വാര്‍ത്തകള്‍

മുണ്ടക്കൈ ചൂരല്‍മല: ടൗണ്‍ഷിപ് ഗുണഭോക്താക്കള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീക്ക് 90.16 ലക്ഷം

Posted on Thursday, August 13, 2026

മുണ്ടക്കൈ ചൂരല്‍മല: ടൗണ്‍ഷിപ് ഗുണഭോക്താക്കള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീക്ക് 90.16 ലക്ഷം
 

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഉപജീവന മാര്‍ഗം ഒരുക്കുന്നതിന് കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഈ തുക കുടുംബശ്രീക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 90,16,600 രൂപ കുടുംബശ്രീക്ക് കൈമാറുന്നത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ദുരന്തബാധിതര്‍ക്കായി തയ്യാറാക്കിയ മൈക്രോ പ്ളാന്‍ പ്രകാരം ദുരന്തബാധിത കുടുംബങ്ങള്‍ക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നല്‍കുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ക്കായി അനുവദിച്ച 90,16,600 രൂപയാണ് ഇപ്പോള്‍ കുടുംബശ്രീക്ക് കൈമാറുന്നത്.

ടൗണ്‍ഷിപ്പിലേക്ക് മാറുന്ന കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചാണ് മൃഗസംരക്ഷണ മേഖലയിലെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവന മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനും സുസ്ഥിര വരുമാന സാധ്യത ഉറപ്പാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ദുരന്തബാധിതരുടെ പുനരധിവാസം താമസസൗകര്യത്തില്‍ മാത്രം ഒതുങ്ങാതെ ഉപജീവനവും വരുമാനസുരക്ഷയും കൂടി ഉറപ്പാക്കുന്ന തരത്തില്‍ സമഗ്രമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Content highlight
MUNDAKKAI

കഴിഞ്ഞ വര്‍ഷം ഹരിതകര്‍മസേന നീക്കം ചെയ്തത് 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം

Posted on Thursday, August 13, 2026

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം ശേഖരിച്ച് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി  കേരളത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മസേന കരുത്തു പകര്‍ന്നു.

2024-25 സാമ്പത്തിക വര്‍ഷം ആകെ 50190 മെട്രിക് ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2025-26 സാമ്പത്തിക വര്‍ഷം 36106.723 മെട്രിക് ടണ്‍ മാലിന്യമാണ് കൂടുതല്‍ ശേഖരിച്ചത്.  

സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്ന   4438 യൂണിറ്റുകളില്‍ അംഗങ്ങളായ  37481 വനിതകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. ജലാശയങ്ങളിലേക്കും പൊതു നിരത്തുകളിലേക്കും വലിച്ചെറിയപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന അജൈവമാലിന്യമാണ് ഇവര്‍ ശേഖരിച്ച് ശാസ്ത്രീയ സംസ്‌ക്കരണത്തിനായി കൈമാറിയത്. മാലിന്യ സംസ്‌ക്കരണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും ഹരിതകര്‍മസേന നിര്‍ണായക പങ്കു വഹിക്കുന്നു.

തരം തരിച്ച മാലിന്യം ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 11.49 കോടി രൂപയാണ് ഹരിതകര്‍മ സേനയ്ക്ക്  ലഭിച്ച വരുമാനം. മാലിന്യ ശേഖരണവും സംസ്‌ക്കരണവും മികച്ച രീതിയില്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ രംഗത്ത് നാനൂറിലേറെ സൂക്ഷ്മസംരംഭങ്ങളും പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മസേനയുടെ രൂപീകരണം.
 

Content highlight
HKS

'ഓണം കുടുംബശ്രീക്കൊപ്പം' - സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും

Posted on Wednesday, August 5, 2026

ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണി ഒരുക്കാന്‍ സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും.  പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഓണം വിപണന മേളകളില്‍ കാര്‍ഷിക സൂക്ഷ്മ സംരംഭ മേഖലകളില്‍ നിന്നുള്ള ഉല്‍പന്ന വിപണനം വഴിയും കൂടാതെ ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവയിലൂടെയും ആകെ 50.8 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഓഗസ്റ്റ് 20-25 വരെ നടക്കുന്ന മേളകളിലൂടെ ഈ വിറ്റുവരവ് മറി കടക്കുകയാണ് ലക്ഷ്യം.

