news

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ലോഗോ മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പ്രകാശനം ചെയ്തു

Posted on Thursday, September 1, 2022

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ലോഗോ മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പ്രകാശനം ചെയ്തു. ഇന്നലെയാണ് തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കിയത്. 

Unified LSGD logo

ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങള്‍ ലഭ്യമാക്കുയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെയാണ് ഏകോപിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം അത്യാവശ്യമാണ്. അതിന്റെ ഭാഗമായാണ് ഒരേ സ്വഭാവമുളള അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ചത്.

ഭരിക്കാൻ ജനിച്ച ഉദ്യോഗസ്ഥരല്ല, സേവിക്കാൻ ബാധ്യതപ്പെട്ട ഒരു സംവിധാനമാണ് തദ്ദേശ സ്വയം ഭരണ പൊതു സര്‍വീസിലൂടെ നിലവില്‍ വരുന്നത്. അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടത് ജനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമാണ്. നമുക്ക്‌ നമ്മുടെ പ്രാദേശിക സർക്കാരുകളെ കൂടുതൽ കരുത്തുറ്റതാക്കാം

ഞായറാഴ്ചയും പ്രവർത്തിച്ചു, പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ

Posted on Sunday, July 3, 2022

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദിനമായ ഞായറാഴ്ച പ്രവർത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആകെ 34,995 ഫയലുകൾ ഇന്ന് ഒറ്റദിവസം കൊണ്ട് തീർപ്പാക്കി. പഞ്ചായത്തുകളിൽ 33,231 ഫയലുകളും, മുൻസിപ്പൽ- കോർപ്പറേഷൻ ഓഫീസുകളിൽ 1764 ഫയലുകളുമാണ് ഇന്ന് തീർപ്പാക്കിയത്.

അവധി ദിനത്തിലെ ഓഫീസ് പ്രവർത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. 90 ഫയലുകളാണ് ഇന്ന് രാവിലെ മയ്യിൽ പഞ്ചായത്തിൽ പെൻഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് മന്ത്രി അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീർപ്പാക്കിയിരുന്നു, പെൻഡിംഗ് ഫയലുകൾ  31 ആയി കുറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണി ആകുമ്പോൾ തന്നെ മയ്യിലിലെ മുഴുവൻ ഫയലും തീർപ്പാക്കി. ഇനി ഒരു ഫയൽ പോലും തീർപ്പാക്കാൻ ബാക്കിയില്ലാത്ത പഞ്ചായത്തുകളിൽ ഒന്നായി മയ്യിൽ മാറി.

Minister mayyil Grama Panchayat on Sunday

പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിൽ 55 ശതമാനത്തിലധികമാണ് പഞ്ചായത്ത് ജീവനക്കാരുടെ ഹാജർ. കൊല്ലത്ത് 80 ശതമാനം ജീവനക്കാർ ഹാജരായി. പഞ്ചായത്ത് ഡയറക്ടറേറ്റിൽ 90 ശതമാനം ജീവനക്കാർ ജോലിക്കെത്തി. നഗരസഭാ ഓഫീസുകളിൽ 55.1 ശതമാനം ജീവനക്കാരാണ് ജോലിക്കെത്തിയത്. സെപ്റ്റംബർ 30നകം ഫയൽ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാസത്തിൽ ഒരു അവധി ദിനത്തിൽ പ്രവർത്തി ചെയ്യാൻ ജീവനക്കാർ സന്നദ്ധരായത്. വിവിധ സർവീസ് സംഘടനകളും സർക്കാർ തീരുമാനത്തെ വിജയിപ്പിക്കുന്നതിന് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അവധി ദിനത്തിൽ ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ് സ്‌കേപ്പ് പ്രോജക്ട് അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂണ്‍ 29,30 തീയതികളില്‍ തിരുവനന്തപുരത്ത്.

Posted on Tuesday, June 28, 2022

തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

· പദ്ധതി നേട്ടങ്ങളും നിര്‍വ്വഹണ രീതിയും വിശദമാക്കി പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.

സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കന്‍ പശ്ചിമഘട്ട പ്രദേശത്ത് നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ് സ്‌കേപ് (IHRML Project) പദ്ധതിയെ അടിസ്ഥാനമാക്കി തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ അനുഭവ വിജ്ഞാന വ്യാപന ശില്പശാല സംഘടിപ്പിക്കുന്നു. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തെക്കന്‍ പശ്ചിമഘട്ട മേഖലയിലെ അഞ്ചുനാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് യു എന്‍ ഡി.പി ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിലൂടെയുണ്ടായ നേട്ടങ്ങള്‍, അവലംബിച്ച രീതി ശാസ്ത്രം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്  വിവര വിജ്ഞാന വിനിമയ ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്തെ സുസ്ഥിര ഉപജീവനം, മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും, സുസ്ഥിര ടൂറിസം സംരംഭങ്ങള്‍, ശേഷി വികസനം, പരിസ്ഥിതി പുനസ്ഥാപനം, ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തല്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, ഇടമലക്കുടി, മാങ്കുളം, അടിമാലി, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളി എന്നിങ്ങനെ 11 ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചതിന്റേയും ഇതുവരെയുള്ള പ്രവര്‍ത്തന നേട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്രമായൊരു പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

2022 ജൂണ്‍ 29-ന് രാവിലെ 10.30-ന് കോവളത്ത് കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്ട് വില്ലേജില്‍ ബഹു.എക്‌സൈസ് -തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും യൂ.എന്‍.ഡി.പി. IHRML  പ്രോജക്ട് സ്റ്റേറ്റ് ഡയറക്ടറുമായ ഡോ. ടി.എന്‍.സീമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യു.എന്‍.ഡി.പി ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ.വി.പി.ജോയ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദേവികുളം എം.എല്‍.എ. ശ്രീ.എ.രാജു, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ. ഫിലിപ്പ് വനം വന്യ ജീവി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. ബിവാഷ് രഞ്ജന്‍ ഐ.എ.എസ്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. രാജേഷ് സിന്‍ഹ ഐ.എ.എസ്, ഫോറസ്റ്റ് ഫോഴ്‌സ് മേധാവി ശ്രീ. ബെന്നിച്ചന്‍ തോമസ്, ഐ.എഫ്.എസ്., ദേവികുളം സബ് കളക്ടര്‍ ശ്രീ. രാഹുല്‍ കൃഷ്ണ ശര്‍മ്മ ഐ.എ.എസ്, IHRML പ്രോജ്ക്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ശ്രീ.സണ്‍.എസ്, ഐ.എഫ്,എസ് എന്നിവര്‍ പങ്കെടുക്കും.

പദ്ധതിയിലൂടെ പ്രദേശത്ത് സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ സുസ്ഥിര ഉപജീവന മാര്‍ഗ്ഗങ്ങളിലൂടെ ഹരിത സമ്പദ് വ്യവസ്ഥയിലേക്ക്,  സുസ്ഥിര പ്രകൃതി വിഭവ പരിപാലനത്തിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുമുള്ള ശേഷി വികസനം, പരിസ്ഥിതി വിജ്ഞാനവും സംരക്ഷണവും, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 5 സെഷനുകളിലായാണ് ശില്പശാല നടത്തുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ശ്രീ.ജിജു.പി.അലക്‌സ്, ഐ.ആര്‍.ടി.സി മുന്‍ ഡയറക്ടര്‍ പ്രൊ: പി.കെ.രവീന്ദ്രന്‍, മുന്‍ HOFF(റിട്ട) ശ്രീ.പി.കെ.കേശവന്‍ തുടങ്ങിയവര്‍ ആണ് ശില്പശാല നയിക്കുന്നത്.

ജൂണ്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം ബഹു. വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ ചടങ്ങില്‍ അദ്ധ്യക്ഷയാകും. വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ.ഗംഗാസിംഗ്, ഐ.എ.എസ്., പരിസ്ഥിതി വനം വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീ.രോഹിത് തിവാരി ഐ.എഫ്.എസ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആനന്ദറാണി ദാസ്, കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ.മോഹന്‍.സി.വര്‍ഗ്ഗീസ്, ഹരിതകേരളം മിഷനിലെ ജല ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് ശ്രീ.എബ്രഹാം കോശി, യു.എന്‍.ഡി.പി. പ്രോജക്ട് ഓഫീസര്‍ ശ്രീമതി. അനുഷ ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും.

