വാര്‍ത്തകള്‍

കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍ തരംഗമാകുന്നു പരിശീലനത്തില്‍ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ വനിതകള്‍

Posted on Wednesday, November 29, 2023

സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്നില്‍ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ അയല്‍ക്കൂട്ട അംഗങ്ങള്‍.  ആകെ 30,21,317 പേര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557 അയല്‍ക്കൂട്ടങ്ങളില്‍ 297559 അയല്‍ക്കൂട്ടങ്ങളും ഇതിനകം ക്യാമ്പെയ്നില്‍ പങ്കാളികളായി.


നവംബര്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. 333968 വനിതകള്‍ വിവിധ തീയതികളിലായി ഇവിടെ പരിശീലനത്തിനെത്തി.  പാലക്കാട് (328350), മലപ്പുറം (317899) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 27 സി.ഡി.എസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 99.25 ശതമാനം അയല്‍ക്കൂട്ട പങ്കാളിത്തമുണ്ട്. ഇവിടെ ആകെയുള്ള 124647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 104277 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു. 42 സി.ഡി.എസുകള്‍ മാത്രമുള്ള കാസര്‍ഗോഡ് ജില്ലയിലും മികച്ച പങ്കാളിത്തമാണുള്ളത്. ആകെയുള്ള  180789 അയല്‍ക്കൂട്ട അംഗങ്ങളില്‍ 129476 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു.

ഡിസംബര്‍ പത്തിനകം ബാക്കി 16 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇനിയുളള  നാല് അവധിദിനങ്ങളില്‍ ഓരോ സി.ഡി.എസില്‍ നിന്നും ഇനിയും പങ്കെടുക്കാനുള്ള മുഴുവന്‍ പേരെയും ക്യാമ്പെയ്ന്‍റെ ഭാഗമാക്കും. ഇതിനായി സംസ്ഥാന ജില്ലാ സി.ഡി.എസ്തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കുടുംബശ്രീ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാനത്തെ 46 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പെയ്നാണ് 'തിരികെ സ്കൂളില്‍'. തിരഞ്ഞെടുത്ത സ്കൂളുകളില്‍ അവധിദിനങ്ങളിലാണ് പരിശീലനം. നിലവിലെ തീരുമാന പ്രകാരം ഡിസംബര്‍ പത്തിന് ക്യാമ്പെയ്ന്‍ അവസാനിക്കും.
Content highlight
കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍ തരംഗമാകുന്നു പരിശീലനത്തില്‍ പങ്കെടുത്തത് മുപ്പത് ലക്ഷത്തിലേറെ വനിതകള്‍

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് 33.6 കോടി സബ്സിഡി അനുവദിച്ചു - 1198 ജനകീയ ഹോട്ടലുകളിലെ 5043 സംരംഭകര്‍ക്ക് നേട്ടം

Posted on Monday, November 20, 2023
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തര(സ.ഉ.(സാധാ) നം. 2260/2023/ ത.സ്വ.ഭ.വ 17-11-2023)വായി. കേരളമൊട്ടാകെ പ്രവര്‍ത്തിക്കുന്ന 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇത് ഏറെ ആശ്വാസമാകും. 2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റുവരെയുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയിലാണ് ഇപ്പോള്‍ 33.6 കോടി രൂപ അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയില്‍ നിന്നാണിത്.

 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകള്‍. നിര്‍ദ്ധനര്‍,  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അഗതികള്‍,  കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ സംരംഭമാതൃകയില്‍ പദ്ധതി നടപ്പാക്കുകയായിരുന്നു.  ഊണിന് ഇരുപത് രൂപയും പാഴ്സലിന് ഇരുപത്തിയഞ്ച് രൂപയും എന്ന നിരക്കിലാണ് ജനകീയ ഹോട്ടലുകളില്‍ ഊണ് നല്‍കിയിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഊണൊന്നിന് പത്തു രൂപ നിരക്കില്‍ സംരംഭകര്‍ക്ക് സബ്സിഡിയും നല്‍കിയിരുന്നു.