ആലപ്പുഴ ജില്ലയിലാണ് ഓണം വിപണന മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം. ഒപ്പം  പതിമൂന്ന് ജില്ലകളിലും കൂടാതെ ഓരോ സി.ഡി.എസിലും രണ്ടു വീതവും ആകെ രണ്ടായിരത്തിലേറെ വിപണന മേളകള്‍  സംഘടിപ്പിക്കും. അമ്പതിനായിരത്തോളം സംരംഭകരും മേളയില്‍ പങ്കെടുക്കും. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിനും വിലയിലെ സുതാര്യത  ഉറപ്പാക്കുന്നതിനുമായി വിശദമായ പ്രവര്‍ത്തന മാര്‍ഗരേഖ കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്.

സൂക്ഷ്മ സംരംഭ, കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകരും കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കൊപ്പം അട്ടപ്പാടിയിലെ വനിതാ കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിവിധയിനം ചെറുധാന്യങ്ങള്‍, മധുരക്കിഴങ്ങ് എന്നിവയും ഇടുക്കിയിലെ ഗോത്ര വര്‍ഗ സംരംഭകരുടെ ഉല്‍പന്നങ്ങളും വിപണന മേളകളില്‍ ലഭ്യമാകും. കുടുംബശ്രീയുടെ 'ഓണക്കനി', 'നിറപ്പൊലിമ' പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയും വിപണിയിലെത്തും. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും.  കഴിഞ്ഞ വര്‍ഷം മികച്ച സ്വീകാര്യത  നേടിയ സി.ഡി.എസുകള്‍ വഴിയുള്ള ഓണക്കിറ്റ് വിതരണം ഇക്കുറിയും തുടരും. ഓണസദ്യ ആവശ്യമായവര്‍ക്ക് ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും ലഭ്യമാകും. ഇതിന് ജില്ലാതലത്തില്‍ കോള്‍ സെന്‍റര്‍ സംവിധാനവും ഏര്‍പ്പെടുത്തും.  

പ്രാദേശിക ഉത്സവങ്ങള്‍, സാംസ്ക്കാരിക പരിപാടികള്‍, തിരക്കേറിയ പൊതു സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിപണന മേളകളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഹരിതചട്ടം പാലിച്ചുമാണ് മേളകള്‍ സംഘടിപ്പിക്കുക. മേളകളുടെ സുഗമമായ നടത്തിപ്പിന് ജില്ലാതല, സി.ഡി.എസ്തല ഏകോപന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കുന്നതിന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍,

സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മേളകള്‍ കൂടുതല്‍ ജനകീയമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.  

Content highlight
'ഓണം കുടുംബശ്രീക്കൊപ്പം' - സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്- കുടുംബശ്രീ സി.ഡി.എസുകളെ ശക്തിപ്പെടുത്താൻ കർമ്മപദ്ധതി

Posted on Monday, August 3, 2026

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്  പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി  സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ശിൽപ്പശാലയുടെ   ഭാഗമായി കേരളത്തിൽ കുടുംബശ്രീ  സി.ഡി.എസുകൾ ഉൾപ്പെടെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളുടെയും പ്രവർത്തനം കൂടുതൽ ഫലപ്രദവും സ്വയംപര്യാപ്തവുമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും  പ്രവർത്തനരീതിയും അവതരിപ്പിച്ചു.

സ്വയംപര്യാപ്ത  ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒന്നിലധികം വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്ന്  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി അമിത് ശുക്ല പറഞ്ഞു.   ആന്ധ്രാപ്രദേശ്, കർണാടക, കേരളം, , തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും അവതരിപ്പിച്ച കർമ്മ പദ്ധതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സമൂഹത്തിന്റെ ഉടമസ്ഥതയും നേതൃത്വവും  ഉറപ്പാക്കണമെന്നും വിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങൾക്കും വൈവിധ്യങ്ങൾക്കും അനുസൃതമായി പ്രയോഗിക്കാനാകുന്ന വിധത്തിലുള്ള മേൽനോട്ട സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓൺലൈൻ ആയാണ് അദ്ദേഹം പങ്കെടുത്തത്.

