സംസ്ഥാനത്ത് കുടുംബശ്രീയുടെ 1069 വിഷു ചന്തകള്‍

Posted on Wednesday, April 13, 2022

കേരളീയര്‍ക്ക് വിഷു സദ്യയൊരുക്കാന്‍ സംസ്ഥാനമൊട്ടാകെ 1069 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകള്‍ ആരംഭിച്ചു. ഏപ്രില്‍ 15 വരെയാണ് കുടുംബശ്രീ വിഷു വിപണി. സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള വിഷവിമുക്ത പച്ചക്കറികള്‍ ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ് കാല മാന്ദ്യത്തില്‍ നിന്നും കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാനവര്‍ദ്ധനവിനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.


കുടുംബശ്രീയുടെ കീഴിലുള്ള 74,776 വനിതാ കാര്‍ഷിക സംഘങ്ങള്‍ ജൈവക്കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് വിഷു ചന്തകളിലൂടെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതല്‍ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയര്‍, കാന്താരി, മുരിങ്ങക്കായ്,  തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാര്‍ന്ന ഉപ്പേരികള്‍. ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും കുടുംബശ്രീ വിഷുവിപണിയില്‍ ലഭിക്കും. ഇതോടൊപ്പം അതത് പ്രദേശത്ത് കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വാങ്ങാനാകും.

vishu

തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ചാണ് വിഷു ചന്തകളുടെ സംഘാടനം. വിഷു വിപണിയിലേക്ക് പരമാവധി ഉല്‍പന്നങ്ങളെത്തിക്കാനുള്ള ചുമതല ഓരോ സി.ഡി.എസിലും രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിക്കാണ്.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും ഈ സമിതി ഉറപ്പു വരുത്തും. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും ഉറപ്പു വരുത്തിയാകും വിപണന മേളകള്‍ സംഘടിപ്പിക്കുക.

Content highlight
Vishu Markets of Kudumbashree starts across the state

കുടുംബശ്രീയ്ക്ക് കരുത്താകാന്‍, കഠിന തയാറെടുപ്പുമായി അവര്‍

Posted on Tuesday, April 12, 2022
കുടുംബശ്രീയെ അടുത്ത മൂന്ന് വര്‍ഷം മികച്ച രീതിയില്‍ നയിക്കുക, നിലവിലുള്ളതിനേക്കാള്‍ ഒരു പടിയെങ്കിലും മുന്നിലേക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തെ എത്തിക്കുക, താഴേത്തട്ടില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ കുടുംബശ്രീ മുഖേന നടത്തുക....എന്നിങ്ങനെ നീളുന്ന ലക്ഷ്യങ്ങളോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ഭരണസമിതി അംഗങ്ങള്‍ പ്രാപ്തി വര്‍ദ്ധനവിനുള്ള പരിശീലനം നേടിത്തുടങ്ങിയിരിക്കുകയാണ്.
 
കുടുംബശ്രീയെ കുറിച്ചുള്ള കൃത്യമായ അവബോധവും, കൂട്ടുത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കാനുള്ള ദിശാബോധവും ഭരണസമിതിയുടെ കാലാവധിയുടെ തുടക്കത്തില്‍ തന്നെ ഈ പരിശീലനങ്ങളിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഓരോ ജില്ലയിലുമുള്ള പരിശീലന ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും തെരഞ്ഞെടുത്ത 320 മാസ്റ്റര്‍ പരിശീലകര്‍ മുഖേനയാണ് ഭരണസമിതി അംഗങ്ങള്‍ക്കുള്ള ഈ പരിശീലനം നല്‍കുന്നത്. 359 ബാച്ചുകളിലായി 19,470 ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കും.
 
കുടുംബശ്രീയും സാമൂഹ്യാധിഷ്ഠിത സംഘടനയും കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പബ്ലിക് സ്പീക്കിങ്, വിഷന്‍ ബില്‍ഡിങ്...തുടങ്ങീ എട്ട് വിഷയങ്ങള്‍ ആക്ടിവിറ്റി അടിസ്ഥാനപ്പെടുത്തിയാണ് പരിശീലിപ്പിക്കുന്നത്.

 

Content highlight
Capacity Building Training for the new CDS Governing Committee starts

കുടുംബശ്രീ സര്‍ഗ്ഗം 2022 : വിജയികള്‍ക്ക് പുരസ്‌ക്കാരം വിതരണം ചെയ്തു

Posted on Tuesday, April 12, 2022
 
കുടുംബശ്രീ അംഗങ്ങള്ക്ക് വേണ്ടി സംഘടിപ്പിച്ച 'സര്ഗ്ഗം 2022' കഥാരചനാ മത്സര വിജയികള്ക്കുള്ള പുരസ്‌ക്കാര വിതരണം എഴുത്തുകാരിയും കേരള സാഹിത്യ അക്കാഡമി മുന് വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് നിര്വഹിച്ചു. ദേശീയ സരസ് മേള 2022 ന്റെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില് നിശാഗന്ധി ഓഡിറ്റോറിയത്തില് ഞായറാഴ്ച (ഏപ്രില് 10) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്‌ക്കാര വിതരണം.
 
ഒന്നാം സമ്മാനാര്ഹയായ പാലക്കാട് സ്വദേശിനി നിത. പി (കഥ- ത്ഫൂ) 15,000 രൂപയും ശില്പ്പവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കോട്ടയം സ്വദേശിനി ധന്യ എന്. നായര് (കഥ- തീണ്ടാരി) രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയപ്പോള് മലപ്പുറം ജില്ലയില് നിന്നുള്ള ടി.വി. ലത (കഥ- നിരത്തുവക്കിലെ മരങ്ങള്) മൂന്നാം സ്ഥാനത്തിനുള്ള 5000 രൂപയും ശില്പ്പവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
 
ബേബി ഗിരിജ (പാലക്കാട്), ഊര്മ്മിള. എ (തിരുവനന്തപുരം), വിജയലക്ഷ്മി എം.കെ (കണ്ണൂര്), ശ്രീദേവി കെ. ലാല് (എറണാകുളം), ജിഷ. എം (കണ്ണൂര്) എന്നിവര്ക്ക് പ്രോത്സാഹന സമ്മാനാര്ഹര്ക്കുള്ള 1000 രൂപയും പ്രശസ്തി പത്രവും ശില്പ്പവും സമ്മാനിച്ചു. ഇര്ഫാന പി.കെ (കണ്ണൂര്), റാഷിദ സുബൈര് എം.ടി (മലപ്പുറം), അനുജ ബൈജു (കോട്ടയം) എന്നിവര്ക്കും പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.
 
SARGAM

 

 
Content highlight
Sargam 2022: Awards distributed to the Winners

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ വ്യത്യസ്ത രുചി വിളമ്പി ശ്രദ്ധ നേടുകയാണ് കുടുംബശ്രീ അംഗങ്ങള്‍

Posted on Tuesday, April 12, 2022
സംസ്ഥാന സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങളില് വ്യത്യസ്ത രുചി വിളമ്പി ശ്രദ്ധ നേടുകയാണ് കുടുംബശ്രീ അംഗങ്ങള്. കണ്ണൂര് പോലീസ് മൈതാനിയില് ഏപ്രില് 3നാണ് സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങള്ക്ക് തുടക്കം കുറിച്ചത്.
 
പോലീസ് മൈതാനിയില് ഒരുക്കിയിരിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീര്ണ്ണത്തിലുള്ള പ്രദര്ശന - വിപണന സ്റ്റാളില് 8000 ചതുരശ്ര അടിയിലുള്ള ഫുഡ്‌കോര്ട്ടിലാണ് കുടുംബശ്രീ അംഗങ്ങള് സ്വാദൂറും രുചി വിളമ്പി താരങ്ങളായി മാറിയിരിക്കുന്നത്. അട്ടപ്പാടിയില് നിന്ന് വനസുന്ദരി, കാസറഗോഡ് നിന്ന് നിന്ന് ചിക്കന് സ്റ്റിക്ക്, കണ്ണൂരില് നിന്ന് വെറൈറ്റി ജ്യൂസുകള് തുടങ്ങീ നിരവധി വിഭവങ്ങള് ഈ ഫുഡ് കോര്ട്ടില് ലഭിക്കും.
 
ഇത് കൂടാതെ 10 പ്രദര്ശന - വിപണന സ്റ്റാളുകളിലും കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. ജില്ലയിലെ 80ലധികം സംരംഭകരുടെ വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ഈ സ്റ്റാളുകളില് വിപണനത്തിനായി സജ്ജമാക്കിയിരിക്കുന്നു.
2017 മുതല് 2022 വരെയുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ നേട്ടങ്ങള് വിശദമാക്കുന്ന 'കനല് താണ്ടിയ വഴികള്' എന്ന 36 മിനിറ്റുള്ള വീഡിയോയും പ്രദര്ശിപ്പിക്കുന്നു. ഏപ്രില് 14നാണ് സമാപനം.
 
