പ്രളയ പുനരധിവാസത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: സംസ്ഥാനത്ത് 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം

Posted on Saturday, December 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള  'എറൈസ്' ( ARISE'-acquiring resilience and identify through sustainable employmen) സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന് തുടക്കമായി.    

 പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരഗ്രാമീണ മേഖലകളില്‍ പ്രളയബാധിതരായ  അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ്  ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നത്. പ്രധാനമായും  അതിജീവനത്തിനു  സഹായിക്കുക എന്നതു ലക്ഷ്യമിട്ടാണ്  ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍  അവസരം നല്‍കും.  മൂന്നു മാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പെയ്ന്‍റെ ലക്ഷ്യമാണ്.

തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍ മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍ രംഗങ്ങള്‍ ഏതൊക്കെയാണെന്നും  കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു.  ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്ളംബിങ്ങ്, ഇലക്ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ് കീപ്പിങ്ങ്, ഡേ കെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായ തൊഴിലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സഹായകമാകും എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള തീരുമാനം.

പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം നല്‍കുക. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരിശീലനം ലഭ്യമാക്കുക. കോഴ്സ് അനുസരിച്ച് അഞ്ച് ദിവസം മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക.


പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും. കോഴ്സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content highlight
ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്