വാര്‍ത്തകള്‍

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം, അഞ്ചാം സീസണിന് തുടക്കം - സെപ്റ്റംബര്‍ 22 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Wednesday, August 24, 2022

കേരള സമൂഹത്തില്‍ അതിശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരി ക്കുന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ അഞ്ചാം സീസണിന് തുടക്കം. സെപ്റ്റംബര്‍ 22 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക.

  കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ എടുക്കാം.

  ഫോട്ടോകള്‍  kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തി ലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്‍റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ 'പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയി രിക്കണം.

  വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം  www.kudumbashree.org/photography2022 എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭിക്കും.

 

pht

 

Content highlight
Kudumbashree oru nerchithram photography contest starts

സപ്ളൈക്കോയുടെ ഓണക്കിറ്റ്: ശര്‍ക്കര വരട്ടിയും ചിപ്സും ഉള്‍പ്പെടെ കുടുംബശ്രീ നല്‍കുന്നത് 61.19 ലക്ഷം പായ്ക്കറ്റുകള്‍

Posted on Tuesday, August 23, 2022

സപ്ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി  ശര്‍ക്കരവരട്ടിയും ചിപ്സും ഉള്‍പ്പെടെ 61.19 ലക്ഷം പായ്ക്കറ്റുകള്‍ കുടുംബശ്രീ വിതരണം ചെയ്യും.  ഇതുമായി ബന്ധപ്പെട്ട് സപ്ളൈക്കോയില്‍ നിന്നും 18.51 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീയ്ക്ക് ലഭിച്ചു.  42.44 ലക്ഷം പായ്ക്കറ്റുകളുടെ വിതരണം ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ള 18.75 ലക്ഷം പായ്ക്കറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

നിലവില്‍ സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളില്‍ എത്തിച്ചിട്ടുള്ള ശര്‍ക്കരവരട്ടിയും ചിപ്സും തീരുന്ന മുറയ്ക്ക്  കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ഇവ വിതരണം ചെയ്യും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഉല്‍പ്പന്ന നിര്‍മാണവും വിതരണവും. അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ നാല് യൂണിറ്റുകളും ഇത്തവണ ഉല്‍പ്പന്ന നിര്‍മാണത്തില്‍ സജീവമാണ്. കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണം ഊര്‍ജിതമാക്കി. നിലവില്‍ സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭരിക്കുന്നത്.  അതത് ജില്ലാ മിഷനുകള്‍ക്കാണ് ഉല്‍പ്പന്ന നിര്‍മാണവും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷവും സപ്ളൈക്കോയുടെ  ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുബശ്രീ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നു. ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17ലക്ഷം പായ്ക്കറ്റ് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകള്‍ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ സംരംഭകര്‍ 11.99കോടി രൂപയുടെ വിറ്റുവരവ് നേടി.

Content highlight
Kudumbashree supplyco kit

കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് അറിവും ആത്മവിശ്വാസവും നല്‍കി ചുവട്-2022 അഞ്ചാം ബാച്ചിന്‍റെ പരിശീലനം പൂര്‍ത്തിയായി

Posted on Monday, August 22, 2022

കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ്ചെയര്‍പേഴ്സണ്‍മാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ ഭാഗമായുള്ള അഞ്ചാം ബാച്ചിന്‍റെ പരിശീലനം സമാപിച്ചു. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഓഗസ്റ്റ് 21 ന്‌ സംഘടിപ്പിച്ച സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

   കേരളത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ശക്തിയായി കുടുംബശ്രീ മാറണമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും ഗുണഫലങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയിട്ടുണ്ട്. സാമൂഹ്യ വികസനത്തില്‍ മുഖ്യഭാഗധേയം വഹിക്കുന്ന ശക്തിയായി ഈ പ്രസ്ഥാനത്തെ മാറ്റിയെടുക്കേണ്ടത് സി.ഡി.എസ് അധ്യക്ഷമാരാണ്. ആഭ്യന്തര വിപണിയുടെ സാധ്യതകള്‍ വര്‍ധിക്കുന്നതിന് അനുസൃതമായി ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുള്ള ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.  
 
ഏഴ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാര്‍ ഉള്‍പ്പെടെ ഓരോ ബാച്ചിലും 150 പേര്‍ വീതമാണുള്ളത്. കുടുംബശ്രീ സി.ഡി.എസ് ദൈനംദിന ചുമതലകളും ഭരണനിര്‍വഹണവും ഏറ്റവും ഫലപ്രദമായി നിറവേറ്റുന്നതിനുള്ള ലക്ഷ്യബോധം സൃഷ്ടിക്കുന്നതിനാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം.  ചുവട്-2022നോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സി.ഡി.എസ് അധ്യക്ഷമാരുമായി ആശയ സംവാദം നടത്തി.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതം പറഞ്ഞു.  സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ നന്ദി പറഞ്ഞു. സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യ നായര്‍ എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീയുടെ പത്തൊമ്പത് പരിശീലക ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് പേരുടെ നേതൃത്വത്തിലാണ് പരിശീലനം. ബാക്കിയുള്ള രണ്ടുബാച്ചുകളുടെ പരിശീലനം സെപ്റ്റംബര്‍ രണ്ടിന് പൂര്‍ത്തിയാകും.  
 

Content highlight
Chuvad 2022 Fifth Batch training concluded offering knowledge and confidence to the newly inducted CDS Chairpersonsml

സ്ത്രീകള്‍ പുരുഷ മേധാവിത്വത്തില്‍ നിന്നു മാറി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണം: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Monday, August 22, 2022

സ്ത്രീകള്‍ പുരുഷ മേധാവിത്വത്തില്‍ നിന്നു മാറി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ 1070 സി.ഡി.എസ്ചെയര്‍പേഴ്സണ്‍മാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ ഭാഗമായി മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച നാലാം ബാച്ചിന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബവ്യവസ്ഥയില്‍ പുരുഷനൊപ്പം ജനാധിപത്യപരമായ പങ്കു നേടാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ഗാര്‍ഹിക ജോലികള്‍ക്ക് മൂല്യമുണ്ടെന്ന് തിരിച്ചറിയുകയും വേണം. പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകളെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എല്ലാ വാര്‍ഡുകളിലും രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകള്‍ വഴി സമൂഹത്തില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനും പ്രതികരിക്കാനും അതിലൂടെ സാമൂഹ്യപ്രശ്നങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും ഓക്സിലറി ഗ്രൂപ്പുകള്‍ സഹായകമാകുന്നുണ്ട്. സ്ത്രീശാക്തീകരണവും സമത്വവും സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്‍ബലവും കൂടിയേ തീരൂ. അതിന് സി.ഡി.എസ് അധ്യക്ഷമാര്‍ തങ്ങളുടെ പഞ്ചായത്തിലെ സാധ്യതകള്‍ മനസിലാക്കി കാര്‍ഷിക വ്യാവസായിക സൂക്ഷ്മസംരംഭ മേഖലയിലടക്കം വരുമാനദായക സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ആകര്‍ഷകമായ പായ്ക്കിങ്ങും ബ്രാന്‍ഡിങ്ങും ഉള്‍പ്പെടെ എല്ലാ ജില്ലകളില്‍ നിന്നും ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ കുടുംബശ്രീയുടേതായി ഉല്‍പാദിപ്പിക്കാന്‍ കഴിയണം. അടുത്ത വര്‍ഷം ഓണത്തിന് കുടുംബശ്രീയുടെ നൂറു കണക്കിന് ജനകീയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.  

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ നന്ദി പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യ നായര്‍, വിപിന്‍ വില്‍ഫ്രഡ് എന്നിവര്‍ പങ്കെടുത്തു.

Content highlight
M.V. Govindan Master addresses the newly inducted Kudumbashree CDS Chairpersons during the valedictory function of the fourth batch of 'Chuvad 2022' training

പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ പായ്ക്കിങ്ങിന് കുടുംബശ്രീ, ധാരണാപത്രം ഒപ്പു വച്ചു

Posted on Friday, August 12, 2022
പാഴ്‌സൽ  അയക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടി കുടുംബശ്രീയും പോസ്റ്റല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കം. മാസ്കോട്ട് ഹോട്ടലിലെ സൊനാറ്റ ഹാളില്‍ ഓഗസ്റ്റ് 11 ന് സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പോസ്റ്റല്‍ സര്‍വീസ് ഹെഡ് ക്വാര്‍ട്ടര്‍ ഡയറക്ടര്‍ കെ.കെ ഡേവിസ് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.



ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പോസ്റ്റല്‍ വകുപ്പ്  ഏല്‍പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാന്‍ കഴിയുന്ന കരുത്തുറ്റ ശൃംഖലയാണ് കുടുംബശ്രീയുടേതെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന പുതിയ പദ്ധതി വഴി ഭാവിയില്‍ നൂറുകണക്കിന് വനിതകള്‍ക്ക് തൊഴില്‍ അവസരമൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.



സമത്വവും സാമ്പത്തിക ഭദ്രതയും നേടാന്‍ സ്ത്രീകളെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേര്‍ന്നു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ പറഞ്ഞു. പോസ്റ്റല്‍ വകുപ്പിന്‍റെ പരിഗണനയിലുള്ള പുതിയ പദ്ധതികളില്‍ കുടുംബശ്രീക്ക് സാധ്യമാകുന്ന എല്ലാ മേഖലയിലും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   

ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം പറഞ്ഞു. പോസ്റ്റല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ ഷ്യൂലി ബര്‍മന്‍, അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ കെ.വി വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശ്രീകാന്ത് എ.എസ് നന്ദി പറഞ്ഞു.
 
mou

 

Content highlight
Kudumbashree and postal department signed MoU signeden

സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Wednesday, August 10, 2022

സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ 1070 സി.ഡി.എസ്ചെയര്‍പേഴ്സണ്‍മാര്‍ക്കായി ഗാന്ധിപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' തേര്‍ഡ് ബാച്ചിനു വേണ്ടിയുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീശാക്തീകരണവും സ്ത്രീപുരുഷ സമത്വവും ധരിക്കുന്ന വേഷത്തില്‍ അല്ല. നമുക്കാവശ്യം സ്ത്രീ പുരുഷ തുല്യതയാണ്. അതിന് ജനാധിപത്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. സമത്വത്തിലേക്ക് എത്തണമെങ്കില്‍ സ്ത്രീക്ക് വേണ്ടത് തൊഴിലും വരുമാനവുമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സി.ഡി.എസ് അധ്യക്ഷമാര്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു നിന്നു കൊണ്ട് പ്രാദേശിക തനിമയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കണം. ഈ ഉല്‍പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റിങ്ങ് പിന്തുണയോടെ ആഗോള വിപണിയിലടക്കം സ്വീകാര്യത നേടാനായിരിക്കണം ഇനിയുള്ള ശ്രമങ്ങള്‍. ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് സബ്സിഡി നല്‍കിക്കൊണ്ട് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി പുതുതായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.
 
ഏഴ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓരോ ബാച്ചിലും 150 പേര്‍ വീതമാണുണ്ടാവുക. ഇവരില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാര്‍ ഉള്‍പ്പെടും. ഇവരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. നാലാം ബാച്ചിന്‍റെ പരിശീലനം 18ന് ആരംഭിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും കരകുളം സി.ഡി.എസ് അധ്യക്ഷ സുകുമാരി നന്ദിയും പറഞ്ഞു.

gv

 

Content highlight
Minister Shri. M.V.Govindan master inagurates Kudumbahree CDS chairpersons 3rd batch training

സപ്‌ളൈക്കോയുടെ ഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീയുടെ മധുരം

Posted on Saturday, August 6, 2022

സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയില്‍ നിന്നും 12.89 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീയ്ക്ക് ലഭിച്ചു.

കരാര്‍ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ നല്‍കുക. നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഉല്‍പന്ന നിര്‍മാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്‍പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  

കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ സപ്‌ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഉല്‍പന്ന നിര്‍മാണവും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിര്‍വഹിക്കുന്നതിനും ജില്ലാ മിഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സപ്‌ളൈക്കോ ആവശ്യപ്പെട്ട അളവില്‍ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണവും ഊര്‍ജിതമാക്കി. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭകരിക്കുന്നത്. ഉല്‍പന്നങ്ങള്‍ ഡിപ്പോയില്‍ എത്തിക്കുന്ന മുറയ്ക്ക് സപ്‌ളൈക്കോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും.

കഴിഞ്ഞ വര്‍ഷവും സപ്‌ളൈക്കോയുടെ  ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുബശ്രീ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്തിരുന്നു. ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17ലക്ഷം പായ്ക്കറ്റ് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകള്‍ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ 11.99കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകര്‍ നേടിയത്.

 

Content highlight
Kudumbashree to supply banana chips to supplyco for onam kit

ജാഫര്‍ മാലിക് ഐ.എ.എസ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്

Posted on Friday, August 5, 2022
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജാഫര് മാലിക് ഐ.എ.എസ് ഓഗസ്റ്റ് നാലിന്‌ ചുമതലയേറ്റു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ന്റെ ഇന്റര് കേഡര് ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചതിനെത്തുടര്ന്നാണ് ജാഫര് മാലിക് നിയമിതനാകുന്നത്. നിലവില് സ്റ്റേറ്റ് ഇന്ഫര്മേഷന് ആന്ഡ് പബ്‌ളിക് റിലേഷന്സ് വകുപ്പ് ഡയറക്ടറായ ജാഫര് മാലിക്കിന് കുടുംബശ്രീയുടെ പൂര്ണ അധിക ചുമതലയാണ് നല്കിയിട്ടുള്ളത്.
 
2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ മലപ്പുറം ജില്ലാ കളക്ടര്, റോഡ്‌സ് ആന്ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്പ്പറേഷന് കേരള ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്, കൊച്ചിന് സ്മാര്ട്ട് മിഷന് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്, കൊച്ചി മെട്രോപൊളിറ്റന് ട്രാന്സ്‌പോര്ട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്, കേരള ടൂറിസം വകുപ്പ് അഡീഷണല് ഡയറക്ടര് ജനറല് എന്നീ പദവികളില് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയാണ്.
 
sw

 

Content highlight
Shri. Jafar Malik IAS takes charge as the new Executive Director of Kudumbashree

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍

Posted on Thursday, August 4, 2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു.

നാഷണല്‍ ഫ്‌ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും.  ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തി വരുന്ന 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍.

 

 

Content highlight
75th Anniversary Celebrations of Indian Independence : Kudumbashree to manufacture 50 lakh National Flagsen

പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം ആര്‍ജ്ജിക്കണം: തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, August 4, 2022

സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാന്‍ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്‍റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ‘ചുവട് 2022’-ല്‍ ഓഗസ്റ്റ് 1ന്‌ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ട് മനുഷ്യ സമൂഹത്തിനാകെ നേട്ടമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ-ഡിസ്കുമായി ചേര്‍ന്നുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാഗമാണ്. ഇതിന്‍റെ പ്രയോജനം ലഭിക്കുന്നവരില്‍ ഏറെയും സ്ത്രീകളായിരിക്കും.

മെച്ചപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ലോക വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. ആകര്‍ഷകമായ പായ്ക്കിംഗ്, ലേബലിംഗ്, ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആഗോള വിപണിക്കനുസൃതമായി പരിഷ്കരിച്ചുകൊണ്ടാവണം ഈ പ്രവര്‍ത്തനങ്ങള്‍. പ്രാദേശികമായ സവിശേഷതകളുള്ള ഉത്പന്നങ്ങള്‍ ഈ ശ്രേണിയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അഞ്ച് ദിവസത്തെ പരിശീലനം ആശയങ്ങള്‍ മറ്റുള്ള അയല്‍ക്കൂട്ട അംഗങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ട് സമൂഹത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഭൗതിക ശക്തിയായി മാറാന്‍ ഓരോ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കും കഴിയണം. വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് അധ്യക്ഷമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ മന്ത്രി പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളെ കൂടി ചേര്‍ത്തുകൊണ്ട് ഊര്‍ജസ്വലമായി മുന്നോട്ടുപോകാന്‍ കഴിയണമെന്ന് ആശംസിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസ് സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. മൈന ഉമൈബാന്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനമാണ് ചുവട് 2022. ഏഴ് ബാച്ചുകളിലായാണ് പരിശീലനം. ഇതില്‍ ആദ്യ ബാച്ചിന്‍റെ പരിശീലനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 150 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സി.ഡി.എസ് അധ്യക്ഷമാരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

 

mini

 

Content highlight
M. V Govindan Master interacts with the newly inducted Kudumbashree CDS Chairpersons during 'Chuvad 22' Training Programmeen