വാര്‍ത്തകള്‍

കുടുംബശ്രീ ടേക്ക് എവേ കൗണ്ടറുകൾക്ക് സമാരംഭം

Posted on Saturday, January 24, 2026

സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ "മീറ്റ് പോയിന്റ്'ടേക്ക് എവേ കൗണ്ടറുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കുന്നുകുഴി മുളവന ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയുടെ 24 മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആകെ 50 ടേക്ക് എവേ കൗണ്ടറുകൾ  ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾക്ക് മിതമായ നിരക്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് മീറ്റ് പോയിന്റ് ടേക്ക്  എവേ കൗണ്ടറുകൾ സഹായകമാകുമെന്ന് വി.പ്രിയദർശിനി പറഞ്ഞു.  

 പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ടേക്ക് എവേ കൗണ്ടറുകളിൽ ലഭ്യമാവുക. കൂടാതെ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ ചിക്കൻ വിഭവങ്ങളും ലഭിക്കും. ധനശ്രീ അയൽക്കൂട്ട അംഗവും സംരംഭകയുമായ  ആരോഗ്യ മേരിയാണ് മുളവന ജംഗ്ഷനിൽ ആരംഭിച്ച ടേക്ക് എവേ കൗണ്ടർ നടത്തുന്നത്.

ഭക്ഷ്യവിഭവങ്ങളുടെ ഗുണമേൻമ,  അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃകത മാതൃകയിലാണ് സംരംഭം തുടങ്ങുന്നത്. കുടുംബശ്രീ കഫേ/ കാന്റീൻ യൂണിറ്റുകൾക്ക് ഒരു സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇൻഡ്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, റെസിപ്പി എന്നിവ തയ്യാറാക്കൽ, ഫുഡ് പായ്ക്കിങ്ങ്,  പർച്ചേസിങ്ങ്,  മാർക്കറ്റിങ്ങ് എന്നിവയിലടക്കം മികച്ച പരിശീലനവും ലഭ്യമാക്കിയിരുന്നു. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.

ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങാൻ താൽപര്യമുളള അയൽക്കൂട്ട / ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാ മിഷൻ ഒാഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

വാർഡ് കൗൺസിലർ മേരി പുഷ്പം, സി.ഡി.എസ് അധ്യക്ഷ വിനീത, കുടുംബശ്രീ പബ്ളിക് റിലേഷൻസ്  ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ  ഷൈജു ആർ.എസ്, അഞ്ജിമ സുരേന്ദ്രൻ സി, അഖിലേഷ് എ, ജില്ലാ പ്രോഗ്രാം മാനേജർ നവജിത്ത്  എന്നിവർ പങ്കെടുത്തു.  

Content highlight
meet point take away counters

കുടുംബശ്രീ "ഉയരെ'  കലാജാഥയ്ക്ക് തുടക്കമായി

Posted on Saturday, January 24, 2026

കുടുംബശ്രീ "നയിചേത്ന 4.0--ഉയരെ' ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല കലാജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക.  ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.

 

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി കലാജാഥ ഫ്ളാഗ് ഒാഫ് ചെയ്തു. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ സ്ത്രീകളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ അവർക്ക് ജീവനോപാധി ഒരുക്കിക്കൊടുക്കാനുമുളള സംരംഭമാണ് രംഗശ്രീയെന്ന് വി.പ്രിയദർശിനി പറഞ്ഞു. സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇന്നില്ല. ലിംഗനീതിയും ലിംഗാവബോധവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്നു തന്നെ തുടങ്ങണം. കുടുംബശ്രീയുടെ ഉയരെ കലാജാഥ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകമാകുമെന്നും അവർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ഫെബ്രുവരി മൂന്നിന് കാസർകോട് സമാപിക്കും. തിരുവനന്തപുരം,ആറ്റിങ്ങൽ, വർക്കല,  കൊല്ലം, പെരിനാട്, കൊട്ടാരക്കര, പത്തനംതിട്ട, അടൂർ, തിരുവല്ല,  ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, കോട്ടയം, പാല, തൊടുപുഴ, അടിമാലി, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കൊടുങ്ങല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ, മീനങ്ങാടി, മാനന്തവാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും.

സ്റ്റേറ്റ് ജെൻഡർ അഡൈ്വസർ ഡോ.ടി.കെ ആനന്ദി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ പങ്കെടുത്തു.

Content highlight
UYARE rangashree kalajadha

ഭാവനാത്മക സംരംഭക ആശയങ്ങളുമായി  ബാലസഭാംഗങ്ങൾ: ലിയോറ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി

Posted on Saturday, January 24, 2026

ഉയർന്ന ചിന്തയും വൈവിധ്യവും ഭാവനാപൂർണവുമായ സംരംഭക ആശയങ്ങളും ഉയർന്ന "ലിയോറ' ബാലസഭ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി. കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ 17,18 തീയതികളിലായി സംഘടിപ്പിച്ച കോൺക്ളേവിൽ സുരക്ഷിതവും വിശ്വസനീയവുമായ സ്മാർട്ട് വോട്ടിങ്ങ് മെഷീൻ രൂപകൽപന ചെയ്ത് അവതരിപ്പിച്ച കണ്ണൂർ ജില്ലയിൽ നിന്നുളള ബാലസഭാംഗം ശിവനന്ദ് ഒന്നാം സ്ഥാനം നേടി. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഇല്ലാതെ വരുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ  "ഹാൻഡ് ക്രാങ്ക് പവർ ബാങ്ക്' രൂപകൽപന ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിഷ്ണു വി.എസ് രണ്ടാം സ്ഥാനവും ഡയപ്പറിൽ നിന്നും ആക്ടിവേറ്റഡ് ചാർക്കോൾ നിമിക്കുന്ന സംരംഭ ആശയം അവതരിപ്പിച്ച എറണാകുളം ജില്ലയിലെ അനാമിക മൂന്നാം സ്ഥാനവും നേടി.

വെള്ളപ്പൊക്ക ഭീഷണിയുളള പ്രദേശങ്ങളിൽ സുരക്ഷിതവും അനുയോജ്യവുമായ ദീർഘകാല സാമസസൗകര്യങ്ങൾ നവീന ഫ്ളോട്ടിങ്ങ് ഹൗസ് ആശയം അവതരിപ്പിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള സൂസൻ വിനോദ് നാലാം സ്ഥാനവും  കൊല്ലം ജില്ലയിൽ നിന്നുളള നവമി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.  

 

ഇന്നവേഷൻ കോൺക്ളേവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി  മത്സരത്തിൽ വിജയിച്ചവർക്കുളള കാഷ് അവാർഡുകൾ,  ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ഫെല്ലോഷിപ്പ് ലഭിച്ച ബാലസഭാംഗങ്ങൾക്കുള്ള  പുരസ്കാരം, കോൺക്ളേവിൽ പങ്കെടുത്ത കുട്ടികൾ, ഇന്നവേഷൻ കോൺക്ളേവിനു വേണ്ടി കുട്ടികളെ പരിശീലിപ്പിച്ച മെന്റർമാർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

ലിയോറ ഇന്നവേഷൻ കോൺക്ളേവിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ഐഡിയ പിച്ചിങ്ങ് മത്സരത്തിൽ വിജയികളായ കരുനാഗപ്പള്ളിയിലെ മോഡൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ സാമുവൽ രാജൻ, രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിലെ ജാൽവിൻ ജോമി, മൂന്നാം സ്ഥാനം നേടിയ  മലപ്പുറം അൽഷിഫ കോളേജ് ഒാഫ് ഫാർമസിയിലെ വിദ്യാർത്ഥികളായ  അസിം അബ്ദുളള,  ഹിബ അഷ്റഫ് എന്നിവർക്ക് യഥാക്രമം  ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കുമാരി ദേവനന്ദ മുഖ്യാതിഥിയായി. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.രതീഷ് കാളിയാടൻ, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ സീനിയർ മാനേജർ, സേവ് ദി ചിൽഡ്രൻ  അസിസ്റ്റന്റ് മാനേജർ ദിനകരൻ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഒാഫീസർ മനോജ് ബി.എസ് എന്നിവർ പങ്കെടുത്തു.  കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി. ശ്രീജിത്ത് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ടി.എം. റെജീന നന്ദി പറഞ്ഞു.  

Content highlight
leora innovation conclave

കുടുംബശ്രീക്ക് ഇത് ചരിത്ര നിമിഷം; 30 പ്രീമിയം ഉൽപന്നങ്ങൾ ആഗോള വിപണിയിലേക്ക്....

Posted on Saturday, January 24, 2026

കുടുംബശ്രീ  "കെ-ഇനം' മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോള ലോഞ്ചിങ്ങ്  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം( കെ-ടാപ)് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാകുന്ന സ്റ്റാർട്ടപ് ശൃംഖല "യുക്തി', തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന "ട്രൈബാൻഡ്', കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേയക ഗിഫ്റ്റ് ബോക്സ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. "കെ-ഇനം' ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി കുടുംബശ്രീ ആ വെല്ലുവിളി ഏറ്റെടുക്കാൻ കുടുംബശ്രീ പ്രാപ്തമാണെന്ന് തെളിയിച്ചു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) പദ്ധതി വഴി ഒരു വർഷം പൂർത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറങ്ങും. കുടുംബശ്രീയുടെ ഒാൺലൈൻ വിപണന മാർഗങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വിപണന മാർഗങ്ങളും ഉപയോഗിച്ച് ഉൽപന്നം വിപണന വേദികൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഒായിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ തുടങ്ങിയ മുപ്പതോളം പ്രീമിയം ഉൽപന്നങ്ങളാണ് പുതിയ ബ്രാൻഡിൽ പുറത്തിറക്കിയത്. ഇവ നേരിട്ട് കാണാനും രുചിച്ചറിയാനും വേദിയിൽ സൗകര്യം ഒരുക്കിയിരുന്നു.ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്), കേരള കാർഷിക സർവകലാശാല  തുടങ്ങി  ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

കുടുംബശ്രീ അംഗങ്ങളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. സി.ടി.സി.ആർ.ഐ സ്ഥാപനത്തിൽ നിന്നും 94 സാങ്കേതിക വിദ്യകൾ വാങ്ങിയിട്ടുണ്ടെന്നും മാർച്ച് 31നകം 150 പുതിയ സാങ്കേതിക വിദ്യകൾ കൂടി വാങ്ങുമെന്നും പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. എസ്.ഷാനവാസ് പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ മന്ത്രി എം.ബി രാജേഷിന് കുടുംബശ്രീ ഗിഫ്റ്റ് ബോക്സ് സമ്മാനിച്ചു. "കെ-ഇനം' ബ്രാൻഡഡ് ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ആദരം നൽകി.

എറണാകുളം നെടുമ്പാശ്ശേരി ഫ്ളോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്റ്റിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് എന്നിവർ മുഖ്യാതിഥികളായി.

സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് കാർഷിക വിഭാഗം ചീഫ് എസ്.എസ് നാഗേഷ്,  ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ യാസ്മിൻ എൽ.റഷീദ്, എസ്.എഫ്.എ.സി കേരള മാനേജിങ്ങ് ഡയറക്ടർ രാജേഷ് കുമാർ എസ്, ഡിവിഷൻ കൗൺസിലർ ഏലിയാസ് ടി.വൈ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഒാഫീസർ സഞ്ജു സൂസൻ മാത്യു, ജില്ലാ ഇൻഫർമേഷൻ ഒാഫീസർ ബിജു എൻ.ബി, ട്രൈബൽ ഡെവലപ്മെന്റ് ഒാഫീസർ മനോജ് കെ.ജി, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റെജീന ടി.എം നന്ദി പറഞ്ഞു.

Content highlight
kinam

കുടുംബശ്രീ കേരള ചിക്കന്റെ ആദ്യത്തെ സ്നാക്സ് ബാർ വട്ടിയൂർക്കാവിൽ : മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Wednesday, January 14, 2026

കുടുംബശ്രീ കേരള ചിക്കൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്നാക്സ് ബാറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുടക്കമായി.കോഴിയിറച്ചികൊണ്ടുള്ള  \രുചിയേറിയ വിഭവങ്ങളായ ബ്രോസ്റ്റഡ് ചിക്കൻ, സമോസ, ചിക്കൻ നഗട്സ്, കട്ലറ്റ്, മൊമോസ്, വിവിധയിനം ജ്യൂസുകൾ എന്നിവയാണ്  സ്നാക്സ് ബാറിൽ ലഭ്യമാകുക. കുടുംബശ്രീ വനിതകൾ അവരുടെ ഫാമിൽ വളർത്തിയെടുത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ച് ഫ്രോസൺ കോഴിയിറച്ചി ലഭ്യമാകുന്ന ഔട്ട്ലറ്റായും ഇത് പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ- എക്സൈസ് - പാർലമെൻ്റ്റി കാര്യവകുപ്പു മന്ത്രി എം.ബി. രാജേഷ് സ്നാക്സ് ബാർ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് ചിക്കൻ സ്നാക്സ് ബാർ എന്ന ആശയമെന്നും, കേരള ചിക്കൻറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾവിപണിയിൽ എത്തിക്കുന്നതിന് സംസ്ഥാനതൊട്ടാകെ അൻപതോളം സ്നാക്സ് ബാറുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 458 കോടിയുടെ വിറ്റുവരവാണ് കേരള ചിക്കൻ നേടിയത്. കേരളത്തിലെ ആഭ്യന്തര ഇറച്ചി ഉത്പാദനത്തിന്റെ 10 ശതമാനം ഉല്പാദിപ്പിക്കാൻ നിലവിൽ കുടുംബശ്രീ കേരള ചിക്കന് സാധിച്ചിട്ടുണ്ട്. ഇത് 25 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടികളാണ്നടപ്പാക്കി വരുന്നത്. കോഴിയിറച്ചിയുടെ നിർമ്മാണ വിതരണ രംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകൾ ക്കെതിരെയുള്ള ഒരു പ്രാദേശിക ബദൽ എന്ന നിലയിൽ കേരള ചിക്കനെ വിപുലീകരിക്കുക എന്നതാണ് നർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ഐ.എ.എസ്., പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ജില്ലാ മിഷൻ കോഡിനേറ്റർ രമേശ്. ജി,കേരള ചിക്കൻ അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കോർപ്പറേഷനിലെ സിഡിഎസ് മൂന്നിലെ ലോട്ടസ് അയൽക്കൂട്ടാംഗങ്ങളായ ഷഹീന,രാജി എന്നിവരാണ്ഈ സംരംഭത്തിന്റെ പിന്നിലുള്ളത്. വട്ടിയൂർക്കാവ് അറപ്പുര റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

Content highlight
minister MB rajesh inaugurates state's first kerala chicken snacks bar

