വാര്‍ത്തകള്‍

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണ്‍ വഴിയും, ധാരണാപത്രം ഒപ്പുവച്ചു

Posted on Thursday, February 28, 2019

തിരുവനന്തപുരം:  തനിമയും വിശ്വാസ്യതയും കൈമുതലാക്കിയ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക്  ഇനി പുതിയ വിപണി. തിരഞ്ഞെടുത്ത  കുടുംബശ്രീ ഉല്‍പന്നങ്ങളെ ശ്രദ്ധേയമായ വിപണിയില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്യുന്നതിന് കുടുംബശ്രീയും  ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്‍റെ  ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍റെ സാന്നിധ്യത്തില്‍ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആമസോണ്‍ ഡയറക്ടര്‍(സെല്ലര്‍ ആന്‍ഡ് എക്സ്പീരിയന്‍സ്) പ്രണവ് ഭാസിന്‍ എന്നിവര്‍ ധാരണാ പത്രം ഒപ്പു വച്ചു.

 വിപണന മേഖലയില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയെ കുടുംബശ്രീ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ അവതരിപ്പിക്കുന്ന ആമസോണ്‍ സഹേലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംയോജനം സാധ്യമാകുന്നത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന നൂറ്റിപ്പത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറായിട്ടുള്ളത്. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ടോയ്ലെറ്ററീസ്, സോപ്പ്, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി തിരഞ്ഞെടുത്ത നൂറ്റിപത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ആമസോണ്‍ വെബ്സൈറ്റിലൂടെ വില്‍പനയ്ക്ക് എത്തിക്കുന്നത്. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാം. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സഹേലി സെന്‍ററിലാണ്  ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്യുകയും ആമസോണ്‍വിതരണ സംവിധാനം ഉപയോഗിച്ച് ഈ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.  ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് പുതിയ വിപണന മേഖലയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഉല്‍പാദനത്തിനും വിപണനത്തിനും ഉയര്‍ച്ച കൈവരിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറാക്കും.

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍
 കുടുംബശ്രീ സംരംഭകര്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കുടുംബശ്രീ ഉല്‍പന്നങ്ങളെ എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ എല്ലായ്പ്പോഴും ആകര്‍ഷിക്കാന്‍ കഴിയും വിധം കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ആധുനികവും ശാസ്ത്രീയവുമായ സാങ്കേതിക വിദ്യയുപയോഗിച്ച് സംരംഭകര്‍ ഉറപ്പു വരുത്തണം. സിവില്‍ സപ്ളൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുമായും കൂടാതെ സഹകരണ മേഖലകളിലെ വിപണന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും കുടുംബശ്രീ മുന്‍കൈയെടുക്കും. ആമസോണുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇത്തരം പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി സൗകര്യമൊരുക്കുമെന്നും പണച്ചെലവില്ലാതെ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ആമസോണ്‍ ഡയറക്ടര്‍ പ്രണവ് ഭാസിന്‍ പറഞ്ഞു.  സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിനാവശ്യമായ പരിശീലനങ്ങളും പ്രോത്സാഹനവും നല്‍കി  ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ സംരംഭകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ്, ലേബലിങ്ങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് നിയമങ്ങളും ജി.എസ്.ടിയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ആമസോണ്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ദീപക്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്‍റ് പ്രൊഫ. ഡോ. തോമസ് ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഓണ്‍ലൈന്‍ വിപണന രംഗത്ത് വിജയം കൈവരിച്ച സംരംഭക ക്രിസ്റ്റി ട്രീസാ ജോര്‍ജ് സംരംഭകരുമായി ആശയ വിനിമയം നടത്തി.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ കൃതജ്ഞത പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാല, പവിത്ര, ആമസോണ്‍ സഹേലി പ്രതിനിധി സജേഷ്, ജില്ലാമിഷന്‍ പ്രതിനിധികള്‍, ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു

Posted on Saturday, February 23, 2019

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ''കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനി' യുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു . പി.കെ ബിജു എം. പി മുഖ്യതിഥിയായി.  ഇറച്ചിക്കോഴിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയെയും  ഭക്ഷ്യ സുരക്ഷയേയും മുന്‍നിര്‍ത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കെ ബാബു എം എല്‍ എ അധ്യക്ഷനായി. കുടുംബശ്രീ മൃഗ സംരക്ഷണ വിഭാഗം പ്രോഗ്രാം ഓഫിസര്‍ ഡോ. നികേഷ് കിരണ്‍ പദ്ധതി വിശദീകരിച്ചു.

