100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം , അഭിമാനമായി കുടുംബശ്രീ- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി

Posted on Sunday, May 8, 2022

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍  മേഖലയിലുമായി 12000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം ലഭിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

  കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതകളിലൂടെ ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ മേഖലയിലും തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നൂറുദിന കര്‍മ്മ പദ്ധതി കാലയളവ്. യുവകേരളം, ഡി.ഡി.യു-ജി.കെ.വൈ എന്നീ പദ്ധതികളിലൂടെ നൈപുണ്യ പരിശീലനം പൂര്‍ത്തീകരിച്ച 2678 യുവതീയുവാക്കള്‍ക്ക് വേതനാധിഷ്ടിത തൊഴില്‍ ലഭ്യമാക്കി.

  ഉപജീവന പദ്ധതികള്‍ (സൂക്ഷ്മ സംരംഭങ്ങള്‍, മൃഗസംരക്ഷണം, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന സംരംഭങ്ങള്‍, ദേശീയ നഗര ഉപജീവന ദൗത്യം, സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) മുഖേന 7865 പേര്‍ക്ക് സ്വയം തൊഴിലും നല്‍കാന്‍ കഴിഞ്ഞു. 5000 പേര്‍ക്ക് സ്വയം തൊഴില്‍ നല്‍കുകയായിരുന്നു ലക്ഷ്യം. കൂടാതെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാവസത്തിന് നോര്‍ക്ക റൂട്ട്‌സുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത (പേള്‍) പദ്ധതിയിലൂടെ 2824 പ്രവാസികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഒരാള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കിയത്. 1719 പുതിയ പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കാനും കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 1000 സംരംഭങ്ങള്‍ ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

 തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. കെഡിസ്‌കുമായി ചേര്‍ന്നു കൊണ്ട് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കാര്യങ്ങളും പുരോഗമിക്കുകയാണ്. ഇപ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  യുവകേരളം പദ്ധതിയുടെയും മറ്റ് ഉപജീവന പദ്ധതികളുടെയും ഭാഗമായി തൊഴില്‍ ലഭ്യമായവര്‍ക്കും പ്രവാസി ഭദ്രതാ-പേള്‍ മുഖേന സംരംഭം തുടങ്ങിയവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും അദ്ദേഹം വിതരണം ചെയ്തു.  

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശ്രീകാന്ത് എ.എസ്, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.വി ശ്രീലത നന്ദി പറഞ്ഞു.

mini

 

Content highlight
100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം , അഭിമാനമായി കുടുംബശ്രീ- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി