ഹരിതമിത്രം 2.0 - മാലിന്യ സംസ്കരണ രംഗത്തെ വിപ്ലവം

Posted on Sunday, August 17, 2025

മാലിന്യ സംസ്കരണ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയായി നടപ്പാക്കിയ പദ്ധതിയാണ് ഹരിതകർമ്മ സേനകൾ. ഏകദേശം 36,000 പേരടങ്ങുന്ന സേനയിൽ 99 ശതമാനവും സ്ത്രീകളാണ്. സംസ്ഥാനത്തുടനീളം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നതിൽ ഇവർ നിർണായക പങ്കുവഹിക്കുന്നു. ഈ ഹരിതകർമ്മ സേനാംഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് ഹരിതമിത്രം. ഇത് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നു.

ഈ മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പായ ഹരിതമിത്രം 2.0, 2025 ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 2:15-ന് തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് പുറത്തിറക്കും. ഓരോ ഹരിതകർമ്മ സേനാംഗത്തിനും അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഈ ആപ്ലിക്കേഷനിൽ പ്രവേശിക്കാവുന്നതാണ്. ഇന്റർനെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളിലും ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഇത് ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിൽ പ്രവർത്തിക്കും.

ഹരിതമിത്രം 2.0-യെ മുൻ പതിപ്പിൽ നിന്ന് വേർതിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഡിജിറ്റൽ പേയ്മെന്റ് സൗകര്യമാണ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉടമസ്ഥർക്ക് യു.പി.ഐ. വഴി പ്രതിമാസ സേവന നിരക്ക് നൽകുന്നതിനുള്ള സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് എസ്.എം.എസ്., വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴി സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനും സാധിക്കും. ഹരിതകർമ്മ സേനാംഗങ്ങൾ സേവനം നൽകിയ വീടുകൾ, ലഭിച്ച തുക, ഇനി സേവനം നൽകേണ്ട സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപനതല ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്‌വെയറും ഇതിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.

ഈ പുതിയ ആപ്ലിക്കേഷൻ തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന കെ-സ്മാര്‍ട്ട്‌ (KSMART) സോഫ്റ്റ്‌വെയറുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് കെട്ടിടനികുതി വിവരങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കാനും, കെട്ടിടനികുതിയും ഉപയോക്തൃ ഫീസും ഒരുമിച്ച് നൽകാനും ഉപഭോക്താക്കളെ സഹായിക്കുന്നു. ഇത് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.