Kudumbashree Official's compassionate act becomes a model for many

Posted on Tuesday, September 18, 2018

Kudumbashree Official's compassionate act became a model for many. Shri.Sulaiman Pathiyil, Mentor, Kudumbashree National Resource Organization, Wayanad along with  his wife Smt. N.N Aseena, Teacher, Kottakal Rajas Higher Secondary School, Malappuram contributed their one month salary to Chief Minister's Distress Relief Fund. By adding more money to their one month salary, they made it Rs 1 lakh and handed over the same to Shri. T.P Ramakrishnan, Minister for Labour and Excise, Government of  Kerala at Collectorate, Wayanad.

It is after visiting the  camp at Panamaram that they decided to contribute both of their one month's salary to Chief Minister's Distress Relief Fund (CMDRF). Wayanad District Mission felicitated Shri. Sulaiman for his kind act of compassion.

Content highlight
By adding more money to their one month salary, they made it Rs 1 lakh and handed over the same to Shri. T.P Ramakrishnan, Minister for Labour and Excise, Government of Kerala at Collectorate, Wayanad.

കേരളത്തിന്‍റെ പുന:സൃഷ്ടി: കാരുണ്യത്തിന്‍റെ കരുതലൊരുക്കി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളും

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയദുരിതങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നിട്ടും നാടിന്‍റെ നന്‍മയ്ക്കായി കാരുണ്യത്തിന്‍റെ  കരുതലൊരുക്കുകയാണ് കുടുംബശ്രീ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെ (ബി.ആര്‍.സി) അധ്യാപകരും അനധ്യാപകരും. സംസ്ഥാനത്തെ 114 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയിലെ ഇരുനൂറ്റി എഴുപത്തഞ്ചോളം അംഗങ്ങളാണ് തങ്ങളുടെ നഷ്ടങ്ങള്‍ മറന്ന് കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി കൈകോര്‍ത്തത്. ഈ കൂട്ടായ്മയിലെ അംഗങ്ങളായ ഷീജാ ബീഗം, അംബികാ കുമാരി, വിനീത, ശാന്തി എന്നിവര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ വെള്ളിയാഴ്ച (14-9-2018) വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കൈമാറി. പ്രളയദുരന്തത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടും തങ്ങളാലാകുന്ന സഹായം നല്‍കാന്‍ ഇവര്‍ മുന്നോട്ടു വരികയായിരുന്നു.   

മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പകല്‍പരിപാലനവും സംരക്ഷണവും നല്‍കുന്നതാണ് കുടുംബശ്രീയുടെ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങള്‍(ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍) അഥവാ ബി.ആര്‍.സി.  കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി എല്ലാവരും സ്വയം മുന്നോട്ടു വരുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ക്കാവുന്ന സംഭാവന നല്‍കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഇവരെല്ലാവരും ഒരേ മനസോടെ ഇതിനായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എല്ലാ ബി.ആര്‍.സി സ്ഥാപനങ്ങളും പ്രളയത്തില്‍ മുങ്ങിപ്പോയവയാണ്. ഇവിടങ്ങളിലെ അധ്യാപകരുടെയും അനധ്യാപരുടെയും വീടുകളിലും വെള്ളം കയറി നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരില്‍ തന്നെ പലര്‍ക്കും മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉളളവരാണ്. ഈ കുട്ടികളും ബി.ആര്‍.സിയിലെ അന്തേവാസികളാണ്. മിക്ക ബി.ആര്‍.സി സ്ഥാപനങ്ങളിലും വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത അനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും അത് കണക്കിലെടുക്കാതെ അവിടുത്ത അധ്യാപകര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ നല്‍കാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു.

മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ ഈ സ്ഥാപനങ്ങളും അവരുടെ വീടുകളും വെള്ളത്തിനടിയിലായതോടെ അധ്യാപകരും രക്ഷകര്‍ത്താക്കളും ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് ഇവരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. പ്രളയം തകര്‍ത്ത കേരളത്തിനു കൈത്താങ്ങാകാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ബി.എര്‍.സിയിലെ അധ്യാപകര്‍.  

 

Content highlight
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്.

ഞങ്ങള്‍ കൃഷി വീണ്ടെടുക്കും: കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പിലെ വനിതകളുടെ ആത്മവിശ്വാസം അഭിനന്ദനാര്‍ഹം: പി.സായ്നാഥ്