പശ്ചിമ ഘട്ടത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളുടെ, സുസ്ഥിര ഉപജീവനവും അനുബന്ധ ഭൂപ്രദേശത്തെ ജൈവ വൈവിധ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ യു.എന്‍.ഡി.പി സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ IHRML പ്രോജക്ട് നിര്‍വ്വഹണത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നതിലും മികച്ച മാതൃകയാണ് സൃഷ്ടിച്ചത്‌.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങളുടെ വീഡിയോ രൂപം - വിഷ്വൽ സ്റ്റോറി മത്സരം

Posted on Monday, June 27, 2022

Visual Story Competation

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങളുടെ വീഡിയോ രൂപം തയ്യാറാക്കുന്നതിനായി  കില വിഷ്വൽ സ്റ്റോറി മത്സരം  സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ 5 മിനിറ്റിൽ കവിയാതെയുള്ള വീഡിയോ തയ്യാറാക്കി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരിട്ടോ മറ്റുള്ളവർക്കോ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.  സംഘം ചേർന്നോ വ്യക്തിഗതമായോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

വീഡിയോ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സമർപ്പിക്കുന്ന വീഡിയോ സ്റ്റോറിയുടെ  ദൈർഘ്യം മൂന്നു മിനിറ്റ് മുതൽ അഞ്ചു മിനിറ്റ് വരെയാകാം. 
  • ഡിജിറ്റൽ ക്യാമറയിലോ മൊബൈൽ ഫോണിലോ ഷൂട്ട് ചെയ്ത സ്റ്റോറി സമർപ്പിക്കാം. 
  • MP 4, MOV എന്നീ ഫോർമാറ്റുകളിലാണ് വീഡിയോ സമർപ്പിക്കേണ്ടത്. 
  • വീഡിയോ ക്വാളിറ്റി Full HD (1080p) ലഭ്യമാക്കാൻ ശ്രമിക്കുക.
  • Frame rate-24fps, video bitrate minimum 5 Mbps ലും വീഡിയോ ലഭിക്കാൻ ശ്രദ്ധിക്കുക.
  • വീഡിയോ DVD യിലേക്ക് പകർത്തിയോ നേരിട്ട് കിലയിൽ വന്നോ മറ്റു ഓൺലൈൻ ഉപാധി വഴിയോ Video Quality നഷ്ടപ്പെടാതെ അയക്കാവുന്നതാണ്. (WE Transfer, Google Drive, Telegram etc….)
  • മ്യൂസിക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ കോപ്പിറൈറ്റ് പ്രശ്ന്ം വരാത്ത മ്യൂസിക് ഉപയോഗിക്കുക

കില നിശ്ചയിക്കുന്ന ഒരു ജഡ്ജിങ് പാനൽ ആയിരിക്കും വിധി നിർണയം നടത്തുക. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.  ഏറ്റവും നല്ല വീഡിയോക്ക്‌ 15,000 രൂപയും രണ്ടാമതും മൂന്നാമതും വരുന്ന വീഡിയോക്കൾക്ക് 10, 000 രൂപ, 5,000 രൂപ എന്നിങ്ങനെയും യഥാക്രമം നൽകുന്നതായിരിക്കും.  A ഗ്രേഡ് ലഭിക്കുന്ന എല്ലാ വീഡിയോക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും (1500/- രൂപ).

