ഫീച്ചറുകള്‍

‘കമ്മാടി’ ഹണി വിപണിയിലിറക്കി കാസര്‍ഗോഡ്

Posted on Thursday, August 26, 2021

കുടുംബശ്രീ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ‘തേന്‍ ഗ്രാമം’ പദ്ധതിയുടെ ഉത്പന്നമായ ‘കമ്മാടി’ കാട്ടുതേന്‍ ബ്രാന്‍ഡ് പുറത്തിറക്കി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം. ഓഗസ്റ്റ് 19ന് പനത്തടി പഞ്ചായത്തിലെ കമ്മാടി ഊരില്‍ വച്ചു നടത്തിയ ചടങ്ങില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് കമ്മാടി കാട്ടുതേന്‍ പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു. കമ്മാടി ഊരിലെ ജ്വാല, സ്‌നേഹ എന്നീ കുടുംബശ്രീ ഹണി യൂണിറ്റുകളിലെ 12 അംഗങ്ങളാണ് ‘കമ്മാടി’ കാട്ടുതേന്‍ തയാറാക്കുന്നത്. ഈ ഉത്പന്നം കുടുംബശ്രീ ബസാറിലും മറ്റ് കുടുംബശ്രീ വിപണന മേളകളിലും ലഭ്യമാക്കിയിട്ടുണ്ട്. 100% പ്രകൃതിദത്തമായ രീതിയില്‍ നിര്‍മിക്കുന്ന ‘കമ്മാടി’ കാട്ടുതേനിന് വിപണി സാധ്യതയും ഏറെയാണ്.

 

kammadi

ചടങ്ങില്‍ കമ്മാടി തേനിന്റെ ആദ്യ വില്‍പ്പന കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, പരപ്പ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്തുമലയ്ക്ക് നല്‍കി നിര്‍വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ ഗൗഡ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏഴാം വാര്‍ഡ് മെമ്പര്‍ സൗമ്യ മോള്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ പ്രകാശന്‍ പാലായി, സി.എച്ച്. ഇക്ബാല്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ്, ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ മനീഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാധവി, ഊരു മൂപ്പന്‍ ബെള്ളിയപ്പ, അനിമേറ്റര്‍ പി. ലക്ഷ്മി, ജ്വാല, സ്‌നേഹ ഹണി യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree Kasaragod District Mission launched Kammadi Honey Brand as part of Kudumbashree's Sustainable Development Special Project for Scheduled Tribesml

ടെക്ക് ഫോര്‍ ട്രൈബല്‍സ് പരിശീലനം സംഘടിപ്പിച്ചു

Posted on Wednesday, August 18, 2021

കേന്ദ്ര സര്‍ക്കാറിന്റെ ട്രൈബല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കീഴിലെ ട്രൈഫെഡ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന വന്‍ധന്‍ വികാസ് കേന്ദ്ര പദ്ധതിയില്‍ ഐ.ഐ.ടി കാണ്‍പൂരുമായി സംയോജിച്ച് നടപ്പിലാക്കുന്ന 'ടെക്ക് ഫോര്‍ ട്രൈബല്‍സ് കേരള'  പരിശീലന പരിപാടിയ്ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. തവിഞ്ഞാല്‍, തിരുനെല്ലി, നൂല്‍പ്പുഴ, തൊണ്ടര്‍നാട് വന്‍ധന്‍ വികാസ് കേന്ദ്രങ്ങളിലായിരുന്നു ആദ്യഘട്ട പരിശീലനം. ശേഷിച്ച നാല് സി.ഡി.എസുകളില്‍ പരിശീലനം സംഘടിപ്പിക്കും.

   ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നുള്ള അങ്കിത് സക്‌സേന, റോബിന്‍ ഫിലിപ്പ് എന്നിവര്‍ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സര്‍ട്ടിഫിക്കേഷനോടു കൂടി വിപണനം നടത്തുവാനായി ആദിവാസി മേഖലയിലുള്ള സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിശീലന കാലയളവില്‍ തന്നെ ജില്ലയിലെ സംരംഭകര്‍ ഫേസ്പാക്ക്, മഞ്ഞള്‍ സോപ്പ്, മഞ്ഞള്‍ തൈലം, തേന്‍ നെല്ലിക്ക, തേന്‍ ഇഞ്ചി തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

