ഗോത്ര മേഖലയിലെ കുടുംബശ്രീയുടെ ഇടപെടൽ മാതൃകാപരം: മന്ത്രി അബ്ദു റഹിമാൻ

Posted on Saturday, February 28, 2026

ഗോത്രമേഖലയിലെ യുവജനങ്ങളുടെ കായിക മുന്നേറ്റത്തിനായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാമെന്നും  സോക്കർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് പോലുള്ള ഉദ്യമങ്ങൾ കായികതാരങ്ങളുടെ സമഗ്ര വികാസത്തിന് സഹായകമാകുമെന്നും കായിക-ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി അബ്ദു റഹിമാൻ പറഞ്ഞു. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രൈബൽ സംസ്ഥാനതല സോക്കർ ലീഗ്-ഫുട്ബോൾ ടൂർണമെന്റിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വികസന രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്കുണ്ട്.  സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിലും  കുടുംബശ്രീ വലിയ പങ്കു വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങളായ 7210 വനിതകളാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയത്. ഇത് പൊതുസമൂഹത്തിനിടയിൽ കുടുംബശ്രീക്കുളള ശക്തമായ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളും 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളുമുള്ള കുടുംബശ്രീ കാർഷിക സൂക്ഷ്മസംരംഭങ്ങൾ ഉൾപ്പെടെ ഉപജീവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കെ-ലിഫ്റ്റ് ഉപജീവ ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകാനും കുടുംബശ്രീക്ക് സാധിച്ചു. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയില്ല. കൊച്ചിമെട്രോയുടെ വിവിധ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നത് കുടുംബശ്രീ വനിതകളാണ്. കൂടാതെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിലും കുടുംബശ്രീയുടെ മാതൃകാപരമായ പ്രയത്നമുണ്ട്.   കുടുംബശ്രീ മുഖേന ഉപജീവന സാമൂഹിക മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾ സാധാരണ ജനവിഭാഗത്തിന് ഏറെ ആശ്വാസകരമാണ്. ഇതോടൊപ്പം ഗോത്ര സമൂഹത്തിലെ യുവജനങ്ങളുടെ കായികവും മാനസികവുമായ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളും ഏറെ ശ്രദ്ധനേടുന്നവയാണ്. സോക്കർലീഗ് പോലുള്ള കായിക മേളകളുടെ നടത്തിപ്പിലൂടെ ഈ വിഭാഗത്തിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്താനും കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നേടിക്കൊടുക്കുന്നതിനും സഹായകമാകും. ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം  മുതൽ ട്രൈബൽ വിദ്യാലയങ്ങളിൽ പ്രതേ്യക കായിക സിലബസ് നടപ്പാക്കും. ഉയർന്ന ക്ളാസുകളിൽ സ്പോർട്ടസ്് എൻജിനീയറിങ്ങ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴോളം വ്യത്യസ്തമായ കോഴ്സുകൾ സിലബസിൽ ഉൾപ്പെടുത്തും. കാലിക്കറ്റ് സർവകലാശാലയുമായി ചേർന്നു കൊണ്ടാകും ഇത് നടപ്പാക്കുക. 2030-ലെ കോമൺവെത്ത് ഗെയിംസ് ഉൾപ്പെടെയുള്ള പ്രമുഖ കായികമത്സര വേദികളിൽ കേരളത്തിൽ നിന്നുള്ള ടീമിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ലഹരി അടക്കമുളള സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കാൻ പ്രാപ്തമാകുന്ന വിധം കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തമാണ് കുടുംബശ്രീ നിറവേറ്റുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അഡ്വ.ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഗോത്ര മേഖലയിലെ യുവജനങ്ങളുടെ കായിക ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സോക്കർ ലീഗ്-ഫുട്ബോൾ ടൂർണമെന്റ് വയനാടിന് ഏറെ ആത്മവിശ്വാസം പകരുമെന്നുംപറഞ്ഞു.

മന്ത്രി വി.അബ്ദു റഹിമാൻ, അഡ്വ.ടി.സിദ്ദിഖ്, കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ എന്നിവർ സംയുക്തമായി എല്ലാ ജില്ലകളുടെയും ജേഴ്സി പ്രകാശനവും നിർവഹിച്ചു.

ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു. കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ.കെ, വാർഡ് കൗൺസിലർമാരായ ബിന്ദു പി.പി, ഗിരീഷ് കുമാർ, ഹരിത, റീന, രവി, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, ഐ.ടി.ഡി.പി പ്രോജക്ട് ഒാഫീസർ ജി.പ്രമോദ്, കൽപ്പറ്റ സി.ഡി.എസ് അധ്യക്ഷ  സഫിയ അസീസ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ  പ്രീത ജി.നായർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡാനിയോൽ എം. ലിബിനി നന്ദി പറഞ്ഞു.  
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോത്രകലാപ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലംകളി, മംഗലംപന്തലിൽകളി(കണ്ണൂർ), ഗദ്ദിക(വയനാട്), പരമ്പരാഗത നൃത്തം(കോഴിക്കോട്) എന്നിവ അവതരിപ്പിച്ചു.  

 

Content highlight
tribal soccer league