വാര്‍ത്തകള്‍

കേരളം ഹാപ്പിയാക്കാന്‍ ദക്ഷിണകേരളത്തില്‍ 70 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തയാര്‍, ഉത്തരമേഖലാ പരിശീലനം 9 മുതല്‍

Posted on Thursday, October 10, 2024

കേരള സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കുടുംബശ്രീയുടെ ‘ ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ നിന്നുള്ള എഴുപത് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ദക്ഷിണമേഖലാ ത്രിദിന പരിശീലനം കോട്ടയത്ത് ഒക്ടോബര്‍ 3 മുതല്‍ അഞ്ച് വരെയായിരുന്നു . ശേഷിച്ച ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ കോഴിക്കോട് വടകരയില്‍.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്.എന്‍.എച്ച്.ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പി കേരളം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 154 മാതൃകാ സി.ഡി.എസുകളില്‍ കുടുംബശ്രീ ഹാപ്പിനസ് സെന്ററുകള്‍ ആരംഭിക്കും.

സംസ്ഥാനതല പരിശീലനം നേടിയവര്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ ‘ഹാപ്പിനസ് ഫോറങ്ങള്‍’ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹാപ്പിനസ് ഫോറം രൂപീകരിക്കുന്നത്. ഓരോ വാര്‍ഡിലും 10 മുതല്‍ 40 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ‘ഇട’ങ്ങളും രൂപീകരിക്കും. പൊതു സമൂഹത്തിലെ എല്ലാ കുടുംബങ്ങളും ഇതിലുണ്ടാകും. ഓരോ കുടുംബത്തിനും ആവശ്യമായ സന്തോഷ സൂചിക കണ്ടെത്തുന്നതിനുളള കുടുംബാധിഷ്ഠിത സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത് വാര്‍ഡുതലത്തില്‍ രൂപീകരിക്കുന്ന ഈ ‘ഇട’ങ്ങളിലായിരിക്കും.

ദക്ഷിണമേഖലാ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ സ്വാഗതവും കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി. ആര്‍ പദ്ധതി വിശദീകരണവും നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) ഉഷാദേവി നന്ദിയും പറഞ്ഞു.

sfda

 

Content highlight
70 Resource Persons all set in Southern Kerala to make Kerala Happy, North Region Training startsm

മേപ്പാടി പുനരധിവാസം – മൈക്രോ പ്ലാൻ തയ്യാറാക്കുന്ന ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

Posted on Thursday, October 10, 2024

ഉരുൾപൊട്ടൽ ദുരിതം നേരിട്ട വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി മൈക്രോ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി ഫെസിലിറ്റേറ്റർമാർക്കുള്ള ദ്വദിന പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര് 3,4 തീയതികളിൽ വയനാട് കൽപ്പറ്റയിലായിരുന്നു പരിശീലനം.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ.എ.എസ് ആമുഖ അവതരണം നടത്തി. മൈക്രോ പ്ലാനിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഗീത ഐ.എ.എസ് വ്യക്തമാക്കി.

വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐ.എ. എസ്, അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ എൻ. ജഗജീവൻ, വിമൽ കുമാർ, മാത്യു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അനീഷ് കുമാർ, ബീന. ഇ, എൻ.പി. ഷിബു , എം. പ്രഭാകരൻ , നിഷാദ് സി.സി, അരുൺ പി. രാജൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിശീലനത്തിൽ 120 ഓളം പേർ പങ്കെടുത്തു.

Content highlight
Meppadi Rehabilitation - Training organized for the Facilitators preparing the Micro Plan

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി: സംസ്ഥാനത്ത് 89424 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ

Posted on Tuesday, October 8, 2024

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതു വരെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 89424 വീടുകള്‍. ആകെ 132327 വീടുകള്‍ നിര്‍മിക്കാന്‍ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. ഇപ്രകാരം അനുമതി ലഭിച്ചതില്‍ നിര്‍മാണം ആരംഭിച്ച 112628 വീടുകളില്‍ 89424 എണ്ണത്തിന്‍റെ  നിര്‍മാണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള 23204 വീടുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2025 മാര്‍ച്ച് 31ന് മുമ്പായി ഇവയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.  

