വാര്‍ത്തകള്‍

'തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാ'ചരണ പരിപാടികൾ കുടുംബശ്രീ സംഘടിപ്പിച്ചു

Posted on Thursday, August 10, 2023
'തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാ'ചരണ പരിപാടികൾ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഇന്ന് സംഘടിപ്പിച്ചു . 'നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത' എന്നതായിരുന്നു ഈ വർഷത്തെ ദിനാചാരണത്തിന്റെ പ്രമേയം.
 
പാലക്കാട് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കാസർഗോഡ് ജില്ലയിലെ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി, വയനാട് തിരുനെല്ലി ആദിവാസി സമഗ്ര പദ്ധതി എന്നിങ്ങനെ പട്ടിക വർഗ്ഗ മേഖലയിൽ കുടുംബശ്രീ നടത്തുന്ന പ്രത്യേക ഇടപെടലുകളുടെ ഭാഗമായാണ് ഇന്ന് ദിനാചരണം സംഘടിപ്പിച്ചത്.
 
ഘോഷയാത്ര, ആദിവാസി ജനതയുടെ പാരമ്പരാഗത കലാപരിപാടികൾ, ബോധവത്ക്കരണ ക്ലാസ്സുകൾ, പൊതു യോഗങ്ങൾ എന്നിവ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. 1994 ലാണ് എല്ലാവർഷവും ഓഗസ്റ്റ് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. ആദിവാസി ജന സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
 
 
atpdy

 

Content highlight
Kudumbashree organized programs to celebrate 'International Day of Indigenous People'

കുടുംബശ്രീ ബഡ്‌സ് ദിനാഘോഷം : വാരാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

Posted on Wednesday, August 9, 2023

* ആദ്യ ബഡ്‌സ് ദിനാഘോഷം ഓഗസ്റ്റ് 16ന്
* ബഡ്‌സ് സ്ഥാപനതലത്തില്‍ വാരാഘോഷവും ജില്ലാതല ദിനാഘോഷവും

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി ഈ വര്‍ഷം മുതല്‍ ബഡ്‌സ് ദിനാഘോഷം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2004ല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ദിനമായ ഓഗസ്റ്റ് 16നാണ് ഇനി മുതല്‍ എല്ലാ വര്‍ഷവും ബഡ്‌സ് ദിനമായി ആഘോഷിക്കുക. ആദ്യ ബഡ്‌സ് ദിനാഘോഷത്തിന് മുന്നോടിയായുള്ള ബഡ്‌സ് വാരാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 359 ബഡ്‌സ് സ്ഥാപനങ്ങളിലും 'ഒരു മുകുളം' എന്ന പേരില്‍ ഫലവൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സംഘടിപ്പിക്കുന്നത്.

 ബൗദ്ധിക വെല്ലുവിളി നേരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിപ്പിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ബഡ്‌സ് ദിനാഘോഷത്തിനുണ്ട്. സംസ്ഥാനത്തെ എല്ലാ ബഡ്‌സ് സ്ഥാപനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാഘോഷ പരിപാടികളും ജില്ലാതല സമാപന പരിപാടികളുമാണ് ആദ്യ ബഡ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

  ഓഗസ്റ്റ് 11ന് ഗൃഹ സന്ദര്‍ശനം (ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികളുടെ വീടുകള്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും സന്ദര്‍ശിക്കുക), ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകര്‍ത്തൃ സംഗമവും അതോടൊപ്പം കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരവും ഒരുക്കി നല്‍കും. ഒരാഴ്ച നീളുന്ന ബഡ്‌സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനവും ബഡ്‌സ് ദിനാഘോഷവും ഓഗസ്റ്റ് 16ന് ജില്ലാതലത്തിലും സംഘടിപ്പിക്കും. ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ അന്നേ ദിനം സംഘടിപ്പിക്കും.

  18 വയസ്സ് വരെ പ്രായമുള്ള കട്ടികള്‍ക്കായി 167 ബഡ്‌സ് സ്‌കൂളുകളും 18ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണ് നിലവിലുള്ളത്. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. 2013 മുതലാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Content highlight
buds day celebration to begin today

കുടുംബശ്രീ സാധാരണക്കാരായ സ്ത്രീകളെ സമഗ്ര ശാക്തീകരണത്തിലേക്ക് നയിച്ചു: തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

Posted on Saturday, July 29, 2023

പട്ടികജാതി മേഖലയില്‍ കുടുംബശ്രീ മുഖേന ആദ്യമായി നടപ്പാക്കുന്ന
സമുന്നതി പദ്ധതിക്ക്  സംസ്ഥാനത്ത് തുടക്കം

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ  കുടുംബശ്രീ സമഗ്ര ശാക്തീകരണത്തിലേക്ക് നയിച്ചെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പറഞ്ഞു. കുടുംബശ്രീ മുഖേന കുഴല്‍മന്ദം ബ്ളോക്കില്‍ നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക ജീവനോപാധി പദ്ധതി 'സമുന്നതി'യുടെ ഉദ്ഘാടനവും പദ്ധതിരേഖാ പ്രകാശനവും തേങ്കുറുശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവിന്‍റെ കരുത്തില്‍ പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും ആധുനിക തൊഴില്‍ മേഖലകളിലേക്ക് കടന്നു വരാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയിലടക്കം കുടുംബശ്രീ നല്‍കുന്ന വിവിധ സേവനങ്ങള്‍, ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴിയുള്ള ഉല്‍പന്ന വിതരണം എന്നിങ്ങനെ തൊഴില്‍ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് സാധിച്ചത് ഇതിന്‍റെ ഉദാഹരണങ്ങളാണ്. പട്ടികജാതി വിഭാഗക്കാര്‍ക്ക് സമഗ്രമായ ജീവിത പുരോഗതി കൈവരിക്കുന്നതിനായി പ്രത്യേക ഇടപെടല്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് സമുന്നതി പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കുഴല്‍മന്ദം ബ്ളോക്കില്‍ 8717 പട്ടികജാതി കുടുംബങ്ങളും 359 പട്ടികജാതി അയല്‍ക്കൂട്ടങ്ങളുണ്ട്. ഇതില്‍ 6847 വനിതകള്‍ അംഗങ്ങളാണ്.  പദ്ധതിയുടെ ഭാഗമായി പുതുതായി 225 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് 2265 അംഗങ്ങളെ കൂടി ഇതില്‍ അംഗങ്ങളാക്കുകയും അങ്ങനെ എല്ലാവരേയും കുടുംബശ്രീ സംവിധാനത്തിന്‍റെ കീഴില്‍ കൊണ്ടുവരുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വിവിധ പരിശീലനങ്ങളും നല്‍കും. ആഴ്ച തോറുമുളള ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളില്‍ ഇവര്‍ക്ക് മികച്ച തൊഴില്‍ സംരംഭ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് സുസ്ഥിര വരുമാനം നേടാന്‍ സഹായിക്കുകയെന്നത് പദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്. ഇതിനാവശ്യമായ പരിശീലനങ്ങളും പിന്തുണകളും കുടുംബശ്രീ മുഖേന ലഭ്യമാക്കും. ആരോഗ്യ വിദ്യാഭ്യാസ ശുചിത്വ മേഖലയിലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രധാന്യം നല്‍കി നടപ്പാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന് വിവിധ വകുപ്പുകളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. ജനോപകാരപ്രദങ്ങളായ ഒട്ടേറെ പദ്ധതികള്‍ കുടുംബശ്രീ മാതൃകാപരമായി നടപ്പാക്കിയിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് സമുന്നതി പദ്ധതിയും നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് കുഴല്‍മന്ദം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കുഴല്‍മന്ദം ബ്ളോക്കില്‍ നടപ്പാക്കുന്ന സമുന്നതി പദ്ധതി വഴി പട്ടികജാതി വിഭാഗത്തിലെ ആളുകള്‍ക്ക് ശ്രദ്ധേയമായ ജീവിത പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ പറഞ്ഞു.  പറഞ്ഞു.

തേങ്കുറുശി പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലെ ആദ്യഅയല്‍ക്കൂട്ടാംഗമായ മാളുവമ്മ, കുത്തനൂര്‍ പഞ്ചായത്തിലെ മുതിര്‍ന്ന അയല്‍ക്കൂട്ട അംഗമായ മുണ്ടിയമ്മ, കുത്തന്നൂര്‍ സി.ഡി.എസിലെ മികച്ച കുടുംബശ്രീ കര്‍ഷക സംഘമായ ഗ്രാമലക്ഷ്മിയിലെ അംഗങ്ങള്‍, പ്രത്യാശ എം.ഇ സംരംഭകയായ ഉഷ, കളരിപ്പയറ്റ് സംസ്ഥാനതല വിജയികളായ ബാലസഭാംഗങ്ങള്‍ സാനു, ശിശിര എന്നിവരെ മന്ത്രി ആദരിച്ചു.
   
ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസന്‍ സ്വാഗതം പറഞ്ഞു. ലഹരിക്കെതിരേ കുടുംബശ്രീ ജില്ലാമിഷന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പെയ്ന്‍'ഉണര്‍വ്' പോസ്റ്റര്‍ പ്രകാശനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി അവതരണം നടത്തി. പട്ടികജാതി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സി.ഇ.എഫ് സീഡ് ക്യാപ്പിറ്റല്‍ ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോള്‍.കെ, പട്ടികജാതി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സി.ഇ.എഫ് ലൈവ്ലിഹുഡ് ഫണ്ട് വിതരണം കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ ദേവദാസ് എന്നിവര്‍ നിര്‍വഹിച്ചു. സി.ഡി.എസുകള്‍ക്കുളള അടിയന്തിര ഫണ്ട് വിതരണം അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഭരണ സമിതി അംഗവുമായ മരുതി മുരുകന്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എ.സതീഷ്, ലത.എം, മിനി നാരായണന്‍, പ്രവിത മുരളീധരന്‍,  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെന്‍ട്രിക് വില്യം ജോണ്‍സ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീജ.കെ.എസ്, ലീഡ് ബാങ്ക് മാനേജര്‍ ശ്രീനാഥ് ആര്‍.പി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ ഉണ്ണികൃഷ്ണന്‍, തേങ്കുറുശ്ശി സി.ഡി.എസ് അധ്യക്ഷ എം.ഉഷ, അനിതാ നന്ദന്‍.എ, കെ.എം ഫെബിന്‍, സൈനുദ്ദീന്‍, സ്വര്‍ണമണി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജിന്‍.ജി നന്ദി പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

samunnathi

 

Content highlight
samunnathi starts

കുടുംബശ്രീ 'ബഡ്സ്' ലോഗോ- എന്‍ട്രികള്‍ അയക്കാം

Posted on Saturday, July 29, 2023

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബഡ്സിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. ടാഗ് ലൈന്‍ ഉള്‍പ്പെടെയാണ് അയക്കേണ്ടത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, പകല്‍ പരിപാലനം, ഭിന്നശേഷിക്കാരായ മുതിര്‍ന്നവരുടെ പരിചരണം, പുനരധിവാസം എന്നിങ്ങനെ ബഡ്സ് സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്ന ലോഗോയും ടാഗ് ലൈനുമാണ് തയ്യാറാക്കേണ്ടത്. മികച്ച എന്‍ട്രിക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും.

എന്‍ട്രികള്‍ പ്രോഗ്രാം ഓഫീസര്‍ (സാമൂഹ്യ വികസനം), കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ അയക്കുക. അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org/tenders സന്ദര്‍ശിക്കുക.