വേദിയിൽ താരശോഭ നിറഞ്ഞു, പതിനായിരങ്ങളെ സാക്ഷിയാക്കി കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് നിറപ്പകിട്ടാർന്ന സമാപനം

Posted on Wednesday, January 14, 2026

ഇന്ത്യൻ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും നൃത്ത സംഗീത വാദ്യങ്ങളും  സമന്വയിച്ച പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചാലിശ്ശേരിയിൽ  കൊടിയിറക്കം. രണ്ടര ലക്ഷത്തിലേറെ പേർ സന്ദർശിച്ച സരസ് മേള ജനകീയ സരസ് മേളയെന്ന ഖ്യാതിയും നേടിയാണ് പരിസമാപ്തികുറിച്ചത്. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ എ അധ്യക്ഷത വഹിച്ചു.
 ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി സ്വാഗതം പറഞ്ഞു. ചലച്ചിത്രതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി.

കുടുംബശ്രീ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനം: മന്ത്രി എം.ബി രാജേഷ് - 

അടുക്കളയിൽ നിന്നും സ്ത്രീകളെ അരങ്ങത്തേക്കെത്തിച്ചുകൊണ്ട് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം. ബി രാജേഷ് സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പൊതു സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യത വർധിപ്പിച്ചത് കുടുംബശ്രീയുടെ പ്രവർത്തനങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാപനാർത്ഥികളിൽ 17000-ലധികം പേർ കുടുംബശ്രീ വനിതകളാണ്. ഇതിൽ 7210 പേർ വിജയിക്കുകയും ത്രിതല പഞ്ചായത്തുകളുടെ അധികാര സ്ഥാനത്തെത്തുകയും ചെയതു. ഇങ്ങനെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരകവുമായി സ്ത്രീകളെ ശാക്തീകരിച്ചു കൊണ്ട് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വിധിവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ കുടുംബശ്രീക്കായി. സംസ്ഥാനത്ത് സ്ത്രീജീവിതത്തിന്റെ മുന്നേറ്റം കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ചു പറയാനാകും. മുണ്ടക്കൈ ചൂരൽമല ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന ചെയ്തത് കുടുംബശ്രീ വനിതകളാണ്. ഇരുപത് കോടി രൂപയാണ് അയൽക്കൂട്ട അംഗങ്ങൾ സംഭാവന ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

 തൃത്താലയിൽ സരസ് മേള സംഘടിപ്പിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആശങ്കകൾ എല്ലാം ഇല്ലാതാക്കിക്കൊണ്ട് മേളയെ ഹൃദയം കൊണ്ടേറ്റുവാങ്ങി തൃത്താലയിലെ ജനങ്ങൾ ഇതൊരു വലിയ വിജയമാക്കിയെന്നും മന്ത്രി പറഞ്ഞു. തൃത്താലയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു സരസ് മേള. ബഹുസ്വരത എന്ന വികാരത്തെ പ്രാവർത്തികമാക്കിയ മേള കൂടിയായിരുന്നു ഇത്.  ഫുഡ് കോർട്ടിൽ ഒമ്പത് ദിവസം കൊണ്ട് 1.60 കോടി രൂപയും ഉൽപന്ന വിപണന സ്റ്റാളിൽ നിന്നും എട്ടു കോടി രൂപയും ഉൾപ്പെടെ ആകെ 9.60 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സംരംഭകർക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

നിലപാടുള്ള ധീരയായ വനിതയെന്ന നിലയ്ക്കാണ് മഞ്ജുവാര്യരെ മുഖ്യാതിഥിയായി സരസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും എല്ലാ കാലത്തും കുടുംബശ്രീയുടെ അഭ്യുദയകാംക്ഷിയെന്ന നിലയ്ക്ക് മഞ്ജുവിന് ഈ പ്രസ്ഥാനത്തിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മികച്ച രീതിയിൽ മേള സംഘടിപ്പിച്ച സംഘാടക സമിതിക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.  സരസ് മേളയുടെ അധ്യക്ഷനായ മന്ത്രി എം. ബി രാജേഷിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉപഹാരം നൽകി.

തന്റെ ജീവിതത്തിൽ വലിയൊരു മാതൃകയാണ് കുടുംബശ്രീയെന്നും ഇത്രയേറെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയെടുത്ത പ്രസ്ഥാനമാണിതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ മഞ്ജു വാര്യർ പറഞ്ഞു.   കപ്പൂർ കുടുംബശ്രീ സി.ഡി.എസ് സംരംഭമായ ഇല്യൂസ് പിക്കിൾസിന്റെ പ്രതേ്യക ഉപഹാരം യൂണിറ്റ് അംഗങ്ങൾ മഞ്ജു വാര്യർക്ക് സമ്മാനിച്ചു. ഫുഡ് കോർട്ടിൽ പങ്കെടുത്ത കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരെയും വേദിയിൽ ആദരിച്ചു.