'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതു പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഇതില്‍ നഗരസഭാ വിഹിതമായി രണ്ട് ലക്ഷം രൂപയും കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി അമ്പതിനായിരം രൂപയും ഗുണഭോക്താവിന് ലഭിക്കും.
 
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതി വഴിയും ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. നാളിതു വരെ 33293 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി. ഇതു കൂടാതെ ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട് ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി 970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കുന്നതിനും സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കിയിട്ടുണ്ട്.  

Content highlight
pmay

കുടുംബശ്രീ കെ 4 കെയര്‍ പദ്ധതി: വയോജന രോഗീ പരിചരണ സേവനങ്ങള്‍ക്ക് സജ്ജമായി കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എല്ലാ ജില്ലകളിലും

Posted on Sunday, October 6, 2024

വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാനത്ത് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി  വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്‍റര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. 91889 25597 എന്ന നമ്പറില്‍ വിളിച്ച് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനാകും.

കിടപ്പു രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന വ്യക്തികളും കുഞ്ഞുങ്ങളുമുളള കുടുംബങ്ങള്‍ക്കാവശ്യമായ പ്രഫഷണല്‍ സേവനങ്ങളാണ് കെയര്‍ എക്സിക്യൂട്ടീവുകള്‍ വഴി ലഭ്യമാവുക.  ഇവര്‍ക്കാവശ്യമായ സഹായ പരിചരണങ്ങള്‍ ഒരു മണിക്കൂര്‍ മുതല്‍ ദിവസ, മാസ അടിസ്ഥാനത്തില്‍ ലഭിക്കും. വയോജനങ്ങളെ ആശുപത്രിയില്‍ എത്തിക്കുക, കുട്ടികളെ സ്കൂളില്‍ നിന്നും കൊണ്ടുവരിക എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ജില്ലയില്‍ കെയര്‍ എക്സിക്യൂട്ടീവ് ലഭ്യമല്ലെങ്കില്‍ അടുത്ത ജില്ലയില്‍ നിന്നും കണ്ടെത്തി നല്‍കും. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച അഞ്ഞൂറ് വനിതകളില്‍  മുന്നൂറോളം പേര്‍ക്ക് ഇതിനകം ഈ രംഗത്ത് ആകര്‍ഷകമായ വരുമാനത്തോടെ തൊഴില്‍ ലഭ്യമായിട്ടുണ്ട്.  

കൂടുതല്‍ തൊഴില്‍ അവസരങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച കെയര്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും ജില്ലാതല കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. കെയര്‍ എക്സിക്യൂട്ടീവുകളുടെ സുരക്ഷ പരിഗണിച്ച് ഇവര്‍ ജോലി ചെയ്യുന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ശേഖരിക്കും. കൂടാതെ ഇവരെ ജോലിക്കായി നിയോഗിക്കുന്ന വിവരം സി.ഡി.എസുകളെ അറിയിക്കുകയും ചെയ്യും.

2025 മാര്‍ച്ചിനുള്ളില്‍ ആയിരം പേര്‍ക്ക് പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയും ഊര്‍ജിതമാണ്. നിലവില്‍ എല്ലാ ജില്ലകളിലുമായി വിദഗ്ധ പരിശീലനം നേടിയ അഞ്ഞൂറിലേറെ കെയര്‍ എക്സിക്യൂട്ടീവുകള്‍ പ്രവര്‍ത്തന സജ്ജമാണ്.  

Content highlight
k 4 care executive

ഞങ്ങള്‍ക്കുമുണ്ട് പറയാന്‍: കരുത്തുറ്റ ശബ്ദമായ് കുടുംബശ്രീ ബാലസദസ്

Posted on Thursday, October 3, 2024

കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 19470 വാര്‍ഡുകളിലായി സംഘടിപ്പിച്ച കുടുംബശ്രീ ബാലസദസ് വേറിട്ട അനുഭവമായി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപപനതലങ്ങള്‍ വഴിയോ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് വഴിയോ  പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയെന്നതും ലക്ഷ്യമിടുന്നു.

നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങളാണ് ബാലസദസില്‍ പങ്കെടുത്തത്. 2.30ക്ക് ആരംഭിച്ച 'ബാലസദസില്‍ പങ്കെടുക്കുന്നതിനായി പലയിടത്തും രാവിലെ തന്നെ കുട്ടികള്‍ എത്തിച്ചേര്‍ന്നിരുന്നു. ജനാധിപത്യ മൂല്യങ്ങള്‍, ലിംഗനീതി, തുല്യത എന്നീ വിഷയങ്ങള്‍ കൂടാതെ തങ്ങളുടെ പ്രദേശത്ത് പരിസ്ഥിതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട വികസന ലക്ഷ്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ കുട്ടികള്‍ സധൈര്യം ഉയര്‍ത്തിക്കാട്ടിയത് മുതിര്‍ന്നവരിലും ഏറെ കൗതുകമുണര്‍ത്തി. പ്രാദേശിക വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, സുരക്ഷ എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ചര്‍ച്ച നയിച്ചതും ശ്രദ്ധേയമായി. കുട്ടികള്‍ തന്നെയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ജനാധിപത്യ സമൂഹത്തില്‍ കുട്ടികള്‍ക്ക്  അവകാശങ്ങള്‍ മാത്രമല്ല, കടമകളും ഉത്തരവാദിത്വങ്ങളും കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ബാലസദസില്‍ ഉയര്‍ന്നു കേട്ട കരുത്തുറ്റ വാക്കുകള്‍.

കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍, സാമൂഹ്യപ്രശ്നങ്ങള്‍, കുട്ടികളുടെ ആവശ്യങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത്, ബാലനഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.  
 
ബാലസദസിനു വേണ്ടി വിപുലമായ മുന്നൊരുക്കങ്ങളാണ് കുടുംബശ്രീ നടത്തിയത്. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തിലേറെ സ്കൂളുകളില്‍ ചോദ്യപ്പെട്ടികള്‍ സ്ഥാപിച്ചു. കൂടാതെ പ്രചരണത്തിന്‍റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, കോലായക്കൂട്ടങ്ങള്‍, വിളംബര ജാഥകള്‍, റീല്‍സ്, പോസ്റ്റര്‍ രചന, സ്റ്റാറ്റസ് പോസ്റ്റ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാമിഷനുകള്‍, സ്റ്റേറ്റ് -സി.ഡി.എസ് റിസോഴ്സ് പേഴ്സണ്‍മാര്‍, എ.ഡി.എസ് മെന്‍റര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ബാലസദസിന് മേല്‍നോട്ടം വഹിച്ചു.

 

df


                   

Content highlight
kudumbashree balasads conducted all over Kerala

മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ രംഗത്ത്

Posted on Friday, September 27, 2024

'മാലിന്യമുക്തം നവകേരളം' ക്യാമ്പെയ്ന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവന്‍  അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ തുടക്കമിടുന്നു.   പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ സര്‍വേ  ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

വാര്‍ഡുതലത്തില്‍ തിരഞ്ഞെടുത്ത നാല്‍പ്പതിനായിരത്തോളം കുടുംബശ്രീ വൊളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു വരുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവട്വയ്പ്പാണ് ഹരിത അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം.

 അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്ക്കരണ രീതികള്‍, അയല്‍ക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ടം പാലിക്കല്‍, അയല്‍ക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ട പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ്തല ഗ്രേഡിങ്ങും പൂര്‍ത്തിയാക്കും.  ഡിസംബര്‍ 30ന് മുമ്പ് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യഘട്ട സര്‍വേയില്‍ അറുപത് ശതമാനത്തില്‍ താഴെ സ്കോര്‍ നേടിയ അയല്‍ക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിച്ചു നടപ്പാക്കും.

അയല്‍ക്കൂട്ട ഗ്രേഡിങ്ങ് സംബന്ധിച്ച് വിശദീകരിക്കുന്നതിനും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികളും ഊര്‍ജിതമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍(സംഘടന) കണ്‍വീനറായുള്ള കമ്മിറ്റിയില്‍ നോണ്‍ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

എല്ലാ ആഴ്ചയും കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. അതത് സി.ഡി.എസ് അധ്യക്ഷമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മുന്നൊരുക്ക യോഗങ്ങള്‍ നടന്നു വരികയാണ്.  സി.ഡി.എസ്, എ.ഡി.എസ്തല യോഗങ്ങള്‍ ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും.    

Content highlight
green nhg

ഓണം വിപണന മേള: കുടുംബശ്രീ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ വഴി 10.8 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 25, 2024

ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കമിട്ട 'ഓണക്കനി' 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ വഴി കുടുംബശ്രീ നേടിയത് 10.8 കോടി രൂപയുടെ വിറ്റുവരവ്.  ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. 'ഓണക്കനി' പച്ചക്കറി കൃഷി വഴി 7.82 കോടി രൂപയും 'നിറപ്പൊലിമ'  പൂക്കൃഷിയിലൂടെ  2.98 കോടി രൂപയുമാണ് കര്‍ഷകരുടെ കൈകളിലെത്തിയത്. ഇരുപദ്ധതികളിലൂമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തയ്യായിരത്തോളം കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

'ഓണക്കനി' പച്ചക്കറി കൃഷിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 6982.44 ഏക്കറില്‍ കൃഷി ചെയ്തു കൊണ്ട്  1442.754 ടണ്‍ പച്ചക്കറിയാണ് വിപണിയിലെത്തിച്ചത്. പച്ചക്കറി വിറ്റുവരവില്‍ 2.27 കോടി രൂപ നേടി തൃശൂര്‍ ജില്ലയാണ് ഒന്നാമത്. 1.06 കോടി രൂപ നേടി കോട്ടയം ജില്ല രണ്ടാമതും 67.4 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.

'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി പൂവിന്‍റെ വിറ്റുവരവില്‍ തൃശൂര്‍ ജില്ലയാണ് ഒന്നാമത്. ആകെ 1.17 കോടി രൂപയാണ് ജില്ലയിലെ കര്‍ഷകരുടെ നേട്ടം. 46.3 ലക്ഷം രൂപ വിറ്റുവരവ് നേടി കാസര്‍കോടും 29.8 ലക്ഷം രൂപ നേടി തിരുവനന്തപുരം ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

പൂക്കൃഷി മേഖലയില്‍ ഈ വര്‍ഷം കര്‍ഷകരുടെ എണ്ണത്തിലും കൃഷിയിടത്തിന്‍റെ വിസ്തൃതിയിലും ഉല്‍പാദനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 1870 കര്‍ഷക സംഘങ്ങള്‍ വഴി 870 ഏക്കറിലായിരുന്നു പൂക്കൃഷി ചെയ്തിരുന്നതെങ്കില്‍ ഇക്കുറി 1301.53 ഏക്കറില്‍ ജമന്തി, മുല്ല, താമര എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്തു കൊണ്ട് 376.49 ടണ്‍ പൂക്കളാണ് ഉല്‍പാദിപ്പിച്ചത്. അയ്യായിരത്തിലേറെ കര്‍ഷകരും ഇതില്‍ പങ്കാളികളായി.  

ഓണസദ്യയൊരുക്കാന്‍ ന്യായവിലയ്ക്ക് കുടുംബശ്രീ വിപണിയിലെത്തിച്ച പച്ചക്കറികളും പഴങ്ങളും സാധാരണക്കാര്‍ക്ക് വലിയ തോതില്‍ ആശ്വാസമായിരുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ മെച്ചപ്പെട്ട വരുമാന ലഭ്യത ഉറപ്പു വരുത്തുന്ന പദ്ധതികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ കടന്നുവരുന്നുണ്ട്. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികച്ച സംഘാടനവും ഏകോപനവും സംരംഭകരുടെയും കര്‍ഷകരുടെയും പങ്കാളിത്തവുമാണ് കുടുംബശ്രീ ഓണം വിപണന മേളയുടെ വിജയത്തിന് വഴിയൊരുക്കിയത്.

