വാര്‍ത്തകള്‍

സ്ത്രീശക്തി കലാജാഥയ്ക്ക് തുടക്കം-  മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Thursday, March 10, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാ​ഗമായുള്ള സ്ത്രീശക്തി കലാജാഥയ്ക്ക് അഭിമാനകരമായ തുടക്കം. പല കാരണങ്ങൾ കൊണ്ടും തങ്ങളുടെ സർ​ഗ്​ഗശേഷിയെ തളച്ചിടേണ്ടി വന്ന സ്ത്രീകൾ തടവറകൾ ഭേദിച്ചു മുന്നോട്ടു വരുന്നതും കാലങ്ങളായി അനുഭവിച്ചു വരുന്ന അനീതിയുടെ  തീക്കനലുകൾ കുടഞ്ഞെറിയുന്നതും കലാജാഥയിലൂടെ വേദിയിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു  വനിതാ​ദിനാഘോഷത്തിന് കരുത്തു പകർന്നത്.

    സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണമെന്ന സന്ദേശം നൽകി കൊണ്ട്  സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികളിലേക്ക്  സൂര്യതേജസ്സോടെ മുന്നേറുന്ന വർത്തമാനകാല സ്ത്രീയുടെ തിളക്കമാർന്ന  കാഴ്ച കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായി.  

പെൺകാലം, സദസ്സിൽ നിന്നും അരങ്ങിലേക്ക്, അതു ഞാൻ തന്നെയാണ് എന്നീ മൂന്നു നാടകങ്ങളും പാടുക ജീവിത​ഗാഥകൾ, പെൺ വിമോചന കനവുത്സവം എന്നിങ്ങനെ രണ്ടു സം​ഗീതശിൽപ്പങ്ങളുമാണ് സ്ത്രീശക്തി കലാജാഥയുടെ ഭാ​ഗമായുള്ളത്. പ്രണയവും സമീപകാലത്ത്  അതിനു സംഭവിച്ച അപഭ്രംശങ്ങളും തുറന്നു കാട്ടുന്ന പെൺകാലമാണ്  ആദ്യം വേദിയിൽ അവതരിപ്പിച്ചത്. മാനസികവും ബൗദ്ധികവും സാമൂഹികവുമായ അടിമത്തങ്ങളിൽ നിന്നും വിമോചിതരാകുന്ന സ്ത്രീകളുടെ ശക്തമായ മുന്നേറ്റം ഓരോ കലാരൂപത്തിലും വേദിയിൽ അരങ്ങേറി. 

   കൂടാതെ ​ഗാർഹിക ലൈം​ഗിക  പീഡനങ്ങൾ ഏൽക്കേണ്ടി വരുന്ന സ്ത്രീകളും അവരുടെ ജീവിതാവസ്ഥ, സ്ത്രീധനത്തിന്റെയും പ്രണയത്തിന്റെയും പേരിൽ പെൺകുട്ടികൾക്ക് ജീവഹാനി സംഭവിക്കുന്നതുമെല്ലാം മികച്ച രീതിയിൽ വേദിയിൽ പകർന്നാടിയത് കുടുംബശ്രീയുടെ തന്നെ തിയേറ്റർ ​ഗ്രൂപ്പായ രം​ഗശ്രീയിലെ അം​ഗങ്ങളായ  ബിജി.എം, മാധവി.സി, രതി.പി, റീജ എം.എം, ലീന.പി, പാർ‍വതി കെ.ടി, ബിന്ദു.പി, പ്രമീള പി, നിഷ.വി.സി, നൈനി.ടി,  സരോജിനി കെ.കെ, രാജി.വി.സി എന്നിവരാണ്.   

