വാര്‍ത്തകള്‍

കരിയറിൽ കരുത്തോടെ മുന്നേറാൻ വിദ്യാർത്ഥിനികൾക്ക് കുടുംബശ്രീയുടെ "വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ലാൻ' പദ്ധതി

Posted on Monday, September 29, 2025

കരിയറിൽ വ്യക്തമായ ദിശാബോധത്തോടെ മുന്നേറാൻ കോളേജ് വിദ്യാർത്ഥിനികളെ പ്രാപ്തരാക്കുന്ന "വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ലാൻ' പദ്ധതിയുമായി കുടുംബശ്രീ. ഒാരോ വിദ്യാർത്ഥിനിക്കും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയുന്നതിനും അനുയോജ്യമായ ലൈഫ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനാവശ്യമായ പിന്തുണകൾ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിദ്യാർത്ഥിനികൾക്ക് സ്വന്തം കരിയറിൽ വളർച്ചയും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള അവസരം ലഭ്യമാകും. സാമൂഹിക സ്വാധീനവും ഉയർത്താനാകും. കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന പെൺകുട്ടികളാണ് പദ്ധതി ഗുണഭോക്താക്കൾ.

പദ്ധതിയുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഇന്നലെ (29-9-2025) ഹോട്ടൽ ഗ്രാൻഡ് ചൈത്രത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഇന്ന് പെൺകുട്ടികൾ മുന്നിലാണെങ്കിലും അർഹവും അനുയോജ്യവുമായ തൊഴിൽ നേടിയെടുക്കുന്നതിൽ അവർ പിന്തള്ളപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നതായും ഇതിന് ഒരു പരിധിവരെ പരിഹാരം കാണാനാണ് വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ളാൻ പോലെയുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
പെൺകുട്ടികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി വരുമാനം നേടാൻ സഹായിക്കുന്നതിനൊപ്പം ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴിൽ പരിസ്ഥിതി രൂപപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.  ആദ്യഘട്ടത്തിൽ കേരളത്തിലെ പതിനാല് കോളേജുകളിലാകും പദ്ധതി നടപ്പാക്കുക. ഒാരോ വിദ്യാർത്ഥിനിയുടെയും പഠന പാഠേ്യതര രംഗത്തെ മികവുകൾ, നേരിടുന്ന വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് കാമ്പസ്തലത്തിൽ വിവരശേഖരണവും വിശകലനവും നടത്തും. അതത് കോളേജ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും വിവര ശേഖരണം നടത്തുക. വിദ്യാർത്ഥിനികൾക്കായി കരിയർ കൗൺസലിങ്ങ്, മെന്റ്റിങ്ങ് എന്നിവ ഉൾപ്പെടെ പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ഒാരോ വിദ്യാർത്ഥിനിക്കും ആവശ്യമായ വ്യക്തിഗത ലൈഫ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുക.  കൂടാതെ കുടുംബശ്രീയുടേയും മറ്റു കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതി പ്രവർത്തനങ്ങളുമായും ഇവരെ ബന്ധിപ്പിക്കും. നേതൃത്വ വികസന പരിശീലനം, ശിൽപശാലകൾ, വിവിധ ക്യാമ്പെയ്നുകൾ എന്നിവയും സംഘടിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾ പൂർണമായും കുടുംബശ്രീ വഹിക്കും.  

വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെൺകുട്ടികളുടെ കരിയറിലെ വളർച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നതായി വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികൾ ധാരാളമുണ്ടെങ്കിലും അതിനുസൃതായി തൊഴിൽ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ്  കുടുംബശ്രീ "വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ളാൻ ' പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്.  നൈപുണ്യ വികസനം നേടുന്നതിനും ഭാവി പദ്ധതികൾ തയ്യാറാക്കുന്നതിനുമുളള പിന്തുണകളാണ് കുടുംബശ്രീ പദ്ധതി വഴി ലഭ്യമാക്കുക.

ഗവൺമെന്റ് സംസ്കൃത കോളേജ് (തിരുവനന്തപുരം), ബേബി മെമ്മോറിയൽ കോളേജ് (ചവറ കൊല്ലം),  എം.എം.എൻ.എസ്.എസ് കോളേജ് (കോന്നി പത്തനംതിട്ട), എസ്.ഡി കോളേജ് (ആലപ്പുഴ),  ഗവൺമെന്റ് കോളേജ് (നാട്ടകം കോട്ടയം), കുട്ടിക്കാനം മരിയൻ കോളേജ് (ഇടുക്കി),   മഹാരാജാസ് കോളേജ് (എറണാകുളം), സെന്റ് തോമസ് കോളേജ്, സോഷ്യൽ വർക്ക് വിഭാഗം (തൃശൂർ ),നേതാജി മെമ്മോറിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ( നെൻമാറ, പാലക്കാട്) മലയാളം സർവകലാശാല, (തിരൂർ,  മലപ്പുറം),ഡോൺ ബോസ്കോ കോളേജ് (ബത്തേരി, വയനാട്), ഡോൺ ബോസ്കോ കോളേജ് (അങ്ങാടിക്കടവ്, കണ്ണൂർ), ഗവൺമെന്റ് കോളേജ് (കാസർകോട്) എന്നീ കോളേജുകളിലാണ് ആദ്യഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക.   വിവിധ സർക്കാർ വകുപ്പുകൾ, ഉന്നത വിദ്യാഭ്യാസ ഗവേഷണ തൊഴിൽ, കൗൺസലിങ്ങ് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്.

