വാര്‍ത്തകള്‍

സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കും ശാക്തീകരണത്തിനുമുള്ള സമഗ്ര സംഭാവന: ആറാമത് ഏഷ്യാനെറ്റ് ന്യൂസ് ടി.എന്‍.ജി പുരസ്കാരം കുടുംബശ്രീക്ക്

Posted on Tuesday, January 31, 2023

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായിരുന്ന ടി.എന്‍ ഗോപകുമാറിന്‍റെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന ഈ വര്‍ഷത്തെ ടി.എന്‍.ജി അവാര്‍ഡ് കുടുംബശ്രീക്ക്. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണിത്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

  ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡാണ് ആറാമത്തെ പുരസ്കാരത്തിനായി കുടുംബശ്രീയെ  തിരഞ്ഞെടുത്തത്. ഫെബ്രുവരി നാലിന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായി പുരസ്കാരം സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു മുഖ്യാതിഥിയായിരിക്കും.  
                         

Content highlight
Kudumbashree bags TNG award

റിപ്പബ്ലിക് ദിനപരേഡിലും കുടുംബശ്രീ മയം.. മനംമയക്കി ശിങ്കാരിമേളവും ഇരുളനൃത്തവും

Posted on Monday, January 30, 2023
കണ്ണൂരിലെ രണ്ട് കുടുംബശ്രീ ശിങ്കാരിമേളം യൂണിറ്റുകളൊരുക്കിയ താളവിസ്മയം. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള് ഉള്പ്പെട്ട അട്ടപ്പാടിയില് നിന്നുള്ള ഇരുളനൃത്തക്കാര്. ഇന്നലെ രാജ്യതലസ്ഥാന നഗരിയില് നടന്ന റിപ്പബ്ലിക് ദിന പരേഡില് സ്ത്രീ ശക്തി കേന്ദ്രീകരിച്ച കേരളത്തിന്റെ നിശ്ചല ദൃശ്യത്തിലെ പ്രധാന ആകര്ഷണം ഈ കുടുംബശ്രീ അംഗങ്ങളായിരുന്നു.
കണ്ണൂരിലെ പാപ്പിനിശ്ശേരിയിലെ സപ്തവര്ണ്ണ (?, മാങ്ങാട്ടിടത്തെ പെണ്പൊലിക (4) എന്നീ രണ്ട് ശിങ്കാരിമേളം യൂണിറ്റില് നിന്നുള്ള 12 കലാകാരികളുടേതായിരുന്നു ശിങ്കാരിമേളം. സിന്ധു ബാലകൃഷ്ണന്, ജോഷിന അശോകന്, രമിത രതീഷ്, ശൈലജ രാജന്, ബാലജ പ്രമോദ്, രജനി സോമന്, ലസിത വരദന്, സജിത അരവിന്ദ്, വിജിന രാജീവന്, വനജ ബാലന്, ലീല ചന്ദ്രന്, ഓമന പ്രദീപന് എന്നിവർ.
2011ല് രൂപീകരിച്ച സപ്തവര്ണ്ണ യൂണിറ്റിനും 2014 ല് രൂപീകരിച്ച പെണ്പൊലിക യൂണിറ്റിനും പൂര്ണ്ണ പിന്തുണയും സഹായവും നല്കി വരുന്നത് കുടുംബശ്രീയാണ്. 2018 ലെ പ്രളയത്തിൽ വാദ്യോപകരണങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി തകർന്ന് പോയ ഘട്ടത്തിൽ കൈ പിടിച്ച് ഉയർത്തിയത് കണ്ണൂർ ജില്ലാ മിഷനായിരുന്നു.
 