ഭരണ നിർവഹണം, മനുഷ്യ വിഭവ ശേഷി, സാമ്പത്തിക സ്വയം പര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങൾ, സാമൂഹ്യ ഇടപെടൽ എന്നീ അഞ്ച് പ്രധാന മേഖലകൾ പ്രത്യേകമായ മാനദണ്ഡങ്ങൾ വഴി വിലയിരുത്തിയാണ് ഓരോ സംസ്ഥാനവും കർമ്മപദ്ധതിയും വിലയിരുത്തൽ റിപ്പോർട്ടും  തയ്യാറാക്കിയത്.

സംരംഭകത്വ വികസന രംഗത്ത് കൂടുതൽ ശേഷി വികസന പരിശീലനവും വിഷയാധിഷ്ഠിത പരിശീലനവും നൽകുന്നതിനും സംസ്ഥാനങ്ങൾ തമ്മിൽ മികച്ച പ്രവർത്തന മാതൃകകൾ പങ്ക് വച്ച് സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ശിൽപ്പശാലയിൽ പ്രത്യേക പ്രാധാന്യം നൽകി. സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി തൽസമയ സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ശിൽപ്പശാല അഭിപ്രായപ്പെട്ടു. സേവനാധിഷ്ഠിത വരുമാന മാർഗങ്ങൾ വികസിപ്പിക്കുന്നതിനും  പ്രത്യേകം ഊന്നൽ നൽകി.

 ഭരണനിർവഹണം, മാനവവിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, ഉപജീവന പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവ ശക്തമാക്കുന്നതിനൊപ്പം നിലവിൽ ഈ മേഖലകളിൽ പൊതുവായി നേരിടുന്ന വെല്ലുവിളികൾ ശിൽപ്പശാല വിശദമായി ചർച്ച ചെയ്തു. സംസ്ഥാന മുതൽ ഗ്രാമതലം വരെ നൽകുന്ന ഘടനാപരമായ പിന്തുണാ സംവിധാനം, സ്ഥിരമായ ഫീൽഡ് സന്ദർശനങ്ങൾ, പരിശീലനവും പുരോഗതി അവലോകനവും ഉൾപ്പെടുന്ന പുതിയ പ്രവർത്തന രീതിയും ശിൽപ്പശാലയിൽ വിശദീകരിച്ചു.

നിലവിൽ കുടുംബശ്രീ സി.ഡീ.എസുകൾക്ക് ഐ.എസ്.ഒ. നിലവാരം നിലനിർത്തുന്നതിനുള്ള തുടർനിരീക്ഷണം നടത്തുന്നുണ്ട്.  ഇത് മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കും. ഭരണസംവിധാനത്തിന്റെ മാനദണ്ഡവൽക്കരണം, ഡിജിറ്റൽ രേഖാസംവിധാനം, നിയമപരമായ നികുതി-ഓഡിറ്റ് നടപടികൾ കൃത്യമായി പാലിക്കൽ, പ്രകടന വിലയിരുത്തലോടുകൂടിയ മാനവവിഭവ നയം, സേവനാധിഷ്ഠിത വരുമാന സംവിധാനം, കുടുംബതല ഉപജീവന പദ്ധതികളുടെ ശക്തിപ്പെടുത്തൽ, ബാങ്ക് വായ്പാ ബന്ധത്തിന്റെ ഫലപ്രദമായ നിരീക്ഷണം എന്നിവ അടിസ്ഥാനമാക്കി പുതിയ കർമ്മപദ്ധതികളും  പ്രവർത്തനരീതികളും  നടപ്പാക്കും.

ശിൽപ്പശാലയുടെ ഭാഗമായി ഓരോ സംസ്ഥാനവും മൂന്ന് മാസം കൂടുമ്പോൾ സമയബന്ധിത പ്രവർത്തനപദ്ധതി തയ്യാറാക്കാനും, പരിചയസമ്പന്നരായ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരുടെ നേതൃത്വത്തിൽ തുടർച്ചയായ സപ്പോർട്ടീവ് സൂപ്പർവിഷൻ ഉറപ്പാക്കാനും തീരുമാനിച്ചു. ഗ്രാമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും വിവിധ വകുപ്പുകളുമായും കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി (GPDP) ഉപജീവന പദ്ധതികളെ ബന്ധിപ്പിക്കാനും ശിൽപ്പശാല നിർദേശിച്ചു.