കോവിഡ് ഭീഷണി ഇല്ലാതാവുകയും സാമൂഹിക ജീവിതം കോവിഡ് കാലത്തിനു മുമ്പുളള നിലയിലേക്ക് മാറുകയും ചെയ്തതോടെയാണ്  സബ്സിഡി നിര്‍ത്തലാക്കിയത്. പകരം സംരംഭകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ നിര്‍ദേശ പ്രകാരം ഓരോ ജില്ലയിലും ഊണൊന്നിന് മുപ്പതു മുതല്‍ നാല്‍പ്പത് രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്.  നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി വഴി 5043 വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നുണ്ട്.
 
 
Content highlight
33.6 crore subsidy allotted for kudumbashree janakeeya hotels

വരുന്നൂ കുടുംബശ്രീ ഓക്‌സോമീറ്റ് @ 23, പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

Posted on Monday, November 20, 2023
വന്‍വിജയമായിത്തീര്‍ന്ന കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വേണ്ടിയുള്ള 'തിരികെ സ്‌കൂളില്‍' ക്യാമ്പെയിന്‍ മാതൃകയില്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും 18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കും വേണ്ടി ഓക്‌സോമീറ്റ് @ 23 സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് മീറ്റ്. ഇതിനായുള്ള സംസ്ഥാനതല പരിശീലകര്‍ക്കുള്ള പരിശീലനം നവംബര്‍ 14,15 തീയതികളില്‍ തൃശ്ശൂരിലെ കിലയില്‍ സംഘടിപ്പിച്ചു. 
 
  ഓക്‌സിലറി ഗ്രൂപ്പുകളെ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് മീറ്റ്. സാമൂഹ്യ, സാംസ്‌ക്കാരിക മേഖലകളില്‍ ഇടപെടാനുള്ള ഓക്‌സിലറി ഗ്രൂപ്പുകളുടെ നൈപുണ്യം വികസിപ്പിക്കുകയും നൂതന ഉപജീവന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാക്കുകയും മീറ്റിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ഓക്‌സിലറി ഗ്രൂപ്പുകളെ പ്രാദേശിക നോളജ് റിസോഴ്‌സ് സെന്ററായി വികസിപ്പിക്കുക എന്നതും മീറ്റിന്റെ ലക്ഷ്യമാണ്. 
 
  നിലവില്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ മൂന്ന് ലക്ഷത്തോളം വനിതകള്‍ മീറ്റിന്റെ ഭാഗമാകും. പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കവിത.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ് വിഷയാവതരണം നടത്തി. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ വിപിന്‍ വില്‍ഫ്രഡ് സ്വാഗതവും മാത്യു ചാക്കോ നന്ദിയും പറഞ്ഞു. 
 
   കുടുംബശ്രീ സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തൃശ്ശൂര്‍ ജില്ലാ പോഗ്രാം മാനേജര്‍ റെജി തോമസ്, കുടുംബശ്രീ പരിശീലന ടീം അംഗം ശാന്തകുമാര്‍, ഓക്‌സിലറി ഗ്രൂപ്പ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ ആര്യ (കൊല്ലം), ഗായത്രി (തിരുവനന്തപുരം), ആര്യ (ആലപ്പുഴ), ജ്യോതി (എറണാകുളം), ബിസ്മി (തൃശൂര്‍), ഒലീന (കോഴിക്കോട്), ശ്യാമിലി (കാസര്‍ഗോഡ്) എന്നിവര്‍ നേതൃത്വം നല്‍കി.
Content highlight
Auxomeet @ 23 to be held for Auxiliary Groups; Organized Training for Trainers

സംരംഭകത്വം ആശയങ്ങളുണ്ടോ...എങ്കില്‍ നേടാം സമ്മാനം- കുടുംബശ്രീ സരസ്‌മേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളുടെ ഭാഗമാകാം

Posted on Monday, November 20, 2023
നൂതന സംരംഭ ആശയങ്ങള്‍ ഉള്ളിലുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് പങ്കുവച്ച് 5000 രൂപ ഒന്നാം സമ്മാനം നേടാന്‍ അസുലഭ അവസരം ഇതാ. അടുത്തമാസം എറണാകുളം ജില്ലയില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് പൊതുനജങ്ങള്‍ക്കായി ' ഇന്നൊ എക്‌സ്‌പ്ലോസീവ് ' എന്ന ഈ സംരംഭ ആശയ മത്സരം നടത്തുന്നത്. 
 
 കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുയോജ്യമായതും സ്ത്രീ സംരംഭങ്ങള്‍ക്കുതകുന്നതുമായ 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്ക് വരുന്നതുമായ സംരംഭങ്ങളുടെ ആശയങ്ങളാണ് നല്‍കേണ്ടത്. 
 
ഏത് മേഖലയിലെയും ആശയങ്ങള്‍ സ്വീകരിക്കും. ആശയത്തിനൊപ്പം സംരഭത്തിന്റെ നടത്തിപ്പിനാവശ്യമായ ഭൗതികവും സാമ്പത്തികവുമായ വിശദാംശങ്ങളും രേഖപ്പെടുത്തണം. 
 
അവസാന തീയതി - നവംബര്‍ 30
 
 അയക്കേണ്ട വിലാസം
 
അല്ലെങ്കില്‍
ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍
കുടുംബശ്രീ മിഷന്‍ 
സിവില്‍ സ്‌റ്റേഷന്‍, രണ്ടാം നില
കാക്കനാട്, എറണാകുളം 682030
Content highlight
'Inno Explosive' Entrepreneurial Idea Competition organized as part of Saras Mela Ernakulam

ബഡ്സ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഉജ്ജ്വല ബാല്യം പുരസ്ക്കാരം

Posted on Monday, November 20, 2023
സംസ്ഥാന സർക്കാരിൻ്റെ ' ഉജ്ജ്വല ബാല്യം ' പുരസ്ക്കാരം മലപ്പുറം തിരൂർ ബഡ്സ് സ്കൂളിലെ ഹന്ന ജഹൗറയ്ക്ക്. 
 
ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 14ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹന്ന പുരസ്ക്കാരം ഏറ്റുവാങ്ങി. കലാ കായികമേഖലയിൽ മികവ് തെളിയിച്ചിട്ടുളള ഹന്ന ചെറിയമുണ്ടം ഇരിങ്ങാവൂർ കൂർമ്മത്ത് വീട്ടിൽ ബഷീർ - മൈമുന ദമ്പതികളുടെ മകളാണ്. 
 
  ഗോവയിൽ 2024 ജനുവരിയിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബാഡ്മിന്റണിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. എല്ലാ പിന്തുണയുമായി ബഡ്സ് സ്കൂളിലെ അധ്യാപിക പി. ഷൈജയുമുണ്ട്.
Content highlight
BUDS School Student bags Government of Kerala's 'Ujjwala Balyam' Award

ഡൽഹിയിൽ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ മികച്ച പ്രതികരണം നേടി കുടുംബശ്രീ ഉത്പന്നങ്ങൾ

Posted on Monday, November 20, 2023

ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിൽ തുടക്കമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) മികച്ച അഭിപ്രായം നേടി കുടുംബശ്രീയും. 

 
 ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല്‍ സ്റ്റാളില്‍ രണ്ട് കുടുംബശ്രീ സ്റ്റാളുകളാണുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇവിടെ വിപണനം നടത്തുന്നു. വസുധൈവ കുടുംബകം - വ്യാപാരം വഴി ഐക്യപ്പെടൽ എന്ന ഈ വർഷത്തെ തീം അടിസ്ഥാനമാക്കി പ്രത്യേക തീം സ്റ്റാളും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. 
 
കൂടാതെ ഫുഡ്കോര്‍ട്ടില്‍ കേരളത്തിൻ്റെ രുചി വൈവിധ്യങ്ങളുടെ സ്വാദ് ഡൽഹിയിലേക്ക് എത്തിച്ച് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളുമുണ്ട്.
 
 ഗ്രാമീണ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിനുള്ള ആജീവിക സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. ഈ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടെ അഞ്ച് സ്റ്റാളുകളാണുള്ളത്. അട്ടപ്പാടി, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ഈ സ്റ്റാളുകൾ. മേള 27ന് സമാപിക്കും.
 
Content highlight
India International Trade Fair starts in Delhi, Kudumbashree products gets great response

ജല്‍ ദീവാലി - ആയിരത്തോളം കുടുംബശ്രീ വനിതകള്‍ ജല ശുദ്ധീകരണ ശാലകളിൽ സന്ദര്‍ശനം നടത്തി

Posted on Tuesday, November 14, 2023
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും അമൃത് മിഷന്റെയും സംയുക്താഭിമുഖ്യത്തില് സംസ്ഥാനത്ത് ജല് ദീവാലി ക്യാമ്പെയിന് സംഘടിപ്പിച്ചു.
 
സ്ത്രീകള്ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്ന ടാഗ്‌ലൈനോടു കൂടി നവംബര് 7 മുതല് 9 വരെ സംഘടിപ്പിച്ച ക്യാമ്പെയിനില് 938 കുടുംബശ്രീ അംഗങ്ങള് ഭാഗമായി. സംസ്ഥാനത്തെ 36 ജല ശുദ്ധീകരണ ശാലകളില് 18 നഗരസഭകളില് നിന്നുള്ള സി.ഡി.എസ് ഭാരവാഹികള് ഉള്പ്പെടെയുള്ള അയല്ക്കൂട്ടാംഗങ്ങള് ക്യാമ്പെയിന്റെ ഭാഗമായി സന്ദര്ശനം നടത്തി.
 
അയല്ക്കൂട്ടങ്ങളിലെ സ്ത്രീകള്ക്ക് ജല ശുദ്ധീകരണ ശാലയിലെ പ്രവര്ത്തനങ്ങള് പഠിക്കുന്നതിനുള്ള അവസരവും സന്ദര്ശനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. ജലശുദ്ധീകരണശാലയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചും ജല പരിശോധനയെക്കുറിച്ചും കുടുംബശ്രീ അംഗങ്ങള്ക്ക് അമൃത് ഉദ്യോഗസ്ഥര് വിശദീകരിച്ചു നല്കി.
 
 ജലശുദ്ധീകരണശാല പ്രവര്ത്തനങ്ങളും ഇതോട് ചേര്ന്നുള്ള ലാബില് ജല പരിശോധനയും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള അവസരവും ലഭിച്ചു.
ജനപ്രതിനിധികള്, ദേശീയ നഗര ഉപജീവന ദൗത്യം ഉദ്യോഗസ്ഥര്, അമൃത് മിഷന് ഉദ്യോഗസ്ഥര് എന്നിവരും സന്ദര്ശനത്തിന്റെ ഭാഗമായി.
 
jal deewali

 

Content highlight
Jal Diwali - About thousand Kudumbashree women visited Water Treatment Plantsml

കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം: 1.37 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, November 10, 2023

കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്.

കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.  
     
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ്  ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതല്‍ കുടുംബശ്രീയുടെ 'മലയാളി അടുക്കള'യിലേക്ക് ഭക്ഷണപ്രേമികള്‍ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് 'മലയാളി അടുക്കള'ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.

ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.

Content highlight
1.37 crore sales turnover for kudumbashree micro enterprises in Keraleeyam

ജല്‍ ദീവാലി: 18 നഗരസഭകളില്‍ ജല ക്യാമ്പെയ്ന്‍ ആരംഭിച്ചു

Posted on Tuesday, November 7, 2023

അമൃത് പദ്ധതിയെ കുറിച്ചും ജലശുദ്ധീകരണ ശാലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'ജല്‍ ദീവാലി' ക്യാമ്പെയ്ന് സംസ്ഥാനത്തെ പതിനെട്ടു നഗരസഭകളില്‍ തുടക്കം. സ്ത്രീകള്‍ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്നതാണ് ക്യാമ്പെയ്ന്‍റെ ടാഗ്ലൈന്‍. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യ (എന്‍.യു.എല്‍.എം)ത്തിന്‍റെയും അമൃത് മിഷന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.  ജലത്തിന്‍റെ പ്രാധാന്യവും ജലസംരക്ഷണത്തിന്‍റെ അവശ്യകതയും സംബന്ധിച്ച അവബോധം കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന്‍.

ക്യാമ്പെയ്ന്‍റെ ഭാഗമായി പതിനെട്ട് നഗരസഭകളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ഇന്നലെ(7-11-2023) മുതല്‍ സംസ്ഥാനത്തെ ജല ശുദ്ധീകരണ ശാലകളില്‍ സന്ദര്‍ശനം തുടങ്ങി. ആകെ 938 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.  30 മുതല്‍ 40 പേരടങ്ങുന്ന സംഘമായി  36 ജലശുദ്ധീകരണ ശാലകള്‍ സന്ദര്‍ശിക്കുന്നതിനാണ് തീരുമാനം. അമൃത് പദ്ധതിയെ കുറിച്ചും ശുദ്ധീകരണ ശാലകളിലെ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.


