കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച 03.00 മണിക്ക്
- 270 views
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2ലെ ലയം ഹാളില്‍
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 10.02.2021 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2ലെ ലയം ഹാളില്‍
കോവിഡ്- 19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കുട്ടികളെ ഏറെ ബാധിച്ചിരിക്കുന്നുവെന്നും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള ചിന്തയില്‍ ജില്ലയിലെ കുടുംബശ്രീ ബാലസഭകള്‍ മുഖേന കണ്ണൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പരിപാടിയാണ് കളിമുറ്റം. ശിശുവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് കുട്ടികളുടെ ഈ സമഗ്ര വികസന പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സമഗ്ര ശിക്ഷ അഭിയാന്‍, ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വീസസ്) എന്നിവയുടെയെല്ലാം സംയോജനത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2021 ജനുവരി 28ന് നടന്നു.
കുട്ടികളുടെ ശാരീരിക, സാമൂഹിക, മാനസികാരോഗ്യ വികസനമാണ് കളിമുറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബാലസഭകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവദിക്കുകയും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ജില്ലാ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ അവശ്യമായ സഹായം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവന മനോഭാവം വളര്‍ത്തിയെടുക്കല്‍, കലാ- കായിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ ഏകോപന പദ്ധതിയിലൂടെ നടത്തും. കോവിഡ്- 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചാകും ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. അയല്‍ക്കൂട്ടതലം (ബാലസഭാതലം), എ.ഡി.എസ് തലം, പഞ്ചായത്ത് തലം, ജില്ലാതലം എന്നിങ്ങനെ നാല് തലങ്ങളിലായാണ് കളിമുറ്റം പരിപാടി നടത്തുന്നത്. കളിമുറ്റം മുഖേന നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.
1. പാഠ്യ പ്രവര്‍ത്തനങ്ങള്‍- കുട്ടികള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണിവ. പ്രാദേശിക ചരിത്രവിവരം തേടല്‍ (സാമൂഹ്യപാഠം), പച്ചക്കറിത്തോട്ടം ഒരുക്കല്‍, ഉദ്യാനപരിപാലനം (ബോട്ടണി), പുസ്തക ചര്‍ച്ച, കവിതാലാപനം (ഭാഷാ പഠനം), പക്ഷീ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം (സുവോളജി, ബോട്ടണി)
2. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍- കലയുമായി ബന്ധപ്പെട്ടത് (പുസ്തകങ്ങള്‍, കവിതകള്‍, സംഗീതം, കരകൗശല വസ്തു നിര്‍മ്മാണം, ഒറിഗാമി), സ്‌പോര്‍ട്‌സ്-ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ടത് (സൈക്ലിങ് ഗ്രൂപ്പുകള്‍, മാരത്തണ്‍, നടത്തം)
3. വ്യക്തിത്വ വികസനം, ലിംഗ സമത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ (ഡോക്ടര്‍ കിഡ്- കോവിഡ് പ്രതികരണത്തിനും അവബോധത്തിനും, പാചകം- ആണ്‍പെണ്‍ ഭേദമില്ലാതെ, വീട്ടുജോലികള്‍ - ആണ്‍പെണ്‍ ഭേദമില്ലാതെ, വീടും പരിസരവും വൃത്തിയാക്കല്‍- ആണ്‍പെണ്‍ ഭേദമില്ലാതെ)
4. സാമൂഹ്യസേവന മനോഭാവം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും ഇവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളും. സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം പൊതു ഇടങ്ങള്‍, വഴികള്‍ എന്നിവയുടെ ശുചീകരണം.
