വാര്‍ത്തകള്‍

കുടുംബശ്രീ ഓണം വിപണന മേളകള്‍ - സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Tuesday, September 10, 2024
സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ്  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
 
കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ വഴി നേടിയ 23.22 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് മറികടക്കുകയാണ് ഇക്കുറി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 11298 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 6298 ഏക്കറില്‍ പഴം പച്ചക്കറി കൃഷിയും 3000-ലേറെ കര്‍ഷക സംഘങ്ങള്‍ വഴി 1253 ഏക്കറില്‍ പൂക്കൃഷിയും നടത്തുന്നുണ്ട്.  1070 സി.ഡി.എസുകളിലായി 2140 വിപണന മേളകളും 14 ജില്ലാതല മേളകളും ഉള്‍പ്പെടെ ആകെ 2154 ഓണച്ചന്തകളാണ് ഇത്തവണ കേരളമൊട്ടാകെ സംഘടിപ്പിക്കുന്നത്. ഓണവിപണിയില്‍ വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്. ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ സി.ഡിഎസിനും 20,000രൂപ വീതവും ജില്ലാമിഷനുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്. വയനാട് ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ ആ വേദനകളെല്ലാം മായ്ച്ചു കളയുന്ന ഓണം കൂടിയാണിത്. വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് പെണ്‍കരുത്തിന്‍റെ പ്രസ്ഥാനമായ കുടുംബശ്രീയാണ്. 20.07 കോടി രൂപയാണ് കുടുംബശ്രീ നല്‍കിയത്. ഇതു കൂടാതെ ദുരന്തബാധിതരായ ഓരോ കുടുംബത്തിന്‍റെയും സമഗ്ര പുനരധിവാസത്തിനാവശ്യമായ സൂക്ഷ്മതല പദ്ധതി ആസൂത്രണം അതിവേഗം പുരോഗമിക്കുകയാണ്. ശുചിത്വ മിഷനുമായി ചേര്‍ന്നു കൊണ്ട് ദുരന്ത മേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഹരിതകര്‍മ സേന നടത്തി വരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ദേശീയ ശ്രദ്ധ നേടിയെന്നും മന്ത്രി പറഞ്ഞു. കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്‍റെ പ്രകാശനവും  മന്ത്രി നിര്‍വഹിച്ചു.
 
വര്‍ത്തമാനകാലത്ത് ലോകത്തിന് കേരളം നല്‍കിയ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കുടുംബശ്രീയെന്നും ഓണം വിപണന മേള ജില്ലയിലെത്തുന്നത് ഓരോ കുടുംബശ്രീ കുടുംബത്തിനുമുളള അംഗീകാരമാണെന്നും ആരോഗ്യ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

 ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കറി പൗഡര്‍ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ്, ആദ്യവില്‍പ്പന, ഹോംഷോപ്പ് അംഗങ്ങള്‍ക്കുള്ള ഉപകരണ വിതരണം എന്നിവ നിര്‍വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ നിര്‍മല ദേവി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണവും പ്‌ളാസ്റ്റിക് ക്യാരി ബാഗ് രഹിത പത്തനംതിട്ട ക്യാമ്പയിന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അജിത് കുമാര്‍ ക്യാമ്പയിന്‍ പദ്ധതി വിശദീകരിച്ചു. 'ആരവം' വിപണന മേള ലോഗോ തയ്യാറാക്കിയ അനീഷ് വാസുദേവിനെ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ എ.എസ് ശ്രീകാന്ത്, ഡോ.റാണാ രാജ് എന്നിവര്‍ സംയുക്തമായി ആദരിച്ചു.

  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലാതല തല ഉദ്ഘാടനം നടത്തി. പത്തനംതിട്ട നഗരസഭ സി.ഡി.എസ് അധ്യക്ഷ പൊന്നമ്മ ശശി, കുടുംബശ്രീയുടെ 'ധീരം' കരാട്ടെ ടീം അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിലെ 11 ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

എം.എല്‍.എമാരായ അഡ്വ.പ്രമോദ് നാരായണന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് നന്ദി പറഞ്ഞു.

 

 
ds

 

Content highlight
Kudumbashree State Level Onam Marketing Fair starts

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

Posted on Saturday, September 7, 2024

സംസ്ഥാനത്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് യഥേഷ്ടാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും  ഉത്സവബത്ത ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയതു പരിഗണിച്ചാണ് നടപടി.

