ഫീച്ചറുകള്‍

കുടുംബശ്രീയില്‍ പഠനസന്ദര്‍ശനം നടത്തി മേഘാലയ സംഘം

Posted on Saturday, June 18, 2022

കേരളത്തിലെ ആരോഗ്യ മേഖലയില്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പഠിക്കാന്‍ മേഘാലയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സന്ദര്‍ശിച്ചു. മിഷന്‍ ഡയറക്ടര്‍ എസ്. രാം കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10നാണ് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ സംഘം എത്തിയത്. മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് സൊസൈറ്റി (എം.എസ്.ആര്‍.എല്‍.എസ്) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

  പി.ആര്‍.ഐ- സി.ബി.ഒ സംയോജന പദ്ധതി നടപ്പിലാക്കുന്നതിന് കുടുംബശ്രീ എന്‍.ആര്‍.ഒയും മേഘാലയയുമായി നേരത്തേ കരാറിലെത്തിയിരുന്നു. കുടുംബശ്രീയുടെ ആരോഗ്യ മേഖലയിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള അവതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നടത്തി.  

  അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ആരോഗ്യ മേഖലയയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പഞ്ചായത്തുകളിലുള്ള വാര്‍ഡ് തല ആരോഗ്യ-ശുചിത്വ കമ്മിറ്റികളെക്കുറിച്ചുമെല്ലാം വിശദമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങള്‍ മുഖേന ആരോഗ്യ, പോഷണ മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മേഘാലയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാഗ്ദ്വാനം ചെയ്തു.

  മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ എന്‍.ആര്‍.ഒ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രെസന്റേഷനില്‍ വിശദമാക്കി. ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും അംഗന്‍വാടി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും പിന്തുണാ സമിതിയും സജീവമാക്കുന്നതിനും ന്യൂട്രിഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമാക്കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി.

Content highlight
Meghalaya Delegation visits Kudumbashree National Resource Organisation

എന്‍ ഊരില്‍ ശ്രദ്ധേയമായി ഗോത്രശ്രീ

Posted on Saturday, June 18, 2022

ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ പൂക്കോട് ഒരുക്കിയ ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ഗോത്രശ്രീ’ ട്രൈബല്‍ കഫറ്റീരിയ.

ജില്ലയിലെ ഗോത്രജനതയുടെ തനത് പാരമ്പര്യം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം ഒരുക്കി നല്‍കാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ പൈതൃക ഗ്രാമം. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ 25 ഏക്കര്‍ സ്ഥലത്താണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ സംഘമാണ് കുടുംബശ്രീയുടെ ഗോത്രശ്രീ കഫറ്റീരിയ നടത്തുന്നത്. ഒരു യുവതി ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുള്ളത്. തനത് വയനാടന്‍ വിഭവങ്ങള്‍ക്കൊപ്പം, ഊണ്, വനസുന്ദരി സ്‌പെഷ്യല്‍ ചിക്കന്‍, വിവിധ ഇലക്കറികള്‍, പുഴുക്ക്, കുമ്പിളപ്പം എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പത്ത് ദിവസം കൊണ്ട് ഗോത്രശ്രീ സംരംഭകര്‍ നേടിയത് രണ്ടരലക്ഷം രൂപയുടെ വരുമാനമാണ്!

‘ഗോത്രശ്രീ’ കഫറ്റീരിയ കൂടാതെ ഗോത്രശ്രീ കാര്‍ഷിക നേഴ്‌സറി, ഗോത്രശ്രീ ഔഷധ നേഴ്‌സറി, മസാലപ്പൊടികള്‍, അച്ചാറുകള്‍, കാപ്പിപ്പൊടി തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്ന ഗോത്രശ്രീ ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് കുടുംബശ്രീ സംരംഭങ്ങള്‍ കൂടി ഈ പൈതൃക ഗ്രാമത്തിലുണ്ട്.

 

gothrashree

 

Content highlight
Kudumbashree's 'Gothrashree' Tribal Cafeteria becomes the focal point of 'Ente Ooru' Tribal Heritage Village

ഒരേ ഒരു ഭൂമി'ക്കായി ഒന്ന് ചേര്‍ന്ന് കുടുംബശ്രീ

Posted on Wednesday, June 8, 2022
വൃക്ഷത്തൈ നടീല്, ക്യാമ്പെയ്നുകള്, സെമിനാറുകള്, മുന്കാല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്ക്കൊപ്പമുള്ള ഫോട്ടോ മത്സരം, പാഴ് വസ്തുക്കള് കൊണ്ട് കൗതുക വസ്തു നിര്മ്മാണ മത്സരം, പരിസര ശുചീകരണ പരിപാടികള് എന്നിങ്ങനെയുള്ള വിവിധ പ്രവര്ത്തനങ്ങളിലൂടെ ജൂണ് അഞ്ചിലെ ലോക പരസ്ഥിതിദിനം കുടുംബശ്രീ അംഗങ്ങള് ആഘോഷമാക്കി.
 
'ഒരേ ഒരു ഭൂമി' എന്നതായിരുന്നു ഈ വര്ഷത്തെ ലോക പരസ്ഥിതിദിനത്തിന്റെ ആപ്തവാക്യം. ഹരിതം ഹരിതാഭം (മലപ്പുറം), കാവല് മരം (ഇടുക്കി), വീട്ടിലൊരു ചെറു നാരകം (കണ്ണൂര്), ഒരു തൈ (പത്തനംതിട്ട) എന്നിങ്ങനെയുള്ള ക്യാമ്പെയ്‌നുകളാണ് വിവിധ ജില്ലകള് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ചത്.
 
അയല്ക്കൂട്ടാംഗങ്ങള് പരിസ്ഥിതിദിനാചരണ പ്രതിജ്ഞയെടുത്തു. ബാലസഭകളും ഓക്‌സിലറി ഗ്രൂപ്പുകളും ജെന്ഡര് റിസോഴ്‌സ് സെന്ററുകളുമെല്ലാം കേന്ദ്രീകരിച്ച് വിവിധ പരിപാടികള് ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
envenv2

 

Content highlight
Kudumbashree members unite for 'Only One Earth'

യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍

Posted on Tuesday, May 31, 2022

മൂന്ന് ദിനങ്ങൾ മുപ്പത്തെട്ട് മത്സരങ്ങള്‍ അട്ടപ്പാടിയിലെ യുവാക്കളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗില്‍ യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍. മേയ് 25ന് നടന്ന ഫൈനലില്‍ ന്യൂ മില്ലേനിയം എഫ്.സി ആനവായെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന്  കീഴടക്കിയാണ് അവർ ചാമ്പ്യന്‍  പട്ടം സ്വന്തമാക്കിയത്. 

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും  സമാപനച്ചടങ്ങിൽ പാലക്കാട് ജില്ലാ കളക്ടര്‍  മൃണ്‍മയി ജോഷി ഐ.എ.എസ് വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ന്യൂ മില്ലേനിയം ക്ലബ്ബിന് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനത്തെത്തിയ അനശ്വര എഫ്.സി അബ്ബന്നൂരിന് 2000 രൂപ ക്യാഷ് അവാര്‍ഡും കളക്ടർ സമ്മാനിച്ചു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലീഗ് മേയ് 23നാണ് ആരംഭിച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ കായിക പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള മികച്ച അവസരമേകിയ ലീഗില്‍ 38 ടീമുകള്‍ പങ്കെടുത്തു. മദ്യത്തിനും ലഹരിക്കും അടിമപ്പെടാൻ അനുവദിക്കാതെ കായികശേഷിയും മികവും ലഭ്യമാക്കി ആരോഗ്യമുള്ള യുവസമൂഹത്തെ വാർ‍ത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ലീഗ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിൽ പട്ടികവർഗ്ഗ മേഖലയിലെ യുവാക്കൾക്കായി ഇത്തരത്തിൽ ഫുട്ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതും ഇതാദ്യമാണ്. 
ലീഗിലെ ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫൻഡർ, ടോപ്പ് ഗോൾ സ്കോറർ, ഫൈനലിലെ ബെസ്റ്റ് പ്ലെയർ, എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ് എന്നീ അവാർഡുകൾ കളക്ടറും ജനപ്രതിനിധികളും ഉദയോഗസ്ഥരും ചേർന്ന് സമ്മാനിച്ചു.

‍ അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകന്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്‍ റ്മാർ‍, സെക്രട്ടറിമാർ‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
UFC Pottikkal become the winner of the first season of Attappady Tribal Football League

അട്ടപ്പാടിയില്‍ ‘വേനല്‍ പറവകള്‍’ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാല വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാലഗോത്രസഭാംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി വേനല്‍ പറവകള്‍’ വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലെ വിവിധ ഊരുകളിലെ ബാല ഗോത്രസഭകളില്‍ അംഗങ്ങളായ 400 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കക്കുപടി ബി.ആര്‍. അംബേദ്കര്‍ ട്രെയിനിങ് സെന്ററിലായിരുന്നു എട്ട് ദിനം നീണ്ടുനിന്ന ക്യാമ്പ്.

ആശയ വിനിമയ കല, നേതൃത്വ പാടവം, പഴമയുടെ പാട്ടുകള്‍, എന്നി വിഷയങ്ങളില്‍ നിഖില്‍, ജോസ്‌ന, അരുണ്‍ ചന്ദ്രന്‍ തുടങ്ങിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് സമിതി, ഊരുസമിതി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

മേയ് 9 ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര ഏലച്ചുവഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി പ്രത്യേക പദ്ധതി പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബി.എസ് മുഖ്യാതിഥിയായി. ബിനില്‍ കുമാര്‍ സ്വാഗതവും സുധീഷ് മരുതലം നന്ദിയും പറഞ്ഞു.

Content highlight
Venal Paravakal' Summer Camp organized at Attappadyen

തിരുനെല്ലിയില്‍ ‘നൂറാങ്കി’ന് തുടക്കം

Posted on Wednesday, May 25, 2022

കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം ഊരില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ നടീല്‍ ഉത്സവം മേയ് 10ന് സംഘടിപ്പിച്ചു. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും കൂടാതെ പുതു തലമുറയ്ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച ‘നൂറാങ്ക്’ പദ്ധതിയുടെ ഭാഗമായാണ് കിഴങ്ങുവര്‍ഗ്ഗ കൃഷി നടത്തുന്നത്. 300ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നു.

  ഇരുമ്പുപാലം ഊരിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. സി.ഡി.എസ് ചെയര്‍ പേഴ്‌സണല്‍ സൗമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുക്കിയ സ്വാഗതം ആശംസിച്ചു. വത്സല, ടി.സി. ജോസഫ്, ഷഫ്ന എം.എസ്, പി. ജെ. മാനുവല്‍ എന്നിവര്‍ ആശംസ അറിയിച്ചു. തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

trnlly

 

Content highlight
'Noorang' Programme starts at Thirunellyml

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

Posted on Tuesday, May 24, 2022

അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ മെസ്സിമാര്‍ക്കും റൊണാള്‍ഡോമാര്‍ക്കുമെല്ലാം തങ്ങളുടെ ഫുട്‌ബോള്‍ പ്രതിഭ തെളിയിക്കാനുള്ള അവസരം നല്‍കി അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗുമായി കുടുംബശ്രീ.

അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള സെവന്‍സ് ഫുട്‌ബോള്‍ ലീഗ് 23ന് കിക്കോഫ് ചെയ്തു. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഫൈനല്‍ 25ന് നടക്കും.

ലീഗിന്റെ ലോഗോ പ്രകാശനം മേയ് 19ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചിരുന്നു. യുവജനക്ഷേമ ബോര്‍ഡ്, പട്ടികവര്‍ഗ്ഗ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികവര്‍ഗ്ഗ യുവജന ക്ലബ്ബുകള്‍ക്കും യുവശ്രീ ഗ്രൂപ്പുകള്‍ക്കുമാണ് ഫുട്‌ബോള്‍ ലീഗില്‍ മത്സരിക്കുന്നതിന് അവസരമുള്ളത്.

attappadi

 

Content highlight
atfl kick satarted

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് കുടുംബശ്രീ കര്‍ഷക

Posted on Monday, May 23, 2022

ഒരു പടവലങ്ങ സമ്മാനിച്ച ലോക റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് കുടുംബശ്രീ മാസ്റ്റര്‍ കര്‍ഷകയായ കാസര്‍ഗോഡ് സ്വദേശിനി ഡോളി ജോസഫ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പടവലങ്ങ കൃഷി ചെയ്ത കര്‍ഷകയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഡോളി ഇടംപിടിച്ചത്.

  ബലാല്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ ഡോളി ജോസഫിന്റെ കൃഷി തോട്ടത്തിലുണ്ടായ പടവലങ്ങയുടെ നീളം 2.65 മീറ്റര്‍! 2.63 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. തീര്‍ത്തും ജൈവ രീതിയിലാണ് ഡോളി ഈ പടവലങ്ങ കൃഷി ചെയ്തതും. കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികളും ഈ റെക്കോഡ് നേട്ടക്കാരന്‍ പടവലങ്ങ കാണാന്‍ ഡോളിയുടെ കൃഷിത്തോട്ടത്തില്‍ എത്തിയിരുന്നു.

  ജൈവവളവും ജൈവ കീടനാശിനിയും ജീവാമൃതവുമാണ് പച്ചക്കറി കൃഷിക്കായി ഡോളി ഉപയോഗിക്കുന്നത്. തോട്ടത്തില്‍ നീളക്കാരായ ഏഴ് പടവലങ്ങളുണ്ട്. സംസ്ഥാന കൃഷി വകുപ്പ് നടത്തിയ ഓണത്തിന് ഒരു മുറം പച്ചക്കറി സംസ്ഥാനതല മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് ഡോളി. ഏറ്റവും മികച്ച വനിതാ കര്‍ഷകയെന്ന അവാര്‍ഡും ഡോളി സ്വന്തമാക്കിയിട്ടുണ്ട്.