കുടുംബശ്രീ തയ്യല്‍ യൂണിറ്റുകളില്‍ നിന്ന് 1 കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് ലഭിച്ചു. ഈ അടുത്ത കാലത്ത് കുടുംബശ്രീയ്ക്ക് നേടാനായ ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള ഓര്‍ഡറാണിത്. ഭക്ഷ്യ കിറ്റുകള്‍ നല്‍കുമ്പോള്‍ കൊടുക്കാനുള്ള തുണിസഞ്ചികള്‍ തയാറാക്കി നല്‍കാനുള്ള ഓര്‍ഡര്‍ ആണിത്. അടുത്ത നാല് മാസത്തേക്ക് സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികളില്‍ ഏകദേശം 30% ഈ ഓര്‍ഡര്‍ വഴി തയാറാക്കി നല്‍കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള 524 ടെയ്‌ലറിങ് യൂണിറ്റുകളാണ് തുണിസഞ്ചികള്‍ തയാറാക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്. ഈ ടെയ്‌ലറിങ് യൂണിറ്റുകള്‍ക്ക് എല്ലാം ചേര്‍ന്ന് ഒരു ദിവസം 1,18,000 തുണിസഞ്ചികള്‍ തയ്ക്കാനാകുമെന്നാണ് ഇപ്പോഴുള്ള വിശദാംശങ്ങള്‍ പ്രകാരം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു മാസം ഏകദേശം 25 ലക്ഷത്തോളം തുണിസഞ്ചികള്‍ തയാറാക്കി സപ്‌ളൈകോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് ചുരുക്കം. അങ്ങനെ നാല് മാസങ്ങള്‍ കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ തയാറാക്കി നല്‍കാന്‍ കഴിയും. ഇപ്രകാരം നാല് മാസം കൊണ്ട് ഒരു കോടി തുണിസഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.
സപ്‌ളൈകോയ്ക്ക് ആവശ്യമായ തുണിസഞ്ചികള്‍ തയാറാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ മുന്നോട്ട് വരികയാണെങ്കില്‍ ഈ ഓര്‍ഡര്‍ നിശ്ചയിച്ചതിനും മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനാകുമെന്നതിനാല്‍ താത്പര്യമുള്ള യുണിറ്റുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ വിവരം അറിയിക്കേണ്ടതാണ്. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുടുംബശ്രീ തയ്യല്‍ സംരംഭങ്ങള്‍ക്ക് ഈ ഓര്‍ഡറിലൂടെ ഒരു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് വിവിധ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങുടെ ഭാഗമായി 6 ഇ-റിക്ഷകള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ വാങ്ങുന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും അര്‍ഹതയുള്ളവര്‍ക്ക് ഉപജീവന അവസരം ഒരുക്കിനല്‍കാനുമായാണ് സ്മാര്‍ട്ട് സിറ്റി ഇങ്ങനെയൊരു പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ ഡ്രൈവിങ് അറിയാവുന്ന താഴ്ന്ന വരുമാനമുള്ള ആറ് അയല്‍ക്കൂട്ട അംഗങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നു.
വാഹനത്തിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി 10,000 രൂപ മുന്‍കൂര്‍ വാടക വാങ്ങിയാണ് റിക്ഷകള്‍ നല്‍കുന്നത്. ആറ് മാസം വാഹനം മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ തുക ഇവര്‍ക്ക് തിരികെ നല്‍കും. കൂടാതെ ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ യാത്രാ സര്‍വീസ് നടത്തിയതിന് ശേഷം അതാത് ഗുണഭോക്താക്കളുടെ പേരിലേക്ക് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്യും. ഇ - റിക്ഷകള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കി. ഉടന്‍തന്നെ കുടുംബശ്രീ അംഗങ്ങള്‍ ഓടിക്കുന്ന സ്മാര്‍ട്ട്‌സിറ്റി ഇ- റിക്ഷകള്‍ നിരത്തിലിറങ്ങും.
ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഒരു കിലോമീറ്ററിന് 80 പൈസ മാത്രമാണ് ചെലവ്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആകും. ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഒരു തവണ 3 വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഗുണഭോക്താക്കളുടെ വീടുകളില്‍ നിന്ന് പവര്‍ പ്ലഗ്ഗ് വഴിയും ചാര്‍ജ്ജ് ചെയ്യാനാകും. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഡ്രൈവ് ചെയ്യാനാകുന്ന ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ളതാണ് ഈ ഇ- റിക്ഷകള്‍. ഇവ തീര്‍ത്തും പ്രകൃതി സൗഹൃദവുമാണ്.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ആരംഭിക്കുന്ന കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ വഴി പ്രാദേശികവും പരമ്പരാഗതവുമായ ഉല്‍പന്നങ്ങളുടെ വിപണനവും വനിതകള്‍ക്ക് തൊഴില്‍ ലഭ്യതയും ഉറപ്പു വരുത്താന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത തൊഴില്‍മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്ത്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, മാരാരിക്കുളം, കാസര്‍കോട് ജില്ലയില്‍ പീലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ സ്റ്റോറുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മൈക്രോ ഫിനാന്‍സ് കൂടാതെ സംരംഭ മേഖലയിലും സ്ത്രീകളെ ശക്തരാക്കുന്നതിന്റെ ഭാഗമായാണ് ഇതുപോലുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലാണ് കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാക്കുന്നതെന്നും മാര്‍ച്ചിനു മുമ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പനമ്പ്, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത ഉല്‍പന്നങ്ങളെല്ലാം ഈ സ്റ്റോറുകള്‍ വഴി ലഭ്യമാകും. ഇതിലൂടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ വായ്പ നല്‍കുന്നതോടൊപ്പം വായ്പ തിരിച്ചടവിനു വേണ്ടി അവര്‍ക്ക് തൊഴിലും ലഭ്യമാക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ വിജിലന്റ് ഗ്രൂപ്പ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനകര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
കയര്‍മേഖലയേയും കയര്‍ ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ചു കൊണ്ടാകും ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍. ആകെ 500 സ്റ്റോറുകള്‍ ആരംഭിക്കുന്നതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതു കൂടാതെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 45 കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ കൂടി തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തിയതുള്‍പ്പെടെയുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
താല്‍പര്യമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്കോ സി.ഡി.എസ്, എ.ഡി.എസ് നേതൃത്വത്തിനോ കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കാം. കുടുംബശ്രീ കരകൗശല യൂണിറ്റുകള്‍ വഴി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍, മറ്റു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന അവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുടുംബശ്രീ ഹോംഷോപ്പ് സംവിധാനത്തിന്റെ സംഭരണ വിതരണ കേന്ദ്രമായും 'കയര്‍ ആന്‍ഡ് ക്രാഫ്റ്റ്' സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.
ആലപ്പുഴ നഗരസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍ നഗരസഭാധ്യക്ഷ സൗമ്യ രാജിനും കാസര്‍കോട് ജില്ലയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ഉല്‍പന്നങ്ങള്‍ നല്‍കി ആദ്യവില്‍പന നടത്തി.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ്, കയര്‍ കോര്‍പ്പറേഷന്‍ എം.ഡി ജി.ശ്രീകുമാര്‍, ആലപ്പുഴ വടക്ക് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലാലി വേണു, മാരാരിക്കുളം വടക്ക് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പീലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി പി.പി, ജില്ലാ പഞ്ചായത്ത് അംഗം മനു.എം, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് അംഗം സുജാത എം.വി, പീലിക്കോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ലീന എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ കൃതജ്ഞത അറിയിച്ചു.
*ആശ്രയ പദ്ധതിക്കായി 100 കോടി രൂപ അധികം * 250 പുതിയ ബഡ്സ് സ്കൂള്‍
* സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി * എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് പദ്ധതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2021-22 വാര്‍ഷക ബജറ്റിലും കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലെ ഉപജീവനം, സാമൂഹ്യസുരക്ഷ, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി ആകെ 1749 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
കുടുംബശ്രീക്ക് 260 കോടി രൂപയാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതം. 125 കോടി രൂപ അധികമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെയും പലിശ സബ്സിഡിയ്ക്കു വേണ്ടി 300 കോടി രൂപ ലഭ്യമാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഗ്രാമീണ-നഗര ഉപജീവന പദ്ധതികള്‍, സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന-നൈപുണി വികസന പദ്ധതി, പ്രധാനമന്ത്രി നഗര ആവാസ് യോജന എന്നിവയില്‍ നിന്ന് 1064 കോടി രൂപ കൂടി ലഭ്യമാകും. ഇതു കൂടി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ബജറ്റ് തുകയായി ആകെ 1749 കോടി രൂപ കുടുംബശ്രീക്ക് ലഭിക്കുന്നത്.
ബജറ്റിലെ മുഖ്യ പ്രഖ്യാപനമായ അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴി തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീക്കും നേട്ടമുണ്ട്. താല്‍പര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ നൈപുണ്യപരിശീലനത്തിനായി കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. ഇതിനായി പ്രത്യേകം സബ്മിഷന്‍ കുടുംബശ്രീയില്‍ ആരംഭിക്കും. അഞ്ചു കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
കുടുംബശ്രീക്ക് അഭിമാനിക്കാന്‍ ഏറെ പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിലുള്ളത്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ മൈക്രോ ചിട്ടിയില്‍ ചേരുന്നവര്‍ക്കെല്ലാം ഫെബ്രുവരി, മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ് ലഭ്യമാക്കും. ഇതിനു വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ വഹിക്കും. മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിന് പൊതുവായ സംവിധാനം ഉണ്ടാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ഏറെ സഹായകമാകും. ജില്ലാമിഷനുകള്‍ പരിശോധിച്ച് പരിശീലനവും മേല്‍നോട്ടവും നല്‍കി നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് എക്രോസ് ദി കൗണ്ടര്‍ വായ്പ ലഭ്യമാക്കും. ഇതിന് ഈട് ആവശ്യമില്ല. ആഴ്ച തോറുമുള്ള തിരിച്ചടവായിരിക്കും. പലിശ സബ്സിഡിയും ലഭിക്കും.
ബജറ്റ് കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നു. നിലവില്‍ 150 ലേറെ ഉല്‍പാദന സേവന മേഖലകളിലായി പ്രവര്‍ത്തിച്ചു വരുന്ന 30000 സൂക്ഷ്മസംരംഭങ്ങളുണ്ട്. ഇവയില്‍ സമാന സ്വഭാവമുള്ള ഉല്‍പന്നങ്ങളുടെ ക്ളസ്റ്ററുകള്‍ രൂപീകരിക്കും. കുടയ്ക്കുള്ള മാരി ക്ളസ്റ്റര്‍ പോലുള്ള മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്ക് കുടുംബശ്രീ നല്‍കിയ വായ്പയുംഗ്രാന്‍റും ഷെയറാക്കി അവയെ പുന: സംഘടിപ്പിക്കും. കുടുംബശ്രീ വഴി നൈപുണ്യ പരിശീലനം ലഭിച്ചവര്‍ക്ക് സ്വയംതൊഴിലിന് അല്ലെങ്കില്‍ വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതുവഴി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കുടുംബശ്രീ വഴി നടപ്പാക്കി ഏറെ ശ്രദ്ധ നേടിയ എറൈസ് പദ്ധതിയിലൂടെ എല്ലാ ബ്ളോക്കിലും മുനിസിപ്പാലിറ്റിയിലും പ്ളംബര്‍, കാര്‍പ്പെന്‍റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയര്‍ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ സംരംഭ മാതൃകയില്‍ രൂപീകരിക്കും. ഇതോടൊപ്പം കോവിഡ് ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍, കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കും.
