വാര്‍ത്തകള്‍

കുടുംബശ്രീ അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടില്‍ അവസരങ്ങള്‍

Posted on Tuesday, January 30, 2024

കുടുംബശ്രീ മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന എന്‍.ആര്‍.എല്‍.എം-അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടിലെ കോ-ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ്ങ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിങ്ങ്), കോ-ഓര്‍ഡിനേറ്റര്‍(ഫാം ലൈവ്ലിഹുഡ്), ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി 5-2-2024. വിദ്യാഭ്യാസ യോഗ്യത, പ്രായം, വേതനം, പരീക്ഷാ ഫീസ് തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/careers സന്ദര്‍ശിക്കുക.  

Content highlight
Job Opportunity in Kudumbashree; Apply till 5 February 2024ds

കഫേ കുടുംബശ്രീ പ്രീമിയം- സംസ്ഥാനതല ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Sunday, January 28, 2024

 കുടുംബശ്രീയുടെ സവിശേഷത വിശ്വാസ്യതയും കൈപ്പുണ്യവുമാണെന്നും സംരംഭങ്ങളുടെ വിജയത്തിനു കാരണം വിശ്വാസ്യത നിലനിര്‍ത്തുന്നതിലെ നിഷ്ക്കര്‍ഷയാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന പ്രീമീയം കഫേ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ഹോട്ടലുകള്‍ അടക്കമുള്ള കുടുംബശ്രീയുടെ ഭക്ഷണശാലകളില്‍ മാതൃസ്നേഹം കൂടി ചേര്‍ത്തൊരുക്കുന്ന ഭക്ഷണമാണ് വിളമ്പുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ അതേ രുചി തന്നെ നല്‍കുന്നതിനാല്‍ ആളുകള്‍ കുടുംബശ്രീയുടെ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വിശ്വാസ്യതയും കൈപ്പുണ്യവും രുചിക്കൂട്ടും ചേര്‍ത്തൊരുക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ഏറെ സ്വീകാര്യത നേടാന്‍ കഴിയുന്നു. 2023 നവംബറില്‍ സംഘടിപ്പിച്ച കേരളീയത്തിലും ഡിസംബറില്‍ ദേശീയ സരസ് മേളയിലും കുടുംബശ്രീ ഭക്ഷ്യമേളയില്‍ നിന്നും റെക്കോഡ് വിറ്റുവരവാണ് നേടിയത്.

  പ്രാദേശികമായ സ്വന്തം രുചിക്കൂട്ടുകള്‍ ചേര്‍ത്ത് സംരംഭകര്‍ തയ്യാറാക്കുന്ന വനസുന്ദരി, സോലൈ മിലന്‍, കൊച്ചി മല്‍ഹാര്‍ പോലുള്ള പ്രത്യേക വിഭവങ്ങള്‍ ഇന്ന് എല്ലാ ഭക്ഷ്യമേളകളിലും ഭക്ഷണപ്രേമികളുടെ മനം നിറയ്ക്കുന്നു. ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്തണം. അതോടൊപ്പം പ്രീമിയം കഫേകളില്‍ ഏറ്റവും മികച്ച രീതിയില്‍ ശുചിത്വം ഉറപ്പു വരുത്തുന്നതിലും നിഷ്കര്‍ഷ പാലിക്കണം. 2023ല്‍ നാലു ലോക റെക്കോഡുകള്‍ സ്വന്തമാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വലിയ നേട്ടങ്ങളിലേക്ക് കുതിക്കുന്ന വര്‍ഷമായിരിക്കും 2024 എന്നകാര്യത്തില്‍ സംശയമില്ല. സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന നേച്ചേഴ്സ് ഫ്രഷ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന പ്രീമിയം കഫേ ശൃംഖല എന്നിവയെല്ലാം ഇതിന്‍റെ തെളിവാണ്. ഇത്രയും മഹത്തരമായ ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് തങ്ങളെന്ന അഭിമാനബോധം എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുടുംബശ്രീക്ക് കഫേ പ്രീമിയം ശൃംഖലയിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഏറെ മത്സരാധിഷ്ഠിതമായ ഭക്ഷണ മേഖലയില്‍ കഫേ പ്രീമിയം ശൃംഖലയ്ക്ക് തുടക്കമിടുന്നതു വഴി ഓരോ കഫേയിലും മുപ്പത് മുതല്‍ അമ്പത് പേര്‍ക്ക് വരെ തൊഴില്‍ നല്‍കാനാവുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണത്തില്‍ പറഞ്ഞു. പ്രീമിയം കഫേയിലെ ആദ്യ വില്‍പനയും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രജീന ടി.എം സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭ ഉപാധ്യക്ഷ റീത്ത പോള്‍,  നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി പോളി, വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ മുണ്ടാടന്‍, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എസ്. നന്ദി പറഞ്ഞു.

 

d

Content highlight
minister shri mb rajesh inaugurates kudumbashree cafe premium

നേച്ചേഴ്സ് ഫ്രഷ്' കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി ശ്രീ എം.ബി രാജേഷ്

Posted on Saturday, January 27, 2024

കുടുംബശ്രീയുടെ കീഴിലുളള കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെ ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്ളോക്ക്തലത്തില്‍ തുടങ്ങുന്ന നേച്ചേഴ്സ് ഫ്രഷ്'  കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 'നേച്ചേഴ്സ് ഫ്രഷ്' കാര്‍ഷിക ഔട്ട്ലെറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കല ബ്ളോക്ക് പഞ്ചായത്തില്‍ ജനുവരി 25ന്‌ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ ബ്ളോക്കിലുമായി 100 നേച്ചേഴ്സ് ഫ്രഷ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കും.   അതിനു ശേഷം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നിത്യേനയുള്ള ഉപയോഗത്തിനായി പച്ചക്കറികളും പഴങ്ങളും നമുക്കാവശ്യമാണ്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81304 കര്‍ഷക സംഘങ്ങളിലായി 378138 വനിതകള്‍ 12819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ആരംഭിച്ച കാര്‍ഷിക ഔട്ട്ലെറ്റുകള്‍ വഴി മികച്ച വിപണി ലഭ്യമാകും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മികച്ച മാര്‍ഗമായിരിക്കും ഇത്. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും. 2024 ല്‍ രാജ്യത്തിനു മാതൃകയാകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി  വലിയ കുതിപ്പുകള്‍ക്ക് കുടുംബശ്രീ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

 ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് നഗരസഭാധ്യക്ഷന്‍ കെ.എം ലാജിക്കു നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍ വയോജന അയല്‍ക്കൂട്ടത്തിലെ മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ഫ്രീദാ ഫ്രാങ്ക്ളിനെ ആദരിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് ബാലസഭാംഗങ്ങളില്‍ നിന്നും മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത സ്മൃജിത്ത് എയെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളും കൈകൊട്ടിക്കളി അവതരിപ്പിച്ചു.  

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ഷൈലജ ബീഗം, വര്‍ക്കല നഗഗരസഭാധ്യക്ഷന്‍ കെ.എം ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ് ശശികല, എ.നഹാസ്, ബീന പി, ഷീജ സുനിലാല്‍, എ.ബാലിക്, പ്രിയങ്ക ബിറിള്‍, സൂര്യ ആര്‍, വര്‍ക്കല ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷരായ അക്ബര്‍,സീനത്ത്, സുനിത എസ്.ബാബു, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ്.എം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പ്രിയദര്‍ശിനി, ബ്ളോക്ക് പഞ്ചായത്ത്  അംഗം രജനി അനില്‍, വര്‍ക്കല ബ്ളോക്ക് എ.ഡി.എ പ്രേമവല്ലി എം, ചെറുന്നിയൂര്‍ മെമ്പര്‍ സെക്രട്ടറി നിഷാദ് എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ. സ്മിത സുന്ദരേശന്‍ സ്വാഗതവും ചെറുന്നിയൂര്‍ സി.ഡി.എസ് അധ്യക്ഷ ബിന്ദു ഷിബു നന്ദിയും പറഞ്ഞു.  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും മറ്റു മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും നേച്ചേഴ്സ് ഔട്ട്ലെറ്റുകള്‍ പ്രയോജനപ്പെടും.

Content highlight
agri kiosk to be started at lsgd level - minister mb rajesh

വരുന്നൂ 'നേച്ചേഴ്‌സ് ഫ്രഷ്': വിഷരഹിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍

Posted on Wednesday, January 24, 2024

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കേരളത്തിലെമ്പാടും വിപണനത്തിന് സജ്ജമാക്കി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. കഫേ കുടുംബശ്രീ മാതൃകയില്‍  'നേച്ചേഴ്‌സ് ഫ്രഷ്' എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കിയോസ്‌കുകളുടെ ശൃംഖല വരുന്നത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്‌ലെറ്റുകളുടെ  തുടക്കം.
 