KNR S

 

 
Content highlight
Kudumbashree members from Kannur serves different cuisines at the First Anniversary Celebrations of the State Government

ദേശീയ സരസ് മേള 2022 സമാപിച്ചു

Posted on Monday, April 11, 2022

മാര്‍ച്ച് 30 ന് തിരുവനന്തപുരം കനകക്കുന്നില്‍ തുടക്കമായ ഉത്പന്ന വിപണന മേള ദേശീയ സരസ് മേള 2022 സമാപിച്ചു. ഞായറാഴ്ച (ഏപ്രില്‍ 10) നടന്ന സമാപന ചടങ്ങ് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

  ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി 250 പ്രദര്‍ശന വിപണന സ്റ്റാളുകളും അതിനൊപ്പം 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടും മേളയിലുണ്ടായിരുന്നു. ഇത് കൂടാതെ 12 ദിവസങ്ങളിലും കലാ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. സിക്കിം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, തെലുങ്കാന, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ വിപണനത്തിന് എത്തിച്ചിരുന്നു.

 മികച്ച സ്റ്റംരഭകര്‍ക്കുള്ള അവാര്‍ഡുകളും മികച്ച രീതിയില്‍ മേള റിപ്പോര്‍ട്ട് ചെയ്തതിനുള്ള മാധ്യമ പുരസ്‌ക്കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വാമനപുരം എം.എല്‍.എ അഡ്വ. ഡി.കെ. മുരളി, അരുവിക്കര എം.എല്‍.എ അഡ്വ. ജി. സ്റ്റീഫന്‍, എഴുത്തുകാരി ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.

സരസ് 2022 മാധ്യമ പുരസ്‌ക്കാര ജേതാക്കള്‍ -

1. അച്ചടി മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- ആര്യ യു.ആര്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

പ്രത്യേക ജൂറി പരാമര്‍ശം - അശ്വതി ജയശ്രീ (ദേശാഭിമാനി)  

2. ദൃശ്യ മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- എസ്.എസ്. ശരണ്‍ (ന്യൂസ് 18)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍- എം.കെ. വിനോദ് (അമൃത ടിവി), ഗോപാല്‍ ഷീല സനല്‍ (മീഡിയ വണ്‍).

3. ഫോട്ടോഗ്രാഫി

ഒന്നാം സ്ഥാനം - സുമേഷ് കൊടിയത്ത് (ദേശാഭിമാനി)
രണ്ടാം സ്ഥാനം - വിന്‍സെന്റ് പുളിക്കല്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
മൂന്നാം സ്ഥാനം - ടി.കെ. ദീപപ്രസാദ് (ടൈംസ് ഓഫ് ഇന്ത്യ)

സംരംഭകര്‍ക്കുള്ള പുരസ്‌ക്കാരം
1. മികച്ച സംരംഭക- ജ്യോതി ലതികരാജ് (ജാക്ക്  വേള്‍ഡ്)

2. മികച്ച യുവ സംരംഭക - ഷീജ (ഇല സാനിറ്ററി പാഡ്)  

3. വാല്യൂ അവാര്‍ഡ് (മികച്ച പ്രസന്റേഷനും വാര്‍ത്ത പ്രാധാന്യവും) -  
സൈകത്‌ ചിത്രഹാര്‍ (ബംഗാള്‍).

SARAS

 

Content highlight
SARAS fest concludes

ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു

Posted on Thursday, April 7, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഉത്പന്ന-വിപണനമേളയായ ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. മാർച്ച് 30ന് തുടക്കമായ മേളയിൽ  28 സംസ്ഥാനങ്ങളിലേയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളുണ്ട്. 60,000 ചതുരശ്ര അടിയുടെ പവലിയൻ. കൂടാതെ 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം രുചിച്ചറിയാൻ അവസരമൊരുക്കി 25 സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ടും. 15,000 ചതുരശ്ര അടിയിലാണ് ഫുഡ് കോർട്ട്.

 കേരളം, ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 600 ഓളം സംരംഭകർ  കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.

  കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ചുമതലയിലൊരുക്കുന്ന ഫുഡ്കോർട്ടിൽ കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, അരുണാചൽ പ്രദേശ്, അസം, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങൾ വിളമ്പുന്നു. കൂടെ കേരളത്തിലെ വിഭവങ്ങൾ ലഭിക്കുന്ന ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ സ്റ്റാളുകളുമുണ്ട്.

