വാര്‍ത്തകള്‍

അന്താരാഷ്ട്ര വനിതാ ദിനാഘോഷം: കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026' ന് തുടക്കം

Posted on Monday, March 9, 2026

കേരളത്തിന്റെ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച "വിമൻ എംപവർമെന്റ് കോൺഗ്രസ്-2026'  അന്താരാഷ്ട്ര സെമിനാറും സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, ചലച്ചിത്ര താരം ഗ്രേസ് ആന്റണി, എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അല്ലി പാത്തുമ്മ എന്നിവർക്കുള്ള സ്നേഹാദരവും മന്ത്രി നൽകി. ദേവികുളം സബ്കളക്ടർ ആര്യ വി.എം. അധ്യക്ഷത വഹിച്ചു.

വികസന മേഖലകളിൽ സംസ്ഥാനം കൈവരിക്കുന്ന വളർച്ചയിലും കുതിപ്പുകളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ സർക്കാരിന് കഴിയുന്നുണ്ടെന്നും ഇതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വളർച്ചയിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതമാക്കുന്നതിനും സ്ത്രീസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ.  സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ വനിതാ സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും അവരെ മികച്ച സംരംഭകരാക്കി വളർത്തിയെടുക്കുന്നതിനും കുടുംബശ്രീക്കായിട്ടുണ്ട്.  സ്ത്രീകളെ  സാമ്പത്തികമായി ശാക്തീകരിച്ചു കൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കാൻ കുടുംബശ്രീക്കു കഴിയുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൈവരിച്ചിട്ടുള്ള മാതൃകാപരമായ ഒട്ടേറെ നേട്ടങ്ങളിലും കുടുംബശ്രീയുടെ സംഭാവനയുണ്ട്. ഒാരോ വകുപ്പും സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതിലും അതിൽ വിജയം കൈരിക്കുന്നതിലും പ്രതേ്യകം ശ്രദ്ധ നൽകുന്നു. സാമൂഹ്യസുരക്ഷയ്ക്കും സ്ത്രീസുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പാക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുക എന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ആദരിക്കുന്ന വിധത്തിൽ സർക്കാരിന്റെ നയപരിപാടിയായി തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.   30-60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ വീതം നൽകുന്നതിനായി 3250 കോടി രൂപ ഇതിനായി മാറ്റി വച്ചു. കൂടാതെ അപരാജിത, പിങ്ക് പോലീസ് തുടങ്ങി കരുത്തുറ്റ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് സ്ത്രീശാക്തീകരണത്തിന്റെ വഴികളിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തി. വൈവിധ്യമാർന്ന സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പു വരുത്താനാകണമെന്നും നാടിന്റെ വികസനത്തിന് കരുത്തേകുന്ന ശബ്ദമായി ഇനിയും ഉയർന്നു വരാൻ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കുള്ള സ്നേഹാദരം ജില്ലയിലെ സി.ഡി.എസ് അധ്യക്ഷമാരുടെ പ്രതിനിധികൾ വേദിയിൽ സമ്മാനിച്ചു.

സമൂഹത്തിലെ ഒാരോ സ്ത്രീയും തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിയണമെന്നും ഏതു വ്യവസ്ഥകൾ എതിരു നിന്നാലും അവ അതിജീവിച്ചു മുന്നോട്ടു വന്നു കൊണ്ട് എല്ലാ ദിവസവും തന്റേതായി ആഘോഷിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ സബ്കളക്ടർ ആര്യ വി.എം പറഞ്ഞു. വിമൻ എംപവർമെന്റ് -2026 തീം സോങ്ങ്, എറണാകുളം ജില്ലാ മിഷനിലെ ജെൻഡർ ടീം തയ്യാറാക്കിയ കവിതാ സമാഹാരം "സമവായന'  എന്നിവയുടെ പ്രകാശനവും സബ്കളക്ടർ നിർവഹിച്ചു.

ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും ഒാരോ സ്ത്രീയും അവനവിൽ തന്നെ വിശ്വാസമർപ്പിക്കണമെന്നും തന്റെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്തണമെന്നും ഇൻഡ്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ പറഞ്ഞു. കുടുംബശ്രീ നടത്തിയ ഉയരെ ക്യാമ്പയിൻ പത്തു ലക്ഷം പേരിലേക്ക് എത്തിച്ച ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകൾ, കുടുംബശ്രീ സംവിധാനത്തിലൂടെ കടന്നു വന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകൾ എന്നിവർക്ക്  സജ്ന സജീവൻ ആദരം നൽകി.
സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ജീവിതത്തെ ധൈര്യപൂർവം അഭിമുഖീകരിക്കാനും അവശ്യസമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തികൾ തന്റെ അമ്മയും നൃത്താധ്യാപികയുമാണെന്ന് ചലച്ചിത്ര താരം ഗ്രേസ് ആന്റണി പറഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനൊപ്പം അതിൽ നിന്നു ലഭിച്ച കരുത്ത് സർഗാത്മകതയെ വളർത്താൻ വിനിയോഗിച്ചുവെന്നും എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കുടുംബശ്രീ മുൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.സബൂറ ബീവിയ്ക്ക് അല്ലി പാത്തുമ്മയും സജ്ന സജീവനും സംയുക്തമായി ആദരം നൽകി.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ശാന്തി രമേശ്, ശാലുമോൾ സാബു, റെജിമോൾ ഷിബി, റൂബി ജോസഫ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു, ഡയറ്റ് സീനിയർ ലക്ചറ്റും കുടുംബശ്രീ മുൻ പ്രോഗ്രാം ഒാഫീസറുമായ ഡോ.ബി ശ്രീജിത്ത്,   മരിയൻ കോളേജ് മാനേജർ ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ.ലൂമി ജോസഫ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് മുമ്പ്  "മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്' എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മെൻഡലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആർ ക്ളാസ് നയിച്ചു.

Content highlight
kudumbashree women empowwerment congress

വയനാട്ടില്‍ കാസര്‍ഗോഡന്‍ വിജയഗാഥ; പ്രഥമ കെ.ടി.എസ്.എലില്‍ ജില്ലയ്ക്ക് ഇരട്ട കിരീടം

Posted on Monday, March 2, 2026

കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം കാസര്‍ഗോഡിന് സ്വന്തം. പുരുഷ വിഭാഗം ഫൈനലില്‍ ആതിഥേയരായ വയനാടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും വനിതാ വിഭാഗത്തില്‍ മലപ്പുറത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും മറികടന്നു കാസര്‍ഗോഡിന്റെ ചുണക്കുട്ടികള്‍. വിജയികള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് ട്രോഫികളും ക്യാഷ് പ്രൈസും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡിന് വേണ്ടി ആറാം മിനിറ്റില്‍ അനില്‍കുമാര്‍ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് 24ാം മിനിറ്റില്‍ വിഷ്ണുവും 44ാം മിനിറ്റില്‍ അനില്‍കുമാര്‍ ഒരിക്കല്‍ക്കൂടിയും വലകുലുക്കി. രണ്ടാം പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ (60+4) സഞ്ജു ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

വനിതാ വിഭാഗത്തില്‍ 40, 60 മിനിറ്റുകളിലെ ഇരട്ട പ്രഹരത്തോടെ നയനയാണ് കാസര്‍ഗോഡിനെ വിജയതീരമണച്ചത്. മലപ്പുറത്തിനായി സുവര്‍ണ്ണ. പി ലക്ഷ്യം കണ്ടു.

പുരുഷ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറം അട്ടപ്പാടിയെ കീഴടക്കി മൂന്നാമതെത്തി. വനിതാ വിഭാഗത്തില്‍ വയനാടിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത എട്ട് ഗോളിന് അവര്‍ അട്ടപ്പാടിയെ തകര്‍ത്തു. നാല് എണ്ണം പറഞ്ഞ ഗോളുകള്‍ വലയിലാക്കിയ ശാരിയാണ് വയനാടിന്റെ വിജയശില്‍പ്പി.

തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ രൂപീകരിച്ച യൂത്ത് ക്ലബ്ബുകള്‍ക്കായി ഇതാദ്യമായി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ പുരുഷ വിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളുമാണ് മത്സരിച്ചത്. വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27നായിരുന്നു ലീഗിന്റെ കിക്കോഫ്.

Content highlight
ktsl kasargod clinched the titles

സർക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി: മന്ത്രി ഒ.ആർ കേളു

Posted on Monday, March 2, 2026

ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വർഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളിൽ  ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒാ.ആർ കേളു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയനാട് മരവയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം, "ജനഗൽസ' പുസ്തക പ്രകാശനം, മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ പുതിയ  ഉൽപന്നം ബ്രാൻഡു ചെയ്ത കോഴിമുട്ട-"കെഗിന്റെ ലോഞ്ചിങ്ങ്  എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ മേഖലയിലെ വനിതകളുടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടുമാണ് കുടുംബശ്രീ പ്രതേ്യക അയൽക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുളളതെന്നും അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും  മന്ത്രി പറഞ്ഞു.  ഇവരുടെ സമഗ്ര പുരോഗതിക്കായി എസ്.സി-എസ്.ടി വകുപ്പ്, യുവജനക്ഷേമബോർഡ്, കുടുംബശ്രീ എന്നിവയിലൂടെയെല്ലാം വിവിധങ്ങളായ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളുടെ ഗുണഫലങ്ങൾ ജീവിതാഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തണമെന്നും  മന്ത്രി പറഞ്ഞു. തുടർന്ന് സോക്കർ ലീഗ് വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ മത്സരിക്കുന്ന അട്ടപ്പാടി, വയനാട് ടീമുകളെ മന്ത്രി പരിചയപ്പെട്ടു.    

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ്കുമാർ പി.എസ് അധ്യക്ഷത വഹിച്ചു. പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, മുൻ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, കാസർകോട് ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ, മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ്കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീക്ക്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഡാനിയേൽ എം. ലിബിനി, പ്രീത ജി.നായർ എന്നിവർ പങ്കെടുത്തു.  

Content highlight
kstl

കുടുംബശ്രീ 'ജനഗൽസ'-ഗോത്രകലാരൂപങ്ങളുടെ അവതരണം"- സമാപന സമ്മേളനം സംഘടിപ്പിച്ചു

Posted on Monday, March 2, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ സംഘടിപ്പിച്ച  ഗോത്രകലാരൂപങ്ങളുടെ അവതരണം- "ജനഗൽസ'യോടനുബന്ധിച്ച സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പി.എസ് അധ്യക്ഷത വഹിച്ചു.

ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ജനഗൽസ എന്ന പദ്ധതി കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പി.വിശ്വനാഥൻ പറഞ്ഞു.  

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു.  കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ റജീന വി.കെ, സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ ഡാനിയേൽ എം.ലിബിനി, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ, സഫിയ അസീസ് എന്നിവർ ആശംസിച്ചു.  സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ പ്രീത ജി. നായർ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി "ജനഗൽസ', ട്രൈബൽ സോക്കർ ലീഗ് എന്നിവയുടെ തീം സോങ്ങ് വേദിയിൽ പ്രദർശിപ്പിച്ചു.

 

Content highlight
kudumbashree janagalsa

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് - ആദ്യദിനം ആവേശം നിറച്ച് മത്സരങ്ങൾ

Posted on Saturday, February 28, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബൽ സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ മലപ്പുറവും കോട്ടയവും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം ജേതാക്കളായി. കളിയുടെ നാൽപ്പതാം മിനിട്ടിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി പത്താം നമ്പർ ജഴ്സിയണിഞ്ഞ രോഹിതാണ് ഗോൾ നേടിയത്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കാണ് മത്സരം ആരംഭിച്ചത്.  ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ക്യാപ്റ്റൻ സജിമോൻ സിയുടെ നേതൃത്വത്തിൽ ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിച്ച മലപ്പുറത്തിന്റെ മുന്നേറ്റത്തിനാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഇടയ്ക്ക് കോട്ടയത്തിന്റെ മുന്നേറ്റ നിര മലപ്പുറത്തിന്റെ ഗോൾ മുഖത്തും ആക്രമിച്ചു കളിച്ചു. മത്സരം കൈപ്പിടിയിലാക്കാൻ കോട്ടയം ശ്രമിച്ചെങ്കിലും മലപ്പുറം ഉയർത്തിയ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിയാതെ പോയത് ഗോൾ നേട്ടമെന്ന സ്വപ്നം അകറ്റി നിർത്തി.  കോട്ടയത്തിന്റെ ഗോൾമുഖത്തേക്ക് പല തവണ മലപ്പുറം ഇരച്ചുകയറിയെങ്കിലും അവിശ്വസനീയമായ ചെറുത്തു നിൽപ്പിലൂടെ അവർ തടഞ്ഞതും കാണികളുടെ കൈയ്യടി നേടി. ആനന്ദ് പി.എസ് ആയിരുന്നു കോട്ടയത്തിന്റെ ക്യാപ്റ്റൻ.

