വാര്‍ത്തകള്‍

സാധാരണക്കാര്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ 'കെഎസ്എഫ്ഇ വിദ്യാശ്രീ സ്‌കീം'- ഭാഗമാകാന്‍ താത്പര്യം അറിയിച്ച് 6.7 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍

Posted on Wednesday, August 12, 2020

·    ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും

തിരുവനന്തപുരം:  ഓണ്‍ലൈന്‍ മുഖേനയുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്നതിന് അനിവാ ര്യമായ പഠനോപകരണമായ ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യ ത്തോടെ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്)യുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിദ്യാശ്രീ സ്‌കീമില്‍ ചേരുന്നത് 6,70,156 അയല്‍ക്കൂട്ടാംഗങ്ങള്‍. ഇവരില്‍ 5,12,561 പേരും ലാപ്‌ടോപ്പ് വേണമെന്ന ആവശ്യവും അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 2,90,886 അയല്‍ക്കൂട്ടങ്ങളില്‍ 1,12,564 അയല്‍ക്കൂട്ടങ്ങളും വിദ്യാശ്രീ സ്‌കീമിന്റെ ഭാഗമാകും. 500 രൂപ വീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.

   സംസ്ഥാനത്താകെ 6നും 17നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും ഗുണം ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ മുഖേന ഇങ്ങനെയൊരു സ്‌കീം ഏര്‍പ്പെടുത്തിയി രിക്കുന്നത്. കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 75 ശതമാനം കുടുംബ ങ്ങളും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായതിനാലാണ് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ഒരു ലാപ്‌ടോപ്പ് ലഭിക്കുമെന്ന പ്രത്യേകതയുള്ള ഈ സ്‌കീം കുടുംബശ്രീ മുഖേന നടപ്പാക്കാന്‍ പ്രധാന കാരണം. മൂന്നാമത്തെ തവണ അടച്ചതിന് ശേഷം ലാപ്‌ടോപ്പ് ആവശ്യമെങ്കില്‍ ഈ വിവരം അയല്‍ക്കൂട്ടത്തെ അറിയിക്കാം. ഇതനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍ സികളില്‍ നിന്ന് ലഭ്യമാക്കുന്നു. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരു ന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുകയും പലിശയും ചേര്‍ത്ത് ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

   ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും തവണത്തു കയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. കൂടാതെ ഒന്ന് മുതല്‍ 30 വരെയുള്ള തവണസംഖ്യ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പുതുതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയില്‍ ചേരാന്‍ ആദ്യതവണ സംഖ്യയായ 500 രൂപ കെഎസ്എഫ്ഇ വരവ് വച്ച് കൊടുക്കുകയും ചെയ്യും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് ആകെ 1500 രൂപയുടെ ലാഭം ഇത്തരത്തില്‍ ഉറപ്പാക്കുന്നു. ലാപ്‌ടോപ്പ് ആവശ്യമില്ലാത്തവര്‍ക്കും പദ്ധതിയില്‍ ചേരാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.  ഇവര്‍ക്ക് 13ാം മാസത്തവണ അടച്ചു കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ലേലം കൂടാതെ തുക ലഭിക്കും. അപ്പോള്‍ നിലവിലുള്ള കെഎസ്എഫ്ഇയുടെ നിക്ഷേപ പലിശയും ലഭിക്കും. തവണ മുടങ്ങാതെ അടയ്ക്കണം. തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടവുമുണ്ടായിരിക്കും.

  ഈ പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ട ത്തിന്റെ പേരില്‍ ബ്ന്ധപ്പെട്ട കെഎസ്എഫ്ഇ ബ്രാഞ്ചില്‍ സുഗമ അക്കൗണ്ട് (സേവിങ്‌സ് അക്കൗണ്ട്) തുടങ്ങി ആ അക്കൗണ്ട് മുഖേനയാണ് തവണകള്‍ അടയ്ക്കുന്നത്. നിശ്ചിത തിയതിക്ക് മുമ്പ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് കെഎസ്എഫ്ഇ തവണ സംഖ്യ പിന്‍വലിക്കും. അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കെഎസ്എഫ്ഇ സുഗമ അക്കൗണ്ടിലേക്ക് ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനു ള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

 

Content highlight
500 രൂപ വീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.

കേരള ചിക്കന്‍; കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് വിപണനകേന്ദ്രത്തിന് ഔദ്യോഗിക തുടക്കം

Posted on Thursday, July 2, 2020

*തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ ആദ്യ വിപണന കേന്ദ്രം പ്രവര്‍ത്തനമാരാംഭിച്ചു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജൂണ്‍ 30ന് ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി 2017 നവംബറിലാണ് ആരംഭിച്ചത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎഎസ് പദ്ധതി വിശദീകരണം നടത്തി.

 

   ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായും (കെപ്‌കോ) എറണാകുളം, കോട്ടയം ജില്ലകളില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായും (എംപിഐ) ധാരണയിലെത്തി പ്രവര്‍ത്തനം നടത്തി. കോഴിവളര്‍ത്തുന്ന, വളര്‍ത്താന്‍ താത്പര്യമുള്ള 545 കര്‍ഷകര്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടും (സിഇഎഫ്) നല്‍കി. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ബ്രീഡര്‍ ഫാമും പൗള്‍ട്രി ലൈനും റെന്‍ഡറിങ് പ്ലാന്റും ഉള്‍പ്പെട്ട പൗള്‍ട്രി പ്രോസസിങ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ഉത്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായ എല്ലാ കുടുംബശ്രീ ഇറച്ചിക്കോഴി കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും ആരംഭിച്ചിരുന്നു.  

  പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 95 ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഇന്റഗ്രേഷന്‍ ഫാമിങ് അഥവാ കോണ്‍ട്രാക് ഫാമിങ് (1 ദിവസം പ്രായമായ കോഴിക്കു ഞ്ഞുങ്ങളെയും മരുന്നും തീറ്റയും കര്‍ഷകര്‍ക്ക് നല്‍കി 40 ദിവസം വളര്‍ച്ചെയെത്തിയ ഇറച്ചിക്കോഴികളെ വളര്‍ത്ത് കൂലി നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനം) അനുസരിച്ച് നാല് ആവൃത്തികളിലായി 4,16,000 കോഴിക്കുഞ്ഞുങ്ങളെ നല്‍കി വളര്‍ച്ചയെത്തിയ കോഴികളെ തിരികെ വാങ്ങി വിപണിയിലെത്തിക്കുകയും ചെയ്തു കഴിഞ്ഞു. പദ്ധതിയുടെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്റഗ്രേഷന്‍ ഫാമിങ് നടത്തുന്ന കുടുംബശ്രീ കോഴി കര്‍ഷകരില്‍ നിന്നും തിരികെയെടുക്കുന്ന ഇറച്ചിക്കോഴി നേരിട്ട് വിപണനം നടത്തുന്നതിനായുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡഡ് വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗങ്ങളായ രേണുക രാജന്‍, അനശ്വര എന്നിവരാണ് ഈ വിപണന കേന്ദ്രം നടത്തുന്നത്. ഈ കേന്ദ്രത്തിലേക്ക് ചിക്കന്‍ എത്തിക്കുന്നത് 5 കുടുംബശ്രീ കര്‍ഷകരാണ്. 2020 ജൂലൈ 15നകം എറണാകുളം ജില്ലയിലെ തിരുമാറാടി, ആയവന, കോട്ടപ്പടി, മാറാടി എന്നിവിടങ്ങളിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. 2020 ഡിസംബറോടെ 220 കര്‍ഷകര്‍ മുഖേന ഇന്റഗ്രേഷന്‍ ഫാമിങ് നടത്തി 200 ഔട്ട്‌ലെറ്റുകള്‍ വിവിധ ജില്ലകളിലായി ആരംഭിക്കും.

