വാര്‍ത്തകള്‍

കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ്: തൊഴില്‍ ലഭിച്ചത് 1190 പേര്‍ക്ക്

Posted on Friday, May 9, 2025
കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ് വഴി സംസ്ഥാനത്ത് തൊഴില്‍ ലഭിച്ചത് 1190 പേര്‍ക്ക്.  നഗരമേഖലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ തൊഴില്‍ വൈദഗ്ധ്യമുള്ള വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് അവര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ജോലി ലഭിച്ച 1190 പേരില്‍ 1060 പേരും സ്ത്രീകളാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും 116 പുരുഷന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.  

കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ എറണാകുളം ആസ്ഥാനമാക്കിയാണ് കിബ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍. ട്രാവന്‍കൂര്‍ കൊച്ചി സയന്‍റിഫിക് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരമാണ് കിബ്സിന്‍റെ രൂപീകരണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുന്ന ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററാണ് കിബ്സ്. കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്ന 585 കുടുംബശ്രീ വനിതകള്‍ക്ക് അഭിമാനകരമായ ജോലി ലഭ്യമായതും കിബ്സ് വഴിയാണ്.  ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ജോലി ലഭ്യമായതും കിബ്സ് വഴിയാണ്.

കൊച്ചി റെയില്‍ മെട്രോയ്ക്കു ശേഷം കൊച്ചി വാട്ടര്‍ മെട്രോയിലും  ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേരും കുടുംബശ്രീ വനിതകളാണ്. കിബ്സ് വഴിയാണ് ഇവര്‍ക്കും തൊഴില്‍ ലഭ്യമായത്. കിബ്സ് വഴി വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വേതനവും ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.

 
 
 
Content highlight
1190 people get jobs through Kudumbashree Initiative for Business Solutions (KIBS)

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവ്: പതിനേഴ് വിഭാഗങ്ങളില്‍ കുടുംബശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു

Posted on Thursday, May 8, 2025

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പതിനേഴ് വിഭാഗങ്ങളിലെ അവാര്‍ഡ് വിജയികളെ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മികച്ച അയല്‍ക്കൂട്ട വിഭാഗത്തില്‍  ഒന്നാം സ്ഥാനം പൗര്‍ണ്ണമി അയല്‍ക്കൂട്ടം ( സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ്, വയനാട്) രണ്ടാം സ്ഥാനം ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) മൂന്നാം സ്ഥാനം അശ്വതി അയല്‍ക്കൂട്ടം (തിരുവാണിയൂര്‍ സി.ഡി.എസ്, എറണാകുളം)

മികച്ച എ.ഡി.എസ് വിഭാഗത്തില്‍ തിച്ചൂര്‍ എ.ഡി.എസ്(വരവൂര്‍ സി.ഡി,എസ്, തൃശൂര്‍) ഒന്നാം സ്ഥാനവും പുന്നാംപറമ്പ് എ.ഡി.എസ്(ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) രണ്ടാം സ്ഥാനവും മാട്ടറ എ.ഡി.എസ്(ഉളിക്കല്‍, കണ്ണൂര്‍) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി ഗ്രൂപ്പിനുള്ള ഒന്നാം സ്ഥാനം വയനാട് സുല്‍ത്താന്‍ ബത്തേരി സി.ഡി.എസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പിനാണ്. രണ്ടാം സ്ഥാനം പുനര്‍ജ്ജനി(പോര്‍ക്കുളം, തൃശൂര്‍) ഗ്രൂപ്പിനാണ്. മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സി.ഡി.എസിലെ വിങ്ങ്സ് ഓഫ് ഫയര്‍, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സി.ഡി.എസിലെ വൈഭവം ഓക്സിലറി ഗ്രൂപ്പും പങ്കിട്ടു.

മികച്ച ജില്ലാ മിഷനുള്ള അവാര്‍ഡ് കൊല്ലം ജില്ലാ മിഷന്‍ നേടി. തൃശൂര്‍ ജില്ലാമിഷനാണ് രണ്ടാം സ്ഥാനം. എറണാകുളം, വയനാട് ജില്ലാ മിഷനുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

മികച്ച ഊരുസമിതി വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്ത് സമിതിയിലെ ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതിക്കാണ് ഒന്നാം സ്ഥാനം. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിലെ സ്ത്രീശക്തി ഊരുസമിതിക്കാണ് രണ്ടാം സ്ഥാനം.