സംസ്ഥാനത്തെ  എല്ലാ ബ്‌ളോക്കിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി നൂറ് 'നേച്ചേഴ്‌സ് ഫ്രഷ്' കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനുവരി 25ന് ഉച്ചയ്ക്ക് മൂന്നിന് വര്‍ക്കല ചെറിന്നിയൂരില്‍ നിര്‍വഹിക്കും.  

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കികള്‍ ലഭ്യമാക്കാനും നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റുകള്‍ പ്രയോജനപ്പെടും. സംസ്ഥാനത്ത് കുടുംബശ്രീയുടെ 81034 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതാ കര്‍ഷകര്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്. ആകെ 12819.71 ഹെക്ടറില്‍ കൃഷി ചെയ്യുന്നതു വഴി ലഭിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇതു വരെ പ്രധാനമായും നാട്ടുചന്തകളെയാണ് ആശ്രയിച്ചിരുന്നത്. ഏകീകൃത സ്വഭാവത്തോടെ നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കടക്കം കൂടുതല്‍ പ്രചാരണവും മൂല്യവും ഉറപ്പാക്കാനാകും. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതു വഴി ഉപഭോക്താക്കള്‍ക്കും പദ്ധതി ഗുണകരമാകും.

അതത് സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബശ്രീ മിഷന്‍ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക് പ്രതിമാസം 3600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയാണ് ഉല്‍പന്ന സംഭരണം. കെട്ടിടങ്ങള്‍ നിലവിലുള്ള ബ്‌ളോക്കുകളില്‍ കുറഞ്ഞത് 150 ചതുരശ്ര അടിയും കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ 100 ചതരശ്ര അടിയും ആണ് കെട്ടിടങ്ങളുടെ വിസ്തീര്‍ണം നിശ്ചയിച്ചിരിക്കുന്നത്.    

പദ്ധതി പ്രകാരം തിരുവനന്തപുരം(9),കൊല്ലം(8), പത്തനംതിട്ട(5), ആലപ്പുഴ(5), ഇടുക്കി(8), കോട്ടയം(8), എറണാകുളം(6), തൃശൂര്‍(8), പാലക്കാട്(4), മലപ്പുറം(8), കോഴിക്കോട്(8), കണ്ണൂര്‍(8), വയനാട്(5), കാസര്‍കോട്(10) എന്നിങ്ങനെ ജില്ലകളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക. ഉല്‍പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉല്‍പാദനവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഉദ്ഘാടന ചടങ്ങില്‍ അഡ്വ.വി.ജോയ് ആദ്യവില്‍പന നിര്‍വഹിക്കും. ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പദ്ധതി വിശദീകരിക്കും. തദ്ദേശഭരണ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

 

Content highlight
Kudumbashree to start natures frsh agri kosk to sell agri products

ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന' - കലാകിരീടം ചൂടി വയനാട്

Posted on Tuesday, January 23, 2024

പരിമിതികളില്ലാത്ത കലാ വിരുന്നൊരുക്കി  ആര്‍ദ്രമായ രണ്ടു രാപ്പകലുകള്‍ കലയുടെ ഉത്സവം തീര്‍ത്ത കുടുംബശ്രീ ബഡ്സ് കലാമേളയില്‍ വയനാട് ജില്ല കിരീടം ചൂടി. മാറി മറിഞ്ഞ പോയിന്റുകള്‍ക്കിടെ ഫോട്ടോഫിനിഷിലാണ് 43 പോയിന്റോടെ വയനാട് ജില്ല കലാകിരീടത്തിന് മുത്തമിട്ടത്. ഞായറാഴ്ച ഉച്ചവരെ വയനാട് ജില്ല തന്നെയായിരുന്നു മുന്നില്‍. അവസാനം നിമിഷങ്ങളില്‍ തൃശൂര്‍ ജില്ല മുന്നേറ്റം നടത്തിയതോടെയാണ് കലോത്സവം ആവേശത്തേരിലേറിയത്. അവസാന ഇനമായ സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെ കലാകിരീടം വയനാട് ഉറപ്പിച്ചു. 37 പോയിന്റോടെ തൃശൂര്‍ ജില്ല രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാരം സമ്മാനിച്ചു.

