കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ; മാറ്റിവച്ച സി.ഡി.എസ് തെരഞ്ഞെടുപ്പ് ഇന്ന് (18-02-22)

Posted on Friday, February 18, 2022

കോവിഡ് - 19 വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച എട്ട് ജില്ലകളിലെ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി ഇന്ന് നടക്കും. തെരഞ്ഞെടുത്ത സി.ഡി.എസ് ഭരണസമിതി 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും.

  സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും  തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ അയല്‍ക്കൂട്ടം, എ.ഡി.എസ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

  2022 ജനുവരി 25ന് തെരഞ്ഞെടുപ്പ് നടത്തി, പുതിയ സി.ഡി.എസ് ഭരണസമിതി 26ന് ചുമതല ഏല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ ജില്ലകളെ എ,ബി,സി എന്നീ മൂന്ന് വിഭാഗങ്ങളിലായി തിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

  ബി,സി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളില്‍ മുന്‍ നിശ്ചയിച്ചത് പോലെ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

 

Content highlight
Kudumbashree Three Tier System Elections; Postponed CDS Elections in 8 districts being held on 18 February 2022ml

കുടുംബശ്രീ "അമൃതം ന്യൂട്രിമിക്സ്' പദ്ധതിക്ക് ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ്

Posted on Friday, February 11, 2022

ഗ്രാമനഗര ഭേദമന്യേ സമൂഹത്തിൽ പോഷകാഹാര കുറവിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി  നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിന്  2022 ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് കുടുംബശ്രീയുടെ "അമൃതം' ന്യൂട്രിമിക്സ് പദ്ധതിക്ക്. സംസ്ഥാനത്തെ അംഗൻവാടികളിലെ ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് മികച്ച പോഷകാഹാര ലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞതിനാണ് കുടുംബശ്രീക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. ്രെബഫുവരി അഞ്ചിന് ഒാൺലൈനായി സംഘടിപ്പിച്ച "റൈസ് വേൾഡ് സമ്മിറ്റ്-2022' ന്റെ സമാപന ചടങ്ങിൽ ഗ്ളെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ ആൻഡ് ഗ്ളെൻമാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ഷെറിൽ പിന്റോ അവാർഡ് പ്രഖ്യാപിച്ചു.    

awrd



"ആഹാരക്രമം, വൈവിധ്യം, നൂതനം' എന്നതായിരുന്നു ഇത്തവണത്തെ അവാഡിന്റെ തീം. നൂതന മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് കുട്ടികൾ, മുതിർന്ന പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ആഹാരക്രമം മെച്ചപ്പെടുത്തി പോഷകാഹാര കുറവ് കാരണമുള്ള ആഘാതം ലഘൂകരിക്കുകയും അതുവഴി സമൂഹത്തിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകുകയാണ് അവാർഡിന്റെ ലക്ഷ്യം. അർബൻ എൻ.ജി.ഒ, റൂറൽ എൻ.ജി.ഒ ഒാപ്പൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഇതിൽ ഒാപ്പൺ വിഭാഗത്തിലാണ് കുടുംബശ്രീക്ക് അംഗീകാരം.

സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലുമുള്ള ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകളാണ്. ന്യൂട്രിമിക്സിന്റെ പോഷക മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർട്ടിഫിക്കേഷനും നടത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്  ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാശിശു വികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായും ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യയുമായും സഹകരിച്ച് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 18000 മെട്രിക് ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നുണ്ട്.കോവിഡ് ലോക്ക്ഡൗൺ കാലത്തും കുടുംബശ്രീയുടെ നേതൃത്വത്തിൽ അമൃതം ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും മുടക്കം കൂടാതെ നടപ്പാക്കിയിരുന്നു.   യൂണിറ്റുകളുടെ പ്രവർത്തനമികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേഡിങ്ങ് നടപടികളും പൂർത്തിയാക്കിയിരുന്നു.  