outlet

  മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസി) ഡയറക്ടറായ എസ്. പ്രസന്നകുമാരി, മാര്‍ക്കറ്റിങ് മാനേജര്‍ എസ്. രമ്യ ശ്യാം, പ്രോസസിങ് മാനേജര്‍ ലിജിന്‍ എന്നിവരും വിപണനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ അധ്യക്ഷനായി. എറണാകുളം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ്) എസ്. രഞ്ജിനി സ്വാഗതം ആശംസിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ പ്രൊഫ. കെ.കെ. ജോഷി മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍, പറവൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പരമേശ്വരന്‍, കെബിഎഫ്പിസി മാര്‍ക്കറ്റിങ് മാനേജര്‍ കിരണ്‍ എം. സുഗതന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീ- കെഎഎസ്എഫ്ഇ മൈക്രോ ചിട്ടികള്‍; ധാരണാപത്രം ഒപ്പിട്ടു

Posted on Thursday, July 2, 2020

വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി നടത്തു ന്ന മൈക്രോ ചിട്ടിയുടെ; ധാരണാപത്രം ഒപ്പിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. തോമസ് ഐസ ക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ധനകാര്യ മന്ത്രിയുടെ ചേംബറില്‍ 24ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസും കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യനും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

  കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ത്തെ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ മുഖേനയാണ് ആരംഭിച്ചത്. ടെലിവിഷന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാനും മറ്റ് പഠനസൗകര്യങ്ങളൊരുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുവരുന്നു. സ്‌കൂളുകള്‍ക്ക് സമീപം ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളട ങ്ങുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതോടൊ പ്പമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ഈ പ്രത്യേക മൈക്രോ ചിട്ടിക്ക് തുടക്കമിട്ടിരിക്കുന്നത്. ലാപ്‌ടോപ്പ് ആവശ്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിയില്‍ ചേരാ നാകും. ഒരംഗത്തിന് ഒരു ചിട്ടിയില്‍ മാത്രമേ ചേരാനാകൂ. ചിട്ടിയുടെ മാസ ത്തവണ 500 രൂപയാണ്. 30 മാസമാണ്  ദൈര്‍ഘ്യം. മൂന്ന് തവണ, അതായ ത് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ലാപ്‌ടോപ് ആവശ്യമുണ്ടെന്ന് അതാത് അയല്‍ക്കൂട്ടത്തെ അറിയിക്കാം. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍സികളില്‍ നിന്ന് വാങ്ങി കെഎസ്എഫ്ഇ നല്‍കും. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരുന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുക ഉണ്ടെങ്കില്‍ ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

  ചിട്ടി തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടമുണ്ടായിരിക്കും. ഈ ഒരു പദ്ധതി പ്രകാരം കേരളത്തില്‍ ലാപ്‌ടോപ്പ് ആവശ്യമുള്ള എല്ലാവര്‍ക്കും നാല് വര്‍ഷം ഗ്യാരന്റിയുള്ള ലാപ്‌ടോപ്പ് ലഭിക്കുന്നതാണ്. ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും മുപ്പതാം തവണയും തവണത്തുകയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് 15,000 രൂപയ്ക്ക് പകരം 13,500 രൂപ ആകെ അടച്ചാല്‍ മതിയാകും. ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും. ഇവര്‍ക്ക് 13 മാസത്ത വണ അടച്ചു കഴിഞ്ഞാല്‍ 14ാം മാസം ആവശ്യമെങ്കില്‍ ലേലം കൂടാതെ  രൂപ പിന്‍വലിക്കാം. ഇത് കൂടാതെ ലാപ്‌ടോപ്പ് വാങ്ങുന്നതിന് മറ്റ് വകുപ്പുകളില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമൊക്കെ സബ്‌സിഡികള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും കുടുംബശ്രീ നടത്തിവരികയാണ്.

  ചടങ്ങില്‍ കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിദ്യ നായര്‍ വി.എസ്, കെഎസ്എഫ്ഇ ഉദ്യോഗസ്ഥരായ എസ്. അരുണ്‍ ബോസ്, കവിതാ രാജ് എസ്.വി. എന്നിവരും സന്നിഹിതരായിരുന്നു.

 

 

Content highlight
ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും.

പാഠപുസ്തക വിതരണത്തിനും സഹായമേകി കുടുംബശ്രീ

Posted on Thursday, July 2, 2020

കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്ത് മുടടങ്ങിപ്പോയ പാഠപുസ്തക വിതരണത്തിലും സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഒന്നാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മേയ് 14 മുതല്‍ തുടങ്ങിയിരുന്നു. ജൂണ്‍ 30നകം പുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അദ്ധ്യയനവര്‍ഷത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഓണപ്പരീക്ഷവരെയുള്ള പാഠഭാഗങ്ങളുള്ള പുസ്തകങ്ങളുടെ വിതരണമാണ് ഇപ്പോള്‍ നടത്തുന്നത്.

  എറണാകുളം ജില്ലയിലെ കാക്കനാടുള്ള കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടിച്ചു തയാറാക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്നു. ആറോ ഏഴോ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായി ഇവിടെ നിന്ന് ആവശ്യാനുസരണം പുസ്തകം തരംതിരിച്ച് നല്‍കുന്നു. ഈ സൊസൈറ്റികളില്‍ നിന്ന് അതാത് സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുകയും രക്ഷിതാക്കള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

  പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്. ഓരോ സൊസൈറ്റിയുടെയും ആവശ്യം അനുസരിച്ച് പുസ്തകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവര്‍ കൃത്യമായി പായ്ക്ക് ചെയ്യുന്നു. കൂടാതെ ഈ പുസ്തകക്കെട്ടുകള്‍ സൊസൈറ്റികളില്‍ എത്തിച്ച് നല്‍കുന്നതിനും അയല്‍ക്കൂട്ട വനിതകള്‍ സഹായമേകുന്നു. പാഠപുസ്തക വിതരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്ന സേവനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് കെബിപിഎസിന് പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കുകയായിരുന്നു. എല്ലാ ജില്ലകളിലുമായി 201 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

 

Content highlight
പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 1.26 കോടി രൂപ സംഭാവന

Posted on Tuesday, June 16, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1.26 കോടി രൂപയുടെ സംഭാവന. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ 1.26 കോടി രൂപയുടെ ചെക്ക് കൈമാറി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍. വി.സി എന്നിവര്‍ സന്നിഹിതരായിരുന്നു.

                                  
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 1.26 കോടി രൂപയുടെ ചെക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറുന്നു.

 

 

 

 

 

                                                               

 

Content highlight
സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ ചെയ്യാന്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി: ഉത്തരവ് പുറപ്പെടുവിച്ചു

Posted on Tuesday, June 16, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന രണ്ടു ലക്ഷം രൂപ വരെയുള്ള മരാമത്ത്പണികള്‍ ടെന്‍ഡര്‍ കൂടാതെ ചെയ്യുന്നിന് കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് ധനകാര്യ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ളിക് വര്‍ക്ക്സ്-ബി) വകുപ്പ് ഉത്തരവ് (സ.ഉ.(പി)നം.73/2020/ഫിനാന്‍സ്, തീയതി, തിരുവനന്തപുരം, 03-06-2020) പുറപ്പെടുവിച്ചു.

മരാമത്ത് പണികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അംഗീകൃത നിരക്കും വിപണി നിരക്കും തമ്മിലുള്ള അന്തരവും  വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യവും കാരണം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന മരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകളെ സര്‍ക്കാര്‍ പരിഗണിച്ചത്. ഇതോടൊപ്പം റോഡ്, കെട്ടിടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതു കാരണം ആളപായം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതിനും കൂടാതെ മരാമത്ത് ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ചെറുകിട അറ്റകുറ്റ പണികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്‍റെ പുതിയ ഉത്തരവ്.

മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ  ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുന്നതു വഴി ഈ മേഖലയില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി മരാമത്ത് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 288 കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും 216 മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഓരോ ഡിവിഷനിലുമുള്ള മരാമത്ത് പണികളുടെ കരാര്‍ ഏറ്റെടുക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപയുടെ തൊഴില്‍ അവസരമാണ് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കുക. ഏറ്റെടുത്ത ജോലികള്‍ വിജയകരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്ന ഗ്രൂപ്പുകള്‍ക്ക് വീണ്ടും അവസരം ലഭിക്കും. ടെന്‍ഡര്‍ ഒഴിവാക്കി കുടുംബശ്രീ നോമിനേറ്റ് ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കായിരിക്കും അവസരം ലഭിക്കുക.