  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. 18 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 300 ഓളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി വയനാട് ജില്ലയിലെ വി ജെ അജവിനെയൂം അമയ അശോകനെയും തെരഞ്ഞെടുത്തു. ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്ന പ്രദര്‍ശന സ്റ്റാളുകളില്‍ ഏറ്റവും മിക്ച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം നേടിയ ആലപ്പുഴ, എറണാകളം, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ക്കുള്ള സമ്മാനവും സ്പീക്കര്‍ വിതരണം ചെയ്തു.

  തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കലോത്സവ സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ മേയര്‍ ഇന്‍ചാര്‍ജ് കെ ഷബീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി സി ഗംഗാധരന്‍, ധര്‍മടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ, ബൈജു നങ്ങാറത്ത്, കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, അഞ്ചരക്കണ്ടി ബിആര്‍സി വിദ്യാര്‍ഥി പിപി ആദിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ബഡ്സ് വിദ്യാര്‍ഥികള്‍ അരിക് വല്‍കരിക്കപ്പെട്ടവരല്ലെന്നും ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണെന്നും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കുടുംബശ്രീ സംഘടിപ്പിച്ച ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ബഡ്സ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. പ്രതിഭാശാലികളായ കുട്ടികളാണ് ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ബഡ്സ് സ്‌കൂളുകളിലെഅധ്യാപകരുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കാനാകാത്തതാണ്. ബഡ്സ് സ്ഥാപനങ്ങളില്‍ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

 

 

Content highlight
wayanad won the overall championship in the state buds fest

കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് വര്‍ണ്ണാഭ തുടക്കം - മന്ത്രി ശ്രീ എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു

Posted on Saturday, January 20, 2024

സര്‍ഗാത്മകതയുടെ കരുത്തുകൊണ്ട് കലയുടെ വസന്തമൊരുക്കി കുടുംബശ്രീ ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജിലെ സൂര്യകാന്തിയില്‍ തുടക്കമായി. സദസില്‍ നിറഞ്ഞ മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു.

 ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതു പോലെ അടുത്ത വര്‍ഷം മുതല്‍ കായിക മേളയും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിരന്തരമായ പരിശീലനത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതിനുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി കുട്ടികള്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ 'ഇതള്‍' എന്ന പേരില്‍ ഏകീകൃത ബ്രാന്‍ഡിങ്ങ് നടത്തി വിപണിയിലിറക്കുന്നതിനായി ആവിഷ്ക്കരിച്ച  പരിപാടികള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹ്യ ഉത്തരവാദിത്വമാണ് ബഡ്സ് സ്ഥാപനങ്ങള്‍.  കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ കാലത്തിനനുസൃതമായി നവീകരിച്ചു കൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.  ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളിന്‍റെ ഉദ്ഘാനം നിര്‍വഹിച്ചു.  കൊളശ്ശേരി ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശ്യാമള സ്വന്തമായി ചെയ്ത എംബോസ് പെയിന്‍റിങ്ങ് മന്ത്രി എം.ബി രാജേഷിനു സമ്മാനിച്ചു.

കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷാജിന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രാജീവന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ക രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അരുണ്‍ ടി.ജെ, ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.വാസന്തി ജെ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു, ധര്‍മ്മടം സി.ഡി.എസ് അധ്യക്ഷ എമിലി ജെയിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത് നന്ദിയും പറഞ്ഞു. രാവിലെ മട്ടന്നൂര്‍ ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ അവതരിപ്പിച്ച 'അമ്മ' സംഗീതശില്‍പം, തുടര്‍ന്ന് ഓക്സിലറി ഗ്രൂപ്പ് അംഗമായ സ്നിയ അനീഷ് കുടുംബശ്രീ മുദ്രഗീതത്തിന്‍റെ നൃത്താവിഷ്കാരം എന്നിവയും വേദിയില്‍ അരങ്ങേറി.

hm

 

Content highlight
kudumbashree buds festival starts

സംസ്ഥാന ബഡ്‌സ് കലോത്സവം കണ്ണൂരില്‍, ലോഗോ പ്രകാശനം ചെയ്തു

Posted on Tuesday, January 16, 2024
ജനുവരി 20,21 തീയതികളില് കണ്ണൂര് ആതിഥ്യമരുന്ന സംസ്ഥാന ബഡ്‌സ് കലോത്സവം 'തില്ലാന'യുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്വഹിച്ചു. തലശ്ശേരി ബ്രണ്ണന് കോളേജില് സംഘടിപ്പിക്കുന്ന കലോത്സവത്തില് ജില്ലാതല വിജയികളായ 300ലേറെ ബഡ്‌സ് പരിശീലനാര്ത്ഥികള് പങ്കെടുക്കും. 18 ഇനം മത്സരങ്ങളാണുണ്ടാകുക.
 
