കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി യൂണിറ്റുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ തോറും പുരോഗമിക്കുകയാണ്.   

 

Content highlight
കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്തമാക്കുന്നത്.

അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്ക് കുടുംബശ്രീ ഉല്‍പന്ന കിറ്റ് 'കരുതല്‍' സംസ്ഥാനതല ഉല്‍പന്ന വിപണന ക്യാമ്പെയ്നുമായി കുടുംബശ്രീ

Posted on Friday, September 18, 2020

 തിരുവനന്തപുരം: കോവിഡ് 19 ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായ കുടുംബശ്രീ സംരംഭകര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'കരുതല്‍' സംസ്ഥാനതല ഉല്‍പന്ന വിപണന ക്യാമ്പെയന്‍റെ ഭാഗമായി കുടുംബശ്രീ ഓണകിറ്റുകള്‍ തയ്യാറാക്കി അയല്‍ക്കൂട്ടങ്ങളില്‍ വിതരണം ചെയ്യുന്നു. കേരളത്തില്‍ ആകെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം അംഗങ്ങളുണ്ട്. ഇതിന്‍റെ ഭാഗമായി ഓരോ ജില്ലയിലും അതത് ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണത്തിന് തയ്യാറായി വരികയാണ്. ക്യാമ്പെയ്ന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും.

അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.  തുക പരമാവധി 20 തവണകളായി അയല്‍ക്കൂട്ടങ്ങളില്‍ അടച്ചാല്‍ മതിയാകും. അയല്‍ക്കൂട്ട അംഗങ്ങളല്ലാത്തവര്‍ക്കും കുടുംബശ്രീയുടെ കിറ്റ് വാങ്ങാനാകും.

സംരംഭകരില്‍ നിന്നും ഉല്‍പന്നങ്ങളുടെ വിശദാംശങ്ങളും വിലവിവരവും ശേഖരിച്ചത് ജില്ലാമിഷനുകളാണ്. ഇക്കാര്യം സിഡിഎസുകളെയും അറിയിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമുള്ള കിറ്റുകളുടെ എണ്ണം ജില്ലാമിഷനെ അറിയിക്കാനുള്ള ചുമതലയും കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പച്ചക്കറി സമാഹരണവും നിര്‍വഹിക്കേണ്ടത് സിഡിഎസുകളാണ്. നിലവില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളിലെ വിവിധ സംരംഭങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ശേഖരിച്ച് കിറ്റുകളില്‍ പായ്ക്കു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാന്ദ്യം നേരിട്ട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് 'കരുതല്‍' ഉല്‍പന്ന വിപണന ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഇതു പ്രകാരം ഓണം വിപണി പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് സംരംഭകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു തന്നെ വിറ്റഴിച്ചു കൊണ്ട് വരുമാനം നേടുകയാണ് ലക്ഷ്യം. ക്യാമ്പെയ്ന്‍ വഴി അഞ്ചു കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.

കേരള ചിക്കന്‍; തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രത്തിന് തുടക്കം

Posted on Saturday, August 22, 2020

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രം കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാര്‍ എംഎല്‍എ ഓഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ 1 സിഡിഎസിന് കീഴിലുള്ള ഐശ്വര്യ അയല്‍ക്കൂട്ടാംഗമായ സീത ബാലകൃഷ്ണനാണ്. ഈ വിപണനകേന്ദ്രത്തിലേക്ക് ചിക്കന്റെ ലഭ്യമാക്കുന്നതിന് 3 കോഴി കര്‍ഷകരുമായി കരാറിലുമെത്തിയിട്ടുണ്ട്.

  എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തില്‍ ദിവസേന 25,000 രൂപയുടെ ശരാശരി വില്‍പ്പനയാണ് നടന്നുവരുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അനശ്വര അയല്‍ക്കൂട്ടത്തിന്റെ കീഴിലുള്ള രേണുക രാജനാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

  നോര്‍ത്ത് പറവൂരിന് പിന്നാലെ എറണാകുളം ജില്ലയിലെ മുളവുകാട്, ശ്രീമൂലനഗരം എന്നിടങ്ങളിലും പുതിയ വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. മുളവുകാട് വിപണന കേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുളവുകാട് പഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ അംഗങ്ങളായ ട്രീസ, ഷിബി, ലിവേര എന്നിവര്‍ ചേര്‍ന്നാണ്. ശ്രീമൂലനഗരത്തിലെ വിപണന കേന്ദ്രം നടത്തുന്നത് ഇതേ സിഡിഎസിലെ അല്‍ അമീന്‍ അയല്‍ക്കൂട്ടാംഗമായ റംല സുബൈറാണ്. എറാണാകുളം ജില്ലയിലെ വിപണന കേന്ദ്രങ്ങള്‍ക്കായുള്ള ബ്രോയിലര്‍ ചിക്കന്‍ ലഭ്യമാക്കുന്നതിന് 33 കോഴി കര്‍ഷകരുമായാണ് കരാറിലെത്തിയിരിക്കുന്നത്. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ.