Content highlight
RS. 10.8 crore turnover through 'Onakani' and 'Nirapolima' projects

ലിംഗാധിഷ്ഠിത പ്രശ്‌നങ്ങള്‍ - അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പിന്തുണയേകാന്‍ 3.16 ലക്ഷം കുടുംബശ്രീ ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍മാര്‍ സജ്ജമാകുന്നു

Posted on Monday, September 23, 2024
ലിംഗാധിഷ്ഠിത പ്രശ്‌നങ്ങളില്‍ ഇടപെടലിന് ഒരുങ്ങി കുടുംബശ്രീയുടെ 3.16 ലക്ഷം ജെന്‍ഡര്‍ പോയിന്റ്പേഴ്‌സണ്‍മാര്‍ (ജി.പി.പി) സജ്ജമാവുന്നു. ലിംഗ പദവി സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പിന്തുണയേകുകയും ഇത് സംബന്ധിച്ച സേവനങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഓരോ അയല്‍ക്കൂട്ട അംഗങ്ങളെയും സഹായിക്കുകയുമാണ് ജി.പി.പിയുടെ പ്രധാന ചുമതല.

  കുടുംബശ്രീ അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലങ്ങളിലെ ജി.പി.പിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള രൂപരേഖ നിശ്ചയിക്കുന്നതിനുള്ള ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് ഇന്നലെ (സെപ്റ്റംബര്‍ 20) പൂര്‍ത്തിയായി. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ വീതമാണ് ജി.പി.പിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 3,16,386 അയല്‍ക്കൂട്ടങ്ങളിലും ജി.പി.പിമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. അയല്‍ക്കൂട്ട ജി.പി.പിമാരില്‍ നിന്ന് വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 19,470  ജി.പി.പിമാരെയും ഈ എ.ഡി.എസ് ജി.പി.പിമാരില്‍ നിന്ന് പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 1070 സി.ഡി.എസ്തല ജി.പി.പിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  സി.ഡി.എസ്, എ.ഡി.എസ്തല ജി.പി.പിമാര്‍ക്ക് പൊതു അവബോധ പരിശീലനവും നല്‍കി.

  അയല്‍ക്കൂട്ട അംഗങ്ങളുടെ ലിംഗപദവി പ്രശ്‌നങ്ങളെക്കുറിച്ച് തുടര്‍ച്ചയായ ബോധവത്ക്കരണ പരിപാടികള്‍, ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, ലിംഗ വിവേചനങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുക, വിജിലന്റ് ഗ്രൂപ്പിന്റെ അയല്‍ക്കൂട്ടതല കണ്ണിയായി പ്രവര്‍ത്തിക്കുക, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ടതലത്തില്‍ ഏകോപിപ്പിക്കുക, അയല്‍ക്കൂട്ട പ്രദേശങ്ങളെ വനിതാ-ശിശു സൗഹൃദ മേഖലയാക്കുന്നതിന് ഇടപെടലുകള്‍ നടത്തുക, ലിംഗപരമായ പ്രശ്‌നങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ എ.ഡി.എസ്തലത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രശ്‌ന പരിഹാരത്തിന് സ്ത്രീകളെ പിന്തുണയ്ക്കുകയും ചെയ്യുക, കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സഹായത്തോടെ കൗണ്‍സിലിങ് നല്‍കുക തുടങ്ങിയവയാണ്  ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്മാരുടെ ചുമതല.  

  അയല്‍ക്കൂട്ടതലത്തിലേക്ക് ജി.പി.പി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ക്യാമ്പയിനായി 14 ജില്ലകളിലെ തെരഞ്ഞെടുത്ത ഓരോ ബ്ലോക്കില്‍ വീതവും അട്ടപ്പാടിയിലും പൈലറ്റ് അടിസ്ഥാനത്തില്‍ നവംബറോടെ ആരംഭിക്കും. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) നല്‍കിയ പരിശീലന മൊഡ്യൂളുകള്‍ കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് വികസിപ്പിച്ച്  മൂന്നായി വിഭജിച്ചാണ് പരിശീലനം നല്‍കുന്നത്. തിയേറ്റര്‍ (സര്‍ഗ്ഗാത്മക പരിശീലന കളരി), ആക്ടിവിറ്റി (പ്രവര്‍ത്തനം), ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള സംവേദന രീതികളിലൂടെ 15 മൊഡ്യൂളുകളിലുള്ള പരിശീലനമാണ് ജി.പി.പിമാര്‍ക്കും അവരിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും നല്‍കുക.