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്ന്ന് പ്രവര്ത്തിപ്പിക്കുന്ന 359 ബഡ്‌സ് സ്ഥാപനങ്ങളാണ് (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററുകളും -ബി.ആര്.സി) സംസ്ഥാനത്തുള്ളത്. ഈ സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികളുടെ മാനസിക ഉന്മേഷത്തിനും അവര്ക്ക് കലാപരമായ കഴിവുകള് പ്രകടിപ്പിക്കുന്നതിനുമുള്ള വേദി ഒരുക്കുന്നതിനായാണ് എല്ലാവര്ഷവും കുടുംബശ്രീ ജില്ലാ, സംസ്ഥാനതല ബഡ്സ് കലോത്സവങ്ങള് സംഘടിപ്പിക്കുന്നത്.
 
ജനുവരി 11ന്  ജില്ലാ പഞ്ചായത്തില് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എം സുര്ജിത്, ഇ.വി. വിജയന് മാസ്റ്റര്, ജില്ലാ പഞ്ചായത്ത് എഫ്.ഒ മുകുന്ദന്, സീനിയര് സൂപ്രണ്ട് സന്തോഷ് കുമാര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്മാരായ ആര്യ, വിനേഷ്. പി, ബ്ലോക്ക് കോര്ഡിനേറ്റര്മാരായ അഞ്ജന, ആഹ്ലാദ് ടി എന്നിവര് പങ്കെടുത്തു.
 
നിലവില് ബഡ്‌സ് സ്ഥാപങ്ങളിലൂടെ 11,642 പരിശീലനാര്ത്ഥികള്ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില് പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്കിവരുന്നു.
Content highlight
buds fest to be conducted at Kannur, logo released

കുടുംബശ്രീ ഉത്പന്ന ബ്രാൻഡിങ് : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിച്ചു

Posted on Tuesday, January 16, 2024
കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കറിപൗഡർ, മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, എന്നിങ്ങനെ 15 ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഏകീകൃത സ്വഭാവത്തോടെ വിപണിയിലിറക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  മലപ്പുറത്ത് ജനുവരി 12ന് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിൽ ആരംഭിച്ച പദ്ധതി മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൂടി ഇതോടെ വ്യാപിപ്പിച്ചു. ഉടൻ തന്നെ രണ്ട് ജില്ലകളിൽ പദ്ധതി ആരംഭിക്കും.
 
റോസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടര് വി.ആര് വിനോദ് ഐ.എ.എസ് മുഖ്യാതിഥിയായി.
 
മലപ്പുറം ജില്ലാ മിഷന്റെ നൂതന തനത് പദ്ധതികൾ മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത് മന്ത്രിക്ക് സമർപ്പിച്ചു.കൂടാതെ മലപ്പുറം ജില്ലയുടെ മാതൃകം ഡിജിറ്റൽ മാഗസിന്റെ മൂന്നാം ലക്കം അദ്ദേഹം പ്രകാശനവും ചെയ്തു.
കോഡൂര് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്, വാര്ഡംഗം കെ.എന് ഷാനവാസ്, കുടുംബശ്രീ
ഗവേണിംഗ് ബോഡി അംഗം പി.കെ സൈനബ, സി.ഡി.എസ് ചെയര്പേഴ്‌സണ് ഷബ്‌ന റാഫി, ജില്ലാ കറിപൗഡര് കണ്സോര്ഷ്യം പ്രസിഡന്റ് വി. ബിന്ദു, കുടുംബശ്രീ തൃശൂര് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷന് കോര്ഡിനേറ്റര് പ്രശാന്ത് ബാബു, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത് നന്ദി പറഞ്ഞു.
 
dsd

 

Content highlight
minister shri MB Rajesh launched kudumbashree branded products

'ഞാനുമുണ്ട് പരിചരണത്തിന്' - പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കുടുംബശ്രീയും

Posted on Tuesday, January 16, 2024

സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ തുടക്കമായ സംസ്ഥാനതല ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീയും. ജനുവരി 21 വരെയാണ് ക്യാമ്പെയിന്‍. 'ഞാനുമുണ്ട് പരിചരണത്തിന്' എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍  പാലിയേറ്റീവ് കെയര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.