പുതിയ ഉത്തരവ് പ്രകാരം കുടുംബശ്രീയുടെ കണ്‍സ്ടക്ഷ്രന്‍, എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ വഴി കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചീകരണം, അടഞ്ഞു പോയ കനാലുകളുടെ ശുചീകരണം, ഗതാഗതം തടസപ്പടുത്തുന്ന രീതിയില്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ വെട്ടി നീക്കല്‍, കലുങ്കുകളുടെ അറ്റകുറ്റപ്പണികള്‍, റോഡിലെ കുഴികള്‍ അടയ്ക്കല്‍ എന്നീ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനാണ്  അനുമതി ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്ന ഇലക്ട്രിക്കല്‍ ജോലികള്‍, ശുചീകരണ പ്രക്രിയകള്‍ എന്നിവയും പ്രത്യേക തൊഴില്‍ നൈപുണ്യ വൈദഗ്ധ്യം നേടിയ കുടുംബശ്രീ ഗ്രൂപ്പുകള്‍ മുഖേന നിര്‍വഹിക്കും.

ഓരോ ജില്ലകളിലും പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കുടുംബശ്രീ ഏറ്റവും മികച്ച ഗ്രൂപ്പുകളെ കണ്ടെത്തും. അതത് ജില്ലാമിഷനുകള്‍ക്കാണ് ഇതിന്‍റെ ചുമതല.

     

 

Content highlight
മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ

കുടുംബശ്രീ ഇനി ഡിസൈനര്‍ മാസ്ക് നിര്‍മാണ രംഗത്തും

Posted on Tuesday, June 16, 2020

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്  32 ലക്ഷം മാസ്ക് നിര്‍മിച്ച കുടുംബശ്രീ ഇനി ഡിസൈനര്‍ മാസ്ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു.   കൊറോണ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാവരും ഫേസ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള കുടുംബശ്രീയുടെ തീരുമാനം.

പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  കുടുംബശ്രീ കൊല്ലം ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി കൊല്ലം ജില്ലയില്‍ ചന്ദനത്തോപ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി(കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍)മായി സഹകരിച്ച് തിരഞ്ഞെടുത്ത കുടുംബശ്രീ 50 വനിതകള്‍ക്ക്  ഡിസൈനര്‍ മാസ്ക് നിര്‍മാണത്തില്‍ ഉടന്‍ പരിശീലനം ആരംഭിക്കും. പരിശീലന ശേഷം ഇവരെ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ട പ്രവര്‍ത്തനങ്ങളും ഉല്‍പന്നത്തിന് വിപണിയിലെ സ്വീകാര്യതയും വിലയിരുത്തിയ ശേഷം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.  
 
ഗുണനിലവാരത്തിലും ഡിസൈനിലും വൈവിധ്യം പുലര്‍ത്തുന്നതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമായ മാസ്കുകള്‍ നിര്‍മിച്ച് ഇവ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എ.ജി അറിയിച്ചു.  കൊച്ചു കുട്ടികള്‍  മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഡിസൈനര്‍ മാസ്കുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനാണ് പരിപാടി. കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്പെഷല്‍ ഡിസൈനര്‍ മാസ്കുകളും തയ്യാറാക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് മാസ്ക് നിര്‍മിച്ചു നല്‍കും. ഇതു കൂടാതെ കൊല്ലത്ത് നിലവിലുള്ള നെടുമ്പന, പുനലൂര്‍ അപ്പാരല്‍പാര്‍ക്കിലെ സംരംഭകര്‍ക്ക് ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മാണ പരിശീലനം നല്‍കുന്നതിനും തീരുമാനമായി. അപ്പാരല്‍ പാര്‍ക്കുകള്‍ക്കു വേണ്ടി ഗവേഷണ വികസന സഹായം സ്ഥിരമായി നല്‍കുന്നതിനും കെ.എസ്.ഐ.ഡി സന്നദ്ധമായിട്ടുണ്ട്.

കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത വനിതകള്‍ക്ക് ഡിസൈന്‍ അധിഷ്ഠിത ഫേസ് മാസ്ക് നിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനും അതുവഴി അവര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ ക്രിയാത്മക വൈദഗ്ധ്യം കൈവരിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനുമാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഐ.ഡി പ്രിന്‍സിപ്പല്‍ ഡോ.മനോജ് കുമാര്‍. കെ പറഞ്ഞു. കോട്ടണ്‍, ലിനന്‍, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ച്  സ്മോള്‍, മീഡിയം, ലാര്‍ജ് എന്നീ മൂന്നു വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ മാസ്കുകള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്. ഇതോടൊപ്പം മാസ്കിന്‍റെ പുനരുപയോഗം, ഇതു ധരിക്കുന്നതിലൂടെ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകുന്ന സാഹചര്യം തുടങ്ങി നിലവിലെ എല്ലാ ന്യൂനതകളും പരിഹരിച്ചു കൊണ്ടാകും കുടുംബശ്രീ വനിതകള്‍ക്ക് മാസ്ക് നിര്‍മാണത്തില്‍ ആവശ്യമായ പരിശീലനം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

   പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുത്ത 50 വനിതകള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതു അവബോധന പരിശീലനം നല്‍കി.  ഇവര്‍ക്ക് കെ.എസ്.ഐ.ഡി ടെക്സ്റ്റൈല്‍ അപ്പാരല്‍ ഡിസൈന്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മാണത്തില്‍ ഹ്രസ്വകാല പരിശീലനം ഉടന്‍ ആരംഭിക്കും. പത്തു പേര്‍ വീതമുള്ള അഞ്ച് ബാച്ചുകള്‍ ആയിട്ടാണ് പരിശീലനം. സംസ്ഥാനത്ത് സര്‍ക്കാരിന്‍റെ കീഴിലുള്ള ഏക ഡിസൈന്‍ സ്കൂളാണ് കെ.എസ്.ഐ.ഡി. അസോസിയേറ്റ് ഫാക്കല്‍റ്റി ദിവ്യ കെ.വി, ടീച്ചിങ്ങ് അസിസ്റ്റന്‍റ് സുമിമോള്‍ എന്നിവരാണ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.

 

                                                               

 

Content highlight
പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൊല്ലം ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തുടക്കമായി.

'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ സമര്‍പ്പിച്ചത് 1562 കോടി രൂപയുടെ വായ്പാ അപേക്ഷകള്‍

Posted on Tuesday, June 16, 2020

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട 'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' പ്രകാരം, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി ഇതുവരെ സമര്‍പ്പിച്ചത് 1562 കോടി രൂപയ്ക്കുള്ള വായ്പാ അപേക്ഷകള്‍. അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച 1,70,943 അപേക്ഷകളിലാണ് ഇത്രയും തുകയുടെ ആവശ്യം. വായ്പ അനുവദിക്കുന്നതോടെ ഈ അയല്‍ക്കൂട്ടങ്ങളിലെ  അംഗങ്ങളായ 19 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ഇതുവരെ സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍  നിന്നും  23459 അയല്‍ക്കൂട്ടങ്ങള്‍ക്ക് 212 കോടി രൂപ വായ്പയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് കോഴിക്കോട് ജില്ലയിലാണ്. 90 കോടി രൂപ.  അപേക്ഷ സമര്‍പ്പിച്ച ബാക്കി അയല്‍ക്കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ ബാങ്കുകളില്‍ പുരോഗമിക്കുകയാണ്.  

സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934  അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആകെയുള്ള അയല്‍ക്കൂട്ടങ്ങളുടെ  81 ശതമാനം വരും. ഇത്രയും അയല്‍ക്കൂട്ടങ്ങളില്‍ 292492 വനിതകളുമുണ്ട്. ഈ അയല്‍ക്കൂട്ടങ്ങള്‍ക്കു മുഴുവന്‍ വായ്പ ലഭ്യമാക്കുന്നതോടെ 30 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് പദ്ധതി വഴി സഹായം ലഭിക്കുന്നത്.  നിലവില്‍ സിഡിഎസുകളില്‍ ലഭിച്ച അപേക്ഷകള്‍ വിശദമായ പരിശോധന കഴിഞ്ഞ് സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ വായ്പക്കായി സമര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബാങ്കുകള്‍ മുഖേന കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

കൊവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും അതിലൂടെ സാധാരണക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളും കണക്കിലെടുത്താണ് 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന നിലയ്ക്ക് ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അതത് ജില്ലാമിഷനുകളുടെ മേല്‍നോട്ടത്തിലാണ് വായ്പാ വിതരണവുമായി ബന്ധപ്പെട്ട സിഡിഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍.