എല്ലാവർക്കും ജോലി നൽകാൻ സർക്കാരിന് കഴിയില്ല. ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ സ്വയം കണ്ടെത്തി നൈപുണി വളർത്തിയെടുത്ത് സ്വയം മുന്നേറാൻ പെൺകുട്ടികൾ തയ്യാറാകണം. കോളേജുകളിൽ വിമൻ പവർ സെല്ലുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും ചടങ്ങിൽ  പങ്കെടുത്ത് കോളേജ് എജ്യൂക്കേഷൻ ഡയറക്ടർ …ഡോ. വി.എസ് ജോയി പറഞ്ഞു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഒാഫീസർഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. കാസർകോട് ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രഫ. ഡോ. ദീപ എസ്.എസ്, വയനാട് ഡോൺ ബോസ്കോ കോളേജ് വിദ്യാർത്ഥിനി റിഷാന ഹാരിസ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ശാരിക എസ് നന്ദി പറഞ്ഞു.

കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, പദ്ധതി നടപ്പാക്കുന്ന ഒാരോ കോളേജിൽ നിന്നും തിരഞ്ഞെടുത്ത അധ്യാപകർ, വിദ്യാർത്ഥിനികൾ, കുടുംബശ്രീ ജെൻഡർ വിഭാഗം ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ പങ്കെടുത്തു.
 

 

Content highlight
kudumbashree women power

കുടുംബശ്രീ പുനർജീവനം 2.0' കാർഷിക ഉപജീവന ദ്വിദിന ശിൽപശാലയ്ക്ക് സമാപനം

Posted on Monday, September 29, 2025

കുടുംബശ്രീ, കേന്ദ്ര കിഴങ്ങുവിള കേന്ദ്രം, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി  27,28 തീയതികളിൽ തദ്ദേശീയ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത 120 വനിതാ കർഷകർക്കായി സംഘടിപ്പിച്ച 'പുനർജീവനം 2.0'- കാർഷിക ഉപജീവന ദ്വിദിന ശിൽപശാലയ്ക്ക് സമാപനം. തൊടുപുഴ വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിലായിരുന്നു ശിൽപശാല.

 കർഷകർക്കും സംരംഭകർക്കും കൃഷിയിലും അനുബന്ധമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ സഹായകമാകുന്ന രീതിയിലായിരുന്നു രണ്ടു ദിവസത്തെ പരിശീലനം. ശിൽപശാലയുടെ രണ്ടാം ദിനമായ ഇന്നലെ(28-9-2025) "സസ്യാധിഷ്ഠിത ചെറുകിട മൂല്യവർധിത ഉൽപന്ന നിർമാണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമാകുന്ന ഔഷധ സുഗന്ധ സസ്യങ്ങളിൽ നിന്നും പുൽത്തൈലം, വിവിധ സുഗന്ധദ്രവ്യങ്ങൾ, സോപ്പ് തുടങ്ങി വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ   ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  (  ജെ.എൻ.ടി.ബി.ജി.ആർ.ഐ )    സയന്റിസ്റ്റ് രമേഷ്കുമാർ കെ.ബി പരിശീലനം നൽകി. "ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനങ്ങളും പരിശീലനങ്ങളും സംബന്ധിച്ച് ഡയറക്ടർ ഡോ.അരുണാചലം ക്ളാസ്  നയിച്ചു.

തദ്ദേശീയ മേഖലയിലെ വനിതാ കർഷകർക്കും സംരംഭകർക്കും മികച്ച ഉപജീവന സാധ്യതകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ശിൽപശാലയുടെ ആദ്യദിനം മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും കൂടാതെ മധുരക്കിഴങ്ങ്, ചെറുധാന്യങ്ങൾ എന്നിവയിൽ നിന്നുമുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, വിള പരിപാലനം, ജൈവ ഫെർട്ടിഗേഷൻ എന്നിവയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് എസ്, ജില്ലാ മിഷൻ കോർഡിനേറ്റർ ജി.ഷിബു, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ രമ്യ രാജപ്പൻ എന്നിവർ ത്രിദിന ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

 

 

Content highlight
Punarjeevanam 2.0 concludes

കുടുംബശ്രീ "പുനർജീവനം 2.0' കാർഷിക പദ്ധതി: രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ തുടക്കം

Posted on Sunday, September 28, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത്  നടപ്പാക്കുന്ന "പുനർജീവനം ' കാർഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇടുക്കി തൊടുപുഴയിൽ തുടക്കം. സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം മധുരക്കിഴങ്ങിന്റെ മൂല്യവർധനവിലൂടെ തദ്ദേശീയ മേഖലയിലെ വനിതാ കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ചു കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ പട്ടികവർഗ ഉപപദ്ധതിയുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് പുനർജീവനം.

കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ നടത്തിയ ആദ്യഘട്ട പ്രവർത്തനങ്ങളിൽ കർഷകർക്ക് മികച്ച വരുമാനലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്  ജില്ലകളിൽ ഈ വർഷം പദ്ധതി നടപ്പാക്കും.

ഇടുക്കി വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഇതിന്റെ ഭാഗമായുള്ള കാർഷിക സംരംഭകത്വ വികസന പരിശീലന ശിൽപശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതിയാണ് പുനർജീവനമെന്നും ഗുണഭോക്താക്കളായ കർഷക വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതിനൊപ്പം കാർഷിക സംസ്ക്കാരം വീണ്ടെടുക്കാനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ മൈക്രോ ന്യൂട്രീയന്റുകളും ആന്റിഒാക്സിഡന്റുകളും ഫൈബറുകളും അടങ്ങിയിട്ടള്ള പോഷകസമ്പുഷ്ടമായ ഭക്ഷ്യവിഭവമാണ് മധുരക്കിഴങ്ങെന്നും കർഷകർക്ക് ഇടവിളയായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വിളയാണിതെന്നും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ജി.ബൈജു  മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. പുനർജീവനം 2.0 പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ  ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.  

ശാസ്ത്രഗവേഷകർ കണ്ടെത്തുന്ന അറിവുകൾ പ്രയോജനപ്പെടുത്തി സാധാരണക്കാരായ വനിതകൾക്ക് മികച്ച  ഉപജീവന മാർഗമൊരുക്കാൻ കുടുംബശ്രീയും കേന്ദ്ര കിഴങ്ങ്വിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കാർഷിക പദ്ധതി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്ന് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുണാചലം പറഞ്ഞു.

വെള്ളിയാമറ്റം സി.ഡി.എസിൽ തദ്ദേശീയവിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളായ 40 വനിതാ കർഷകർക്ക് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നതിനാവശ്യമായ നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയിൽ നടപ്പാക്കിയ പുനർജീവനം പദ്ധതിയുടെ ആദ്യഘട്ടം വലിയ വിജയം കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പറഞ്ഞു.  

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. പൂമാല ബ്ളോക്ക് ഡിവിഷൻ അംഗം കെ.എസ് ജോൺ, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ രാജു കുട്ടപ്പൻ, വെള്ളിയാമറ്റം സി.ഡി.എസ് അധ്യക്ഷ രേഷ്മ സി.രവി, മെമ്പർ സെക്രട്ടറി സ്മിത മോൾ കെ.ജി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, കൃഷി ഒാഫീസർ നിമിഷ അഗസ്റ്റിൻ, ട്രൈബൽ എക്സ്റ്റൻഷൻ ഒാഫീസർ ലിജി കെ.ടി, സി.ഡി.എസ് ഉപാധ്യക്ഷ ഗ്രീഷ്മ പി.ജി എന്നിവർ ആശംസിച്ചു.   ജില്ലാ മിഷൻ കോർഡിനേറ്റർ(ഇൻ ചാർജ്ജ്) ജി.ഷിബു നന്ദി പറഞ്ഞു.

മികച്ച വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളും അവയുടെകൃഷി രീതിയും മൂല്യവർധിത ഉൽപന്നങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തി.   "കിഴങ്ങുവർഗ വിളകളുടെ കൃഷിയും പരിപാലനരീതിയും', "മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം,' "ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനങ്ങളും പരിശീലനങ്ങളും-ആമുഖം' എന്നീ വിഷയങ്ങളിൽ യഥാക്രമം  കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം.എസ് സജീവ്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സയന്റിസ്റ്റ് ഡോ. രമേഷ് കുമാർ എന്നിവർ ക്ളാസുകൾ നയിച്ചു. വെള്ളിയാമറ്റം സി.ഡി.എസിലെ തദ്ദേശീയ വിഭാഗത്തിൽ നിന്നുള്ള കർഷകർ, അനിമേറ്റർമാർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ സംസ്ഥാന ജില്ലാമിഷൻ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.

 കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ കിഴങ്ങുവിളകൾ, മൂല്യവർധിത ഉൽപന്നങ്ങൾ, പാലോട് കെ.എസ്.സി.എസ്.ടി.ഇ-ജെ.എൻ.ടി.ബി.ജി.ആർ.ഐ വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങൾ,  അട്ടപ്പാടിയിലെ കർഷകരുടെയും തൊടുപുഴ സമസ്ത കുടുംബശ്രീ യൂണിറ്റിന്റെയും വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും ശിൽപശാലയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Content highlight
Kudumbashree Punarjeevanam2.0 starts

സി.ഡി.എസുകൾക്ക് ലഭിച്ച ഐ.എസ്.ഒാ അംഗീകാരം കുടുംബശ്രീയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തു നൽകും: മന്ത്രി എം. ബി രാജേഷ്

