കൊച്ചി ബിനാലെയില്‍ കഫെ കുടുംബശ്രീയും

Posted on Thursday, December 20, 2018

കൊച്ചി മുസരിസ് ബിനാലെയില്‍ രുചിയേറും ഭക്ഷ്യ വിഭവങ്ങള്‍ കലാസ്വാദകര്‍ക്ക് വിളമ്പി കഫേ കുടുംബശ്രീ സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിനാലെ അധികൃതരും കുടുംബശ്രീയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് പ്രധാനവേദിയായ കബ്രാള്‍ യാര്‍ഡിലാണ് കഫേ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ചായ, കാപ്പി, ചെറുകടികള്‍ എന്നിവ ലഭിക്കുന്ന ഒരു സ്റ്റാളും ഉച്ചഭക്ഷണവും ജ്യൂസും മറ്റും ലഭിക്കുന്ന മറ്റൊരു സ്റ്റാളും അങ്ങനെ കഫേ കുടുംബശ്രീയുടേതായി രണ്ട് സ്റ്റാളുകളാണ് പ്രധാനവേദിയിലുള്ളത്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതലാണ് കഫേ കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

   എല്ലാ 20 ദിവസങ്ങളും സ്റ്റാളിലെ സംഘാംഗങ്ങള്‍ മാറും. ഒരേ സമയം 12 മുതല്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്. മാര്‍ച്ച് 29ന് ബിനാലെ അവസാനിക്കുമ്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ബിനാലെ സ്റ്റാളുകളില്‍ പങ്കെടുക്കും. വരയുടെ പെണ്മ എന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ബിനാലെയില്‍ കലാപരിശീലന കളരി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു. പിന്നീട് പത്ത് ദിവസം നീണ്ടുനിന്ന റസിഡന്‍ഷ്യല്‍ പരിശീലനവും നല്‍കിയിരുന്നു.   

  ഇന്‍സ്റ്റലേഷനുകളായി സ്ഥാപിച്ചിരിക്കുന്ന കഫേ കുടുംബശ്രീ സ്റ്റാളുകളില്‍ ഡയബറ്റിക് ബെറി, ബീറ്റ് ബെറി, കൂള്‍ ബെറി തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ ലഭിക്കം. അമില്‍ ഷേക്ക്, മില്‍ക്ക് സര്‍ബത്ത് എന്നിവയുമുണ്ട്. മീന്‍കറി കൂട്ടിയുള്ള ഉച്ചയൂണിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. നെയ്‌ച്ചോറും ചിക്കന്‍ കറിയും 120 രൂപയ്ക്കും ലഭിക്കും.

 

Content highlight
എല്ലാ 20 ദിവസങ്ങളും സ്റ്റാളിലെ സംഘാംഗങ്ങള്‍ മാറും. ഒരേ സമയം 12 മുതല്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്.

DPC KTM

Posted on Tuesday, December 18, 2018

DPC Meeting Kottayam

Content highlight
DPC Meeting Kottayam

DPC TVPM

Posted on Monday, December 17, 2018

DPC Meeting Thiruvananthapuram on 17.12.2018 - 11.30 am at district panchayat hall Thiruvananthapuram

Content highlight
DPC Thiruvananthapuram

DPC PTA

Posted on Saturday, December 15, 2018

Pathanamthitta District Planning Committee Meeting is scheduled on 19 Dec 2018

Content highlight
DPC PTA

പ്രളയ പുനരധിവാസത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: സംസ്ഥാനത്ത് 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം

Posted on Saturday, December 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള  'എറൈസ്' ( ARISE'-acquiring resilience and identify through sustainable employmen) സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന് തുടക്കമായി.    

 പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരഗ്രാമീണ മേഖലകളില്‍ പ്രളയബാധിതരായ  അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ്  ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നത്. പ്രധാനമായും  അതിജീവനത്തിനു  സഹായിക്കുക എന്നതു ലക്ഷ്യമിട്ടാണ്  ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍  അവസരം നല്‍കും.  മൂന്നു മാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പെയ്ന്‍റെ ലക്ഷ്യമാണ്.

തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍ മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍ രംഗങ്ങള്‍ ഏതൊക്കെയാണെന്നും  കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു.  ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്ളംബിങ്ങ്, ഇലക്ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ് കീപ്പിങ്ങ്, ഡേ കെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായ തൊഴിലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സഹായകമാകും എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള തീരുമാനം.

പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം നല്‍കുക. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരിശീലനം ലഭ്യമാക്കുക. കോഴ്സ് അനുസരിച്ച് അഞ്ച് ദിവസം മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക.


പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും. കോഴ്സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content highlight
ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

DPC Kannur

Posted on Saturday, December 15, 2018
Content highlight
DPC Meeting Kannur

വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാവിധ ഫീസ് കളക്ഷനും ഇനി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്

Posted on Thursday, December 13, 2018

തിരുവനന്തപുരം: എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാ വിധ ഫീസ് കളക്ഷനും കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്. ഇതു പ്രകാരം പാര്‍ക്കിങ്ങ്, ബസ് എന്‍ട്രി, ടോയ്ലറ്റ് തുടങ്ങിയവയുടെ ഫീസ് കളക്ഷന്‍ ഇനി മുതല്‍ കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് വഴിയാകും. നിലവില്‍ ഹബ്ബിലെ ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി സര്‍വീസ് എന്നിവയുടെ ചുമതല കുടുംബശ്രീക്കാണ്. ഫീസ് കളക്ഷനുള്ള അവസരം കൂടി ലഭിച്ചതോടെ മൊബിലിറ്റി ഹബ്ബിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല കുടുംബശ്രീക്ക് കൈവന്നിരിക്കുകയാണ്. മൊബിലിറ്റി മാനേജ്മെന്‍റ് ഡയറക്ടര്‍ ആര്‍.ഗരിജ കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ഗീവര്‍ഗീസ് എന്നിവര്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് കുടുംബശ്രീക്ക് കരാര്‍ ലഭിച്ചത്. രണ്ടു വര്‍ഷമാണ് കാലാവധി. ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എട്ടു മണിക്കൂര്‍ വീതം രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ശമ്പളത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും.

കൊച്ചി മെട്രോയിലെ വിവിധ വിഭാഗങ്ങളില്‍ കുടുംബശ്രീ വനിതകള്‍ കാഴ്ച വച്ച പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി സര്‍വീസ്, ഹൗസ്കീപ്പിങ്ങ് എന്നിവയ്ക്കായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിനായി കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി അംഗീകരിക്കുകയായിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി ഫീസ് കളക്ഷനുളള അവസരം കൂടി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിനു ലഭിച്ചത്.      

Content highlight
ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്

അയല്‍പക്ക പ്രദേശങ്ങളിലെ വിഷമതകള്‍ ആദ്യം അറിയാന്‍ കഴിയുന്നവരാണ് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍: മന്ത്രി എ.സി.മൊയ്തീന്‍

Posted on Thursday, December 13, 2018

തിരുവനന്തപുരം: അയല്‍പക്ക പ്രദേശങ്ങളില്‍ വിവിധ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെയും  ഗാര്‍ഹിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരേയും ഏറ്റവുമാദ്യം കണ്ടെത്താനും അവരെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്  സഹായിക്കാനാകുന്നതും കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കാര്യവട്ടം യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീയുടെ 350 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന സമ്മേളത്തിന്‍റെയും ഇതിനോടനുബന്ധിച്ചുള്ള  സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്. പ്രളയകാലത്ത് ഇവരുടെ സേവനസന്നദ്ധത നാം തിരിച്ചറിഞ്ഞതാണ്. ഇത്തരത്തിലുള്ള അക്കാദമിക് മികവോടെയുള്ള പരിശീലനങ്ങള്‍ ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രളയദുരന്തങ്ങള്‍ക്കിരയാകേണ്ടി വന്ന സാധാരണക്കാരായ ആളുകളിലേക്ക് ഓടിയെത്തി അവര്‍ക്ക് മാനസികമായ പിന്തുണയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യവും നല്‍കാന്‍ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്. കൂട്ടുകുടുംബവ്യവസ്ഥയില്‍ തങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പങ്കു വയ്ക്കാന്‍ കുടുംബത്തില്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍  പിന്നീട്  അണുകുടുംബങ്ങള്‍ വന്നതോടെ അതിനുള്ള അവസരം ഇല്ലാതായി. ഇത്തരം സാമൂഹ്യമാറ്റങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഏറെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ്. അവരെ തിരിച്ചറിയാനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ നല്‍കാനും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയും. ലോകത്തിനു മുന്നില്‍ സാമൂഹ്യസേവനത്തില്‍ അധിഷ്ഠിതമായ സ്ത്രീകൂട്ടായ്മയായി കുടുംബശ്രീയെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയണമെന്നും അതിന് ഈ പരിശീലന പരിപാടി  ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

കാര്യവട്ടം യൂണിവേഴ്സിറ്റി ഡീന്‍ ഓഫ് സയന്‍സ് ഡോ.എ.ബിജു കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും റിസോഴ്സ് ബുക്കിന്‍റെ പ്രകാശനവും നിര്‍വഹിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ.ജാസീര്‍ ജെ ആശംസാ പ്രസംഗം നടത്തി. സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും ട്രെയിനിങ്ങ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍ തേന്‍മൊഴി കുടുംബശ്രീ പരിശീലനങ്ങളിലൂടെ തനിക്ക് ലഭിച്ച മാനസികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നന്ദിയും പറഞ്ഞു.