   സമൂഹത്തിലെ അശരണരും നിരാലമ്പരുമായവര്‍ക്ക് സാമൂഹ്യധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുക വഴി അവരെ സാമൂഹികമായി മുഖ്യധാരയിലേക്ക്  കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന ആവിഷ്‌കരിച്ച 'അഗതി രഹിത കേരളം ' പദ്ധതിയുടെ ധന സഹായ വിതരണം പി. കെ. ബിജു എം. പിയും കേരള ചിക്കന്‍ ധന സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയും  നിര്‍വഹിച്ചു. ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

   കേരള ചിക്കന്‍ ബ്രാന്‍ഡില്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ്  ലഭ്യമാക്കുക. ഫാം, വില്‍പ്പനശാല തുടങ്ങിയ പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവയുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും വിവിധ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുത്ത 10 സിഡിഎസുകള്‍ ചേര്‍ന്നാണ് പാലക്കാട് കുടുംബശ്രീ കേരള ചിക്കന്‍ ബ്രീഡേഴ്‌സ് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ  1000 ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

  കുടുംബ ശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈദലവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. പി ഹാരിഫാ ബീഗം നന്ദിയും പറഞ്ഞു. എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രേമന്‍, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.  കെ സുകുമാരന്‍, എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍,  പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ്, ശ്രീജ രാജീവ്, കെ പ്രകാശന്‍, സരിത എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

 

 

Content highlight
ഇതോടൊപ്പം കേരളത്തില്‍ ആദ്യമായി ഇറച്ചിക്കോഴികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ജനനി പദ്ധതിയുടെ ഉദ്ഘടാനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

കുടുംബശ്രീ എഡിഎസുകള്‍ സ്വച്ഛത എക്സലന്‍സ് ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി

Posted on Friday, February 22, 2019

തിരുവനന്തപുരം: ശുചിത്വ - മാലിന്യ സംസ്ക്കരണത്തിലൂടെ നൂതന വരുമാന വര്‍ദ്ധനവ് നടത്തിയ തിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ സ്വച്ഛത എക്സലന്‍സ് ദേശീയ പുരസ്ക്കാരം കുടുംബശ്രീ എഡിഎസ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യാതി ഥിയായിരുന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രാലയം ജോയ്ന്‍റ് സെക്രട്ടറി സഞ്ജയ് കുമാര്‍ സ്വാഗതം ആശംസിച്ചു.

   ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്‍യുഎല്‍എം) ഭാഗമായി ഇന്ത്യയിലൊട്ടാകെ ശുചിത്വ മേഖലയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം, ചടങ്ങിന് മുന്നോടി യായി നടന്ന ശില്‍പ്പശാലയിലാണ് നടത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്ക ഞ്ചേരി എഡിഎസ് (ഏരിയ ഡെവലപ്പ്മെന്‍റ് സൊസൈറ്റി- വാര്‍ഡ് തലം) ഒന്നാം സ്ഥാനവും കൊല്ലം നഗരസഭയിലെ മരുതടി എഡിഎസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് രണ്ട് ലക്ഷം രൂപയും ശില്‍പ്പവും ബഹുമതി പത്രവും ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയും ശില്‍പ്പവും ബഹുമതി പത്രവുമാണ് ലഭിച്ചത്. കേരളത്തില്‍ എന്‍യുഎല്‍എം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേനയാണ് നടത്തുന്നത്.