Posted on Saturday, September 27, 2025

സമഗ്രമായ പ്രവർത്തന മികവിന് സി.ഡി.എസുകൾക്ക് ലഭിച്ച ഐ .എസ്.ഒാ അംഗീകാരം കുടുംബശ്രീയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസുകൾക്ക് പ്രവർത്തന മികവിൽ ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാതല പൂർത്തീകരണ പ്രഖ്യാപനവും കൊല്ലം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ സമ്പൂർണ  ഐ.എസ്.ഒ പ്രഖ്യാപനവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആദ്യമായി ഐഎസ്ഒ  അംഗീകാരം നേടിയ സി.ഡി.എസുകൾക്കുള്ളപുരസ്കാര വിതരണവും കൊല്ലം സി.കേശവൻ മെമ്മോറിയൽ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ 617 സി.ഡി.എസുകൾക്കാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചിട്ടുള്ളത്. അടുത്ത വർഷം 1070 സി.ഡി.എസുകൾക്കും അംഗീകാരം കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ ജീവിതത്തെ മാറ്റുക എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതാണ് അർത്ഥം. കുടുംബശ്രീ വനിതകളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണത്തിന് കുടുംബശ്രീ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കുടുംബശ്രീ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിച്ചെന്ന് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ഏറ്റവും മികച്ച പഠനമാതൃകയാണ് കുടുംബശ്രീ. സംരംഭകത്വം വളർത്തൽ, അതിന് പ്രോത്സാഹനം നൽകൽ എന്നിവയ്ക്കൊപ്പം സ്ത്രീകൾക്ക് ഇനി വേതനാധിഷ്ഠിത തൊഴിലും നൽകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനു വേണ്ടിയാണിത്. നിലവിൽ ഇത് 20 ശതമാനമാണ്. ഇത് 50 ശതമാനമാക്കി ഉയർത്തും. ഇത് കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെയും വളർച്ചയ്ക്ക് സഹായകമാകും.  

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇതു വരെ 1,21,000 ത്തിൽ അധികം തൊഴിലുകൾ കണ്ടെത്തി. ഇതിൽ 43000 പേർക്ക് തൊഴിൽ ലഭ്യമാക്കി കഴിഞ്ഞു.  
പുതിയ മേഖലകളിലേക്ക് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി കാർഷിക മൃഗസംരക്ഷണ മേഖലകളിലടക്കം നൂതനമായ നിരവദി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. 184 ടെക്നോളജികൾ ഉപയോഗിച്ചു കൊണ്ട് കാർഷികമേഖലയ്ക്ക് കുതിപ്പു നൽകാൻ കെ-ടാപ് പദ്ധതി ആരംഭിച്ചു. ഒാണക്കാലത്ത് പൂവും പച്ചക്കറിയും വിപണനം ചെയ്ത് 44 കോടിയിലേറെ രൂപയാണ് വിറ്റുവരവ് നേടിയത്. കേരള ചിക്കൻ പദ്ധതി വഴി 400 കോടിയിലേറെ വിറ്റുവരവും നേടിയിട്ടുണ്ട്. ഐ.എസ്.ഒാ സർട്ടിഫിക്കേഷൻ ലഭ്യമാകുന്നതിലൂടെ കേരളീയ സ്ത്രീജീവിതത്തെ മുന്നോട്ടു നയിക്കാനുളള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 617 സി.ഡി.എസുകൾക്ക് ഐ.എസ്.ഒാ അംഗീകാരം ലഭ്യമാക്കുന്നതിൽ വലിയ തോതിൽ പിന്തുണ നൽകിയ കില, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ അഭിനന്ദിച്ച മന്ത്രി, അരുന്ധതി റോയി രചിച്ച ഏറ്റവും പുതിയ പുസ്തകം മദർ മേരി കംസ് ടു മി തനിക്ക് സമ്മാനിച്ചതിന് ജില്ലാ മിഷൻ അധികൃതർക്ക് പ്രതേ്യകം നന്ദി പറഞ്ഞു.

സംസ്ഥാനമായി ആദ്യമായി ഐ.എസ്.ഒാ അംഗീകാരം നേടിയ വെങ്ങപ്പള്ളി(വയനാട്), പരവൂർ(കൊല്ലം), ഭരണങ്ങാനം(കോട്ടയം), ഇരവിപേരൂർ(പത്തനംതിട്ട), നൂറനാട്, കൃഷ്ണപുരം(ആലപ്പുഴ), നെടുമങ്ങാട്-1, നെടുമങ്ങാട്-2(തിരുവനന്തപുരം) സി.ഡി.എസുകൾക്ക് മന്ത്രി മെമന്റോ സമ്മാനിച്ചു.

സ്ത്രീകൾക്ക് സാമൂഹ്യജീവിതത്തിൽ ദൃശ്യപരത ലഭിക്കുന്നതിന് കുടുംബശ്രീ നിർണായക പങ്കു വഹിച്ചെന്നും നാളത്തെ കേരളം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുള്ള ശക്തിയായി ഈ പ്രസ്ഥാനം മാറിയെന്നും എം. നൗഷാദ് എം.എൽ. എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കൊല്ലം ജില്ലയിൽ ഐ.എസ്.ഒാ അംഗീകാരം നേടിയ മുഴുവൻ സി.ഡി.എസുകൾക്കും, ബാക്കി ജില്ലകളിൽ ബ്ളോക്ക് അടിസ്ഥാനത്തിൽ ഐ.എസ്.ഒാ അംഗീകാരം ലഭിച്ച സി.ഡി.എസുകളും ഉൾപ്പെടെ ആകെ 212 സി.ഡിഎസുകൾക്ക് എം.നൗഷാദ് എം.ൽ.എ,  കില ഡയറക്ടർ ജനറൽ നിസ്സാമുദ്ദീൻ എ, കില അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.പി.എൻ അമൃത എന്നിവർ മെമന്റോ സമ്മാനിച്ചു.
 
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ എൻ. ദേവീദാസ്, കില ഡയറക്ടർ ജനറൽ നിസ്സാമുദീൻ. എ,   കൊല്ലം ഡെപ്യൂട്ടി മേയർ എസ്. ജയൻ,  കൊല്ലം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി  ജയദേവി മോഹൻ, കൊല്ലം ജില്ല ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ, കൊല്ലം കോർപറേഷൻ നികുതി അപ്പീൽകാര്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എ. കെ. സവാദ്, തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം ജോയിൻറ് ഡയറക്ടർ എസ്. സുബോദ്, കൊല്ലം സിഡിഎസ്  ചെയർപേഴ്സൺ സുജാത രതികുമാർ, കൊല്ലം ഈസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ സിന്ധു വിജയൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാരായ  ശ്യാംകുമാർ. കെ. യു, മേഘ മേരി കോശി, പത്തനംതിട്ട ജില്ലാ മിഷൻ കോഒാർഡിനേറ്റർ ആദില  എന്നിവർ ആശംസിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ കോഒാർഡിനേറ്റർ ആർ. വിമൽ ചന്ദ്രൻ നന്ദി പറഞ്ഞു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും ഐഎസ്ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ മുഴുവൻ സി ഡി എസ്സുകളിലെയും സി.ഡി.എസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാനതല പ്രഖ്യാപന പരിപാടിക്കൊപ്പം ബാക്കി ഒമ്പത് ജില്ലകളിലും ഐഎസ്ഒാ ആദ്യ ഘട്ട  പൂർത്തീകരണ പ്രഖ്യാപനം നടത്തി. സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. ഈ സാമ്പത്തിക വർഷം ബാക്കിയുള്ള 453 സി.ഡി.എസുകൾക്കു കൂടി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ 90012015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കഴിയും. കിലയുടെ സഹകരണത്തോടെയാണ് ഐഎസ് സർട്ടിഫിക്കേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.  മൂന്നു വർഷമാണ് ഒരു സർട്ടിഫിക്കേഷന്റെ കാലാവധി.

 

Content highlight
617 Kudumbashree CDS get ISO certification- state level declaration programme held

വിവിധ വകുപ്പുകളുമായി കൈകോർത്ത് കുടുംബശ്രീ എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതി വിപുലീകരിക്കുന്നു

Posted on Saturday, September 27, 2025

സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ പോഷകവും ശുചിത്വവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എൻ.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷൻ, ആരോഗ്യം, ശുചിത്വം) പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങൾക്കായി പുതിയ ആരോഗ്യ കായിക വിദ്യാഭ്യാസ സംസ്ക്കാരം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വനിതാ ശിശു വികസനം, സാമൂഹ്യ നീതി, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുമായി ചേർന്നു കൊണ്ട് നിലവിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. പദ്ധതി വിപുലീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അധ്യക്ഷനായി കുടുംബശ്രീ സംസ്ഥാന മിഷനിൽ സംയുക്ത ഉപദേശക സമിതി യോഗം ചേർന്നു.

സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ കർമപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനാണ് തീരുമാനം. പരമാവധി പേർക്ക് ജൈവ പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രതേ്യക ഊന്നൽ നൽകും. പൊതുവിദ്യാലയങ്ങളിലും അങ്കണവാടികളിലും നിതേ്യനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്ത് ഉൽപാദിപ്പിക്കാൻ പ്രോത്സാഹനം നൽകും. കൂടാതെ പ്രാദേശിക തലത്തിൽ അങ്കണവാടികളിലേക്ക് ആവശ്യമായി വരുന്ന മുട്ട, പാൽ എന്നിവ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉൽപാദിപ്പിച്ചു വിതരണം ചെയ്യും.

പോഷകാഹാര ലഭ്യതയുടെ കുറവ് കൊണ്ട് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന വിളർച്ച തടയുന്നതിന് അങ്കണവാടികൾ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള ന്യൂട്രീഷൻ സപ്ളിമെന്റ്സിന്റെ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് തീരുമാനം. പോഷകക്കുറവ് മൂലം വിളർച്ച അടക്കമുളള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആൺകുട്ടികളെയും ഇനി മുതൽ പദ്ധതിയിൽ ഉൾപ്പെടുത്തും. പട്ടികജാതി പട്ടികവർഗ ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്കും മതിയായ പോഷകാഹാരത്തിന്റെയും പ്രതിരോധ മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തും. പട്ടികജാതി പട്ടികവർഗ വികസന ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക.

അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ച ഗുണഭോക്താക്കളുടെ ആരോഗ്യവും ഉപജീവനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരന്തരമായ വിലയിരുത്തും. അവരുടെ സുസ്ഥിര ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിനായി അങ്കണവാടി ജീവനക്കാർ. ആശാ വർക്കർമാർ, കുടുംബശ്രീ അയൽക്കൂട്ട എ.ഡി.എസ് ഭാരവാഹികൾ എന്നിവരെ ചുമതലപ്പെടുത്തും.

ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്കെതിരെ വിദ്യാലയങ്ങളിൽ ഉൾപ്പെടെ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. കുട്ടികൾക്കും മുതിർന്നവർക്കും രക്ഷിതാക്കൾക്കും ഏറെ സഹായകമാകുന്ന വിധത്തിലാകും ഇതു നടപ്പാക്കുക. ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ, ചെറുധാന്യങ്ങളുടെ പ്രാധാന്യം, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്ത എന്നിവ സംബന്ധിച്ച് പാഠ്യപദ്ധതിയിലടക്കം ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപപദ്ധതിയാണ് എഫ്.എൻ.എച്ച്.ഡബ്ളിയു. നിലവിൽ പദ്ധതി വഴി സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും ശാരീരികവുമായ വികാസത്തിന് പദ്ധതി പ്രവർത്തനങ്ങൾ ഏറെ സഹായകമാകുന്നുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷൈനിമോൾ എം, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം ഒാഫീസർ ലജീന കെ.എച്ച്, ഐ.സി.ഡി.എസ് സി.ഡി.പി.ഒാ സജിത എൻ.നായർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹെൽത്ത് ന്യൂട്രീഷൻ കൺസൾട്ടന്റ് ശാലിനി എസ്, നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഒാഫീസർ ഡോ. അമർ ഫെട്ടിൽ, ഡി.എച്ച്.എസ് അഡീഷണൽ ഡയറക്ടർ ഡോ. എസ്. എ ഹാഫിർ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാരായ ഡോ.ബി ശ്രീജിത്ത്, ശ്യാംകുമാർ കെ.യു, ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി എന്നിവർ സംയുക്ത ഉപദേശക സമിതി യോഗത്തിൽ പങ്കെടുത്തു. 

Content highlight
Kudumbashree to expand FNHW programme

വരുന്നൂ...കുടുംബശ്രീ ദേശീയ സരസ് മേള പാലക്കാട്

Posted on Thursday, September 25, 2025

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും കലാസാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും എല്ലാം ഉള്‍ക്കൊള്ളുന്ന കുടുംബശ്രീ ദേശീയ സരസ് മേള പാലക്കാട് സംഘടിപ്പിക്കുന്നു. 2026 ജനുവരിയില്‍ തൃത്താല ചാലിശ്ശേരിയിലാകും മേള സംഘടിപ്പിക്കുക.

 മേളയുടെ മുന്നൊരുക്കങ്ങളും പുരോഗതിയും വിലയിരുത്തുന്നതിനായുള്ള ജില്ലാതല ദ്വിദിന അവലോകന യോഗം 17,19 തീയതികളിലായി പാലക്കാട് സംഘടിപ്പിച്ചു. യോഗത്തില്‍ കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നവീന്‍.സി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഷൈജു ആര്‍. എസ്, പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനുരാധ. എസ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സുഭാഷ് പി.ബി, കോഴിക്കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കവിത പി. സി, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സൂരജ്. പി, തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ ചാര്‍ജ്ജ്) രാധാകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, അക്കൗണ്ടന്റുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ആനിമേറ്റര്‍മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
Kudumbashree National SARAS mela at palakkad

സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ "ഡ്രീം വൈബ്സ്': നാലു ലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ബാലസദസ് ഒക്ടോബർ രണ്ടിന്

Posted on Thursday, September 25, 2025

ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും  "ഡ്രീം വൈബ്സ്' എന്ന പേരിൽ ബാലസദസ് സംഘടിപ്പിക്കുന്നു. കുടുംബശ്രീ ബാലസഭാംഗങ്ങളായ നാല് ലക്ഷത്തോളം കുട്ടികൾ ഇതിൽ പങ്കെടുക്കും. സമൂഹത്തിന്റെ ക്ഷേമത്തിനായി സർക്കാർ രൂപവൽക്കരിക്കുന്ന വികസന പദ്ധതികളിൽ കുട്ടികളുടെ ആശയങ്ങളും ആവശ്യങ്ങളും കൂടി ഉൾപ്പെടുത്തുന്നതിനുളള അവസരം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 27, 28 തീയതികളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വാർഡുതലത്തിൽ സംഘടിപ്പിക്കുന്ന ബാലസഭായോഗങ്ങളിൽ കുട്ടികൾ അവരുടെ  വികസന ആശയങ്ങൾ അവതരിപ്പിക്കും. ഇവ സി.ഡി.എസ് തലത്തിൽ ക്രോഡീകരിച്ച് ഒക്ടോബർ രണ്ടിന് ചേരുന്ന "ഡ്രീം വൈബ്സ്' - ബാലസദസിൽ ബാലപഞ്ചായത്ത് പ്രസിഡന്റ് അതത് തദ്ദേശ സ്ഥാപന അധ്യക്ഷന് കൈമാറും. ഡിസംബറിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിനു മുന്നോടിയായിട്ടാണ് ഈ പരിപാടി.  

"ഡ്രീം വൈബ്സി'നു മുന്നോടിയായി 21 ന് സംസ്ഥാനത്ത് ഒാരോ പ്രദേശത്തും അതത് വാർഡുതലത്തിൽ ബാലസഭാ യോഗം സംഘടിപ്പിച്ച് കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നു. 28, 29 തീയതികളിൽ വാർഡുതലത്തിൽ വീണ്ടും ബാലസഭാ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ  കുട്ടികൾ കഥ,  കവിത, പോസ്റ്റർ, റീൽസ്, വീഡിയോ തുടങ്ങി വിവിധ മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് അവരുടെ വികസന ആശയങ്ങൾ അവതരിപ്പിക്കും. 

  മാലിന്യ സംസ്ക്കരണം, ശിശുസൗഹൃദ ഗ്രാമം, ഭിന്നശേഷി സൗഹൃദ ഗ്രാമം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉൾപ്പെടെയാണ് കുട്ടികൾ  അവരുടെ ആശയങ്ങൾ പങ്കു വയ്ക്കുക. ഇവ ഒാരോന്നും സംസ്ഥാന മിഷനിൽ നിന്നു നൽകിയിട്ടുള്ള ഒാൺലൈൻ പ്ളാറ്റ്ഫോമിൽ അപ് ലോഡ് ചെയ്യും. ഇതിന്റെ ചുമതല റിസോഴ്സ് പേഴ്സൺമാർക്കാണ്. സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡുതലത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന വിഷയങ്ങൾ സമാഹരിച്ചു സി.ഡി.എസ്തലത്തിൽ ക്രോഡീകരിക്കും. ഈ റിപ്പോർട്ടുകളാണ് ഒക്ടോബർ രണ്ടിന് തദ്ദേശ സ്ഥാപന അധ്യക്ഷന് കൈമാറുക. 

 

Content highlight
Dream vibes special balasabha on Oct 2

കുടുംബശ്രീ കേരള ചിക്കന് സ്വന്തം ഔട്ട്ലെറ്റ്:മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 24, 2025

നാനൂറ് കോടി രൂപയുടെ വിറ്റുവരവ് നേടിയത് ഉപഭോക്താക്കൾക്കിയിൽ കുടുംബശ്രീ കേരള ചിക്കൻ പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ സെന്റ് ആൻസ് സ്കൂളിന് എതിർവശത്ത് പുതുതായി ആരംഭിച്ച  കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ  സ്വന്തം ഫ്രോസൻ ചിൽഡ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
തുടക്കത്തിൽ ആഭ്യന്തര വിപണിയിൽ ആവശ്യമായ ചിക്കന്റെ രണ്ടു ശതമാനമായിരുന്നു കേരള ചിക്കന്റെ ഉൽപാദനമെങ്കിൽ ഇപ്പോൾ ഉൽപാദനം എട്ടു ശതമാനമായി ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും ഉൽപാദനവും വിപണനവും കൂടുതൽ ഊർജിതമാക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.  മന്ത്രിക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ കേരള ചിക്കൻ ഉൽപന്നങ്ങൾ സമ്മാനിച്ചു.
 
നിലവിൽ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കൾ മുഖേന നടത്തുന്ന 142 ഔട്ട്ലെറ്റുകൾ സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ  സ്വന്തം ഔട്ട്ലെറ്റ് തുടങ്ങുന്നത് ആദ്യമാണ്. ആനയറയിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ മിനി പ്രോസസിങ്ങ് പ്ളാന്റിൽ നിന്നാണ് ഔട്ട്ലെറ്റിലേക്കുള്ള ഉൽപന്നം എത്തിക്കുന്നത്. "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിവയാണ് ഉൽപന്നങ്ങൾ. ഒരു കിലോ മുതൽ  ഉൽപന്നം ലഭിക്കും. ഹോട്ടലുകൾ, കാറ്റ്റിങ്ങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ബൾക്ക് ഒാർഡറുകളും സ്വീകരിക്കും. പത്തു കിലോയിൽ കൂടുതൽ വരുന്ന ബൾക്ക് ഒാർഡറുകൾ ഉപഭോക്താക്കൾക്ക് നേരിട്ടെത്തിച്ചു കൊടുക്കുന്നതിനുള്ള വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോഴിയിറച്ചി കൊണ്ടുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനവും ഇവിടെ നിന്നും ഉടൻ ആരംഭിക്കും.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് എസ്, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കെ.ബി.എഫ്.പി.സി അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ്ജ്, കമ്പനി സെക്രട്ടറി നീതു സുബ്രഹ്മണ്യം, മാർക്കറ്റിങ്ങ് മാനേജർ ശ്രുതി സുധാകരൻ, പ്രൊഡക്ഷൻ മാനേജർ ഡോ.രേഷ്ണു വി.സി എന്നിവർ പങ്കെടുത്തു.

Content highlight
minister MB rajesh inagurates kerala chicken company owned sales outlet

കുടുംബശ്രീ സർഗ്ഗം-2025 സംസ്ഥാനതല കഥാരചന മത്സരം: അവസാന തീയതി ഒക്ടോബർ പത്ത് വരെ നീട്ടി

Posted on Tuesday, September 23, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന "സർഗം-2025' സംസ്ഥാനതല കഥാരചന മത്സരത്തിൽ രചനകൾ അയക്കാനുള്ള അവസാന തീയതി ഒക്ടോബർ പത്തു വരെ നീട്ടി.

രചനകൾ പബ്ളിക് റിലേഷൻസ് ഒാഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ,  ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒാ, ചാലക്കുഴി റോഡ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ ഒക്ടോബർ പത്ത് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/sargam2025 സന്ദർശിക്കുക.

Content highlight
sargam2025 date extended

തദ്ദേശീയ മേഖലയിൽ സമഗ്ര ശാക്തീകരണം: ഉപജീവന സംരംഭ രൂപീകരണം ഊർജിതമാക്കി കുടുംബശ്രീ

Posted on Monday, September 22, 2025

തദ്ദേശീയ മേഖലയിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 500 പേർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഉപജീവന സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലന പരിപാടികൾ പുരോഗമിക്കുന്നു. തദ്ദേശീയർക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കി സാമ്പത്തിക അഭിവൃദ്ധി നേടാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കെ-ടിക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനവും പിന്തുണയും ലഭ്യമാക്കുന്നത്. നിലവിൽ പരിശീലനം പൂർത്തിയാക്കിയ നൂറ്റി അമ്പതിലേറെ പേർക്ക് വിവിധ മേഖലകളിൽ ഉപജീവന സംരംഭങ്ങൾ തുടങ്ങാനുള്ള പിന്തുണ നൽകി വരികയാണ്.  കാർഷിക മൃഗസംരക്ഷണ പരമ്പരാഗത തൊഴിൽ മേഖലകളിലടക്കമാണ് സംരംഭങ്ങൾ രൂപീകരിക്കുന്നത്. ചെറുധാന്യങ്ങളുടെ കൃഷിയ്ക്കും കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഉൽപന്ന വിപണനവും കാര്യക്ഷമമാക്കും.

കർഷക സംഘങ്ങളുടെ രൂപീകരണവും ഊർജിതമാക്കി. ഈ വർഷം പുതുതായി ആരംഭിച്ച ഒാരോ കർഷക സംഘത്തിനും പ്രാരംഭ പ്രവർത്തനങ്ങൾക്കായി  4,000 രൂപ വീതം കോർപ്പസ് ഫണ്ട് നൽകും.  ഈ ഇനത്തിൽ  23 കർഷക സംഘങ്ങൾക്കായി ഇതുവരെ 92,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ മുട്ടക്കോഴി വളർത്തൽ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്.  ഒാരോ യൂണിറ്റിനും പ്രാരംഭ പ്രവർത്തനങ്ങൾക്കായി  20,000 രൂപ വീതമാണ് നൽകുക. പരമ്പരാഗത ഉൽപന്നങ്ങൾക്കും  വനവിഭവങ്ങൾക്കും വിപണി ഉറപ്പാക്കുന്നതോടൊപ്പം ഈ വർഷം പ്രീമിയം ബാഗ് നിർമാണ യൂണിറ്റും ആരംഭിക്കും.
                                 
നിലവിലുള്ള  6460 അയൽക്കൂട്ടങ്ങൾക്ക് പുറമേ പുതിയവയുടെ രൂപീകരണവും പുരോഗമിക്കുകയാണ്. പുതിയ അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5000 രൂപ വീതമാണ് നൽകുക. നിലവിൽ തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി "കമ്യൂണിക്കോർ' പദ്ധതിയും നടപ്പാക്കി വരികയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണിത്. ഇതു വഴി ആകെ ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കുട്ടികൾ മുഖേനയുള്ള ഹ്രസ്വ ചലച്ചിത്ര നിർമാണ പദ്ധതി "കനസ് ജാഗ 2.0'  ഈ വർഷവും നടപ്പാക്കും. കുട്ടികളുടെ സർഗാത്മകതയും വ്യക്തിത്വ വികാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു പദ്ധതികൾക്കും പ്രതേ്യകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.  

പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം മൺറോ തുരുത്തിൽ നടന്ന സംസ്ഥാനതല ശിൽപശാലയ്ക്ക് കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ പ്രീത ജി. നായർ, ദാനിയേൽ ലിബ്നി എന്നിവർ  നേതൃത്വം നൽകി. എല്ലാ ജില്ലകളിൽ നിന്നുമുള്ള അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, സ്പെഷൽ പ്രോജ്ക്ട് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

Content highlight
trbl ktic