മികച്ച സംരംഭ ഗ്രൂപ്പ് വിഭാഗത്തില്‍ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്(താഴെക്കാട് സി.ഡി.എസ്, മലപ്പുറം) ഒന്നാം സ്ഥാനവും ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ്(തിരുമിറ്റക്കോട്, പാലക്കാട്) രണ്ടാം സ്ഥാനവും നന്‍മ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്(പൊഴുതന, വയനാട്) മൂന്നാം സ്ഥാനവും നേടി.

മികച്ച സംരംഭക വിഭാഗത്തില്‍ ശരീഫ(മലപ്പുറം നഗരസഭാ സി.ഡി.എസ്-2, മലപ്പുറം) ഒന്നാം സ്ഥാനവും ഏലിയാമ്മ ഫിലിപ്പ്(പനത്തടി, കാസര്‍കോട്) രണ്ടാം സ്ഥാനവും സന്ധ്യ ജെ(പുളിമാത്ത്, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി സംരംഭ വിഭാഗത്തില്‍ ടീം ഗ്രാമം (പൂതാടി, വയനാട്) ഒന്നാം സ്ഥാനവും, വണ്‍ 18 (വരവൂര്‍, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. എ.ജീസ് ആരണ്യകം ഹോംസ്റ്റേ ആന്‍ഡ് കഫേ (അമരമ്പലം, മലപ്പുറം)യ്ക്കാണ് മൂന്നാം സ്ഥാനം.

മികച്ച സി.ഡി.എസ്(സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണ നിര്‍വഹണം, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം) വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ സി.ഡി.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസ് രണ്ടാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ വരവൂര്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി.

മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ജില്ലയിലെ വരവൂര്‍ സിഡി.എസ് നേടി. കിനാലൂര്‍-കരിന്തളം(കാസര്‍കോട്), കാവിലുംപാറ(കോഴിക്കോട്) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച സി.ഡി.എസ്(ട്രൈബല്‍ പ്രവര്‍ത്തനം) വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ മറയൂര്‍ സി.ഡി.എസ് നേടി. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിനാണ് രണ്ടാം സ്ഥാനം.

മികച്ച സി.ഡി.എസ്(കാര്‍ഷിക മേഖല, മൃഗസംരക്ഷണം) വിഭാഗത്തില്‍ വരവൂര്‍(തൃശൂര്‍) സി.ഡി.എസ് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക സി.ഡി.എസ് രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ വാളകം സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സി.ഡി.എസ്(കാര്‍ഷികേതര ഉപജീവനം) വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ മരിയാപുരം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. മുട്ടില്‍(വയനാട്) രണ്ടാം സ്ഥാനവും ശാസ്താംകോട്ട(കൊല്ലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സ്നേഹിത വിഭാഗത്തില്‍ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 
മികച്ച ബഡ്സ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍  പഴശ്ശിരാജ(മട്ടന്നൂര്‍ സി.ഡി.എസ്, കണ്ണൂര്‍) ബഡ്സ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്കൂള്‍(തിരുനെല്ലി, വയനാട്), സ്പെക്ട്രം സ്പെഷല്‍ സ്കൂള്‍(മാറഞ്ചേരി, മലപ്പുറം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വിഭാഗത്തില്‍ വാഴയൂര്‍(മലപ്പുറം)ജി.ആര്‍.സി ഒന്നാം സ്ഥാനവും നന്ദിയോട്(തിരുവനന്തപുരം) രണ്ടാം സ്ഥാനവും പള്ളിപ്പുറം(എറണാകുളം) മൂന്നാം സ്ഥാനവും നേടി.

മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ല കരസ്ഥമാക്കി. തൃശൂര്‍, എറണാകുളം ജില്ലാ മിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഇതിന് മുമ്പ് മികച്ച സി.ഡി.എസുകള്‍ക്ക് അവാര്‍ഡു നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവര്‍ത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്‍റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിര്‍ണയ കമ്മിറ്റിയാണ് പതിനേഴ് വിഭാഗങ്ങളില്‍ നിന്നുള്ള സംസ്ഥാനതല വിജയികളെ തിരഞ്ഞെടുത്തത്.  സംസ്ഥാനതലത്തില്‍ വിജയികളായ എല്ലാവര്‍ക്കും കാഷ് അവാര്‍ഡും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം കുടുംബശ്രീ ദിനമായ മെയ് പതിനേഴിന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

Content highlight
Kudumbashree Awards 2025: State Level Awards Announced ml

കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കൊല്ലത്തും ; മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on Thursday, May 8, 2025
പൊതുജനങ്ങള്‍ക്ക് എല്ലാവിധ നൂതന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് ശൃംഖലയുടെ ഭാഗമായി കൊല്ലം ജില്ലയും. കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ വെറ്റമുക്ക് ജംക്ഷനില്‍ നിര്‍വഹിച്ചു. കുടുംബശ്രീ തുടക്കമിടുന്ന പതിനൊന്നാം പ്രീമിയം റെസ്റ്റോറന്റാണിത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവില്‍ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
 
കൊല്ലത്തിന്റെ പ്രാദേശിക സ്വാദിന് പ്രാധാന്യം നല്‍കുന്ന വിഭവങ്ങളാണ് കൊല്ലം പ്രീമിയം റെസ്റ്റോറന്റിന്റെ പ്രത്യേകത. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീന്‍ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീന്‍ മല്‍ഹാര്‍, നാലു തരം മീനും കൊഞ്ചും ഞണ്ടും ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ ദേശിംഗനാട് മീന്‍ സദ്യ എന്നിവ ഇവിടെ ലഭിക്കും. കൂടാതെ വെജ് ഊണ്, മീന്‍ കറിയോടുകൂടിയ ഊണ്, സദ്യ, ബിരിയാണി, അറേബ്യന്‍, ചൈനീസ് വിഭവങ്ങളുമുണ്ട്. 82 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഫീഡിങ് റൂം മികച്ച ശുചിമുറി, പാര്‍ക്കിങ് എന്നിവയുമുണ്ട്.
 
പന്മന പഞ്ചായത്തിലെ ഇന്‍സൈറ്റ് ആക്ടിവിറ്റി ഗ്രൂപ്പാണ് കഫേയുടെ പ്രവര്‍ത്തനം നടത്തുന്നത്. ചവറ, തേവലക്കര, പന്മന ഗ്രാമപഞ്ചായത്തുകളിലെ അയല്‍ക്കൂട്ട കുടുംബാംഗങ്ങളായ 38 പേര്‍ക്ക് റെസ്റ്റോറന്റ് വഴി ഉപജീവന അവസരമൊരുങ്ങുന്നു.
ഉദ്ഘാടന ചടങ്ങില്‍ ചവറ നിയോജക മണ്ഡലം എം.എല്‍.എ ഡോ. സുജിത് വിജയന്‍പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ എന്നിവര്‍ വിശിഷ്ട സാന്നിധ്യമായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. പി, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. സി.പി. സുധീഷ് കുമാര്‍, എസ്. സോമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത്, പന്മന ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജീവ് കുഞ്ഞുമണി എന്നിവര്‍ സംസാരിച്ചു.
 
  കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, പന്മന സി.ഡി.എസ് അധ്യക്ഷ രമ്യ സുനിത്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അനീസ. എ, രതീഷ്. ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷ്ണു പ്രസാദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ചന്ദ്രന്‍. ആര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉന്‍മേഷ്. ബി നന്ദിയും പറഞ്ഞു.

 

Content highlight
Cafe Kudumbashree Premium Restaurant opened in Kollam

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി വഴി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത് 90237 വീടുകള്‍

Posted on Wednesday, May 7, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 90237 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സംസ്ഥാനത്താകെ 127048 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രാനുമതി. ഇതിനായി കേന്ദ്ര സംസ്ഥാന വിഹിതം ഉള്‍പ്പെടെ 2124.68 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതില്‍ 90237 വീടുകളുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തീകരിച്ചത്.  ബാക്കിയുള്ള 36811 വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. ഇതോടെ ഭവനരഹിതരായ 127048 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.  

ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കിയതു വഴി സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കുന്നു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഈ നേട്ടം.

'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നേടിയിട്ടുള്ളത്.

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപ പദ്ധതി വഴി ലഭിക്കും. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഒന്നര ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം.  
 
ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം നേടാന്‍ പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയും സഹായകമായിട്ടുണ്ട്. ഇതു പ്രകാരം ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കും. നാളിതു വരെ 32651 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി.

 ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട്  970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.

Content highlight
90,237 houses completed in the state through Kudumbashree

പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്കായി കുടുംബശ്രീയുടെ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം: സര്‍ക്കാര്‍ ജോലി ലഭ്യമായത് 113 പേര്‍ക്ക്

Posted on Monday, May 5, 2025
കുടുംബശ്രീയുടെ പിന്തുണയില്‍ പട്ടികവര്‍ഗ മേഖലയില്‍ നിന്നും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടിയത് 113 യുവജനങ്ങള്‍. ഈ മേഖലയിലെ യുവജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് സംഘടിപ്പിച്ച മത്സര പരീക്ഷാ പരിശീലനങ്ങളുടെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് ജോലി ലഭ്യമായത്. 
 
എല്‍.ഡി ക്ളര്‍ക്ക്, പോലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. ഇവര്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇതു കൂടാതെ 364 പേര്‍ വിവിധ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  കുടുംബശ്രീ വഴി വിദഗ്ധ പരിശീലനം ലഭ്യമാക്കിയ 2893 പേരില്‍ നിന്നാണ് ഈ നേട്ടം. സര്‍ക്കാര്‍ ജോലി ലഭിച്ചതിലൂടെ ഇവര്‍ക്ക് സാമ്പത്തിക സുസ്ഥിരതയും സമൂഹത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഇടപെടുന്നതിനുള്ള ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ട്.  

ഈ മേഖലയിലെ യുവജനങ്ങളെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തീവ്ര പി.എസ്.എസി മത്സര പരീക്ഷാ പരിശീലനം നല്‍കിയത്. ഇതിനായി ഇവര്‍ അധിവസിക്കുന്ന ജില്ലകളില്‍ പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഡിഗ്രിയും പ്ളസ് ടു യോഗ്യതയുള്ളവരെയുമാണ് ഉള്‍പ്പെടുത്തിയത്. പിന്നീട്  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പോലുള്ള തസ്തികകളിലേക്ക് ആവശ്യമായ പരിശീലനവും ലഭ്യമാക്കി.

 
ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധരായ ഫാക്കല്‍റ്റിയെ കണ്ടെത്തി അവര്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്.   പിശീലനത്തിനായി ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേകം  കേന്ദ്രങ്ങങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റു പരിശീലന കേന്ദ്രങ്ങളുമായി ചേര്‍ന്നും പരിശീലനം ലഭ്യമാക്കുന്നു. അതത് കുടുംബശ്രീ സി.ഡി.എസുകളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍.
Content highlight
PSC Competitive Exam Training for Scheduled Tribe Youth under the leadership of Kudumbashree: 113 people get Government Jobs & 364 people in various rank lists

പ്രാദേശിക സംരംഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറി - മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍

Posted on Sunday, May 4, 2025

പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. കുടുംബശ്രീ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെയും സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ മേയ് മൂന്നിന്‌ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അരക്കോടിയോളം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ഇത്തവണത്തെ ബജറ്റില്‍ 270 കോടി രൂപ കുടുംബശ്രീക്കായി നീക്കിവച്ചുവെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി.   പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീയിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ച്ചിത്രമാണ് സരസ് മേളയില്‍ കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. 

 കോഴിക്കോട് ബീച്ചില്‍ 64000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സരസ് മേളയിലെ ഉത്പന്ന വിപണന സ്റ്റാളിലും ഫുഡ്‌കോര്‍ട്ടിലും  ജനത്തിരക്കേറെയായിരുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനില്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരൊക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250ഓളം വിപണന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടില്‍ 17 സംസ്ഥാനങ്ങളിലെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന 50ഓളം സ്റ്റാളുകളുമാണുള്ളത്. മേയ് 13 വരെ നീളുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്. 

ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഇ.കെ. വിജയന്‍, പി.ടി.എ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഐ.എ.എസ്, ജില്ലാ പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ഐ ആന്റ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. ലതിക, പി.കെ. സൈനബ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത നന്ദിയുംപറഞ്ഞു.   ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. കുടുംബശ്രീ അംഗങ്ങളാണ് ഘോഷയാത്ര നയിച്ചത്.

Content highlight
Chief Minister Shri. Pinarayi Vijayan inagurates Kudumbashree National SARAS mela

കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം: നഗരമേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍ക്കും എ.ഡി.എസുകള്‍ക്കും 53.13 കോടി രൂപ റിവോള്‍വിങ്ങ് ഫണ്ട്

Posted on Sunday, May 4, 2025
നഗരമേഖലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി (എ.ഡി.എസ്) കള്‍ക്കുമുള്ള റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ കുടുംബശ്രീ വിതരണം ചെയ്തത്
53.13 കോടി രൂപ.  കുടുംബശ്രീയും നഗരസഭകളും സംയുക്തമായി സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി വഴിയാണ് ഈ നേട്ടം. അയല്‍ക്കൂട്ടങ്ങള്‍ക്ക് 36.35 കോടിയും ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ക്ക് 16.78 കോടി രൂപയുമാണ് ഈയിനത്തില്‍ നല്‍കിയത്.

ഓരോ അയല്‍ക്കൂട്ടത്തിനും പതിനായിരം രൂപ വീതമാണ് റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ നല്‍കിയത്.  നഗരമേഖലയിലെ 36349 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമല്ലാത്തവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക.
3356 കുടുംബശ്രീ എ.ഡി.എസുകള്‍ക്കും റിവോള്‍വിങ്ങ് ലഭ്യമായി. 16.78 കോടി രൂപയാണ് എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്തത്. ഇരുവിഭാഗങ്ങളിലും കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുകയാണിത്.

അസംഘടിതരായി കഴിയുന്ന നഗരദരിദ്രരെ കുടുംബശ്രീയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നതിനും അവര്‍ക്ക് ജീവിത പുരോഗതി കൈവരിക്കുന്നതിനാവശ്യമായ തൊഴില്‍ നൈപുണ്യ വികസന പരിശീലനങ്ങളടക്കമുളള പിന്തുണകളുമാണ് പദ്ധതി വഴി ലഭ്യമാക്കുക. നഗരപ്രദേശങ്ങളിലെ വാര്‍ഷിക വരുമാനം ഒരു ലക്ഷമോ അതില്‍ താഴെയോ ഉള്ള കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്.  

Content highlight
Kudumbashree National Urban Livelihood Mission: Rs 53.13 crores as Revolving Fund for NHGs & ADSs in urban areas

ഉന്നത വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ കുടുംബശ്രീ കമ്മ്യൂണിക്കോര്‍ പദ്ധതി സഹായകമാകും: മന്ത്രി എം.ബി രാജേഷ്

Posted on Saturday, May 3, 2025

ഉന്നതവിദ്യാഭ്യാസ മേഖലകളിലും പുതിയ തൊഴില്‍ മേഖലകളിലും തദ്ദേശീയ ജനവിഭാഗത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അവര്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'കമ്മ്യൂണിക്കോര്‍' ഇംഗ്ളീഷ് ഭാഷാനൈപുണ്യ പരിശീലന  പദ്ധതി സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി ഏറെ മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്നം. പഠനമാധ്യമം മലയാളവും ഇംഗ്ളീഷുമാകുന്നതും ~ഒപ്പം ഇംഗ്ളീഷ് പഠനവും ആശയ വിനിമയവും അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് കമ്മ്യൂണിക്കോര്‍ പദ്ധതി അഭിസംബോധന ചെയ്യുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പട്ടികവര്‍ഗ പദ്ധതിയും പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയും നടപ്പാക്കുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്മ്യൂണിക്കോര്‍ പദ്ധതി നടപ്പാക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും അവരുടെ ഭാഷാശേഷി പരമാവധി വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം. ലോക ആംഗലേയ ദിനമായ ഏപ്രില്‍ 23-ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ആരാധ്യനായ പോപ്പിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിന്‍റെയും കാശ്മീര്‍ ഭീകരാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ട്രൈബല്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലകളില്‍ ജില്ലാതല  ഉദ്ഘാടന പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറത്ത് രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ലക്ഷ്മി, വയനാട് മാനന്തവാടി സബ് ക്ളക്ടര്‍ മിസല്‍ സാഗര്‍ ഭരത് എന്നിവര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന  അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍,  വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്),  കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 12 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 30 മുതല്‍ 50  കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും.  
 

Content highlight
minister MB Rajesh inaugirates communicore

മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, സ്വയംപര്യാപ്തത: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍

Posted on Saturday, May 3, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍. മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, കുടുംബശ്രീ പദ്ധതി നിര്‍വഹണത്തിലെ മികവ്, ഉപജീവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാതൃകാ സി.ഡി.എസുകളെ കണ്ടെത്തിയത്. നിലവില്‍ 1070 സി.ഡി.എസുകളാണ് കുടുംബശ്രീയുടെ കീഴിലുള്ളത്. വരും വര്‍ഷങ്ങളില്‍ എല്ലാ സി.ഡി.എസുകളെയും മാതൃകാ സി.ഡി.എസുകളാക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുതലത്തില്‍ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ അഥവാ എ.ഡി.എസുകള്‍ ഉണ്ട്.  ഇപ്രകാരം ഓരോ പഞ്ചായത്തിലും നഗരസഭയിലുമുളള എ.ഡി.എസുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ അഥവാ സി.ഡി.എസുകള്‍. നിലവില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പിന്തുണ ഇല്ലാതെ തന്നെ സ്വയംപര്യാപ്തയും സുസ്ഥിരതയും വികസനവും കൈവരിക്കാന്‍ സി.ഡി.എസുകളെ പ്രാപ്തമാക്കുക എന്നതാണ് മാതൃകാ സി.ഡി.എസുകള്‍ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.  ഇതിനായി സി.ഡി.എസുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വിവിധ വായ്പാ പദ്ധതികളില്‍ നിന്നും പലിശയിനത്തില്‍ ലഭിക്കുന്ന തുക തനതു വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനമായി കണ്ടെത്തും.

സി.ഡി.എസിന്‍റെ പൊതുവായ ഭരണനിര്‍വഹണത്തിലും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ താഴെ തട്ടില്‍ എത്തിക്കുന്നതിലുള്ള കാര്യക്ഷമതയും മുഖ്യമാണ്. സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിനും അതീവ പ്രാധാന്യമുണ്ട്. എല്ലാ വിഭാഗത്തിലുമുളള ആളുകളെ കുടുംബശ്രീ സംവിധാനത്തിലേക്ക് എത്തിക്കണം. അഗതികള്‍, നിരാലംബര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ ആളുകളെ കുടുംബശ്രീയുടെ കീഴില്‍ കൊണ്ടു വന്ന് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സി.ഡി.എസ് മുഖേന നിര്‍വഹിക്കണം. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗങ്ങളും വരുമാനലഭ്യതയും ഉറപ്പു വരുത്തുക എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വരുമാനദായക പദ്ധതികള്‍ വഴിയും പ്രാദേശിക സാധ്യതകള്‍ക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നതുമായ വിവിധ തൊഴിലുകളും അയല്‍ക്കൂട്ട വനിതകള്‍ക്കായി പ്രയോജനപ്പെടുത്തണം.

നിലവിലെ സി.ഡി.എസുകളെ മാതൃകാ സിഡി.എസുകളാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി  സി.ഡി.എസ് ഭരണ സമിതി അംഗങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. തങ്ങളുടെ പഞ്ചായത്തില്‍ ഏതൊക്കെ മേഖലയിലാണ് വികസനം ആവശ്യമുള്ളതെന്ന് കണ്ടെത്തുന്നതിനും അവയുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് വിഷന്‍ ഡോക്യുമെന്‍റ് എന്ന പേരില്‍

പ്രത്യേക രേഖ തയാക്കുന്നതിനുമാണ് പരിശീലനം നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ സി.ഡി.എസും തങ്ങളുടെ വാര്‍ഷിക കര്‍മപദ്ധതി തയ്യാറാക്കി അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ഫണ്ട്, സംയോജന സാധ്യതകള്‍ എന്നിവ മനസിലാക്കുന്നതിനായി ഓരോ സി.ഡി.എസിന്‍റെയും നേതൃത്വത്തില്‍ പ്രത്യേക ബിസിനസ് പ്ളാനും തയ്യാറാക്കിയിട്ടുണ്ട്.

Content highlight
മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, സ്വയംപര്യാപ്തത: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍

പട്ടികവര്‍ഗ മേഖലയില്‍ 3321 അയല്‍ക്കൂട്ടങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് കുടുംബശ്രീ

Posted on Friday, May 2, 2025
സംസ്ഥാനത്ത് പട്ടികവര്‍ഗ മേഖലയില്‍ 3321 അയല്‍ക്കൂട്ടങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് കുടുംബശ്രീ. അയല്‍ക്കൂട്ടവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്വയം നിര്‍വഹിക്കുന്നതിനും സ്വന്തം നിലയ്ക്ക് ഉപജീവന മാര്‍ഗങ്ങള്‍ ഉറപ്പു വരുത്തുന്നതിനും  പ്രാപ്തരാക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് ഈ നേട്ടം. ഈ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സാമ്പത്തിക പിന്തുണകളും കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലടക്കം ഉപജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലനങ്ങളും നല്‍കി സാമൂഹ്യവും സാമ്പത്തികവുമായി ശാക്തീകരിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.

പട്ടികവര്‍ഗ മേഖലയിലെ വിവിധ സി.ഡി.എസുകളില്‍ 50 ശതമാനം പിന്നാക്കം നില്‍ക്കുന്നതും താരതമ്യേന ദുര്‍ബലവുമായ അയല്‍ക്കൂട്ടങ്ങളെയാണ് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കുടുംബശ്രീ തിരഞ്ഞെടുത്തത്. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടത്തിനും 15,000 രൂപ കോര്‍പ്പസ് ഫണ്ട്, റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ 15,000 എന്നിങ്ങനെ വിവിധ സാമ്പത്തിക പിന്തുണകളും ലഭ്യമാക്കിയിരുന്നു. കൂടാതെ ഉപജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ബിസിനസ് പ്ളാന്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനവും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി ഈ മേഖലയില്‍ 3127 കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ചു.  11442 അംഗങ്ങള്‍ക്ക് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങളില്‍ സഹായവും ലഭ്യമാക്കി. കൂടാതെ 1196 സംരംഭങ്ങളും ആരംഭിച്ചു.

അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കെഴുത്ത്, വിവിധ വകുപ്പുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍,  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും തിരഞ്ഞെടുത്ത അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക്  കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഗ്രേഡിങ്ങും ഓഡിറ്റിങ്ങും നടത്തിയതാണ് മറ്റൊരു നേട്ടം. കൂടാതെ ബാങ്ക് ഇടപാടുകള്‍, കാര്യക്ഷമമായ ധനവിനിയോഗം, ലിങ്കേജ് വായ്പാ ലഭ്യത എന്നിവ ഉള്‍പ്പെടെ സാമ്പത്തിക സാക്ഷരതയും അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കി. സ്വയംപര്യാപ്ത അയല്‍ക്കൂട്ടങ്ങളുടെ ആഴ്ച നിക്ഷേപം, ബാങ്ക് ലിങ്കേജ് വായ്പാ തിരിച്ചടവ് തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി വിലയിരുത്തുന്നതും കുടുംബശ്രീ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ചുമതലയും ഈ മേഖലയില്‍ നിന്നുള്ള അനിമേറ്റര്‍മാരാണ്.

 
Content highlight
Kudumbashree leads 3,321 NHGs towards self-sufficiency in the Scheduled Tribes sectorml