2047ഓടെ  സാമ്പത്തികമായി സ്വയംപര്യാപ്തവും സ്ഥാപനപരമായി ശക്തവുമായ വനിതാ കമ്മ്യൂണിറ്റി സ്ഥാപനങ്ങളായി ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ വളർത്തിയെടുക്കുക എന്ന ദേശീയ ദർശനം യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി
ശിൽപ്പശാലയും ഇതിൽ  അംഗീകരിച്ച തുടർനടപടികളെയും വിലയിരുത്തി. കർണാടക ഉപജീവന മിഷൻ ഡയറക്ടർ ജ്യോത്സ്ന വിജയ വാസിറെഡ്ഡി ശിൽപ്പശാലയിൽ പങ്കെടുത്തു സംസാരിച്ചു.
 
തെലുങ്കാന,ആന്ധ്ര പ്രദേശ്,   തമിഴ്നാട് സംസ്ഥാനങ്ങളിലെ  ഉപജീവന മിഷൻ ഡയറക്ടർമാർ ഓൺലൈനായി ശിൽപ്പശാലയിൽ പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു. എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ യു എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി .

Content highlight
National Supportive Supervision Framework: Action Plan to Strengthen Kudumbashree CDSs

കുടുംബശ്രീയിൽ കർക്കിടക ആഘോഷം

Posted on Friday, July 31, 2026

കുടുംബശ്രീ സംസ്ഥാന മിഷനിലെ ജീവനക്കാർക്കായി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പ്രമേയമാക്കി കർക്കിടകാചരണം സംഘടിപ്പിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.കുടുംബശ്രീ ഡയറക്ടർ സിന്ധു കെ .പി പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ അജയ കുമാർ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശ്രീ ടി.വി എന്നിവർ പങ്കെടുത്തു.

 

'ലൈഫ് സ്റ്റൈൽ ആൻഡ് ഹെൽത്ത്' വിഷയത്തിൽ ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ.ജി. ക്ലാസെടുത്തു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് വട്ടിയൂർക്കാവ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ലക്ഷ്മി പി.ബി. 'ഓഫീസ് യോഗ – ഒരു പ്രായോഗിക സമീപനം എന്ന വിഷയത്തിൽ പരിശീലനം നൽകി. ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ എളുപ്പത്തിൽ ചെയ്യാവുന്ന യോഗാഭ്യാസങ്ങളും ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമമുറകളും ജീവനക്കാർക്ക് പരിചയപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി ജീവനക്കാർക്ക് യോഗ പരിശീലനവും സംഘടിപ്പിച്ചു. 

കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പരമ്പരാഗത വിഭവങ്ങളായ കർക്കിടക കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Content highlight
Karkidaka Fest organized at Kudumbashree State Mission Office

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്: ദേശീയതല പ്രതിനിധികളുടെ ശ്രദ്ധ നേടി കുടുംബശ്രീയുടെ മികവ്

Posted on Friday, July 31, 2026

ദേശീയ ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് (NSSF) പദ്ധതിയുടെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ  സംഘടിപ്പിക്കുന്ന  ദക്ഷിണമേഖല ദേശീയ ശിൽപ്പശാലയിൽ ശ്രദ്ധ നേടി   കുടുംബശ്രീയുടെ മികവ്. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ദേശീയ-സംസ്ഥാന റിസോഴ്‌സ് പേഴ്സൺമാർ, മിഷൻ ഡയറക്ടർമാർ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിലാണ് കേരളത്തിന്റെ.  സാമൂഹ്യാ ധിഷ്ഠിത വികസന മാതൃകയ്ക്ക് ദേശീയതല പ്രതിനിധികളുടെ പ്രത്യേക പരാമർശം ലഭിച്ചത്.

ശിൽപ്പശാലയുടെ ഭാഗമായി കേരളത്തിൽ എത്തിയ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പ്രോഗ്രാം മാനേജർ മെഹമ്മൂദ് ഹസൻ, നാഷണൽ റിസോഴ്സ് പേഴ്സൺ രാജേന്ദ്ര പ്രസാദ് എന്നിവർ നയിച്ച  ദേശീയതല സംഘം തൃശൂർ ജില്ലയിലെ വരവൂർ, നടത്തറ, വള്ള ത്തോൾ നഗർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലും അനുബന്ധ എ.ഡി.എസ്., അയൽക്കൂട്ട ശൃംഖലകളിലും  ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള സംവാദം, ലോകോസ്  ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങളുടെ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

സ്ഥാപന ഭരണം, മനുഷ്യവിഭവ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതി, സാമൂഹിക ഇടപെടലും പരസ്പര പഠനവും എന്നീ അഞ്ച് പ്രധാന മേഖലകളിലായിരുന്നു വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ശിൽപ്പശാലയിൽ അവതരിപ്പിച്ചത്.

കേരളത്തിലെ ശക്തമായ ഫെഡറേഷൻ സംവിധാനവും സി.ഡി.എസ്.–എ.ഡി.എസ്.–അയൽക്കൂട്ട തലങ്ങളിലെ ഫലപ്രദമായ ഏകോപനവുമാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് റിപ്പോർട്ട്  വിലയിരുത്തി. കൃത്യമായ യോഗങ്ങൾ, സജീവമായ ഉപസമിതികൾ, സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണരീതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സഹകരണം എന്നിവ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന മികച്ച മാതൃകകളാണെന്ന് ദേശീയ സംഘം നിരീക്ഷിച്ചു.

ഡിജിറ്റൽ ഭരണസംവിധാനത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളും ലോകോസ് ഡിജിറ്റൽ  സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ജൂൺ മാസത്തിൽ 97.56 ശതമാനം സി.എൽ.എഫ്. ഇടപാടുകളും ലോകോസിലൂടെയാണ് രേഖപ്പെടുത്തിയത്. ഇത് ഡിജിറ്റൽ ഭരണത്തിലെ മികച്ച നേട്ടമാണ് . വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ സംഘം അഭിപ്രായപ്പെട്ടു.

 

സാമ്പത്തിക അച്ചടക്കം, സ്ഥിരമായ സമ്പാദ്യശീലം, മികച്ച വായ്പാ തിരിച്ചടവ്, ബാങ്കുകളുമായുള്ള ശക്തമായ ബന്ധം, കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തബോധം ,വായ്പാ തിരിച്ചടവിൻ്റെ കൃത്യത എന്നിവ   പ്രത്യേക പരാമർശം നേടി. ഇവ കേരളത്തിന്റെ പ്രധാന ശക്തികളായി മാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

 അംഗങ്ങളുടെ ഉപജീവന വികസനത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ സ്ത്രീകളുടെ വരുമാനവും സാമ്പത്തിക സ്വയംപര്യാപ്തതയും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ദേശീയ സംഘം വിലയിരുത്തി.

ആരോഗ്യം, പോഷണം, വനിതാ ശാക്തീകരണം, ബാലസഭ, ഹരിത കർമ്മ സേന, വയോജനക്ഷേമം, സാമൂഹ്യസുരക്ഷ, ഗ്രാമസഭകളിലെ സജീവ പങ്കാളിത്തം തുടങ്ങി സാമൂഹിക വികസന മേഖലകളിലെ കുടുംബശ്രീയുടെ ഇടപെടലുകൾ സമൂഹമൂലധനം ശക്തിപ്പെടുത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കി .

 സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ വികസന പ്രക്രിയയുടെ ഭാഗമാക്കുന്ന കുടുംബശ്രീയുടെ സമീപനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന മാതൃകയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ രൂപപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹപാഠനത്തിനും അനുഭവവിജ്ഞാന കൈമാറ്റത്തിനും പ്രയോജനപ്പെടുത്തണമെന്ന് ശിൽപ്പശാലയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി നേതൃത്വ വികസനം, അറിവിന്റെ ശാസ്ത്രീയ രേഖപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലീകരണം, തദ്ദേശ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ദേശീയതലത്തിൽ വ്യാപിപ്പിക്കാവുന്ന മികച്ച മാതൃകകളാണെന്നും ദേശീയ സംഘം അവതരിപ്പിച്ച  വിലയിരുത്തൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ശക്തമായ സാമൂഹിക മൂലധനവും ജനകീയ പങ്കാളിത്തവും പക്വമായ കമ്മ്യൂണിറ്റി ഫെഡറേഷൻ സംവിധാനവും രാജ്യത്തിന് മാതൃകയാണ് -.സ്വയംപര്യാപ്തവും സുസ്ഥിരവുമായ കമ്മ്യൂണിറ്റി സ്ഥാപനങ്ങളിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ദേശീയ ഗ്രാമവികസന രംഗത്ത് പുതിയ ദിശാബോധം നൽകുന്നതാണെന്നും ദേശീയ വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.