എം.എൽ.എമാരായ പി.പി സുമോദ്, കെ.ടി ജലീൽ, മുൻ എം.എൽ.എമാരായ എ.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി,  തൃത്താല ബ്ളോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി എന്നിവർ ആശംസിച്ചു. തൃത്താല സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ നന്ദി പറഞ്ഞു.

ഫുഡ് സ്റ്റാൾ വിഭാഗത്തിൽ കേരളത്തിൽ നിന്നും ഏറ്റവും മികച്ച സ്റ്റാളിനുളള പുരസ്കാരം കോട്ടയം ജില്ലയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം സിക്കിമും  കരസ്ഥമാക്കി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ മികച്ച സ്റ്റാൾ എറണാകുളം ജില്ലയിൽ നിന്നുള്ള ലക്ഷ്യ ഗ്രൂപ്പിനാണ്. തദ്ദേശീയ മേഖലയിൽ നിന്നുളള മികച്ച സ്റ്റാൾ അട്ടപ്പാടിയിലെ വനസുന്ദരി സ്റ്റാളും നേടി. മികച്ച നൂതന സംരംഭത്തിനുളള അവാർഡ് തൃത്താല പ്രഥമനും ലഭിച്ചു.

ഉൽപന്ന പ്രദർശന വിപണന വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം  ഗോവയും രണ്ടാം സ്ഥാനം പശ്ചിമബംഗാളും മൂന്നാം സ്ഥാനം ഗുജറാത്തും കരസ്ഥമാക്കി. കേരളത്തിൽ നിന്നും പങ്കെടുത്തതിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം വയനാട് ജില്ലയിൽ നിന്നുള്ള ഇല്ലിക്കൽ എന്റർപ്രൈസസ് എന്ന സംരംഭത്തിനാണ്. സിബിതയാണ് സംരംഭക. രണ്ടാം സ്ഥാനം എറണാകുളം ജില്ലയിലെ ഭാവന ഗ്രൂപ്പിനും മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ പവിത്രം ഗ്രൂപ്പിനുമാണ്.

ഉൽപന്ന പ്രദർശന വിപണന സ്റ്റാളിൽ പങ്കെടുത്തതിൽ പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ നസറിയയുടെ ഗ്രാൻഡ് ഫ്ളോർ യൂണിറ്റിനാണ് ഒന്നാം സ്ഥാനം. വണ്ടാഴി കുടുംബശ്രീ സി.ഡി.എസിലെ  നിവേദ്യ പിക്കിൾസിന്  രണ്ടാം സ്ഥാനവും  വെളളിനേഴിയിലെ പ്രതേ്യക അയൽക്കൂട്ടം തേജസ് കുടുംബശ്രീ യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.  

സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്, മാതൃഭൂമിക്ക് പ്രത്യേക ജൂറി പരാമർശം

കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിവിധ മാധ്യമ പുരസ്കാരങ്ങൾ സമാപന സമ്മേളനത്തിൽ മന്ത്രിയും ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയും സംയുക്തമായി  സമ്മാനിച്ചു.  അച്ചടി മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്കാണ്. ഈ വിഭാഗത്തിൽ മാതൃഭൂമിക്ക് പ്രതേ്യക ജൂറി പരാമർശം ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം  പട്ടാമ്പി കേബിൾ വിഷനും ലഭിച്ചു.

സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ ദേശാഭിമാനിക്കു വേണ്ടി പാലക്കാട് ബ്യൂറോ ചീഫ് വേണു.കെ ആലത്ത്,  പ്രതേ്യക ജൂറി പരമാർശം നേടിയ മാതൃഭൂമിക്കു വേണ്ടി കുറ്റനാട് ലേഖകൻ സി. മൂസ പെരിങ്ങോട്, പട്ടാമ്പി ലേഖകൻ എ.സന്ദീപ് ദാസ് എന്നിവർ  മന്ത്രി എം. ബി രാജേഷിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

   ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ പട്ടാമ്പി കേബിൾ വിഷനു വേണ്ടി പട്ടാമ്പി കേബിൾ വിഷൻ പ്രതിനിധികളായ  ഗിരീഷ് പട്ടാമ്പി, മുരളീധരൻ എന്നിവർക്ക് എന്നിവർക്ക് കളക്ടർ എം.എസ് മാധവിക്കുട്ടി പുരസ്കാരം സമ്മാനിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുളള പുരസ്കാരം പട്ടാമ്പി കേബിൾ വിഷൻ റിപ്പോർട്ടർ എം.വിഷ്ണുവിന് മന്ത്രി എം. ബി രാജേഷ് സമ്മാനിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ അഖില ബാലകൃഷ്ണൻ, മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ ശരത് കൽപ്പാത്തി എന്നിവർക്ക് കളക്ടർ എം.എസ് മാധവിക്കുട്ടിയും  സമ്മാനിച്ചു. ഇവർ മൂന്നു പേർക്കും  മെമന്റോയും 5000 രൂപ വീതം കാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരമാണ് സമ്മാനിച്ചത്.

എം.എൽ.എ പി. മമ്മിക്കുട്ടി, പി.പി സുമോദ് എം.എൽ എ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ, സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ  എന്നിവർ പങ്കെടുത്തു.