  ലിംഗവ്യത്യാസവും ലിംഗപദവിയും, ലിംഗപദവി- സാമൂഹിക നിര്‍മ്മിതിയും സാമൂഹ്യവത്ക്കരണവും, ലിംഗാധിഷ്ഠിത തൊഴില്‍ വിഭജനം, കൗമാരം- ക്ഷേമവും ആരോഗ്യവും, ശൈശവവിവാഹം എന്നീ അഞ്ച് മൊഡ്യൂളുകളാണ് ആക്ടിവിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുക. പ്രാപ്യതയും നിയന്ത്രണവും, ലിംഗഭേദവും ചലനമാത്മകതയും, ജെന്‍ഡര്‍- അവകാശങ്ങളും അര്‍ഹതയും, ഭക്ഷണവും പോഷകാഹാരവും, സ്ത്രീ സാക്ഷരതയും വിദ്യാഭ്യാസവും എന്നീ അഞ്ച് മൊഡ്യൂളുകള്‍ തിയേറ്റര്‍ വിഭാഗത്തിലും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, സ്ഥാപന സംവിധാനങ്ങള്‍, ലിംഗപദവിയും ഉപജീവനവും, ലിംഗപദവിയും വികേന്ദ്രീകരണവും, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമ നിര്‍മ്മാണങ്ങളും നിലവിലുള്ള നിയമങ്ങളും എന്നീ അഞ്ച് മൊഡ്യൂളുകള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വിഭാഗത്തിന് കീഴിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മൊഡ്യൂളുകള്‍ക്കൊപ്പം ഡിജിറ്റല്‍ സാക്ഷരതയേകുന്നതിനും വ്യക്തിത്വ വികാസം നല്‍കുന്നതിനും ഉതകുന്ന വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

  ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയ്ക്ക് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഫെബി ഡി.എ, ഓഫീസ് സെക്രട്ടേറിയേറ്റ് സ്റ്റാഫ് അര്‍ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ വിദഗ്ധര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, തിയേറ്റര്‍ മേഖകളിലെ വിദഗ്ധര്‍, അധ്യാപക പരിശീലകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Content highlight
ender-based issues; 3.16 Lakh Kudumbashree Gender Point Persons gear Up to Support NHG members

ഓണം വിപണന മേളകള്‍: 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ

Posted on Friday, September 20, 2024

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണ വിപണന മേളകളില്‍ നിന്നും ഇക്കുറി 28.47 കോടി രൂപയുടെ വിറ്റുവരവ്.  സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടി രൂപയുടെ വിറ്റുവരവുമാണ് ലഭിച്ചത്. സംസ്ഥാനമൊട്ടാകെ സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. മേളയില്‍ പങ്കെടുത്ത കുടുംബശ്രീ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.


 3.6 കോടി രൂപ നേടി വിറ്റുവരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 164 മേളകളില്‍ നിന്നും 3.4 കോടി രൂപ നേടി ആലപ്പുഴ ജില്ല രണ്ടാമതെത്തി. 186 മേളകളില്‍ നിന്നും 3.3 കോടി രൂപ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാമതും എത്തി. വിപണനമേളകളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നില്‍. ആകെ 205 മേളകള്‍. 186 വിപണനമേളകളുമായി തൃശൂരും 182 മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് കണ്ണൂരും യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി.

വിറ്റുവരവ്, വിപണന മേളകള്‍, കാര്‍ഷിക സൂക്ഷ്മസംരംഭ യൂണിറ്റുകള്‍, ഉല്‍പന്നങ്ങള്‍ എന്നിവയുടെ എണ്ണത്തിലും സംരംഭകരുടെ പങ്കാളിത്തത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ  വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. ഈ വര്‍ഷം 43359 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ വിവിധ ഉല്‍പന്നങ്ങളുമായി മേളയിലെത്തി.  കഴിഞ്ഞ വര്‍ഷം ഇത് 28401 ആയിരുന്നു. ഇത്തവണ 26816 വനിതാ കര്‍ഷക സംഘങ്ങള്‍ വിപണിയിലേക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 5826 യൂണിറ്റുകളുടെ അധിക പങ്കാളിത്തമാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. ഇതുവഴി പൊതുവിപണിയില്‍  മെച്ചപ്പെട്ട ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനും സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിഞ്ഞു. കൂടാതെ വിലക്കയറ്റം തടയുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കാനായി എന്നതും ശ്രദ്ധേയമാണ്.