 

 

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം,  സ്ത്രീശക്തി കലാജാഥ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ എക്സൈസ്  വകുപ്പ് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ  നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും ദാരിദ്യനിർമാർജ്ജനത്തിന്റെയും ലോകമാതൃകയായി വിമോചനത്തിന്റെ പാതയിൽ മുന്നേറുന്നതിനൊപ്പം  സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങൾക്കുമെതിരേ ഏറ്റവും ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്ന സംഘശക്തിയാണ് കുടുംബശ്രീയെന്നും  മന്ത്രി പറഞ്ഞു. പൊതുജനാ​രോ​ഗ്യ- വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്  മുന്നേറാൻ കഴിയുന്നതിൽ കുടുംബശ്രീക്കും വലിയ പങ്കുണ്ട്. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്ന സാമൂഹികാവസ്ഥ മാറേണ്ടതുണ്ടെന്നും സ്വന്തം കുടുംബത്തിൽ അവർ ചെയ്യുന്ന ജോലിക്ക് മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തദ്ദേശ സ്വയം ഭരണം, എക്സൈസ് എന്നീ വകുപ്പുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാ​ഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം കലക്ടർ എൻ.തേജ്  ലോഹിത്  റെഡ്ഢിക്കു നൽകി മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ  നിർവഹിച്ചു. തീം സോങ്ങ് തയ്യാറാക്കിയ ജില്ലാ മിഷൻ മുൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ക്ഷേമ കെ. തോമസ്,  സ്ത്രീശക്തി കലാജാഥയുടെ ഭാ​ഗമായി നാടകവും സം​ഗീതശിൽപ്പവും സംവിധാനം ചെയ്ത കരിവെള്ളൂർ മുരളി എന്നിവരെ മന്ത്രി ആദരിച്ചു. 

കാലിക പ്രസക്തിയുള്ള ലക്ഷ്യങ്ങൾക്കനുസൃതമായി കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുകയും സാമ്പത്തികവും  സാമൂഹികവുമായി സ്ത്രീകളെ മുന്നേറാൻ പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന്  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്  ദേവർ കോവിൽ പറഞ്ഞു. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ തീം സോങ്ങിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. 

കുടുംബശ്രീ ​ഭരണ സമിതി അം​ഗം കെ.കെ ലതിക ഓക്സിലറി ​ഗ്രൂപ്പ് സർവേ റിപ്പോർട്ടിന്റെയും  മേയർ ഡോ.ബീന ഫിലിപ്പ് ഓക്സിലറി ​ഗ്രൂപ്പ് ചർച്ച റിപ്പോർട്ടിന്റെയും  പ്രകാശനം നിർവഹിച്ചു. 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ സ്വാ​ഗതം പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽഎ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, ഉത്തരമേഖലാ ജോയിന്റ്  എക്സൈസ് കമ്മീഷണർ ജി.പ്രദീപ്,  കോഴിക്കോട് ജില്ലാ ​ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.ജി ജോർജ്ജ്  മാസ്റ്റർ, മുനിസിപ്പൽ ചെയർമാൻ ചേമ്പർ കെ.പി ബിന്ദു, കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, കൗൺസിലർ എസ്.കെ അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ജാസ്മിൻ കെ.കെ, കെ.പുഷ്പജ, റീന മുണ്ടേങ്ങാട്ട്, രമ്യ മുരളി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എം ​ഗിരീശൻ നന്ദി പറഞ്ഞു.  

 സ്ത്രീധനത്തിനും  സ്ത്രീപീഡനത്തിനും എതിരേയുള്ള സന്ദേശങ്ങൾ ഓരോ വ്യക്തിയിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയെന്നതാണ്    സ്ത്രീശക്തി   കലാജാഥയുടെ ലക്ഷ്യം.  ഇന്നു (09-3-2022 )  മുതൽ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലും അഞ്ചു വേദികൾ വീതം ആകെ എഴുപതോളം വേദികളിൽ പരിശീലനം നേടിയ168 കലാകാരികൾ കലാജാഥ അവതരിപ്പിക്കും. 

Content highlight
sthreesakthi kalajadha starts

ഡി.ഡി.യു-ജി.കെ.വൈ: 15 വിദ്യാർത്ഥികൾക്ക് ചെന്നൈ എയർപോർട്ടിൽ ജോലി

Posted on Saturday, March 5, 2022

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി  പരിശീലനം പൂർത്തിയാക്കിയ 15 വിദ്യാർത്ഥികൾക്ക്  ചെന്നൈ എയർപോർട്ടിൽ ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് ആയി നിയമനം. 15000  രൂപയാണ് പ്രതിമാസ ശമ്പളം. ഇതോടൊപ്പം ഇൻസെന്റീവും ലഭിക്കും.

ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്ലിങ്ങ് എന്നിവ ഉൾപ്പെടെ ആറു മാസത്തെ എയർലൈൻ ടിക്കറ്റിങ്ങ് കോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ നിയമനം ലഭിച്ചത്.  പദ്ധതിയുടെ കീഴിലുളള പരിശീലക ഏജൻസിയായ സീമെഡ് മുഖേനയായിരുന്നു പരിശീലനം.

പദ്ധതിയുടെ ഭാഗമായി ഇതുവരെ വിവിധ തൊഴിൽ മേഖലകളിൽ വിജയകരമായി പരിശീലനം  പൂർത്തിയാക്കിയ  45555 പേർക്ക് തൊഴിൽ നേടാൻ കഴിഞ്ഞു. കൂടാതെ 475 പേർക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി. നൂതനവും തൊഴിൽ സാധ്യതയുള്ളതുമായ നൂറ്റി ഇരുപതിലേറെ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്സുകളിൽ ചേർന്നു പഠിക്കുന്ന ഫീസ്, പദ്ധതി ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, താമസം എന്നിവ ഉൾപ്പെടെ സൗജന്യമാണ്.

 
Content highlight
DDUGKY trainees got placement in chennai airport

കുടുംബശ്രീ 'സ്ത്രീശക്തി' കലാജാഥ - ആദ്യ രംഗാവതരണം നടത്തി

Posted on Wednesday, March 2, 2022

അവര്‍ 42 കുടുംബശ്രീ അംഗങ്ങള്‍. കഴിഞ്ഞ നാല് ദിനങ്ങളിലായി തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കിലയില്‍ സംഘടിപ്പിച്ച നാടകക്കളരിയിലൂടെ പഠിച്ചെടുത്ത പാഠങ്ങള്‍ മനസ്സിലുറപ്പിച്ച്  അവര്‍ വേദിയിലേക്ക് എത്തി. ആത്മവിശ്വാസത്തോടെ  മൂന്ന് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളും അവതരിപ്പിച്ച് ക്ഷണിക്കപ്പെട്ട സദസ്സിന്റെ മനംകവര്‍ന്നു.

  സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള സന്ദേശങ്ങള്‍ കേരള സമൂഹത്തിലെമ്പാടുമെത്തിക്കാനും സ്ത്രീശാക്തീകരണത്തിന് അനുകൂലമായ മനോഭാവം വളര്‍ത്താനും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കപ്പെട്ട  സ്ത്രീശകതി കലാജാഥയുടെ ഭാഗമാണ് ഈ നാടകങ്ങളും സംഗീതശില്‍പ്പങ്ങളും. 23 മുതല്‍ 26 വരെ നടന്ന നാടകക്കളരിയുടെ അവസാനദിനത്തിലായിരുന്നു ആസ്വാദക മനംകവര്‍ന്ന ആദ്യ രംഗാവതരണം.

  2021 ഡിസംബര്‍ 18 മുതല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടത്തിവരുന്ന സ്ത്രീപക്ഷ നവകേരളം സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ആദ്യഘട്ട പരിശീലനം നല്‍കിയതിന് ശേഷമാണ് എല്ലാജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 42 പേര്‍ക്ക് കിലയില്‍ രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചത്.

 'സ്ത്രീശക്തി കലാജാഥയ്ക്കായി എല്ലാ ജില്ലകളിലും  രൂപീകരൂപീകരിച്ചിരിക്കുന്ന ഒന്ന് വീതം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ആകെ 168 വനിതകള്‍ ഇങ്ങനെ പരിശീലനം നേടും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് 'സ്ത്രീശക്തി കലാജാഥ'യുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പത്ത് ദിനങ്ങളിലായി ജില്ലകളിലെ വിവിധ വേദികളില്‍ കലാജാഥ സംഘടിപ്പിക്കും.