തുടർന്ന് ആലപ്പുഴയും അട്ടപ്പാടിയും തമ്മിൽ നടന്ന മത്സരത്തിൽ അട്ടപ്പാടി ജേതാക്കളായി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അട്ടപ്പാടി ടീം വിജയം കൈവരിച്ചത്. അട്ടപ്പാടിക്കു വേണ്ടി അജിത്ത് മൂന്നു ഗോളും രാജു ഒരു ഗോളും നേടി.

കണ്ണൂരും പത്തനംതിട്ടയും തമ്മിൽ നടന്ന മത്സരത്തിൽ കണ്ണൂർ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് വിജയിച്ചു. കണ്ണൂരിന് വേണ്ടി മിഥുൻ രവി രണ്ട് ഗോളും സുജിത്ത്, നന്ദു മുകുന്ദൻ, മിഥുൻരാജ്, രതീഷ് എസ് എന്നിവർ ഒാരോ ഗോളും നേടി.  

റഫറിമാരായ സനിൽ പി.ജി, സൽമാനുവൽ ഫാരിസ് കെ, മുഹമ്മദ് റിയാൻ എം, ഫോർത്ത് ഒഫീഷ്യൽ ജെറീഷ് കെ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.

--

Content highlight
ktsl day one

ഗോത്ര മേഖലയിലെ കുടുംബശ്രീയുടെ ഇടപെടൽ മാതൃകാപരം: മന്ത്രി അബ്ദു റഹിമാൻ

Posted on Saturday, February 28, 2026

ഗോത്രമേഖലയിലെ യുവജനങ്ങളുടെ കായിക മുന്നേറ്റത്തിനായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാമെന്നും  സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് പോലുള്ള ഉദ്യമങ്ങൾ കായികതാരങ്ങളുടെ സമഗ്ര വികാസത്തിന് സഹായകമാകുമെന്നും കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ പറഞ്ഞു. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രൈബൽ സംസ്ഥാനതല സോക്കർ ലീഗ്-ഫുട്ബോൾ ടൂർണമെന്റിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വികസന രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്കുണ്ട്.  സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും  കുടുംബശ്രീ വലിയ പങ്കു വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങളായ 7210 വനിതകളാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയത്. ഇത് പൊതുസമൂഹത്തിനിടയിൽ കുടുംബശ്രീക്കുളള ശക്തമായ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളും 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളുമുള്ള കുടുംബശ്രീ കാർഷിക സൂക്ഷ്മസംരംഭങ്ങൾ ഉൾപ്പെടെ ഉപജീവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കെ-ലിഫ്റ്റ് ഉപജീവ ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകാനും കുടുംബശ്രീക്ക് സാധിച്ചു. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയില്ല. കൊച്ചിമെട്രോയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നത് കുടുംബശ്രീ വനിതകളാണ്. കൂടാതെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിലും കുടുംബശ്രീയുടെ മാതൃകാപരമായ പ്രയത്നമുണ്ട്.   കുടുംബശ്രീ മുഖേന ഉപജീവന സാമൂഹിക മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾ സാധാരണ ജനവിഭാഗത്തിന് ഏറെ ആശ്വാസകരമാണ്. ഇതോടൊപ്പം ഗോത്ര സമൂഹത്തിലെ യുവജനങ്ങളുടെ കായികവും മാനസികവുമായ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളും ഏറെ ശ്രദ്ധനേടുന്നവയാണ്. സോക്കർലീഗ് പോലുള്ള കായിക മേളകളുടെ നടത്തിപ്പിലൂടെ ഈ വിഭാഗത്തിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്താനും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നേടിക്കൊടുക്കുന്നതിനും സഹായകമാകും. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം  മുതൽ ട്രൈബൽ വിദ്യാലയങ്ങളിൽ പ്രതേ്യക കായിക സിലബസ് നടപ്പാക്കും. ഉയർന്ന ക്ളാസുകളിൽ സ്പോർട്ടസ്് എൻജിനീയറിങ്ങ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴോളം വ്യത്യസ്തമായ കോഴ്സുകൾ സിലബസിൽ ഉൾപ്പെടുത്തും. കാലിക്കറ്റ് സർവകലാശാലയുമായി ചേർന്നു കൊണ്ടാകും ഇത് നടപ്പാക്കുക. 2030-ലെ കോമൺവെത്ത് ഗെയിംസ് ഉൾപ്പെടെയുള്ള പ്രമുഖ കായികമത്സര വേദികളിൽ കേരളത്തിൽ നിന്നുള്ള ടീമിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ലഹരി അടക്കമുളള സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കാൻ പ്രാപ്തമാകുന്ന വിധം കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തമാണ് കുടുംബശ്രീ നിറവേറ്റുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അഡ്വ.ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഗോത്ര മേഖലയിലെ യുവജനങ്ങളുടെ കായിക ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സോക്കർ ലീഗ്-ഫുട്ബോൾ ടൂർണമെന്റ് വയനാടിന് ഏറെ ആത്മവിശ്വാസം പകരുമെന്നുംപറഞ്ഞു.

മന്ത്രി വി.അബ്ദു റഹിമാൻ, അഡ്വ.ടി.സിദ്ദിഖ്, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ സംയുക്തമായി എല്ലാ ജില്ലകളുടെയും ജേഴ്സി പ്രകാശനവും നിർവഹിച്ചു.

ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു. കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, വാർഡ് കൗൺസിലർമാരായ ബിന്ദു പി.പി, ഗിരീഷ് കുമാർ, ഹരിത, റീന, രവി, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, ഐ.ടി.ഡി.പി പ്രോജക്ട് ഒാഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ  സഫിയ അസീസ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ  പ്രീത ജി.നായർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയോൽ എം. ലിബിനി നന്ദി പറഞ്ഞു.  
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോത്രകലാപ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലംകളി, മംഗലംപന്തലിൽകളി(കണ്ണൂർ), ഗദ്ദിക(വയനാട്), പരമ്പരാഗത നൃത്തം(കോഴിക്കോട്) എന്നിവ അവതരിപ്പിച്ചു.  

 

Content highlight
tribal soccer league

കുടുംബശ്രീ ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ റീട്ടെയിൽ വിപണിയിലേക്ക്

Posted on Saturday, February 28, 2026

കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും  സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

  കുടുംബശ്രീ വനിതാ സംരംഭകർ തയ്യാറാക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംസ്ഥാനതലത്തിൽ വിപുലമായ റീട്ടെയിൽ ശൃംഖലയിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം  തൃശ്ശൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഗുണമേന്മയുള്ള   ബ്രാൻഡഡ്  ഉൽപന്നങ്ങൾക്കൊപ്പം  കുടുംബശ്രീയുടെ കൈ പിടിച്ച ഓൾ കേരള  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ വിപ്ലവകരമായ ചുവടുവെപ്പിനെ മന്ത്രി അഭിനന്ദിച്ചു.

മന്ത്രിയുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി എന്നിവർ  പദ്ധതിയുടെ ഭാഗമായ ധാരണ പത്രം ഒപ്പുവച്ചു.

ഗുണമേന്മ, വിശ്വാസ്യത, മത്സരക്ഷമത എന്നിവ ഉറപ്പുനൽകുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി മുതൽ റീട്ടെയിൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ പ്രമുഖ ബ്രാൻഡുകളോടൊപ്പം സമാന നിലവാരത്തിൽ വിപണനം ചെയ്യപ്പെടും.

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ശക്തമായ വിതരണ ശൃംഖല സൃഷ്ടിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളെ വിപുലമായ റീട്ടെയിൽ നെറ്റ് വർക്കിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങളുടെ വിപണന നിലവാരം മെച്ചപ്പെടുത്തുകയും, ഏകീകൃത ബ്രാൻഡിംഗ് സംവിധാനം നടപ്പാക്കുകയും, സ്ഥിരതയാർന്ന പിവിപണി സാധ്യതകൾ വനിതാ സംരംഭകർക്ക് ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ സംരംഭകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ബ്രാൻഡ് മൂല്യം കൈവരിക്കാനും സാധിക്കും.

കുടുംബശ്രീ  പ്രോഗ്രാം ഓഫീസർ നവീൻ സി സ്വാഗതം  പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു.    കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ  പദ്ധതി വിശദീകരണം നടത്തി.

 കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ വിനോദ് കൃഷ്ണ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ എം കെ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിചന്ദ്ര ബാബു, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രവീൺ പി, തൃശൂർ ജില്ല ഡിസ്ട്രിബ്യൂട്ടേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  മുഹമ്മദ് ഹനീഫ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ അനന്തപുരി കണ്ണൻ, എന്നിവർ  സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ. ദീപക് നന്ദി പറഞ്ഞു.

Content highlight
retail

കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ "സോക്കർ ലീഗ്' - യുവതയുടെ ആവേശവുമായി ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം

Posted on Thursday, February 26, 2026

കുടുംബശ്രീ ടൈബൽ യൂത്ത് ക്ളബ്ബുകളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ട്രൈബൽ "സോക്കർ ലീഗ്' ഫുട്ബോൾ ടൂർണമെന്റിന് നാളെ(27-2-2026) തുടക്കം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ നിർവഹിക്കും. അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ജേഴ്സിയുടെ  പ്രകാശനം നിർവഹിക്കും.  

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല ടൂർണമെന്റിൽ എല്ലാ ജില്ലകളിൽ നിന്നുമായി 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും പങ്കെടുക്കും. കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നു മുതൽ രാത്രി പത്തു വരെയാണ് മത്സരങ്ങൾ. 27-ന് നടക്കുന്ന ആദ്യമത്സരത്തിൽ മലപ്പുറവും കോട്ടയവും ഏറ്റുമുട്ടും.

കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, കൽപ്പറ്റ നഗരസഭാധ്യക്ഷ സൗമ്യഎസ്, വാർഡ് കൗൺസിലർ ബിന്ദു പി.പി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം കെ.കെ ലതിക, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പി.എസ്, ഐ.ടി.ഡി.പി പ്രോജക്ട് ഒാഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ  സഫിയ അസീസ് എന്നിവർ ആശംസിക്കും. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ നന്ദിയും പറയും.  

മാർച്ച് ഒന്നിന് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജനഗൽസ-"കേരളത്തിലെ ഗോത്രകലകൾ'-പുസ്തക പ്രകാശനവും പട്ടികജാതി-പട്ടികവർഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും.  അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ പണിയ മൈക്രോ പ്ളാൻ പ്രോജക്ടിന്റെ പ്രകാശനവും ജില്ലാ പോലീസ് മേധാവി അരുൺ പി. പവിത്രൻ വിജയികൾക്കുളള സമ്മാനദാനവും നിർവഹിക്കും.  

ടൂർണമെന്റിന്റെ ഭാഗമായി മന്ത്രി ഒാ.ആർ കേളു അധ്യക്ഷനും ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ് ഉപാധ്യക്ഷനും എം.എൽ.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുൺ പവിത്രൻ, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ഭാഗമായി രജിസ്ട്രേഷൻ, സ്വീകരണം, പ്രോഗ്രാം, പബ്ളിസിറ്റി, ഫിനാൻസ്, മെഡിക്കൽ, ടെക്നിക്കൽ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി പത്തോളം സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

 

Content highlight
tribal soccer league

കുടുംബശ്രീ റേഡിയോശ്രീ മെഗാ ക്വിസ് മത്സരം: പഞ്ചമി അനുരാജിന് ഒന്നാം സമ്മാനം

Posted on Thursday, February 26, 2026

കുടുംബശ്രീയുടെ ഒാൺലൈൻ റേഡിയോ, റേഡിയോശ്രീയുടെ പ്രചരണാർത്ഥം മലയാളം മിഷൻ റേഡിയോ മലയാളം സംഘടിപ്പിച്ച മലയാളശ്രീ  ക്വിസ് മത്സരത്തിൽ തിരുവനന്തപുരം വെട്ടുകാട് വാത്സല്യം കുടുംബശ്രീ അംഗമായ പഞ്ചമിക്ക് ഒന്നാം സ്ഥാനം. ആലുവ കപ്രശേരിയിലെ മഴവില്ല് കുടുംബശ്രീ അംഗമായ തംബുരു എസിന് രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ ദിശ കുടുംബശ്രീ അംഗമായ അഞ്ജു പിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക്  യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് പ്രൈസും ഫലകവും ലഭിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ വിജയികൾക്ക് ക്യാഷ് പ്രൈസും ഫലകവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫൈനൽ റൗണ്ടിലെത്തിയ മുപ്പത് പേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്, റേഡിയോ മലയാളം പ്രോജക്ട് മേധാവി ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.