ഓണം വിപണിയില്‍ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്ത് സജീവമായിരുന്നു. ഇതിന്‍റെ ഭാഗമായി ഇക്കുറി 3000 വനിതാ കര്‍ഷകര്‍ 1253 ഏക്കറില്‍ ജമന്തി, മുല്ല,താമര എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്ത് പൂക്കള്‍ വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 780 ഏക്കറില്‍ 1819 കര്‍ഷകരാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഓണം വിപണയില്‍ നിന്നു ലഭിച്ച മികച്ച പ്രതികരണം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.

 
Content highlight
sales of Rs. 28.47 crores recored in Kudumbashree onam markets

ഒക്ടോബര്‍ രണ്ടിന് 19,470 വാര്‍ഡുകളില്‍ കുടുംബശ്രീ 'ബാലസദസ്-ഒന്നിച്ചിരിക്കാം ഒത്തിരി പറയാം'

Posted on Thursday, September 19, 2024

ഒക്ടോബര്‍ രണ്ടിന്  സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 'ബാലസദസ്' സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും. ഇതിന്‍റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള ബാലസഭകളിലെ കുട്ടികള്‍ ഒത്തു ചേര്‍ന്ന് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കടമകളും അവകാശങ്ങളും ചര്‍ച്ച ചെയ്യും.


ബാലസഭകളിലെ അഞ്ചു മുതല്‍ പതിനെട്ടു വയസുവരെയുള്ള കുട്ടികളാണ് ബാലസദസില്‍ പങ്കെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ 2 മണി മുതല്‍ 5 വരെ  കുട്ടികള്‍ ഒത്തു ചേരും. ബാലസദസില്‍ കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും സാമൂഹ്യപ്രശ്നങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യ പടി. പിന്നീട് ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത്, ബാലനഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.  

 കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയും ഒപ്പം  സാമൂഹ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ബാലസദസുകള്‍ വഴി ലക്ഷ്യമിടുന്നത്. കൂടാതെ ബാലസഭകളുടെ ശാക്തീകരണം, കുട്ടികളില്‍ സംഘടനാശേഷി, നേതൃഗുണം, യുക്തിചിന്ത എന്നിവ വളര്‍ത്തുക എന്നിവയും ലക്ഷ്യങ്ങളാണ്. ബാലസദസ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാമിഷനുകള്‍, സ്റ്റേറ്റ് -സി.ഡി.എസ് റിസോഴ്സ് പേഴ്സണ്‍മാര്‍, എ.ഡി.എസ് മെന്‍റര്‍മാര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി.  

ബാലസദസിനു മുന്നോടിയായി ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഓരോ വാര്‍ഡിലും കോലായക്കൂട്ടങ്ങളും സംഘടിപ്പിക്കും. കൂടാതെ പ്രചരണത്തിന്‍റെ ഭാഗമായി റീല്‍സ്, പോസ്റ്റര്‍ രചന, സ്റ്റാറ്റസ് പോസ്റ്റ് മത്സരം, ഫ്ളാഷ് മോബ് എന്നിവ ഉള്‍പ്പെടെ വിവിധ പ്രചരണ പരിപാടികളും സംഘടിപ്പിക്കും.  കുട്ടികളുടെ അവകാശ സംരക്ഷണം നടപ്പാക്കുക, അവരില്‍ ജനാധിപത്യബോധം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ച കുട്ടികളുടെ അയല്‍ക്കൂട്ടങ്ങളാണ് ബാലസഭകള്‍. ഈ വര്‍ഷം ഡിസംബറില്‍ നടത്തുന്ന ബാലപാര്‍ലമെന്‍റിനു മുന്നോടിയായാണ് ബാലസദസ് സംഘടിപ്പിക്കുന്നത്.  

Content highlight
Kudumbashree to conduct Balasadas in 19,470 wards on October 2