 

fd

 

Content highlight
Festival allowance of Rs 1000 for Haritha Karma Sena members

ഓണപ്പൂ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇക്കുറിയും കുടുംബശ്രീ കര്‍ഷകര്‍

Posted on Friday, September 6, 2024

ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാന്‍ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നില്‍ കണ്ട് സംസ്ഥാനമൊട്ടാകെ  ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 780 ഏക്കറിലായി 1819 കര്‍ഷക സംഘങ്ങള്‍ പൂക്കൃഷിയില്‍ പങ്കാളികളായിരുന്നു. ഇത്തവണ ആയിരം ഏക്കറില്‍ പൂക്കൃഷി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവില്‍ 3000 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 1253 ഏക്കറില്‍ പൂക്കൃഷി ചെയ്യുന്നുണ്ട്.

ഓണവിപണിയില്‍ പൂക്കള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തിരിച്ചറിഞ്ഞാണ് കുടുംബശ്രീ വനിതാ കര്‍ഷകര്‍ ഈ മേഖലയിലും ചുവടുറപ്പിക്കുന്നത്. ഓണാഘോഷത്തെ മനോഹരമാക്കാന്‍ മിതമായ നിരക്കില്‍ പൂവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം ചുരുങ്ങിയ കാലയളവില്‍ മികച്ച വരുമാനം നേടാന്‍ കഴിയുമെന്നതും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു. വിളവെടുപ്പിന് തയ്യാറായ കൃഷിയിടങ്ങളില്‍ നിന്നു തന്നെ പൂക്കള്‍ക്ക് വലിയ തോതില്‍ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം സെപ്റ്റംബര്‍ പത്തിന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000-ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും.    

കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ വഴി നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവ സംസ്ഥാനമൊട്ടാകെ കൃഷി ചെയ്യുന്നുണ്ട്. ഇതു കൂടാതെയാണ് ഇപ്പോള്‍ പൂക്കൃഷിയിലും സജീവമാകുന്നത്. അതത് സി.ഡി.എസുകളുമായി ചേര്‍ന്നു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍.

 

adf

 

Content highlight
Kudumbashree to have a strong presence in the Onapoo marketml

'കുടുംബശ്രീ ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' മാര്‍ഗരേഖ പ്രകാശനം ചെയ്തു

Posted on Thursday, September 5, 2024

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കു വേണ്ടി തയ്യാറാക്കിയ മാര്‍ഗരേഖ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. പരിശീലന മൊഡ്യൂള്‍, പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളില്‍ നിന്നും വിവര ശേഖരണം നടത്തുന്നതിനുള്ള മാതൃക എന്നിവയും മാര്‍ഗരേഖയില്‍ ഉള്‍പ്പെടും.

കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു, പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി, എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് ആശാ പണിക്കര്‍, കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ചൈതന്യ ജി, മഞ്ജരി അശോക്, ഓഫീസ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അര്‍ജുന്‍ പ്രതാപ്, അരുവിക്കര, ആര്യനാട് സി.ഡി.എസ് അധ്യക്ഷമാരായ ഓ.എസ് പ്രീത, സുനിത കുമാരി ജെ.ആര്‍ എന്നിവര്‍ പങ്കെടുത്തു.  

 

SD

 

Content highlight
Guidelines of 'Kudumbashree Happy Keralam - Happiness Centre' released

കുടുംബത്തോടൊപ്പം, കുടുംബശ്രീക്കൊപ്പം - സംസ്ഥാനമൊട്ടാകെ 2000-ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ

Posted on Wednesday, September 4, 2024

മലയാളിക്ക്  ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് 10ന് (10-9-2024) തുടക്കമാകും. ഉപഭോക്താക്കള്‍ക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം 10ന് പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍ ഓരോന്നിലും രണ്ട് വീതം  2140 വിപണന മേളകളും  14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. ഇതു പ്രകാരം ഓണത്തോടനുബന്ധിച്ച് കേരളമൊട്ടാകെ ആകെ 2154 വിപണന മേളകള്‍ കുടുംബശ്രീയുടേതായി ഇപ്രാവശ്യം ഉണ്ടാകും. ജില്ലാതല വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട്  ലക്ഷം രൂപയും ഗ്രാമ നഗര സി.ഡി.എസുകള്‍ക്ക് 20,000 രൂപ വീതവും നല്‍കും. ഇതു കൂടാതെ  നഗര സി.ഡി.എസുകളില്‍ രണ്ടില്‍ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും  നല്‍കും. ഓണച്ചന്തകളുടെ വിജയത്തിന് എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്‍ണ പങ്കാളിത്തവും ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.  ഇതിന്‍റെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാമിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങള്‍, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങള്‍ എന്നിവയും പൂര്‍ത്തിയായി.  

കുടുംബശ്രീ സൂക്ഷ്മസംരംഭ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് വരുമാനം നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം വിപണന മേളകളിലൂടെ ലഭിക്കുക. ഇതിനായി ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും കുറഞ്ഞത് ഒരുല്‍പന്നമെങ്കിലും മേളകളില്‍ എത്തിക്കും. സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളാണ് പ്രധാനമായും മേളയിലെത്തുക. 'ഫ്രഷ് ബൈറ്റ്സ്' ചിപ്സ്, ശര്‍ക്കരവരട്ടി ഉള്‍പ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങള്‍ ഒന്നാകെ വിപണിയിലെത്തും.  ഇതു കൂടാതെ വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയും ലഭിക്കും. ഓണച്ചന്തയിലെത്തുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും കുടുംബശ്രീ ലോഗോ പതിച്ച കവര്‍, പായ്ക്കിങ്ങ്, യൂണിറ്റിന്‍റെ പേര്, വില, ഉല്‍പാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബലും ഉണ്ടാകും. കൂടാതെ  വനിതാ കര്‍ഷകരുടെയും സംരംഭകരുടെയും നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങളും എത്തിക്കുന്നുണ്ട്.  കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് നിറപ്പകിട്ടേകാന്‍ ഇത്തവണ വനിതാകര്‍ഷകര്‍ കൃഷി ചെയ്ത ജമന്തി, ബന്ദി,മുല്ല, താമര എന്നിങ്ങനെ വിവിധയിനം പൂക്കളുമെത്തും.

 വിപണന മേളയോടനുബന്ധിച്ച് മിക്ക സി.ഡി.എസുകളിലും അയല്‍ക്കൂട്ട അംഗങ്ങളുടെയും   ബാലസഭാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിപണന മേള 14ന് സമാപിക്കും.

Content highlight
onam fares

വരുന്നൂ..കുടുംബശ്രീ 'ആരവം' പത്തനംതിട്ടയില്‍ - ലോഗോ പ്രകാശനം ചെയ്തു

Posted on Tuesday, September 3, 2024
കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളോടെ ഈ ഓണത്തിന് നിറംപകരാന് ഏവര്ക്കും അവസരമൊരുക്കി കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള പത്തനംതിട്ടയില്. സെപ്റ്റംബര് 10ന് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്ഡില് ആരംഭിക്കുന്ന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്ജ്ജ് ഓഗസ്റ്റ് 31ന് നിര്വഹിച്ചു. മേള 14ന് സമാപിക്കും.
 
പൊതുജനങ്ങള്ക്കായി സംഘടിപ്പിച്ച ലോഗോ തയാറാക്കല് മത്സരത്തില് ലഭിച്ച 22 എന്ട്രികളില് നിന്നാണ് വിദഗ്ധ പാനല് വിജയ ലോഗോ തെരഞ്ഞെടുത്തത്. അടൂര് സ്വദേശി അനീഷ് വാസുദേവനാണ് ലോഗോ ഡിസൈന് ചെയ്തത്. അനീഷിനുള്ള സമ്മാനം മേളയില് വിതരണം ചെയ്യും. ഈ ഓണത്തിന് ജില്ലാ, സി. ഡി. എസ് തലങ്ങളിൽ 2000ത്തോളം ഓണം വിപണന മേളകൾ കുടുംബശ്രീ സംഘടിപ്പിക്കും.
 
പത്തനംതിട്ട കളക്ടറേറ്റിൽ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില് തിരുവല്ല എം. എല്.എ. മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്മാന് ജിജി മാത്യു, എ.ഡി.എം ജ്യോതി. ബി, ജില്ലാ പ്ലാനിങ് ഓഫീസര് മായ എം, കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന് കോര്ഡിനേറ്റര് ആദില എസ്, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ബിന്ദുരേഖ. കെ എന്നിവര് പങ്കെടുത്തു.
 
d

 

Content highlight
logo of kudumbashree state level onam fare Aravam released

വയനാട് ദുരന്തം: സമഗ്ര പുനരധിവാസത്തിന് മാതൃകാ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ

Posted on Saturday, August 31, 2024

വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല സമഗ്ര പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി ധനസഹായം നല്‍കിയതിനൊപ്പം നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളും.   പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരം മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും കുടുംബ സര്‍വേ പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്കാവശ്യമായ മൈക്രോ പ്ളാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

 ദുരന്തത്തില്‍ മരിച്ച ഒമ്പത് അയല്‍ക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങള്‍ക്ക് കുടുംബശ്രീ ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പ്രകാരം  ആകെ 7,22,500 (ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപ ലഭ്യമാക്കി. വീടും ജീവനോപധികളും നഷ്ടമായവര്‍ക്ക് ഇത് ഏറെ സഹായകമാകും. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതടക്കമുളള കാര്യങ്ങളും നിര്‍വഹിച്ചു കഴിഞ്ഞു.  

ദുരന്തബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ച് നിലവില്‍ 59 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവര്‍ക്കും എത്രയും വേഗം അര്‍ഹമായ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെന്‍ററിങ്ങ് സംവിധാനവും ആരംഭിച്ചു.  ഇതിന്‍റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് ഒരു മെന്‍റര്‍ എന്ന നിലയില്‍ 20 കമ്യൂണിറ്റി മെന്‍റര്‍മാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ദുരന്തം സംഭവിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്കിന് നേതൃത്വം നല്‍കിയത് കുടുംബശ്രീ അംഗങ്ങളാണ്.  കൂടാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം, ഹരിതകര്‍മസേന കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങ് എന്നീ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കി. ഇപ്രകാരം അതിജീവിതര്‍ക്ക് തണലൊരുക്കാന്‍ ഒട്ടേറെ  കരുതല്‍ പ്രവര്‍ത്തനങ്ങളാണ് സ്ത്രീശാക്തീകരണത്തിന്‍റെ മാതൃകാ സ്ഥാപനം ദുരന്തഭൂമിയില്‍ നടപ്പാക്കുന്നത്.

Content highlight
Wayanad disaster: Kudumbashree with exemplary actions for comprehensive rehabilitation

വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും : പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

Posted on Friday, August 30, 2024

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ്  അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപ. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി അയ്യായിരം രൂപ മാത്രം) രൂപയും സമാഹരിച്ചു. ഇതു പ്രകാരം ആകെ 20,07,00,682 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന്(29-8-2024) മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ ആദ്യഘട്ട സമാഹരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങളില്‍ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊര്‍ജിതമാണ്. ഈ തുകയും വൈകാതെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനായി ആഗസ്റ്റ് 10, 11 തീയതികളില്‍ 'ഞങ്ങളുമുണ്ട് കൂടെ' എന്ന പേരില്‍ കുടുംബശ്രീ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നത്. വയനാടിന്‍റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം.

പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് തുണയാകാന്‍ കുടുംബശ്രീ ഒന്നടങ്കം മുന്നോട്ടു വരുന്നത് ഇതാദ്യമല്ല. 2018ല്‍ സംസ്ഥാനമൊട്ടാകെ ദുരിതം വിതച്ച പ്രളയക്കെടുതികളില്‍ ദുരന്തബാധിതര്‍ക്ക് തുണയാകാന്‍ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് 11.18 കോടി രൂപ നല്‍കിയിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഗീത, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, ഡയറക്ടര്‍ കെ.എസ് ബിന്ദു, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അക്കൗണ്ടന്‍റ് അബ്ദുള്‍ മനാഫ്, കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് ചൈതന്യ ജി എന്നിവര്‍ പങ്കെടുത്തു.

sdaf

 

Content highlight
Rs 20 crores from Kudumbashree to Chief Minister's Distress Relief Fund as a helping hand for Wayanadml

കുടുംബശ്രീ 'ഫ്രെഷ് ബൈറ്റ്‌സ്' പദ്ധതിക്ക് തുടക്കം

Posted on Tuesday, August 27, 2024

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ഫ്രെഷ് ബൈറ്റ്‌സ്' പദ്ധതി അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികാഭിവൃദ്ധി നേടാന്‍  സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.  തൃശൂരില്‍ കുടുംബശ്രീ ഫ്രഷ് ബൈറ്റ്‌സ് -പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും ഓഗസ്റ്റ് 26ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

 കൈപ്പുണ്യമാണ് കുടുംബശ്രീയുടെ കരുത്ത്. ജനകീയ ഹോട്ടല്‍, പ്രീമിയം കഫേ. ലഞ്ച്‌ബെല്‍ തുടങ്ങി നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് കേരളത്തില്‍ എല്ലായിടത്തും കുടുംബശ്രീയുടെ ഫ്രെഷ് ബൈറ്റ്‌സ് എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ചിപ്‌സും ശര്‍ക്കരവരട്ടിയും എത്തും. ഏതൊരു കോര്‍പ്പറേറ്റിനോടും കിടപിടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബ്രാന്‍ഡിംഗും മിതമായ വിലയുമാണ് ഉല്‍പന്നത്തിനുളളത്. ഓണവിപണി ലക്ഷ്യമിട്ട് 12000 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തുന്നു. ഇതിലൂടെ മൂന്നു ലക്ഷത്തിലധികം വനിതാ കര്‍ഷകര്‍ക്ക് ഉപജീവനം ലഭിക്കുന്നുണ്ട്. കൂടാതെ 1500 ഹെക്ടറില്‍ പൂക്കൃഷിയും നടത്തുന്നു. ജനകീയ ഹോട്ടലുകള്‍ നടത്തുന്ന സംരംഭകര്‍ക്ക് സബ്‌സിഡി നിരക്കില്‍ അരി, കൂടാതെ വെള്ളം, വൈദ്യുതി, കെട്ടിടം എന്നിവ ലഭ്യമാക്കുന്നത് കൂടാതെ ഓരോ ജനകീയ ഹോട്ടലിനും ശരാശരി 16 ലക്ഷം രൂപ സബ്‌സിഡിയും നല്‍കാന്‍ കഴിഞ്ഞു. സംരംഭരെ സഹായിക്കുന്നതിനായി വളരെ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തുന്നത്. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കെ-ലിഫ്റ്റ് (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)  പദ്ധതി വഴി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കും. ഇതില്‍ 70,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായി കഴിഞ്ഞു. സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും നേടാന്‍ അവസരമൊരുക്കി അവരെ സ്വന്തം കാലില്‍ നില്‍ക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം തുറന്നു കൊടുത്തത് കുടുംബശ്രീയാണ്.

വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും ആവശ്യമായ മൈക്രോ പ്‌ളാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. കൂടാതെ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്നു സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 29ന് കൈമാറും. സമ്പൂര്‍ണ പുനരധിവാസത്തിന് ലോകത്തിന് മാതൃകയായി കേരളം മാറുമ്പോള്‍ അതിലും കുടുംബശ്രീയുടെ മുദ്രയുണ്ടായിരിക്കുമെന്നു പറഞ്ഞ മന്ത്രി കേരളത്തിലെ സ്ത്രീജീവിതങ്ങളുടെ വിധിവാക്യങ്ങള്‍ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും വ്യക്തമാക്കി. 

 ഓണത്തിന് എല്ലാ കുടുംബങ്ങളിലേക്കും കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ചിപ്‌സും ശര്‍ക്കരവരട്ടിയും  അതത് ക്‌ളസ്റ്ററുകള്‍ വഴി എത്തുമെന്നത് ഏറെ സന്തോഷകരമാണെന്നും അതിലൂടെ നിരവധി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ.അഡ്വ. കെ.രാജന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ നഗരസഭയുടെ സംഭാവനയായി 25 ലക്ഷം രൂപ ഗുരുവായൂര്‍ നഗരസഭാധ്യക്ഷനും മുനിസിപ്പല്‍ ചേമ്പര്‍ അസോസിയേഷന്‍ അധ്യക്ഷനുമായ  എം. കൃഷ്ണദാസ് മന്ത്രി എം.ബി രാജേഷിന് കൈമാറി. ഫ്രഷ് ബൈറ്റ്‌സ് കവര്‍ ഡിസൈന്‍ ചെയ്ത ടീം ബ്രാന്‍ഡിസം സഹ സ്ഥാപകന്‍ സിജു രാജനെ മന്ത്രി ആദരിച്ചു. 

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റെജീന ടി.എം സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായി.  ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബസന്ത് ലാല്‍ എസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്ന്, രണ്ട് സി.ഡി.എസ് അധ്യക്ഷമാരായ സത്യഭാമ വിജയന്‍, റെജുലകൃഷ്ണകുമാര്‍, കറി പൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഓമന കെ.എന്‍, കുടുംബശ്രീ ഫുഡ് പ്രോസസിങ്ങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ക്‌ളസറ്റര്‍ പ്രസിഡന്റ് സ്മിത സത്യദേവ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ഡോ.ഷാനവാസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

sda

 

Content highlight
kudumbashree fresh bites projet inaguration

ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍: ലോഗോ പ്രകാശനം ചെയ്തു

Posted on Monday, August 26, 2024

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പി കേരളം-ഹാപ്പിനെസ് സെന്‍റര്‍' പദ്ധതിയുടെ ലോഗോ പ്രകാശനം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് നിര്‍വഹിച്ചു.

കുടുംബശ്രീ സംസ്ഥാന മിഷനില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ കെ.എസ് ബിന്ദു, ചീഫ് ഫിനാന്‍സ് ഓഫീസര്‍ എം.ഗീത, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ബി ശ്രീജിത്ത്, ശ്രീകാന്ത് എ.എസ്, മേഘ മേരി കോശി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നവീന്‍ സി എന്നിവര്‍ സംബന്ധിച്ചു.  

 

hppy krlm

Content highlight
happy keralam logo released