Content highlight
buds logo competition

കുടുംബശ്രീ സാഗര്‍മാല പദ്ധതി രണ്ടാം ഘട്ടം: തീരദേശ മേഖലയിലെ 3000 യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

Posted on Thursday, July 27, 2023

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സാഗര്‍മാല പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. തീരദേശ വാസികളായ യുവതീയുവാക്കള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി തുറമുഖ വികസനവുമായും തീരദേശ മേഖലയുമായും ബന്ധപ്പെട്ട തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി തീരദേശ വാസികളായ 3000 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)യിലൂടെയാണ് പദ്ധതി നടത്തിപ്പ്.  ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് തിരഞ്ഞെടുത്ത ഒമ്പത് തൊഴില്‍ പരിശീലന കേന്ദ്രങ്ങളുമായി ധാരണാപത്രം ഒപ്പു വച്ചു.  

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം മുഖേന കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രൂപം കൊടുത്ത പദ്ധതിയാണ് സാഗര്‍മാല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഓരോ ജില്ലയിലും പരിശീലനം നല്‍കേണ്ടവരുടെ എണ്ണം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം അതത് സി.ഡി.എസുകളും പരിശീലന ഏജന്‍സികളും സംയുക്തമായി മികച്ച പരിശീലനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി സി.ഡി.എസ്തല മൊബിലൈസേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

തുറമുഖ വികസന രംഗത്തെ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രൂപവല്‍ക്കരിച്ച നവീനവും ആകര്‍ഷകവുമായ പത്തിലധികം കോഴ്സുകളിലാണ് പരിശീലനം. മൂന്നു മുതല്‍ ആറ് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കീ കണ്‍സൈനര്‍ എക്സിക്യൂട്ടീവ്, പ്രോഡക്ട് ഡിസൈന്‍ എന്‍ജിനീയര്‍, മെഷീന്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമര്‍ പ്ളാസ്റ്റിക് സി.എന്‍.സി മില്ലിങ്ങ്, ഡോക്യുമെന്‍റേഷന്‍ എക്സിക്യൂട്ടീവ്, പി.സി.ബി അസംബ്ളി ഓപ്പറേറ്റര്‍, വെയര്‍ഹൗസ് പായ്ക്കര്‍, അസിസ്റ്റന്‍റ് ഇലക്ട്രീഷ്യന്‍, ഗസ്റ്റ് സര്‍വീസ് അസോസിയേറ്റ്, റസ്റ്റോറന്‍റ് മാനേജര്‍, ഗുഡ്സ് പാക്കിങ്ങ് മെഷീന്‍ ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് -അസോസിയേറ്റ് എന്നിവയിലായിരിക്കും പരിശീലനം. സ്വന്തം അഭിരുചിയും താല്‍പര്യവുമനുസരിച്ച് കോഴ്സുകളില്‍ പ്രവേശനം നേടാനുള്ള അവസരവുമുണ്ട്.

കുടുംബശ്രീ നിഷ്ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മികച്ച ഗുണനിലവാരമുള്ള പരിശീലനം നല്‍കാന്‍ കഴിയുന്ന ഒമ്പത് തൊഴില്‍ പരിശീലന ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന മികവ് നിരന്തരം വിലയിരുത്തും.

 

gv

Content highlight
second phase of SAGARMALA to start from next month

പതിനായിരത്തോളം കുട്ടികള്‍ സജ്ജം - കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കുള്ള സജ്ജം ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

Posted on Monday, July 24, 2023
പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള് നേരിടാന് തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' ബില്ഡിങ് റെസിലിയന്സ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്ക്കുള്ള പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂര്ത്തിയായി.
 
15,16 തീയതികളിലായി 14 ജില്ലകളിലെ 206 സി.ഡി.എസുകളില് സംഘടിപ്പിച്ച പരിശീലനങ്ങളില് 9311 കുട്ടികള് ഭാഗമായി. 28 മാസ്റ്റര് പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും മുഖേന 608 ജില്ലാതല റിസോഴ്സ് പേഴ്സണ്മാര്ക്ക് പരിശീലനം നല്കിയിരുന്നു. ഇവര് മുഖേനയാണ് ബാലസഭാംഗങ്ങള്ക്ക് പരിശീലനം നല്കിവരുന്നത്.
 
ഓണാവധിയോടെ വിവിധഘട്ടങ്ങളിലായി സംസ്ഥാനത്തെ ഒരു ലക്ഷം ബാലസഭാംഗങ്ങള്ക്ക് പരിശീലനം നല്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളില് അവബോധം നല്കുന്നതിനൊപ്പം പ്രളയം, ഉരുള്പൊട്ടല്, വരള്ച്ച, മണ്ണിടിച്ചില്, കടല്ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്ക്ക് ഇതിലൂടെ അവസരമൊരുങ്ങും.
 
കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുള്പ്പെടെ കുട്ടികള്ക്ക് സ്വയം മനസിലാക്കാന് കഴിയുന്ന വിധത്തിലുള്ള വിവിധ ആക്ടിവിറ്റികളിലൂടെയാണ് പരിശീലനം നല്കിവരുന്നത്. ഈ പരിശീലനം നേടിയ കുട്ടികള് വഴി മുതിര്ന്നവര്ക്കും അവബോധം നല്കും.
 
kannur mattannur sajjam
Content highlight
sajjam firtst stage completsml

സംയോജന മാതൃകകള്‍ സന്ദര്‍ശിച്ച് ഇതര സംസ്ഥാന പ്രതിനിധികള്‍: ദേശീയ ശില്‍പശാലയില്‍ കുടുംബശ്രീക്ക് പ്രശംസ ശില്‍പശാലയ്ക്ക് സമാപനം

Posted on Saturday, July 15, 2023

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയിലാണ് ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലെ സംയോജന മാതൃക കൈയ്യടി നേടിയത്. ശില്‍പശാലയുടെ ആദ്യദിനം വെങ്ങാനൂര്‍, ബാലരാമപുരം, കോട്ടുകാല്‍, കാഞ്ഞിരംകുളം, പള്ളിച്ചല്‍, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്സ് സ്ഥാപനങ്ങള്‍, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടല്‍, ഹരിതകര്‍മ സേന, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷം  നടന്ന ഫീല്ഡ്തല അനുഭവം പങ്കുവയ്ക്കല്‍ സെഷനിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പകല്‍ പരിപാലനത്തിനു വേണ്ടി  തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കുടുംബശ്രീ നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങള്‍ സാമൂഹ്യ സുരക്ഷാമേഖലയില്‍ കുടുംബശ്രീയുടെ ശ്രദ്ധേയമായ ഇടപെടലാണെന്ന് സംഘം അഭിപ്രായപ്പെട്ടു. ഒപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനദായക തൊഴില്‍ പരിശീലനവും സംരംഭ രൂപീകരണ സഹായങ്ങള്‍ നല്‍കുന്നതും ഏറെ ശ്രദ്ധേയമാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ക്ളീന്‍ കേരള കമ്പനി എന്നിവയുമായി ചേര്‍ന്നു കൊണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹരിതകര്‍മ സേന മാലിന്യ നിര്‍മാര്‍ജന രംഗത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നുവെന്നും  പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇരുപത് രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടല്‍ പദ്ധതി വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം സാധാരണക്കാരായ നിരവധി വനിതകള്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും നല്‍കാന്‍ സഹായകമാകുന്നുവെന്നും അവര്‍ പറഞ്ഞു.

വിവിധ സ്ഥാപന മാനേജ്മെന്‍റ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍, സംയോജന മാതൃകയുടെ പ്രവര്‍ത്തനരീതികള്‍, സംരംഭകരുടെ വരുമാന ലഭ്യത, വിപണന മാര്‍ഗങ്ങള്‍, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന പിന്തുണകള്‍, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്, സി.ഡി.എസ് വാര്‍ഷിക കര്‍മ പദ്ധതി രൂപീകരണം തുടങ്ങി ആശയ വിനിമയം നടത്തിയ എല്ലാ മേഖലകളിലും പ്രതിനിധികള്‍ സംതൃപ്തി രേഖപ്പെടുത്തി.

എന്‍.ആര്‍.എം.എം പദ്ധതി നടപ്പാക്കുന്ന ഇതര സംസ്ഥാനങ്ങള്‍ക്ക് ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലെ മികച്ച സംയോജന മാതൃകകള്‍ പരിചയപ്പെടുത്തിയത്. ഇതിനായി ഇവിടെ നിന്നു ലഭിച്ച ആശയങ്ങളും വിവിധ പദ്ധതി മാതൃകകളും മറ്റു സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തും.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വികാസ് ആനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്,  എന്‍.ഐ.ആര്‍.ഡി.പി.ആര്‍ അസി.പ്രൊഫസര്‍ ഡോ. പ്രത്യുഷ ഭട്നായിക്, കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.നിര്‍മല സാനു ജോര്‍ജ് എന്നിവര്‍ ശില്‍പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

 

KL

 

Content highlight
National Workshop on PRI-CBO Convergence Universalization Programme concluded

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാല: സംയോജന മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ പ്രാധാന്യത്തിലൂന്നി ആദ്യ ദിനം

Posted on Friday, July 14, 2023

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിന്‍റെ സാര്‍വത്രീകരണം' എന്ന വിഷയത്തില്‍ കോവളം ഉദയ സമുദ്രയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി. ഗ്രാമീണ ദാരിദ്ര്യ ലഘൂകരണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനും സംയോജനം സാര്‍വത്രികമാക്കുന്നതിന്‍റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ടായിരുന്നു തുടക്കം.

ഫലപ്രദമായ സംയോജന പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനും  പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായെന്നും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാര്‍ സിങ്ങ്  ശില്‍പശാലയില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രത്യേക പരിഗണന നല്‍കി ഉപജീവന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതടക്കം നിരവധി വികസന മാതൃകകളാണ് കുടുംബശ്രീ എന്‍.ആര്‍.ഒ മുഖേന സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംയോജന മാതൃകകള്‍ ഗ്രാമീണ ജനവിഭാഗത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത ബ്ളോക്കുകളില്‍ വിവിധ ഘട്ടങ്ങളായി നടപ്പാക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ സുരക്ഷ, ലിംഗസമത്വം, ഗുണനിലവാരമുള്ള  വിദ്യാഭ്യാസം, തൊഴിലും സാമ്പത്തിക വളര്‍ച്ചയും, പങ്കാളിത്ത ആസൂത്രണം തുടങ്ങി സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും തമ്മിലുളള സംയോജനം വളരെയേറെ സഹായകമായിട്ടുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം  സെക്രട്ടറി സുനില്‍കമാര്‍ ശില്‍പശാലയില്‍ ഓണ്‍ലൈനായി പങ്കെടുത്തു പറഞ്ഞു. താഴെ തട്ടിലുളള സ്വയംസഹായ സംഘങ്ങളില്‍ നിന്നുളള സ്ത്രീകള്‍ ജനാധിപത്യ പ്രക്രിയയിലൂടെ ത്രിതല പഞ്ചായത്തുകളുടെ അധികാര സ്ഥാനത്തേക്ക് കടന്നു വന്നതില്‍ ഇത്തരത്തിലുളള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് കുടുംബശ്രീക്ക് നേതൃത്വപരമായ പങ്കുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ദരിദ്ര ജനവിഭാഗത്തിന്‍റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന് ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതിയും ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായുള്ള സംയോജനവും നിര്‍ണായക പങ്കു വഹിക്കുന്നു. ഗ്രാമീണ ജനതയുടെ സമഗ്രവും സവിശേഷവുമായ ജീവിത പരിവര്‍ത്തനത്തിന് എല്ലാ സംസ്ഥാനങ്ങളുടെയും ശ്രമങ്ങളുണ്ടാകണം. കേരളത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി തദ്ദേശ സ്ഥാപനങ്ങളുമായും മറ്റു വകുപ്പുകളുമായും സംയോജിച്ചു കൊണ്ട്  കുടുംബശ്രീ മുഖേന  നിരവധി മികച്ച മാതൃകാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ശില്‍പശാലയില്‍ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട്  തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണം. ഇതു വഴി ഗുണപരമായ പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളിത്തം കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സ്മൃതി ശരണ്‍, മുന്‍ ചീഫ് സെക്രട്ടറി
എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

