വാര്‍ത്തകള്‍

സേവന മേഖലയില്‍ മുന്നേറാന്‍ കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Friday, August 2, 2019

*  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണതിന് കരുത്തേകാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ വരുന്നു. ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങ്, പ്ളമ്പിങ്ങ്, മേസണ്‍റി എന്നീ മേഖലകളിലാണ് കുടുംബശ്രീ മുഖേന പരിശീലനം നേടിയ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകളുടെ സേവനം ലഭ്യമാകുക. ഇവരുടെ സംസ്ഥാനതല സംഗമം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂലൈ 26ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു.

നിലവില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നാല്‍പ്പത്തിരണ്ടിയിരത്തിലധികം പേരാണ് എറൈസ്  പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പ്ളമ്പിങ്ങ്, ഇലക്ട്രിക്കല്‍  വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങില്‍ പരിശീലനം നേടി കഴിഞ്ഞു. ഇവരെ ഉള്‍പ്പെടുത്തി ഇപ്പോള്‍ സംസ്ഥാനത്താകെٹ78 മള്‍ട്ടി ടാസ്ക് ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്.  ഇവര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കി. രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് റിപ്പയറിങ്ങിനായി ടൂള്‍കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയുമടക്കം വായ്പയും നല്‍കാന്‍ കുടുംബശ്രീ ഉദ്ദേശിക്കുന്നുണ്ട്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തുടര്‍പരിശീലനവും അടുത്ത ഘട്ടത്തില്‍ ഇവര്‍ക്കായി കുടുംബശ്രീ ലഭ്യമാക്കും. ഇതിനായി കേരളത്തിലെ 16 ഗവ.ഐ.ടി.ഐ സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്.   ഇപ്രകാരം രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന  മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക. ഈ വര്‍ഷം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടീമെങ്കിലും രൂപീകരിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

പ്രളയത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഉപജീവന സര്‍വേയിലൂടെ ഈ മേഖലകളില്‍ കൂടുതല്‍ അവസരങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 50000 പേര്‍ക്ക് പരിശീലനം നല്‍കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കുന്ന എറൈസ് പദ്ധതി കുടുംബശ്രീ ആരംഭിച്ചത്. പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി മെച്ചപ്പെട്ട ഉപജീവന പദ്ധതികളൊരുക്കുന്നതിന്‍റെ ഭാഗമായാണിത്. ആളുകളുടെ ആവശ്യാനുസരണം വീടുകളില്‍ പോയി റിപ്പയര്‍ ചെയ്തു കൊടുത്തുകൊണ്ട് മികച്ച രീതിയിലുള്ള വരുമാനം നേടാന്‍ കഴിയുന്നവരായി മള്‍ട്ടി ടാസ്ക് ടീം അംഗങ്ങളെ സജ്ജമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  
   
എറൈസ് സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലൂടെ പരമാവധി ആളുകള്‍ക്ക് പരിശീലനം നല്‍കി അവര്‍ക്ക് മികച്ച തൊഴിലും  സുസ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പറഞ്ഞു.ഇതു കൂടാതെ നിര്‍മാണമേഖലയില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങളും ഇവര്‍ക്കായി പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ട്.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വാഗതം ആശംസിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഷിബു എന്‍.പി, സുചിത്ര എന്നിവര്‍ ക്ളാസ് നയിച്ചു. ടീം അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഈ മേഖലയില്‍ തങ്ങളുടെ അനുഭവങ്ങള്‍പങ്കു വച്ചു. മള്‍ട്ടി ടാസ്ക് ടീമിലെ മുന്നൂറിലേറെ അംഗങ്ങള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
 

multi task team

 എറൈസ് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ മള്‍ട്ടി ടാസ്ക് ടീം അംഗങ്ങള്‍   

 

 

Content highlight
കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയാകും: മന്ത്രി എ.സി. മൊയ്തീന്‍

Posted on Thursday, July 25, 2019

          * ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ്, ബ്രോയ്ലര്‍ പേരന്‍റ് സ്റ്റോക്ക് ഫാം എന്നിവയുള്‍പ്പെടെയുള്ള ആദ്യ മേഖലാ കേന്ദ്രം കഠിനംകുളത്ത്

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബ്രോയ്ലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമിന്‍റെ ശിലാസ്ഥാപനം വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവും നിര്‍വഹിച്ചു. സെപ്റ്റംബറോടെ 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന പേരില്‍ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ കീഴിലുള്ള മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്(കെ.ബി.എഫ്.പി.സി.എല്‍) രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്.


    കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി മിതമായ നിരക്കില്‍ ആവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനു പുറത്തു നിന്നും എത്തുന്ന ഇറച്ചിക്കോഴിക്ക് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പന്നം ലഭ്യമാക്കിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി 1000 കോഴികളെ വീതം വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും മികച്ച സംരംഭകരാക്കി മാറ്റുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ മൂന്നു മേഖലാ കേന്ദ്രങ്ങളിലും പ്രോസസിങ്ങ് യൂണിറ്റുകളും ബ്രോയ്ലര്‍ പേരന്‍റ്സ്റ്റോക്ക്  ഫാമുകളും ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയെ ഉല്‍പാദിപ്പിച്ച് വിപണനം നടത്താന്‍ കഴിയും. ഇതോടൊപ്പം സംസ്ഥാനത്ത് കേരള ചിക്കന്‍റെ വിപണനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലകള്‍ തോറും ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതോടെ ആ മേഖലയിലും നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കും. ഗുണനിലവാരം കൊണ്ടും വനിതകള്‍ക്ക് തൊഴില്‍ ലഭ്യത കൊണ്ടും ഏറെ പ്രയോജനകരമായ പദ്ധതിയായി കേരള ചിക്കന്‍ പദ്ധതി മാറും. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി  സംരംഭകത്വമേഖലയില്‍ കുടുംബശ്രീയെ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

    ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന്  മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായതിന്‍റെ 25 ശതമാനം മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്. കേരള ചിക്കന്‍ പദ്ധതി വഴി ഗുണനിലവാരമുള്ള കോഴിയിറച്ചിയുടെ ഉല്‍പാദനവും വിപണനവും ശക്തമാക്കുന്നതിനും കര്‍ഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


   മലയാളിക്ക് ഗുണനിലവാരമുളള ചിക്കന്‍ ലഭ്യമാക്കുന്നതോടൊപ്പം നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരങ്ങളൊരുക്കി കൊണ്ട് ഈ മേഖലയില്‍ മികച്ച വനിതാ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു.

   കേരളത്തില്‍ തന്നെ ആദ്യത്തെ ഐ.എസ്.ഓ 22000 സര്‍ട്ടിഫൈഡ് പൗള്‍ട്രി പ്രോസസിങ് പ്ലാന്‍റാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഠിനംകുളത്ത് തുടങ്ങുന്നത്. പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ മണിക്കൂറില്‍ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാന്‍ കഴിയും.  കൂടാതെ ബ്രീഡര്‍ ഫാമുകള്‍ വഴി ആഴ്ചയില്‍ 60000 കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കാന്‍ കഴിയും.

     കെ.ബി.എഫ്.പി.സി.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ പ്രസന്ന കുമാരി സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും പ്രോഗ്രാം ഓഫീസര്‍ നികേഷ് കിരണ്‍ വിഷയാവതരണവും നടത്തി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഫെലിക്സ്, കുടുംബശ്രീ  ഡയറക്ടര്‍ ആശാ വര്‍ഗീസ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.സുനില്‍ കുമാര്‍ പി.സി, കെ.ബി.എഫ്.പി.സി.എല്‍ ഡയറക്ടര്‍മാരായ ഉഷാറാണി, ഷൈജി  എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു കൃതജ്ഞത അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് 'കെ.ബി.എഫ്.പി.സി.എല്‍-കേരളത്തിലെ ബ്രോയ്ലര്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ' എന്ന വിഷയത്തില്‍ സംരംഭകര്‍ക്കായി സെമിനാറും സംഘടിപ്പിച്ചു.