  'വന ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിലും സംസ്‌ക്കരണത്തിലും സംരംഭകത്വം' എന്ന ആശയത്തിലാണ് ഐ.ഐ.ടി കാണ്‍പൂര്‍ പരിശീലനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കിയത്. ഇതിനോടൊപ്പം  
സംരംഭകത്വ കഴിവുകള്‍, പോസിറ്റീവ് സൈക്കോളജി, എന്‍.ടി.എഫ്.പി (നോണ്‍ ടിംബര്‍ ഫോറസ്റ്റ് പ്രോഡക്ടസ്- വനവിഭവശേഖരണം) അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമായ തൊഴില്‍ അവസരങ്ങള്‍ മനസ്സിലാക്കുക, ഗ്രേഡിംഗ്, സോര്‍ട്ടിങ്,  ബ്രാന്‍ഡിങ്, പാക്കേജിങ്, ഉത്പന്നത്തിന്റെ സര്‍ട്ടിഫിക്കേഷന്‍, മാര്‍ക്കറ്റ് സര്‍വ്വേ, ചില്ലറ വില്‍പ്പന തുടങ്ങീ സംരംഭകത്വത്തിന് സഹായകമാകുന്ന വിഷയങ്ങളും പരിശീലന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content highlight
'Tech for Tribals Kerala' Training associating with IIT Kanpur held at Wayanadml

പ്രാദേശികതല വിറ്റുവരവ് ഉറപ്പിക്കാന്‍ 'കുടുംബശ്രീ ഷോപ്പി' സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കം

Posted on Monday, August 16, 2021

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ വിപണനം ഉറപ്പാക്കുന്നതിനായി 'കുടുംബശ്രീ ഷോപ്പി' സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക്് തുടക്കമായി. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 100 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. 73 കുടുംബശ്രീ ഷോപ്പികള്‍ക്ക് അനുമതി ലഭിച്ചതില്‍ 15 കേന്ദ്രങ്ങള്‍ ഇതുവരെ ആരംഭിച്ചു കഴിഞ്ഞു. ശേഷിച്ച കേന്ദ്രങ്ങള്‍ എത്രയും വേഗം ആരംഭിക്കാനായി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ. 'നല്ലതും നാടനും' എന്നതാണ് കുടുംബശ്രീ ഷോപ്പികളുടെ മുദ്രാവാക്യം.

  വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീ അഞ്ച് ലക്ഷം രൂപ ധനസഹായമായി ലഭ്യമാക്കുന്നു. ഇന്റീരിയര്‍ ഫര്‍ണിഷിങ്, ഇലക്ട്രിഫിക്കേഷന്‍, ഉപകരണങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിവയ്ക്കും ഔട്ട്‌ലെറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള വര്‍ക്കിങ് ക്യാപ്പിറ്റല്‍, മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുള്ള വ്യക്തിയുടെ ആറ് മാസ ശമ്പളം, വാടക മുതലായവയ്ക്കായാണ് ഈ തുക വിനിയോഗിക്കാനാവുക.

 തിരുവനന്തപുരം ജില്ലയിലെ വെള്ളറട, പുല്ലംപാറ പഞ്ചായത്തുകള്‍, ആലപ്പുഴയിലെ ബുധനൂര്‍ പഞ്ചായത്ത്, തൃശ്ശൂരിലെ കടവല്ലൂര്‍ പഞ്ചായത്ത്, കണ്ണൂരിലെ നാറാത്ത് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കുറുവ, കുറ്റിപ്പുറം, വേങ്ങര പഞ്ചായത്തുകള്‍, ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്ത്, എറണാകുളം ജില്ലയിലെ മുളന്തുരുത്തി, തിരുവാണിയൂര്‍, ഒക്കല്‍സ അയ്യമ്പുഴ, കോട്ടപ്പടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഓഗസ്റ്റ് 11 വരെ കുടുംബശ്രീ ഷോപ്പികള്‍ ആരംഭിച്ചത്.  

  കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ വിപണി വികസനത്തിന്റെ ഭാഗമായി ആരംഭിച്ച മാസച്ചന്തകളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് പ്രരത്യേകിച്ചും പ്രാരംഭ ദിശയിലുള്ള സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി സാധ്യമാക്കുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് സ്ഥിര വരുവമാനം ലഭ്യമാക്കുന്നതിനും കഴിഞ്ഞിരുന്നു. മാസച്ചന്തകളില്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ ഇവയെ താത്ക്കാലിക വിപണികളില്‍ നിന്നും സ്ഥിര വിപണന സംവിധാനത്തിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് 2020-21ലെ കുടുംബശ്രീയുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. 2021-22ലെ വാര്‍ഷിക കര്‍മ്മ പദ്ധതിയിലും ഇതുള്‍പ്പെടുത്തി.

  മാസച്ചന്തകള്‍ വിജയകരമായി നടത്തുന്ന ഇടങ്ങളും സംസ്ഥാനത്തുടനീളം സ്ഥിര വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്താനുള്ള നിര്‍ദ്ദേശം ജില്ലകള്‍ക്ക് നല്‍കിയിരുന്നു. കുടുംബശ്രീ ഷോപ്പി എന്ന പേരില്‍ ഔട്ട്‌ലെറ്റിന്റെ പൊതുവായ പ്ലാനും ഡിസൈനും ജില്ലകള്‍ക്ക് നല്‍കി. സ്ഥിരം വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കണ്ടെത്തിയ ഇടങ്ങളും അതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ജില്ലകളോട് സംസ്ഥാനതലത്തിലേക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് അനുസരിച്ച് ലഭിച്ച പ്രോജക്ടുകളില്‍ 73 വിപണന കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.  

SHOPEE

 

  ഓരോ ജില്ലയിലും കുടുംബശ്രീ ഷോപ്പികള്‍ സ്ഥാപിക്കുന്നതിന്റെ ചുമതലയും ഉടമസ്ഥാവകാശവും അതാത് ജില്ലാ മിഷന്‍ ടീമുകള്‍ക്കാണ്. അതാത് പഞ്ചായത്തുകളില്‍ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല അതാത് സി.ഡി.എസുകള്‍ക്കും. ഷോപ്പുകളുടെ മാര്‍ക്കറ്റിങ്ങിനും നടത്തിപ്പിനുമായി ജില്ലാ മിഷന്റെ അംഗീകാരത്തോടെ ഒരാളെ ചുമതലപ്പെടുത്താനുള്ള അവകാശവും സി.ഡി.എസിനുമുണ്ട്. ഔട്ട്‌ലെറ്റ് നടത്തിപ്പിനായി തെരഞ്ഞെടുക്കുന്ന സി.ഡി.എസ്, ബ്ലോക്ക് കോര്‍ഡിനേറ്ററുടെ സഹായത്തോടെ സംരംഭകരുടെ യോഗം വിളിച്ച് ഉത്പന്നങ്ങളുടെ മാര്‍ജിന്‍ നിശ്ചയിക്കുന്നു. വിപണന കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സംരംഭകരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് കുടുംബശ്രീ ഷോപ്പികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നതും. ഔട്ട്‌ലെറ്റുകളുടെ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാനേജ്‌മെന്റ് കമ്മറ്റി സി.ഡി.എസ് തലത്തില്‍ രൂപീകരിക്കുന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, മൈക്രോ എന്റര്‍പ്രൈസ് കണ്‍വീനര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ഒരു സി.ഡി.എസ് അംഗം, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് എന്നിവരാണ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍. ഓരോ മാസത്തിലും കമ്മറ്റി കൂടി ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു. ഇത്തരത്തില്‍ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണനം ഉറപ്പുവരുത്തുന്നതിനായി മാര്‍ക്കറ്റിങ്ങില്‍ വ്യത്യസ്തമായ ഇടപെടലുകള്‍ നടത്തി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ.

 

Content highlight
Kudumbashree sets up 'Kudumbashree Shopee' to market the products of Kudumbashree micro entrepreneurs at the local level ML