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മ നേതൃത്വം നൽകുന്ന കലാസംഘത്തിലുള്ളവരാണ് റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യത്തിൽ പങ്കെടുത്തത്. കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് ആനിമേറ്റർമാരായ കെ. പുഷ്പ, വിജയ എന്നിവർക്കൊപ്പം ബി. ശോഭ, യു.കെ. ശകുന്തള, ബി. റാണി, സരോജിനി, എല്. രേഖ, എല്. ഗൗരി എന്നിവർ ഇരുളനൃത്തവുമായി തിളങ്ങി.
Content highlight
Kudumbashree shines in the 74th Republic Day Parade held at Delhis

ചുവട്-2023'- പെണ്‍കരുത്തിന്‍റെ രജത ചരിത്രമായി കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം

Posted on Friday, January 27, 2023

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് കരുത്തു പകര്‍ന്ന 'ചുവട്-2023' അയല്‍ക്കൂട്ട സംഗമം നാടെങ്ങും തരംഗമായി. സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ദൂരവും വേഗവും ലക്ഷ്യമിട്ട് കരുത്തുറ്റ ചുവടുകള്‍ ഉറപ്പിച്ച അയല്‍ക്കൂട്ട സംഗമം കുടുംബശ്രീയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറിയ ദിനമായിരുന്നു ഇന്നലെ(26-1-2023)
   
രാജ്യം 74-ആമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ദിനത്തില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിച്ചത് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായി. ഹരിത ചട്ടം പാലിച്ച് പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ കൊണ്ടലങ്കരിച്ച അലങ്കരിച്ച വേദികളായിരുന്നു മിക്കയിടത്തും. നേരത്തെ നിര്‍ദേശിച്ചതു പ്രകാരം രാവിലെ തന്നെ അയല്‍ക്കൂട്ടങ്ങളിലേക്ക് അംഗങ്ങള്‍ എത്തിത്തുടങ്ങി. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയെന്ന ഖ്യാതി നേടിയ കുടുംബശ്രീയുടെ കുടക്കീഴില്‍ 46 ലക്ഷം വനിതകള്‍ അണിനിരന്നു. രാവിലെ എട്ടു മണിക്ക് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ദേശീയ പതാക ഉയര്‍ന്നതോടെ ഓരോ അയല്‍ക്കൂട്ടങ്ങളും സ്വന്തമായി രചിച്ച് ഈണം നല്‍കിയ സംഗമ ഗാനം അവതരിപ്പിച്ചു. അതിനു ശേഷം അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നല്‍കിയ അയല്‍ക്കൂട്ട സംഗമ സന്ദേശം എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തി.

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും ഇന്നലെ അയല്‍ക്കൂട്ട തലത്തിലെ ചര്‍ച്ച. പുതിയ കാലത്തിന്‍റെ ആവശ്യകതയ്ക്കനുസരിച്ച് പദ്ധതി പ്രവര്‍ത്തനങ്ള്‍ ആവിഷ്ക്കരിക്കാനും കുടുംബശ്രീയെ നവീകരിക്കുന്നതിനുമുള്ള മികച്ച നിര്‍ദേശങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കി.

മന്ത്രിമാരായ എം.ബി രാജേഷ് പാലക്കാട് സൗത്ത് സി.ഡി.എസിലെ തേജസ്, ആര്‍ ബിന്ദു വയനാട് ജില്ലയിലെ മീനങ്ങാടി സി.ഡി.എസിലെ കൈരളി, അഡ്വ. കെ. രാജന്‍ തൃശൂര്‍ ജില്ലയിലെ നടത്തറ സി.ഡി.എസിലെ മൈത്രി മാതാ എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കൊല്ലം ജില്ലയിലെ ഈസ്റ്റ് സി.ഡി.എസ് തെക്കേവിള ഡിവിഷനിലെ ഫ്രണ്ട്സ്, ഉദയമാര്‍ത്താണ്ഡപുരം വൈശാലി എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കൂടാതെ എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍മാര്‍ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരും അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കാളികളായി. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടാംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാര്‍  എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.