പദ്ധതി  വ്യാപനത്തിന്‍റെ മുന്നോടിയായി ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുമായും കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റണി ധാരണാപത്രം ഒപ്പു വച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംയോജന പദ്ധതികളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ 'കണ്‍വ്ജന്‍സ് ക്രോണിക്കിള്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശനം സ്മൃതി ശരണ്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനു നല്‍കി നിര്‍വഹിച്ചു. എസ്.എം.വിജയാനന്ദ്, എന്‍ആര്‍.എല്‍.എം ടീം ലീഡ് ഉഷാ റാണി, തൃപുര ഗ്രാമീണ ഉപജീവന മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ റാവു വദറാപു, നാഗാലാന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ജോയിന്‍റ് സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ ഇംപ്റ്റിനെന്‍ലാ, ആസാം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കൃഷ്ണ ബറുവ എന്നിവരെ ആദരിച്ചു. കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ വളര്‍ച്ചയും വികാസവും വ്യക്തമാക്കുന്ന സംഗീത ശില്‍പം കുടുംബശ്രീ രംഗശ്രീയിലെ കലാകാരികള്‍ അവതരിപ്പിച്ചു.  

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്,  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, പഞ്ചായത്ത് രാജ് വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന മികച്ച മാതൃകകള്‍ കണ്ടറിയുന്നതിനായി പ്രതിനിധികള്‍ ആറു സംഘങ്ങളായി ജില്ലയില്‍ വെങ്ങാനൂര്‍, ബാലരാമപുരം, കോട്ടുകാല്‍, കാഞ്ഞിരംകുളം, പള്ളിച്ചല്‍, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂള്‍, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടല്‍, ഹരിതകര്‍മ സേന എന്നിവ സന്ദര്‍ശിച്ചു.

 

ingrtn nro

 

 

Content highlight
National Workshop on PRI-CBO Convergence Universalisation Programme starts

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയ്ക്ക് ഇന്നു തുടക്കം

Posted on Thursday, July 13, 2023

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിന്‍റെ സാര്‍വത്രീകരണം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയ്ക്ക് ഇന്ന് തുടക്കം. കോവളം ഉദയ സമുദ്രയില്‍ ഇന്നും(13-7-2023) നാളെ(14-7-2023)യുമായാണ് പരിപാടി. 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യ മാതൃകകള്‍ പരിചയപ്പെടുത്തുന്നതിനും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ശില്‍പശാലയുടെ മുഖ്യ ലക്ഷ്യം. പൗര കേന്ദ്രീകൃത ഭരണം, ദരിദ്ര ജനവിഭാഗത്തിന് മെച്ചപ്പെട്ട സേവന വിതരണം, അവകാശ ലഭ്യത, ഉപജീവന മാതൃകകള്‍ ലഭ്യമാക്കല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ലക്ഷ്യം. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനും ഇതു വഴി കൈവരിക്കുന്ന നേട്ടങ്ങള്‍ എന്തായിരിക്കണമെന്നും ഇരു മന്ത്രാലയങ്ങളുടെയും പ്രതിനിധികള്‍ സംയുക്തമായി അവതരിപ്പിക്കും.

ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീയെ 2013 മുതല്‍ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനായി അംഗീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജനവും ദരിദ്ര വനിതകള്‍ക്ക് വരുമാന ലഭ്യതയ്ക്ക് സൂക്ഷ്മ സംരംഭരൂപീകരണവുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി എന്‍.ആര്‍.ഒ വഴി ഇതര സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന മുഖ്യ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ 15 സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജന മാതൃക നടപ്പാക്കുന്നുണ്ട്.  ഇതര സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് മുന്നോടിയായി നടപ്പാക്കിയ ഇത്തരം സംയോജന മാതൃകകള്‍ സാമ്പത്തിക സാമൂഹിക ശാക്തീകരണം കൈവരിക്കാന്‍ ദരിദ്ര വനിതകളെ പ്രാപ്തരാക്കിയെന്നാണ്  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത ബ്ളോക്കുകളില്‍ വിവിധ ഘട്ടങ്ങളായി നടപ്പാക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ലക്ഷ്യം. ഇതിന് 15 സംസ്ഥാനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സി കുടുംബശ്രീ എന്‍ആര്‍ഒ ആയിരിക്കും.

എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെയും പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ആര്‍ഒ മുഖേന നടപ്പാക്കിയ വികസന പദ്ധതികളുടെ സംയോജന മാതൃകകളും അവയുടെ ആസൂത്രണ നിര്‍വഹണ രീതികളും ലഭിച്ച അനുഭവങ്ങളും വെല്ലുവിളികളും വിജയങ്ങളും പരസ്പരം പങ്കിടാനും മനസ്സിലാക്കുന്നതിനും  ശില്‍പശാലയില്‍ അവസരമൊരുങ്ങും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പാനല്‍ ചര്‍ച്ചകളിലൂടെ സംയോജന മാതൃക സാര്‍വത്രികമാക്കുന്നതിനുള്ള ഏകീകൃത സമീപനവും  രൂപപ്പെടുത്തും.

പദ്ധതി  വ്യാപനത്തിന്‍റെ മുന്നോടിയായി ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംയോജന പദ്ധതികളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം എന്നിവയും ശില്‍പശാലയോടനുബന്ധിച്ച് നടത്തും. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന മികച്ച മാതൃകകള്‍ കണ്ടറിയുന്നതിനായി ഉന്നതതല സംഘം ഫീല്‍ഡ് സന്ദര്‍ശനവും നടത്തും.

13ന് രാവിലെ 9.30 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ സ്വാഗതം പറയും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാര്‍ സിങ്ങ് മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം  സെക്രട്ടറി സുനില്‍കമാര്‍, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സ്മൃതി ശരണ്‍, പഞ്ചായത്ത് രാജ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വികാസ് ആനന്ദ്,  മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിക്കും. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്,  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, പഞ്ചായത്ത് രാജ് വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുക്കും.

Content highlight
National two day workshop jointly organised by MoRD and Kudumbashree begins today

'സജ്ജം' ബാലസഭാംഗങ്ങള്‍ വഴി പ്രകൃതി ദുരന്തങ്ങളുടെ ബോധവല്‍ക്കരണം: കുടുംബശ്രീ ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനം ആരംഭിച്ചു

Posted on Tuesday, July 11, 2023

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന'സജ്ജം' ബില്‍ഡിങ്ങ് റെസിലിയന്‍സ്' ബോധവല്‍ക്കരണ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും ബാലസഭാംഗങ്ങളെ പ്രാപ്തരാക്കുക എന്നത് ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. ഓരോ ബ്ളോക്കില്‍ നിന്നും തിരഞ്ഞെടുത്ത നാല് പേര്‍ക്ക് വീതം ആകെ 608 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെയും  ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധരുടെയും നേതൃത്വത്തിലാണ് പരിശീലനം. ഇതിനകം കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നീ അഞ്ചു ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി ജില്ലകളില്‍ 14നകം പൂര്‍ത്തിയാക്കും.  

ദുരന്തസാധ്യതകളെ മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ബോധവല്‍ക്കരണം നല്‍കുന്നതിനായി കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലന പദ്ധതിയാണ് 'സജ്ജം.' 13നും 17നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം ഓരോ ജില്ലയ്ക്കും നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പരിശീലനം ജൂലൈ 15ന് തുടങ്ങി മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സ്റ്റേറ്റ് ടെക്നിക്കല്‍ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകള്‍ പ്രകാരമാണ് പരിശീലനം.

 

Content highlight
sajjam - district level training starts