sthreesa

   കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച്, റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത പെണ്‍കാലം, ശ്രീജ അറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാന്‍ തന്നെയാണ്, ശ്രീജ അറങ്ങോട്ടുകര രചനയും സംവിധാനവും നിര്‍വഹിച്ച സദസ്സില്‍ നിന്ന് അരങ്ങിലേക്ക് എന്നീ നാടകങ്ങളും കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച പാടുക ജീവിതഗാഥകള്‍, പെണ്‍വിമോചന കനവുത്സവം എന്നീ സംഗീത ശില്‍പ്പങ്ങളും വരും ദിനങ്ങളില്‍ കുടുംബശ്രീ വനിതകളിലൂടെ സ്ത്രീപക്ഷ നവകേരള സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കും. ഷൈലജ പി അമ്പു, രാജരാജേശ്വരി എന്നിവരാണ് സംവിധാന സഹായികള്‍. ഭൈരവി, ആര്യ, ഗ്രീഷ്മ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

  കിലയില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Content highlight
sthreesakthi en

പുതുതായി ചുമതലയേറ്റ കുടുംബശ്രീ ഭാരവാഹികളുമായി സംവദിച്ച് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, February 24, 2022
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന് മാസ്റ്റര് പുതുതായി ചുമതലയേറ്റ കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളായി ഓണ്ലൈനായി സംവദിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്ന്ന് സംരംഭക പ്രവര്ത്തനങ്ങളുടെ കേന്ദ്രമായി മാറാന് കുടുംബശ്രീയ്ക്ക് കഴിയണമെന്നും സ്ത്രീശാക്തീകരണ, ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനായി സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികള് വിജയകരമായിത്തീര്ക്കുകയെന് ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ ഭാരവാഹികള്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 
പാര്ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്ക്ക് കൂടി അര്ഹമായ പ്രാതിനിധ്യം നല്കുന്നതിനായി ബി.പി.എല്, എസ്.സി, എസ്.ടി വിഭാഗങ്ങള്ക്കും നിശ്ചിത ശതമാനം സംവരണം ഉറപ്പു വരുത്തിക്കൊണ്ടാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് ഇത്തവണ സംഘടിപ്പിച്ചതെന്നും ഇതുവഴി ഈ വിഭാഗത്തില്നിന്നും നിശ്ചിത പ്രാതിനിധ്യം കുടുംബശ്രീ ത്രിതല സമിതിയില് ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
മികച്ച സാങ്കേതിക ജ്ഞാനം നേടി പദ്ധതികള് മാതൃകാപരമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലൂടെ ലോകത്തിന് മുന്നില് ഉജ്ജ്വലമായ മുന്നേറ്റം നടത്താന് പുതുതായി ചുമതലയേറ്റ ഭാരവാഹികള്ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് അനു. ആര്.എസ് നന്ദി പറഞ്ഞു.
Content highlight
lsgd interact with newly elected kudumbashree offcie bearers

കുടുംബശ്രീ ത്രിതല സമിതി തെരഞ്ഞെടുപ്പ് പൂർത്തിയായി, 16,55,261 ഭാരവാഹികള്‍ കുടുംബശ്രീയുടെ നേതൃനിരയിലേക്ക്

Posted on Wednesday, February 23, 2022

കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്  ജില്ലകളിലെ തെരഞ്ഞെടുപ്പ് 18ന് പൂര്‍ത്തീകരിച്ചു. ഈ ജില്ലകളിലെ ഭാരവാഹികള്‍ തിങ്കളാഴ്ച (21-2-2022) ചുമതലയേറ്റു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള 1070 സി.ഡി.എസുകളില്‍ 1069 ലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. നേരത്തെ കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇതോടൊപ്പം അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 733 അയല്‍ക്കൂട്ടങ്ങള്‍,  133 ഊരുസമിതികള്‍, നാല് പഞ്ചായത്ത് സമിതികള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുത്തവരും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ 16,55,263 വനിതകള്‍ കുടുംബശ്രീ ത്രിതല സമിതിയുടെ ഭാരവാഹികളാവും.
 
കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളെ കണ്ടെത്തുന്നതിന് മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് 2022 ജനുവരി ഏഴിനാണ് ആരംഭിച്ചത്. ഇതു പ്രകാരം അയല്‍ക്കൂട്ടതലത്തില്‍ 14,16,675 ഉം, എ.ഡി.എസ്തലത്തില്‍ 2,14,005 ഉം ഭാരവാഹികളെ കണ്ടെത്തി. സി.ഡി.എസ് തലത്തില്‍ 1068 അധ്യക്ഷമാരും 1068 ഉപാധ്യക്ഷമാരും ഉള്‍പ്പെടെ 19453 ഭാരവാഹികളാണ് കുടുംബശ്രീ സംവിധാനത്തിലേക്ക് വരിക. കൂടാതെ അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളിലും ഊരുസമിതികളിലും തെരഞ്ഞെടുപ്പ് നടത്തിയതു വഴി 5128  വനിതകള്‍ ചുമതലയേറ്റിട്ടുണ്ട്.

ജനുവരി 25ന് 1070 കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി 26ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലകളെ എ.ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ എട്ടു ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.  

ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള ഇടമലക്കുടിയില്‍ കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.

Content highlight
Kudumbashree Election Completed; 16.55 lakh members to leadership-Taken Chargeml

'സര്‍ഗ്ഗം-2022' കുടുംബശ്രീ വനിതകള്‍ക്കായി സംസ്ഥാനതല കഥാരചന മത്സരം

Posted on Tuesday, February 22, 2022

*രചനകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
                        
കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2022'-സംസ്ഥാനതല കഥാരചന (മലയാളം) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000  10,000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായ രചനകള്‍ ഉണ്ടെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ അപ്രകാരം കണ്ടെത്തുന്ന അഞ്ചു പേര്‍ക്ക്  പ്രോത്സാഹന സമ്മാനമായി 1000 രൂപയും ട്രോഫിയും നല്‍കുന്നതാണ്. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. ഏറ്റവും മികച്ച രചനകള്‍ അയക്കുന്ന 40 പേര്‍ക്ക് മാര്‍ച്ച് 23, 24, 25 തീയതികളില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന'സര്‍ഗ്ഗം-2022' സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 മാര്‍ച്ച് പത്ത്.
 
  സൃഷ്ടികള്‍, രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം  

പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഒ
തിരുവനന്തപുരം-695 011   
 
എന്ന വിലാസത്തില്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ ലഭ്യമാക്കേണ്ടതാണ്. ഇമെയില്‍, വാട്ട്‌സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/sargam2022 സന്ദര്‍ശിക്കുക.

 

Content highlight
SARGAM22 story writing competition for nhg members en

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ; മാറ്റിവച്ച സി.ഡി.എസ് തെരഞ്ഞെടുപ്പ് ഇന്ന് (18-02-22)

Posted on Friday, February 18, 2022

കോവിഡ് - 19 വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച എട്ട് ജില്ലകളിലെ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി ഇന്ന് നടക്കും. തെരഞ്ഞെടുത്ത സി.ഡി.എസ് ഭരണസമിതി 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും.

  സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും  തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ അയല്‍ക്കൂട്ടം, എ.ഡി.എസ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

  2022 ജനുവരി 25ന് തെരഞ്ഞെടുപ്പ് നടത്തി, പുതിയ സി.ഡി.എസ് ഭരണസമിതി 26ന് ചുമതല ഏല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ ജില്ലകളെ എ,ബി,സി എന്നീ മൂന്ന് വിഭാഗങ്ങളിലായി തിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

  ബി,സി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളില്‍ മുന്‍ നിശ്ചയിച്ചത് പോലെ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

 

Content highlight
Kudumbashree Three Tier System Elections; Postponed CDS Elections in 8 districts being held on 18 February 2022ml

കുടുംബശ്രീ "അമൃതം ന്യൂട്രിമിക്സ്' പദ്ധതിക്ക് ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ്

Posted on Friday, February 11, 2022

ഗ്രാമനഗര ഭേദമന്യേ സമൂഹത്തിൽ പോഷകാഹാര കുറവിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി  നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിന്  2022 ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് കുടുംബശ്രീയുടെ "അമൃതം' ന്യൂട്രിമിക്സ് പദ്ധതിക്ക്. സംസ്ഥാനത്തെ അംഗൻവാടികളിലെ ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് മികച്ച പോഷകാഹാര ലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞതിനാണ് കുടുംബശ്രീക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. ്രെബഫുവരി അഞ്ചിന് ഒാൺലൈനായി സംഘടിപ്പിച്ച "റൈസ് വേൾഡ് സമ്മിറ്റ്-2022' ന്റെ സമാപന ചടങ്ങിൽ ഗ്ളെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ ആൻഡ് ഗ്ളെൻമാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ഷെറിൽ പിന്റോ അവാർഡ് പ്രഖ്യാപിച്ചു.    

awrd

"ആഹാരക്രമം, വൈവിധ്യം, നൂതനം' എന്നതായിരുന്നു ഇത്തവണത്തെ അവാഡിന്റെ തീം. നൂതന മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് കുട്ടികൾ, മുതിർന്ന പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ആഹാരക്രമം മെച്ചപ്പെടുത്തി പോഷകാഹാര കുറവ് കാരണമുള്ള ആഘാതം ലഘൂകരിക്കുകയും അതുവഴി സമൂഹത്തിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകുകയാണ് അവാർഡിന്റെ ലക്ഷ്യം. അർബൻ എൻ.ജി.ഒ, റൂറൽ എൻ.ജി.ഒ ഒാപ്പൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഇതിൽ ഒാപ്പൺ വിഭാഗത്തിലാണ് കുടുംബശ്രീക്ക് അംഗീകാരം.

സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലുമുള്ള ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകളാണ്. ന്യൂട്രിമിക്സിന്റെ പോഷക മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർട്ടിഫിക്കേഷനും നടത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്  ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാശിശു വികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായും ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യയുമായും സഹകരിച്ച് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 18000 മെട്രിക് ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നുണ്ട്.കോവിഡ് ലോക്ക്ഡൗൺ കാലത്തും കുടുംബശ്രീയുടെ നേതൃത്വത്തിൽ അമൃതം ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും മുടക്കം കൂടാതെ നടപ്പാക്കിയിരുന്നു.   യൂണിറ്റുകളുടെ പ്രവർത്തനമികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേഡിങ്ങ് നടപടികളും പൂർത്തിയാക്കിയിരുന്നു.  

Content highlight
glenmark award for Kudumbashree's Amritham Nutrimix project

കുടുംബശ്രീ 'കരുതല്‍' ക്യാമ്പെയ്‌നിലൂടെ 2.20 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, February 9, 2022

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകര്‍ക്കും കൃഷി സംഘങ്ങള്‍ക്കും ആശ്വാസമേകുന്നതിനായി നടത്തുന്ന കുടുംബശ്രീയുടെ 'കരുതല്‍' ഉത്പന്ന - വിപണന ക്യാമ്പെയ്‌ന്റെ രണ്ടാം ഘട്ടത്തില്‍ 2,20,59,650 രൂപയുടെ വിറ്റുവരവ്. 2021 നവംബര്‍ മാസത്തില്‍ തുടക്കമായ 2021-22 സാമ്പത്തികവര്‍ഷത്തെ ക്യാമ്പെയ്ന്‍ മുഖേന വിവിധ ഉത്പന്നങ്ങള്‍ അടങ്ങിയ 65,354 കിറ്റുകളും അയല്‍ക്കൂ ട്ടങ്ങളിലേക്ക് വിതരണം ചെയ്തു കഴിഞ്ഞു.

log

  സംരംഭകരെയും കൃഷിസംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ നേരിട്ട സംരംഭങ്ങള്‍ പുരനരുജ്ജീവിപ്പിക്കുന്നതിനും കൂടുതല്‍ വിപണന അവസരം ഒരുക്കി ക്കൊടുക്കുന്നതിനുമായി 2020-21 സാമ്പത്തികവര്‍ഷം മുതലാണ് 'കരുതല്‍' ക്യാമ്പെയ്‌ന് തുടക്കമിട്ടത്. സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങള്‍ കിറ്റുകളിലാക്കി അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരുതല്‍ ക്യാമ്പെയ്‌നിലൂടെ നടക്കുന്നത്.

  സി.ഡി.എസുകള്‍ മുഖേനയാണ് കരുതല്‍ ക്യാമ്പെയ്‌ന്റെ ഭാഗമായുള്ള കിറ്റുകളുടെ വിതര ണം നടത്തുന്നത്. അതാത് ജില്ലയിലെ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരങ്ങള്‍ ശേഖരിക്കുന്നതും സി.ഡി.എസുകളെ അറിയിക്കുന്നതും കിറ്റുകള്‍ തയാറാക്കുന്നതും ജില്ലാ മിഷനുകളാണ്. ഓരോ അയല്‍ക്കൂട്ടത്തിനും എത്ര കിറ്റുകള്‍ വേണമെന്നുള്ള വിശദാംശങ്ങള്‍ ആരാഞ്ഞ് ഇതനുസരിച്ചുള്ള ആവശ്യകതാ പട്ടിക തയാറാക്കി ജില്ലാ മിഷനുകളെ അറി യിക്കുക, പച്ചക്കറി കിറ്റുകള്‍ തയാറാക്കുക, അയല്‍ക്കൂട്ടങ്ങളിലേക്ക് കിറ്റുകള്‍ എത്തിക്കുക എന്നീ ചുമതലകള്‍ സി.ഡി.എസുകളും നിര്‍വഹിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക സമ്പാ ദ്യത്തില്‍ നിന്നാണ് കിറ്റുകളുടെ തുക നല്‍കുന്നത്. കിറ്റിന്റെ തുക പരമാവധി 20 തവണ കളായി അയല്‍ക്കൂട്ടാംഗങ്ങള്‍ അയല്‍ക്കൂട്ടത്തില്‍ തിരികെയടയ്ക്കുകയും ചെയ്യുന്നു.

 

krthl

 

krthl2

 

Content highlight
Sales turnover of above 2 crores through Kudumbashree's Karuthal campaign

ഓക്‌സിലറി ഗ്രൂപ്പ് പരിശീലനങ്ങളും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോകളുമെല്ലാമായി 'സ്ത്രീപക്ഷ നവകേരളം' പുരോഗമിക്കുന്നു

Posted on Saturday, February 5, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല  ബോധവത്ക്കരണ പരിപാടിയായ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തിനൊന്നാകെ ബോധവത്ക്കരണം നല്‍കുകയും അത് മുഖേന സ്ത്രീധനത്തെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങളും എ.ഡി.എസും സി.ഡി.എസും ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനങ്ങള്‍, യുവജന സംഘടനകള്‍, പ്രാദേശിക - സാമൂഹിക - രാഷ്ട്രീയ സംഘടനകള്‍ എന്നിവ വഴി സമൂഹത്തിന്റെ എല്ലാത്തട്ടിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ  നടക്കുന്നത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന്റെ ആദ്യഘട്ടവും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോ മുഖേനയുള്ള പ്രചാരണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

poster

  പ്രത്യേകമായി തയാറാക്കിയ മൂന്ന് മൊഡ്യൂളുകള്‍ (സ്ത്രീധനവും അതിക്രമങ്ങളും, ജെന്‍ഡര്‍ ആന്‍ഡ് സെക്‌സ്, സേവനമേഖലയിലെ നിയമങ്ങള്‍) ആധാരമാക്കിയാണ് ഓക്‌സിലറി ഗ്രൂപ്പിലെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യ മൊഡ്യൂളിലെ ചര്‍ച്ച സംസ്ഥാനത്തെ 9000 ഓക്‌സിലറി ഗ്രൂപ്പുകളില്‍ നടന്നുകഴിഞ്ഞു.

   ഇതുവരെ 815 സി.ഡി.എസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയായി. റീല്‍സ് ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള സമൂഹ മാധ്യമ പ്രചാരണത്തിലും ഏവരും ആവേശത്തോടെ പങ്കെടുക്കുന്നു.  പരിപാടിയുടെ ഭാഗമായുള്ള കലാജാഥയ്ക്കയുള്ള പരിശീലനവും ഓരോ ജില്ലയില്‍ നിന്നുമുള്ള മൂന്ന് പേര്‍ക്ക് വീതം നല്‍കിക്കഴിഞ്ഞു. ഇരുചക്ര വാഹന റാലികള്‍, വെബിനാര്‍, ചുവര്‍ചിത്ര ക്യാമ്പെയ്ന്‍, ഹ്രസ്വ ചിത്ര പ്രചാരണം, സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍, അഭിപ്രായ സര്‍വ്വേ തുടങ്ങിയ നിരവധി പരിപാടികൾ 'സ്ത്രീപക്ഷ നവകേരള'ത്തിന്റെ ഭാഗമായി നടക്കും.

 
 
 
Content highlight
Sthreepaksha Navakeralam' progressing with Auxiliary Group Trainings, Poster Campaigns and Reels Videosml