 

    

 

Content highlight
ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

നഗരങ്ങളില്‍ 12000 യുവതീയുവാക്കള്‍ക്ക് കൂടി സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

Posted on Tuesday, July 23, 2019

·    35 പരിശീലന ഏജന്‍സികളുമായി ധാരണയിലെത്തി
·    എട്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുതല്‍ പരിശീലനത്തില്‍ പങ്കെടുക്കാം

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി നഗരപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുന്ന എംപ്ലോയ്‌മെന്റ് ത്രൂ സ്‌കില്‍ ട്രെയ്‌നിങ് ആന്‍ഡ് പ്ലേസ്‌മെന്റ് (ഇഎസ്ടിപി) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നാം ഘട്ട ത്തില്‍ 93 നഗരങ്ങളിലെ 12000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 35 പരിശീലന ഏജന്‍സികളുമായി കുടുംബശ്രീ ധാരണയിലെത്തി. കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

  2016ലാണ് എന്‍യുഎല്‍എമ്മിന്റെ ഭാഗമായി കുടുംബശ്രീ നൈപുണ്യ പരിശീലനം നല്‍കി തുടങ്ങിയത്. ഇതുവരെ 16000 പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. എട്ടാം ക്ലാസ്സ് മുതല്‍ ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാനാകും. മൂന്ന് മാസം മുതല്‍ എട്ടരമാസം വരെ കാലാവധിയുള്ള കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) സര്‍ട്ടിഫിക്കറ്റാകും ലഭിക്കുക. 12000ത്തില്‍ 5300 പേര്‍ക്ക് റസിഡന്‍ഷ്യല്‍ രീതിയില്‍ പരിശീലനം നേടാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.

   അതാത് നഗരസഭകളിലെ കുടുംബശ്രീയുടെ സിഡിഎസ് ഓഫീസുകളില്‍ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസില്‍ നിന്നോ 155330 എന്ന ടോള്‍ഫ്രീ നമ്പരില്‍ (കുടുംബശ്രീ എന്‍യുഎല്‍എം നൈപുണ്യ പരിശീലനത്തിനായുള്ള പ്രത്യേക നമ്പര്‍) നിന്നോ വിശദ വിവരങ്ങള്‍ ലഭിക്കും. വിവരസാങ്കേതിക വിദ്യ, ടെലികോം, ഓട്ടോമോട്ടീവ്, ടൂറിസം, അക്കൗണ്ടിങ്, ഇലക്ട്രോണി ക്‌സ്, ആയുര്‍വേദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കോഴ്‌സുകളുണ്ട്. അക്കൗണ്ടന്റ്, ഫീല്‍ഡ് എഞ്ചിനീയര്‍- ഇലക്ട്രോണിക്‌സ്, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയര്‍ സോഫ്ട്‌വെയര്‍ ഡെവല പ്പര്‍, ഫാഷന്‍ ഡിസൈനര്‍, കാഡ് ടിസൈനര്‍ തുടങ്ങിയ 54 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു.

  ചടങ്ങില്‍ എന്‍യുഎല്‍എം പ്രൊജക്ട് അസിസ്റ്റന്റ് അഞ്ജു ആനന്ദ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ പി. രാജേഷ് കുമാര്‍, എസ്. മേഘ്‌ന എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് അസിസ്റ്റന്റ് അദിതി മോഹന്‍ നന്ദി പറഞ്ഞു.

 

Content highlight
Kudumbashree-NULM- Employment through Skill trainiing and placement -Free Training

ബാങ്ക് ലിങ്കേജ് മേഖലയിലെ സമഗ്ര മികവ്, കുടുംബശ്രീക്കും സി.ഡി.എസുകള്‍ക്കും നബാര്‍ഡിന്‍റെ സംസ്ഥാനതല അവാര്‍ഡ്

Posted on Friday, July 19, 2019

2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്ക് മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീക്ക്  ലഭിച്ചു.

