ലക്കി ബില്‍ സമ്മാന പദ്ധതി- പ്രതിദിന വിജയികള്‍ക്ക് കുടുംബശ്രീ ഗിഫ്റ്റുകൾ

Posted on Monday, September 19, 2022
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബില് സമ്മാന പദ്ധതിയിലെ പ്രതിദിന വിജയികള്ക്കുള്ള സമ്മാനങ്ങള് തയാറാക്കി നല്കി കുടുംബശ്രീയും. പ്രതിദിന വിജയികളാകുന്ന 50 പേരില് 25 പേര്ക്കുള്ള ഗിഫ്റ്റ് ഹാംപറാണ് കുടുംബശ്രീ നല്കന്നത്. കുടുംബശ്രീ സംരംഭകരുടെ 10 ഉത്പന്നങ്ങളാണ് ഒരു ഹാംപറിലുണ്ടാകുക.
 
കണ്ണൂര് ബ്രാൻഡ് , അട്ടപ്പാടിയിലെ ഹില് വാല്യു ബ്രാൻഡ് എന്നീ ബ്രാന്ഡ് ഉത്പന്നങ്ങള്ക്കൊപ്പം ഊര്ജ്ജശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റിന്റെയും കുളിർമ യൂണിറ്റിന്റെയും ഉത്പന്നങ്ങളാണ് കുടുംബശ്രീ നല്കുന്ന ഗിഫ്റ്റ് ഹാംപറിലുള്ളത്. ഉത്പന്നങ്ങള് പായ്ക്ക് ചെയ്ത് തയാറാക്കി, ജി.എസ്.ടി വകുപ്പ് നല്കുന്ന വിജയികളുടെ വിലാസത്തിലേക്ക് കുടുംബശ്രീ അയച്ചു നല്കുന്നു.
 
സേവനങ്ങള് സ്വീകരിക്കുമ്പോഴോ, സാധനങ്ങള് വാങ്ങുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ, റൂം വാടക നല്കുമ്പോഴോ തുടങ്ങിയ ഏതു സാഹചര്യത്തിലും ഉപദോക്താക്കള്ക്ക് ലഭിക്കുന്ന ബില്ലുകള് അപ് ലോഡ് ചെയ്ത് നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്ന പദ്ധതിയാണ് ലക്കി ബില് പദ്ധതി. ലക്കി ബില് മൊബൈല് ആപ്പ് മുഖേനയാണ് മത്സരത്തില് പങ്കെടുക്കാനാവുക.
 
മത്സര രീതിയും സമ്മാനങ്ങളും
⏺️ ഒരു ബില് അപ്‌ലോഡ് ചെയ്താല് അത് അന്നേ ദിവസത്തെ പ്രതിദിന നറുക്കെടുപ്പിലും (25 പേര്ക്ക് കുടുംബശ്രീയും 25 പേര്ക്ക് വനശ്രീയും നല്കുന്ന ആയിരം രൂപ മൂല്യമുള്ള സമ്മാനം) കൂടാതെ, പ്രതിവാരം (കെ.ടി.ഡി.സി ഹോട്ടലുകളില് 3 പകല് /2 രാത്രി സകുടുംബ താമസ സൗകര്യം), പ്രതിമാസം (ഒന്നാം സമ്മാനം - 10 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 പേര്ക്ക് രണ്ട് ലക്ഷം വീതം, മൂന്നാം സമ്മാനം 5 പേര്ക്ക് ഒരു ലക്ഷം വീതം), ബംബര് (25 ലക്ഷം) എന്നീ നറുക്കെടുപ്പുകളിലും പരിഗണിക്കും.
⏺️ ബില് അപ്‌ലോഡ് ചെയ്യുന്നതിന് ജി.എസ്.ടി ലക്കി ബില് ആപ്പ് ഇന്സ്റ്റാള് ചെയ്യുക. ഇന്സ്റ്റാള് ചെയ്യുമ്പോള് ഒ.ടി.പി ലഭിക്കുകയും തുടര്ന്ന് പേര്, വിലാസം, ഇ-മെയില്, മൊബൈല് നമ്പര് എന്നിവ നല്കി പിന് സെറ്റ് ചെയ്യുകയും വേണം. സമ്മാനം നേടുമ്പോള് ഈ വിലാസത്തിലാണ് അയച്ചു നല്കുന്നത്.
⏺️ബില് അപ്‌ലോഡ് ചെയ്യുന്നതിനായി നാം സെറ്റ് ചെയ്ത PIN ഉപയോഗിച്ച് ഈ App ഓപ്പണ് ചെയ്ത് ബില്ലിന്റെ ഫോട്ടോ എടുക്കുക. ഈ സമയം ജി.എസ്.ടി നമ്പര്, ബില് നമ്പര്, തീയതി, തുക തുടങ്ങിയവ ഓട്ടോമാറ്റിക് ആയി കാണിക്കും. ഏതെങ്കിലും വിവരങ്ങള് അപ്രകാരം വന്നില്ലെങ്കിലോ, തെറ്റായി കാണിച്ചാലോ അത് ടൈപ്പ് ചെയ്ത് / തിരുത്തി നല്കുക.
⏺️ഏതു തരം ബില്ലുകളും അപ് ലോഡ് ചെയ്യാമെങ്കിലും GST രജിസ്‌ട്രേഷന് ഉള്ള ബില്ലുകള് മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും വാങ്ങുന്ന ബില്ലുകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. എന്നാല് അത് നറുക്കെടുപ്പിന് പരിഗണിക്കില്ല. കച്ചവടക്കാര് തമ്മിലുള്ള ബില്ലുകളും പരിഗണിക്കില്ല.)
⏺️ സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയ്ക്ക് ബില്ലുകളുടെ തുകയ്ക്ക് പ്രധാന്യമുണ്ട് എന്നതാണ്. അതായത്, ബില്ലിലെ ഓരോ ആയിരം രൂപാ മൂല്യത്തിനും ഒരു സമ്മാനക്കൂപ്പണ് എന്ന നിലയില് ഒരു ബില്ലിന് പരമാവധി 20 കൂപ്പണ് വരെ കണക്കാക്കിയാണ് ആ ഒരു ബില്ലിനെ നറുക്കെടുപ്പില് ഉള്പ്പെടുത്തുന്നത്. അതിനാല് ബില്ലിലെ മൂല്യത്തിനനുസരിച്ച് നറുക്കെടുപ്പില് വിജയിയാകാനുള്ള സാധ്യതയും കൂടുതലാണ്. (ഒരു ബില്ല് ഒരു തവണ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ. ബില്ലിലെ ഏറ്റവും കുറഞ്ഞ തുക 200 രൂപ എങ്കിലും വേണം. പരമാവധി തുകയ്ക്ക് പരിധിയില്ല. ഓരോ നറുക്കെടുപ്പിനും ബന്ധപ്പെട്ട കാലയളവില് അപ്ലോഡ് ചെയ്ത ബില്ലുകളാണ് പരിഗണിക്കുന്നത്.)
⏺️ ലക്കി ബില് ആപ്പ് Play Store ല് നിന്നും ഡൗണ്ലോഡ് ചെയ്യാന് -
 
lucky

 

Content highlight
Lucky Bill Contest- Kudumbashree is providing gift hampers for daily winners

'സുദൃഢം-2022': സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശന ക്യാമ്പെയ്‌നുമായി കുടുംബശ്രീ

Posted on Sunday, September 18, 2022

കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സുദൃഢം-2022' സംസ്ഥാനതല ക്യാമ്പെയ്‌ന് തുടക്കമായി. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വിട്ടു പോയവരേയും കണ്ടെത്തി ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം. 1071 സി.ഡി.എസ്, 19,438 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 3,06,551 അയല്‍ക്കൂട്ടങ്ങളും ഇതില്‍ പങ്കാളികളാകും. ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ പങ്കെടുത്ത യോഗത്തില്‍  എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ പദ്ധതി വിശദീകരണം നടത്തി.  

  പുതിയ അയല്‍ക്കൂട്ട രൂപീകരണം, പുതുതായി കടന്നു വരുന്നവും വിട്ടുപോയവരുമായ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കല്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കല്‍ എന്നിവയാണ് രണ്ടാഴ്ച നീളുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ. കൂടാതെ തീരദേശ, ന്യൂനപക്ഷ, പട്ടികവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടെ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പു വരുത്തും. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കായി പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കും.

  കുടുംബശ്രീ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് രണ്ടാഴ്ച നീളുന്ന സുദൃഢം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ജില്ലാമിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസുകള്‍ക്കുള്ള പരിശീലനം ഈ മാസം 19ന്  സംഘടിപ്പിക്കും. ഇതിനു ശേഷം സി.ഡി.എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എ.ഡി.എസുകള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന, ജില്ലാ മിഷനുകള്‍ സംയുക്തമായി നിര്‍വഹിക്കും.

 

postr

 

Content highlight
Kudumbashree launches sudrudam campaign

കുടുംബശ്രീയെ പഠിച്ചറിഞ്ഞ് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

Posted on Saturday, September 17, 2022

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യം വിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബശ്രീയെ അടുത്തറിയാന്‍ പഠന സന്ദര്‍ശനം നടത്തി. പ്രദാന്‍ എന്ന എന്‍.ജി.ഒയുടെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടായിരുന്നു.


 എറണാകുളം ജില്ലയില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, ന്യൂട്രിമിക്സ് യൂണിറ്റ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, അയല്‍ക്കൂട്ടം,  എ.ഡി.എസ് യോഗം, കാസ് ഓഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം കണ്ടറിഞ്ഞു.


  സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായ സെപ്റ്റംബര്‍ 16ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ സംഘം വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

sq
 
 
Content highlight
NRLM officials from Chhattisgarh, Jharkhand and Bihar makes study visit to get to know Kudumbashree

25 കുടുംബങ്ങള്‍ക്ക് വരുമാനമേകി കണ്ണൂരിൻറെ കോഫി കിയോസ്‌കുകള്‍

Posted on Thursday, September 15, 2022

ജില്ലാ പഞ്ചായത്തുമായി കൈകോര്‍ത്ത് കോഫി കിയോസ്‌കുകളിലൂടെ 25 കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗം തുറന്നേകിയിരിക്കുകയാണ് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍. ഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കാനുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടാണ് കുടുംബശ്രീ കോഫി കിയോസ്‌കുകള്‍.
  ജില്ലയില്‍ അഞ്ച് കോഫി കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഓരോ യൂണിറ്റിലും അഞ്ച് കുടുംബശ്രീ വനിതകള്‍ക്കാണ് തൊഴിലവസരം ലഭിക്കുന്നത്. കിയോസ്‌ക് ഒന്നിന് 2.8 ലക്ഷം രൂപയാണ് (ആകെ 14 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തിയത്. അധിക തുക കുടുംബശ്രീ വഴിയും ലഭ്യമാക്കുന്നു.

  ജില്ലയിലെ ആദ്യ കോഫി കിയോസ്‌ക് ചെറുപുഴയിലെ പാടിയോട്ട് ചാലിലാണ് ആരംഭിച്ചത്. റാണി റെജി, ഗൗരി കെ.വി, രമ്യ കെ.വ, ബിന്ദു ചെറിയാന്‍, കാര്‍ത്ത്യായനി.കെ എന്നീ കുടുംബശ്രീ വനിതകള്‍ക്ക് ഇവിടെ കിയോസ്‌ക് നടത്താനുള്ള അവസരവും ലഭിച്ചു.

 ഓഗസ്റ്റ് 31ന് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ കിയോസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത കുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെറുപുഴ കൂടാതെ കണിച്ചാര്‍, പായം, കൊട്ടിയൂര്‍, പടിയൂര്‍ എന്നിവിടങ്ങളിലും കോഫി കിയോസ്‌കുകള്‍ ഉടന്‍ തന്നെ ആരംഭിക്കും.

 

kio

 

Content highlight
Kannur's coffee kiosks to provide livelihood opportunities for 25 families

കുടുംബശ്രീ ഓണച്ചന്തകളിലൂടെ 18.94 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 14, 2022

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച 1102 സി.ഡി.എസ്തല ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 14.13 കോടിയും കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 4.81 കോടി രൂപയും ലഭിച്ചു. കുടുംബശ്രീ സംരംഭകര്‍ക്കാണ് ഇതിന്‍റെ നേട്ടം.


പ്രളയത്തിനും കോവിഡ് ദുരിതകാലത്തിനും ശേഷം ഇതാദ്യമാണ് ഓണ വിപണിയില്‍ നിന്നും കുടുംബശ്രീ  ഇത്ര വലിയ വിറ്റുവരവ്  നേടുന്നത്. കഴിഞ്ഞ വര്‍ഷം നേടിയ 9.67 കോടി രൂപയുടെ ഇരട്ടിയോളമാണിത്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 2.90 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 2.62 കോടി രൂപയുടെ വിറ്റുവരവ് നേടി കോഴിക്കോട് ജില്ല രണ്ടാമതെത്തി. 2.52 രൂപയുടെ വിറ്റുവരവ് നേടി ആലപ്പുഴ ജില്ലയാണ് മുന്നാമത്.

സംരംഭകരുടെ മികച്ച പങ്കാളിത്തം കൊണ്ടും ഇപ്രാവശ്യം ഓണച്ചന്തകള്‍ ശ്രദ്ധേയമായി. ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച സി.ഡി.എസ്തല  ഓണച്ചന്തകളില്‍ 35383 സൂക്ഷ്മസംരംഭ യൂണിറ്റുകളും 17475 കുടുംബശ്രീ കര്‍ഷക സംഘങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളെത്തിച്ചു. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കൃഷി, സപ്ളൈക്കോ വകുപ്പുകളുമായി സഹകരിച്ചു സംഘടിപ്പിച്ച വിപണനമളകളിലും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ  ഏകോപനവും ഓണച്ചന്തകളുടെ വിജയത്തിനു വഴിയൊരുക്കി.

കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാകുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഓണം വിപണി. കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ് മാന്ദ്യത്തില്‍ നിറം മങ്ങിയെങ്കിലും ഇത്തവണ ഗ്രാമ നഗര സി.ഡി.എസുകളില്‍ ഓണച്ചന്തകളുടെ സംഘാടനം ഒരു പോലെ സജീവമാക്കുന്നതില്‍ കുടുംബശ്രീ വിജയിച്ചു. കോവിഡ് ഭീഷണിയകന്ന് പൊതുവിപണി ഉഷാറായതും സഹായകമായി.
 
onam

 

 
Content highlight
sales of 18.94 crores through Kudumbashree Onam market

സിയറ്റിനെ കുട ചൂടിച്ച് കുടുംബശ്രീ

Posted on Tuesday, September 13, 2022

തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ഫ്രണ്ട്സ്, വേളുക്കര പഞ്ചായത്തിലെ നൈസ് എന്നീ കുട നിര്‍മ്മാണ യൂണിറ്റ് അംഗങ്ങള്‍ക്ക് ഈ ഓണക്കാലം അവിസ്മരണീയമായിരുന്നു. ടയര്‍ നിര്‍മ്മാണ കമ്പനിയായ സിയറ്റില്‍ നിന്ന് 1000 വുഡണ്‍ കുടകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയുടെ ഓര്‍ഡറാണ് ഇരു യൂണിറ്റുകള്‍ക്കുമായി ലഭിച്ചത്.

  നിശ്ചിത മാതൃകയില്‍ ലോഗോ പ്രിന്റ് ചെയ്ത കുടകള്‍ തയാറാക്കി നല്‍കാനാകുമോയെന്ന് തൃശ്ശൂര്‍ ജില്ലാ മിഷനോട് കമ്പനി അധികൃതര്‍ അന്വേഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ രണ്ട് യൂണിറ്റുകള്‍ക്കുമായി കുടയുടെ ഓര്‍ഡര്‍ വീതിച്ച് നല്‍കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചത്.

  കുടനിര്‍മ്മാണം തകൃതിയായി നടത്തിയ രണ്ട് യൂണിറ്റുകളും നിശ്ചിത സമയത്ത് ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുകയും എറണാകുളത്ത് തൃപ്പൂണിത്തുറയിലുള്ള കേന്ദ്രത്തിലേക്ക് കുടകള്‍ നല്‍കുകയും ചെയ്തു.

ceat

 

Content highlight
Kudumbashree micro enterprise units from Thrissur receives order for umbrellas worth Rs 3 Lakhs

നെഹ്‌റു ട്രോഫി വള്ളംകളി- ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ

Posted on Tuesday, September 13, 2022

ആലപ്പുഴയില്‍ സെപ്റ്റംബര്‍ നാലിന് നടന്ന അറുപത്തിയെട്ടാം നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവര്‍ക്ക് രുചിയൂറും ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ. രണ്ട് സംരംഭ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കിയ ഭക്ഷ്യമേളയില്‍ കപ്പ, മീന്‍ കറി, കക്കായിറച്ചി, ബിരിയാണി, ചായ, കാപ്പി, ഇലയട, സമോസ തുടങ്ങിയ നിരവധി വിഭവങ്ങളാണ് ഒരുക്കിയത്.

 ഫിനിഷിങ് പോയിന്റ് പ്രവേശന കവാടത്തിലും നെഹ്റു പവലിയന്‍ തുരുത്തിലുമാണ് ഭക്ഷണ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്. സുഭിക്ഷ (ആലപ്പുഴ നഗരസഭാ സി.ഡി.എസ്), അനുഗ്രഹ (മുഹമ്മ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്) എന്നീ യൂണിറ്റുകള്‍ കൂപ്പണ്‍ ഉള്‍പ്പെടെ 1,42,650 രൂപയുടെ വിറ്റുവരവും ഭക്ഷ്യ മേളയിലൂടെ നേടി.

nehru

 

Content highlight
Kudumbashree serves delicious food to the viewers who came to watch Nehru Trophy Boat Race

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണം: മന്ത്രി അഡ്വ. ആന്‍റണി രാജു

Posted on Tuesday, September 6, 2022

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്‍റണി രാജു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭാംഗങ്ങള്‍ക്കായി പഴയ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റ് സംസ്ഥാനതല  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമെന്നത് വിവിധ മേഖലകളില്‍ നേടുന്ന അറിവിനൊപ്പം സാമൂഹ്യപ്രതിജ്ഞാബദ്ധതയും ഉത്തരവാദിത്വ ബോധവും പുലര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വ്യക്തിയുടെ സമഗ്ര വികാസമാണ്. എല്ലാ മേഖലയിലും അറിവ് നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ ബാലപാര്‍ലമെന്‍റ്. നിയമസഭയും പാര്‍ലമെന്‍റും ഉള്‍പ്പെടെയുള്ള ജനാധിപത്യസംവിധാനവുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന ബാലപാര്‍ലമെന്‍റ് പരിശീലനങ്ങള്‍ കുട്ടികളില്‍ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളര്‍ത്താന്‍ സഹായകമാകും. പരാജയങ്ങളെ നേരിടാനും അതിജീവിക്കാനുമുളള കരുത്ത് ചെറുപ്രായത്തില്‍ തന്നെ നേടണമെന്നു പറഞ്ഞ മന്ത്രി  ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവിയില്‍ നിയമസഭയിലേക്ക് കടന്നു വരാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടന്ന ബാലപാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കല്‍, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി.

രാഷ്ട്രപതിയായി ജെസി അലോഷ്യസ്(ആലപ്പുഴ), പ്രധാനമന്ത്രിയായി നന്ദന വി(എറണാകുളം), സ്പീക്കറായി കാദംബരി വിനോദ് (കോഴിക്കോട്), ഡെപ്യൂട്ടി സ്പീക്കറായി ആരോമല്‍ ജയകുമാര്‍(ആലപ്പുഴ), പ്രതിപക്ഷ നേതാവായി സയന്‍ സജി(മലപ്പുറം)എന്നിവര്‍ ബാലപാര്‍ലമെന്‍റില്‍ പങ്കെടുത്തു. അഭിജിത് വി.എസ്, കൃഷ്ണേന്ദു സി.പി എന്നിവര്‍ യഥാക്രമം ധനകാര്യമന്ത്രിയും പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായി. അഭിനന്ദ് കെ(എറണാകുളം), ആദില്‍ എ(ആലപ്പുഴ), ഫാത്തിമ ദുഫൈമ(കണ്ണൂര്‍), ശിവാനി സന്തോഷ് (ആലപ്പുഴ),ദിയ ജോസഫ് (എറണാകുളം) ഷബാന ഷൗക്കത്ത്(തിരുവനന്തപുരം), എബ്രോണ്‍ സജി(എറണാകുളം), പവിത്ര കെ.ടി (എറണാകുളം), സ്നേഹ കെ.എസ്(കണ്ണൂര്‍), ഐശ്വര്യ പ്രജിത്(ആലപ്പുഴ) എന്നിവര്‍ മറ്റു മന്ത്രിമാരായി. സനുഷ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍.ആര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാലസഭാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ് പബ്ളിക് റിലേഷന്‍സ്  ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.നജീബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ കൃതജ്ഞത അറിയിച്ചു. സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

minister antony

 

Content highlight
kudumbashree organized state bala parliament

ചുവട്-2022: കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സമാപിച്ചു

Posted on Monday, September 5, 2022

പ്രാദേശിക സാമ്പത്തിക വികസനത്തിന് പുതിയ വേഗവും ഊര്‍ജവും നല്‍കുക എന്ന ലക്ഷ്യത്തോടെ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' പൂര്‍ത്തിയായി. ഏഴാമത് ബാച്ചിന്‍റെ പരിശീലനമാണ് 2-9-2022 ന്‌
അവസാനിച്ചത്.  ഇതോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി കഴിഞ്ഞ ഒന്നര മാസമായി നടത്തി വന്ന എല്ലാ പരിശീലനവും പൂര്‍ത്തീകരിച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എല്ലാ ബാച്ചിലും പങ്കെടുത്തു സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന  ചെയ്ത് സംസാരിച്ചു.

തിരുവനന്തപുരം മണ്‍വിള അഗ്രകള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സി.ഡി.എസ് അധ്യക്ഷമാര്‍ക്കും പരിശീലക ടീമുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹേമലത സി.കെ അധ്യക്ഷത വഹിച്ചു.
     
സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഭരണനിര്‍വഹണശേഷിക്കൊപ്പം അക്കാദമിക് മികവും പ്രഫഷണലിസവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ഇത്തവണ ലക്ഷ്യമിട്ടത്. ഇതിന്‍റെ ഭാഗമായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും മുന്‍ പ്രോഗ്രാം ഓഫീസറുമായ എം.രാമനുണ്ണി എന്നിവരുമായി സംവദിക്കാനുള്ള അവസരവും സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ലഭ്യമാക്കിയത് ഏറെ ഫലപ്രദമായി. കൂടാതെ കിലയുടെ നേതൃത്വത്തില്‍ മൂന്നു ബാച്ചുകളുടെ പരിശീലനവും സംഘടിപ്പിച്ചു.

ഫലപ്രദമായ ആസൂത്രണവും സംഘാടനമികവും ഒരുമിച്ച 'ചുവട് 2022' കുടുംബശ്രീയുടെ നേതൃത്വത്തില്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഇതുവരെ  നല്‍കിയിട്ടുള്ളതില്‍ ഏറ്റവും  വിപുലമായ പരിശീലന പരിപാടിയായി മാറി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ  എന്നിവര്‍ പരിശീലന വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും രൂപവല്‍ക്കരണത്തിലും നേതൃത്വം നല്‍കിയത് പരിപാടിക്ക് കൂടുതല്‍ പ്രഫഷണല്‍ സമീപനം കൈവരിക്കാന്‍ സഹായകമായി. കൂടാതെ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥരും പരിശീലന ഗ്രൂപ്പ് അംഗങ്ങളും ഇതില്‍ പങ്കാളികളായി.  
 
ഒന്നര മാസം നീണ്ടു നിന്ന പരിശിലന പരിപാടിയുടെ വിജയത്തിനു പിന്നില്‍ കുടുംബശ്രീയുടെ ദൃഢനിശ്ചയത്തിനൊപ്പം പരിശീലക ഗ്രൂപ്പുകളില്‍ നിന്നുള്ള അറുപതോളം അംഗങ്ങളുടെ നിരന്തര അധ്വാനവുമുണ്ട്.  ദൂരെയുള്ള ജില്ലകളില്‍ നിന്നും കൈക്കുഞ്ഞുങ്ങളുമായി പരിശീലനത്തിനെത്തിയവര്‍ക്കും തുണയായത് ഇവരുടെ സ്നേഹവും കരതലുമാണ്. കുഞ്ഞുങ്ങളുടെ പകല്‍പരിപാലനം ഏറ്റെടുത്തതു മുതല്‍ ക്യാമ്പിലെത്തുന്നവരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിച്ചതും ഇവരുടെ നേതൃത്വത്തിലാണ്.  കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി നന്ദിയും പറഞ്ഞു.

 

ed

 

Content highlight
'Chuvad 22': State Level Training Programme for Kudumbashree CDS Chairpersons concludeden