നാല് ദിവസത്തെ ശിൽപ്പശാലയിൽ വിവിധ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ പ്രവർത്തനാനുഭവങ്ങൾ അവതരിപ്പിക്കും. കൂടാതെ  മികച്ച മാതൃകകൾ പങ്കുവെക്കുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതികൾ രൂപീകരിക്കുകയും ചെയും. തുടർന്ന് നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്കിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ശുപാർശകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും തുടർ നടപടികൾക്കായി സമർപ്പിക്കും.

നാളെ (31-1-2026) വിവിധ സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട  വിഷയാവതരണങ്ങളും മുന്നൊരുക്ക ചർച്ചകളും തുടരും. 

Content highlight
NSSF; National Supportive Supervision Framework: Kudumbashree's excellence attracts the attention of national representatives

നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക്: കുടുംബശ്രീ ദക്ഷിണമേഖലാ ദേശീയ ശില്‍പശാലയക്ക് തുടക്കം

Posted on Thursday, July 30, 2026

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ദക്ഷിണമേഖലാ ശില്‍പശാലയ്ക്ക് തുടക്കമായി. രാജ്യത്തെ സ്വയംസഹായ സംഘങ്ങളിലെയും അയല്‍ക്കൂട്ട  അംഗങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് പുതിയ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്‍പശാലയുടെ  സംഘാടനം.

വിഷന്‍ 2047-ഓടെ രാജ്യത്തെ  ഓരോ ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനും സമൂഹം നയിക്കുന്ന വിധം സാമ്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിരതയും കൈവരിച്ച  സ്ഥാപനങ്ങളായി മാറുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് 'നാഷണല്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ഫ്രെയിംവര്‍ക്ക് ' ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.എം.എം.യു നാഷണല്‍ മിഷന്‍ മാനേജര്‍ ഡോ.ജൂയി ഭട്ടാചാര്യ പറഞ്ഞു. പൂര്‍ണമായും സ്വന്തം വരുമാനം കൊണ്ടു മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന  34,000 ക്ളസ്റ്റര്‍ ലെവല്‍ ഫെഡറേഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ കഴിയണം. സര്‍ക്കാര്‍ പിന്തുണ തീര്‍ത്തും ഇല്ലാതെയും അല്ലെങ്കില്‍ വളരെ പരിമിതമായി മാത്രം ലഭ്യമാക്കിക്കൊണ്ടും വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 340 ക്ളസ്റ്റല്‍ ലെവല്‍ ഫെഡറേഷനുകളും രൂപീകരിക്കുന്നതിനാണ്   ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ സുപ്രധാന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും  പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ അവതരിപ്പിച്ചു. സാമൂഹ്യാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ പങ്കു വച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാര്‍, നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് ലൈവിലിഹുഡ് മിഷന്‍ പ്രതിനിധികള്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാര്‍,ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തു.
 
ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ യു സ്വാഗതം പറഞ്ഞു. നാഷണല്‍ മിഷന്‍ മാനേജര്‍മാരായ മെഹമൂദ് ഹസന്‍(കേരളം), പങ്കജ് സുയാല്‍(ആന്ധ്ര പ്രദേശ്), പ്രേമ ജയിന്‍(കര്‍ണാടക), നാഷണല്‍ റിസോഴ്സ് പേഴ്സണ്‍മാരായ രാജേന്ദ്ര പ്രസാദ്, ഗിരിഷ് ചന്ദ്ര, അംജത് ഖാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം  എന്നിവര്‍ പങ്കെടുത്തു.

ശില്‍പശാലയുടെ രണ്ടാം ദിനമായ 30ന്‌ പ്രതിനിധികള്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക്   അനുസൃതമായ കര്‍മപദ്ധതി രൂപരേഖ തയ്യാറാക്കും. സ്ഥാപനവും ഭരണവും-അടിസ്ഥാനം, മാനുഷിക വിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, അംഗങ്ങള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും രൂപരേഖ തയ്യാറാക്കുക. 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹോട്ടല്‍ സാജ് റിസോറ്ട്ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് ഒന്നു വരെയാണ് ശില്‍പശാല.