   കണക്കഞ്ചേരി എഡിഎസിന് കീഴില്‍ ശുചീകരണ- മാലിന്യ സംസ്ക്കരണം നടത്തുന്ന കുടുംബശ്രീ വനിതകള്‍ക്ക് മാസവരുമാനമായി 5000 രൂപ വീതം ലഭിക്കുന്നു. മരുതടി എഡിഎസിന് കീഴില്‍ 90 കുടുംബശ്രീ വനിതകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവര്‍ക്ക് മാസവരുമാനമായി 6000 രൂപയും ലഭിക്കുന്നു. ജൈവമാലിന്യത്തില്‍ നിന്ന് കമ്പോസ്റ്റ് ഉത്പാദനം, ഹരിത ചട്ടം (ഗ്രീന്‍പ്രോട്ടോക്കോള്‍) പാലിക്കുന്നതിനായി പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാന്‍ സ്റ്റീല്‍ പാത്രങ്ങളുടെ വിതരണം എന്നിവയെല്ലാം കുടുംബശ്രീ വനിതകള്‍ നടത്തുന്നു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ടി.ജെ. ജെയ്സണ്‍, രാജേഷ് കുമാര്‍, കെ.ബി. സുധീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content highlight
മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസിന് ഒന്നാം സ്ഥാനം

കുടുംബശ്രീ എഡിഎസുകള്‍ക്ക് ദേശീയ പുരസ്ക്കാരം

Posted on Wednesday, February 13, 2019

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്‍യുഎല്‍എം) ഭാഗമായി ശുചി ത്വ മാലിന്യ സംസ്ക്കരണത്തിലൂടെ നൂതന വരുമാന വര്‍ദ്ധനവ് നടത്തിയതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്ക്കാരം കുടുംബശ്രീ എഡിഎസുകള്‍ക്ക്. കൊല്ലം നഗരസഭയിലെ മരുതടി എഡിഎസും മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസുമാണ് ബഹുമതി സ്വന്തമാക്കിയത്. ഈ മാസം 15ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി അവാര്‍ഡു കള്‍ വിതരണം ചെയ്യും. ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. കുടുംബശ്രീയാണ് ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ കേരളത്തിലെ നോഡല്‍ ഏജന്‍സി.

   90 കുടുംബശ്രീ വനിതകളാണ് കൊല്ലം ജില്ലയിലെ മരുതടി എഡിഎസിന് കീഴില്‍ മാലി ന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ജൈവ മാലിന്യത്തില്‍ നിന്ന് കമ്പോ സ്റ്റും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചടങ്ങുകളിലും മറ്റും ഗ്രീന്‍പ്രോട്ടോക്കോള്‍ (ഹരിതചട്ടം) പാലിക്കുന്നതിനായി പ്ലാസ്റ്റിക്കിന്‍റെ ഉപഭോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതി നുള്ള സഹായവും ചെയ്ത് നല്‍കുന്നു. മാസം ആറായിരത്തോളം രൂപയാണ് അംഗങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നത്. കണക്കഞ്ചേരി എഡിഎസിന് കീഴില്‍ മാലിന്യ സംസ്ക്കരണം നടത്തുന്ന കുടുംബശ്രീ വനിതകള്‍ക്ക്  മാസവരുമാനമായി 5000 രൂപ ലഭിക്കുന്നു. അവാര്‍ഡ് നേടിയ മരുതടി, കണക്കഞ്ചേരി എഡിഎസ് പ്രതിനിധികളും സിറ്റി മിഷന്‍ മാനേജര്‍മാരും ചേര്‍ന്ന് ബഹുമതി ഏറ്റുവാങ്ങും.

  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ ഐഎഎസ്, കുടുംബശ്രീ അര്‍ബന്‍ പ്രോഗ്രാം ഓഫീസറാ യിരുന്ന ബിനു ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് വിവിധ നഗരസഭ കളില്‍ നിന്ന് അവാര്‍ഡിനായി ലഭിച്ച അപേക്ഷകളില്‍ നിന്ന് 16 എണ്ണം തെരഞ്ഞെടുത്ത് ഭവന നഗരകാര്യ മന്ത്രാലയത്തിന് അയച്ചു നല്‍കിയത്. ഈ 16 എഡിഎസുകളിലും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതി ന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി മരുതടി, കണക്കഞ്ചേരി എഡിഎസുകളെ തെര ഞ്ഞെടുത്തത്.

Content highlight
കൊല്ലം നഗരസഭയിലെ മരുതടി എഡിഎസും മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസുമാണ് ബഹുമതി സ്വന്തമാക്കിയത്

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍

Posted on Tuesday, February 12, 2019

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദി ക്കുന്ന ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 2019 മാര്‍ച്ച് 15.

  . ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ- മെയില്‍ വിലാസത്തി ലോ സിഡിയിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20000 രൂപ ക്യാഷ് അവാര്‍ ഡായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയുമാണ് സമ്മാനം. കൂടാതെ പത്ത് പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം www.kudumbashree.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

banner

 

Content highlight
കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദി ക്കുന്ന ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 2019 മാര്‍ച്ച് 15.

ഡിഡിയുജികെവൈ: കുടുംബശ്രീയും ഒമ്പത് ഏജന്‍സികളുമായി ധാരണയിലെത്തി, 3855 പേര്‍ക്ക് കൂടി പരിശീലനം

Posted on Tuesday, February 12, 2019

തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) വഴി 3855 പേര്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ കുടുംബശ്രീയും ഒമ്പത് പദ്ധതി നിര്‍വ്വഹണ ഏജന്‍സികളും (പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ ഏജന്‍സികള്‍-പിഐഎ) ധാരണാപത്രം ഒപ്പിട്ടു. ഇതോട് കൂടി 67315 പേര്‍ക്ക് പരിശീലനം നല്‍കാനുള്ള ലക്ഷ്യം പിഐ എകള്‍ക്ക് നല്‍കി കഴിഞ്ഞു. പദ്ധതികാലയളവില്‍ 71200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി വഴി പരിശീലനം നേടിയ 27982 പേര്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞു.

  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും അപെക്സ് ഇന്ത്യ എഡ്യുക്കേ ഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഡെല്‍വിന്‍ ഫോര്‍മുലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐബി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എം4 സൊലൂഷന്‍സ്, ക്വെസ് കോര്‍പ് ലിമിറ്റ ഡ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, സംവിത് എഡ്യുക്കേഷന്‍ ട്രസ്റ്റ്, എസ്എന്‍ എഡ്യുക്കേ ഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, സിങ്ക്രോസെര്‍വ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫാര്‍മസി അസിസ്റ്റന്‍റ്, ബിസിനസ് കറസ്പോണ്ടന്‍റ്, അക്കൗണ്ട്സ് അസിസ്റ്റന്‍റ്സ്, ആയുര്‍വേദ സ്പാ തെറാ പ്പിസ്റ്റ്, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ  കോഴ്സുകളിലാണ് ഈ ഏജന്‍സികള്‍ പരിശീലനം നല്‍കുന്നത്.

   15 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഡിഡിയുജികെവൈ പരിശീലനത്തിന്‍റെ ഭാഗമാ കാം. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്ത്ന ഗോത്രവിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ തുടങ്ങി യവര്‍ക്ക് 45 വയസ്സ് വരെയാണ് ഉയര്‍ന്ന പ്രായപരിധി. 32 മേഖലകളിലെ 127 ഓളം വിവിധ കോ ഴ്സുകളിലാണ് ഇപ്പോള്‍ കേരളത്തില്‍ ഈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതി വഴി പരിശീ ലനം നല്‍കുന്നത്. എട്ടാം ക്ലാസ് മുതല്‍ പത്ത്, പ്ലസ് ടു വരെ അടിസ്ഥാന യോഗ്യതയുള്ള മൂന്ന് മാസം മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. എന്‍സി വിടി- എസ്എ്സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുക. കുടുംബശ്രീ എംപാനല്‍ ചെയ്ത 70 പിഐഎകളാണ് പരിശീലനം നല്‍കുന്നത്. പരിശീലനാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലന സൗകര്യവും ഏജന്‍സികള്‍ ഒരുക്കി നല്‍കുന്നു.

  പദ്ധതി വിവരങ്ങള്‍ അറിയാനും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. കേരളത്തില്‍ ഇതുവരെ 35000ത്തിലേറെ പേര്‍ ഈ ആപ്ലിക്കേഷന്‍ വഴി രജി സ്ട്രര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ ജോലി നേടി എറണാകുളം ജില്ലയിലെത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിച്ചു വരുന്നു.

Content highlight
പദ്ധതികാലയളവില്‍ 71200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി വഴി പരിശീലനം നേടിയ 27982 പേര്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞു.

റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം: പലിശരഹിത വായ്പയായി 1016 കോടി രൂപ നല്‍കി

Posted on Tuesday, February 12, 2019

  * 124668 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഗൃഹോപകരണങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമായ കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 1016 കോടി രൂപയുടെ വായ്പ. പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍ മേല്‍ 1134  കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 1016 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു കൂടാതെ പുതുതായി രൂപീകരിച്ച മൂവായിരം അയല്‍ക്കുട്ടങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വായ്പ ആവശ്യമുള്ള അംഗങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള കാലാവധി ബാങ്കുകള്‍ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.

അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം സംസ്ഥാനത്തെ  സി.ഡി.എസുകള്‍ മുഖേന ഇതുവരെ 23558 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകളാണ് ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 16899 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക്  ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇങ്ങനെ ലഭിച്ച വായ്പാ തുക ഉപയോഗിച്ച് 124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ഇവിടെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 319 കോടി രൂപ വായ്പയായി അനുവദിച്ചു വിതരണം ചെയ്തു. 235 കോടി രൂപ വായ്പ അനുവദിച്ച് ആലപ്പുഴ ജില്ലയാണ് രണ്ടാമത്.  അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി.അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുന്നത്.

വായ്പ ലഭ്യമാകുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു വേണ്ടി കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന  ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീമും ആവിഷ്ക്കരിച്ചിരുന്നു. ഇതു പ്രകാരം വായ്പ ലഭ്യമായ അയല്‍ക്കൂട്ട അംഗങ്ങള്‍ വായ്പാ തുക ഉപയോഗിച്ച് തങ്ങള്‍ക്കാവശ്യമായ  ഗൃഹോപകരണങ്ങള്‍ വാങ്ങുകയും ഉപജീവന മാര്‍ഗം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്ന് ഏറെ സാമ്പത്തിക ക്ളേശം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട വനിതകള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭ്യമാകുന്നത് ഏറെ ആശ്വാസകരമാകുന്നുണ്ട്.

 

Content highlight
124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്

ബജറ്റില്‍ കുടുംബശ്രീ പദ്ധതികള്‍ക്ക് ആയിരം കോടി രൂപ

Posted on Saturday, February 2, 2019

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2019-20 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് അഭിമാന നേട്ടം. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനുമായി ആയിരം കോടി രൂപയാണ്   ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 258 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതവും നാനൂറ് കോടി രൂപ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളില്‍ നിന്നും ബാക്കി തുക വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നുമാണ് ലഭ്യമാകുക.

പ്രളയാനന്തര ജീവനോപാധി വികസനത്തിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിംഗ് സംവിധാനം കൊണ്ടുവരുമെന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ഇതിന്‍റെ ഭാഗമായി ന്യൂട്രിമിക്സ് പോഷക ഭക്ഷണം, മാരിക്കുട, സുഭിക്ഷ നാളികേര ഉല്‍പന്നങ്ങള്‍, ശ്രീ ഗാര്‍മെന്‍റ്സ്, കേരള ചിക്കന്‍, കയര്‍ കേരള, കരകൗശല ഉല്‍പന്നങ്ങള്‍, ഇനം തിരിച്ച തേന്‍ ബ്രാന്‍ഡുകള്‍, ഹെര്‍ബല്‍ സോപ്പുകള്‍, കറിപ്പൊടികള്‍, ഉണക്ക മത്സ്യം, ആദിവാസി ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ  പന്ത്രണ്ട് തരം വ്യത്യസ്ത ഉല്‍പന്നങ്ങള്‍  ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തും.  ഉല്‍പന്നങ്ങളുടെ വിപണനത്തിന് കുടുംബശ്രീയുടെ 200 ചെറു വിപണന കേന്ദ്രങ്ങളും ഹോംഷോപ്പ് ശൃംഖലയും കൂടുതല്‍ സജ്ജമാകും. കൂടാതെ സിവില്‍ സപ്ലൈസ് കണ്‍സ്യൂമര്‍ ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കും. നിലവില്‍ കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും. സംസ്ഥാനത്ത് വഴിയോരങ്ങളില്‍ വിശ്രമസൗകര്യവും ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്ന നൂറ് 'ടേക് എ ബ്രേക്' കേന്ദ്രങ്ങളും ആരംഭിക്കും. പെട്രോള്‍ പമ്പുകളില്‍ ഇതേ മാതൃകയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പെട്രോള്‍ കമ്പനികളുമായി കരാറിലേര്‍പ്പെടും. ഇതിലൂടെ നിരവധി അയല്‍ക്കൂട്ടവനിതകള്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കാനാകും.