സപ്ലൈക്കോ ഓണംകിറ്റിലേക്ക് അട്ടപ്പാടിയിലെ സംരംഭകരുടെ ഉത്പന്നങ്ങളും

Posted on Monday, August 16, 2021

സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ അട്ടപ്പാടിയിലെ കുടുംബശ്രീ സംരംഭകരുടെ വിഭവങ്ങളും. ചിപ്‌സ്, ശര്‍ക്കരവരട്ടി എന്നിവയുടെ 60,000 പായ്ക്കറ്റുകളാണ് രുശിക്കൊണ്ടാട്ട, നവരസ, മല്ലീശ്വര, ശ്രീനന്ദനം എന്നീ നാല് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ ചേര്‍ത്ത് തയാറാക്കി നല്‍കുക. 16 ആദിവാസി വനിതകളാണ് ഈ നാല് യൂണിറ്റിലുമായുള്ളത്. ഹില്‍ വാല്യു എന്ന ബ്രാന്‍ഡിലാകും ശര്‍ക്കരവരട്ടിയും ചിപ്‌സും സ്‌പ്ലൈക്കോയ്ക്ക് നല്‍കുക. കുടുംബശ്രീയുടെ അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ നാല് യൂണിറ്റുകളും സ്ഥാപിച്ചത്. വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി ഹില്‍ വാല്യു എന്ന ബ്രാന്‍ഡില്‍ ഇവര്‍ വിപണനം നടത്തിവരികാണ്.

  കുടുംബശ്രീയുടെ കൃഷി സംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്- ജെ.എല്‍.ജി) ഉത്പാദിപ്പിച്ച 24 ടണ്‍ പച്ചക്കായ ശര്‍ക്കരവരട്ടി, ചിപ്‌സ് എന്നിവ തയാറാക്കുന്നതിനായി ഇവര്‍ ശേഖരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകാനും ഇതോടെ കഴിഞ്ഞു. 105 സംഘകൃഷി സംഘങ്ങളിലായി 4325 ആദിവാസി വനിതകളാണ് അട്ടപ്പാടിയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.റാഗി, ചാമ, തിന, വരഗ്, ചോളം, കമ്പ് തുടങ്ങി അട്ടപ്പാടിയിലെ ആദിവാസി വനിതാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഹില്‍ വാല്യു എന്ന ബ്രാന്‍ഡില്‍ കുടുംബശ്രീ ബസാര്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും വില്‍ക്കുന്നുണ്ട്. കാപ്പിപ്പൊടി, കുരുമുളക്, തേന്‍, എള്ള്, മുളക് പൊടി, അച്ചാര്‍, ഏലം, ഗ്രാമ്പു തുടങ്ങിയ നിരവധി ഉത്പന്നങ്ങളും ഹില്‍ വാല്യു ബ്രാന്‍ഡില്‍ ഇവര്‍ വില്‍ക്കുന്നു.

  ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ (ഐഐടിഎഫ്), കേരള നിയമസഭയില്‍ സംഘടിപ്പിച്ച ട്രൈബല്‍ മേള, സരസ് മേള തുടങ്ങിയ വിവിധ വിപണന മേളകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി സംരംഭകരെ കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലെ കുംബശ്രീ സംരംഭകരും സപ്ലൈകോ ഓണക്കിറ്റിലേക്ക് വേണ്ട ചിപ്‌സും ശര്‍ക്കരവരട്ടിയും തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

 

Content highlight
to Tribal Micro Enterprise units from Attappady bags orders from Supplyco to provide sweets for the onam kitsML

'കവചം 2021': കോവിഡ് പ്രതിരോധ അയല്‍ക്കൂട്ട ആരോഗ്യ സഭ സംഘടിപ്പിച്ച് വയനാട്

Posted on Wednesday, August 11, 2021

കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടതല ആരോഗ്യ സഭ സംഘടിപ്പിച്ച് കുടുംബശ്രീ വയനാട് ജില്ലാ ടീം. 'കവചം 2021' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പ്രാദേശിക ചാനലുകളിലൂടെ ഓഗസ്റ്റ് 9നാണ് ഈ കോവിഡ് പ്രതിരോധ സഭ സംഘടിപ്പിച്ചത്. വയനാട് മിഷന്‍, മലനാട് എന്നീ ചാനലുകളിലൂടെ നടത്തിയ പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള നിയമസഭാ അംഗങ്ങളായ ഒ.ആര്‍. കേളു, ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, കുടുംബശ്രീ  ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത എന്നിവര്‍ സംവദിച്ചു.

wynd

  അയല്‍ക്കൂട്ടാംഗങ്ങള്‍ കോവിഡ് പ്രതിജ്ഞ ഏറ്റു ചൊല്ലി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യ സഭകളിലൂടെ ബോധവല്‍ക്കരണ യോഗങ്ങള്‍ ചേരുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം കൂടെ അടുത്ത ദിവസം പ്രഖ്യാപിക്കും. നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ്, ബോധവത്ക്കരണ സന്ദേശമടങ്ങിയ കലാപ്രകടനവും കാഴ്ച്ചവച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ട്രോള്‍ മേക്കിംഗ്, കാര്‍ട്ടൂണ്‍ രചന, ബാലസഭ കുട്ടികള്‍ക്ക് പോസ്റ്റര്‍ തയാറാക്കല്‍, കവിതാ രചന, ഹ്രസ്വ ചിത്ര നിര്‍മ്മാണം, ഫോട്ടോഗ്രാഫി മത്സരം എന്നിവയും ക്യാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ചു.