  റബ്ബര്‍, തെങ്ങ്, കുരുമുളക്, കശുവണ്ടി, വാഴ, കവുങ്ങ്, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിന് സഹായിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയായി ഡോളി ജോസഫ് പ്രവര്‍ത്തിക്കുന്നു. കൂടാതെ ക്ഷീര കര്‍ഷകയുമാണ്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി മികച്ചൊരു തോട്ടവും ഡോളി ഒരുക്കിയിട്ടുണ്ട്.

snakegourd dolly

 

Content highlight
Kudumbashree JLG member from Kasaragod enters the International Book of Records with the 'Longest Snake Gourd'

കാസര്‍ഗോഡിലേക്ക് വഴി തുറക്കും 'യാത്രാശ്രീ'

Posted on Thursday, May 12, 2022

കാസര്‍ഗോഡ് ജില്ലയെ അറിയാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടാന്‍ തയാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍, 'യാത്രാശ്രീ'യിലൂടെ. ജില്ലയുടെ ചരിത്രവും ഭൂപ്രകൃതിയും കലയും ഭാഷാ സംസ്‌കൃതിയും ഭക്ഷണരീതികളും ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങള്‍ അറിഞ്ഞ് അത് അനുസരിച്ചുള്ള പാക്കേജുകള്‍ തയാറാക്കി സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്യുക.

  ബേക്കല്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ബി.ആര്‍.ഡി.സി) ചേര്‍ന്നാണ് ടൂറിസം മേഖലയില്‍ കാസര്‍ഗോഡ് ജില്ലാ കുടുംബശ്രീ ടീം ഇങ്ങനെയൊരു ഇടപെടല്‍ നടത്തുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഏപ്രില്‍ 30ന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

 കുടുംബശ്രീ അംഗങ്ങളെ ടൂര്‍ ഓപ്പറേറ്റര്‍മാരാക്കി, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി അവര്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കുകയാണ് ഈ പദ്ധതി വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് രണ്ട് വീതം കുടുംബശ്രീ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ (ബിരുദം നേടിയവര്‍) തെരഞ്ഞെടുത്ത് പരിശീലനങ്ങള്‍ നല്‍കുകയും ടൂര്‍ ഓപ്പറേറ്റര്‍മാരാക്കുകയും ചെയ്യും. ഇവരെ ചേര്‍ത്ത് ജില്ലാതലത്തില്‍ രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യം മുഖേനയാകും യാത്രാശ്രീ വഴിയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ 84 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ട പരിശീലനവും നല്‍കി കഴിഞ്ഞു.

Content highlight
yathrashree rpoject inagurated

'എന്റെ തൊഴില്‍, എന്റെ അഭിമാനം' - സര്‍വേ ആദ്യമായി പൂര്‍ത്തിയാക്കി തൃശ്ശൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

Posted on Thursday, May 12, 2022

നോളജ് എക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ' എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ മുഖേന നടത്തുന്ന ഗുണഭോക്തൃ സര്‍വേ കേരളത്തില്‍ ആദ്യമായി 100% പൂര്‍ത്തീകരിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. 9402 കുടുംബങ്ങളിലാണ് പഞ്ചായത്തില്‍ സര്‍വേ നടത്തിയത്.

  കുടുംബശ്രീ മുഖേനയുള്ള സര്‍വേ മേയ് എട്ടിനാണ് ആരംഭിച്ചത്. മേയ് 10 വൈകുന്നേരം 5 മണിവരെ സംസ്ഥാനത്തെ 914 തദ്ദേശ സ്ഥാപനങ്ങളിലെ 16344 വാര്‍ഡുകളിലായുള്ള 31.1 ലക്ഷം കുടുംബങ്ങളില്‍ പരിശീലനം നേടിയ എ.ഡി.എസ് എന്യുമറേറ്റര്‍മാര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 20.55 ലക്ഷം ഗുണഭോക്താക്കളുടെ വിവരവും ശേഖരിച്ചു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പന ചെയ്ത 'ജാലകം' മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം.

 എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമായി കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ എന്യുമറേറ്റര്‍മാര്‍ വഴിയാണ് സംസ്ഥാനത്ത് സര്‍വേ പുരോഗമിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 150 വീടുകള്‍ക്കും, നഗരപ്രദേശങ്ങളില്‍ 200 വീടുകള്‍ക്കും ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ഓരോ വാര്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെയാണ് എന്യൂമറേറ്റര്‍മാരുടെ എണ്ണം. സര്‍വേയ്ക്ക് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കൂടാതെ സി.ഡി.എസ്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി രണ്ടായിരത്തിലേറെ കമ്യൂണിറ്റി അംബാസിഡര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സര്‍വേ ആരംഭിച്ച ആദ്യ ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

Content highlight
pariyaram cds become the first cds to complete my job my pride survey