മുസോറിയില്‍ താരമായി കുടുംബശ്രീ

Posted on Saturday, July 2, 2022

മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉത്പന്നങ്ങളാണ് ജൂണ്‍ 26, 27 തീയതികളിലായി ഐ.എ.എസ് അക്കാഡമിയില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി, തൃശ്ശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്കില്‍ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് മേളയിലെ കുടുംബശ്രീ സ്റ്റാള്‍ നടത്തിയത്. രണ്ട് ദിനങ്ങളായി നടന്നമേളയില്‍ 48,070 രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞു.

വിപണനമേളയിലെ പങ്കാളിത്തത്തിനുപരിയായി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് ട്രെയിനികളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയില്‍ ലഭ്യമാക്കിയത്.

 

 

Content highlight
Kudumbashree excels at Mussoorie

നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് - കുടുംബശ്രീ ക്യാമ്പെയ്‌ന് തുടക്കം

Posted on Monday, June 27, 2022

പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു പുസ്തകം സംഭാവനയായി നല്‍കി വരുംതലമുറയ്ക്ക് വായിച്ചുവളരാന്‍ അവസരമൊരുക്കുന്ന കുടുംബശ്രീയുടെ 'നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്' ക്യാമ്പെയ്‌ന് തുടക്കം.

  ജൂണ്‍ 19ന് ആരംഭിച്ച വായനാപക്ഷാചരണത്തോട് അനുബന്ധിച്ചാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അയല്‍ക്കൂട്ടാംഗങ്ങള്‍ ഏവരും ചേര്‍ന്ന് ഒരു പുസ്തകം വാങ്ങിയോ ശേഖരിച്ചോ അടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് നല്‍കുന്നു. ഒന്നില്‍ക്കൂടുതല്‍ പുസ്തകങ്ങളും ഇത്തരത്തില്‍ നല്‍കാനാകും. കുടംബശ്രീയുടെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

postr

 

 

Content highlight
nalkam oru pusthakam pallikkoodathilekku campaign

അട്ടപ്പാടിയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Friday, June 24, 2022

2022 അധ്യയന വര്‍ഷത്തില്‍ വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള ചിറ്റൂര്‍ കരിയര്‍ ഡെവലപ്പെമെന്റ് സെന്ററുമായി ചേര്‍ന്ന് അഗളി കിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 22നായിരുന്നു ശില്‍പ്പശാല.

  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 560 പേര്‍ പങ്കെടുത്തു. ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ എംപ്ലോയ്‌മെന്റ് ഓഫീസറും സെന്റര്‍ മാനേജരുമായ ഹേമ നേതൃത്വം നല്‍കിയ ടീം ക്ലാസ്സുകള്‍ നയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം ഉന്നതപഠന സാധ്യതകളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.

  പത്താം ക്ലാസ്സിനും പ്ലസ് ടു വിനും ശേഷം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിവിധങ്ങളായ കോഴ്‌സുകളെ കുറിച്ചും ഈ കോഴ്‌സുകളുടെ ജോലി സാധ്യതകളെക്കുറിച്ചും ശില്‍പ്പശാലയിലൂടെ വിശദമാക്കി. അട്ടപ്പാടിയിലെ കുടുംബശ്രീ പഞ്ചായത്ത് സമിതികള്‍ വഴി ആനിമേറ്റര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി. കുടുംബശ്രീ അസ്സിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ്. മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

atpdy cr

 

atpdy crr

 

Content highlight
career guidance workshop at attappady

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ റെയില്‍വേ സ്‌റ്റേഷനുകളിലും

Posted on Friday, June 24, 2022

കാസര്‍ഗോഡുള്ള കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളില്‍ മുന്‍നിരയിലുള്ള 'സഫലം' കശുവണ്ടിയും 'ജീവ' തേനും ഇനി മുതല്‍ ട്രെയിന്‍ യാത്രക്കിടെ സ്വന്തമാക്കാം. 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി  ദക്ഷിണ റെയില്‍വേയുമായി സംയോജിച്ച് കാസര്‍ഗോഡ്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കുന്ന വിപണന സ്റ്റാളുകള്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുകയാണ്.

  ജൂണ്‍ 23ന് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്‌റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും നിര്‍വഹിച്ചു.  

 ചെമ്മനാടുള്ള സഫലം കശുവണ്ടി യൂണിറ്റിലെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ജീവ ഹണി യൂണിറ്റിലെയും വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന സ്റ്റാളുകളില്‍ ഒരു സെയില്‍സ് പേഴ്സണെ വീതവും നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള സ്റ്റാളുകള്‍ ആരംഭിക്കാന്‍ ജില്ലാ മിഷന്‍ ലക്ഷ്യമിട്ടുണ്ട്.

  കാഞ്ഞങ്ങാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിദാസ്, പ്രകാശന്‍ പാലായി, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സുജിനി, സൂര്യ ജാനകി, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ആയിഷ, റെയില്‍വേ അധികൃതര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ കാസര്‍ഗോഡ് നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.

 

railway ksgd

 

Content highlight
kudumbashree stalls opened at railway stations in Kasargod district

വായനാ പക്ഷാചരണം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ലേഖന മത്സരം

Posted on Tuesday, June 21, 2022

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 'സാമൂഹ്യ-സാമ്പത്തിക- സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

  ലേഖനത്തിന് പരമാവധി രണ്ടായിരം വാക്ക് മാത്രമേ ഉപയോഗിക്കാവൂ. ലേഖനങ്ങള്‍, വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ജൂലൈ രണ്ടിന് മുമ്പായി തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്. വാട്‌സാപ്പ് വഴി അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.


കുടുംബശ്രീ വായന പക്ഷാചരണം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ഉപന്യാസ മത്സരം-നിബന്ധനകള്‍

1. ലേഖനം പരമാവധി രണ്ടായിരം വാക്കുകളില്‍ കവിയാന്‍ പാടില്ല
2. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര്, പഠിക്കുന്ന കോളേജ്, വിഷയം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് ലേഖനങ്ങള്‍ അയക്കേണ്ടത്.  
3. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
4. മത്സരം സംബന്ധിച്ച് വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
5. ലേഖനം എഴുതിയ കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ എഴുതാന്‍ പാടില്ല
6. ലേഖനങ്ങള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്
7. വാട്‌സാപ്പ് വഴി അയക്കുന്ന ലേഖനങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല
8. ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ രണ്ട്

ലേഖനങ്ങള്‍ അയക്കേണ്ട വിലാസം
 പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
 കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍   
 ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില
 മെഡിക്കല്‍ കോളേജ്.പി.ഒ
 തിരുവനന്തപുരം-695 011

 

 

 

Content highlight
reading week competition

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്സ്, അഭിമാനാര്‍ഹമായ നേട്ടവുമായി കുടുംബശ്രീയും

Posted on Tuesday, June 21, 2022

കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു. ഒരു അത്യപൂര്‍വ്വ നേട്ടവും കൂടി കൈവരിച്ചാണ് 2017 ജൂണ്‍ 17ന് കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തത്തോടെ നടത്തുന്ന മെട്രോയെന്നതായിരുന്നു ആ ഖ്യാതി. ആ നേട്ടത്തിന് ഹേതുവായത് കുടുംബശ്രീയും.

  ജൂണ്‍ 17ന് മെട്രോയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍, കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായുള്ള (കെ.എം.ആര്‍.എല്‍) വിജയകരമായ സംയോജനത്തില്‍ ഏറെ അഭിമാനിക്കുകയാണ് കുടുംബശ്രീ. ടിക്കറ്റ് നല്‍കല്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഹൗസ് കീപ്പിങ്, ഗാര്‍ഡനിങ് എന്നിങ്ങനെയുള്ള ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ നിര്‍വഹിച്ചു വരികയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ വിവിധ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.

 കൊച്ചി മെട്രോയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ്. നിലവില്‍ 613 പേരാണ് എഫ്.എം.സി മുഖേന കൊച്ചി മെട്രോയില്‍ വിവിധ ജോലികള്‍ ചെയ്യുന്നത്. ഇതില്‍ 9 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സാണ്. മള്‍ട്ടി ടാസ്‌ക് സര്‍വീസസ് മേഖലയില്‍ ജോലി ചെയ്യുന്നത് കുടുംബശ്രീ കുടുംബാംഗങ്ങളായ 14 പുരുഷന്മാരും.

 

Content highlight
Kochi Metro turns 'Five'; Proud Achievement for Kudumbashreeml

കുടുംബശ്രീയില്‍ പഠനസന്ദര്‍ശനം നടത്തി മേഘാലയ സംഘം

Posted on Saturday, June 18, 2022

കേരളത്തിലെ ആരോഗ്യ മേഖലയില്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പഠിക്കാന്‍ മേഘാലയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സന്ദര്‍ശിച്ചു. മിഷന്‍ ഡയറക്ടര്‍ എസ്. രാം കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10നാണ് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ സംഘം എത്തിയത്. മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് സൊസൈറ്റി (എം.എസ്.ആര്‍.എല്‍.എസ്) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

  പി.ആര്‍.ഐ- സി.ബി.ഒ സംയോജന പദ്ധതി നടപ്പിലാക്കുന്നതിന് കുടുംബശ്രീ എന്‍.ആര്‍.ഒയും മേഘാലയയുമായി നേരത്തേ കരാറിലെത്തിയിരുന്നു. കുടുംബശ്രീയുടെ ആരോഗ്യ മേഖലയിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള അവതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നടത്തി.  

  അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ആരോഗ്യ മേഖലയയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പഞ്ചായത്തുകളിലുള്ള വാര്‍ഡ് തല ആരോഗ്യ-ശുചിത്വ കമ്മിറ്റികളെക്കുറിച്ചുമെല്ലാം വിശദമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങള്‍ മുഖേന ആരോഗ്യ, പോഷണ മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മേഘാലയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാഗ്ദ്വാനം ചെയ്തു.

  മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ എന്‍.ആര്‍.ഒ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രെസന്റേഷനില്‍ വിശദമാക്കി. ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും അംഗന്‍വാടി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും പിന്തുണാ സമിതിയും സജീവമാക്കുന്നതിനും ന്യൂട്രിഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമാക്കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി.

Content highlight
Meghalaya Delegation visits Kudumbashree National Resource Organisation

എന്‍ ഊരില്‍ ശ്രദ്ധേയമായി ഗോത്രശ്രീ

Posted on Saturday, June 18, 2022

ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ പൂക്കോട് ഒരുക്കിയ ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ഗോത്രശ്രീ’ ട്രൈബല്‍ കഫറ്റീരിയ.

ജില്ലയിലെ ഗോത്രജനതയുടെ തനത് പാരമ്പര്യം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം ഒരുക്കി നല്‍കാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ പൈതൃക ഗ്രാമം. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ 25 ഏക്കര്‍ സ്ഥലത്താണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ സംഘമാണ് കുടുംബശ്രീയുടെ ഗോത്രശ്രീ കഫറ്റീരിയ നടത്തുന്നത്. ഒരു യുവതി ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുള്ളത്. തനത് വയനാടന്‍ വിഭവങ്ങള്‍ക്കൊപ്പം, ഊണ്, വനസുന്ദരി സ്‌പെഷ്യല്‍ ചിക്കന്‍, വിവിധ ഇലക്കറികള്‍, പുഴുക്ക്, കുമ്പിളപ്പം എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പത്ത് ദിവസം കൊണ്ട് ഗോത്രശ്രീ സംരംഭകര്‍ നേടിയത് രണ്ടരലക്ഷം രൂപയുടെ വരുമാനമാണ്!

‘ഗോത്രശ്രീ’ കഫറ്റീരിയ കൂടാതെ ഗോത്രശ്രീ കാര്‍ഷിക നേഴ്‌സറി, ഗോത്രശ്രീ ഔഷധ നേഴ്‌സറി, മസാലപ്പൊടികള്‍, അച്ചാറുകള്‍, കാപ്പിപ്പൊടി തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്ന ഗോത്രശ്രീ ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് കുടുംബശ്രീ സംരംഭങ്ങള്‍ കൂടി ഈ പൈതൃക ഗ്രാമത്തിലുണ്ട്.

 

gothrashree

 

Content highlight
Kudumbashree's 'Gothrashree' Tribal Cafeteria becomes the focal point of 'Ente Ooru' Tribal Heritage Village

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

Posted on Saturday, June 18, 2022

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് നൂറു കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്ലെറ്റുകൾ നടത്തുന്ന വനിതകളും ഉൽപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 79 ലക്ഷം കിലോ​ഗ്രാം ചിക്കൻ ഈ കാലയളവിൽ ഉത്പാദിപ്പിച്ച് ഔട്ട്ലെറ്റുകളിലൂടെ വിപണനം നടത്തി.

2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നുകൊണ്ട് കുടുംബശ്രീ മുഖേന ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻറെ അമ്പത് ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് ഉത്പാദനം, വിപണനം, വിതരണം എന്നിവയ്ക്ക് ഏകീകൃത പിന്തുണാ സംവിധാനമൊരുക്കുന്നതിൻറെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും കേരള ചിക്കൻ പദ്ധതിയുടെ കീഴിൽ രൂപീകരിച്ചു.

പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കൻറെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 കേരള ചിക്കൻ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നു.

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകൾക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നൽകുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഇവയെ ഔട്ട്ലെറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ ഓരോ സംരംഭകർക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നു. ഔട്ട്ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000/- രൂപ വീതവും ലഭിക്കുന്നു.

2017 നവംബറിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ സംരംഭകർക്ക് വളർത്തുകൂലി ഇനത്തിൽ 9.30 കോടി രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക് 11.05 കോടി രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം 50 സംരംഭകർക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്നും സബ്സിഡി ഇനത്തിൽ 24 ലക്ഷം രൂപയും ലഭ്യമായി. നാളിതുവരെ 42.68 ലക്ഷം കോഴിക്കുഞ്ഞുങ്ങളെയും കർഷകർക്ക് വിതരണം ചെയ്തു.

2019 ജൂൺ മുതൽ ഫാമുകളും ഔട്ട്ലെറ്റുകളും മുടക്കം കൂടാതെ പ്രവർത്തിച്ചുവരുന്നതിനാൽ കോവിഡ് കാലത്തും സംരംഭകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമാണ്. ഈ കാലയളവിൽ മാത്രം സംരംഭകർക്ക് ആറുകോടി രൂപ വരുമാനമായി ലഭിച്ചു. ബ്രോയിലർ ഫാമുകൾ നടത്തുന്ന കർഷകർക്ക് ആവശ്യമായ പിന്തുണകൾ ലഭ്യമാക്കുന്നതിനും ഉൽപാദന വിപണന മേഖലകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഇതിനായി ഫാമുകൾ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലും അഞ്ച് വീതം മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, ഫാം സൂപ്പർവൈസർമാർ, രണ്ടു വീതം ലിഫ്റ്റിങ്ങ് സൂപ്പർവൈസർമാർ എന്നിവർ ഉൾപ്പെട്ട ടീമും പ്രവർത്തിക്കുന്നു. കൂടാതെ കർഷകരുടെ സഹായത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

നിലവിൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് പൗൾട്രി പ്രോസസിംഗ് പ്ലാൻറിൻറെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം പ്രതിവർഷം 1000 ബ്രോയിലർ ഫാമുകളും 500 ഔട്ട്ലെറ്റുകളും ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കേരള ചിക്കൻ ബ്രോയിലർ ഫാമുകളും ഔട്ട്ലെറ്റുകളും പ്രവർത്തനം ആരംഭിച്ചുകൊണ്ട് സ്ത്രീകൾക്ക് തൊഴിലും അതുവഴി പ്രാദേശിക സാമ്പത്തിക വികസനവും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി കാര്യക്ഷമമായ ഉൽപാദനം, മാംസ സംസ്കരണം, വിതരണം, വിപണനം എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകി അഞ്ചുവർഷത്തെ വിശദമായ കർമ്മപദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. പേരൻറ് ബ്രീഡർ ഫാമുകൾ, ഹാച്ചറികൾ, കോൾഡ് സ്റ്റോറുകൾ, ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകൾ, മാലിന്യ സംസ്കരണ പ്ലാൻറുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഈ വർഷം നാല് ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിവരികയാണ്.

kc

 

Content highlight
sales turnover of 100 crores through kudumbashree kerala chicken

കുടുംബശ്രീയെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്

Posted on Wednesday, June 8, 2022

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ, ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്. കേരളത്തിന്റെയും കർണ്ണാടകയുടെയും ചുമതല വഹിക്കുന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി പ്രവര്ത്തിക്കുന്ന അന ഇതാദ്യമായാണ് കുടുംബശ്രീ സന്ദർശിക്കുന്നത്.

   ഔദ്യോഗിക സന്ദര്ശനവുമായി ബന്ധപ്പെട്ട് ജൂൺ 7ന് ഉച്ചയോടെയാണ് അന എത്തിയത്. രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് മഞ്ജു നാഥ്,   ഇന്വേഡ് ഇന്വെസ്റ്റ്മെന്റ് ഉപദേഷ്ടാവ് ഉപാസന ശ്രീകാന്ത് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.  നഗരസഭാ പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭം സന്ദർശിക്കണമെന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ആവശ്യത്തെ തുടർന്ന് കഴക്കൂട്ടം പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇവിടെയെത്തിയ അന ഷോബോൾട്ടിനെയും സംഘത്തെയും കുടുംബശ്രീക്കു വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ്, പ്രോഗ്രാം ഓഫീസർ ജഹാംഗീര്,  സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ പ്രിയാ പോൾ, കെ.ബി സുധീർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി എന്നിവർ ചേർന്നു സ്വീകരിച്ചു.
 
  സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭമാണ് തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് ഒന്നിലെ പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്റർ. മഹാലക്ഷ്മി അയൽക്കൂട്ട അംഗങ്ങളായ  സന്ധ്യ, വത്സല, ദീപ, സജിത എന്നിവർ ചേർന്നാണ് സംരംഭം നടത്തുന്നത്. ഒന്നരയോടെ യൂണിറ്റിലെത്തിയ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും സംഘവും സംരംഭകരെയും കുടുംബശ്രീ ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടു. അതിനു ശേഷം നടത്തിയ യോഗത്തിൽ ഉപജീവന സാമൂഹ്യ സുരക്ഷാ മേഖലകളിലടക്കം സംസ്ഥാനത്ത് കുടുംബശ്രീ നടത്തി വരുന്ന പ്രമുഖ പദ്ധതികളെ സംബന്ധിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ് വിശദീകരിച്ചു.

സംരംഭകർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി, എൻ.യു.എൽ.എം കമ്മ്യൂണിറ്റി ഓർഗനൈസർ ദീപാ ഹരിനാരായണൻ, എ.ഡി.എസ് സെക്രട്ടറി അജിത.എൽ, മെമ്പർ സെക്രട്ടറി ലേഖാ കുമാരി എന്നിവരുമായും അന ഷോബോൾട്ട് സംവദിച്ചു. ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിന്റെ പ്രവർത്തനരീതികളും സംരംഭം തുടങ്ങാനുള്ള പ്രചോദനം എന്തായിരുന്നുവെന്നും ചോദിച്ചറിഞ്ഞ അന സി.ഡി.എസ് അധ്യക്ഷയുടെ ചുമതലകളെക്കുറിച്ചും  ആശയവിനിമയം നടത്തി.

  കുടുംബശ്രീ മുഖേന ഉപജീവന മേഖലയിൽ നടപ്പാക്കുന്ന സംരംഭങ്ങളുടെ വൈവിധ്യം, സാമൂഹ്യസുരക്ഷാ മേഖലയില് നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ അന ഷോബോൾട്ട് സംതൃപ്തി രേഖപ്പെടുത്തി. പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പ്രതിസന്ധി എന്നിവയെ അതിജീവിക്കുന്നതിൽ സാമൂഹിക പ്രതിബദ്ധതയോടെ അണിനിരന്നു കൊണ്ട് അയല്ക്കൂട്ട വനിതകൾ കാഴ്ച വച്ച പ്രവർത്തനങ്ങളും അന ഷോബോൾട്ടിനെ ആകർഷിച്ചു. സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, പദ്ധതികൾ, ഇതരസംസ്ഥാനങ്ങളിൽ കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ സ്ത്രീകൾ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന രീതിയും അതുവഴി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ അവരുടെ മുന്നേറ്റവും ദൃശ്യപരതയും അഭിനന്ദനാർഹമാണെന്നും അന പറഞ്ഞു. സിറ്റി മിഷൻ മാനേജർ ഷിജു ജോൺ, ജിപ്സ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.    

 

brtsh


 

Content highlight
British Deputy high commissioner paid a visit to Kudumbashree