ജല ക്യാമ്പെയ്ന്‍ നടത്തുന്നതു വഴി കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്കും മെച്ചമുണ്ട്. ജലശുദ്ധീകരണശാലകളില്‍ സന്ദര്‍ശനം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാവശ്യമായ തുണിസഞ്ചി, ഭക്ഷണം എന്നിവ കുടുംബശ്രീയുടെ തന്നെ യൂണിറ്റുകളാണ് തയ്യാറാക്കി നല്‍കുന്നത്. ക്യാമ്പെയ്ന്‍ ഒമ്പതിന് അവസാനിക്കും.

Content highlight
Jal Diwali -"Women for Water, Water for Women" Campaign to be held from 7-9 November 2023

കുടുംബശ്രീയുടെ 'തിരികെ സ്കൂളി'ലെത്തിയത് ഇരുപത് ലക്ഷത്തിലേറെ വനിതകള്‍

Posted on Tuesday, November 7, 2023
കുടുംബശ്രീ അംഗങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന് സംസ്ഥാനമൊട്ടാകെ വന്‍വരവേല്‍പ്. ഇതുവരെ ക്യാമ്പെയ്നില്‍ പങ്കെടുത്തത് ഇരുപത് ലക്ഷത്തിലേറെ (2011465) അയല്‍ക്കൂട്ട വനിതകള്‍. ത്രിതല സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്നിന് കുടുംബശ്രീ ആരംഭിച്ച ക്യാമ്പെയ്ന്‍റെ ഭാഗമായാണ് 192862 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തിലേറെ അംഗങ്ങള്‍ വീണ്ടും സ്കൂളിന്‍റെ പടി കടന്നെത്തിയത്. നവംബര്‍ അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം(230133) ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. പാലക്കാട്(228562), തൃശൂര്‍(194525) ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 27 സി.ഡി.എസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 83.94 ശതമാനം പങ്കാളിത്തമുണ്ട്. ആകെയുള്ള 124647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 72224 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു.

ജില്ല, സി.ഡി.എസിന്‍റെ എണ്ണം, ആകെയുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം,  ഇതുവരെ പരിശീലനത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍. വയനാട്(27, 124647, 72224), പാലക്കാട്(97, 394697, 228562), കാസര്‍കോഡ്( 42, 180789, 98404), എറണാകുളം (102, 373645, 193387), പത്തനംതിട്ട(58, 150949, 74485), തൃശൂര്‍(100, 395509, 194525), കോട്ടയം(78, 233141, 114169), തിരുവനന്തപുരം(83,  460169, 217281), മലപ്പുറം(111, 509698, 230133), ആലപ്പുഴ(80, 320681, 134791 ), കണ്ണൂര്‍(81, 302794, 121079), കൊല്ലം (74, 348807, 136745), കോഴിക്കോട് (82, 427743, 144253), ഇടുക്കി (55, 154160, 51428).  

ഡിസംബര്‍ പത്തിനകം ബാക്കി 26 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇനിയുളള ഏഴ് അവധിദിനങ്ങളില്‍ ഓരോ ദിവസവും പരമാവധി നാല് ലക്ഷം പേരെ വീതം പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്തെ 1070 സി.ഡി.എസ്, 19470 എ.ഡി.എസ്, സംസ്ഥാന ജില്ലാ മിഷനുകള്‍, ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍ എന്നിവരടക്കം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങളും അയല്‍ക്കൂട്ട പങ്കാളിത്ത പുരോഗതിയും എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍  വിലയിരുത്തും.  

അയല്‍ക്കൂട്ടതലത്തില്‍ വലിയ തോതിലുള്ള ഉണര്‍വ് സൃഷ്ടിക്കാന്‍ ക്യാമ്പെയ്ന് സാധിച്ചിട്ടുണ്ട്. വയോധികരും അംഗപരിമിതരും ഉള്‍പ്പെടെ ചെറുപ്പത്തിന്‍റെ ഊര്‍ജസ്വലത കൈവരിച്ച് സ്കൂള്‍ ബാഗും നോട്ടുബുക്കും കുടയും ഉച്ചഭക്ഷണവുമായി സ്കൂളിലേക്കെത്തുന്ന കാഴ്ചകളും ഏറെയാണ്.
Content highlight
More than 20 lakh NHG Members attended Kudumbashree's Back to School Campaign