  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കലാപ്രകടനങ്ങളും കുടുംബശ്രീ അംഗങ്ങളുടെയും ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും സെമിനാറുകളും ദിവസേന നടന്നുവരുന്നു. പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ, പുഷ്പവതി എന്നിവരുടെ സംഗീതനിശകളും രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തനത് കലാ രൂപങ്ങളും ശിങ്കാരിമേളവും നാടൻപാട്ടും മൺപാട്ടും എല്ലാം ഇക്കഴിഞ്ഞ ഏഴ് നാളുകളിലായി അരങ്ങേറി. ഏപ്രിൽ പത്തിന് മേള സമാപിക്കും.

Content highlight
600 ഓളം സംരംഭകർ കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്

ദേശീയ സരസ് മേളയ്ക്ക് തുടക്കം - മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on Thursday, March 31, 2022

ദേശീയ സരസ് മേള ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെ പ്രതിദ്ധ്വനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിനുപരിയായി അവരുടെ സാമൂഹ്യ മുന്നേറ്റത്തിനു വഴി തുറക്കുന്ന ഒരു വലിയ അവസരമായി സരസ് മേള മാറും. പുതിയകാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സരസ് മേള.  

  സമാനകളില്ലാത്ത സംരംഭക മേളയാണ് സരസ് എന്നും വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ച പൊതുജനപങ്കാളിത്തം മേളയിലുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.

cm

 

മേയര്‍ എസ്. ആര്യാ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണം നടത്തി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ സ്ത്രീശക്തി കലാജാഥയില്‍ പങ്കെടുത്ത ജില്ലാ ടീമുകളെ ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, കോര്‍പ്പറേഷന്‍ സി.ഡി.എസ് അധ്യക്ഷ വിനിത. പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു കൃതജ്ഞത അറിയിച്ചു.

  28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനും ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളും 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വൈവിധ്യമൊരുക്കുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

 

Content highlight
SARAS starts at Thiruvananthapuram

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്നു തുടക്കം

Posted on Wednesday, March 30, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ഇന്ന് (30/3/2022) തിരി തെളിയും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സരസ് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ വിഷയാവതരണം നടത്തും.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴാമത് സരസ് മേളയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. സന്ദർശകരെ വരവേൽക്കാൻ 60000 ചതുരശ്ര അടിയിലുള്ള പവിലിയനും അതിൽ 237 സ്റ്റാളുകളും സജ്ജീകരിച്ചു. ഇതിൽ 62 എണ്ണം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്കും ബാക്കി 175 എണ്ണം കേരളത്തിനുമാണ്. അറുനൂറിലേറെ സംരംഭകരാണ് മേളയിൽ പങ്കെടുക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും പാരമ്പര്യത്തനിമയും ഒത്തിണങ്ങുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സരസ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പൗരാണിക ഭംഗി തുളുമ്പുന്ന കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ സംരംഭകരിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയിൽ ലഭിക്കുക.

15000 ചതുരശ്ര അടിയിൽ തീർത്തിട്ടുള്ള ഇന്ത്യാ ഫുഡ് കോർട്ടാണ് സരസ് മേളയുടെ മറ്റൊരാകർഷണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ കാറ്ററിങ്ങ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ചേർന്ന് മുന്നൂറിലേറെ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ ഗ്രൂപ്പുകളും ഫുഡ് കോർട്ടിൽ പങ്കെടുക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല. കൂടാതെ കുടുംബശ്രീ പ്രവർത്തകരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും ചർച്ചകളും എല്ലാ ദിവസവും വേദിയിൽ അരങ്ങേറും.

ഹരിതചട്ടം പാലിച്ചു സംഘടിപ്പിക്കുന്ന മേളയിൽ പ്ളാസ്റ്റിക് ഒഴിവാക്കും. മേളയുടെ സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി 28 കലാകാരികൾ ചേർന്നവതരിപ്പിക്കുന്ന രണ്ടു സംഗീത ശിൽപ്പങ്ങളും മൂന്നു നാടകവും കൂടാതെ സരസ് മേളയുടെ തീം സോങ്ങിന്റെ ദൃശ്യാവിഷ്കാരവും നിശാഗന്ധിയിൽ അരങ്ങേറും. പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറയും.

Content highlight
National Saras Mela 2022 from today onwards