 

                 

 

Content highlight
പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്

ഹരിത തൊഴില്‍ കര്‍മസേന: റബര്‍ ടാപ്പിംഗ് മേഖലയില്‍ മികച്ച വരുമാനം നേടി കുടുംബശ്രീ വനിതകള്‍

Posted on Thursday, December 13, 2018

തിരുവനന്തപുരം: റബര്‍ ടാപ്പിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കുടുംബശ്രീ വനിതകള്‍ ഈ രംഗത്തേക്ക്. നിലവിലെ തൊഴില്‍ സംരംഭങ്ങളില്‍ നിന്നും പുതിയൊരു വരുമാനദായക തൊഴില്‍മേഖല കണ്ടെത്തുന്നതിനോടൊപ്പം പ്രകൃതിദത്ത റബറിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതി വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ വൈദഗ്ധ്യമുളള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായി ഈ രംഗത്ത് നിലവിലുള്ള പതിനേഴ് ഹരിത തൊഴില്‍ കര്‍മസേനകള്‍ക്കു പുറമേ 210 വനിതകള്‍ക്കു കൂടി വിദഗ്ധ പരിശീലനം നല്‍കി പതിനാല് പുതിയ ഹരിത തൊഴില്‍ കര്‍മസേനകള്‍ രൂപീകരിക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കി.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 255 അയല്‍ക്കൂട്ട വനിതകള്‍ക്ക് കുടുംബശ്രീയും റബര്‍ ബോര്‍ഡും സംയുക്തമായി റബര്‍ ടാപ്പിങ്ങില്‍ പരിശീലനം നല്‍കി പതിനേഴ് ഹരിത തൊഴില്‍ കര്‍മസേന രൂപീകരിച്ചിരുന്നു.  ഇവര്‍ക്ക്  യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ടാപ്പിങ്ങിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും നല്‍കി. ഇപ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും റബര്‍ ബോര്‍ഡിന്‍റെ തന്നെ പ്ളാന്‍റേഷനില്‍ തൊഴില്‍ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പ്ളാന്‍റേഷന്‍ ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കില്‍ അവിടെ പോയി തൊഴില്‍  ചെയ്യാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് സമീപ പ്രദേശങ്ങളില്‍  റബര്‍ ടാപ്പിങ്ങിനുള്ള സാധ്യതകള്‍ കണ്ടെത്തി വരുമാനം കണ്ടെത്താനും അവസരമുണ്ട്.

നിലവില്‍ ഹരിത തൊഴില്‍ കര്‍മസേനയിലെ പല അംഗങ്ങളും സമീപ പ്രദേശങ്ങളിലെ റബര്‍ ടാപ്പിങ്ങ് ചെയ്യുന്നതു വഴി പ്രതിമാസം ആറായിരത്തിലേറെ രൂപ വരുമാനം നേടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് മേഖലകളിലും ജോലി ചെയ്യുന്ന ഹരിത തൊഴില്‍ കര്‍മസേനയിലെ അംഗങ്ങള്‍ക്ക് അതോടൊപ്പം തന്നെ റബര്‍ ടാപ്പിങ്ങിലൂടെയും അധിക വരുമാനം നേടാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അയല്‍ക്കൂട്ട വനിതകള്‍ക്ക് സുസ്ഥിര വരുമാനമാര്‍ഗമൊരുക്കുന്നതിനായി റബര്‍ ടാപ്പിങ്ങിനൊപ്പം തേനീച്ച വളര്‍ത്തല്‍ പോലുള്ള ആകര്‍ഷകമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പിന്തുണയും തൊഴില്‍ വൈദഗ്ധ്യ പരിശീലനവും കുടുംബശ്രീയും റബര്‍ ബോര്‍ഡും സംയുക്തമായി നല്‍കും. നിലവില്‍ ഈ മേഖലയില്‍ സജീവമായ എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും റബര്‍ ഉല്‍പാദക സംഘങ്ങളില്‍ അംഗത്വം നല്‍കിയിട്ടുണ്ട്. ഇതിലൂടെ പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹരിത തൊഴില്‍ കര്‍മസേനയിലെ അംഗങ്ങള്‍ക്ക് പ്രതിദിന വരുമാനത്തിനു പുറമേ അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
 
നൂതനമായ തൊഴില്‍ സംരംഭങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ വനിതകള്‍ക്ക് മികച്ച ജീവനോപാധികളൊരുക്കിയ കുടുംബശ്രീയുടെ മറ്റൊരു ശ്രദ്ധേയമായ തുടക്കമാണിത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍  എറണാകുളം ജില്ലയിലെ പതിനേഴ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം പരിശീലനം നല്‍കിയ ശേഷം രാമമംഗലം റബര്‍ ഉല്‍പാദക സംഘത്തിന്‍റെ നേതൃത്വത്തില്‍ 'ഹരിത' എന്ന പേരില്‍ തൊഴില്‍ സേനയും രൂപീകരിച്ചിരുന്നു. ഇതു വിജയിച്ചതോടെയാണ് കൂടുതല്‍ വനിതകള്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.  റബര്‍ കൃഷി ഏറ്റവും കൂടുതലായുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അയല്‍ക്കൂട്ട വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.  

 

Content highlight
നിലവില്‍ ഹരിത തൊഴില്‍ കര്‍മസേനയിലെ പല അംഗങ്ങളും സമീപ പ്രദേശങ്ങളിലെ റബര്‍ ടാപ്പിങ്ങ് ചെയ്യുന്നതു വഴി പ്രതിമാസം ആറായിരത്തിലേറെ രൂപ വരുമാനം നേടുന്നുണ്ട്.