Content highlight
National Supportive Supervision Framework: South Zone National Workshop Begins

'ടി.ബി മുക്ത കേരളം' യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബശ്രീയും - സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലനം നടത്തി

Posted on Saturday, July 25, 2026

സംസ്ഥാനത്തെ 'ടി.ബി മുക്ത കേരളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നൂറു ദിന തീവ്രയജ്ഞത്തിന്‍റെ ഭാഗമായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷന്‍, ഹെല്‍ത്ത്, വാഷ്-സാനിട്ടേഷന്‍ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്.  ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍, രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍, പോഷകാഹാരത്തിന്‍റെ പ്രാധാന്യം, സാമൂഹ്യതല ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും സ്റ്റേറ്റ് ടി.ബി സെല്‍ ഓഫീസറുമായ ഡോ.സക്കീന കെ ക്ളാസ് നയിച്ചു. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ പരിശോധനയും ചികിത്സയും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും പരിശീലനത്തില്‍ ഊന്നിപ്പറഞ്ഞു. നിക്ഷയ് മിത്ര കണ്‍സള്‍ട്ടന്‍റ് എലിസബത്ത് ടി.ബി.മുക്ത്ഭാരത് മൊബൈല്‍ ആപ്ളിക്കേഷന്‍ പരിചയപ്പെടുത്തി.

ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സമൂഹത്തില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നും ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ്പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനങ്ങളിലൂടെ ക്ഷയരോഗ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനും രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന ക്യാമ്പയിനാണ് ടി.ബി മുക്ത കേരളം. കൂടുതല്‍ ഫലപ്രദമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.  

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു കെ.പി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ അജയകുമാര്‍ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശ്രീ ടി.വി, പി.ആര്‍.ഓ ബി സേതുരാജ്, അക്കൗണ്ട്സ് ഓഫീസര്‍ ജയറാം ടി എന്നിവര്‍ ഉള്‍പ്പെടെ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍, പബ്ളിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍റ് അരുണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.
                                                 

Content highlight
Kudumbashree conducted awareness training for state mission officials under the leadership of the State TB Cell

എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിക്ക് കരുത്തേകാന്‍ സംസ്ഥാനതല ഇമേര്‍ഷന്‍ പരിശീലനം

Posted on Friday, July 24, 2026

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ & സാനിട്ടേഷന്‍) പദ്ധതിയുടെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇമേര്‍ഷന്‍ സൈറ്റ്-സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി നിര്‍ദേശമനുസരിച്ച് പ്രായോഗിക പഠനത്തിന് ഊന്നല്‍ നല്‍കി തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പഠനസന്ദര്‍ശനത്തില്‍  കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ  പ്രഫഷണല്‍ സംഘം പങ്കെടുത്തു.

വിജയകരമായ മാതൃകകള്‍ നേരില്‍ പഠിച്ച സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന്  പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തുടനീളം ഇത്തരം മാതൃകകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.  

നന്ദിയോട് പഞ്ചായത്തില്‍ നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങള്‍, പ്രാദേശിക തലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ സംഘം മനസിലാക്കി. പദ്ധതി നടത്തിപ്പിന്‍റെ അനുഭവങ്ങളും മികച്ച പ്രവര്‍ത്തനരീതികളും സംബന്ധിച്ച് പ്രദേശത്തെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരുമായും സംഘം ആശയവിനിമയം നടത്തി. തുടര്‍ന്ന് പേരയം വാര്‍ഡില്‍ സൂര്യ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മില്ല് സംഘം സന്ദര്‍ശിച്ചു. 

ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ അവയുടെ പോഷകഗുണവും സ്വാഭാവിക നിറവും നിലനിര്‍ത്തി സംസ്ക്കരിച്ചു വിപണിയിലെത്തിക്കുന്ന പ്രവര്‍ത്തനരീതി വിശദമായി പരിചയപ്പെട്ടു. പോഷകാഹാര സുരക്ഷയും പ്രാദേശിക സംരംഭ വികസനവും ഒരു പോലെ ലക്ഷ്യമിടുന്ന മാതൃക പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആനക്കക്കുളം വാര്‍ഡില്‍ പഞ്ചമി സംഘക്കൃഷി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവക്കൃഷി, കാവേരി ജൈവവള യൂണിറ്റ്, കാര്‍ഷിക സാമഗ്രികള്‍ റോപ്പ് സംവിധാനത്തിലൂടെ കൃഷിയിടത്തിലേക്ക് എത്തിക്കുന്ന നൂതന മാതൃക, നാട്ടുചന്ത, ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ കൃഷ്ണകുമാരി ആര്‍.  പ്രീത ജി.നായര്‍, തസ്നീം എ, ജില്ലാ പ്രോഗ്രാം മാനേജര്‍ സ്വാതി ശശിധരന്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. നന്ദിയോട് സി.ഡി.എസ് അധ്യക്ഷ രാധാമണി, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ രാമഭദ്രന്‍, മെമ്പര്‍ സെക്രട്ടറി ശബരി കൃഷ്ണ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Content highlight
State-level immersion training to strengthen the FNHW project

റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സമഗ്ര സേവനങ്ങളുമായി കുടുംബശ്രീ

Posted on Wednesday, July 22, 2026

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും പരിപാലന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ കുടുംബശ്രീ. ഇതിനായി കേരള റബര്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തില്‍ നടപ്പാക്കിയ റബര്‍ തോട്ടങ്ങളുടെ സമഗ്ര പരിപാലനത്തിനുളള  പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീ റബര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍. വ്യാവസായികാടിസ്ഥാനത്തില്‍ റബര്‍ കൃഷി നടത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സി.ഡി.എസുകളിലാകും ആദ്യം പദ്ധതി വ്യാപിപ്പിക്കുക. നിലവില്‍ കോട്ടയത്ത് പതിനഞ്ച് വനിതകളാണ് ഈ രംഗത്തുള്ളത്. മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവര്‍ക്കും തൊഴില്‍ അവസരമൊരുക്കും.

കുടുംബശ്രീ സി.ഡി.എസുകളെ 'ഈവന്‍റ് മാനേജ്മെന്‍റ്' മാതൃകയില്‍ റബര്‍ തോട്ടങ്ങളുടെ വാണിജ്യ-പ്രൊഫഷണല്‍ മാനേജ്മെന്‍റിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി റബര്‍തോട്ട മേഖലയില്‍ സേവനദാതാക്കളായി മാറ്റും.  ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും റബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.

തദ്ദേശതലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുളള ചുമതല കുടുംബശ്രീ സി.ഡി.എസിനാണ്. ഓരോ പഞ്ചായത്തില്‍ നിന്നും തോട്ടം ഉടമകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അവരില്‍ നിന്നും റബര്‍ പരിപാലനത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു കൊണ്ട് നടീല്‍, പരിപാലനം, ടാപ്പിങ്ങ്, സംസ്ക്കരണം, വിപണനം എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏകോപിപ്പിക്കും. ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു നിശ്ചത വിഹിതം ഉടമകള്‍ക്ക് നല്‍കും. കേരള റബര്‍ ലിമിറ്റഡിന്‍റെ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പദ്ധതി നടത്തിപ്പ്. സി.ഡി.എസുകള്‍ക്ക് സാമ്പത്തിക പിന്തുണയും നല്‍കും.   റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ടാപ്പിങ്ങ് ഉള്‍പ്പെടെ വിവിധ പരിശീലനങ്ങളും ആവശ്യമായ ടൂള്‍ കിറ്റും കര്‍ഷകര്‍ക്ക് ലഭ്യമാക്കും.  റബര്‍ ബോര്‍ഡ്, റബര്‍ ഉല്‍പാദക സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളെ ആവശ്യാനുസരണം വിന്യസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സേവനം ആവശ്യമായ ചെറുകിട റബര്‍ കര്‍ഷകരെയും കണ്ടെത്തും.

25 വര്‍ഷത്തോളം സ്ഥിരവരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന കാര്‍ഷിക മേഖലയാണ് റബര്‍ കൃഷി എന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം ഹൈറേഞ്ച് പ്രദേശങ്ങളിലെ പ്രധാന കൃഷിയിനങ്ങളായ കാപ്പി. ഏലം എന്നിവയ്ക്ക് വളപ്രയോഗം നടത്തുന്നതിനുള്ള അവസരവും ഡ്രോണ്‍ പരിശീലനം നേടിയ കുടുംബശ്രീ കര്‍ഷകര്‍ക്ക് ലഭിച്ചേക്കും. നിലവില്‍ അമ്പതോളം വനിതകള്‍ക്ക് കുടുംബശ്രീ മുഖേന ഡ്രോണ്‍ പരിശീലനവും ലൈസന്‍സും നേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

Content highlight
Kudumbashree provides comprehensive services from tapping to marketing to help rubber farmers