സൂക്ഷ്മസംരംഭ ശൃംഖലയെയും സേവനമേഖലയേയും ശക്തിപ്പെടുത്തുന്നതിനും വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള വനിതാ മേസ്തിരിമാരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതും ശ്രദ്ധേയമായ നേട്ടമാണ്. കുടുംബശ്രീയുടെ കീഴില്‍ നിലവിലുള്ള വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് പുറമേയാണിത്. കൂടാതെ എല്ലാ സി.ഡി.എസുകളിലും ഇലക്ട്രിഫിക്കേഷന്‍, പ്ലബിംഗ്, ഗാര്‍ഹിക ഉപകരണങ്ങളുടെ റിപ്പയറിംഗ് എന്നിവ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തിയുള്ള യൂട്ടിലിറ്റി സേവന സംഘങ്ങളും ഈവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളും രൂപീകരിക്കും.

ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും. നിലവില്‍ കൊച്ചി മെട്രോ, റെയില്‍വേ എന്നിവയുമായി ചേര്‍ന്ന് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ വയോജന സംരക്ഷണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിന് 2000 ജെറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവുകളെ പരിശീലിപ്പിച്ച് ഈ രംഗത്ത് വിന്യസിക്കും.
വയോജന സംരക്ഷണം ഉറപ്പു വരുത്തുന്നിന്‍റെ ഭാഗമായി സംസ്ഥാനത്ത് വയോജനങ്ങളുടെ ഇരുപതിനായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഓരോന്നിനും 5000 രൂപ വീതം നല്‍കും.  പഞ്ചായത്തുകളില്‍ പകല്‍വീടുകളില്‍ കഴിയുന്നവരുടെ മേല്‍നോട്ടവും കുടുംബശ്രീയെ ഏല്‍പിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടപ്പാക്കുന്ന മഴവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ 65000 അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടി രൂപ ബാങ്ക് വായ്പയും ലഭ്യമാക്കും. മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 100 ബഡ്സ് സ്കൂളുകള്‍ കൂടി ആരംഭിക്കും.

 കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണന കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ് മറ്റൊന്ന്. വൈവിധ്യങ്ങളായ നാടന്‍ ഇലക്കറികള്‍ക്കു വേണ്ടിയുള്ള കൂളര്‍ ചേമ്പര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളിലുണ്ടായിരിക്കും. 2019-20 വര്‍ഷം ഈ ഉപജീവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ  25000 സ്ത്രീകള്‍ക്ക് പ്രതിദിനം 400-600 രൂപ വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മൃഗപരിപാലനത്തിനും ചെറുകിട സംരംഭള്‍ക്കും മറ്റും വായ്പയെടുത്ത് കടക്കെണിയിലായ സ്ത്രീ സംഘങ്ങള്‍ക്കായി പുനരുദ്ധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്. ഇതിന്  20 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്.

 

Content highlight
ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും.

കുടുംബശ്രീ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതി: വയോജന പരിപാലന മേഖലയിലേക്ക് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍

Posted on Thursday, January 24, 2019

     * സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം
        * വിശദ വിവരങ്ങള്‍   www.harsham.kudumbashree.org എന്ന കുടുംബശ്രീ വെബ്സൈറ്റിലും

തിരുവനന്തപുരം: വയോജന പരിപാലന മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ദിവസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുനൂറ് വനിതകളുടെ സംസ്ഥാനതല സംഗമവും ദ്വിദിന തൊഴില്‍ വൈദഗ്ധ്യ പരിശീലന ശില്‍പശാലയും സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍  വയോജന സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദഗ്ധ്യം ലഭ്യമാക്കിക്കൊണ്ട്  കെയര്‍ഹോമുകള്‍, പകല്‍വീടുകള്‍, ആശുപത്രികള്‍, വീടുകള്‍  എന്നിവിടങ്ങളില്‍  വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ മുഖേന ഹര്‍ഷം പദ്ധതിയുടെ  ആരംഭം. ഇതിന്‍റെ ഭാഗമായാണ് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുന്നത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതി വഴിയുള്ള വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും www.harsham.kudumbashree.org  എന്ന വെബ്സൈറ്റിലും ലഭിക്കും.

ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി  ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം നേടിയ വനിതകള്‍ക്ക് ഈ മേഖലയില്‍ സ്വയംതൊഴില്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ കുടുംബശ്രീയുടെ പിന്തുണയോടെ പരമാവധി തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും ചെയ്യുന്നുണ്ട്. പരമാവധി  അയല്‍ക്കൂട്ട വനിതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും  അവര്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  
വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയില്‍ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍ക്കായി  മികച്ച ആശുപത്രി സംവിധാനങ്ങളുടെ പിന്തുണയോടെ പതിനഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി വയോജന പരിചരണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളില്‍ പരിശീലനം, പ്രായോഗിക പരിശീലനത്തിനവസരം, ആശുപത്രി സംവിധനങ്ങളുമായി പരിചയപ്പെടല്‍  എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ശില്‍പശാലയുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് യോഗ, ഫിസിയോതറാപ്പി, വൈറ്റല്‍സ് ചെക്കിങ്ങ്, ന്യൂട്രീഷന്‍ എന്നിവയില്‍  അധിക പരിശീലനം നല്‍കി. ഇവര്‍ക്ക് തൊഴിലവസരം നല്‍കുന്നതിനായി  കിംസ്, നിംസ് മെഡിസിറ്റി എന്നിവയടക്കമുള്ള പ്രമുഖ ആശുപത്രികളും സുഖിനോ,  കെയര്‍ ആന്‍ഡ് ക്യൂര്‍, ആശാ കെയര്‍ ഹോംസ്, അവന്തിക എന്നീ സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഇതു കൂടാതെ വിവിധ ജില്ലകളില്‍ നിന്നും നിരവധി പ്രമുഖ ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും വേണ്ടി കുടുംബശ്രീ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളുടെ സേവനം ആവശ്യപ്പെട്ട് കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.
 
'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക്  ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ചെന്ന് കിടപ്പുരോഗികളുടെ ഷുഗര്‍, രക്തതമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക്  കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ അടയ്ക്കല്‍, വൈദ്യ പരിശോധനയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍.

Content highlight
ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്

കുടുംബശ്രീയുടെ എറൈസ് (ARISE) സ്വയംതൊഴില്‍ പരിശീലന പരിപാടിയിലൂടെ നിറവേറുന്നത് റീബില്‍ഡ് കേരളയുടെ പ്രധാന ലക്ഷ്യം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

Posted on Saturday, January 19, 2019

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് (ARISE) തൊഴില്‍ പരിശീലന പരിപാടിയിലൂടെ കേരളത്തില്‍ അമ്പതിനായിരം ആളുകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ വഴിയൊരുക്കുമെന്നും അതുവഴി റീ ബില്‍ഡ് കേരളയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പ്രാവര്‍ത്തിക്കമാക്കാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. എറൈസ് -സ്വയംതൊഴില്‍ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹേം.

കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അതത് മേഖലകളില്‍ സംരംഭങ്ങള്‍ രൂപീകരിച്ച് വരുമാനം നേടാന്‍ ഏറ്റവും സഹായകരമാകുന്ന തരത്തിലാണ് എറൈസ് തൊഴില്‍ പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. അവരവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പരിശീലനം നേടാനും സ്വയംതൊഴില്‍ ചെയ്യാനുമുള്ള മികച്ച അവസരമാണ് കുടുംബശ്രീ ഇപ്പോള്‍ നല്‍കുന്നത്. സ്വയംതൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്ത് തൊഴിലും വരുമാനവും നേടുന്നതിലൂടെ ഇത്രയും ആളുകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗവും സാമ്പത്തികാഭിവൃദ്ധിയും നേടാനാകുമെന്നും അതിനാല്‍ പ്രളയാനന്തര പുനരധിവാസത്തില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ നേടുന്ന വരുമാനം കുടുംബങ്ങളിലും അതുവഴി സമൂഹത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക വളര്‍ച്ച ജീവിത നിലവാരവുമായി ബന്ധപ്പെട്ട വളര്‍ച്ചയാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതോടെ തൊഴില്‍ മേഖലയിലെ അന്തസും ഉയരും.  ഇതിന് തൊഴിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. പ്രളയാനന്തരമുള്ള കേരളത്തിന്‍റെ പുന:സൃഷ്ടിക്കു വേണ്ടി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട അമ്പതിനായിരം പേര്‍ക്ക് മികച്ച തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി വരുമാനമാര്‍ഗം ലഭ്യമാക്കുന്നതു വഴി കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ്-തൊഴില്‍ പരിശീലന പരിപാടിക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വയോജന പരിചരണ മേഖലയില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ഹര്‍ഷം-ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി രൂപകല്‍പന ചെയ്ത വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ പ്രതിമാസം ശരാശരി ഇരുപതിനായിരം രൂപയെങ്കിലും വരുമാനം നേടാന്‍ കഴിയുന്ന രീതിയില്‍ സംരംഭകര്‍ മാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. അത് കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനും വികസനത്തിനുമായി ഉപകരിക്കും. കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നമ്മള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. കാര്‍പെന്‍ററി, ഇലക്ട്രിക്കല്‍, പ്ലബിംഗ്, ജെറിയാട്രിക് കെയര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നല്ല തൊഴില്‍ വൈദഗ്ധ്യമുള്ള ആളുകളുടെ അഭാവമുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള പ്രായോഗിക പരിശീലനം നേടുന്നവര്‍ക്ക് സംസ്ഥാനത്ത് മാത്രമല്ല വിദേശത്തും മാന്യമായ രീതിയില്‍ വരുമാനം ലഭിക്കുന്ന തൊഴില്‍ നേടാന്‍ കഴിയും. ഒരു പ്രത്യേക തൊഴില്‍മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ ജോലികളില്‍ തൊഴില്‍ നൈപുണ്യവും ആധുനിക സാങ്കേതിക വൈദഗ്ധ്യമുള്ളവരുമാകാനാണ് ശ്രമിക്കേണ്ടത്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനവും ലാഭവും

അതോടൊപ്പം തൊഴിലില്‍ വളര്‍ച്ച നേടാനും ഓരോ കുടുംബശ്രീ വനിതകള്‍ക്കും സാധിക്കണം.
എല്ലാവിധ റിപ്പയറിങ്ങ് ജോലികളും ഏറ്റവും വേഗത്തില്‍ ഒരു ടീമായി വന്ന് ചെയ്തു കൊടുക്കാനും അതിന് മിതമായ നിരക്കില്‍ കൂലി വാങ്ങാനും കുടുംബശ്രീ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കണം. എല്ലാകാലത്തും കുടുംബശ്രീ കുടുംബങ്ങളിലെ വിവിധ തലമുറകളില്‍പ്പെട്ടവര്‍ക്ക് മികച്ച തൊഴില്‍ പരിശീലനം നല്‍കി അവര്‍ക്ക് മാന്യമായ ജീവിതമാര്‍ഗം ഒരുക്കിനല്‍കിയിട്ടുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയും അതിന്‍റെ ഭാഗമാണെന്നും ഇതുവഴി അമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ അറിവും ജീവനോപാധിയും നേടിക്കൊടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

റീബില്‍ഡ് കേരള എന്ന വെല്ലുവിളിയിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിട്ടാണ് കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയെ കാണുന്നതെന്ന് റീ ബില്‍ഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വി.വേണു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നാഗരിക ജീവിതത്തില്‍ പുതിയ സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെയാണ് ഇപ്പോള്‍ ആവശ്യം. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ തൊഴില്‍ നൈപുണ്യമുള്ള ആളുകളെ സൃഷ്ടിച്ച് മാന്യമായ വരുമാനം നേടിക്കൊടുക്കാന്‍ കഴിയുന്നതിലൂടെ കേരളത്തിന്‍റെ പുന:സൃഷ്ടിയുടെ പ്രധാന ദൗത്യം നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ വഴി മികച്ച സംരംഭകരായി മാറിയ ഇരുപത് വനിതകളെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസിനു നല്‍കി അദ്ദേഹം നിര്‍വഹിച്ചു.  
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, പരിശീലക ഏജന്‍സികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Content highlight
കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.