കരിയറിൽ വ്യക്തമായ ദിശാബോധത്തോടെ മുന്നേറാൻ കോളേജ് വിദ്യാർത്ഥിനികളെ പ്രാപ്തരാക്കുന്ന "വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ലാൻ' പദ്ധതിയുമായി കുടുംബശ്രീ. ഒാരോ വിദ്യാർത്ഥിനിക്കും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയുന്നതിനും അനുയോജ്യമായ ലൈഫ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനാവശ്യമായ പിന്തുണകൾ നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിദ്യാർത്ഥിനികൾക്ക് സ്വന്തം കരിയറിൽ വളർച്ചയും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള അവസരം ലഭ്യമാകും. സാമൂഹിക സ്വാധീനവും ഉയർത്താനാകും. കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന പെൺകുട്ടികളാണ് പദ്ധതി ഗുണഭോക്താക്കൾ.
പദ്ധതിയുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഇന്നലെ (29-9-2025) ഹോട്ടൽ ഗ്രാൻഡ് ചൈത്രത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഇന്ന് പെൺകുട്ടികൾ മുന്നിലാണെങ്കിലും അർഹവും അനുയോജ്യവുമായ തൊഴിൽ നേടിയെടുക്കുന്നതിൽ അവർ പിന്തള്ളപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നതായും ഇതിന് ഒരു പരിധിവരെ പരിഹാരം കാണാനാണ് വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ളാൻ പോലെയുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി വരുമാനം നേടാൻ സഹായിക്കുന്നതിനൊപ്പം ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴിൽ പരിസ്ഥിതി രൂപപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തിൽ കേരളത്തിലെ പതിനാല് കോളേജുകളിലാകും പദ്ധതി നടപ്പാക്കുക. ഒാരോ വിദ്യാർത്ഥിനിയുടെയും പഠന പാഠേ്യതര രംഗത്തെ മികവുകൾ, നേരിടുന്ന വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് കാമ്പസ്തലത്തിൽ വിവരശേഖരണവും വിശകലനവും നടത്തും. അതത് കോളേജ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും വിവര ശേഖരണം നടത്തുക. വിദ്യാർത്ഥിനികൾക്കായി കരിയർ കൗൺസലിങ്ങ്, മെന്റ്റിങ്ങ് എന്നിവ ഉൾപ്പെടെ പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ഒാരോ വിദ്യാർത്ഥിനിക്കും ആവശ്യമായ വ്യക്തിഗത ലൈഫ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുക. കൂടാതെ കുടുംബശ്രീയുടേയും മറ്റു കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതി പ്രവർത്തനങ്ങളുമായും ഇവരെ ബന്ധിപ്പിക്കും. നേതൃത്വ വികസന പരിശീലനം, ശിൽപശാലകൾ, വിവിധ ക്യാമ്പെയ്നുകൾ എന്നിവയും സംഘടിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾ പൂർണമായും കുടുംബശ്രീ വഹിക്കും.
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെൺകുട്ടികളുടെ കരിയറിലെ വളർച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നതായി വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികൾ ധാരാളമുണ്ടെങ്കിലും അതിനുസൃതായി തൊഴിൽ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ "വിമൻ പവർ-ലൈഫ് മാസ്റ്റർ പ്ളാൻ ' പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. നൈപുണ്യ വികസനം നേടുന്നതിനും ഭാവി പദ്ധതികൾ തയ്യാറാക്കുന്നതിനുമുളള പിന്തുണകളാണ് കുടുംബശ്രീ പദ്ധതി വഴി ലഭ്യമാക്കുക.
ഗവൺമെന്റ് സംസ്കൃത കോളേജ് (തിരുവനന്തപുരം), ബേബി മെമ്മോറിയൽ കോളേജ് (ചവറ കൊല്ലം), എം.എം.എൻ.എസ്.എസ് കോളേജ് (കോന്നി പത്തനംതിട്ട), എസ്.ഡി കോളേജ് (ആലപ്പുഴ), ഗവൺമെന്റ് കോളേജ് (നാട്ടകം കോട്ടയം), കുട്ടിക്കാനം മരിയൻ കോളേജ് (ഇടുക്കി), മഹാരാജാസ് കോളേജ് (എറണാകുളം), സെന്റ് തോമസ് കോളേജ്, സോഷ്യൽ വർക്ക് വിഭാഗം (തൃശൂർ ),നേതാജി മെമ്മോറിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ( നെൻമാറ, പാലക്കാട്) മലയാളം സർവകലാശാല, (തിരൂർ, മലപ്പുറം),ഡോൺ ബോസ്കോ കോളേജ് (ബത്തേരി, വയനാട്), ഡോൺ ബോസ്കോ കോളേജ് (അങ്ങാടിക്കടവ്, കണ്ണൂർ), ഗവൺമെന്റ് കോളേജ് (കാസർകോട്) എന്നീ കോളേജുകളിലാണ് ആദ്യഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. വിവിധ സർക്കാർ വകുപ്പുകൾ, ഉന്നത വിദ്യാഭ്യാസ ഗവേഷണ തൊഴിൽ, കൗൺസലിങ്ങ് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്.
എല്ലാവർക്കും ജോലി നൽകാൻ സർക്കാരിന് കഴിയില്ല. ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ സ്വയം കണ്ടെത്തി നൈപുണി വളർത്തിയെടുത്ത് സ്വയം മുന്നേറാൻ പെൺകുട്ടികൾ തയ്യാറാകണം. കോളേജുകളിൽ വിമൻ പവർ സെല്ലുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും ചടങ്ങിൽ പങ്കെടുത്ത് കോളേജ് എജ്യൂക്കേഷൻ ഡയറക്ടർ …ഡോ. വി.എസ് ജോയി പറഞ്ഞു.
കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഒാഫീസർഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. കാസർകോട് ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രഫ. ഡോ. ദീപ എസ്.എസ്, വയനാട് ഡോൺ ബോസ്കോ കോളേജ് വിദ്യാർത്ഥിനി റിഷാന ഹാരിസ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ശാരിക എസ് നന്ദി പറഞ്ഞു.
കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, പദ്ധതി നടപ്പാക്കുന്ന ഒാരോ കോളേജിൽ നിന്നും തിരഞ്ഞെടുത്ത അധ്യാപകർ, വിദ്യാർത്ഥിനികൾ, കുടുംബശ്രീ ജെൻഡർ വിഭാഗം ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ പങ്കെടുത്തു.
- 71 views