കയര്‍മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഇവിടെ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിങ്ങ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാ ഉല്‍പന്നങ്ങളും ലഭിക്കും. ഇതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പ് കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കും. നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജനകീയ ഹോട്ടല്‍, കൂടാതെ ഹോംഷോപ്പ് എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പു വരുത്തും. ഇതിലൂടെ നിരവധി കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാകും. അടുത്ത മാസം ഉല്‍പാദനം ആരംഭിക്കുന്ന വയനാട് കാപ്പി ബ്രാന്‍ഡിന്‍റെ 500 ഓഫീസ് വെന്‍ഡിങ്ങ് മെഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീക്ക് 20 കോടി രൂപ അധികം അനുവദിച്ചു.
കുടുംബശ്രീ മുഖേന കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനു ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുന്നു. ഇതിന്‍റെ ഭാഗമായി തരിശുരഹിത കേരളം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീയുടെ കര്‍ഷകസംഘങ്ങളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തും. നിലവില്‍ 70000 കര്‍ഷക സംഘങ്ങളുണ്ട്. ഇതില്‍ മൂന്നു ലക്ഷം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നു. അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും.
ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കും. കെ.എസ്.എഫ്.ഇ വഴിയാണ് സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുക. ഗൃഹോപകരണങ്ങളുടെ വില തവണകളായി അടച്ചു തീര്‍ത്താല്‍ മതിയാകും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമില്ല.
അതിക്രമങ്ങളില്‍ നിന്നും വിമുക്തമായ ഒരു കേരളത്തിന്‍റെ സൃഷ്ടിക്കായി 2021-22 ല്‍ ഒരു ബൃഹത് ക്യാമ്പെയ്ന്‍ ആരംഭിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ട് 25 ശതമാനം കുറവ് വരുത്തുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി അനുവദിച്ചു. കുടുംബശ്രീ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന് 7കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 45 ലക്ഷം വരുന്ന കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലെ മറ്റു വനിതകളെ ഉള്‍പ്പെടുത്തി ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
ആശ്രയ പദ്ധതിക്ക് 100 കോടി
സാമൂഹ്യസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ ആശ്രയ പദ്ധതിക്കായി 100 കോടി രൂപ കൂടി അനുവദിച്ചു. കുടുംബശ്രീയുടെ ആശ്രയ പദ്ധതിക്കായി സംസ്ഥാന പദ്ധതിയില്‍ 40 കോടി രൂപ വകയിരുത്തിയതിനു പുറമേയാണിത്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പരമദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ കൃത്യമായ കുടുംബാധിഷ്ഠിത മൈക്രോ പ്ളാന്‍ തയ്യാറാക്കും. ഇതിനായി നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നിര്‍ദേശിക്കുന്ന പുതിയ കുടുംബങ്ങളെയും ക്ളേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല സര്‍വേ നടത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും. നിലവില്‍ ആശ്രയ പദ്ധതിയില്‍ ഒന്നര ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. ഇവരില്‍ നിന്നും അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് മൂന്നു മുതല്‍ നാല് ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആലപ്പുഴ ജില്ലയില്‍ ഉള്ളാടര്‍ വിഭാഗത്തിനു വേണ്ടി മൈക്രോ പ്ളാന്‍ തയ്യാരാക്കിയ രീതിയായിരിക്കും അവലംബിക്കുക.
