പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ പായ്ക്കിങ്ങിന് കുടുംബശ്രീ, ധാരണാപത്രം ഒപ്പു വച്ചു

Posted on Friday, August 12, 2022
പാഴ്‌സൽ  അയക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടി കുടുംബശ്രീയും പോസ്റ്റല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കം. മാസ്കോട്ട് ഹോട്ടലിലെ സൊനാറ്റ ഹാളില്‍ ഓഗസ്റ്റ് 11 ന് സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പോസ്റ്റല്‍ സര്‍വീസ് ഹെഡ് ക്വാര്‍ട്ടര്‍ ഡയറക്ടര്‍ കെ.കെ ഡേവിസ് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പോസ്റ്റല്‍ വകുപ്പ്  ഏല്‍പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാന്‍ കഴിയുന്ന കരുത്തുറ്റ ശൃംഖലയാണ് കുടുംബശ്രീയുടേതെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന പുതിയ പദ്ധതി വഴി ഭാവിയില്‍ നൂറുകണക്കിന് വനിതകള്‍ക്ക് തൊഴില്‍ അവസരമൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമത്വവും സാമ്പത്തിക ഭദ്രതയും നേടാന്‍ സ്ത്രീകളെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേര്‍ന്നു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്‍ പറഞ്ഞു. പോസ്റ്റല്‍ വകുപ്പിന്‍റെ പരിഗണനയിലുള്ള പുതിയ പദ്ധതികളില്‍ കുടുംബശ്രീക്ക് സാധ്യമാകുന്ന എല്ലാ മേഖലയിലും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
   
ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം പറഞ്ഞു. പോസ്റ്റല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ ഷ്യൂലി ബര്‍മന്‍, അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ കെ.വി വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശ്രീകാന്ത് എ.എസ് നന്ദി പറഞ്ഞു.
 
mou

 

Content highlight
Kudumbashree and postal department signed MoU signeden

സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Wednesday, August 10, 2022

സ്ത്രീസ്വാതന്ത്ര്യവും സമത്വവും നേടാന്‍ സ്ത്രീകള്‍ക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ 1070 സി.ഡി.എസ്ചെയര്‍പേഴ്സണ്‍മാര്‍ക്കായി ഗാന്ധിപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' തേര്‍ഡ് ബാച്ചിനു വേണ്ടിയുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീശാക്തീകരണവും സ്ത്രീപുരുഷ സമത്വവും ധരിക്കുന്ന വേഷത്തില്‍ അല്ല. നമുക്കാവശ്യം സ്ത്രീ പുരുഷ തുല്യതയാണ്. അതിന് ജനാധിപത്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. സമത്വത്തിലേക്ക് എത്തണമെങ്കില്‍ സ്ത്രീക്ക് വേണ്ടത് തൊഴിലും വരുമാനവുമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സി.ഡി.എസ് അധ്യക്ഷമാര്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു നിന്നു കൊണ്ട് പ്രാദേശിക തനിമയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കണം. ഈ ഉല്‍പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റിങ്ങ് പിന്തുണയോടെ ആഗോള വിപണിയിലടക്കം സ്വീകാര്യത നേടാനായിരിക്കണം ഇനിയുള്ള ശ്രമങ്ങള്‍. ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് സബ്സിഡി നല്‍കിക്കൊണ്ട് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി പുതുതായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.
 
ഏഴ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓരോ ബാച്ചിലും 150 പേര്‍ വീതമാണുണ്ടാവുക. ഇവരില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാര്‍ ഉള്‍പ്പെടും. ഇവരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. നാലാം ബാച്ചിന്‍റെ പരിശീലനം 18ന് ആരംഭിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും കരകുളം സി.ഡി.എസ് അധ്യക്ഷ സുകുമാരി നന്ദിയും പറഞ്ഞു.

gv

 

Content highlight
Minister Shri. M.V.Govindan master inagurates Kudumbahree CDS chairpersons 3rd batch training

ത്രിവര്‍ണ്ണ പതാകകള്‍ കുടുംബശ്രീയിലൂടെ ജനങ്ങളിലേക്ക് - ആദ്യ വിതരണം നടത്തി മലപ്പുറം

Posted on Saturday, August 6, 2022

75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണ പതാകകള്‍ തയാറാക്കി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് കുടുംബശ്രീ. ഇത്തരത്തില്‍ ആദ്യ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ മലപ്പുറം ജില്ലാ ടീം. കാനറാ ബാങ്ക് ജൂലൈ 27 ന് നല്‍കിയ 432 പതാകകളുടെ ഓര്‍ഡറാണ് മലപ്പുറം ജില്ല പൂര്‍ത്തീകരിച്ചത്. താന്നിക്കല്‍ വസ്ത്ര ബോട്ടിക്ക് യൂണിറ്റാണ് ഈ ഓര്‍ഡര്‍ ഏറ്റെടുത്ത് തയാറാക്കിയത്. ജില്ലയില്‍ ആകെ 1.92 ലക്ഷം പതാകകളുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്. 94 സംരംഭ യൂണിറ്റുകള്‍ വഴി നിര്‍മ്മാണം പുരോഗമിക്കുന്നു.

  കാനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഓഗസ്റ്റ് നാലിന് നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, കനാറാ ബാങ്ക് റീജ്യണല്‍ ഹെഡ് എം. ശ്രീവിദ്യയ്ക്ക് പതാകകള്‍ കൈമാറി. വസ്ത്ര യൂണിറ്റ് പ്രതിനിധി റംലത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി. ജിജു, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാകകള്‍) എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പതാകകള്‍ തയാറാക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് കുടുംബശ്രീയുടെ 700ഓളം യൂണിറ്റുകള്‍.

 

mlprn national flag

 

Content highlight
Kudumbashree Malappuram team completes the first distribution of national flag to the publicen

സപ്‌ളൈക്കോയുടെ ഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീയുടെ മധുരം

Posted on Saturday, August 6, 2022

സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയില്‍ നിന്നും 12.89 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീയ്ക്ക് ലഭിച്ചു.

കരാര്‍ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ നല്‍കുക. നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഉല്‍പന്ന നിര്‍മാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്‍പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  

കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ സപ്‌ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഉല്‍പന്ന നിര്‍മാണവും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിര്‍വഹിക്കുന്നതിനും ജില്ലാ മിഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സപ്‌ളൈക്കോ ആവശ്യപ്പെട്ട അളവില്‍ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണവും ഊര്‍ജിതമാക്കി. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭകരിക്കുന്നത്. ഉല്‍പന്നങ്ങള്‍ ഡിപ്പോയില്‍ എത്തിക്കുന്ന മുറയ്ക്ക് സപ്‌ളൈക്കോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും.

കഴിഞ്ഞ വര്‍ഷവും സപ്‌ളൈക്കോയുടെ  ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുബശ്രീ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്തിരുന്നു. ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17ലക്ഷം പായ്ക്കറ്റ് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകള്‍ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ 11.99കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകര്‍ നേടിയത്.

 

Content highlight
Kudumbashree to supply banana chips to supplyco for onam kit

ജാഫര്‍ മാലിക് ഐ.എ.എസ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്

Posted on Friday, August 5, 2022
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജാഫര് മാലിക് ഐ.എ.എസ് ഓഗസ്റ്റ് നാലിന്‌ ചുമതലയേറ്റു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ന്റെ ഇന്റര് കേഡര് ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചതിനെത്തുടര്ന്നാണ് ജാഫര് മാലിക് നിയമിതനാകുന്നത്. നിലവില് സ്റ്റേറ്റ് ഇന്ഫര്മേഷന് ആന്ഡ് പബ്‌ളിക് റിലേഷന്സ് വകുപ്പ് ഡയറക്ടറായ ജാഫര് മാലിക്കിന് കുടുംബശ്രീയുടെ പൂര്ണ അധിക ചുമതലയാണ് നല്കിയിട്ടുള്ളത്.
 
2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ മലപ്പുറം ജില്ലാ കളക്ടര്, റോഡ്‌സ് ആന്ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്പ്പറേഷന് കേരള ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്, കൊച്ചിന് സ്മാര്ട്ട് മിഷന് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്, കൊച്ചി മെട്രോപൊളിറ്റന് ട്രാന്സ്‌പോര്ട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്, കേരള ടൂറിസം വകുപ്പ് അഡീഷണല് ഡയറക്ടര് ജനറല് എന്നീ പദവികളില് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയാണ്.
 
sw

 

Content highlight
Shri. Jafar Malik IAS takes charge as the new Executive Director of Kudumbashree

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍

Posted on Thursday, August 4, 2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു.


നാഷണല്‍ ഫ്‌ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും.  ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തി വരുന്ന 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍.

 

 

Content highlight
75th Anniversary Celebrations of Indian Independence : Kudumbashree to manufacture 50 lakh National Flagsen

പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം ആര്‍ജ്ജിക്കണം: തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, August 4, 2022

സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാന്‍ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്‍റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ‘ചുവട് 2022’-ല്‍ ഓഗസ്റ്റ് 1ന്‌ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ട് മനുഷ്യ സമൂഹത്തിനാകെ നേട്ടമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ-ഡിസ്കുമായി ചേര്‍ന്നുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാഗമാണ്. ഇതിന്‍റെ പ്രയോജനം ലഭിക്കുന്നവരില്‍ ഏറെയും സ്ത്രീകളായിരിക്കും.

മെച്ചപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ലോക വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. ആകര്‍ഷകമായ പായ്ക്കിംഗ്, ലേബലിംഗ്, ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആഗോള വിപണിക്കനുസൃതമായി പരിഷ്കരിച്ചുകൊണ്ടാവണം ഈ പ്രവര്‍ത്തനങ്ങള്‍. പ്രാദേശികമായ സവിശേഷതകളുള്ള ഉത്പന്നങ്ങള്‍ ഈ ശ്രേണിയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അഞ്ച് ദിവസത്തെ പരിശീലനം ആശയങ്ങള്‍ മറ്റുള്ള അയല്‍ക്കൂട്ട അംഗങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ട് സമൂഹത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഭൗതിക ശക്തിയായി മാറാന്‍ ഓരോ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കും കഴിയണം. വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് അധ്യക്ഷമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ മന്ത്രി പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളെ കൂടി ചേര്‍ത്തുകൊണ്ട് ഊര്‍ജസ്വലമായി മുന്നോട്ടുപോകാന്‍ കഴിയണമെന്ന് ആശംസിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസ് സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. മൈന ഉമൈബാന്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനമാണ് ചുവട് 2022. ഏഴ് ബാച്ചുകളിലായാണ് പരിശീലനം. ഇതില്‍ ആദ്യ ബാച്ചിന്‍റെ പരിശീലനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 150 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സി.ഡി.എസ് അധ്യക്ഷമാരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

 

mini

 

Content highlight
M. V Govindan Master interacts with the newly inducted Kudumbashree CDS Chairpersons during 'Chuvad 22' Training Programmeen

ചുവട് 22' ; കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

Posted on Monday, August 1, 2022

പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി 'ചുവട് 22'-ന് തിരുവനന്തപുരത്ത് ജൂലൈ 29ന്‌ തുടക്കമായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.

 സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 150 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ മാര്‍ ഗ്രിഗോറിയസ് റിന്യുവല്‍ സെന്ററില്‍ നടക്കുന്ന ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആകെ ഏഴ് ബാച്ചുകളിലായാണ് ഈ റെസിഡന്‍ഷ്യല്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള 1070 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും പരിശീലനം നേടും. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ 30 പേര്‍ ചേര്‍ന്നാണ് 'ചുവട് 22' പരിശീലനം നയിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനകം ഏഴ് ബാച്ചുകളുടെയും പരിശീലനം പൂര്‍ത്തിയാക്കും.

 പരിശീലന ടീം അംഗം ദീപ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി പരിശീലന പരിപാടി വിശദീകരിച്ചു. ശ്രീകണ്ഠന്‍ (കില ക്യാംപ് കോ-ഓര്‍ഡിനേറ്റര്‍), വിപിന്‍ വില്‍ഫ്രഡ് (സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍) വിദ്യ നായര്‍ വി.എസ് (സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍), പരിശീലന ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

tr

 

 
 
Content highlight
Chuvad 22' : Training Programme for Kudumbashree CDS Chairpersons beginsml

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം ശക്തമാക്കാന്‍ വിതരണ ശൃംഖലയ്ക്ക് തുടക്കം

Posted on Friday, July 29, 2022

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം ഉഷാറാക്കാനായി അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നൊരു വിതരണ ശൃംഖലയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കണ്ണൂരില്‍ കുടുംബശ്രീ. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വിപണന കേന്ദ്രങ്ങളിലേക്കെല്ലാം കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്ഥിരമായി യഥേഷ്ടം വിതരണം നടത്തുകയെന്ന ലക്ഷ്യമാണ് 'ഷീ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക്' എന്ന ഈ മാര്‍ക്കറ്റിങ് ടീമിനുള്ളത്.

 
  വേങ്ങാട് സി.ഡി.എസിലെ പതിനാറാം വാര്‍ഡിലെ അയല്‍ക്കൂട്ടാംഗങ്ങളായ പ്രസില്ല.പി (പ്രസിഡന്റ്) ദിവ്യ. കെ (സെക്രട്ടറി) വിചിത്ര. വി, വിന്‍സി. വി, രജിത.സി, ധന്യ പി.കെ എന്നിവരാണ് ഈ ടീമിലെ അംഗങ്ങള്‍. എടക്കാട്, തലശ്ശേരി, കുത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍, ഇരിട്ടി എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാകും ഇവരുടെ പ്രവര്‍ത്തനം.
 
   സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച് വിപണനകേന്ദ്രങ്ങളിലെത്തിക്കുന്നതിന് ഷീ ഡിസ്ട്രിബ്യൂഷന്‍ ടീമിനുള്ള വാഹന സൗകര്യം ജില്ലാ പഞ്ചായത്തും സംഭരണ കേന്ദ്രത്തിനായുള്ള കെട്ടിടം വാര്‍ഡ് എ.ഡി.എസും ഒരുക്കി നല്‍കി. കുടുംബശ്രീ ഉത്പന്നങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ഉടമകള്‍ക്കും ഇവര്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യും.
 

  ജൂലൈ 19ന് കീഴത്തൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പ്രവര്‍ത്തനം വിജയകമാകുന്നത് അനുസരിച്ച് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കണ്ണൂര്‍ ജില്ലയ്ക്ക് എല്ലാവിധ ആശംസകളും.

 

inagu


 

Content highlight
Kudumbashree NHG members from Kannur launches a distribution network to strengthen the marketing of Kudumbashree productsml