മത്സരത്തിന് സമർപ്പിക്കപ്പെടുന്ന വീഡിയോയുടെ കോപ്പിറൈറ്റ് നിർമ്മാതാക്കൾക്ക് ആയിരിക്കും. എന്നാൽ ഇങ്ങനെ ലഭിക്കുന്ന വീഡിയോകൾ കിലയുടെ വാർത്താ ചാനലിലും, മറ്റു പരിപാടിയിലും  സൗജന്യമായി പ്രദർശിപ്പിക്കാനും  കിലക്ക് അവകാശം ഉണ്ടാവും.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാതൃകാ പ്രവർത്തനങ്ങളുടെ വീഡിയോ രൂപം മത്സരത്തിനായി  2022 ജൂൺ 30 നകം അയക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷയുടെ/ന്റെ സാക്ഷ്യപ്പെടുത്തലോടെ മാത്രമേ വീഡിയോകൾ സ്വീകരിക്കുകയുള്ളൂ.

വീഡിയോ അയക്കുവാനുള്ള ഇ-മെയിൽ വിലാസം- media@kila.ac.in 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത്-
അശ്വതി.എ, കോർഡിനേറ്റർ, മൊബൈൽ നം-9048010563

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്: ചട്ടങ്ങൾ അംഗീകരിച്ചു

Posted on Wednesday, June 22, 2022

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ ചട്ടങ്ങൾ, തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡീഷണൽ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തിൽ സൃഷ്ടിക്കും. നിലവിൽ നഗരകാര്യവകുപ്പിൽ ഈ തസ്തിക ഇല്ലാത്തതാണ്. ജില്ലാ തലത്തിൽ വകുപ്പ് മേധാവികളെ നിയമിക്കുന്നതിന് 7 ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. വിവിധ വകുപ്പുകൾ ഏകീകരിക്കുമ്പോൾ ചില സ്‌കെയിലുകൾ റഗുലർ സ്‌കെയിലുമായി പൊരുത്തപ്പെടാത്തതിനാൽ ഈ സ്‌കെയിലുകൾ ഏകീകരിച്ചിട്ടുണ്ട്. ഈ സ്‌കെയിലുകൾ തൊട്ടു മുകളിലേക്കുള്ള ശമ്പളസ്‌കെയിലിലേക്കാണ് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്.  സ്റ്റേറ്റ് സർവ്വീസിലെ 10 തസ്തികകൾക്കും സബോർഡിനേറ്റ് സർവ്വീസിലെ മൂന്ന് തസ്തികകൾക്കുമാണ് അപ്ഗ്രഡേഷൻ ആവശ്യമായി വന്നത്.

കോർപ്പറേഷൻ സെക്രട്ടറി തസ്തികയും കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി തസ്തികയും ജോയിന്റ് ഡയറക്ടർ തസ്തികയായിട്ടാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. മുൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടർ ആയും ഗ്രേഡ് 3 തസ്തിക സീനിയർ സെക്രട്ടറിയായും അപ്‌ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ഡെപ്യൂട്ടി ഡെവലപ്‌മെന്റ് തസ്തികക്ക് തുല്യമായി ഏകീകൃത വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്‌സ് ഓഫീസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവ്വൈസർ എന്നീ തസ്തികകൾ അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മീഷണർ തസ്തികയ്ക്ക് തുല്യമായി അസിസ്റ്റസ്റ്റ് ഡയരക്ടർ തസ്തികയാക്കും. സബോർഡിനേറ്റ് സർവീസിലെ ഹെൽത്ത് സൂപ്പർ വൈസർ തസ്തിക ക്ലീൻ സിറ്റി മാനേജർ എന്ന പേരിലും ക്യാമ്പയിൻ ഓഫീസർ തസ്തിക സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയർത്തും. പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമായി പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 എന്ന പേരിൽ ഉയർത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കി ഉയർത്തുകയും തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കി മാറ്റുകയും ചെയ്യും.

ഇതിന് പുറമേ പഞ്ചായത്ത് വകുപ്പിലെ66പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തലത്തിലെ ഏറ്റവും സീനിയറായ 66 പേരെയാണ് ഈ തസ്തികയിൽ പരിഗണിക്കുന്നത്. ഇവരുൾപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി മാറ്റി, ഇവരെ ഇന്റേണൽ വിജിലൻസ് ഓഫീസർ ആയി വിന്യസിക്കും.
കഴിഞ്ഞ ഫെബ്രുവരി 19ന് തദ്ദേശ സ്വയം ഭരണ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏകീകൃത തദ്ദേശ വകുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിന്റെ തുടർച്ചയിൽ നിയമഭേദഗതിക്കായി ഓർഡിനൻസും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന-ജില്ലാ തലത്തിൽ ഓഫീസ് സംവിധാനങ്ങളും ഫെബ്രുവരി മുതൽ നിലവിൽ വന്നിട്ടുണ്ട്. ചട്ടങ്ങൾ അംഗീകരിച്ചതോടെ വകുപ്പ് സംയോജനം സമ്പൂർണ്ണമാവുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ കൂടുതൽമികച്ച പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ചരിത്രപരമായ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടായിട്ടുള്ളത്.

ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തുകള്‍ - സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ മുഴക്കുന്ന് പാലപ്പുഴ അയ്യപ്പന്‍കാവില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും

Posted on Saturday, June 4, 2022

ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് ജൂണ്‍ 5 ന് വൈകുന്നേരം 4 മണിക്ക് വൃക്ഷത്തൈനട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

   തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് നാളെ തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണിത്. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. വെള്ളായണി കാര്‍ഷിക കോളേജില്‍ അപൂര്‍വ്വ സസ്യങ്ങളും ഔഷധ സസ്യങ്ങളും ഉള്‍പ്പെടുത്തി 5 സെന്റ് വീതമുള്ള രണ്ട് പച്ചത്തുരുത്തുകള്‍ക്കും നാളെ തുടക്കമാവും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കൊട്ടാരക്കര നഗരസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഇടുക്കിയില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് ശാന്ത്രിഗ്രാം ഗവണ്‍മെന്റ് സ്‌കൂളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, മലപ്പുറത്ത് പുറത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പത്തനംതിട്ട ഏഴംകുളം പഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കാസര്‍ഗോഡ് നഗരസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., കോട്ടയം നഗരസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., വയനാട് മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പി. സിദ്ദീഖ് എം.എല്‍.എ., തൃശൂര്‍ കാറളം പഞ്ചായത്ത് മൃഗാശുപത്രി വളപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, പാലക്കാട്  അനങ്ങനടി 8-ാം വാര്‍ഡില്‍ പത്താംകുളത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ആലപ്പുഴ ദേവികുളങ്ങരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എറണാകുളം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തില്‍ ഐ.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ എന്നിവരാണ് വൃക്ഷത്തൈ നട്ട് നവകേരളം പച്ചത്തുരുത്തുകള്‍ക്ക് ജില്ലാതലങ്ങളില്‍ തുടക്കം കുറിക്കുന്നത്. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതി-സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങൾ-സംബന്ധിച്ച മാർഗ്ഗരേഖ

Posted on Saturday, June 4, 2022

Fourteenth Five Year Plan - Subsidy, Funding and Related Subject Guideline

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ സ.ഉ(എം.എസ്) 84/2022/LSGD Dated 19/04/2022 , സ.ഉ(എം.എസ്) 86/2022/LSGD Dated 19/04/2022 എന്നീ ഉത്തരവുകള്‍ പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട് , ഈ ഉത്തരവുകള്‍ക്ക് തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകള്‍ തയാറാക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങള്‍ എന്നിവ സംബന്ധിച്ച മാർഗ്ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവാകുന്നു

സ.ഉ(എം.എസ്) 115/2022/LSGD Dated 28/05/2022

സ.ഉ(എം.എസ്) 84/2022/LSGD Dated 19/04/2022

സ.ഉ(എം.എസ്) 86/2022/LSGD Dated 19/04/2022

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Posted on Wednesday, June 1, 2022

സർക്കാർ സംവിധാനങ്ങളും സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ കേരള മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഓരോ പൗരനും അതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് പ്രധാനമാണ്. ഇത് സാധ്യമാക്കുന്നതിനുള്ള പരിശീലനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും സേവനങ്ങൾ ഏകീകൃതമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജൂലൈ മാസത്തോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ സന്തോഷ് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, ഐ ടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ഡി.സങ്കി, എൻ ഐ സി ഡയറക്ടർ പി വി മോഹന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.