 

Content highlight
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്

ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം (ലീപ്)

Posted on Saturday, August 22, 2020

2020-21 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ലോക്കല്‍ എംപ്ലോയ്മെന്റ് അഷ്വറന്‍സ് പ്രോഗ്രാം അഥവാ ലീപ് ന് വേണ്ടി കുടുംബശ്രീയുടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രാദേശികമായി എല്ലാ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് പേര്‍ക്ക് വീതം ജോലി നല്‍കുകയെന്ന ലക്ഷ്യമാണ് ലീപ് പദ്ധതിക്കുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ പദ്ധതിയില്‍ കുടുംബശ്രീയ്ക്കും ഒരു പ്രധാന പങ്കുവഹിക്കാനുണ്ടെന്നതിനാലാണ് കുടുംബശ്രീ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനൊരുങ്ങുന്നത്. അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്തി കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ മുഖേന കുറഞ്ഞത് 40,000 കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ നൈപുണ്യ പരിശീലനം നല്‍കുക, ഉത്പാദന- സേവന മേഖലകളില്‍ പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക, ഈ സംരംഭകര്‍ക്ക് കുറഞ്ഞത് 10,000 രൂപ മാസവരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന കൈവരിക്കാന്‍ ശ്രമിക്കുന്നത്.

  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ്  പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു. ഈ വിവരങ്ങള്‍ അപഗ്രഥിച്ച ശേഷം കുടുംബശ്രീ, തദ്ദേശ സ്വയംഭരണവകുപ്പ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ വ്യത്യസ്തമായ ഉപജീവന പദ്ധതികളും നൈപുണ്യ പരിശീലന പദ്ധതികളും അടിസ്ഥാനമാക്കി ദ്വിദിന പൊതുഅവബോധ പരിശീലനം നല്‍കുന്നു. എറൈസ്, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ), കാര്‍ഷിക വിഭാഗം എന്നിങ്ങനെ വേതനാധിഷ്ഠിത തൊഴില്‍ നേടാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ സഹായിക്കുന്ന കുടുംബശ്രീയുടെ വിവിധ പദ്ധതികളെ ഈ പരിശീലന വേളയില്‍ പരിചയപ്പെടുത്തുന്നു. പ്രാദേശികമായും അതാത് ജില്ലകളിലും ആരംഭിക്കാനാകുന്ന ഉപജീവനമാര്‍ഗ്ഗങ്ങളെക്കുറിച്ചും അതില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമെല്ലാമുള്ള ധാരണയും ഇതുവഴി ഇവര്‍ക്ക് നല്‍കുന്നു. തെരഞ്ഞെടുത്ത പരിശീലന ഏജന്‍സികള്‍ മുഖേന ഇവര്‍ക്ക് സംരംഭരൂപീകരണത്തിനുള്‍പ്പെടെ നൈപുണ്യ പരിശീലനവും നല്‍കുന്നു. താത്പര്യമുള്ളവരെ ചേര്‍ത്ത് സംരംഭ രൂപീകരണം നടത്തും. നിലവിലുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നിരന്തര പിന്തുണാസഹായങ്ങള്‍ നല്‍കി അവരുടെ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള സംവിധാനവും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കും. സാമ്പത്തിക സഹായവും നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതും സംരംഭകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതുമുള്‍പ്പെടെയുള്ള സഹായങ്ങളാണ് ഈ പിന്തുണാ സംവിധാനം മുഖേന ലഭ്യമാക്കുന്നത്.  

  ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പൊതുഅവബോധ പരിശീലനം നല്‍കാനും ഡിസംബര്‍ മാസത്തോടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നീട് സംരംഭ രൂപീകരണം, അല്ലെങ്കില്‍ മറ്റ് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം എന്നിവ നടത്തും. നിലവില്‍ കേരളത്തില്‍ 26,000ത്തിലേറെ സൂക്ഷ്മ സംരംഭങ്ങളാണുള്ളത്. ഇതുമുഖേന ഒരു ലക്ഷത്തോളം അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഉപജീവനം കണ്ടെത്തുന്നു. സൂക്ഷ്മ സംരംഭ വിഭാഗത്തിന്റെ ഭാഗമായി ലീപ്  നടപ്പിലാക്കുന്നതോടെ കുറഞ്ഞത് 5000 സംരംഭങ്ങള്‍ കൂടി രൂപീകരിക്കാനും അതുവഴി 10,000ത്തോളം പേര്‍ക്കെങ്കിലും പുതുതായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിനല്‍കാനാകുമെന്നുമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

 

Content highlight
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ് പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു.