പുതുതായി ചുമതലയേറ്റ കുടുംബശ്രീ ഭാരവാഹികളുമായി സംവദിച്ച് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന് മാസ്റ്റര്
- 86 views
കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുപ്പ് 18ന് പൂര്‍ത്തീകരിച്ചു. ഈ ജില്ലകളിലെ ഭാരവാഹികള്‍ തിങ്കളാഴ്ച (21-2-2022) ചുമതലയേറ്റു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള 1070 സി.ഡി.എസുകളില്‍ 1069 ലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. നേരത്തെ കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇതോടൊപ്പം അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 733 അയല്‍ക്കൂട്ടങ്ങള്‍, 133 ഊരുസമിതികള്‍, നാല് പഞ്ചായത്ത് സമിതികള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുത്തവരും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ 16,55,263 വനിതകള്‍ കുടുംബശ്രീ ത്രിതല സമിതിയുടെ ഭാരവാഹികളാവും.
കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളെ കണ്ടെത്തുന്നതിന് മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് 2022 ജനുവരി ഏഴിനാണ് ആരംഭിച്ചത്. ഇതു പ്രകാരം അയല്‍ക്കൂട്ടതലത്തില്‍ 14,16,675 ഉം, എ.ഡി.എസ്തലത്തില്‍ 2,14,005 ഉം ഭാരവാഹികളെ കണ്ടെത്തി. സി.ഡി.എസ് തലത്തില്‍ 1068 അധ്യക്ഷമാരും 1068 ഉപാധ്യക്ഷമാരും ഉള്‍പ്പെടെ 19453 ഭാരവാഹികളാണ് കുടുംബശ്രീ സംവിധാനത്തിലേക്ക് വരിക. കൂടാതെ അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളിലും ഊരുസമിതികളിലും തെരഞ്ഞെടുപ്പ് നടത്തിയതു വഴി 5128 വനിതകള്‍ ചുമതലയേറ്റിട്ടുണ്ട്.
ജനുവരി 25ന് 1070 കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി 26ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലകളെ എ.ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ എട്ടു ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള ഇടമലക്കുടിയില്‍ കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.
മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 10 വരെ തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണനമേളയായ സരസ് മേള 2022നായുള്ള ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം.
തിരുവനന്തപുരത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക തനിമയും സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. ലോഗോകള്‍ tvmsaras2022@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അവസാനതീയതി ഫെബ്രുവരി 28. ലോഗോയുടെ ഒറിജനല്‍ വര്‍ക്ക് ഫയല്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അയച്ച് നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം കുടുംബശ്രീയ്ക്ക് മാത്രമായിരിക്കും.
തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍.ആര്‍.എല്‍.എം) ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന സരസ് മേളകളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനായി എത്തിക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ലഭിക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായുണ്ടാകും.
മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2447552.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ ഭാഗമായി എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനാര്‍ത്ഥികള്‍.
കുടുംബശ്രീയുടെ ഡി.ഡി.യു-ജി.കെ.വൈ പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സിയായ (പി.ഐ.എ) വയനാട് ജില്ലയിലെ കല്‍പ്പറ്റ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലവ് ഗ്രീന്‍ അസോസിയേഷന്‍ മുഖേന രണ്ട് ബാച്ചുകളിലായി ഈ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 70 വിദ്യാര്‍ത്ഥികള്‍ എയറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ (എ.എ.എസ്.എസ്.സി) നടത്തുന്ന അസസ്‌മെന്റിലും മികച്ച സ്‌കോര്‍ നേടി വിജയം കൈവരിച്ചിരുന്നു. ഇവരില്‍ 44 പേര്‍ ഇതിനോടകം ജോലിയും നേടിക്കഴിഞ്ഞു.