Content highlight
kudumbashree nhg meet

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിളക്കമേകി സര്‍ക്കാര്‍ ഉത്തരവ്; എല്ലാ വര്‍ഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും

Posted on Monday, January 23, 2023
രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകര്‍ന്ന് സര്‍ക്കാരിന്‍റെ പിന്തുണ. കുടുംബശ്രീ ഇരുപത്തിഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഇനി വരും വര്‍ഷങ്ങളില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ) നം.139/2023/ത.സ്വ.ഭ.വ തീതി തിരുവനന്തപുരം 17-1-2023) പുറപ്പെടുവിച്ചു. കുടുംബശ്രീയുടെ സ്ഥാപകദിനമാണ് മെയ് 17.

കേവല ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീകളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു കൊണ്ട് 1998ല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീ 2023 മെയ് 17ന് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുന്നതിനായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡറക്ടര്‍ 8-12-2022ല്‍ സര്‍ക്കാരിന് നല്‍കിയ കത്ത് പരിഗണിച്ചാണ് പുതിയ പ്രഖ്യാപനം.    

രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജനുവരി 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങങ്ങളിലും സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ക്ക് ഊര്‍ജ്ജമേകുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനം. വൈവിധ്യമാര്‍ന്ന പരിപാടികളുമായി 46 ലക്ഷം കുടുംബശ്രീ വനിതകള്‍ ഒരേ സമയം പങ്കെടുക്കുന്ന അയല്‍ക്കൂട്ട സംഗമം സ്ത്രീകൂട്ടായ്മയുടെ കരുത്തുറ്റ ചുവട് വയ്പ്പായി  മാറ്റുന്നതിനുള്ള മുന്നൊരുക്കത്തിലാണ് കുടുംബശ്രീ.  

Content highlight
kudumbashree day

കുടുംബശ്രീ വ്ളോഗും റീല്‍സും തയാറാക്കി അയയ്ക്കൂ...നേടൂ കൈനിറയെ സമ്മാനങ്ങള്‍

Posted on Wednesday, January 18, 2023

കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്ളോഗ്, റീല്‍സ് മത്സരത്തില്‍ പങ്കെടുത്ത് കൈനിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ സുവര്‍ണ്ണാവസരം. കുടുംബശ്രീയുടെ ഏതെങ്കിലും പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ വിഷയമാക്കിയ വ്ളോഗ്, റീല്‍സ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. അവസാന തീയതി ഫെബ്രുവരി എട്ട്.

 ഏറ്റവും മികച്ച വ്ളോഗിന് 50,000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 40,000 രൂപയും മൂന്നാം സ്ഥാനത്തിന് 30,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. ഏറ്റവും മികച്ച റീല്‍സിന് 25,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കുംയ 20,000 രൂപയും 15,000 രൂപയുമാണ് റീല്‍സ് മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡായി ലഭിക്കുക. കൂടാതെ മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

  നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സന്ദര്‍ശിക്കുക - www.kudumbashree.org/reels2023

 

Content highlight
Make Vlogs, Reels about Kudumbashree and win exciting prizesml

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം - അയല്‍ക്കൂട്ട സംഗമം 'ചുവട് 2023' ജനുവരി 26ന്

Posted on Wednesday, January 18, 2023

ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ജനുവരി 26ന് 'ചുവട് 2023'  എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല്‍പ്പത്തിയഞ്ച് ലക്ഷം കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ ഏ.ഡി.എസി(ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി)ന് കൈമാറും.  

26ന് ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അയല്‍ക്കൂട്ട സംഗമത്തിന്‍റെ ഭാഗമായി 26ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും  രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അതിനു ശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. ഇതിനു ശേഷമാണ് വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്‍മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്‍റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രജത ജൂബിലി  ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും കേരളമാകെ അറിയിക്കുകയും ചെയ്യുക, പൊതു ഇടങ്ങള്‍ സ്ത്രീകളുടേതു കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്കാരിക ആവിഷ്കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നതും ചുവട്-2023ന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്. അയല്‍ക്കൂട്ട സംഗമം ആകര്‍ഷകമാക്കുന്നതിന് കലാ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ഉറപ്പാക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

26ന് മുമ്പ് നടക്കുന്ന അയല്‍ക്കൂട്ട യോഗത്തില്‍ 'ചുവട് 2023' പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ തീയതികളിലായി പരിശീലന പരിപാടികളും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരികയാണ്. ഇത് ജനുവരി 22ന് പൂര്‍ത്തിയാകും.  

Content highlight
chuvad 2023 is on 26th

'സര്‍ഗ്ഗം-2023'- കുടുംബശ്രീ വനിതകള്‍ക്കായി സംസ്ഥാനതല കഥാരചന മത്സരവും സാഹിത്യ ക്യാമ്പും

Posted on Saturday, December 31, 2022

കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2023' സംസ്ഥാനതല കഥാരചന(മലയാളം) മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000  10,000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. കൂടാതെ പ്രോത്സാഹന സമ്മാനം നേടുന്ന അഞ്ചു പേര്‍ക്ക് 1500 രൂപ വീതവും നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2023 ജനുവരി 25.

സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. ഏറ്റവും മികച്ച രചനകള്‍ അയയ്ക്കുന്ന 40 പേര്‍ക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന 'സര്‍ഗ്ഗം-2023' ത്രിദിന സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചയിതാവിന്‍റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ സാക്ഷ്യപത്രം എന്നിവ സഹിതം കഥകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ താഴെ പറയുന്ന വിലാസത്തില്‍ ജനുവരി 25നകം ലഭ്യമാക്കേണ്ടതാണ്.

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഓ  
തിരുവനന്തപുരം-695 011    
 
ഇമെയില്‍, വാട്ട്സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ്  www.kudumbashree.org/sargam2023 സന്ദര്‍ശിക്കുക.

srgm23

 

Content highlight
sargam2023 begins

ദേശീയ സരസ് മേള സമാപിച്ചു

Posted on Monday, December 26, 2022

കോട്ടയം ജില്ല ആതിഥ്യമരുളിയ ദേശീയ സരസ് മേള വിജയകരമായി പരിസമാപിച്ചു. നാഗമ്പടം മൈതാനിയില്‍ ഡിസംബര്‍ 15ന് തുടക്കമായ ദേശീയ സരസ് മേള ചരിത്രം സൃഷ്ടിച്ചെന്ന് സഹകരണ, സാംസ്‌ക്കാരിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 24ന് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഏഴുകോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുനേടാന്‍ മേളയ്ക്കായത് കൂട്ടായ്മയുടെ ഫലമായാണ്. ജനപങ്കാളിത്തം കൊണ്ടും വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയിലും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചും മറ്റേത് സരസ് മേളയോടും കിടപിടിക്കത്തക്കതാവാന്‍ കഴിഞ്ഞു. ജില്ലയിലെ എല്ലാ വിഭാഗങ്ങളില്‍പ്പെുന്ന ജനങ്ങള്‍ക്കും ആസ്വദിക്കാവുന്ന മേളയായി കോട്ടയം സരസ് മേള മാറിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പുരസ്‌കാരങ്ങള്‍, മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, അഭിനന്ദനഫലകങ്ങള്‍, അഭിനന്ദനപത്രങ്ങള്‍ എന്നിവയും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.  

 കോട്ടയം ജില്ലാപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ചടങ്ങില്‍ അധ്യക്ഷയായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, നഗരസഭാംഗം ശ്രീജ അനില്‍, കോട്ടയം നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജിത ഗോപകുമാര്‍, സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.ജി. ജ്യോതിമോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  കേരളത്തില്‍നിന്നുള്ള മികച്ച ഭക്ഷ്യസ്റ്റാളായി ഇടുക്കി യുനീക്കും മികച്ച ഇതരസംസ്ഥാന ഭക്ഷ്യ സ്റ്റാളായി സിക്കിമില്‍നിന്നുള്ള ഓര്‍ക്കിഡും തെരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക അമൃതയുടെ നേതൃത്വത്തിലുള്ള എറണാകുളത്തെ ലക്ഷ്യ ജ്യൂസ് സ്റ്റാളിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. കേരളത്തില്‍നിന്നുള്ള മികച്ച വിപണന സ്റ്റാളായി കൊല്ലം കൃഷ്ണാഞ്ജലി കോക്കനട്ട് ഷെല്‍ ക്രാഫ്റ്റും ഇതരസംസ്ഥാന മികച്ച വിപണന സ്റ്റാളായി തമിഴ്നാട് അന്നപൂരാണി എസ്.എച്ച്.ജി. ജ്യൂട്ട് ബാഗ് സ്റ്റാളും  തെരഞ്ഞെടുക്കപ്പെട്ടു.