Content highlight
glenmark award for Kudumbashree's Amritham Nutrimix project

കുടുംബശ്രീ 'കരുതല്‍' ക്യാമ്പെയ്‌നിലൂടെ 2.20 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, February 9, 2022

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകര്‍ക്കും കൃഷി സംഘങ്ങള്‍ക്കും ആശ്വാസമേകുന്നതിനായി നടത്തുന്ന കുടുംബശ്രീയുടെ 'കരുതല്‍' ഉത്പന്ന - വിപണന ക്യാമ്പെയ്‌ന്റെ രണ്ടാം ഘട്ടത്തില്‍ 2,20,59,650 രൂപയുടെ വിറ്റുവരവ്. 2021 നവംബര്‍ മാസത്തില്‍ തുടക്കമായ 2021-22 സാമ്പത്തികവര്‍ഷത്തെ ക്യാമ്പെയ്ന്‍ മുഖേന വിവിധ ഉത്പന്നങ്ങള്‍ അടങ്ങിയ 65,354 കിറ്റുകളും അയല്‍ക്കൂ ട്ടങ്ങളിലേക്ക് വിതരണം ചെയ്തു കഴിഞ്ഞു.

log

  സംരംഭകരെയും കൃഷിസംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ നേരിട്ട സംരംഭങ്ങള്‍ പുരനരുജ്ജീവിപ്പിക്കുന്നതിനും കൂടുതല്‍ വിപണന അവസരം ഒരുക്കി ക്കൊടുക്കുന്നതിനുമായി 2020-21 സാമ്പത്തികവര്‍ഷം മുതലാണ് 'കരുതല്‍' ക്യാമ്പെയ്‌ന് തുടക്കമിട്ടത്. സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങള്‍ കിറ്റുകളിലാക്കി അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരുതല്‍ ക്യാമ്പെയ്‌നിലൂടെ നടക്കുന്നത്.

  സി.ഡി.എസുകള്‍ മുഖേനയാണ് കരുതല്‍ ക്യാമ്പെയ്‌ന്റെ ഭാഗമായുള്ള കിറ്റുകളുടെ വിതര ണം നടത്തുന്നത്. അതാത് ജില്ലയിലെ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരങ്ങള്‍ ശേഖരിക്കുന്നതും സി.ഡി.എസുകളെ അറിയിക്കുന്നതും കിറ്റുകള്‍ തയാറാക്കുന്നതും ജില്ലാ മിഷനുകളാണ്. ഓരോ അയല്‍ക്കൂട്ടത്തിനും എത്ര കിറ്റുകള്‍ വേണമെന്നുള്ള വിശദാംശങ്ങള്‍ ആരാഞ്ഞ് ഇതനുസരിച്ചുള്ള ആവശ്യകതാ പട്ടിക തയാറാക്കി ജില്ലാ മിഷനുകളെ അറി യിക്കുക, പച്ചക്കറി കിറ്റുകള്‍ തയാറാക്കുക, അയല്‍ക്കൂട്ടങ്ങളിലേക്ക് കിറ്റുകള്‍ എത്തിക്കുക എന്നീ ചുമതലകള്‍ സി.ഡി.എസുകളും നിര്‍വഹിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക സമ്പാ ദ്യത്തില്‍ നിന്നാണ് കിറ്റുകളുടെ തുക നല്‍കുന്നത്. കിറ്റിന്റെ തുക പരമാവധി 20 തവണ കളായി അയല്‍ക്കൂട്ടാംഗങ്ങള്‍ അയല്‍ക്കൂട്ടത്തില്‍ തിരികെയടയ്ക്കുകയും ചെയ്യുന്നു.

