എന്‍ ഊരില്‍ ശ്രദ്ധേയമായി ഗോത്രശ്രീ

Posted on Saturday, June 18, 2022

ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ പൂക്കോട് ഒരുക്കിയ ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ഗോത്രശ്രീ’ ട്രൈബല്‍ കഫറ്റീരിയ.

ജില്ലയിലെ ഗോത്രജനതയുടെ തനത് പാരമ്പര്യം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം ഒരുക്കി നല്‍കാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ പൈതൃക ഗ്രാമം. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ 25 ഏക്കര്‍ സ്ഥലത്താണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ സംഘമാണ് കുടുംബശ്രീയുടെ ഗോത്രശ്രീ കഫറ്റീരിയ നടത്തുന്നത്. ഒരു യുവതി ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുള്ളത്. തനത് വയനാടന്‍ വിഭവങ്ങള്‍ക്കൊപ്പം, ഊണ്, വനസുന്ദരി സ്‌പെഷ്യല്‍ ചിക്കന്‍, വിവിധ ഇലക്കറികള്‍, പുഴുക്ക്, കുമ്പിളപ്പം എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പത്ത് ദിവസം കൊണ്ട് ഗോത്രശ്രീ സംരംഭകര്‍ നേടിയത് രണ്ടരലക്ഷം രൂപയുടെ വരുമാനമാണ്!

‘ഗോത്രശ്രീ’ കഫറ്റീരിയ കൂടാതെ ഗോത്രശ്രീ കാര്‍ഷിക നേഴ്‌സറി, ഗോത്രശ്രീ ഔഷധ നേഴ്‌സറി, മസാലപ്പൊടികള്‍, അച്ചാറുകള്‍, കാപ്പിപ്പൊടി തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്ന ഗോത്രശ്രീ ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് കുടുംബശ്രീ സംരംഭങ്ങള്‍ കൂടി ഈ പൈതൃക ഗ്രാമത്തിലുണ്ട്.

 

gothrashree

 

Content highlight
Kudumbashree's 'Gothrashree' Tribal Cafeteria becomes the focal point of 'Ente Ooru' Tribal Heritage Village

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

Posted on Saturday, June 18, 2022

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് നൂറു കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്ലെറ്റുകൾ നടത്തുന്ന വനിതകളും ഉൽപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 79 ലക്ഷം കിലോ​ഗ്രാം ചിക്കൻ ഈ കാലയളവിൽ ഉത്പാദിപ്പിച്ച് ഔട്ട്ലെറ്റുകളിലൂടെ വിപണനം നടത്തി.

2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നുകൊണ്ട് കുടുംബശ്രീ മുഖേന ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻറെ അമ്പത് ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് ഉത്പാദനം, വിപണനം, വിതരണം എന്നിവയ്ക്ക് ഏകീകൃത പിന്തുണാ സംവിധാനമൊരുക്കുന്നതിൻറെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും കേരള ചിക്കൻ പദ്ധതിയുടെ കീഴിൽ രൂപീകരിച്ചു.

പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കൻറെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 കേരള ചിക്കൻ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നു.

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകൾക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നൽകുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഇവയെ ഔട്ട്ലെറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ ഓരോ സംരംഭകർക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നു. ഔട്ട്ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000/- രൂപ വീതവും ലഭിക്കുന്നു.

2017 നവംബറിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ സംരംഭകർക്ക് വളർത്തുകൂലി ഇനത്തിൽ 9.30 കോടി രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക് 11.05 കോടി രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം 50 സംരംഭകർക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്നും സബ്സിഡി ഇനത്തിൽ 24 ലക്ഷം രൂപയും ലഭ്യമായി. നാളിതുവരെ 42.68 ലക്ഷം കോഴിക്കുഞ്ഞുങ്ങളെയും കർഷകർക്ക് വിതരണം ചെയ്തു.