srs

 

Content highlight
National SARAS fair concludes

അതിദാരിദ്ര്യ നിർണ്ണയ പദ്ധതി - കുടുംബശ്രീ അയൽക്കൂട്ടതല ക്യാമ്പെയിന് തുടക്കം

Posted on Wednesday, December 21, 2022
അഞ്ചുവർഷം കൊണ്ട് അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി പൂർത്തീകരിച്ച അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ തുടർച്ചയായി ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീയുടെ പ്രത്യേക ക്യാമ്പെയിന് തുടക്കം. 
 
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ് അതിദാരിദ്ര്യം രൂക്ഷമാകുന്നതിനു പിന്നിലുള്ള പ്രധാന ഘടകങ്ങളായി പരിഗണിച്ചിട്ടുള്ളത്. അതിദാരിദ്ര്യം നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അതിദരിദ്രാവസ്ഥയിൽ നിന്നും മോചിപ്പിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സൂക്ഷ്മ തല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
ഇപ്രകാരം തയ്യാറാക്കിയ മൈക്രോപ്ലാനിൽ അതിദാരിദ്യം പരിഹരിക്കുന്നതിനുള്ള അതിജീവന ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, വരുമാനം, വികസനാവശ്യങ്ങൾ, തുടങ്ങി എല്ലാവിധ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങളും വിഭവസമാഹരണ മൈക്രോപ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ആയത് സമയബന്ധിതമായി ലഭ്യമാക്കുന്നില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനത്തിന് റിപ്പോർട്ട് ചെയ്യേണ്ട ചുമതല കുടുംബശ്രീ സംഘടനാ സംവിധാനത്തിനുണ്ട്. അയൽക്കൂട്ടം മുതൽ എ.ഡി.എസ്. സി.ഡി.എസ്, ജില്ലാ മിഷൻ, സംസ്ഥാന മിഷൻ വരെയുള്ള സംഘടനാ സംവിധാനവും ഉദ്യോഗസ്ഥ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ച് അതി ദരിദ്രർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ക്യാമ്പയിൻ.
 
ക്യാമ്പയിൻ വിവിധ ഘട്ടങ്ങൾ
ഡിസംബർ 16: എല്ലാ സി.ഡി.എസ് ചെയർപേഴ്സൻമാർക്കും, ഉദ്യോഗസ്ഥർക്കും പരിശീലനം (ഓൺലൈൻ )
ഡിസംബർ 17-18: അയൽക്കൂട്ടതലത്തിൽ ചർച്ച
ഡിസംബർ 19-21: അയൽക്കൂട്ടങ്ങൾ ഭവന സന്ദർശനം,എ.ഡി.എസിന് റിപ്പോർട്ട്‌ സമർപ്പിക്കൽ
ഡിസംബർ 22: ലഭ്യമായ വിവരങ്ങൾ എ.ഡി.എസ് തലത്തിൽ ക്രോഡീകരിക്കൽ
ഡിസംബർ 24: ലഭ്യമായ വിവരങ്ങൾ സി.ഡി.എസ് തലത്തിൽ ക്രോഡീകരണം
ഡിസംബർ 27: ഡിസംബർ 27 ന് മുൻപായി തദ്ദേശ സ്ഥാപനങ്ങളുമായി സംയുക്ത യോഗം
ഡിസംബർ 27-31: സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
Content highlight
Extreme Poverty Determination Scheme - NHG Level Campaign startsml

കുടുംബശ്രീ ദേശീയ സരസ് മേള മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Friday, December 16, 2022

കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള 
ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കും 

പുതിയ കാലഘട്ടത്തിന് അനുസരിച്ച് കുടുംബശ്രീ നവീകരിക്കപ്പെടണമെന്നും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങിലേക്ക് എത്തിച്ച യഥാർഥ മുന്നേറ്റം കുടുംബശ്രീയാണെന്നും തദ്ദേശ സ്വയം ഭരണ-എക്സസൈ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കുടുംബശ്രീ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.  

കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിലൂടെ ആർക്കും അവഗണിക്കാനാവാത്ത മാതൃകയായി കുടുംബശ്രീ മാറിയെന്നും മന്ത്രി പറഞ്ഞു. 46 ലക്ഷം അംഗങ്ങളുള്ള മറ്റൊരു സ്ത്രീകൂട്ടായ്മ എവിടെയെങ്കിലുമുണ്ടോ എന്നത് സംശയമാണ്. വിദ്യാസമ്പന്നരായ യുവാക്കൾ കൂടി കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ വൈജ്ഞാനധിഷ്ഠിത സാമ്പത്തിക മേഖലയിലേക്കും കടക്കാൻ കുടുംബശ്രീക്ക് ആകും. 

 കുടുംബശ്രീ കെട്ടിപ്പെടുത്ത ഏറ്റവും വലിയ ബ്രാൻഡ് വിശ്വസ്യതയാണ്. ബാങ്കുകൾ വായ്പ നൽകുന്നതു മുതൽ കുടുംബശ്രീ കഫേകളിൽ ആളുകൾ വിശ്വസിച്ചു ഭക്ഷണം കഴിക്കുന്നതുവരെ അതിന്റെ ഉദാഹരണമാണ്. കോഴിക്കോട് വിമാനത്താവളത്തിലും കൊച്ചി മെട്രോയിലും കുടുംബശ്രീയുടെ വിൽപനശാലകൾ തുറന്നു. അത്തരത്തിൽ കാൽനൂറ്റാണ്ടുകൊണ്ട് കുടുംബശ്രീക്ക് പറഞ്ഞുയരാൻ ചിറകുകൾ ലഭിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

 സഹകരണ-സാംസ്‌കാരിക- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് മിനി ഇന്ത്യ ദർശിക്കാൻ സരസ് മേളയിലൂടെ സാധിക്കുമെന്നും ദേശീയതയെ ഉയർത്തിപ്പിടിക്കുന്ന മഹാസംരംഭമാണ് സരസ് മേളയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 

 എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി,  കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, സബ് കളക്ടർ സഫ്ന നസറുദീൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ കോട്ടയം നഗരസഭാംഗം സിൻസി പാറേൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കോട്ടയം നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ അജിത ഗോപകുമാർ, പി.ജി ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു. 

 ഉച്ചയ്ക്ക് 2.30ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്നും നാഗമ്പടം മൈതാനത്തേക്കുള്ള വർണാഭമായ ഘോഷയാത്രയേ ാടെയാണ് മേളയ്ക്കു തുടക്കം കുറിച്ചത്.  ഉദ്ഘാടനസമ്മേളനത്തിന് ശേഷം തൃപൂർണ്ണ എറണാകുളം നയിക്കുന്ന തീം മ്യൂസിക് ആൻഡ് ഡാൻസ് പെർഫോമൻസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂൾ വിദ്യാർത്ഥിനി അർച്ചന അശോകൻ അവതരിപ്പിക്കുന്ന നൃത്തം, തൃശൂർ ആട്ടം കലാസമിതി നയിക്കുന്ന ഇൻസ്ട്രമെന്റൽ ഫ്യൂഷൻ സംഗീത വിരുന്ന് എന്നിവ അരങ്ങേറി.

 

 

Content highlight
minister M B Rajesh inagurates Kudumbashree National saras mela at Kottayam