നബാര്‍ഡിന്‍റെ മുപ്പത്തിയെട്ടാം സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് നബാര്‍ഡ് റീജിയണല്‍ ഓഫീസില്‍  സംഘടിപ്പിച്ച ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജിജി. ആര്‍.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ നായര്‍ വി.എസ്, നീതു പ്രകാശ് എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

2018-19 സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍ക്കായി 4132 കോടി രൂപയുടെ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ് ലഭിച്ചത്. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ബാങ്കുകളുമായുള്ള ഏകോപനം ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതും ശ്രദ്ധേയ നേട്ടമായി.. അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിലൂടെ അവര്‍ക്ക് ഉപജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായകരമായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്. ഇതില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 540 അയല്‍ക്കൂട്ടങ്ങളില്‍ 9430 സ്ത്രീകള്‍ അംഗങ്ങളാണ്. ഇതില്‍ 385 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി 8.14 കോടി രൂപയോളം ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് ഇവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

പൂതാടി ഗ്രാമപഞ്ചായത്തില്‍ 22 വാര്‍ഡുകളിലായി 540 അല്‍ക്കൂട്ടങ്ങളും ഇതില്‍ 7894 അംഗങ്ങളുമുണ്ട്. ഇതിലെ 199 അയല്‍ക്കൂട്ടങ്ങള്‍ക്ക്  18 കോടി രൂപയുടെ ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനു പുറമേ കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ടു കോടി രൂപയുടെ ബാങ്ക് വായ്പയും ലഭ്യമാക്കാന്‍ സി.ഡി.എസിനു കഴിഞ്ഞു. കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് തൊഴില്‍ മേഖല ശക്തിപ്പെടുത്താന്‍ ഈ ലിങ്കേജ് വായ്പ സഹായകമായി. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ 128 അയല്‍ക്കൂട്ടങ്ങള്‍ക്കായി പതിനൊന്ന് കോടിയിലേറെ രൂപയുടെ ലിങ്കേജ് വായ്പയാണ് സിഡിഎസ് മുഖേന  ലഭ്യമാക്കിയത്.

വള്ളിക്കുന്ന് സി.ഡി.എസിനെ പ്രതിനിധീകരിച്ച് ചെയര്‍പേഴ്സണ്‍ ഷീബ, വൈസ് ചെയര്‍പേഴ്സണ്‍ ശാരദ കെ.ടി, കണ്‍വീനര്‍മാരായ വല്‍സല. ഓ,  രജനി, ഗീത, കമല, പൂതാടി സി.ഡി.എസിനു വേണ്ടി ചെയര്‍പേഴ്സണ്‍ ബിന്ദു പി.കെ, വെളിയനാടിനു വേണ്ടി ചെയര്‍പേഴ്സണ്‍ രമ്യ സന്തോഷ്, വൈസ് ചെയര്‍പേഴ്സണ്‍ യശോദ. കെ.ജി, അക്കൗണ്ടന്‍റ് സന്തോഷ്കുമാര്‍ എന്നിവര്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസനില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു.

Content highlight
ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്

പ്രളയബാധിതര്‍ക്കായി 36 വീടുകള്‍ നിര്‍മിക്കാന്‍ കുടുംബശ്രീക്ക് ഹഡ്കോ രണ്ടു കോടി രൂപ നല്‍കും

Posted on Friday, July 12, 2019

തിരുവനന്തപുരം:  പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തെ 36 കുടുംബങ്ങള്‍ക്ക്    വീടു നിര്‍മിച്ചു നല്‍കാന്‍ ഹഡ്കോ കുടുംബശ്രീയ്ക്ക്  രണ്ടു കോടി രൂപ നല്‍കും. ഹഡ്കോയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണിത്.  പ്രളയത്തില്‍ പൂര്‍ണമായും വീടു നഷ്ടപ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടു നിര്‍മിക്കുന്നതിനായി ധനസഹായം നല്‍കണമെന്നുള്ള കുടുംബശ്രീയുടെ ആവശ്യപ്രകാരമാണ് ഹഡ്കോ ഫണ്ട് അനുവദിച്ചത്.  പദ്ധതി തുകയുടെ ആദ്യ ഗഡുവായി ഹഡ്കോ 33.6 ലക്ഷം രൂപ കുടുംബശ്രീക്ക് കൈമാറി.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നീ നഗരസഭകളിലും  ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുക. ഇതു പ്രകാരം രണ്ടു  നഗരസഭയിലും  പഞ്ചായത്തിലും 12 വീടുകള്‍ വീതം ആകെ 36 വീടുകള്‍ നിര്‍മിക്കും. കുടുംബശ്രീയുടെ തന്നെ വനിതാകെട്ടിട നിര്‍മാണ യൂണിറ്റുകള്‍ മുഖേനയായിരിക്കും ഈ 36 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതു സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീനാ ഫീലിപ്പോസ് എന്നിവര്‍ നേരത്തേ ഒപ്പു വച്ചിരുന്നു.   

പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരെ സംബന്ധിച്ച സര്‍വേ നടത്തിയതില്‍ നിന്നും സര്‍ക്കാര്‍ തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 36 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഭവന നിര്‍മാണത്തിനായി ഹഡ്കോ സാമ്പത്തിക സഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഭവനം നിര്‍മിക്കാന്‍ 5.6 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ആദ്യ ഗഡു നല്‍കിയതിനു പുറമേ പദ്ധതി നടപ്പാക്കാനാവശ്യമായ ബാക്കി ഫണ്ട് ഹഡ്കോയില്‍ നിന്നും കുടുംബശ്രീക്ക് ലഭ്യമാകുന്ന മുറയ്ക്ക് ഈ തുക പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ ജില്ലാ മിഷനുകളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യും. ഈ തുക ഉപയോഗിച്ച്  ഗുണനിലവാരമുള്ള കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങി വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളെ കൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഭവനനിര്‍മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും മേല്‍നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുമുള്ള ചുമതല കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കായിരിക്കും. ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കി 36 വീടുകളും ഗുണഭോക്താക്കള്‍ക്ക്  കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  ആറ് മാസത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.  

ഹഡ്കോയുടെ സാമ്പത്തിക സഹായത്തോടെ 36 വീടുകളുടെ നിര്‍മാണം കൂടി ഏറ്റെടുത്തു ചെയ്യുന്നതോടെ കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് നിര്‍മാണ മേഖലയില്‍ ഏറെ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പരിശീലനം നേടിയ 279 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റുകള്‍ വിവിധ പദ്ധതികളുടെ ഭാഗമായി ഭവനനിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ പ്രളയബാധിതര്‍ക്കായി രാമോജി ഫിലിം സിറ്റി നല്‍കുന്ന 116 ഭവനങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നത് കുടുംബശ്രീ വനിതാ യൂണിറ്റുകളാണ്. വീടൊന്നിന് ആറു ലക്ഷം വീതം ആകെ ഏഴു കോടി രൂപയാണ് രാമോജി ഫിലിം സിറ്റി  കുടുംബശ്രീക്കു നല്‍കുന്നത്. ഇതില്‍ 85 ഭവനങ്ങളുടെ  നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബാക്കി 31 ഭവനങ്ങളുടെ നിര്‍മാണവും നടന്നു കൊണ്ടിരിക്കുന്നു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ എടയ്ക്കാട്ട്വയലില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നാല്‍പതു വീടുകള്‍ പണിതത് കുടുംബശ്രീ വനിതകളാണ്. ഇപ്പോള്‍ കൊല്ലം ജില്ലയിലെ അലക്കുകുഴി കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ക്കായി ഭവനം നിര്‍മിച്ചു നല്‍കുന്നതും കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഈ വീടുകളുടെ താക്കോല്‍ദാനം ചിങ്ങം ഒന്നിന് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കെട്ടിട നിര്‍മാണ രംഗത്തെ ഈ മികവ് മുന്‍നിര്‍ത്തിയാണ് ഹഡ്കോയുടെ സാമ്പത്തിക സഹായം ഉപയോഗിച്ചു കൊണ്ട് നിര്‍മിക്കുന്ന 36 ഭവനങ്ങളുടെ നിര്‍മാണത്തിനുള്ള അവസരവും കുടുംബശ്രീ വനിതകള്‍ക്ക് ലഭിച്ചത്.

 

Content highlight
വീടുകള്‍ പണിതു നല്‍കുന്നത് കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്റെ ആദരം

Posted on Thursday, July 4, 2019

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്‍ ഗവണ്‍മെന്റിന്റെ ആദരം. അസര്‍ബെയ്ജാനില്‍ കുടുംബശ്രീ മാതൃകയിലുള്ള സംവിധാനം രൂപീകരിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ സഹായവും പിന്തുണയും പരിഗണിച്ചാണിത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വനിതാ വികസനവും സംരംഭ സംഘങ്ങളും രൂപീകരിക്കുന്നതിനുള്ള ദ അസര്‍ബയ്ജാന്‍ റൂറല്‍ വുമണ്‍സ് അസോസിയേഷന്‍ സര്‍ക്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പങ്കിനെക്കുറിച്ചും പരാമര്‍ശമുണ്ടായത്.

  കേരളത്തിന് പുറത്തേക്ക് കുടുംബശ്രീ മാതൃക എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍ആര്‍ഒ) നേതൃത്വത്തിലാണ് അസര്‍ബെയ്ജാനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജ്യത്ത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മാതൃക പകര്‍ത്താന്‍ താത്പര്യപ്പെട്ട് 2017 ഒക്ടോബറിലാണ് അസര്‍ബെയ്ജാന്‍ കുടുംബശ്രീയെ സമീ പിച്ചത്. അതിന് ശേഷം കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍ 2018 മാര്‍ച്ചി ല്‍ അസര്‍ബെയ്ജാനില്‍ സന്ദര്‍ശനം നടത്തുകയും ആദ്യ ഘട്ട പരിശീലനം നല്‍കുകയും ചെയ്തി രുന്നു. അതിന് തുടര്‍ച്ചയായി സെപ്റ്റംബറിലും രണ്ടാം ഘട്ട പരിശീലനം നല്‍കി.

  അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും അസ്‌റിപ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അസര്‍ബെയ്ജാനിലെ വിവിധ കേന്ദ്രങ്ങളിലെത്തി വിശദമായ പഠന ക്ലാസ്സുകളും നല്‍കിയിരുന്നു. ആദ്യ ഘട്ട പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ അസര്‍ബെയ്ജാനില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

  ലഘുസമ്പാദ്യ വിഭാഗത്തില്‍ വായ്പകള്‍ നല്‍കുന്നതിലും ഉപജീവന മാര്‍ഗ്ഗ വികസന വിഭാഗത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംഘങ്ങള്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇതിനായി കുടുംബശ്രീ സൂക്ഷ്മ സംരംഭക കണ്‍സള്‍ട്ടന്റ്മാര്‍ക്ക് പരിശീലനം നല്‍കുന്ന ട്രീ സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു.

  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പിന്തുണയേകുന്നതിനായി 2012ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള (പിആര്‍ഐ-സിബിഐ) പ്രവര്‍ത്തനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കായുള്ള സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രധാനമായും നടപ്പിലാക്കുന്നത്.

 

Content highlight
അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്.

പിഎംഎവൈ: 5000 കുടുംബങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ

Posted on Saturday, June 22, 2019

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2020 മാര്‍ച്ചിനുള്ളില്‍ 5000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ്പ നല്‍കുന്നതിന് കുടുംബശ്രീയും പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ആക്സിസ് ബാങ്കുമായും സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള  9436 കുടുംബങ്ങള്‍ക്ക് ഇതനുസരിച്ച് വായ്പ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈ(നഗരം)യുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

  2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംഎവൈ. ഇതിന്‍റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ്പ നല്‍ കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്കീം അനുസരിച്ച് 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. 3 മുതല്‍ 6 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങ ള്‍ക്കും (താഴ്ന്ന വരുമാന വിഭാഗം) ഇതേ നിരക്കില്‍ വായ്പ്പ ലഭിക്കും. 6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് 9 ലക്ഷം രൂപവരെയുള്ള വായ്പ്പാ തുക യ്ക്ക് പലിശ സബ്സിഡി ലഭിക്കും. 4 ശതമാനമാണിത്. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് പലിശ സബ്സിഡി ലഭിക്കുന്ന പരമാവധി വായ്പ്പാതുക 12 ലക്ഷമാണ്. 3 ശതമാനമാണ് പലിശ സബ്സിഡി. എല്ലാ വായ്പ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷവും.
 
  ചടങ്ങില്‍ കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം ഭാവന,പ്രദീപ് എന്നിവരും ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ആര്‍. രാജേഷ് എന്നിവരും പങ്കെടുത്തു.

Bank of India and kudumbashree MoU

 

 

Content highlight
കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ.

80000 യുവതീയുവാക്കള്‍ക്ക് കൂടി കുടുംബശ്രീ മുഖേന സൗജന്യ നൈപുണ്യ പരിശീലനം; ഡിഡിയുജികെവൈ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Friday, June 21, 2019

ډ    രണ്ടാം ഘട്ടം 2019-2022 വരെ
ډ    ഇതുവരെ 52350 പേര്‍ക്ക് പരിശീലനം നല്‍കി
ډ    അക്കൗണ്ടിങ് മുതല്‍ എയര്‍ഹോസ്റ്റസ് പരിശീലനം വരെ നല്‍കുന്നു

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന തൊഴില്‍ദാന പദ്ധതിയായ ഡിഡിയുജികെവൈയുടെ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാം ഘട്ടത്തിന് ഔദ്യോഗിക തുടക്കം. 2019 മുതല്‍ 2022 വരെ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ 80000 പേര്‍ക്ക് കൂടി പരിശീലനം നല്‍കുന്നതിന് 800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ രണ്ടാം ഘട്ടത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ 27 പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികളു മായുള്ള ധാരണാ പത്രം ഒപ്പുവയ്ക്കലും മികച്ച പ്രകടനം നടത്തിയ നിലവിലുള്ള എട്ട് ഏജന്‍സികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. 8810 പേര്‍ക്ക് പരിശീലനം നല്‍കുന്ന തിനുള്ള ലക്ഷ്യമാണ് പുതിയ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്ക്കാരങ്ങള്‍ 2017, 2018 വര്‍ഷങ്ങളില്‍ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  സുസ്ഥിര ഉപജീവനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സൗജന്യ പദ്ധതിയായ ഡിഡിയുജികെവൈ 2015 മുതലാണ് കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 45 വയസ്സുവരെയാണ് പ്രായപ രിധി. ന്യൂനപക്ഷത്തിന് 60 ശതമാനം സംവരണമുണ്ട്. സ്ത്രീകള്‍ക്ക് 33 ശതമാനവും. പരിശീലനവും താമസവും ഭക്ഷണവും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും. ഇതുവരെ 52350 കുട്ടികള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ 42352 കുട്ടികളില്‍ 32498 കുട്ടികള്‍ക്ക് ജോലിയും ലഭിച്ചു.


  32 തൊഴില്‍ മേഖലകളിലെ 126 കോഴ്സുകളില്‍ കേരളത്തില്‍ ഡിഡിയുജികെവൈ വഴി പരിശീലനം നല്‍കുന്നു. അക്കൗണ്ടിങ്, അനിമേഷന്‍ തുടങ്ങി എയര്‍ ഹോസ്റ്റസ് ട്രെയിനിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് മാസം മുതല്‍ 1 വര്‍ഷം വരെ കാലയളവുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്), എസ്എസ്സി (സെക്ടര്‍ സ്കില്‍ കൗണ്‍സില്‍) സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. 14 ജില്ലകളിലായി 150ലേറെ പരിശീലന കേന്ദ്രങ്ങളാണുള്ളത്. പദ്ധതി വിവരങ്ങള്‍ അറിയുന്നതി നും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷ നുമുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിക്കുന്നു.

  ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കുടുംബശ്രീ സൂക്ഷ്മ സംരംഭകരെ ഉള്‍പ്പെടുത്തിയതും കുടും ബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടുംബാം ഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയതുമുടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയ തല ത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്നതിനായി മന്ത്രാലയം താത്പര്യപ്പെട്ടിരിക്കു ന്നത്.

 ഡിഡിയുജികെവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജരും ടീം ലീഡറുമായ എന്‍.പി. ഷിബു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി, അപ്പോളോ മെഡ് സ്കില്‍സ്, രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, പിഎസ്എന്‍, കൈറ്റ്സ് സോഫ്ട് വെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, കിറ്റക്സ് ചില്‍ഡ്രന്‍സ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എം ഐടിഐ എന്നീ പിഐഎകള്‍ക്കാണ് മികച്ച പ്രകടനം നടത്തിയതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു.

DDUGKY 2.0 LAUNCHED

Content highlight
ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടേതായി അവതരിപ്പിച്ച പ്രത്യേക മാതൃകക ള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ഡിഡിയുജി കെവൈ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നല്‍കുന്നതിനും ഹോസ്റ്റലുകളില്‍ ക്യാ ന്‍റീന്‍ പ്രവര്‍

കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും

Posted on Saturday, June 15, 2019

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് വഴി നിലവില്‍ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങളോട് ചേര്‍ന്ന് ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുമായി ചേര്‍ന്നാണിത്. ഇതിനായി പതിനാല് ജില്ലകളിലെ ലീഗല്‍ ക്ളിനിക്കുകളിലും കെല്‍സയുടെ സഹായത്തോടെ പ്രത്യേകം വനിതാ അഭിഭാഷകരെ നിയമിച്ചു. ആഴ്ചയില്‍ ഒരു ദിവസം അഭിഭാഷകരുടെ സേവനം ലഭ്യമാക്കുക. ഇതുപ്രകാരം സ്നേഹിത ലീഗല്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമോപദേശങ്ങളും നിയമപരമായ പിന്തുണകളും ലഭ്യമാക്കുന്നതിനും പ്രശ്നപരിഹാരമാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും.  

ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാവിധ നിയമപരിരക്ഷയും ഉറപ്പാക്കി കൊണ്ട് ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്  അവരെ പ്രാപ്തരാക്കുക എന്നതാണ് ലീഗല്‍ ക്ളിനിക്കുകള്‍ ആരംഭിക്കുക വഴി കുടുംബ്രീ ലക്ഷ്യമിടുന്നത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.

ആഴ്ചയിലൊരിക്കല്‍ വനിതാഅഭിഭാഷകരുടെ സേവനം ലഭ്യമാകുന്നതിനു പുറമേ രണ്ട് മാസത്തിലൊരിക്കല്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് സ്നേഹിതയിലെത്തുന്ന പരാതികള്‍ക്ക് പരിഹാരം കാണാനാണ് തീരുമാനം.  കൂടാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തുന്നവയില്‍ സ്വന്തമായി അഭിഭാഷകരെ വയ്ക്കാന്‍ നിവൃത്തിയില്ലാത്ത നിര്‍ദ്ധനരായ സ്ത്രീകള്‍ക്കു വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നതടക്കം ആവശ്യമായ എല്ലാ നിയമപിന്തുണകളും കെല്‍സയുടെ സഹായത്തോടെ ലീഗല്‍ ക്ലിനിക്കില്‍ സൗജന്യമായി ലഭിക്കും. കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്നതിനും അവര്‍ക്കാവശ്യമായ സംരക്ഷണവും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും. 

Content highlight
kudumbashree-snehitha

കുടുംബശ്രീ 'സ്നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്

Posted on Friday, June 14, 2019

ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായ കുടുംബശ്രീ 'സ്നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് -പദ്ധതിയും വിശദമായ മാര്‍ഗരേഖയും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി(സ.ഉ.(എം.എസ്)നം.56/2019/ത.സ്വ.ഭ.വ). അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് ഇപ്പോള്‍ സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്. പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കത്തിന്‍ മേലാണ് ഉത്തരവായത്.

  പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സംസ്ഥാനത്ത് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിത വഴി ലഭ്യമാക്കുന്നു. കൂടാതെ താത്ക്കാലിക അഭയവും നല്‍കുന്നു. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്.

   തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം,അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്‍റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

   24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെല്‍പ് ഡെസ്ക്കിന്‍റേത്. പദ്ധതി മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗണ്‍സിലിങ്ങ് റൂം, താല്‍ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം. സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സ്നേഹിത സെന്‍ററുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്. നാളിതു വരെ സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്തത് 18145 കേസുകളാണ്. ഇതില്‍ 9842 കേസുകള്‍ ഫോണ്‍ വഴി റിപ്പോര്‍ട്ട് ചെയ്തവയാണ്. ഇവര്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമസഹായം നല്‍കി വരുന്നു. 3778 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷോര്‍ട്ട് സ്റ്റേ ഹോം സേവനവും നല്‍കി.

Content highlight
പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്.