സംസ്ഥാനത്ത് 250 ബഡ്സ് സ്കൂളുകള്‍ കൂടി
സാമൂഹ്യ സുരക്ഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന ബജറ്റ് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം 250 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 ബഡ്സ് സ്കൂള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം നേടുന്നതിനും, അതോടൊപ്പം നവകേരള നിര്‍മിതി സാധ്യമാക്കുന്നതിലും കുടുംബശ്രീക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളം സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിന്‍റെ ഭാഗമായി പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം. വികസനം എല്ലാവരിലും എത്തുകയും അതിന്‍റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനും കഴിയണം. ഓരോ കുടുംബത്തിലും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും കുടുംബശ്രീക്ക് കഴിയണം. നാടിന്‍റെ പൊതു നന്‍മയ്ക്കായി കുടുംബശ്രീയുടെ നേതൃത്വ മികവും സന്നദ്ധ സേവനവും ഇനിയും ഉറപ്പാക്കണം. എല്ലാ മേഖലയിലും ഗുണപരമായ മാറ്റത്തിന്‍റെ ചാലകശക്തിയായി മാറാന്‍ കുടുംബശ്രീക്ക് സാധിക്കണം.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രണ്ട് മഹാപ്രളയങ്ങളും നിപ്പയും ഓഖിയും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് കേരളം നേടിട്ടത്. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാര്‍ നിസ്വാര്‍ത്ഥമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. പ്രളയശേഷം നവകേരള നിര്‍മിതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് കുടുംബശ്രീ നല്‍കിയത്. പ്രളയകാലത്ത് സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലേറെ വീടുകള്‍ ശുചീകരിച്ചതും പ്രളയത്തില്‍ വീട് തകര്‍ന്നു പോയ 50000 പേര്‍ക്ക് താല്‍ക്കാലിക വസതികള്‍ ഒരുക്കിയതും കുടുംബശ്രീ വനിതകളാണ്. പ്രളയകാലത്ത് തദ്ദേശ സഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിച്ചു കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. ആലപ്പുഴ ജില്ലയില്‍ രാമോജി ഫിലിം സിറ്റി 121 വീടുകള്‍ നല്‍കിയപ്പോള്‍ അതിന്‍റെ നിര്‍മാണം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്. നവ കേരളം സൃഷ്ടിക്കുന്നതിനു വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ സമ്പാദ്യത്തില്‍ നിന്നും 11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിനു പുറമേ നവകേരള ലോട്ടറി വില്‍പനയിലൂടെ ഒമ്പതു കോടി രൂപ സമാഹരിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. കോവിഡ് പ്രതിസന്ധി കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ 1400 കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുകയും മികച്ച രീതിയില്‍ നടപ്പാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളര്‍ന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വകുപ്പുകളുമായും മിഷനുകളുമായും സംയോജിച്ചു കൊണ്ട് പദ്ധതികള്‍ നടപ്പാക്കുന്നത് കുടുംബശ്രീയാണ്. ഇതില്‍ തന്നെ ഏറ്റവും വലിയ പദ്ധതികള്‍ നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിചേര്‍ന്നു കൊണ്ടാണ്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സാമൂഹ്യസുരക്ഷാ മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കി പൂര്‍ണമായും ഡിജിറ്റല്‍ സര്‍വേ നടത്തി കണ്ടെത്തിയ ഒന്നര ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി അഗതിരഹിത കേരളം പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംസ്ഥാനത്ത് 198 ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. പുതുതായി 200 ബഡ്സ് സ്കൂള്‍ സ്ഥാപിക്കും എന്നു പറഞ്ഞതില്‍ 140 എണ്ണം പ്രവര്‍ത്തനം ആരംഭിക്കാന്‍ കുടുംബശ്രീക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സാധിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നാലു വര്‍ഷം കൊണ്ട് 850 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ ഹരിതകര്‍മസേനകള്‍ രൂപീകരിച്ച് മാലിന്യ നിര്‍മാര്‍ജനം നടത്തുകയാണ്. 25000 കുടുംബശ്രീ അംഗങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിര്‍മാണം കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ പൂര്‍ത്തിയാക്കി. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാ പാടവവും ഉത്തരവാദിത്വബോധവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്ന ങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും, തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍പരിശിലനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകള്‍ക്ക് ഏതു തരത്തിലുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ കഴിയും. അതനുസരിച്ച് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയും.