 

krthl

 

krthl2

 

Content highlight
Sales turnover of above 2 crores through Kudumbashree's Karuthal campaign

ഓക്‌സിലറി ഗ്രൂപ്പ് പരിശീലനങ്ങളും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോകളുമെല്ലാമായി 'സ്ത്രീപക്ഷ നവകേരളം' പുരോഗമിക്കുന്നു

Posted on Saturday, February 5, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല  ബോധവത്ക്കരണ പരിപാടിയായ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തിനൊന്നാകെ ബോധവത്ക്കരണം നല്‍കുകയും അത് മുഖേന സ്ത്രീധനത്തെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങളും എ.ഡി.എസും സി.ഡി.എസും ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനങ്ങള്‍, യുവജന സംഘടനകള്‍, പ്രാദേശിക - സാമൂഹിക - രാഷ്ട്രീയ സംഘടനകള്‍ എന്നിവ വഴി സമൂഹത്തിന്റെ എല്ലാത്തട്ടിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ  നടക്കുന്നത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന്റെ ആദ്യഘട്ടവും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോ മുഖേനയുള്ള പ്രചാരണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

poster



  പ്രത്യേകമായി തയാറാക്കിയ മൂന്ന് മൊഡ്യൂളുകള്‍ (സ്ത്രീധനവും അതിക്രമങ്ങളും, ജെന്‍ഡര്‍ ആന്‍ഡ് സെക്‌സ്, സേവനമേഖലയിലെ നിയമങ്ങള്‍) ആധാരമാക്കിയാണ് ഓക്‌സിലറി ഗ്രൂപ്പിലെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യ മൊഡ്യൂളിലെ ചര്‍ച്ച സംസ്ഥാനത്തെ 9000 ഓക്‌സിലറി ഗ്രൂപ്പുകളില്‍ നടന്നുകഴിഞ്ഞു.

   ഇതുവരെ 815 സി.ഡി.എസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയായി. റീല്‍സ് ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള സമൂഹ മാധ്യമ പ്രചാരണത്തിലും ഏവരും ആവേശത്തോടെ പങ്കെടുക്കുന്നു.  പരിപാടിയുടെ ഭാഗമായുള്ള കലാജാഥയ്ക്കയുള്ള പരിശീലനവും ഓരോ ജില്ലയില്‍ നിന്നുമുള്ള മൂന്ന് പേര്‍ക്ക് വീതം നല്‍കിക്കഴിഞ്ഞു. ഇരുചക്ര വാഹന റാലികള്‍, വെബിനാര്‍, ചുവര്‍ചിത്ര ക്യാമ്പെയ്ന്‍, ഹ്രസ്വ ചിത്ര പ്രചാരണം, സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍, അഭിപ്രായ സര്‍വ്വേ തുടങ്ങിയ നിരവധി പരിപാടികൾ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായി നടക്കും.

 
 
 
Content highlight
Sthreepaksha Navakeralam' progressing with Auxiliary Group Trainings, Poster Campaigns and Reels Videosml

ആറളത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങള്‍

Posted on Wednesday, February 2, 2022

കണ്ണൂര്‍ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് കുടുംബശ്രീയുടെ വനിതാ നിര്‍മ്മാണ സംഘങ്ങള്‍. ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ ലക്ഷ്മി, ബിന്ദു, ശാന്ത എന്നിവര്‍ക്ക് വേണ്ടിയാണ് രണ്ട് വനിതാ നിര്‍മ്മാണ സംഘങ്ങള്‍ ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തയാറാക്കിയ ഈ ആദ്യ മൂന്ന് വീടുകളുടെ താക്കോല്‍ദാനം ജനുവരി 27ന് നടന്ന ചടങ്ങില്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു.

    560 മുതല്‍ 580 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 വീടുകള്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഒരു വീടിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഒരു വീട്.

   ജ്വാല, കനല്‍ എന്നീ കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. സിസിലി ജോസഫ് (പ്രസിഡന്റ്), നിഷ ജയപ്രകാശ് (സെക്രട്ടറി), ബിന്ദു ഷിബിനന്‍, വിമല ചന്ദ്രന്‍, കുമാരി സുബ്രഹ്മണ്യന്‍, നസീമ റഷീദ്, പാത്തുമ്മ എന്‍.എം എന്നിവരാണ് ജ്വാലയിലെ അംഗങ്ങള്‍. അശ്വതി ബാബു (പ്രസിഡന്റ്), കെ. പങ്കജാക്ഷി (സെക്രട്ടറി), സഫീറ, കെ. ലീല, ഷൈജ, ശ്രീജ, സെഫിയ, സക്കീന, ഷാഹിന എന്നിവര്‍ കനലിലെ അംഗങ്ങളും.

  സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയും കുടുംബശ്രീ കുടുംബാംഗവുമായ നിതിഷയുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. ആറളം പുനരധിവാസ പദ്ധതി പ്രദശത്തെ ഭവന നിര്‍മ്മാണ രംഗത്ത് നീണ്ട കാലമായി നിലനില്‍ക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ സംരംക്ഷിച്ച് അവര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനായ താക്കോല്‍ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പിള്ളി, വാര്‍ഡ് അംഗം മിനി ദിനേശന്‍, ആറളം ഫാം എം.ഡി എസ്. ബിമല്‍ഘോഷ്, പി.പി. ഗിരീഷ്, കെ.വി. സന്തോഷ്, വി.വി അജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമാ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Content highlight
Houses constructed by Kudumbashree Women Construction Groups for ST Families of Aralam Farm handed over to the beneficiariesml

കോവിഡ് - 19 ഓണ്‍ലൈന്‍ ബോധവത്ക്കരണ പരമ്പരയ്ക്ക് തുടക്കം

Posted on Tuesday, February 1, 2022

കോവിഡ് - 19 രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) യൂണിസെഫുമായും ചേര്‍ന്നാണ് ഈ പരമ്പര കുടുംബശ്രീ നടത്തുന്നത്. പരമ്പരയുടെ ആദ്യ സെഷനും ഉദ്ഘാടനവും ജനുവരി 21ന് സംഘടിപ്പിച്ചു.

  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിനത്തില്‍ 'ഡെല്‍റ്റ മുതല്‍ ഒമിക്രോണ്‍ വരെ' എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള വി.എസ്.എം ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. സോണിയ സുരേഷ് സെഷന് നേതൃത്വം നല്‍കി.

  കിലയുടെയും കുടുംബശ്രീയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഈ സെഷന്‍ തത്സമയം സ്ട്രീം ചെയ്തു. സംശയങ്ങള്‍ ഉന്നയിക്കാനും വിദഗ്ധരില്‍ നിന്ന് അതിനുള്ള മറുപടി നേടിയെടുക്കാനുമുള്ള അവസരവും ഈ തത്സമയ സ്ട്രീമിങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

  കോവിഡ് 19 രണ്ടാം തരംഗത്തിന്റെ ഭാഗമായും കുടുംബശ്രീയും ഐ.എം.എയും സംയുക്തമായി ഇതുപോലെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീയുടെയും കിലയുടെയും പേജിലും ചാനലിലും ഈ വീഡിയോകള്‍ ലഭ്യമാണ്. പരമ്പരയിലെ അടുത്ത സെഷന്‍ ഫെബ്രുവരി നാലിന് സംഘടിപ്പിക്കും.

  പരിഭ്രാന്തിയില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാനും മറ്റ് സഹായങ്ങളേകാനും ഇത്തരമൊരു സംയോജന പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആദ്യ സെഷന് ലഭിച്ചതും.

 ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.എ.എ- എന്‍.പി.പി.എസ് ഹോണററി സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വി. സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐ.എം.എയുടെ മെഡിക്കല്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ക്കും വാര്‍ഡ് സമിതി അംഗങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, കില, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Content highlight
Online Awareness programme Series on Covid-19 startsml

കോവിഡ് - 19 ഗൃഹപരിചരണത്തിന് പോസ്റ്റര്‍ പരമ്പരയുമായി കുടുംബശ്രീ

Posted on Tuesday, February 1, 2022
കോവിഡ് - 19 ബാധിതരായവരുടെ ഗൃഹപരിചരണം എങ്ങനെ നടത്താം എന്നതില്‍ ബോധവത്ക്കരണം നടത്തുന്നതിനായി കുടുംബശ്രീയുടെ പോസ്റ്റര്‍ പരമ്പര. കുടുംബശ്രീയുടെ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ പോസ്റ്ററുകള്‍ നിരന്തരം പങ്കുവയ്ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഓരോ അംഗങ്ങളിലേക്കും ഈ പോസ്റ്ററുകള്‍ എത്തിച്ച് താഴേത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളല്ലാത്ത പൊതുജനങ്ങളും ഈ പോസ്റ്ററുകള്‍ പങ്കുവയ്ക്കുന്നു.

  കോവിഡ് -19 ബാധിതരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാസ്‌ക് ധരിക്കുമ്പോഴും കൈകള്‍ കഴുകമ്പോഴും കോവിഡ് രോഗിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍, കോവിഡ് രോഗിയുടെ ഗൃഹപരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാസഹായം തേടേണ്ടതെപ്പോള്‍, ഗൃഹനിരീക്ഷണം അവസാനിപ്പിക്കേണ്ടതെപ്പോള്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

  കുടുംബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളും കുടുംബശ്രീ തയാറാക്കിയിരുന്നു.
Content highlight
Kudumbashree produces online poster series on the home treatment of Covid-19ml

കുടുംബശ്രീ തെരഞ്ഞെടുപ്പ് - ആറ് ജില്ലകളില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

Posted on Tuesday, February 1, 2022

കുടുംബശ്രീയുടെ  ത്രിതല സംഘടനാ സംവിധാനങ്ങളുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആറ് ജില്ലകളില്‍ പൂര്‍ത്തീകരിച്ചു. കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് അയല്‍ക്കൂട്ട, എ.ഡി.എസ് (വാര്‍ഡ്തല സംഘടനാ സംവിധാനം), സി.ഡി.എസ് (തദ്ദേശ സ്വയംഭരണ സ്ഥാപനതല സംഘടനാ സംവിധാനം) തെരഞ്ഞെടുപ്പുകള്‍ ജനുവരി 25ന് പൂര്‍ത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 ശേഷിച്ച എട്ട് ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന ക്രമത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് ഇതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി കേരള സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു.

  ആവശ്യത്തിന് വായുസഞ്ചാരമുള്ള തുറസ്സായ സ്ഥലത്താണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പൊതുസഭ അംഗങ്ങളെല്ലാം എന്‍.95 മാസ്‌ക് ധരിച്ചിരുന്നുവെന്നും ഉറപ്പാക്കി. നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസറിന്റെ ഉപയോഗവും നിര്‍ബന്ധമാക്കിയിരുന്നു. സാനിറ്റൈസര്‍ ലഭ്യമാക്കിയതിന് പുറമേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

  സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി ഒരേ സമയം അഞ്ച് വാര്‍ഡുകളിലെ എ.ഡി.എസ് ഭാരവാഹികളെ മാത്രം വിളിച്ച് ചേര്‍ത്ത് ഘട്ടം ഘട്ടമായാണ് സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഓരോ വാര്‍ഡിനും നിശ്ചിത സമയവും അനുവദിച്ച് നല്‍കിയിരുന്നു. ജനുവരി 7 മുതല്‍ 21 വരെ നടന്ന അയല്‍ക്കൂട്ടതല, എ.ഡി.എസ് തല തെരഞ്ഞെടുപ്പുകളിലും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നു.

 

Content highlight
Kudumbashree CDS Elections successfully completed at 6 districts as per the Covid Restrictionsml