വാര്‍ത്തകള്‍

‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസൺ - പി.പി. രതീഷിന് ഒന്നാം സ്ഥാനം

Posted on Tuesday, June 4, 2019

ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള വ്യക്തികളുടെ സർഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുൻനിർത്തി കുടുംബശ്രീ സംഘടിപ്പിച്ച ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാം സീസൺ വിജയികളെ തെരഞ്ഞെടുത്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫർ പി.പി. രതീഷിനാണ് ഒന്നാം സ്ഥാനം. പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേർപ്പെട്ട് അദ്ധ്വാനത്തിന്റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്ത മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ് രണ്ടാം സ്ഥാനവും ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രത്തിലൂടെ കാസർഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപ നിവാസിലെ ദീപേഷ് പുതിയ പുരയിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ക്യാഷ് അവാർഡായി നൽകും.

Winners of contest



ഫെബ്രുവരി ആറ് മുതൽ മാർച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മംഗളം ദിനപ്പത്രം മുൻ ഫോട്ടോ എഡിറ്റർ ബി.എസ്. പ്രസന്നൻ, ഏഷ്യാവിൽ ന്യൂസ് പ്രൊഡക്ഷൻ ഹെഡ് ഷിജു ബഷീർ, സി-ഡിറ്റ് ഫാക്കൽറ്റിയും ഫോട്ടോ ജേർണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഒാഫീസർ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പത്ത് മികച്ച ഫോട്ടോകൾക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.

വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753

 

Content highlight
വിജയിച്ച ഫോട്ടോകള്‍ കാണാം: http://kudumbashree.org/pages/753

കുട്ടികളുടെ മനസില്‍ ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ബാലപാര്‍ലമെന്‍റ് സഹായകരമാകും: മന്ത്രി എ.സി മൊയ്തീന്‍

Posted on Friday, May 24, 2019

തിരുവനന്തപുരം: ഉന്നതമായ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കുട്ടികളുടെ മനസില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങള്‍   സഹായകരമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പഴയ നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയ ഏറ്റവും സവിശേഷതയോടെ കൈകാര്യം ചെയ്യുന്ന മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ജനാധിപത്യ മൂല്യങ്ങള്‍ മതനിരപേക്ഷതയുടെ അടിത്തറ ഇതോടൊപ്പം ബഹുസ്വരതയും സംരക്ഷിക്കാന്‍ കഴിയണം. കുട്ടികളുടെ സര്‍ഗാത്മകശേഷി, വ്യക്തിത്വ വികാസം, സംഘാടന മികവ്, സഹകരണ മനോഭാവം എന്നിവയെ പരിപോഷിപ്പിക്കാന്‍ ബാലസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. നാലര ലക്ഷത്തോളം അംഗങ്ങള്‍ ഉള്ള ബാലസഭാ കൂട്ടായ്മയിലെ കുട്ടികളുടെ സര്‍ഗശേഷി പ്രയോജനപ്പെടുത്തി രാജ്യത്തെ ക്രിയാത്മകമായ മാറ്റങ്ങളിലേക്കും അവബോധത്തിലേക്കും നയിക്കുന്ന തരത്തില്‍ ബാലപാര്‍ലമെന്‍റുകളുടെ പ്രവര്‍ത്തനങ്ങള്‍ മാറണം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ജനാധിപത്യ പ്രക്രിയയെ മാറ്റിയെടുക്കാനും കഴിയണം.  

ജനാധിപത്യ നടപടിക്രമങ്ങള്‍ ഈ സമൂഹത്തിന്‍റെ നന്‍മയ്ക്കും വികസനത്തിനും അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനാല്‍ ബാലപാര്‍ലമെന്‍റ് എന്ന പദ്ധതിക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേണം. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ള ബോധ്യം ജനപ്രതിനിധികള്‍ക്കുണ്ടാവണം. ജനാധിപത്യത്തിന്‍റെ ചരിത്രം കൂടി പഠിച്ചുകൊണ്ട് രാജ്യത്തിന് പുതുതായി എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയുകയും മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും വേണം. നല്ല മനുഷ്യനായിത്തീരാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടത്. ബാലപാര്‍ലമെന്‍റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മതനിരപേക്ഷ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയണം. ബാലപാര്‍ലമെന്‍റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ശരിയുടെ പാതയിലേക്ക് മുന്നേറാനുള്ള കരുത്ത് നല്‍കും.. പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ബാലസഭാംഗങ്ങള്‍ക്കു കഴിഞ്ഞുവെന്നും  ബാലപാര്‍ലമെന്‍റില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. പാര്‍ലമെന്‍റില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

ബാലപാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയായി എത്തിയ അഭിമന്യു. എ.എസ് (തിരുവനന്തപുരം), സ്പീക്കര്‍ സൂര്യ സുരേഷ് (കോട്ടയം), ഡെപ്യൂട്ടി സ്പീക്കര്‍ ആദിത്യ (കണ്ണൂര്‍), രാഷ്ട്രപതി അഭിഷേക്. എല്‍. നമ്പൂതിരി (കോട്ടയം), പ്രതിപക്ഷ നേതാവ് അലീന (ആലപ്പുഴ) എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസ് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹേമലത സി.കെ നന്ദി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി അനില്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍,  പ്രോഗ്രാം ഓഫീസര്‍ അമൃത. ജി.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ ജോമോന്‍, ജിജിന്‍ ഗംഗാധരന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തലമുറകളില്‍ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ. കുട്ടികളില്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍, ഭരണ സംവിധാനങ്ങള്‍, നിയമനിര്‍മാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ബാലപാര്‍ലമെന്‍റ് സംഘടിപ്പിക്കപ്പെടുന്നത്. ഓരോ ജില്ലാ പാര്‍ലമെന്‍റില്‍ നിന്നും 10 കുട്ടികളെ (5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും) വീതം തെരഞ്ഞെടുത്തുകൊണ്ടാണ് സംസ്ഥാന ബാലപാര്‍ലമെന്‍റ് സംഘടിപ്പിക്കുന്നത്. വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ജനാധിപത്യബോധം, സര്‍ഗശേഷി, വ്യക്തിവികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലുണ്ടാക്കാന്‍ ബാലസഭകള്‍ ലക്ഷ്യമിടുന്നു. വിവിധങ്ങളായ ശിശു കേന്ദ്രീകൃത പ്രവര്‍ത്തന പരിപാടികളിലൂടെ അവരുടെ കഴിവുകള്‍/ശേഷികള്‍ വിപുലപ്പെടുത്തുന്നതിനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെടുന്നു.

 

 

Content highlight
കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തലമുറകളില്‍ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ.

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് കുടുംബശ്രീ

Posted on Tuesday, May 21, 2019

Kudumbashree join hands with Meat Products of India for arranging chicken buy back system for 100 broiler farms of Kudumbashree in Ernakulam, Alappuzha, Kottayam and Thrissur districts of Kerala. The MoU regarding the same was signed between Shri. S. Harikishore IAS, Executive Director, Kudumbashree Mission & Dr. A.S Bijulal, Managing Director, Meat Products of India at Kudumbashree State Mission Office, Thiruvananthapuram on 18 May 2019.  

The  association was delayed due to the uncertainty in giving payments for the broiler farmers and the issue was solved when Kudumbashree Broiler Farmers Producer Company came into being. From now, Kudumbashree Broiler Farmers Producer Company will give payments to the broiler farmers on the same day of buying back the chicken, based on the weight report from Meat Products of India Ltd. Kudumbashree Broiler Farmers Producer Company will also make avail chicks, chicken feed, medicines, technical supervision and Janani  Broiler Insurance Scheme at affordable rates.

Meat Products of India Ltd (MPI) is a major Indian meat processing, packaging, and distribution company.  MPI is a public sector undertaking. The company holds a category A No.1 license from the Ministry of Food Processing Industries, Government of India for the manufacture and marketing of meat and meat products.