2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വര്‍ധിപ്പിച്ചു. ഈ ബജറ്റില്‍ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. ഇത് സര്‍ക്കാരിന് കുടുംബശ്രീയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം മികച്ച രീതിയില്‍ നിര്‍വഹിക്കുന്നതു കൊണ്ടാണ് റീബില്‍ഡ് കേരളയുടെ ഭാഗമായി ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 250 കോടി രൂപയുടെ പ്രത്യേക പാക്കേജ് പൂര്‍ണമായും കുടുംബശ്രീയിലൂടെ നടപ്പാക്കാന്‍ അനുവദിച്ചത്. പ്രളയത്തെ തുടര്‍ന്ന് 2.02 ലക്ഷം കുടുംബങ്ങള്‍ക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി പലിശരഹിത വായ്പയായി നല്‍കിയത്.
എല്ലാ വീടുകളിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കു വഹിക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചു വരുന്നത്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനവും കുടുംബശ്രീ ഏറ്റെടുക്കണം. ജാതി-മത ചിന്തകള്‍ക്കും വലുപ്പ ചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും. അയല്‍ക്കൂട്ടതലത്തിലെ ആവശ്യങ്ങള്‍ എ.ഡി.എസ്, സിഡിഎസ്തലത്തില്‍ ക്രോഡീകരിച്ച് കുടുംബശ്രീ ആവിഷ്ക്കരിച്ച 'ഗ്രാമകം' ഗ്രാമീണ ദാരിദ്ര്യലഘൂകരണ പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന് സാധിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായും മറ്റ് വകുപ്പുകളുമായും നിരവധി സംയോജന പദ്ധതികള്‍ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. ഇതിന്‍റെ പ്രയോജനം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന വലിയ ചുമതലയാണ് കുടുംബശ്രീയുടെ പ്രാദേശിക ഭാരവാഹികളെ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ നല്‍കിയ വികസന നിര്‍ദേശങ്ങള്‍
മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ കാലോചിതവും ക്രിയാതമകവുമായ നിരവധി നിര്‍ദേശങ്ങളാണ് 14 ജില്ലകളിലെയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികള്‍ മുന്നോട്ടു വച്ചത്. സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ടി കോര്‍പ് മാതൃകയില്‍ പച്ചക്കറി സംഭരണ-വിപണന കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പുമായി സംയോജിച്ചു കൊണ്ട് കുടുംബശ്രീ എഡിഎസുകളും അംഗന്‍വാടികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, കുടുംബശ്രീ വനിതകള്‍ക്ക് നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന വായ്പാ പരിധി പത്തു ലക്ഷമാക്കി ഉയര്‍ത്തുക, കാര്‍ഷിക വിളകള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പാക്കുക, അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായകമാകുന്ന കുടുംബശ്രീ സ്നേഹിത കേന്ദ്രങ്ങള്‍ക്ക് എല്ലാ ജില്ലകളിലും സ്വന്തം കെട്ടിടം അനുവദിക്കുക, പഞ്ചായത്തിന്‍റെ വനിതാ ഘടക പദ്ധതിയില്‍ കുടുംബശ്രീക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും ഇതില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുക, അംഗന്‍വാടികള്‍ വഴി വയോജനങ്ങള്‍ക്കു കൂടി പോഷകാഹാരം ലഭ്യമാക്കുക, വയോജനങ്ങള്‍ക്കു വേണ്ടി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുക, കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ പദ്ധതി ആവിഷ്ക്കരിക്കുക, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സി.ഡി.എസ്തലത്തില്‍ കൂടുതല്‍ വിപണന മേഖലകള്‍, വിജിലന്‍റ് ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തലും അയല്‍ക്കൂട്ട മാതൃകയില്‍ ആഴ്ച തോറും യോഗവും, വാഹനസൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ആദിവാസി കോളനികളില്‍ അവ ലഭ്യമാക്കല്‍, ഭിന്നശേഷക്കാരുടെ പകല്‍പരിപാലനത്തിനും പുനരധിവാസത്തിനുമുള്ള സമ്പൂര്‍ണ പാക്കേജ്, വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് പ്രത്യേക ഉപജീവന പദ്ധതി, എല്ലാ ജില്ലയിലും ഏകീകൃത മാലിന്യ നിര്‍മാര്‍ജന മാതൃക, അഗതിരഹിത കേരളം പദ്ധതിയ്ക്ക് കാലാനുസൃത മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സേവനങ്ങള്‍, മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ ആകര്‍ഷകമായ പദ്ധതികള്‍, തീരദേശ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങളും ഉല്‍പന്ന വിപണന കേന്ദ്രങ്ങളും അവയ്ക്കുള്ള പിന്തുണയും, മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ജല സ്രോതസുകളിലെ പ്ളാസ്റ്റിക് മാലിന്യം നീക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ വിവിധ നിര്‍ദേശങ്ങളാണ് കുടുംബശ്രീയുടെ പ്രാദേശിക പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചത്. എല്ലാ നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും അറിയിച്ചു.