2019 ജൂൺ മുതൽ ഫാമുകളും ഔട്ട്ലെറ്റുകളും മുടക്കം കൂടാതെ പ്രവർത്തിച്ചുവരുന്നതിനാൽ കോവിഡ് കാലത്തും സംരംഭകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമാണ്. ഈ കാലയളവിൽ മാത്രം സംരംഭകർക്ക് ആറുകോടി രൂപ വരുമാനമായി ലഭിച്ചു. ബ്രോയിലർ ഫാമുകൾ നടത്തുന്ന കർഷകർക്ക് ആവശ്യമായ പിന്തുണകൾ ലഭ്യമാക്കുന്നതിനും ഉൽപാദന വിപണന മേഖലകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഇതിനായി ഫാമുകൾ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലും അഞ്ച് വീതം മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, ഫാം സൂപ്പർവൈസർമാർ, രണ്ടു വീതം ലിഫ്റ്റിങ്ങ് സൂപ്പർവൈസർമാർ എന്നിവർ ഉൾപ്പെട്ട ടീമും പ്രവർത്തിക്കുന്നു. കൂടാതെ കർഷകരുടെ സഹായത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

നിലവിൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് പൗൾട്രി പ്രോസസിംഗ് പ്ലാൻറിൻറെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം പ്രതിവർഷം 1000 ബ്രോയിലർ ഫാമുകളും 500 ഔട്ട്ലെറ്റുകളും ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കേരള ചിക്കൻ ബ്രോയിലർ ഫാമുകളും ഔട്ട്ലെറ്റുകളും പ്രവർത്തനം ആരംഭിച്ചുകൊണ്ട് സ്ത്രീകൾക്ക് തൊഴിലും അതുവഴി പ്രാദേശിക സാമ്പത്തിക വികസനവും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി കാര്യക്ഷമമായ ഉൽപാദനം, മാംസ സംസ്കരണം, വിതരണം, വിപണനം എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകി അഞ്ചുവർഷത്തെ വിശദമായ കർമ്മപദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. പേരൻറ് ബ്രീഡർ ഫാമുകൾ, ഹാച്ചറികൾ, കോൾഡ് സ്റ്റോറുകൾ, ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകൾ, മാലിന്യ സംസ്കരണ പ്ലാൻറുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഈ വർഷം നാല് ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിവരികയാണ്.

kc

 

Content highlight
sales turnover of 100 crores through kudumbashree kerala chicken

കുടുംബശ്രീയെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്

Posted on Wednesday, June 8, 2022

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ, ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്. കേരളത്തിന്റെയും കർണ്ണാടകയുടെയും ചുമതല വഹിക്കുന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി പ്രവര്ത്തിക്കുന്ന അന ഇതാദ്യമായാണ് കുടുംബശ്രീ സന്ദർശിക്കുന്നത്.

   ഔദ്യോഗിക സന്ദര്ശനവുമായി ബന്ധപ്പെട്ട് ജൂൺ 7ന് ഉച്ചയോടെയാണ് അന എത്തിയത്. രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് മഞ്ജു നാഥ്,   ഇന്വേഡ് ഇന്വെസ്റ്റ്മെന്റ് ഉപദേഷ്ടാവ് ഉപാസന ശ്രീകാന്ത് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.  നഗരസഭാ പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭം സന്ദർശിക്കണമെന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ആവശ്യത്തെ തുടർന്ന് കഴക്കൂട്ടം പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇവിടെയെത്തിയ അന ഷോബോൾട്ടിനെയും സംഘത്തെയും കുടുംബശ്രീക്കു വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ്, പ്രോഗ്രാം ഓഫീസർ ജഹാംഗീര്,  സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ പ്രിയാ പോൾ, കെ.ബി സുധീർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി എന്നിവർ ചേർന്നു സ്വീകരിച്ചു.
 
  സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭമാണ് തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് ഒന്നിലെ പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്റർ. മഹാലക്ഷ്മി അയൽക്കൂട്ട അംഗങ്ങളായ  സന്ധ്യ, വത്സല, ദീപ, സജിത എന്നിവർ ചേർന്നാണ് സംരംഭം നടത്തുന്നത്. ഒന്നരയോടെ യൂണിറ്റിലെത്തിയ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും സംഘവും സംരംഭകരെയും കുടുംബശ്രീ ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടു. അതിനു ശേഷം നടത്തിയ യോഗത്തിൽ ഉപജീവന സാമൂഹ്യ സുരക്ഷാ മേഖലകളിലടക്കം സംസ്ഥാനത്ത് കുടുംബശ്രീ നടത്തി വരുന്ന പ്രമുഖ പദ്ധതികളെ സംബന്ധിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ് വിശദീകരിച്ചു.

സംരംഭകർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി, എൻ.യു.എൽ.എം കമ്മ്യൂണിറ്റി ഓർഗനൈസർ ദീപാ ഹരിനാരായണൻ, എ.ഡി.എസ് സെക്രട്ടറി അജിത.എൽ, മെമ്പർ സെക്രട്ടറി ലേഖാ കുമാരി എന്നിവരുമായും അന ഷോബോൾട്ട് സംവദിച്ചു. ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിന്റെ പ്രവർത്തനരീതികളും സംരംഭം തുടങ്ങാനുള്ള പ്രചോദനം എന്തായിരുന്നുവെന്നും ചോദിച്ചറിഞ്ഞ അന സി.ഡി.എസ് അധ്യക്ഷയുടെ ചുമതലകളെക്കുറിച്ചും  ആശയവിനിമയം നടത്തി.

  കുടുംബശ്രീ മുഖേന ഉപജീവന മേഖലയിൽ നടപ്പാക്കുന്ന സംരംഭങ്ങളുടെ വൈവിധ്യം, സാമൂഹ്യസുരക്ഷാ മേഖലയില് നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ അന ഷോബോൾട്ട് സംതൃപ്തി രേഖപ്പെടുത്തി. പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പ്രതിസന്ധി എന്നിവയെ അതിജീവിക്കുന്നതിൽ സാമൂഹിക പ്രതിബദ്ധതയോടെ അണിനിരന്നു കൊണ്ട് അയല്ക്കൂട്ട വനിതകൾ കാഴ്ച വച്ച പ്രവർത്തനങ്ങളും അന ഷോബോൾട്ടിനെ ആകർഷിച്ചു. സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, പദ്ധതികൾ, ഇതരസംസ്ഥാനങ്ങളിൽ കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ സ്ത്രീകൾ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന രീതിയും അതുവഴി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ അവരുടെ മുന്നേറ്റവും ദൃശ്യപരതയും അഭിനന്ദനാർഹമാണെന്നും അന പറഞ്ഞു. സിറ്റി മിഷൻ മാനേജർ ഷിജു ജോൺ, ജിപ്സ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.    

 

brtsh


 

Content highlight
British Deputy high commissioner paid a visit to Kudumbashree

ഒരേ ഒരു ഭൂമി'ക്കായി ഒന്ന് ചേര്‍ന്ന് കുടുംബശ്രീ

Posted on Wednesday, June 8, 2022
വൃക്ഷത്തൈ നടീല്, ക്യാമ്പെയ്നുകള്, സെമിനാറുകള്, മുന്കാല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്ക്കൊപ്പമുള്ള ഫോട്ടോ മത്സരം, പാഴ് വസ്തുക്കള് കൊണ്ട് കൗതുക വസ്തു നിര്മ്മാണ മത്സരം, പരിസര ശുചീകരണ പരിപാടികള് എന്നിങ്ങനെയുള്ള വിവിധ പ്രവര്ത്തനങ്ങളിലൂടെ ജൂണ് അഞ്ചിലെ ലോക പരസ്ഥിതിദിനം കുടുംബശ്രീ അംഗങ്ങള് ആഘോഷമാക്കി.
 
'ഒരേ ഒരു ഭൂമി' എന്നതായിരുന്നു ഈ വര്ഷത്തെ ലോക പരസ്ഥിതിദിനത്തിന്റെ ആപ്തവാക്യം. ഹരിതം ഹരിതാഭം (മലപ്പുറം), കാവല് മരം (ഇടുക്കി), വീട്ടിലൊരു ചെറു നാരകം (കണ്ണൂര്), ഒരു തൈ (പത്തനംതിട്ട) എന്നിങ്ങനെയുള്ള ക്യാമ്പെയ്‌നുകളാണ് വിവിധ ജില്ലകള് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ചത്.
 
അയല്ക്കൂട്ടാംഗങ്ങള് പരിസ്ഥിതിദിനാചരണ പ്രതിജ്ഞയെടുത്തു. ബാലസഭകളും ഓക്‌സിലറി ഗ്രൂപ്പുകളും ജെന്ഡര് റിസോഴ്‌സ് സെന്ററുകളുമെല്ലാം കേന്ദ്രീകരിച്ച് വിവിധ പരിപാടികള് ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
envenv2

 

Content highlight
Kudumbashree members unite for 'Only One Earth'

കുടുംബശ്രീ ബാലസഭാ അംഗങ്ങള്‍ക്കായി 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

'കിളിക്കൂട്ട'ത്തില്‍ ചേര്‍ന്ന് അവധിക്കാലം ആഘോഷമാക്കാന്‍ 45 ബാലസഭാ അംഗങ്ങള്‍ തൃശ്ശൂര്‍ കിലയില്‍ ഒത്തു കൂടി. കൗതുകവും വിസ്മയവും ഒളിപ്പിച്ച കണ്ണുകളുമായി വിദഗ്ധരുടെ ക്ലാസ്സുകള്‍ കേട്ടു, ആശയങ്ങള്‍ പങ്കിട്ടു. കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തികരിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ഈ ക്യാമ്പ് സംഘടിപ്പിച്ചത്. മേയ് 27 മുതല്‍ 29 വരെയായിരുന്നു ക്യാമ്പ്.  

  ക്യാമ്പിന്റെ ഉദ്ഘാടനം നോവലിസ്റ്റും കഥാകൃത്തുമായ ഇ. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കിലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പീറ്റര്‍ എം. രാജ് അധ്യക്ഷനായിരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് വീതം ബാലസഭാംഗങ്ങളും അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള ബാല ഗോത്രസഭകളില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും ഉള്‍പ്പെടെ ആകെ 45 കൂട്ടുകാരാണ് കുടുംബശ്രീയുടെ 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

  പ്രകൃതിയിലേക്ക് തുറക്കുന്ന ക്യാമറക്കണ്ണുകള്‍ എന്ന വിഷയത്തില്‍ ഡോ. സന്ദീപ് ദാസ്, അവനവന്‍ അവളവള്‍ പിന്നെ അവരവരും എന്ന വിഷയത്തില്‍ ഡോ. കെ.പി.എന്‍ അമൃത, ആയിരം കാന്താരി പൂത്ത കാലം എന്ന വിഷത്തില്‍ പ്രൊഫ.കെ. പാപ്പുട്ടി, ഭാവിയുടെ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ അരുണ്‍ രവി എന്നിവര്‍ ആദ്യ ദിനം ക്ലാസ്സുകളെടുത്തു.

  ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനി ലിബ്‌നി എന്നിവര്‍ സംസാരിച്ചു.

balasabha

 

Content highlight
'Kilikootam' - Kudumbashree organised three Day Summer Camp for Balasabha members organized

യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍

Posted on Tuesday, May 31, 2022

മൂന്ന് ദിനങ്ങൾ മുപ്പത്തെട്ട് മത്സരങ്ങള്‍ അട്ടപ്പാടിയിലെ യുവാക്കളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗില്‍ യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍. മേയ് 25ന് നടന്ന ഫൈനലില്‍ ന്യൂ മില്ലേനിയം എഫ്.സി ആനവായെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന്  കീഴടക്കിയാണ് അവർ ചാമ്പ്യന്‍  പട്ടം സ്വന്തമാക്കിയത്. 

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും  സമാപനച്ചടങ്ങിൽ പാലക്കാട് ജില്ലാ കളക്ടര്‍  മൃണ്‍മയി ജോഷി ഐ.എ.എസ് വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ന്യൂ മില്ലേനിയം ക്ലബ്ബിന് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനത്തെത്തിയ അനശ്വര എഫ്.സി അബ്ബന്നൂരിന് 2000 രൂപ ക്യാഷ് അവാര്‍ഡും കളക്ടർ സമ്മാനിച്ചു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലീഗ് മേയ് 23നാണ് ആരംഭിച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ കായിക പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള മികച്ച അവസരമേകിയ ലീഗില്‍ 38 ടീമുകള്‍ പങ്കെടുത്തു. മദ്യത്തിനും ലഹരിക്കും അടിമപ്പെടാൻ അനുവദിക്കാതെ കായികശേഷിയും മികവും ലഭ്യമാക്കി ആരോഗ്യമുള്ള യുവസമൂഹത്തെ വാർ‍ത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ലീഗ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിൽ പട്ടികവർഗ്ഗ മേഖലയിലെ യുവാക്കൾക്കായി ഇത്തരത്തിൽ ഫുട്ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതും ഇതാദ്യമാണ്. 
ലീഗിലെ ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫൻഡർ, ടോപ്പ് ഗോൾ സ്കോറർ, ഫൈനലിലെ ബെസ്റ്റ് പ്ലെയർ, എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ് എന്നീ അവാർഡുകൾ കളക്ടറും ജനപ്രതിനിധികളും ഉദയോഗസ്ഥരും ചേർന്ന് സമ്മാനിച്ചു.

‍ അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകന്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്‍ റ്മാർ‍, സെക്രട്ടറിമാർ‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
UFC Pottikkal become the winner of the first season of Attappady Tribal Football League

അട്ടപ്പാടിയില്‍ ‘വേനല്‍ പറവകള്‍’ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാല വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാലഗോത്രസഭാംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി വേനല്‍ പറവകള്‍’ വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലെ വിവിധ ഊരുകളിലെ ബാല ഗോത്രസഭകളില്‍ അംഗങ്ങളായ 400 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കക്കുപടി ബി.ആര്‍. അംബേദ്കര്‍ ട്രെയിനിങ് സെന്ററിലായിരുന്നു എട്ട് ദിനം നീണ്ടുനിന്ന ക്യാമ്പ്.

ആശയ വിനിമയ കല, നേതൃത്വ പാടവം, പഴമയുടെ പാട്ടുകള്‍, എന്നി വിഷയങ്ങളില്‍ നിഖില്‍, ജോസ്‌ന, അരുണ്‍ ചന്ദ്രന്‍ തുടങ്ങിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് സമിതി, ഊരുസമിതി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

മേയ് 9 ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര ഏലച്ചുവഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി പ്രത്യേക പദ്ധതി പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബി.എസ് മുഖ്യാതിഥിയായി. ബിനില്‍ കുമാര്‍ സ്വാഗതവും സുധീഷ് മരുതലം നന്ദിയും പറഞ്ഞു.

Content highlight
Venal Paravakal' Summer Camp organized at Attappadyen

തിരുനെല്ലിയില്‍ ‘നൂറാങ്കി’ന് തുടക്കം

Posted on Wednesday, May 25, 2022

കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം ഊരില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ നടീല്‍ ഉത്സവം മേയ് 10ന് സംഘടിപ്പിച്ചു. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും കൂടാതെ പുതു തലമുറയ്ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച ‘നൂറാങ്ക്’ പദ്ധതിയുടെ ഭാഗമായാണ് കിഴങ്ങുവര്‍ഗ്ഗ കൃഷി നടത്തുന്നത്. 300ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നു.

  ഇരുമ്പുപാലം ഊരിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. സി.ഡി.എസ് ചെയര്‍ പേഴ്‌സണല്‍ സൗമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുക്കിയ സ്വാഗതം ആശംസിച്ചു. വത്സല, ടി.സി. ജോസഫ്, ഷഫ്ന എം.എസ്, പി. ജെ. മാനുവല്‍ എന്നിവര്‍ ആശംസ അറിയിച്ചു. തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

trnlly

 

Content highlight
'Noorang' Programme starts at Thirunellyml

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

Posted on Tuesday, May 24, 2022

അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ മെസ്സിമാര്‍ക്കും റൊണാള്‍ഡോമാര്‍ക്കുമെല്ലാം തങ്ങളുടെ ഫുട്‌ബോള്‍ പ്രതിഭ തെളിയിക്കാനുള്ള അവസരം നല്‍കി അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗുമായി കുടുംബശ്രീ.

അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള സെവന്‍സ് ഫുട്‌ബോള്‍ ലീഗ് 23ന് കിക്കോഫ് ചെയ്തു. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഫൈനല്‍ 25ന് നടക്കും.

ലീഗിന്റെ ലോഗോ പ്രകാശനം മേയ് 19ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചിരുന്നു. യുവജനക്ഷേമ ബോര്‍ഡ്, പട്ടികവര്‍ഗ്ഗ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികവര്‍ഗ്ഗ യുവജന ക്ലബ്ബുകള്‍ക്കും യുവശ്രീ ഗ്രൂപ്പുകള്‍ക്കുമാണ് ഫുട്‌ബോള്‍ ലീഗില്‍ മത്സരിക്കുന്നതിന് അവസരമുള്ളത്.

attappadi

 

Content highlight
atfl kick satarted