Content highlight
Kudumbashree join hands with Meat Products of India

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിറസാന്നിധ്യമായി കുടുംബശ്രീ വനിതകള്‍

Posted on Tuesday, May 7, 2019

കേരളത്തില്‍  ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സാമര്‍ഥ്യം തെളിയിക്കുന്നതിനും ഇച്ഛാ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനും, അത് വഴി മികച്ച വരുമാനം നേടുന്നതിനുമുള്ള സുവര്‍ണ്ണാവസരമാണ്  കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇക്കുറി ലഭിച്ചത്. കുടുംബശ്രീ മിഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്‍റെ ഓഫീസും (സിഇഓ) കൈകോര്‍ത്ത  ലോക്സഭ  തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാധാരണക്കാരായ സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്താനും അത് വഴി മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും സാധിച്ചു. അവസരോചിതമായി പ്രവര്‍ത്തിച്ച കുടുംബശ്രീ മിഷന്‍ ഈ അവസരത്തെ പൊതുസേവനത്തിനൊരവസരമായി കാണുകയും  സ്ത്രീകളുടെ സാമ്പത്തിക  സാമൂഹിക ഉന്നമനത്തിനായി  ആ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നിവയെയാണ്, മൂന്ന് പൂക്കള്‍ വിടര്‍ന്ന നില്‍ക്കുന്ന കുടുംബശ്രീയുടെ ലോഗോ സൂചിപ്പിക്കുന്നത്. കുടുംബശ്രീയുടെ ലോഗോയെ അര്‍ത്ഥവത്താക്കി കൊണ്ട്  തിരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ മിഷനു  സാധിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി കൊണ്ട് തുടങ്ങിയ കുടുംബശ്രീ മിഷന്‍ പ്രാരംഭഘട്ടം മുതലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിപോരുകയാണ്.

തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് രംഗശ്രീയും സിഇയും കൈകോര്‍ക്കുന്നു:തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള ബോധവല്‍ക്കരണവും, പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിന് ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ച എസ്.വി. ഇ. ഇ. പി (സിസ്റ്റമാറ്റിക്ക് വോട്ടര്‍  എഡ്യൂക്കേഷന്‍  ആന്‍ഡ് ഇലക്ടോറല്‍ പാര്‍ട്ടിസിപ്പേഷന്‍  സിസ്റ്റം) യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ കുടുംബശ്രീ മിഷന്‍ കേരളത്തിലെ മുഖ്യ ഇലക്ഷന്‍ ഓഫീസറുടെ ഓഫീസുമായി കൈകൊര്‍ത്തു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തീയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയാണ് എസ്.വി. ഇ. ഇ. പി യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ ആവശ്യകതയും, വോട്ടവകാശം പുരുഷന്മാരുടെത് മാത്രമല്ല സ്ത്രീകളുടെത് കൂടിയാണെന്നും, മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തില്‍ അല്ല മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് വോട്ട്  രേഖപ്പെടുത്തേണ്ടതെന്നും  തെരുവ് നാടകങ്ങളിലൂടെ രംഗശ്രീ ജനങ്ങളെ ബോധവല്‍ക്കരിച്ചു. കൂടാതെ അക്ഷയ കേന്ദ്രങ്ങളിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, തിരുത്തല്‍ വരുത്തുന്നതിനും , വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖകളെക്കുറിച്ചും രംഗശ്രീയുടെ തെരുവ്നാടകം പൊതുജനത്തെ ബോധവത്കരിച്ചു.
പ്രധാനമായും കേരളത്തിലെ ട്രൈബല്‍ മേഖലകളിലാണ് രംഗശ്രീയുടെ  ബോധവത്കരണ തെരുവ് നാടകങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട്, എന്നിങ്ങനെ അഞ്ച് ജില്ലകളിലായി 29 കേന്ദ്രങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. തെരുവ് നാടകങ്ങള്‍ക്ക് പുറമെ വോട്ടര്‍ യന്ത്രങ്ങളും വിവി പാറ്റും കാണികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണശാലകള്‍ ഒരുക്കി കുടുംബശ്രീ വനിതകള്‍
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സമ്പൂര്‍ണ സേവനം ഉറപ്പ് വരുത്തണമെന്ന കുടുംബശ്രീ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറായ ശ്രീ.എസ്.ഹരികിഷോര്‍ ഐഎഎസ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് കുടുംബശ്രീ വനിതകള്‍ക്ക് ഈ അവസരം ലഭിച്ചത്.തിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ ക്യാന്‍റീനുകള്‍  ആരംഭിക്കുന്നതിനായുള്ള സഹായങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ കുടുംബശ്രീയ്ക്ക് ഒരുക്കി നല്‍കി.  കൂടാതെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി ഹരിത കര്‍മ സേനയോടൊപ്പവും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിംഗ് സന്‍റെറുകളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായും, പ്രിന്‍റിംഗ്, ഡാറ്റ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ക്കായും  അതത് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കുടുംബശ്രീ മിഷന്‍റെ സഹായത്തോടെ പ്രവര്‍ത്തകരെ നിയോഗിച്ചു.


2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലുമായി  ആകെ 100 കാന്‍റീനുകളാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ചില ജില്ലകളില്‍ പോളിംഗ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ പ്രഭാത ഭക്ഷണം,ഉച്ചയൂണ്, ചായ,പലഹാരങ്ങള്‍, അത്താഴം എന്നിവ വിതരണം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പിന്തുടര്‍ന്ന കഫെ കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്റ്റീല്‍  പ്ലേറ്റ്കളും ഗ്ലാസുകളും  ഉപയോഗിച്ച് ഏവര്‍ക്കും മാതൃകയായി. തിരഞ്ഞെടുപ്പിന്‍റെ ചൂടേറിയ പ്രവര്‍ത്തനങ്ങള്‍കിടയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ക്യാന്‍റീന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ആശ്വാസമായി. നാടന്‍ ഭക്ഷണവും ,ന്യായ വിലയും കുടുംബശ്രീ കാന്‍റീനുകളുടെ തിരക്ക് വര്‍ധിപ്പിച്ചു. ഏപ്രില്‍ മാസം22,23 തീയതികളിലായി  മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച കാന്‍റീനുകളുടെ  ആകെ വിറ്റ് വരവ് 1.28 കോടിയാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ഭക്ഷണശാലകള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ മാതൃകയായി. കാസര്‍ഗോഡ് ജില്ലയിലെ 976 പോളിംഗ് ബൂത്തുകളിലെ ശുചീകരണവും ഉദ്യോഗസ്ഥര്‍ക്കുള്ള കുടിവെള്ള വിതരണവും ഉള്‍പ്പടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടത്തിയത്. ജില്ലയിലെ ഓരോ ബൂത്തുകളിലും സന്നദ്ധരായിട്ടുള്ള 2 കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ ഉറപ്പ് വരുത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായ് കുടുംബശ്രീ അംഗങ്ങളുടെ സേവനം ജില്ലാ മിഷനുകള്‍ ലഭ്യമാക്കി.

മറ്റ് പ്രവര്‍ത്തനങ്ങള്‍
ഭക്ഷണം ലഭ്യമാക്കുന്നതിലും ശുചീകരണ പ്രവര്‍ത്തങ്ങളിലും മാത്രമല്ല കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളായത്. പാലക്കാട് ജില്ലാ മിഷന്‍, പാലക്കാട്  ജില്ലാ ഇലക്ടോറല്‍ ഓഫീസറുടെ ഓഫിസിന്‍റെ ആവശ്യ പ്രകാരം 1000 തുണി ബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലാ മിഷന്‍ മെയ് 23 നു വോട്ട് എണ്ണല്‍  നടക്കുന്ന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള അവസരം കരസ്ഥമാക്കുകയുമുണ്ടായി.

 

kudumbashree at election

 

Content highlight
അവസരോചിതമായി പ്രവര്‍ത്തിച്ച കുടുംബശ്രീ മിഷന്‍ ഈ അവസരത്തെ പൊതുസേവനത്തിനൊരവസരമായി കാണുകയും സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനായി ആ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു.

പതിനായിരങ്ങളെ സാക്ഷിയാക്കി സരസ് മേളക്ക് തുടക്കം

Posted on Friday, March 29, 2019
കുന്നംകുളം : വ്യത്യസ്ത സംസ്കാരങ്ങളെ ഒരു കുടക്കീഴിലൊതുക്കി കുടുംബശ്രീ സംഘടിപ്പിക്കുന്ന സരസ് മേള 2019ന് തിരി തെളിഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച വിപണന കലാ സാംസ്‌കാരിക മേളയാണ്‌ സരസ് മേള. ചെറുവത്തൂർ ഗ്രൗണ്ടിൽ  ജില്ലാ മിഷൻ കോഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറോളം സി.ഡി.എസ് ചെയർപേഴ്‌സൺമാർ ഒരുമിച്ച് തിരി തെളിയിച്ചാണ് മേളക്ക് ഔപചാരിക തുടക്കം കുറിച്ചത്. കൂടാതെ മേളയുടെ പ്രധാന ആകർഷണമായ ഭക്ഷ്യമേളയോട് അനുബന്ധിച്ച് ഇൻഡ്യ ഇൻ വൺ പ്ലേറ്റിന്റെ ഭാഗമായി മിനി ബുഫെയും സംഘടിപ്പിച്ചു.
 
കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിച്ചത്.  ഉച്ചയ്ക്ക് 3 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ദഫ് മുട്ട്, കുതിര കളി , നാടൻപാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളാൽ പ്രൗഢഗംഭീരമായി. കുന്നംകുളം സി.ഡി.എസിലെ കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന തിരുവാതിരക്കളിയും ആദ്യ ദിനത്തെ ആസ്വാദകരമാക്കി. തുടർന്ന്  കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പവും  കലാഭവൻ പ്രമോദ് നയിച്ച മെഗാഷോയും സരസ് മേള ഉത്സവ ലഹരിക്ക് മാറ്റു കൂട്ടി.
Content highlight
കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിച്ചത്

ദേശീയ സരസ് മേളയ്ക്ക് ഇന്ന് തുടക്കം

Posted on Thursday, March 28, 2019

കുന്നംകുളം: കേരളം മുഴുവനും അക്ഷമരായി കാത്തിരുന്ന ദേശീയ സരസ് മേളയ്ക്കിന്ന് തിരശ്ശീല ഉയരും. കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളാദികളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടാണ് മേളയുടെ ആദ്യ ദിനത്തിന് നാന്ദി കുറിക്കുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് കുന്നംകുളം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ദഫ് മുട്ട്, കുതിര കളി , നാടന്‍പാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളാല്‍ പ്രൗഢഗംഭീരമായിരിക്കും. ചെറുവത്തൂര്‍ മൈതാനത്ത് അവസാനിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം തൃശ്ശൂര്‍ ജില്ലയിലെ 100 സി.സി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ചേര്‍ന്ന് തിരി തെളിയിച്ച് ദേശീയ 'സരസ് മേള 2019' ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തശില്പവും തുടര്‍ന്ന് 9.30 വരെ കലാഭവന്‍ പ്രമോദ് നയിക്കുന്ന മെഗാഷോയും ആദ്യ ദിനത്തെ വര്‍ണ്ണശബളമാക്കും.
        

   ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി എത്തിയവരുടെ 250 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ സംരംഭകരുടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി സാധ്യത ഉയര്‍ത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണമായ ഭക്ഷ്യമേളയ്ക്കായി എത്തിയിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഫുഡ് കോര്‍ട്ടുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്ന എല്ലാ സംരംഭകര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒപ്പം സാന്ത്വനം വളണ്ടിയേര്‍സിന്റെ മുഴുവന്‍ സമയ സേവനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7വരെ ദേശീയ സരസ് മേള നടക്കുന്നത്.

 

Content highlight
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി എത്തിയവരുടെ 250 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്

സംരംഭകത്വ മേഖലയിലെ മികവ്: കുടുംബശ്രീ സംരംഭകര്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചു

Posted on Wednesday, March 13, 2019

തിരുവനന്തപുരം: രാജ്യത്തുടനീളം വിവിധ മേഖലകളില്‍ സംരംഭകത്വ വികസനവും അതുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി(ടിസ്)ന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ ഗ്രാമീണ  സംരംഭകത്വ അവാര്‍ഡ്  കുടുംബശ്രീയുടെ വനിതാ സംരംഭകര്‍ സ്വീകരിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തുല്‍ജാപൂര്‍ ഓഫ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍  ദീപ മുഥോയ് മുണ്ടെയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ച വനിതാ സംരംഭകര്‍ എന്ന വിഭാഗത്തില്‍  വയോജന സംരക്ഷണ മേഖലയിലെ തൃശൂരിലെ സാന്ത്വനം എല്‍ഡര്‍ കെയര്‍ യൂണിറ്റ്, മികച്ച ഗ്രാമീണ സരംഭകര്‍ എന്ന വിഭാഗത്തില്‍ തൃശൂരിലെ തന്നെ കഫേ കുടുംബശ്രീ വനിതാ ഫുഡ് കോര്‍ട്ട്, വ്യക്തിഗത വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്നീ യൂണിറ്റുകളാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.  സാന്ത്വനം എല്‍ഡര്‍ കെയര്‍ യൂണിറ്റിനെ  പ്രതിനിധീകരിച്ച് സിന്ധു.വി.ടി, ജിജി റോയ്സണ്‍, ഹേന ചാവക്കാട്  എന്നിവരും വനിതാ ഫുഡ് കോര്‍ട്ടിനു വേണ്ടി രഞ്ജിനി ജയരാജന്‍, സുനിത, ശാന്ത , രമ, അജയന്‍, കോന്നിയിലെ സാന്ത്വനം യൂണിറ്റിനു വേണ്ടി ലേഖ സുരേഷ്  എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു. സംരംഭകരെന്ന നിലയില്‍ ഇവര്‍ നേടിയ സാമൂഹിക സാമ്പത്തിക വളര്‍ച്ചയും  ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

സംരംഭകത്വ മികവിലൂടെ മുന്നോട്ടുവരുന്ന വനിതാ സംരംഭകരെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ സംഘടനകള്‍ എന്നിവയുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന സംരംഭകരുടെ  പ്രവര്‍ത്തനമികവിനെ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കും മാതൃകയും പ്രോത്സാനവുമാകും വിധം അംഗീകരിക്കുകയാണ് അവാര്‍ഡ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

 

 Sindhu.TV, Jiji Royson and Hena receives award

 

Content highlight
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി(ടിസ്)ന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ ഗ്രാമീണ സംരംഭകത്വ അവാര്‍ഡ് കുടുംബശ്രീയുടെ വനിതാ സംരംഭകര്‍ സ്വീകരിച്ചു

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രഫി മത്സരം മാര്‍ച്ച് 31 വരെ

Posted on Wednesday, March 13, 2019

ډ    ഒന്നാം സമ്മാനം 20000 രൂപ
ډ    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണിലേക്ക് ഫോട്ടോകള്‍ അയയ്ക്കാനുള്ള അവസാ ന തിയതി 2019 മാര്‍ച്ച് 31 വരെ നീട്ടി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മുഖമുദ്രയായി തീര്‍ന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ (അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകളുടെ വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയി ല്‍വേ സ്റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ്....തുടങ്ങിയവ) ഉള്‍പ്പെടുത്തിയ ചിത്രങ്ങ ളായിരിക്കണം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ സിഡിയിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചി ത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം ംംം.സൗറൗായമവെൃലല.ീൃഴ/ുമഴലെ/753 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Content highlight
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണ്‍ വഴിയും, ധാരണാപത്രം ഒപ്പുവച്ചു

Posted on Thursday, February 28, 2019

തിരുവനന്തപുരം:  തനിമയും വിശ്വാസ്യതയും കൈമുതലാക്കിയ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക്  ഇനി പുതിയ വിപണി. തിരഞ്ഞെടുത്ത  കുടുംബശ്രീ ഉല്‍പന്നങ്ങളെ ശ്രദ്ധേയമായ വിപണിയില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്യുന്നതിന് കുടുംബശ്രീയും  ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്‍റെ  ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍റെ സാന്നിധ്യത്തില്‍ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആമസോണ്‍ ഡയറക്ടര്‍(സെല്ലര്‍ ആന്‍ഡ് എക്സ്പീരിയന്‍സ്) പ്രണവ് ഭാസിന്‍ എന്നിവര്‍ ധാരണാ പത്രം ഒപ്പു വച്ചു.

 വിപണന മേഖലയില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയെ കുടുംബശ്രീ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ അവതരിപ്പിക്കുന്ന ആമസോണ്‍ സഹേലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംയോജനം സാധ്യമാകുന്നത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന നൂറ്റിപ്പത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറായിട്ടുള്ളത്. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ടോയ്ലെറ്ററീസ്, സോപ്പ്, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി തിരഞ്ഞെടുത്ത നൂറ്റിപത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ആമസോണ്‍ വെബ്സൈറ്റിലൂടെ വില്‍പനയ്ക്ക് എത്തിക്കുന്നത്. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാം. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സഹേലി സെന്‍ററിലാണ്  ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്യുകയും ആമസോണ്‍വിതരണ സംവിധാനം ഉപയോഗിച്ച് ഈ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.  ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് പുതിയ വിപണന മേഖലയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഉല്‍പാദനത്തിനും വിപണനത്തിനും ഉയര്‍ച്ച കൈവരിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറാക്കും.

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍
 കുടുംബശ്രീ സംരംഭകര്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീ ഉല്‍പന്നങ്ങളെ എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ എല്ലായ്പ്പോഴും ആകര്‍ഷിക്കാന്‍ കഴിയും വിധം കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ആധുനികവും ശാസ്ത്രീയവുമായ സാങ്കേതിക വിദ്യയുപയോഗിച്ച് സംരംഭകര്‍ ഉറപ്പു വരുത്തണം. സിവില്‍ സപ്ളൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുമായും കൂടാതെ സഹകരണ മേഖലകളിലെ വിപണന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും കുടുംബശ്രീ മുന്‍കൈയെടുക്കും. ആമസോണുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇത്തരം പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി സൗകര്യമൊരുക്കുമെന്നും പണച്ചെലവില്ലാതെ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ആമസോണ്‍ ഡയറക്ടര്‍ പ്രണവ് ഭാസിന്‍ പറഞ്ഞു.  സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിനാവശ്യമായ പരിശീലനങ്ങളും പ്രോത്സാഹനവും നല്‍കി  ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ സംരംഭകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ്, ലേബലിങ്ങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് നിയമങ്ങളും ജി.എസ്.ടിയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ആമസോണ്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ദീപക്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്‍റ് പ്രൊഫ. ഡോ. തോമസ് ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഓണ്‍ലൈന്‍ വിപണന രംഗത്ത് വിജയം കൈവരിച്ച സംരംഭക ക്രിസ്റ്റി ട്രീസാ ജോര്‍ജ് സംരംഭകരുമായി ആശയ വിനിമയം നടത്തി.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ കൃതജ്ഞത പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാല, പവിത്ര, ആമസോണ്‍ സഹേലി പ്രതിനിധി സജേഷ്, ജില്ലാമിഷന്‍ പ്രതിനിധികള്‍, ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു

Posted on Saturday, February 23, 2019

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ''കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനി' യുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു . പി.കെ ബിജു എം. പി മുഖ്യതിഥിയായി.  ഇറച്ചിക്കോഴിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയെയും  ഭക്ഷ്യ സുരക്ഷയേയും മുന്‍നിര്‍ത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കെ ബാബു എം എല്‍ എ അധ്യക്ഷനായി. കുടുംബശ്രീ മൃഗ സംരക്ഷണ വിഭാഗം പ്രോഗ്രാം ഓഫിസര്‍ ഡോ. നികേഷ് കിരണ്‍ പദ്ധതി വിശദീകരിച്ചു.

   സമൂഹത്തിലെ അശരണരും നിരാലമ്പരുമായവര്‍ക്ക് സാമൂഹ്യധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുക വഴി അവരെ സാമൂഹികമായി മുഖ്യധാരയിലേക്ക്  കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച 'അഗതി രഹിത കേരളം ' പദ്ധതിയുടെ ധന സഹായ വിതരണം പി. കെ. ബിജു എം. പിയും കേരള ചിക്കന്‍ ധന സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയും  നിര്‍വഹിച്ചു. ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

   കേരള ചിക്കന്‍ ബ്രാന്‍ഡില്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ്  ലഭ്യമാക്കുക. ഫാം, വില്‍പ്പനശാല തുടങ്ങിയ പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവയുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും വിവിധ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുത്ത 10 സിഡിഎസുകള്‍ ചേര്‍ന്നാണ് പാലക്കാട് കുടുംബശ്രീ കേരള ചിക്കന്‍ ബ്രീഡേഴ്‌സ് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ  1000 ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

  കുടുംബ ശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈദലവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. പി ഹാരിഫാ ബീഗം നന്ദിയും പറഞ്ഞു. എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രേമന്‍, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.  കെ സുകുമാരന്‍, എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍,  പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ്, ശ്രീജ രാജീവ്, കെ പ്രകാശന്‍, സരിത എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

 

 

Content highlight
ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.