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അതീവ ഗുരുതരവും വ്യാപകവുമായ കൃഷിനാശം സംഭവിച്ചെങ്കിലും  കഠിനാധ്വാനത്തിലൂടെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പുലര്‍ത്താന്‍ കഴിയുന്നവരാണ് കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകളിലെ വനിതകളെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റമണ്‍ മാഗ്സാസെ അവാര്‍ഡ് ജേതാവുമായ പി.സായ്നാഥ് പറഞ്ഞു. ഇത് തികച്ചും അഭിനന്ദനാര്‍ഹമാണ്. അപ്രതീക്ഷിതമായുണ്ടായ പ്രളയം ഏറ്റവും സാരമായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുണ്ടായ കൃഷിനാശം നേരില്‍ കണ്ടറിയാനും പഠിക്കാനുമായി സന്ദര്‍ശനം നടത്തിയ ശേഷം കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശികതയില്‍ അടിയുറച്ച മുന്നേറ്റമാണ് കുടുംബശ്രീയുടെ സംഘക്കൃഷിയുടേത്. ഭൂപരിഷ്ക്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷിക വിപ്ളവമാണിത്. വളരെ വ്യാപകമായ കൃഷിനാശമാണ് സംഘക്കൃഷി അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ജില്ലകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസിലാക്കുന്നു. എന്നാല്‍ ദുരന്തം ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മോചിതരാകാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നശിച്ചിട്ടും കൃഷിയിലൂടെ തന്നെ തങ്ങളുടെ ഉപജീവനോപാധി വീണ്ടെടുക്കുമെന്ന ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച കൂട്ടായ്മയുടെ കരുത്തുകൊണ്ടാണ്. നിലവില്‍ സംഭവിച്ച കൃഷിനാശങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനുമുള്ള അടിയന്തിര പിന്തുണകളാണ് അവര്‍ക്കിനി ലഭ്യമാക്കേണ്ടത്. കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നല്‍കുന്നതിനായി മണ്ണിന്‍റെ ഫലഭൂയിഷ്ഠത ദീര്‍ഘകാലം നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മികച്ച കാര്‍ഷിക പദ്ധതികള്‍ അവര്‍ക്കായി ആസൂത്രണം ചെയ്ത് നടപ്പാക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.


കോര്‍പ്പറേറ്റുകള്‍ ലാഭം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ഉല്‍പാദനരീതികള്‍ കാലക്രമേണ മണ്ണിന്‍റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഉല്‍പന്നങ്ങളുടെ ക്രമാനുഗതമല്ലാത്ത വളര്‍ച്ചയിലേക്കാണ് നയിക്കുന്നത്. ഇത്തരം ഭക്ഷ്യോല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നമ്മുടെ വാസസ്ഥലത്തു നിന്നും നൂറു മൈല്‍ ചുറ്റളവില്‍ ഉല്‍പാദിപ്പിച്ച ഭക്ഷ്യധാന്യങ്ങളും കാര്‍ഷികോല്‍പന്നങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാക്കണം.  ഇക്കാര്യത്തില്‍ കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച രീതിയിലുള്ള ഇടപെടല്‍ നടത്താന്‍ കഴിയും. പ്രളയക്കെടുതികളെ തുടര്‍ന്ന് ഗ്രാമീണ കാര്‍ഷിക മേഖലയില്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടെങ്കിലും ഫലപ്രദമായ ആസൂത്രണം വഴി രൂപപ്പെടുത്തിയ കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് അത് മറികടക്കാനാകുമെന്നും സംഘക്കൃഷി ഗ്രൂപ്പിലെ സാധാരണക്കാരായ വനിതകള്‍ പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്യൂപ്പിള്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യ ബാംഗ്ളൂര്‍ കറസ്പോണ്ടന്‍റ് വിശാഖ ജോര്‍ജ്, പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ആലപ്പുഴ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി, അയിരൂര്‍, തോട്ടപ്പുഴശ്ശേരി, നെടുമ്പുറം ആലപ്പുഴ ജില്ലയിലെ കൈനകരി, ചമ്പക്കുളം, ചെട്ടികുളങ്ങര എന്നീ സി.,ഡി.എസുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും പറഞ്ഞു.          

 

Content highlight
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.

'നവകേരളം' സംസ്ഥാന ഭാഗ്യക്കുറികള്‍ വില്‍ക്കാന്‍ കുടുംബശ്രീ വനിതകളും

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അധിക തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച 'നവകേരള ഭാഗ്യക്കുറി' വിറ്റഴിക്കാന്‍ കുടുംബശ്രീ വനിതകളും രംഗത്ത്. കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കാഷ്വല്‍ ഏജന്‍സി എടുത്ത് ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതുപ്രകാരം എല്ലാ സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്‍റെ മുന്നോടിയായി ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിന്നുള്ള കുടുംബശ്രീ പരിശീലന ഗ്രൂപ്പുകളിലെ ഒരാളെ വീതം ഉള്‍പ്പെടുത്തി പരിശീലനവും നല്‍കി.