Content highlight
saras mela concludes

കുടുംബശ്രീ "ഉയരെ' ക്യാമ്പയിൻ-സംസ്ഥാനതല ഉദ്ഘാടനവും കൈപ്പുസ്തക പ്രകാശനവും മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു

Posted on Saturday, January 10, 2026

'ഉയരെ' ക്യാമ്പയിനിലൂടെ ഒാരോ വ്യക്തിയിലും ലിംഗസമത്വ അവബോധം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന "ഉയരെ' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയിലെ "വൃത്തിയുടെ വിജയം" വിജയാഘോഷ പരിപാടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്ക് ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയുമാണ്  ക്യാമ്പയിന്റെ ലക്ഷ്യം. ഇതോടൊപ്പം സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.  

നിലവിൽ "ഉയരെ' ക്യാമ്പയിനൊപ്പം ദേശീയ ജെൻഡർ ക്യാമ്പയിനായ "നയി ചേത്ന'4.0  ഭാഗമായി  അയൽക്കൂട്ടങ്ങളിൽ ജനുവരി ഒന്നു മുതൽ "അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്.  ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്നവിഷയത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ "ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ',  "സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ', "കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം", "കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി' എന്നീ വിഷയങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകും.

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രതേ്യക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.   
 

സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ ലിംഗസമത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീരാൻകുട്ടി അധ്യക്ഷയായി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുധീഷ കുമാർ, തൃത്താല ബ്ളോക്ക് പഞ്ചായത്ത്  അംഗം പി.ഐ ഹുസൈൻ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സജീഷ് കളത്തിൽ, സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സി.ഡി.എസ് അധ്യക്ഷമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും ഹരിതകർമ സേനാ പ്രോഗ്രാം ഒാഫീസർ മേഘാ മേരി കോശി നന്ദിയും പറഞ്ഞു.
 

 

Content highlight
MB Rajesh inaugurates Uayare kudumbashree gender campiagn

ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും: ഡി.ഡി.യു.ജി.കെ.വൈ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം

Posted on Thursday, January 8, 2026

കുടുംബശ്രീ മുഖേന ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനവും തൊഴിലും നൽകുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)2.0 രണ്ടാം ഘട്ട പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. 18-35നും ഇടയിൽ പ്രായമുളള യുവതീയുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നൽകി യുവതലമുറയെ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനുവരി മൂന്നാം വാരത്തോടെ പരിശീലന പരിപാടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗമേഖലയിലുളളവർ എന്നിവർക്ക് 45 വയസു വരെയും കോഴ്സിൽ ചേരാനാകും. ആദ്യഘട്ട ഡി.ഡി.യു.ജി.കെവൈ 1.0 പദ്ധതി നിർവഹണത്തിലെ മികവാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടിയതിന് പിന്നിൽ.

പത്താം ക്ളാസ് മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും വിവിധ മേഖലകളിലായി അനുയോജ്യമായ ഇരുപത്തഞ്ചോളം കോഴ്സുകളിൽ സൗജന്യമായി നൈപുണ്യ പരിശീലനം നേടാനാകും.  ഉദേ്യാഗാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകൾ തിരഞ്ഞെടുത്ത് പരിശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്ളേസ്മെന്റ് സപ്പോർട്ടും ലഭിക്കും. ഇക്കാലയളവിൽ കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും.

നിലവിൽ എ.ഐ ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഒാപ്പറേറ്റർ, ഹോട്ടൽ മാനേജ്മെന്റ്, മെഷീൻ ഒാപ്പറേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്ങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഒാട്ടോമോട്ടീവ്, ഹെൽത്ത് കെയർ, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ മൂന്നു മുതൽ ഒമ്പത് മാസം വരെ ദൈർഘ്യമുളള കോഴ്സുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. പദ്ധതിയുടെ ഭാഗമായി 23-ലേറെ മികച്ച പരിശീലക ഏജൻസികൾ കുടുംബശ്രീയുമായി സഹകരിക്കും. പരിശീലന പരിപാടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം(0471-3586525), എറണാകുളം ( 0484-2959595), തൃശൂർ(0487-2962517), കോഴിക്കോട് (0495-2766160) കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകൾ വഴിയും പരിശീലനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.  

പദ്ധതിയുടെ ആദ്യഘട്ടത്തിൽ  ഉന്നതി, യുവകേരളം പദ്ധതികളിലൂടെ കേരളത്തിൽ ഒരു ലക്ഷം ഉദേ്യാഗാർത്ഥികൾക്ക് പരിശീലനം നൽകാനും 80000 പേർക്ക് ജോലി ലഭ്യമാക്കുന്നതിനും സാധിച്ചിരുന്നു.  
 