 

Content highlight
Kudumbashree Wayanad District Mission organizes 'Kavacham 2021' Health Assembly in the NHG level

'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയിലിറക്കി കണ്ണൂര്‍ കുടുംബശ്രീ

Posted on Wednesday, August 11, 2021

കണ്ണൂരിലെ കുടുംബശ്രീ സംരംഭകരുടെ 'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയില്‍. ഓഗസ്റ്റ് ഏഴിന് മെരുവമ്പായിലെ നജ്മുല്‍ഹുദ ഷോപ്പിങ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ അംഗം .വി ശിവദാസന്‍, മെറാക്കി ബ്രാന്‍ഡ് കുര്‍ത്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തയ്യല്‍ അറിയാവുന്ന കൂത്ത്പ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെ 20 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് യൂണിറ്റിന് തുടക്കമിട്ടത്. കോവിഡ്-19 പ്രതിസന്ധി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍.

  ഇതാദ്യമായാണ് കുടുംബശ്രീ സംരംഭകര്‍ ബ്രാന്‍ഡഡ് കുര്‍ത്തികള്‍ വിപണിയിലിറക്കുന്നത്. ഉടന്‍തന്നെ ഓണ്‍ലൈനായും കുര്‍ത്തികള്‍ ലഭ്യമായി തുടങ്ങും. എല്ലാ അളവിലുമുള്ള കുര്‍ത്തികള്‍ ലഭ്യമാണ്. പ്രത്യേക ലോഗോയും ബ്രാന്‍ഡഡ് പ്രൈസ് ടാഗും കുര്‍ത്തികള്‍ക്കുണ്ട്. മെരാകി യൂണിറ്റ് അംഗങ്ങള്‍ക്ക് കണ്ണൂരിലെ ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (എന്‍.ഐ.എഫ.ടി) നേതൃത്വത്തില്‍ മാര്‍ച്ച് മാസം ആദ്യവാരം പരിശീലനം നല്‍കിയിരുന്നു. ഫാഷന്‍ ലോകത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ഈ ക്ലാസ്സുകളിലൂടെ അവര്‍ക്ക് അവബോധം നല്‍കി. സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് (എസ്.വി.ഇ.പി) പദ്ധതി പ്രകാരം നാല് സംരംഭ ഗ്രൂപ്പുകളായി തിരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 8281709388 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലൂടെ യൂണിറ്റിനെ ബന്ധപ്പെടാം. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ഡ്രെസ് കോഡും തയാറാക്കി നല്‍കും

meraki

  മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഒ.വി. ഗംഗാധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് നൗഫല്‍, പി.വി. സന്ധ്യ, കെ. ഷൈനി, കെ.എച്ച്. ഷമീറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
Kudumbashree Kannur District Mission launches 'Meraki' Brand Kurta of Kudumbashree entrepreneurs

'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയുമായി തൃശ്ശൂര്‍ ജില്ലാ ടീം

Posted on Wednesday, July 28, 2021

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ ടീമിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ 'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയ്ക്ക് തുടക്കമായി. പരമ്പരാഗത അറിവുകളും ഭക്ഷണ രീതികളും പാചകക്കുറിപ്പുകളും ആയുര്‍വേദവിധികളും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും ഉള്‍ക്കൊള്ളുന്ന 'അമൃതം കര്‍ക്കിടകം' കൈപ്പുസ്തകവും പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജന്‍, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 22ന് കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

  ജൂലൈ 22 മുതല്‍ 30 വരെ കളക്ടറേറ്റ് ബാര്‍ അസോസിയേഷന് ഹാളിന് സമീപം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ്  പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള നടത്തുന്നത്. വിവിധതരം ഔഷധക്കഞ്ഞികളും പത്തില കറികളും മേളയില്‍ ലഭിക്കും. കൂടാതെ ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടയും പാഴ്‌സലായി മേളയില്‍ ലഭിക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി അമൃതം കര്‍ക്കിടകം എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലാ ടീം പഞ്ചായത്തുകളില്‍ പരമ്പരാഗത ഭക്ഷ്യമേള സംഘടിപ്പിച്ചുവന്നിരുന്നു.  

amritham

 
  തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി, ഐഫ്രം സി.ഇ.ഒ അജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ കര്‍ക്കിടക മാസത്തില്‍ പാകം ചെയ്ത് കഴിക്കാന്‍ ഏവര്‍ക്കും സഹായകമാകുന്ന പുസ്തകമാണ് അമൃതം കര്‍ക്കിടകം. കുടുംബശ്രീയുടെ യുവശ്രീ സംരംഭ ഗ്രൂപ്പായ ഐഫ്രത്തിന്റെയും (AIFRHM- Adebha- Athidhi Devo Bhava- Institute of Food Research and Hospitality Management) ഡോ. കെ.എസ്. രജിതന്റെയും നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്.

 

Content highlight
to Kudumbashree Thrissur District Mission organizes 'Amrutham Karkkidakam' Ethnic Food Festml

കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ച് കാസര്‍ഗോഡ് ജില്ല

Posted on Thursday, July 22, 2021

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം, വിദ്യാനഗറിലെ കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ക്യാന്റീനില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളിലും ഓഗസ്റ്റ് 16 വരെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് നടത്താനാണ് കുടുംബശ്രീ ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകളും ജൈവ അരിയും ചേര്‍ത്താണ് കര്‍ക്കിടകഞ്ഞി തയ്യാറാക്കുന്നത്.  നാല് തരത്തിലുള്ള കര്‍ക്കിടക കഞ്ഞികളാണ് ലഭിക്കുക. ഇലക്കറികളും നെല്ലിക്ക ചമ്മന്തിയും ഒപ്പമുണ്ടാകും. 50 രൂപയാണ് വില.

എല്ലാ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകളും കര്‍ക്കിടക കഞ്ഞി വിതരണത്തിന് തയാറാക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree Kasaragod District Mission organises Covid Special Karkkidaka Kanji Festml

വിവാഹം ഒരു കച്ചവടമോ?- ക്ലബ് ഹൌസ് സംവാദം സംഘടിപ്പിച്ച് കാസറഗോഡ് സ്‌നേഹിത

Posted on Wednesday, July 7, 2021

കാസറഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍, സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ 'വിവാഹം ഒരു കച്ചവടമോ?'എന്ന വിഷയത്തില്‍ ക്ലബ്ബ് ഹൗസ് സംവാദം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. വിവാഹവും സ്ത്രീധനവും ആയി ബന്ധപ്പെട്ട് സമകാലിക സംഭവങ്ങളിലൂന്നിയും കുടുംബത്തിലും സമൂഹത്തിലും സമൂഹ മനസ്ഥിതിയിലും വരേണ്ട മാറ്റങ്ങളെ പറ്റിയും  സജീവമായി ചര്‍ച്ച  നടന്നു.

  സമൂഹത്തിലുളവാകേണ്ട മനോഭാവ മാറ്റത്തെ പറ്റിയും, മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്ന് തന്നെയാണെന്നുമുള്ള അഭിപ്രായം ഈ സംവാദത്തില്‍ ഉയര്‍ന്നു. ഇത്തരം തുടര്‍ച്ചയായ പരിപാടികള്‍ ഇനിയും സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് ബോധവത്കരണം സൃഷ്ടിക്കാനാണ് സ്‌നേഹിത ലക്ഷ്യമിട്ടിരിക്കുന്നത്. ജെന്‍ഡര്‍ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി മേനോന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയി.

 

Content highlight
to Snehitha Gender Help Desk of Kasaragod organizes 'Club House' Discussion on the topic 'Whether Marriage is a Business Dealml

ബീഹാറില്‍ കുടുംബശ്രീ പിന്തുണയോടെ 'ദീദി കി രസോയി' രണ്ടാം ഘട്ടത്തിലേക്ക്

Posted on Wednesday, July 7, 2021

കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍.ആര്‍.ഒ) സഹായത്തോടെ ബീഹാറില്‍ സ്ഥാപിച്ചുവരുന്ന ദീദി കി രസോയി ക്യാന്റീന്‍ ശൃംഖല രണ്ടാം ഘട്ടത്തിലേക്ക്. കേരളത്തിലെ 'കഫേ കുടുംബശ്രീ' മാതൃകയില്‍ ക്യാന്റീന്‍ ശൃംഖല രൂപീകരിക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കണമെന്ന് ബീഹാര്‍ ഗ്രാമീണ ഉപജീവന ദൗത്യം (ജീവിക) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 'ദീദി കീ രസോയി' എന്ന പേരില്‍ ക്യാന്റീന്‍ ശൃംഖല രൂപപ്പെടുത്തിയെടുക്കാനുള്ള കരാറില്‍ കുടുംബശ്രീ ഒപ്പുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ബീഹാറില്‍ നാല് 'ദീദി കി രസോയി' ക്യാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. നാല് ഇടങ്ങളിലും മികച്ച രീതിയില്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംരംഭകരെ പരിശീലിപ്പിച്ചതും ഈ ക്യാന്റീനുകള്‍ ആറ് മാസമെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തി തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് ആത്മവിശ്വാസമേകിയതും കുടുംബശ്രീ എന്‍.ആര്‍.ഒ ടീമാണ്.

  ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് 'ദീദി കി രസോയി'യുടെ രണ്ടാംഘട്ട പരിശീലനത്തിനായി ബീഹാറുമായി കുടുംബശ്രീ കരാറില്‍ ഒപ്പുവച്ചത്. ഈ രണ്ടാം ഘട്ടത്തില്‍, ഒന്നാം ഘട്ട പ്രവര്‍ത്തനം വ്യാപിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 70ഓളം ജില്ലാതല ജനറല്‍ ആശുപത്രികളില്‍ ക്യാന്റീനുകള്‍ ആരംഭിക്കാന്‍ വിവിധ സഹായങ്ങളേകാനാണ് കുടുംബശ്രീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുകയും 2022 മാര്‍ച്ച് മാസത്തില്‍ ഈ ക്യാന്റീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ക്യാന്റീന്‍ ശൃംഖല കൂടാതെ ഹോട്ടലുകള്‍, കഫറ്റേരിയകള്‍, കോഫി ഷോപ്പുകള്‍, കോഫി വെന്‍ഡിങ് മെഷീനുകള്‍ തുടങ്ങിയ കാറ്ററിങ് മേഖലയിലെ വിവിധ മോഡലുകളില്‍ പരിശീലനം നല്‍കാനും ബീഹാര്‍ സര്‍ക്കാര്‍ കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ബീഹാറിലെ വൈശാലിയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലെ ക്യാന്റീന്‍ നടത്തിപ്പും കഫേ, കോഫി വെന്‍ഡിങ് മെഷീന്‍, കിയോസ്‌ക് തുടങ്ങിയ മോഡലുകളുടെ നടത്തിപ്പും പരീക്ഷണാടിസ്ഥാനത്തില്‍ ജീവികയ്ക്ക് കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് ആദ്യഘട്ടത്തില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയോജ്യരായ സ്ത്രീകളെ തെരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും കുറച്ച് കാലത്തേക്ക് കൂടെ നിന്ന് എല്ലാവിധ പിന്തുണയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും ചെയ്തു നല്‍കാനുമൊക്കെയായിരുന്നു കുടുംബശ്രീയോട് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് കുടുംബശ്രീ എന്‍.ആര്‍.ഒയുടെ നേതൃത്വത്തില്‍ ക്യാന്റീന്‍ നടത്തിപ്പില്‍ പരിശീലനം നല്‍കുന്ന 35 മെന്റര്‍മാരെ സജ്ജരാക്കുകയും കോവളത്തെ ഐ.എച്ച്.എം.സി.ടി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി)യുമായി അക്കാഡമിക് പരിശീലനങ്ങളേകുന്നതിനായി കരാറിലെത്തുകയും ചെയ്തു. അവരുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെ (AIFRHM- അദേഭാ- അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി) പങ്കാളിത്തത്തോട് കൂടി 'ദീദി കി രസോയി'യുടെ പരിശീലനങ്ങളും പിന്തുണയേകലും നല്‍കി.

 

Content highlight
'Didi ki Rasoi' to the next phase with the support of Kudumbashreeml