Content highlight
സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934 അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വയോജനങ്ങളുടെ കരുതലിനായി കുടുംബശ്രീയുടെ ഗ്രാന്‍ഡ് കെയര്‍ പദ്ധതി

Posted on Tuesday, June 16, 2020

                     
തിരുവനന്തപുരം: കൊറോണയ്ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ ഏറെ കരുതലോടെയിരിക്കണമെന്ന സന്ദേശം  കേരളത്തിലെ 80 ലക്ഷം കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നു(15-5-2020) മുതല്‍ സംസ്ഥാനത്ത് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നു. വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച  ബൃഹത്തായ ബോധവല്‍ക്കരണ പരിപാടിയാണിത്.  കോവിഡ് 19 സമൂഹവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശികളായവരും വിദേശത്തു നിന്നെത്തുന്നവരുമായ  വയോജനങ്ങളുടെ കരുതലും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആരോഗ്യ-വനിതാ ശിശു വികസന-  സാമൂഹ്യനീതി-തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായുള്ള സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. പരമാവധി ആളുകളിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നിരന്തരം എത്തിക്കുക എന്നതു ലക്ഷ്യമിട്ടു കൊണ്ട് ഒരു ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളിലേക്കും അതോടൊപ്പം സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കും പദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുകയും അതുവഴി വയോജന സുരക്ഷയ്ക്ക് കരുത്ത് പകരുന്ന വിധം സമൂഹ മനോഭാവത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചു കൊണ്ടാകും പദ്ധതി  പ്രവര്‍ത്തനങ്ങള്‍.  

വയോജനങ്ങള്‍ക്ക് പൊതുവേ പലവിധ അസുഖങ്ങള്‍ ഉളളതിനാലും രോഗപ്രതിരോധശേഷി കുറവായതിനാലും കൊറോണ വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുന്നതും, രോഗബാധിതരായാല്‍ ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥ നേരിടേണ്ടി വരുന്നവരും ഇവര്‍ക്കാണ്. അതിനാല്‍ ഇവിടെയുള്ള വയോജനങ്ങളും വിദേശത്തു നിന്നെത്തുന്ന വയോജനങ്ങളും മറ്റുളളവരുമായുള്ള സമ്പര്‍ക്കം  ഒഴിവാക്കി കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കണമെന്നും വിദേശത്തു നിന്നും വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗൃഹനിരീക്ഷണത്തില്‍ കഴിയണമെന്നുമുള്ള സന്ദേശങ്ങള്‍ സംസ്ഥാനമെമ്പാടും എത്തിക്കുന്നതിനായി വിവിധതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.  

നിലവില്‍ ഹോട്ട്സ്പോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വയോജനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ കൃത്യമായി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഇവര്‍ക്കൊപ്പം പൊതുസമൂഹത്തിലെ വയോജനങ്ങള്‍ക്കും പ്രത്യേക കരുതലും സുരക്ഷയും ഒരുക്കേണ്ടതും അനിവാര്യമായ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.  കേരളത്തിലേക്ക് വരുന്ന വയോധികരില്‍ ഹോം ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍  കരുതലോടെയിരിക്കണമെന്നുള്ള സന്ദേശം കുടുംബശ്രീ  റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന ഇവരിലേക്ക് എത്തിക്കും.

കൂടാതെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍, തീരദേശ മേഖലയില്‍ കഴിയുന്നവര്‍, സംരക്ഷിക്കാന്‍ ആരുമില്ലാതെ കഴിയുന്നവര്‍ എന്നിങ്ങനെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരുമായ വയോധികര്‍ക്കും ആവശ്യമായ കരുതലൊരുക്കുന്നതിനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി പട്ടികവര്‍ഗ അനിമേറ്റര്‍മാരുടെയും  തീരദേശ വൊളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഇവര്‍ക്കായി ഒരു പ്രത്യേക ക്യാമ്പെയ്നും നടത്തുന്നുണ്ട്. കുടുംബശ്രീയുടെ കീഴില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രീകൃത കോള്‍ സെന്‍ററുകള്‍ വഴി ഈ മേഖലയിലെ വയോജനങ്ങളെ  ഫോണില്‍ വിളിച്ച് കരുതലോടെയിരിക്കണമെന്ന സന്ദേശം ഇവരിലേക്കെത്തിക്കും. അതോടൊപ്പം അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഉറപ്പു വരുത്തും.  പരിശീലനം നേടിയ 20 റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. വയോജനങ്ങള്‍ പുറത്തു നിന്നുള്ളവരുമായി  സമ്പര്‍ക്കം ഒഴിവാക്കുന്നതിനും അവര്‍ക്ക് കരുതലൊരുക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ഒരു ബൃഹദ്ക്യാമ്പെയ്നും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി  സമൂഹമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ്.എന്‍.എസ്.കെ, കുടുംബശ്രീ  മാര്‍ക്കറ്റിങ്ങ് മാനേജര്‍(കേരള ചിക്കന്‍ പ്രോജക്ട്), കിരണ്‍.എം.സുഗതന്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കായി ലോഗോ ഡിസൈന്‍ ചെയ്തത്  സ്കെച്ച് മീഡിയ യാണ്. ഫേസ്ബുക്ക് വഴി സംഘടിപ്പിച്ച മത്സരത്തില്‍ നിന്നാണ് സ്കെച്ച് മീഡിയ തിരഞ്ഞെടുത്തത

Content highlight
ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു.

കുടുംബശ്രീയിലൂടെ 'ബ്രേക്ക് ദ ചെയിന്‍' സന്ദേശം 44 ലക്ഷം കുടുംബങ്ങളിലേക്ക്

Posted on Thursday, March 19, 2020

ആരോഗ്യവകുപ്പ് തുടക്കം കുറിച്ച 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പെയ്ന്‍ സന്ദേശം കുടുംബശ്രീ വഴി കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി 2,99,297 അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഈ ശനിയും ഞായറും പത്ത് മുതല്‍ 20 വരെ പേരുള്‍പ്പെടുന്ന അയല്‍ക്കൂട്ടയോഗം കൂടുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കാനുള്ള നിര്‍ദ്ദേശവും കൂടാതെ കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എല്ലാ കുടുംബങ്ങളും കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ ബോധവത്ക്കരണം നടത്തുന്നതിനുള്ള സന്ദേശം അടങ്ങിയ കുറിപ്പും നല്‍കിയിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങളില്‍ ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത് വഴി കൂടുതല്‍ ജാഗ്രതയോട് കൂടി ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിന് നേതൃത്വം കൊടുക്കാനും സമൂഹത്തിന്റെ ആശങ്കയകറ്റാനും കഴിയുമെന്നാണ് കരുതുന്നത്.

  ഈ ആഴ്ചാവസാനം അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ കൈകള്‍ കഴുകിയശേഷം മാത്രമേ യോഗം ആരംഭിക്കാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നു. സോപ്പ് അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം അയല്‍ക്കൂട്ട അംഗങ്ങള്‍ വഴി അതാത് കുടുംബങ്ങളിലേക്ക് ഇത് മൂലം എത്തുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണം അടങ്ങിയ ലഘുലേഖ അയല്‍ക്കൂട്ടങ്ങളിലേക്ക് നല്‍കുകയും ഇത് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

  കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്. ക്വാറന്റൈന്‍ ചെയ്യപ്പെട്ട കുടുംബങ്ങളിലെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും തനിക്കും കുടുംബത്തിലും സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഈ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലകുള്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ചും സാമൂഹ്യ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊണ്ട് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള കുറിപ്പുകളിലുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്കും എത്തുമ്പോള്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹത്തിന് മികച്ച ബോധവത്ക്കരണം നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്.