 ക്യാമ്പെയ്‌ന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍മാര്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സജീവമാകും. ഇവര്‍ മുഖേന ഓരോ അയല്‍ക്കൂട്ട പരിധിയിലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തും. കൂടാതെ ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ലഭ്യമാക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തും.

 കിടപ്പു രോഗികള്‍ ഉളളതിനാല്‍ തൊഴില്‍ ചെയ്യുന്നതിനായി പുറത്തു പോകാന്‍ കഴിയാത്തവരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ അനേകം നിര്‍ദ്ധന കുടുംബങ്ങള്‍ക്കും പദ്ധതി ആശ്വാസമേകും.  ഇതിനായി തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. പരിചരണസേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദര്‍ശനവും നടത്തും.

ക്യാമ്പെയ്‌ന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍  എന്നിവയ്ക്കും ഒപ്പമായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.  

 

Content highlight
kudumbashree is being a part of palliative care campaign

കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം: ആദ്യബാച്ചിന് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Posted on Wednesday, January 10, 2024

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി  അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചിനുള്ള ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ച (ജനുവരി 8) സംഘടിപ്പിച്ചു. എന്‍.യു.എല്‍.എം പദ്ധതി വഴി സംസ്ഥാനത്തെ നഗരമേഖലയിലുണ്ടായ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം പദ്ധതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 93 നഗരസഭകളിലും നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചില്‍ 29 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ മൂന്നു പേര്‍ മൂന്നു മാസം സംസ്ഥാനമിഷനിലും ബാക്കിയുള്ള 26 പേര്‍ രണ്ടു മാസം സംസ്ഥാനത്തെ വിവിധ നഗരസഭകളിലും ഇന്റേണ്‍ഷിപ് ചെയ്യും. ഈ മാസം 25നകം ബാക്കി പരിശീലനാര്‍ത്ഥികളെ കൂടി തിരഞ്ഞെടുത്തു കൊണ്ട് 93 നഗരസഭകളിലും ഇന്റേണ്‍ഷിപ് പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ നല്‍കുന്ന മൂന്നു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇവര്‍ മുഖേന തയ്യാറാക്കുന്ന റിപ്പോര്‍ട്ട്  കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയനഗരം ഉപജീവന പദ്ധതി നഗരദരിദ്രര്‍ക്ക് എപ്രകാരം പ്രയോജനപ്പെടുന്നു എന്നതാണ് ആദ്യത്തേത്. ഉല്‍പാദന സേവന മേഖലകളിലെ സംരംഭ സാധ്യതകള്‍  എന്നതാണ് രണ്ടാമത്തെ വിഷയം. 2022-23, 2023-24, സാമ്പത്തിക വര്‍ഷങ്ങളില്‍ നഗര തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് നടപ്പാക്കിയ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ വിലയിരുത്തലും 2024-25 ലെ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കലുമാണ് മൂന്നാമത്തെ വിഷയം. നഗരസഭകളില്‍ ഇന്റേണ്‍ഷിപ്പിനെത്തുന്നവര്‍ ഈ മൂന്നു വിഷയങ്ങളിലും ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കും. നഗരസഭകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പദ്ധതി നിര്‍വഹണ ഉദ്യാഗസ്ഥര്‍, പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയാകും വിവരശേഖരണം.

നഗരസഭാതലത്തില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ വിലയിരുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത് അന്തിമ റിപ്പാര്‍ട്ട് തയ്യാറാക്കുകയാണ് സംസ്ഥാനമിഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചുമതല. പദ്ധതി നിര്‍വഹണത്തിലും അതിന്റെ ഗുണപരതയിലും ഉള്‍പ്പെടെ ഏതെല്ലാം മേഖലകളാണ് മെച്ചപ്പെടുത്തേണ്ടത് എന്ന ശുപാര്‍ശയോടെയാകും അന്തിമ റിപ്പോര്‍ട്ട് കുടുംബശ്രീക്ക് സമര്‍പ്പിക്കുക.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, പ്രോഗ്രാം ഓഫീസര്‍(അര്‍ബന്‍) ജഹാംഗീര്‍ എസ് എന്നിവര്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എന്‍.യു.എല്‍.എം സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ സുധീര്‍ കെ.ബി, മേഘ്‌ന എസ്, നിശാന്ത് ജി.എസ്,പൃഥ്വിരാജ്, സിറ്റി മിഷന്‍ മാനേജര്‍ ശ്യാംകൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

tulip

 

Content highlight
kudumbashree TULIP intersniship prohramme orientation for first batch completed