Content highlight
ddugky 2.0 starts

സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീയുടേത് മുഖ്യ പങ്ക്: മുഖ്യമന്ത്രി പിണറായി വിജയൻ

Posted on Friday, January 2, 2026

കേരളത്തിൽ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീ മുഖ്യ പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉൽപന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗ്രാമീണ വനിതാ സംരംഭകരുടെ സാമ്പത്തിക ശാക്തീകരണത്തിന് ഏറെ സഹായകമാകുന്നവയാണ് സരസ് ഉൽപന്ന വിപണന മേളകൾ. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ അനുവദിക്കുന്ന 85 ലക്ഷം രൂപയും കേരള സർക്കാർ അനുവദിക്കുന്ന 50 ലക്ഷവും സ്പോൺസർഷിപ് മുഖേന കണ്ടെത്തുന്ന ഫണ്ടുകളും അതോടൊപ്പം മേള സംഘടിപ്പിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ പ്രകാരം ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് കുടുംബശ്രീ സരസ് മേളകൾ സംഘടിപ്പിക്കുന്നത്. ഇത് സ്ത്രീകളുടെ സാമൂഹ്യ മുന്നേത്തിനു കൂടിയുള്ള ഉപാധിയാണ്. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലെത്തിയതിൽ കുടുംബശ്രീയുടെ ഇടപെടലുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. നാടിന്റെ വികസന ചരിത്രം എന്നത് കുടുംബശ്രീയുടെ ചരിത്രമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവസ്ഥയും കാരണമാണ്. സ്ത്രീസുരക്ഷാ പദ്ധതികൾക്കൊപ്പം സാമ്പത്തിക മുന്നേറ്റം കൂടി കൈവരിച്ചാൽ മാത്രമേ സ്ത്രീപുരുഷ സമത്വം ഉണ്ടാകൂ.

  ഇതിന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തണം. വിപണി വിപുലീകരണവും സംരംഭകർക്ക് കൂടുതൽ വിപണി അവസരങ്ങളും ലഭ്യമാക്കണം. വൻകിട ചെറുകിട വികസന പ്രവർത്തനങ്ങൾ ഒരുമിച്ചു കൊണ്ടു പോകണം. എങ്കിൽ മാത്രമേ നവ കേരളം കെട്ടിപ്പടുക്കാൻ സാധ്യമാകൂ. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഏറെ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. ഇതിനു കാരണം കേരളീയ സമൂഹം പുലർത്തുന്ന മതനിരപേക്ഷ ബോധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ബീന ആർ.ചന്ദ്രൻ, അജയൻ ചാലിശ്ശേരി, ഡോ.വി സേതുമാധവൻ, പെരിങ്ങോട് ചന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ സംരംഭകർ വിവിധ ഭക്ഷ്യവിഭവങ്ങൾ മുഖ്യമന്ത്രിക്ക് നൽകി.  

മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കുടുംബശ്രീയുടെ കഴിഞ്ഞ 27 വർഷത്തെ പ്രവർത്തനങ്ങൾ ഏറെ നിർണായക പങ്കു വഹിച്ചെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 16000-ലേറെ കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്. കേരളത്തിന്റെ എല്ലാ വികസന പദ്ധതികളിലും പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയെ സൃഷ്ടിക്കുന്നതിലും നിർണായക പങ്കു വഹിച്ചു.
സ്ത്രീകളുടെ തിളക്കമേറിയ നേട്ടങ്ങളിലെല്ലാം കുടുംബശ്രീക്ക് മുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളീയ സ്ത്രീ സമൂഹത്തിന്റെ സമഗ്ര മുന്നേറ്റത്തിന് കുടുംബശ്രീ വഴിതെളിച്ചെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.  അബ്ദുൾ സമദ് സമദാനി എം.പി, എം.എൽ.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി രാമദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ പി.കെ സൈനബ, കെ.കെ ലതിക, മരുതി മുരുകൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വകുപ്പ് ഉദേ്യാഗസ്ഥർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,  കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.  

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തിൽ "ത്രയ'-ദി മ്യൂസിക്കൽ ഫ്യൂഷൻ പരിപാടിയും പ്രധാന വേദിയിൽ അരങ്ങേറി.

Content highlight
saras mela kick starts at chalissery

നാടിന്റെ വികസനത്തിനും ജനനൻമയ്ക്കുമായി അടിയുറച്ച ശബ്ദം: ആവേശമുണർത്തി കുടുംബശ്രീ ബാലപാർലമെന്റ്

Posted on Wednesday, December 31, 2025

മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാമൂഹ്യബോധമുള്ള പൗരസമൂഹമാണ് തങ്ങളെന്ന് വ്യക്തമാക്കി കുടുംബശ്രീ ബാലസഭാംഗങ്ങൾ അവതരിപ്പിച്ച ബാലപാർലമെന്റ് വേറിട്ട അനുഭവമായി.  കുട്ടികളിൽ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളർത്താൻ ബാലപാർലമെന്റ് സഹായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പഴയ നിയമസഭാ മന്ദിരത്തിൽ ഉയർന്നു കേട്ട  കൗമാരത്തിന്റെ ഊർജം പ്രസരിക്കുന്ന വാക്കുകൾ.              

കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സംഘടിപ്പിച്ച രണ്ടു ബാലപാർലമെന്റുകളിലാണ് അവകാശങ്ങൾക്കും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിക്കുമായി കുട്ടികൾ ശബ്ദമുയർത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ബാലപാർലമെന്റായിരുന്നു ആദ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം  ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ലിംഗതുല്യത കൈവരിക്കാൻ കഴിയണമെന്നും വേർതിരിവുകളില്ലാതെ എല്ലാവരേയും ഒരു പോലെ ഉൾക്കൊളളാൻ കഴിയുന്ന മനോഭാവം വളർത്തിയെടുക്കാനാകണമെന്നും രാജേശ്വരി എസ്.എം പറഞ്ഞു. മാനവിക മൂല്യങ്ങൾ സംരക്ഷിക്കുന്നിനൊപ്പം എല്ലാവരേയും ബഹുമാനിക്കാൻ കഴിയുന്നരായി കുട്ടികൾ മാറണമെന്നും അവർ പറഞ്ഞു.

ഇനി വരുന്ന തലമുറയെന്ന നിലയിൽ സമൂഹത്തെ ഒന്നാകെ പ്രചോദിപ്പിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും  അവരുടെ തെളിമയുള്ള ചിന്തകളും ലക്ഷ്യബോധമുളള സ്വപ്നങ്ങളും  സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്നും  ബാലപാർലമെന്റിൽ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ പറഞ്ഞു. സിവിൽ സർവീസ് രംഗത്ത് കരിയർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബാലസംഭാംഗങ്ങളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.

രണ്ടു ബാലപാർലമെന്റിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനം,  തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദേ്യാത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾക്കായി ലഹരി മാഫിയ കുട്ടികളെ  ഉപയോഗിക്കുന്നത്, നദികളുടെ മലിനീകരണം എന്നിവ സംബന്ധിച്ച ചോദേ്യാത്തര വേളയിൽ മൂർച്ചയുള്ള ചോദ്യങ്ങളും അതേ നാണയത്തിലുള്ള മറുപടിയുമായി പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറിയത് ബാലപാർലമെന്റിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് യഥാർത്ഥ പാർലമെന്റിൽ അരങ്ങേറുന്ന നടപടികളെ ഒാർമ്മിപ്പിക്കുന്നതായിരുന്നു.

രാവിലെ സംഘടിപ്പിച്ച ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ഹെലൻ അന്ന സജിൻ(ആലപ്പുഴ), പ്രധാനമന്ത്രിയായി ഏയ്ഞ്ചൽ (വയനാട്), പ്രതിപക്ഷ നേതാവ് പ്രണവ് ജെ. നായർ(ആലപ്പുഴ), സ്പീക്കർ അവനിജ ടി.എം (തൃശൂർ), ഡെപ്യൂട്ടി സ്പീക്കർ അലോന (ഇടുക്കി), സെക്രട്ടറി ജനറൽ, ആരാധ്യ പ്രദീപ് (കണ്ണൂർ), സെക്രട്ടറി, തൻവീൻ ഉമർ (പാലക്കാട്), സെക്രട്ടറി, കനിഷ്ക്ക (അട്ടപ്പാടി), മാർഷൽ, അഭിനവ് കൃഷ്ണ (കൊല്ലം), എ.ഡി.സി ബിനോ (കോട്ടയം) എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച രണ്ടാമത്തെ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി അനുശ്രീ(കൊല്ലം), പ്രധാനമന്ത്രി ആത്രയ്(കൊല്ലം), സ്പീക്കർ-ചന്ദന(കാസർകോട്), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ ഗണേഷ്(കണ്ണൂർ), പ്രതിപക്ഷ നേതാവ് ഫാത്തിമ ഇൻഷ (മലപ്പുറം), വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുള്ള (കൊല്ലം), കൃഷി വനം പരിസ്ഥിതി അർജ്ജുൻ അശോക് (ആലപ്പുഴ), സാമൂഹ്യനീതി ശിശു ക്ഷേമം, ജോവിയ ജോഷി(കണ്ണൂർ), ആഭ്യന്തരം ചൈത്ര (കോഴിക്കോട്), ആരോഗ്യം അമേയ പി.സുനിൽ (മലപ്പുറം), കായികം ആർഷ പി (പത്തനംതിട്ട), ചീഫ് മാർഷൽ അർജ്ജുൻ കൃഷ്ണ(തൃശൂർ), എ.ഡി.സി അബി ബി.എസ് (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. ബാല പാർലമെന്റിൽ പങ്കെടുക്കനെത്തിയ കുട്ടികൾ  പുതിയ നിയമസഭാ മന്ദിരവും സന്ദർശിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അരുൺ പി.രാജൻ, ജസ്റ്റിൻ മാത്യു എന്നിവർ ബാലപാർലമെന്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മുൻബാലസഭാംഗവും നിയമ വിദ്യാർത്ഥിനിയുമായ നയന അനുഭവങ്ങൾ പങ്കു വച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി. നായർ നന്ദി പറഞ്ഞു.

Content highlight
bala parliament