മലയാളം മിഷന്റെ മലയാൺമ 26 വേദിയിൽ നടന്ന മെഗാ ഫൈനൽ ക്വിസ് ഡോ.എം.എ സിദ്ദിഖ് നയിച്ചു. റേഡിയോശ്രീയിൽ ഒരു മാസം നീണ്ടു നിന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

Content highlight
radioshree quiz

ലോകത്താദ്യമായി ഒരു കോടിയിലേറെ പേർ പങ്കെടുത്ത ജെൻഡർ ക്യാമ്പയിൻ: അപൂർവ നേട്ടവുമായി കുടുംബശ്രീ 'ഉയരെ' ക്യാമ്പയിൻ

Posted on Tuesday, February 24, 2026

കുടുംബശ്രീ മുഖേന സംസ്ഥാനത്ത്  സംഘടിപ്പിച്ചു വരുന്ന  - "ഉയരെ'-നയിചേത്ന 4.0 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്തത് ഒരു കോടിയിലേറെ പേർ. 48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്കും ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കുറഞ്ഞത് 50 ശതമാനമാക്കി ഉയർത്തുന്നതും ലക്ഷ്യമിട്ടു സംഘടിപ്പിച്ച  ക്യാമ്പയിനിലാണ് ആവേശകരമായ ജനപങ്കാളിത്തം. ലോകത്തു തന്നെ ഒരു കോടിയിലേറെ പേർ പങ്കെടുക്കുന്ന ജെൻഡർ തൊഴിൽ ക്യാമ്പയിൻ ഇതാദ്യമാണ്.  കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ 1,06,42,810 പേർ  - "ഉയരെ'-നയിചേത്ന 4.0 ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതോടെ കുടുംബശ്രീയുടെ ചരിത്രത്തിൽ ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ച ക്യാമ്പയിൻ എന്ന നേട്ടവും  - "ഉയരെ'യ്ക്ക് സ്വന്തം.
 
ജനുവരി ഒന്നിന് തുടക്കമിട്ട ദേശീയ ജെൻഡർ ക്യാമ്പയിനായ "നയി ചേത്ന'4.0  യുടെ ഒപ്പമാണ് ഉയരെ ക്യാമ്പയിന്റെയും തുടക്കം. കുടുംബശ്രീ വിഷൻ-2031-ന്റെ ഭാഗമായി സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യം, സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ്  ക്യാമ്പയിനിൽ മുൻതൂക്കം നൽകിയത്.

 ഇതിനായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ നിരവധി പ്രവർത്തനങ്ങൾ അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ് ജില്ലാ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചു. സോഷ്യൽ മീഡിയാ ക്യാമ്പയിനുകൾ, പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് വിവിധ സെമിനാറുകൾ, മാധ്യമശിൽപശാലകൾ, ടോക് ഷോ, കലാജാഥകൾ, തെരുവുനാടകങ്ങൾ, വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ടുളള ബോധവൽക്കരണ പരിപാടികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഫുട്ബോൾ, പ്രസംഗ മത്സരം തുടങ്ങി വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിച്ചതും ക്യാമ്പയിൻ പങ്കാളിത്തം ഒരു കോടി കവിയാൻ സഹായകമായി.

നിലവിൽ "ഉയരെ' ക്യാമ്പയിന്റെ ഭാഗമായി "അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന പേരിൽ അയൽക്കൂട്ടങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. "കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി'യുമായി ബന്ധപ്പെട്ട സി.ഡി.എസ്തല സംഗമങ്ങളും അയൽക്കൂട്ടതല ചർച്ചകളുമാണ് ഇപ്പോൾ നടന്നു വരുന്നത്.

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകിയിരുന്നു. അയൽക്കൂട്ടതലത്തിൽ പ്രതേ്യക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ.  നയിചേത്ന ക്യാമ്പയിൻ ജനുവരിയിൽ സമാപിച്ചിരുന്നു.  കുടുംബശ്രീ ജെൻഡർ ഡെവലപ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ ഉയരെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

Content highlight
sdf