ഒക്ടോബര്‍ മൂന്നിനാണ് ലോട്ടറിയുടെ നറുക്കെടുപ്പ്.  ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും. കൂടാതെ രണ്ടാം സമ്മാനമായി അയ്യായിരം രൂപ വീതം ഒരുലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീ സി.ഡി.എസിന്‍റെ പേരിലാണ് കാഷ്വല്‍ ഏജന്‍സി എടുക്കുക. ഇതുപ്രകാരം സംഘടനാ സംവിധാനത്തിലെ 1064 സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സി എടുക്കുന്നതിന് സന്നദ്ധരായിട്ടുണ്ട്. നവകേരളം ലോട്ടറിയുടെ വില്‍പന സംബന്ധിച്ച് ഇവര്‍ക്കുള്ള ജില്ലാതല ഏകദിന പരിശീലനവും പൂര്‍ത്തിയാക്കി.  സി.ഡി.എസുകള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നോ സബ് ഓഫീസുകളില്‍ നിന്നോ സൗജന്യ കാഷ്വല്‍ ഏജന്‍സി എടുക്കാനാവും. ഇതിനായി അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി കൂടി നല്‍കണം.  കാഷ്വല്‍ ഏജന്‍സി ലഭിക്കുന്നവര്‍ക്ക് ഏജന്‍സി നമ്പര്‍ ഉള്‍പ്പെടുന്ന ഒരു കാര്‍ഡും നല്‍കും. ഇങ്ങനെ ഏജന്‍സി എടുക്കുന്ന സി.ഡി.എസുകള്‍ പത്ത് ടിക്കറ്റുകളുള്ള ഒരു ബുക്കെങ്കിലും വാങ്ങിയിരിക്കണമെന്ന് നിബന്ധനയുണ്ട്. ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഓരോ സി.ഡി.എസിന്‍റെ കീഴിലും ലോട്ടറി വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ള അംഗങ്ങള്‍ക്ക് സി.ഡി.എസിന്‍റെ കത്ത് സഹിതം ജില്ലാ ഓഫീസില്‍ നിന്നും ആവശ്യമുള്ള തുക അടച്ച് ടിക്കറ്റുകള്‍ വാങ്ങി വില്‍ക്കാവുന്നതാണ്. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും. ആകര്‍ഷകമായ കമ്മീഷനുമുണ്ട്.

സി.ഡി.എസുകളെ കൂടാതെ കുടുംബശ്രീയുടെ പിന്തുണാ സംവിധാനങ്ങളായ കാസ്, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍, വിവിധ പരിശീലന ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും കാഷ്വല്‍ ഏജന്‍സി എടുക്കാന്‍ സാധിക്കും. ഇതിനായി അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നല്‍കുന്ന കത്ത് സഹിതം ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നോ സബ് ഓഫീസില്‍ നിന്നോ നേരിട്ട് ഏജന്‍സി എടുക്കാവുന്നതാണ്. സര്‍ക്കാരിന്‍റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ട വനിതകളില്‍ നിന്നു സമാഹരിച്ച ഏഴു കോടി രൂപ കഴിഞ്ഞ മാസം 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.  

 

Content highlight
ഒക്ടോബര്‍ മൂന്നിനാണ് ലോട്ടറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും.

അസര്‍ബെയ്ജാനില്‍ കുടുംബശ്രീ - രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Posted on Saturday, September 15, 2018

തിരുവനന്തപുരം: കുടുംബശ്രീ മാതൃകയിലുള്ള സംവിധാനം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി അസര്‍ബെയ്ജാനില്‍ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കേരളത്തിന് പുറത്തേക്ക് കുടുംബശ്രീ മാതൃക എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍റെ (എന്‍ആര്‍ഒ) നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന പരിശീലനം നല്‍കുന്നത്. രാജ്യത്ത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ മാതൃക പകര്‍ത്താന്‍ താത്പര്യപ്പെട്ട് 2017 ഒക്ടോബറിലാണ് അസര്‍ബെയ്ജാന്‍ കുടുംബശ്രീയെ സമീ പിച്ചത്. അതിന് ശേഷം കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍ 2018 മാര്‍ച്ചി ല്‍ അസര്‍ബെയ്ജാനില്‍ സന്ദര്‍ശനം നടത്തുകയും ആദ്യ ഘട്ട പരിശീലനം നല്‍കുകയും ചെയ്തി രുന്നു. അതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചിരിക്കുന്നത്.

  അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊജക്ടിനോട് (അസ്റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും അസ്റിപ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അസര്‍ബെയ്ജാനിലെ വിവിധ കേന്ദ്രങ്ങളിലെത്തി വിശദമായ പഠന ക്ലാസ്സുകളും നല്‍കിയിരുന്നു. ആദ്യ ഘട്ട പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ അസര്‍ബെയ്ജാനില്‍ വനിതാ സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു.

  ലഘുസമ്പാദ്യ വിഭാഗത്തില്‍ വായ്പകള്‍ നല്‍കുന്നതിലും ഉപജീവന മാര്‍ഗ്ഗ വികസന വിഭാഗത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംഘങ്ങള്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി കുടുംബശ്രീ സൂക്ഷ്മ സംരംഭക കണ്‍സള്‍ട്ടന്‍റ്മാര്‍ക്ക് പരിശീലനം നല്‍കുന്ന ട്രീ സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും അസര്‍ബെയ്ജാനില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിച്ച പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നു.  

  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പിന്തുണയേകുന്നതിനായി 2013ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള (പിആര്‍ഐ-സിബിഐ) പ്രവര്‍ത്തനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കായുള്ള സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രധാനമായും നടപ്പിലാക്കുന്നത്. ഇപ്പോള്‍ 18 സംസ്ഥാനങ്ങളില്‍ കുടുംബശ്രീ എന്‍ആര്‍ഒ പ്രവര്‍ത്ത നങ്ങള്‍ നടത്തുന്നുണ്ട്.

 

Content highlight
2013ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്.