കുടുംബശ്രീയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പോര്‍ട്ടലായ www.kudumbashreebazaar.com മുഖേന
നവംബര്‍ 4 മുതല്‍ 30 വരെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വിപണനമേളയായ ഉത്സവിന്റെ ആദ്യപതിപ്പ് മികച്ച വിജയം നേടി. യ വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഈ വിപണനമേളയിലൂടെ 12,45,033 രൂപയുടെ വില്‍പ്പനയാണ് നടന്നത്. 14 ജില്ലകളിലുമായി 142 യൂണിറ്റുകളാണ് ഉത്സവില്‍ ഡിസ്‌കൗണ്ട് നല്‍കി പങ്കാളികളാകാന്‍ രജിസ്ട്രര്‍ ചെയ്തിരുന്നത്. ഇതില്‍ 133 യൂണിറ്റുകള്‍ക്കും ഓര്‍ഡര്‍ ലഭിച്ചു. ഈ സംരംഭങ്ങളില്‍ നിന്നുള്ള 834 ഉത്പന്നങ്ങളാണ് ഡിസ്‌കൗണ്ടിലൂടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വില്‍പ്പനയ്ക്ക് വച്ചത്. ഈ ഉത്പന്നങ്ങള്‍ക്ക് 7492 ഓര്‍ഡറുകളാണ് ലഭിച്ചത്.
ഈ ഓണ്‍ലൈന്‍ വിപണന ക്യാമ്പെയ്ന്‍ മുഖേന ഞങ്ങളുടെ സംരംഭകരുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങളെക്കുറിച്ച് നിരവധി പേരറിയുകയും ഈ ഉത്പന്നങ്ങള്‍ ബള്‍ക്കായി വാങ്ങാനുള്ള താത്പര്യത്തോടെ പലരും സമീപിക്കുകയും ചെയ്തു.
ഉത്സവ് ക്യാമ്പെയ്‌നില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച ജില്ല കണ്ണൂരാണ്. ഏറ്റവും കൂടുതല്‍ സംരംഭങ്ങളെ (36) ഉത്സവിന്റെ ഭാഗമാക്കിയതുംം ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ (122) ഉത്സവ് ക്യാമ്പെയ്‌നില്‍ ലഭ്യമാക്കിയതും കണ്ണൂരാണ്. ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ (1538) നേടിയതും വില്‍പ്പന (2,46,742 രൂപ) നടത്തിയതും കണ്ണൂര്‍ ജില്ലയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളും മികച്ച പ്രകടനം കാഴ്ച്ചവച്ചു. എറണാകുളം ജില്ലയില്‍ 1148 ഓര്‍ഡറും തൃശ്ശൂര്‍ ജില്ലയില്‍ 1146 ഓര്‍ഡറും കോഴിക്കോട്, കോട്ടയം ജില്ലകളില്‍ യഥാക്രമം 688, 313 വീതം ഓര്‍ഡറുകളും ലഭിച്ചു.
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 21.10.2020 ഉച്ചക്ക് 2.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി