കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം പുരോഗമിക്കുന്നു

Posted on Monday, November 22, 2021

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കുടുംബശ്രീ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംസ്ഥാനത്തുടനീളം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. നവംബര്‍ 18 വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെ 19,521 ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ആകെ 3,00,531 പേര്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ഗ്രൂപ്പ് രൂപീകരിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ ജില്ലകള്‍. ചില ജില്ലകളില്‍ ഒരു വാര്‍ഡില്‍ തന്നെ ഒന്നിലേറെ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.

  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിനൊപ്പം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിരവധിയായ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വഹണ ഏജന്‍സി കൂടിയാണ് കുടുംബശ്രീ. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് പിന്നിലുണ്ട്.

  18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഗ്രൂപ്പില്‍ അംഗമാകാനാകുക. ഒരു വാര്‍ഡില്‍ ഒരു ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ പരമാവധി 50 പേരാണ് അംഗങ്ങള്‍. അതില്‍ കൂടുതല്‍ പേര്‍ താത്പര്യത്തോടെ മുന്നോട്ട് വന്നാല്‍ അതേ വാര്‍ഡില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി രൂപീകരിക്കാനാകുമാകും.

aulry ksgd

  

 സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും  സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന വേദി, സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങീ സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി, കക്ഷി, രാഷ്ട്രീയ, ജാതിമത, വര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കല്‍, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുള്ള ഇടം, നിലവില്‍ സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായുള്ള 'ജാഗ്രതാ സമിതി', മദ്യ ഉപയോഗത്തിനെതിരേയുള്ള 'വിമുക്തി', സാംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന 'സമം' തുടങ്ങീ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വിവിധ ക്യാമ്പെയ്നുകള്‍/പദ്ധതികള്‍/ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിങ്ങനെയുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള വേദി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണവകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും എന്നിവയാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങള്‍.

 

Content highlight
Kudumbashree Auxiliary Group Formation Progressing

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെസ്റ്റിവല്‍- സരസ് മേള 2021 ന് ഡല്‍ഹിയില്‍ തുടക്കം; 10 സ്റ്റാളുകളുമായി കുടുംബശ്രീയും

Posted on Thursday, November 18, 2021
ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും (ഐ.ടി.പി.ഒ) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന 40ാം അന്താരാഷ്ട്ര വിപണന മേള (ഐ.ഐ.ടി.എഫ്) 2021ന് തുടക്കമായി. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിന്റെ ഭാഗമായി നടക്കുന്നുണ്ട്. നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന ഐ.ഐ.ടി.എഫില്‍ കുടുംബശ്രീയുടേതായി നാല് സ്റ്റാളുകളാണുള്ളത്. സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടേതായി ആറ് സ്റ്റാളുകളുമുണ്ട്.
 
ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനില്‍ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായി കൊമേഴ്‌സ്യല്‍ സ്റ്റാള്‍, 'സ്വയം പര്യാപ്ത ഇന്ത്യ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്‍ത്തനങ്ങള്‍/സംരംഭ വികസന പദ്ധതികള്‍ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാള്‍ എന്നിവയുണ്ട്. കൂടാതെ ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ രണ്ട് സ്റ്റാളുകളുമുണ്ട്.
 
IITF2021

 

 
വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഐ.ഐ.ടി.എഫ് കൊമേഴ്‌സ്യല്‍ സ്റ്റാളിലുള്ളത്. ഭക്ഷ്യ മേളയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള കല്യാണി കാറ്ററിങ് യൂണിറ്റും മലപ്പുറത്ത് നിന്നുള്ള അന്നപൂര്‍ണ്ണ കാറ്ററിങ് യൂണിറ്റും പങ്കെടുക്കുന്നു.
 
സരസ് മേളയില്‍ പാലക്കാട് ജില്ലയിലെ വിഷ്ണുമായ ഹാന്‍ഡ്‌ലൂം, സുപ്രിയ ഫുഡ്‌സ്, അട്ടപ്പാടിയില്‍ നിന്നുള്ള മല്ലേശ്വര പ്രൊഡ്യൂസര്‍ മില്‍ എന്നീ യൂണിറ്റുകള്‍ പങ്കെടുക്കുന്നു. കൂടാതെ ഇടുക്കി ജില്ലയില്‍ നിന്ന് ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിള്‍സ്, മലപ്പുറത്ത് നിന്ന് സ്‌നേഹ ക്ലേ പോട്ടറി യൂണിറ്റ്, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ക്യൂന്‍സ് ബേക്കറി യൂണികളും പങ്കെടുക്കുന്നു.
 
2002 മുതല്‍ ഐ.ഐ.ടി.എഫില്‍ കുടുംബശ്രീ പങ്കെടുത്തുവരുന്നു. മികച്ച സ്റ്റാളിനുള്ള അവാര്‍ഡുകളും നിരവധി തവണ കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ലെ ഐ.ഐ.ടി.എഫ്- സരസ് മേളയില്‍ പങ്കെടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 22 ലക്ഷത്തോളം രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞിരുന്നു.
 
 
Content highlight
Kudumbashree opens 10 stalls at IITF

കുടുംബശ്രീ സംസ്ഥാനതല പദ്ധതി അവലോകന യോഗം സംഘടിപ്പിച്ചു, മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി

Posted on Monday, November 15, 2021

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍, സംസ്ഥാനതല പദ്ധതി അവലോകന യോഗം നവംബര്‍ 12ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ഈ ഗ്രൂപ്പുകളിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സ്ത്രീസമൂഹം നേരിടുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പെയ്‌നുകള്‍ ആസൂത്രണം ചെയ്യുണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

rev

  സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും (കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പരമാവധി യുവതികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

  കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന ജില്ലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, സുഭിക്ഷ കേരളം പദ്ധതി, ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം, ത്രിതല സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പും, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍, മൈക്രോ ഫിനാന്‍സ്, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ പരിശീലനം, പി.എം.എ.വൈ, ദേശീയ നഗര ഉപജീവന ദൗത്യം തുടങ്ങീ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും അവയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകന യോഗത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു.

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസും അവലോകനം നടത്തി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

Content highlight
kudumbahreee plan review conducted

വയനാടിന്റെ ചരിത്രമറിയാം, കുടുംബശ്രീ ബാലസഭാംഗങ്ങള്‍ തയാറാക്കിയ 'ചരിത്രമുറങ്ങുന്ന വയനാട്' പുസ്തകത്തിലൂടെ...

Posted on Saturday, November 6, 2021

വയനാട് ജില്ലയുടെ വിശദമായ ചരിത്രം പുസ്തക രൂപത്തില്‍ തയാറാക്കി ജില്ലയിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍. 'ചരിത്രമുറങ്ങുന്ന വയനാട്' എന്ന പേരില്‍ രണ്ട് വോള്യങ്ങളിലായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം, നവംബര്‍ രണ്ടിന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, ചരിത്രകാരന്‍ ഒ.കെ. ജോണിക്ക് നല്‍കി നിര്‍വഹിച്ചു.

  2017ല്‍ ബാലസഭാംഗങ്ങള്‍ക്കായി നടത്തിയ 'നാടറിയാന്‍' ക്യാമ്പെയ്‌ന് ശേഷമാണ് വയനാടിന്റെ ചരിത്രം ഉള്‍പ്പെടുന്ന ഒരു പുസ്തകം തയാറാക്കണമെന്ന തീരുമാനം ജില്ലാ മിഷന്‍ കൈക്കൊണ്ടത്. ഇതിനായി പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ഉപദേശക സമിതിയും നാല് ബാലസഭാംഗങ്ങളും ഒമ്പത് മുന്‍ അധ്യാപകരും ഉള്‍പ്പെടുന്ന എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചു. ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും ചരിത്രം പ്രമുഖ വ്യക്തികളുടെയും, പുസ്തകങ്ങളുടെയും സഹായത്തോടെ ശേഖരിക്കുകയായിരുന്നു.

  ആകെ 970 പേജുകളുള്ള പുസ്തകത്തില്‍ 20 വിഷയങ്ങളിലായി 20 അധ്യായങ്ങളാണുള്ളത്. ആദ്യ വോള്യത്തില്‍ പാരിസ്ഥിതിക ചരിത്രം, ഭരണചരിത്രം, വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങള്‍, ജനങ്ങളും ജീവിതവും, കാര്‍ഷിക ഭൂമിക, വാണിജ്യപാതകളുടെ വികാസം, വ്യാപാര വാണിജ്യ വികസന വഴികള്‍, സമ്പദ്ഘടനയുടെ വളര്‍ച്ചാ പടവുകള്‍, വയനാടിന്റെ പൈതൃക സമ്പന്നത, സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ ചരിത്രവഴികള്‍ എന്നീ അധ്യായങ്ങളാണുള്ളത്.

wynd

 

വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, തോട്ടം തൊഴിലാളികളുടെ ഇന്നലെകള്‍, വയനാടിന്റെ സാംസ്‌ക്കാരിക ചരിത്ര പടവുകള്‍, ഗോത്രഭൂമികളിലെ സാംസ്‌ക്കാരിക തനിമകള്‍, വയനാടന്‍ തനിമകള്‍, ഗോത്രപ്പെരുമയുടെ പെരുമ്പറ മുഴക്കങ്ങള്‍- കലാ- സാഹിത്യ മണ്ഡലങ്ങളിലൂടെ, വയനാടന്‍ ചരിത്രത്തില്‍ അടയാളം കുറിച്ചവര്‍, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാള്‍വഴികള്‍, സ്ഥലനാമോല്‍പ്പത്തി ചരിത്രം, കുടുംബശ്രീയുടെ ചരിത്രം എന്നീ അധ്യായങ്ങള്‍ രണ്ടാമത്തെ വോള്യത്തിലും.

  കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിതയാണ് പുസ്തകത്തിന്റെ മാനേജിങ് എഡിറ്റര്‍. സംസ്ഥാന റിസോഴ്‌സ് പേഴ്സണ്‍ സി.കെ. പവിത്രനും വയനാട് ജില്ലാ പ്രോഗാം മാനേജര്‍ കെ.ജെ. ബിജോയിയുമാണ് ചീഫ് എഡിറ്റര്‍മാര്‍. വാസു പ്രദീപ് (വയനാട് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍), സി.എസ്. ശ്രീജിത്ത്, ഡോ. കെ. രമേശന്‍, കെ. അശോക് കുമാര്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഡോ. സുമ വിഷ്ണുദാസ്, പി.സി. മാത്യു, എ. ശിവദാസന്‍, വി.വി. പാര്‍വതി, ശിവന്‍ പളളിപ്പാട്, സി.എം. സുമേഷ്, ഷാജി പുല്‍പ്പള്ളി, ബാലസഭാംഗങ്ങളായ പി.എസ് സാനിയ, ആഭാ ലക്ഷ്മി, സാന്ദ്ര സജീവന്‍, റാണി പൗലോസ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും.

 

Content highlight
Balasabha members from Wayanad prepare a book on the history of Wayanadml

സ്ത്രീപ്രാതിനിധ്യവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തി പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി

Posted on Friday, November 5, 2021

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകൾക്ക് നൽകുന്നു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള 111835 ഗുണഭോക്താക്കളിൽ 87753 പേർ സ്ത്രീകളാണ്.  ഭവനത്തിന്റെ ഉടമസ്ഥത സ്ത്രീകളുടെ പേരിൽ നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുടമസ്ഥതയിലോ പുരുഷന്റെ മാത്രം പേരിലോ ഉടമസ്ഥത നൽകുക. നിലവിൽ 70463 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കുടുംബശ്രീ കാഴ്ചവയ്ക്കുന്നത്. നിലവിൽ കുടുംബശ്രീയുടെ കീഴിൽ നഗരമേഖലയിൽ പ്രവർത്തിക്കുന്ന 31 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ മുഖേന പദ്ധതിയിൽ ഉൾപ്പെട്ട 52 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.  

pma

ഗുണഭോക്താക്കൾക്ക് സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതി ഉറപ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങൾക്ക് സൗജന്യമായി എൽ.ഇ.ഡി വിളക്കുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നു കൊണ്ട് ഒാരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴിൽദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കി. ആകെ 70 കോടി രൂപയുടെ സഹായമാണ് ഇൗയിനത്തിൽ ലഭ്യമാക്കിയത്.

പദ്ധതി ഗുണഭോക്താക്കളിൽ 95 ശതമാനം പേരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ള അഞ്ച് ശതമാനം പേരെ കൂടി കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനുളള കാര്യങ്ങൾ നടന്നു വരികയാണ്.

Content highlight
PMAY(U)-LIFE Project ensuring women's participation and women empowermentml

കോവിഡ് അവബോധം നല്‍കാന്‍ കുടുംബശ്രീയുടെ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ സംഘടിപ്പിച്ചു

Posted on Wednesday, November 3, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ചുവരുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 30ന് നടത്തി. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 26,054 കുട്ടികളാണ് കാല്‍ക്കൊല്ല പരീക്ഷയില്‍ പങ്കെടുത്തത്.

  മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ചിരുന്നു.  

  പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് നല്‍കിയത്. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള മികച്ച അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ. ശേഷിക്കുന്ന രണ്ട് പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

  സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 conductedml

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ 30ന്

Posted on Friday, October 29, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം 30ന് നടത്തും. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  
സംഘടിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുക. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.  

പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കും. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

bs

 

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 to be held on 30 October 2021en

ഡി.ഡി.യു-ജി.കെ.വൈ : 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശജോലി

Posted on Friday, October 29, 2021

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യിലൂടെ പഠിച്ചിറങ്ങിയ 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശ ജോലി ലഭിച്ചു. ഒരേ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഒരേ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ എന്നതാണ് പ്രധാന പ്രത്യേകത.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഈ രണ്ട് മാസങ്ങളില്‍ ഇത്രയും പേര്‍ക്ക് വിദേശ ജോലി ലഭ്യമായത് എന്നതും ശ്രദ്ധേയം. ഇതോട് കൂടി കുടുംബശ്രീ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ പദ്ധതി വഴി വിദേശ ജോലി നേടുന്നവരുടെ എണ്ണം 350 ആയി.

പാലക്കാടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (CIPET) യില്‍ നിന്ന് ഇന്‍ജെക്ഷന്‍ മോള്‍ഡിങ് മെഷീന്‍ ഓപ്പറേഷന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് മലേഷ്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി രണ്ട് മാസങ്ങളിലായി ജോലി ലഭിച്ചത്. ഇവര്‍ക്കേവര്‍ക്കുമുള്ള വിസയും വിതരണം ചെയ്തു.

18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് ടൂറിസം ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ 26 മേഖലകളിലായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഡി.ഡി.യു- ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ദുബായ്, അബുദാബി, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, സ്‌പെയിന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.

Content highlight
47 DDU-GKY students off to Malaysia & Middle East countries after securing Foreign Placement