എയര്‍ ഇന്ത്യ സാറ്റ്‌സ്, ബംഗളൂരു, ചെന്നൈ, കൊച്ചി എയര്‍പോര്‍ട്ടുകള്‍, ഗ്രൗണ്ട് ഗ്ലോബ് ഇന്ത്യ, സ്പീഡ്വിങ്‌സ് സര്‍വീസസ് എന്നിവിടങ്ങളിലായി കാര്‍ഗോ, റാമ്പ്, സെക്യൂരിറ്റി ഏജന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് ഇവര്‍ ജോലി സ്വന്തമാക്കിയത്.
*രചനകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2022'-സംസ്ഥാനതല കഥാരചന (മലയാളം) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000 10,000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായ രചനകള്‍ ഉണ്ടെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ അപ്രകാരം കണ്ടെത്തുന്ന അഞ്ചു പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും ട്രോഫിയും നല്‍കുന്നതാണ്. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. ഏറ്റവും മികച്ച രചനകള്‍ അയക്കുന്ന 40 പേര്‍ക്ക് മാര്‍ച്ച് 23, 24, 25 തീയതികളില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന'സര്‍ഗ്ഗം-2022' സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 മാര്‍ച്ച് പത്ത്.
സൃഷ്ടികള്‍, രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം
പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഒ
തിരുവനന്തപുരം-695 011
എന്ന വിലാസത്തില്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ ലഭ്യമാക്കേണ്ടതാണ്. ഇമെയില്‍, വാട്ട്‌സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/sargam2022 സന്ദര്‍ശിക്കുക.
കോവിഡ് - 19 വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച എട്ട് ജില്ലകളിലെ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി ഇന്ന് നടക്കും. തെരഞ്ഞെടുത്ത സി.ഡി.എസ് ഭരണസമിതി 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും.
സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ അയല്‍ക്കൂട്ടം, എ.ഡി.എസ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
2022 ജനുവരി 25ന് തെരഞ്ഞെടുപ്പ് നടത്തി, പുതിയ സി.ഡി.എസ് ഭരണസമിതി 26ന് ചുമതല ഏല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ ജില്ലകളെ എ,ബി,സി എന്നീ മൂന്ന് വിഭാഗങ്ങളിലായി തിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
ബി,സി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളില്‍ മുന്‍ നിശ്ചയിച്ചത് പോലെ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
ഗ്രാമനഗര ഭേദമന്യേ സമൂഹത്തിൽ പോഷകാഹാര കുറവിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിന് 2022 ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് കുടുംബശ്രീയുടെ "അമൃതം' ന്യൂട്രിമിക്സ് പദ്ധതിക്ക്. സംസ്ഥാനത്തെ അംഗൻവാടികളിലെ ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് മികച്ച പോഷകാഹാര ലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞതിനാണ് കുടുംബശ്രീക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. ്രെബഫുവരി അഞ്ചിന് ഒാൺലൈനായി സംഘടിപ്പിച്ച "റൈസ് വേൾഡ് സമ്മിറ്റ്-2022' ന്റെ സമാപന ചടങ്ങിൽ ഗ്ളെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ ആൻഡ് ഗ്ളെൻമാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ഷെറിൽ പിന്റോ അവാർഡ് പ്രഖ്യാപിച്ചു.
"ആഹാരക്രമം, വൈവിധ്യം, നൂതനം' എന്നതായിരുന്നു ഇത്തവണത്തെ അവാഡിന്റെ തീം. നൂതന മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് കുട്ടികൾ, മുതിർന്ന പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ആഹാരക്രമം മെച്ചപ്പെടുത്തി പോഷകാഹാര കുറവ് കാരണമുള്ള ആഘാതം ലഘൂകരിക്കുകയും അതുവഴി സമൂഹത്തിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകുകയാണ് അവാർഡിന്റെ ലക്ഷ്യം. അർബൻ എൻ.ജി.ഒ, റൂറൽ എൻ.ജി.ഒ ഒാപ്പൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഇതിൽ ഒാപ്പൺ വിഭാഗത്തിലാണ് കുടുംബശ്രീക്ക് അംഗീകാരം.
സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലുമുള്ള ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകളാണ്. ന്യൂട്രിമിക്സിന്റെ പോഷക മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർട്ടിഫിക്കേഷനും നടത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാശിശു വികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായും ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യയുമായും സഹകരിച്ച് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 18000 മെട്രിക് ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നുണ്ട്.കോവിഡ് ലോക്ക്ഡൗൺ കാലത്തും കുടുംബശ്രീയുടെ നേതൃത്വത്തിൽ അമൃതം ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും മുടക്കം കൂടാതെ നടപ്പാക്കിയിരുന്നു. യൂണിറ്റുകളുടെ പ്രവർത്തനമികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേഡിങ്ങ് നടപടികളും പൂർത്തിയാക്കിയിരുന്നു.
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകര്‍ക്കും കൃഷി സംഘങ്ങള്‍ക്കും ആശ്വാസമേകുന്നതിനായി നടത്തുന്ന കുടുംബശ്രീയുടെ 'കരുതല്‍' ഉത്പന്ന - വിപണന ക്യാമ്പെയ്‌ന്റെ രണ്ടാം ഘട്ടത്തില്‍ 2,20,59,650 രൂപയുടെ വിറ്റുവരവ്. 2021 നവംബര്‍ മാസത്തില്‍ തുടക്കമായ 2021-22 സാമ്പത്തികവര്‍ഷത്തെ ക്യാമ്പെയ്ന്‍ മുഖേന വിവിധ ഉത്പന്നങ്ങള്‍ അടങ്ങിയ 65,354 കിറ്റുകളും അയല്‍ക്കൂ ട്ടങ്ങളിലേക്ക് വിതരണം ചെയ്തു കഴിഞ്ഞു.
സംരംഭകരെയും കൃഷിസംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ നേരിട്ട സംരംഭങ്ങള്‍ പുരനരുജ്ജീവിപ്പിക്കുന്നതിനും കൂടുതല്‍ വിപണന അവസരം ഒരുക്കി ക്കൊടുക്കുന്നതിനുമായി 2020-21 സാമ്പത്തികവര്‍ഷം മുതലാണ് 'കരുതല്‍' ക്യാമ്പെയ്‌ന് തുടക്കമിട്ടത്. സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങള്‍ കിറ്റുകളിലാക്കി അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരുതല്‍ ക്യാമ്പെയ്‌നിലൂടെ നടക്കുന്നത്.
സി.ഡി.എസുകള്‍ മുഖേനയാണ് കരുതല്‍ ക്യാമ്പെയ്‌ന്റെ ഭാഗമായുള്ള കിറ്റുകളുടെ വിതര ണം നടത്തുന്നത്. അതാത് ജില്ലയിലെ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരങ്ങള്‍ ശേഖരിക്കുന്നതും സി.ഡി.എസുകളെ അറിയിക്കുന്നതും കിറ്റുകള്‍ തയാറാക്കുന്നതും ജില്ലാ മിഷനുകളാണ്. ഓരോ അയല്‍ക്കൂട്ടത്തിനും എത്ര കിറ്റുകള്‍ വേണമെന്നുള്ള വിശദാംശങ്ങള്‍ ആരാഞ്ഞ് ഇതനുസരിച്ചുള്ള ആവശ്യകതാ പട്ടിക തയാറാക്കി ജില്ലാ മിഷനുകളെ അറി യിക്കുക, പച്ചക്കറി കിറ്റുകള്‍ തയാറാക്കുക, അയല്‍ക്കൂട്ടങ്ങളിലേക്ക് കിറ്റുകള്‍ എത്തിക്കുക എന്നീ ചുമതലകള്‍ സി.ഡി.എസുകളും നിര്‍വഹിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക സമ്പാ ദ്യത്തില്‍ നിന്നാണ് കിറ്റുകളുടെ തുക നല്‍കുന്നത്. കിറ്റിന്റെ തുക പരമാവധി 20 തവണ കളായി അയല്‍ക്കൂട്ടാംഗങ്ങള്‍ അയല്‍ക്കൂട്ടത്തില്‍ തിരികെയടയ്ക്കുകയും ചെയ്യുന്നു.